Friday, June 28, 2013

16ല്‍ വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസം

അവള്‍ക്ക് 10 വയസ്സായിരുന്നു; പേര് നുജൂദ് അലി. ഒമ്പതാം വയസ്സില്‍ വിവാഹമെന്ന കുരുക്കില്‍പ്പെട്ട് പഠിക്കാനും കളിക്കാനുമുള്ള അവകാശം അടിയറവയ്ക്കപ്പെട്ടവളായിരുന്നു അവള്‍. കണ്‍മുന്നില്‍ ബാലവിവാഹമെന്ന കൊടുംപാതകം നടക്കുമ്പോള്‍ കണ്ടില്ലെന്നു നടിച്ചു നൂജൂദിന്റെ നാട്ടിലെ, യെമനിലെ ഭരണകൂടം. പക്ഷേ, ആ പത്തു വയസ്സുകാരി പ്രതികരിച്ചപ്പോള്‍, പോരാടിയപ്പോള്‍ അവള്‍ക്ക് വിവാഹമോചനം നല്‍കാനും അവളെ ദ്രോഹിച്ചവരെ ജയിലിലടയ്ക്കാനും അവിടത്തെ നീതിന്യായസംവിധാനം തയ്യാറായി. മാത്രമല്ല, അനേകായിരം ബാലവിവാഹങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുത്തു, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ആ രാജ്യംപോലും. പക്ഷേ, ഇവിടെ പ്രബുദ്ധകേരളത്തിലെ ഭരണകൂടം ബാലവിവാഹങ്ങളെ സംരക്ഷിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി മുന്നോട്ടുപോകുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സാമൂഹ്യജീവിതവും വേണ്ടതില്ല, വേണ്ടത് വിവാഹമാണ് എന്ന പ്രഖ്യാപനമാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ച സര്‍ക്കാര്‍ സര്‍ക്കുലര്‍. ഇതിലൂടെ ബാലവിവാഹമെന്ന നിയമലംഘനത്തിനും ബാലപീഡകര്‍ക്കും നിയമപരിരക്ഷതന്നെയാണ് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നത്.

ജൂണ്‍ 14നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ബാലവിരുദ്ധവും കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുന്നതുമായ ഈ സര്‍ക്കുലര്‍ ഒപ്പുവച്ചത്. 18 വയസ്സിനു താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്തു നല്‍കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായായിരുന്നു സര്‍ക്കുലര്‍. 1978ലെ ചൈല്‍ഡ് മാരേജ് രജിസ്ട്രേഷന്‍ ആക്ട്, 2006ലെ ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ആക്ട് എന്നിവ ഇന്ത്യയില്‍ ജാതിമത- വര്‍ണ- വര്‍ഗ വ്യത്യാസമില്ലാതെ വിവാഹസമയത്ത് വധൂവരന്മാര്‍ക്ക് എത്രയായിരിക്കണം പ്രായമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ആണ്‍കുട്ടിക്ക് 21 വയസ്സും പെണ്‍കുട്ടിക്ക് 18ഉം. 1957ലെ മുസ്ലിം മാരേജ് ആക്ടിലും 1970ലെ അബൂബക്കര്‍ മരിക്കാര്‍ കേസിലെ വിധിയിലും മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം എത്രയായിരിക്കണമെന്ന് പരാമര്‍ശിച്ചിട്ടില്ല എന്നതാണ് സര്‍ക്കുലറിന് അടിസ്ഥാനമായി പറയുന്ന പ്രധാന ന്യായം. 1978ലും 2006ലും നിയമങ്ങള്‍ നിലവില്‍വന്നതോടെ, മേല്‍പറഞ്ഞ നിയമത്തിന്റെയും വിധിയുടെയും സാധുത ഇല്ലാതായെന്ന വസ്തുത അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിയമങ്ങളെയും വ്യവസ്ഥകളെയും ലംഘിച്ചും വളച്ചൊടിച്ചുമുള്ള ഈ നീക്കം ആരെ തൃപ്തിപ്പെടുത്താനാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ബാലവിവാഹങ്ങള്‍ കഴിഞ്ഞവര്‍ക്ക് രജിസ്റ്റര്‍ചെയ്യാന്‍ സൗകര്യമൊരുക്കുകമാത്രമാണ് സര്‍ക്കുലറിന്റെ ഉദ്ദേശ്യമെന്ന് വകുപ്പുമന്ത്രി ആവര്‍ത്തിക്കുമ്പോഴും, ഏത് തീയതിക്കുമുമ്പ് വിവാഹംചെയ്തവര്‍ക്ക് വേണ്ടിയാണിതെന്ന് സര്‍ക്കുലറിലെവിടെയും പറയുന്നില്ല. ഇനി നടക്കുന്ന ബാലവിവാഹങ്ങളെ നിയമപരമാക്കാനും രജിസ്റ്റര്‍ചെയ്യാനും സര്‍ക്കാര്‍ ഈ സര്‍ക്കുലര്‍വഴി തദ്ദേശസ്ഥാപനങ്ങളെ നിര്‍ബന്ധിക്കുകയാണ്. ചുരുക്കത്തില്‍, പതിറ്റാണ്ടുകള്‍മുമ്പുള്ള നിയമങ്ങളും വിധികളും പൊടിതട്ടിയെടുക്കുകയും അവയെ ദുര്‍വ്യാഖ്യാനിച്ച് ഇന്നലെവരെയുള്ള നിയമലംഘനങ്ങള്‍ക്കും ഇനി നടക്കുന്നവയ്ക്കും നിയമപരിരക്ഷയും പ്രോത്സാഹനവും ഉറപ്പുവരുത്തുകയാണ്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏത് മതത്തില്‍പ്പെട്ടവരായാലും 18 തന്നെയായിരിക്കണമെന്ന് വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വിവാഹം രജിസ്റ്റര്‍ചെയ്ത് നല്‍കാത്ത ശിശുക്ഷേമ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച സീമബീഗം എന്ന പെണ്‍കുട്ടിയുടെ അപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി ഉന്നയിച്ച ചോദ്യംപ്രസക്തമാണ്. "16 വയസ്സില്‍ വിവാഹിതയാകുമ്പോള്‍ പെണ്‍കുട്ടിക്ക് നഷ്ടമാകുന്നത് അവളുടെ ശൈശവംതന്നെയാണ്. അത് തിരിച്ചുകൊടുക്കാന്‍ കഴിയുമോ" എന്ന്.

ശക്തമായ നിയമസംവിധാനങ്ങളുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ പലയിടത്തും ബാലവിവാഹങ്ങള്‍ ഇപ്പോഴും നടക്കാറുണ്ട് എന്നത് സത്യമാണ്. ശൈശവവിവാഹങ്ങളെ പുതിയ ഒരു സര്‍ക്കുലര്‍കൂടി ഇറക്കി തടയുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. വിവാഹപ്രായം കുറച്ചതിനെതിരെ കേരളമാകെ പ്രതികരിച്ചപ്പോള്‍ പരുങ്ങലിലായ സര്‍ക്കാരിന്റെ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായേ ഇനി വാരാനിരിക്കുന്ന സര്‍ക്കുലറിനെ കാണാനാകൂ. അതിശക്തമായ നിയമങ്ങളുണ്ടാകുമ്പോള്‍, അതേകാര്യം പറയുന്ന മറ്റൊരു സര്‍ക്കുലറിന്റെ ആവശ്യകത എന്താണ്? ബാലവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മജിസ്ട്രേട്ടിനെ സമീപിക്കണമെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമുള്‍പ്പെടെ ശിക്ഷ ലഭിക്കുമെന്നുമുള്ള ഒരു നിയമമാണ് നിലവിലുള്ളത്. ശൈശവവിവാഹിതരായ ആയിരക്കണക്കിന് ആളുകളുടെ അപേക്ഷ രജിസ്റ്റര്‍ചെയ്യാതെ കെട്ടിക്കിടക്കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത്രയും ശൈശവവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു നിയമനടപടിയും സ്വീകരിച്ചില്ല എന്നതുതന്നെ ഇവരുടെ പൊള്ളയായ ശിശുസ്നേഹമാണ് വെളിവാക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയും ബാലനീതിനിയമമുള്‍പ്പെടെയുള്ള ഇന്ത്യന്‍ നിയമങ്ങളും 18 വയസ്സിനു താഴെയുള്ളവരെയെല്ലാം കുട്ടികളായാണ് പരിഗണിക്കുന്നത്. അവര്‍ക്ക് സൈ്വര്യജീവിതവും ചൂഷണത്തില്‍നിന്ന് സുരക്ഷയും ഉറപ്പുവരുത്താനുള്ള ചുമതല സര്‍ക്കാരുകള്‍ക്കാണ്. UNICEF പറയുന്നത് 18 വയസ്സിനുതാഴെയുള്ള കുട്ടികളുടെ മുഴുവന്‍ വിവാഹങ്ങളും ശൈശവവിവാഹങ്ങളാണെന്നാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് 2013ല്‍ പാസാക്കിയതുള്‍പ്പെടെയുള്ള സ്ത്രീസുരക്ഷാ നിയമങ്ങളെല്ലാം നിഷ്കര്‍ഷിക്കുന്നത് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും ബലാത്സംഗത്തിന്റെ പരിധിയില്‍വരുമെന്നാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍തന്നെ, അവരെ നിയമത്തിന്റെ കണ്ണിലെ ബലാത്സംഗത്തിന് വിട്ടുകൊടുക്കുകയാണിവിടെ.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംസ്ത്രീകള്‍. പക്ഷേ, ഉന്നതവിദ്യാഭ്യാസവും സാങ്കേതികവിദ്യാഭ്യാസവും ഉന്നതവിജയങ്ങളും മത്സരപരീക്ഷകളിലെ റാങ്ക് തിളക്കങ്ങളുമൊക്കെയായി മുസ്ലിം പെണ്‍കുട്ടികള്‍ അതിശയിപ്പിക്കുന്ന രീതിയില്‍ മുന്നോട്ടുപോയ നാടാണ് കേരളം. ഈ വിദ്യാഭ്യാസമുന്നേറ്റം മുസ്ലിംസ്ത്രീകളുടെ സമസ്തമേഖലകളിലുമുള്ള മുന്നേറ്റമായി രൂപാന്തരപ്പെട്ടു. മുസ്ലിംവനിതകള്‍ മാതൃകാപരമായി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുണ്ടാകുന്നു കേരളത്തില്‍. സാങ്കേതികമേഖലയിലും സാഹസിക തൊഴിലുകളിലും ഉള്‍പ്പെടെ മുസ്ലിംസ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ട്. സ്ത്രീയുടെ മുന്നേറ്റം കുടുംബത്തിന്റെയും അതുവഴി സമുദായത്തിന്റെതന്നെ മുന്നേറ്റമായി മാറി.

പതിനാറാം വയസ്സില്‍ വിവാഹമെന്ന തീരുമാനത്തിലൂടെ മുസ്ലിം പെണ്‍കുട്ടികള്‍ 10-ാം ക്ലാസുവരെയോ 12 വരെയോ പഠിച്ചാല്‍ മതിയെന്ന കൊടിയ അവകാശനിഷേധമാണ് കേരളത്തില്‍ ഇപ്പോള്‍ നടപ്പാകുന്നത്. 10-ാം ക്ലാസില്‍ ഭാര്യയും അടുത്ത വര്‍ഷങ്ങളില്‍ അമ്മയുമാകുന്ന ഒരു വിദ്യാര്‍ഥിനിക്ക് ഉന്നത വിദ്യാഭ്യാസമെന്നത് സ്വപ്നമായിമാത്രം അവസാനിക്കും. കേരളത്തിലെ മുസ്ലിംസ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലും സാമൂഹ്യജീവിതം നയിക്കുന്നതിലും ഭയംപൂണ്ട ദുഷ്ടശക്തികളാണ് ഇത്തരം നീക്കങ്ങള്‍ക്കുപിന്നില്‍. കരിപിടിച്ച അടുക്കളയുടെ ഇരുട്ടറകളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കി അധ്വാനിക്കാനും പുരുഷന്റെ ആസക്തികള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകാനും മക്കളെ പ്രസവിക്കാനും പോറ്റി വളര്‍ത്താനുംവേണ്ടിയുള്ള അടിമകളായിരിക്കണം സ്ത്രീകള്‍ എന്ന് വിശ്വസിച്ചുപോരുന്ന പിന്തിരിപ്പന്മാര്‍ മാത്രമാണ് ഈ സര്‍ക്കുലറിനെ ന്യായീകരിക്കുന്നത്.

ഐക്യരാഷ്ട്ര വനിതാസംഘടന പറയുന്നത് 18 വയസ്സിനു താഴെയുള്ള ഏതൊരു വിവാഹവും അടിച്ചേല്‍പ്പിക്കപ്പെടുന്ന വിവാഹമാണെന്നാണ്. കാരണം 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സ്വന്തമായി ചിന്തിച്ച് യുക്തസഹമായ തീരുമാനങ്ങളെടുക്കാന്‍ വേണ്ടത്ര ബുദ്ധിവികാസം ഇല്ലെന്നതുതന്നെ. ഒട്ടകത്തിന്റെ മണമുള്ള വയസ്സന്‍ അറബിയെക്കാട്ടി ഉമ്മയും ഉപ്പയും "പുയ്യാപ്ള" എന്നു പറയുമ്പോള്‍ എട്ടാംക്ലാസുകാരി കുഞ്ഞാമിനയുടെ ഉള്ള് "ഉപ്പൂപ്പ" എന്നാണ് മന്ത്രിച്ചതെന്ന് എഴുതിയ കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞുവച്ചതുമതുതന്നെയാണ്. ചെറിയ പ്രായത്തില്‍ത്തന്നെ ഒരു കുടുംബത്തിന്റെ ഭാരം താങ്ങേണ്ടിവരുന്ന കുട്ടി എത്ര വലിയ മാനസികസംഘര്‍ഷത്തെയാണ് അനുഭവിക്കേണ്ടിവരിക? ബാലവിവാഹമെന്നത് കുട്ടികളുടെ ശാരീരിക മാനസിക ബൗദ്ധിക ആരോഗ്യങ്ങളെ ക്ഷയിപ്പിക്കുന്ന പ്രതിഭാസമാണ്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ വുമണ്‍ ഇന്ത്യയിലെ ശൈശവ വിവാഹത്തെപ്പറ്റി നടത്തിയ പഠനം പ്രകാരം 19 വയസ്സിനു താഴെയുള്ള അമ്മമാരുടെ പ്രസവസമയത്തെ മരണനിരക്ക് 20- 24 വയസ്സുള്ള അമ്മമാരേക്കാള്‍ ഇരട്ടിയാണ്്. ജനിക്കുന്ന കുട്ടി ഉടന്‍ മരിക്കാന്‍ 60 ശതമാനം സാധ്യത അധികവുമുണ്ട്. 19ന് താഴെയുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് ഭാരക്കുറവും വിളര്‍ച്ചയുമുള്‍പ്പെടെയുള്ള ഗുരുതരപ്രശ്നങ്ങള്‍ നേരിടാനും സാധ്യതയുണ്ട്. 18 വയസ്സില്‍ താഴെയുള്ള ഭാര്യമാര്‍ക്ക് സമൂഹ്യബന്ധം പൊതുവെ കുറവായിരിക്കുമെന്നതുകൊണ്ടുതന്നെ ഭര്‍തൃവീടുകളില്‍ അവര്‍ ഗുരുതര ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവത്രേ.

ശൈശവവിവാഹം ഒരു സാമൂഹ്യതിന്മയാണ്. ജാതിയോ മതമോ പ്രദേശമോ അതിന്റെ കെടുതികളെ ലഘൂകരിക്കുന്നില്ല. ഒരേ ബെഞ്ചില്‍ ഒരുമിച്ചിരുന്ന് പഠിക്കുന്ന കൂട്ടുകാരി തട്ടമിട്ട് ശീലിച്ചുപോയതിനാല്‍ തനിക്കുള്ളതുപോലുള്ള ജീവിതാവകാശങ്ങള്‍ അവള്‍ക്കില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത്? അത് അംഗീകരിക്കാന്‍ കേരളത്തിലെ കുട്ടികളുടെ സമൂഹം തയ്യാറല്ല. അവള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതവും ഉറപ്പുവരുത്താന്‍ നമ്മുടെ സമൂഹത്തിന് കഴിയണം. അതിനാല്‍ത്തന്നെ അവള്‍ക്കുനേരെയുള്ള ഈ നീതിനിഷേധം മുസ്ലിങ്ങളുടെമാത്രം പ്രശ്നമല്ല; നമ്മളോരോരുത്തരുടേതുമാണ്. മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കാനും ശൈശവ വിവാഹങ്ങള്‍ തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ ഒരുപക്ഷേ നാളെ മാലിവിവാഹങ്ങളും അറബികല്യാണങ്ങളും നമ്മുടെ നാട്ടില്‍ വീണ്ടും തലപൊക്കിയേക്കാം.

*

പി ജെ അഭിജിത് (ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍) ദേശാഭിമാനി

No comments: