Saturday, June 22, 2013

ദരിദ്രര്‍ക്ക് സഹായം സഹ. ബാങ്കുകളെന്ന് റിസര്‍വ് ബാങ്ക് പഠനം

കേരളത്തിലെ ദരിദ്രരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ സാമ്പത്തി കാവശ്യങ്ങള്‍ക്ക് വാണിജ്യബാങ്കുകളെയല്ല, സ്വയംസഹായസംഘ (എസ്എച്ച്ജി)ങ്ങളെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയുമാണ് ആശ്രയിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പഠനം. ഭൂരിപക്ഷം പേര്‍ക്കും വാണിജ്യബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഇതാണ് സ്ഥിതിയെന്ന് പഠനം കണ്ടെത്തുന്നു. ദരിദ്രര്‍ക്ക് ആവശ്യമായ രീതിയില്‍ വായ്പ ലഭ്യമാക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങളാണ് ഏറെ സഹായിക്കുന്നതെന്നും അടുത്തിടെ നടത്തിയ പഠനം പറയുന്നു.

സഹകരണബാങ്കുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസും (സിഎസ്ഇഎസ്) റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് എറണാകുളം ജില്ലയിലായിരുന്നു പഠനം. ഇതിനായി കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്തും നഗരത്തിലെ ചേരികളിലുമായുള്ള 107 ദരിദ്രകുടുംബങ്ങളില്‍നിന്ന് അവരുടെ ഒരുമാസത്തെ വരവുചെലവ് കണക്ക് ദിനംപ്രതി ശേഖരിച്ചു.

പഠനവിധേയമാക്കിയ മാസക്കാലത്ത് പഠനവിധേയരായവരില്‍ അഞ്ചില്‍ നാലുപേരും വായ്പയെടുത്തിട്ടുണ്ട്. 17 ശതമാനം പേരേ സ്വയംസഹായ സംഘങ്ങളിലും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്തിട്ടുള്ളൂവെങ്കിലും ആകെ വായ്പയുടെ 28 ശതമാനം ഈ സ്ഥാപനങ്ങളില്‍നിന്നാണ്. ഇതിലേറെയും കുടുംബശ്രീ എസ്എച്ച്ജികളുമാണ്. വായ്പയുടെ നാലിലൊന്ന് സ്വകാര്യ പണമിടപാടുകാരില്‍നിന്നാണ്. രണ്ടുശതമാനം പേരേ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തിട്ടുള്ളൂ. പക്ഷേ ഈ വായ്പാതുക മൊത്തം വായ്പയുടെ നാലിലൊന്നുവരും (25 ശതമാനം).

പഠനം നടന്ന ഒരുമാസ കാലയളവില്‍ പഠനവിധേയരായവരാരും ഒരിക്കല്‍പ്പോലും വാണിജ്യബാങ്കുകളില്‍നിന്ന് വായ്പയെടുക്കുകയോ അവിടെ പണം നിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിന് വിധേയരാക്കിയ കുടുംബങ്ങളില്‍ നാലില്‍ മൂന്നുഭാഗവും വാണിജ്യബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരാണ്. ആവശ്യമുള്ള സമയത്ത് കടം നല്‍കുന്ന കാര്യത്തില്‍ വാണിജ്യബാങ്കുകളുടെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ല. സ്വര്‍ണപ്പണയത്തിന് ബാങ്കുകളില്‍ പലിശ കുറവാണ്. എന്നാല്‍ കൂടുതല്‍ പലിശയുള്ള സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയാണ് പാവപ്പെട്ടവര്‍ സമീപിക്കുന്നത്. പലിശ മാത്രമല്ല ഇതിനു കാരണമെന്ന് ഇതു വ്യക്തമാക്കുന്നു.

പെട്ടെന്ന് കിട്ടുക എന്നതും സമയത്ത് കിട്ടുക എന്നതുമാണ് കൂടുതല്‍ പ്രധാനം. ഇക്കാര്യത്തില്‍ സഹകരണസ്ഥാപനങ്ങളും സ്വകാര്യ പണമിടപാടുകാരും വാണിജ്യബാങ്കുകളെക്കാള്‍ ഭേദമാണ്. ബാങ്കുകളുടെ വായ്പാപദ്ധതികള്‍ ദരിദ്രരുടെ വിഭിന്നങ്ങളായ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉതകുന്നവിധത്തില്‍ പുനഃക്രമീകരിക്കണം. ഉത്സവകാല വായ്പകളും ചെറുകിട വായ്പകളും ഓവര്‍ഡ്രാഫ്റ്റും ലഭ്യമാക്കണം. ഈ രംഗത്ത് സഹകരണസ്ഥാപനങ്ങളാണ് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റി ഭാരവാഹികള്‍ സ്വന്തം ഗ്രാമത്തില്‍നിന്നുള്ളവരായതിനാല്‍ ഇവരെ കൂടുതല്‍ പരിചയം ഉണ്ടാകും. ഇത് ഇത്തരം സ്ഥാപനങ്ങളെ ദരിദ്രര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ടാകാം.

ബാങ്കുകളുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ അയവുള്ളതും ലളിതവും ആക്കുകയും വേണം. പാവങ്ങളെ സ്വന്തം പണമിടപാടില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള സമയം കുറയ്ക്കണം. ദരിദ്രരെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുള്ള ബാങ്കുകളുടെ പരിശ്രമത്തില്‍ പ്രാദേശികമായി വേരുകളുള്ള പ്രാഥമിക സഹകരണസംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തണം- പഠനം നിര്‍ദേശിക്കുന്നു.

കുടുംബശ്രീക്കും വലിയ പങ്ക്

കൊച്ചി: ദരിദ്രര്‍ക്ക് പണം കടം നല്‍കുന്ന കാര്യത്തിലും അവരുടെ അധികപണം സൂക്ഷിക്കുന്നതിലും സ്വയംസഹായസംഘങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിസര്‍വ്ബാങ്ക് പഠനം. കുടുംബശ്രീ എസ്എച്ച്ജികള്‍ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും വാണിജ്യബാങ്കുകള്‍ അവരുമായി ബന്ധമുണ്ടാക്കിയാല്‍ കൂടുതല്‍ സഹായകമാകുമെന്നും പഠനം പറയുന്നു.ചെലവു കുറയ്ക്കാനും കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കുടുംബശ്രീ മിഷന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്താനായിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം പ്രാദേശിക ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചുമാണ്. 37 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ രണ്ടുലക്ഷം കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ എന്‍ആര്‍എല്‍എം (നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍) പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പും കുടുംബശ്രീവഴിയാണ്. പഠനവിധേയമാക്കിയവരില്‍ 17 ശതമാനം പേരും സ്വയംസഹായ സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരാണ്.

*
ദേശാഭിമാനി

No comments: