Saturday, June 15, 2013

ഇവരും മനുഷ്യരാണ്

1970-80 കാലത്ത് കേരളത്തില്‍നിന്ന് യുവാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവഹിച്ചതുപോലെ നിറഞ്ഞ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയും ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് കേരളത്തിലെത്തുന്നു. സ്ഥിരംജോലി, മോശമല്ലാത്ത വേതനം, സ്വന്തം സംസ്ഥാനത്ത് സ്വപ്നം കാണാന്‍ കഴിയാത്ത ജീവിത ചുറ്റുപാട്, സാംസ്കാരിക- സാമൂഹ്യ പശ്ചാത്തലം ഇതൊക്കെയാണ് ആകര്‍ഷണ ഘടകങ്ങള്‍. എന്നാല്‍, ഈ പളപളപ്പിലേക്കല്ല ബഹുഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികളും എത്തിപ്പെടുന്നത്.

കേരളത്തില്‍ ഇപ്പോള്‍ 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നതായാണ് കണക്ക്. കേരളത്തിലെ തൊഴിലാളികളേക്കാള്‍ കുറഞ്ഞ കൂലി വാങ്ങുന്ന ഇവര്‍ 15,000 കോടിയിലധികം രൂപ വര്‍ഷം സ്വന്തം നാട്ടിലും വീട്ടിലുമായി അയച്ചുകൊടുക്കുന്നു. അഭ്യസ്ത വിദ്യരല്ലാത്തിനാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും മാതൃഭാഷമാത്രമേ വശമുളളൂ. മലയാളം കൈകകാര്യംചെയ്യുന്നതിലുള്ള പ്രയാസം കാരണം അവരുടെ പരിദേവനങ്ങള്‍ മറ്റുളളവരുമായി പങ്കുവയ്ക്കാന്‍ കഴിയുന്നില്ല. ഭൂരിഭാഗവും ബിഹാര്‍, തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ഒഡിഷ, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഇവരില്‍ 75 ശതമാനവും നിര്‍മാണമേഖലയിലാണ് ജോലിചെയ്യുന്നത്. രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ നോക്കാതെ 18 മണിക്കൂര്‍വരെ നീളുന്ന ജോലി, പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത വൃത്തിഹീനമായ താമസസ്ഥലം, തൊഴിലുടമകളില്‍നിന്നുള്ള മാനസിക പീഡനം, സ്വന്തം നാട്ടില്‍നിന്നുള്ളവരും തദ്ദേശീയരുമായ ഇടത്തട്ടുകാരുടെ കൊടുംചൂഷണം ഇങ്ങനെ ഇവരെ ഞെരുക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സാമൂഹ്യ സുരക്ഷിതത്വത്തിന് വഴിയൊരുക്കുന്ന ക്ഷേമനിധി കൊണ്ടുവരാനും പടിപടിയായി നടപ്പാക്കാനും 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗൗരവമായി ശ്രമിച്ചു. അത് പൂര്‍ത്തിയാകാനിരിക്കെയാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. സാമൂഹ്യമായി നോക്കിയാല്‍ മലയാളിയേക്കാള്‍ പതിറ്റാണ്ടുകള്‍ക്ക് പിറകിലാണ് ഈ തൊഴിലാളികള്‍. പ്രത്യേകിച്ചും ഒഡിഷ, ഛത്തീസ്ഗഢ്, ബിഹാര്‍, യുപി, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍. നിരക്ഷരത, ഭാഷാപരമായ പ്രശ്നങ്ങള്‍, തൊഴിലാളികളില്‍ അവശ്യം വേണ്ട അവബോധത്തിന്റെ കുറവ്, തൊഴില്‍ നിയമങ്ങളെക്കുറിച്ചുളള അജ്ഞത എന്നിവയെല്ലാം പ്രശ്നം കൂടുതല്‍ ദയനീയമാക്കുന്നു.

തീര്‍ത്തും അടിമസമാനമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തില്‍ കാണുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും മനസ്സുവച്ചാല്‍മാത്രമേ ഈ നിലയ്ക്ക് മാറ്റം വരുത്താന്‍ കഴിയൂ. ഇവരും മനുഷ്യരാണ് എന്ന ബോധം നമുക്കുണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളെ നിയമപരമായി രജിസ്റ്റര്‍ചെയ്യണം. അതോടൊപ്പം തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. അതിന് പ്രത്യേക ഏജന്‍സിയെ നിയോഗിക്കണം. കേരളത്തില്‍ നിലവിലുളള അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും ജീവിത നിലവാരവുമടക്കമുള്ള മറ്റ് വിശദാംശങ്ങളും കണ്ടെത്താനുള്ള സര്‍വേയാണ് ആദ്യം വേണ്ടത്. ഇതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതോടൊപ്പം ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപീകരിക്കുന്നത് ഏറെ പ്രയോജനംചെയ്യും. ഇവരുടെ ക്ഷേമത്തിനായുള്ള ചില നിര്‍ദേശങ്ങളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ബന്ധപ്പെട്ട മറ്റു അധികാരികളുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ സാമൂഹ്യ സുരക്ഷാനിയമം (ക്ഷേമനിധി) കര്‍ശനമായി നടപ്പില്‍ വരുത്തുക. സ്ത്രീത്തൊഴിലാളികളെ എട്ടുമണിക്കൂറില്‍ അധികം ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകമായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക. വൃത്തിയുള്ള താമസസ്ഥലവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഉറപ്പുവരുത്തുക. തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് ഡേ കെയര്‍ സൗകര്യവും സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പഠനസൗകര്യവും ഏര്‍പ്പെടുത്തുക. തൊഴില്‍ ഉടമകളും മധ്യവര്‍ത്തികളും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക. അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ ഇന്‍ഷുര്‍ചെയ്യാനും രോഗം പിടിപെടുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ മതിയായ വൈദ്യസഹായം ലഭ്യമാക്കാനും നടപടി സ്വീകരിക്കുക. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമായ തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്തോടനുബന്ധിച്ച് പ്രത്യേക വിശ്രമസ്ഥലങ്ങള്‍ ഏര്‍പ്പെടുത്താന്‍ തൊഴില്‍ ഉടമകളോട് നിഷ്കര്‍ഷിക്കുക.

തൊഴില്‍ നിയമങ്ങളെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും അറിവുപകരുന്നതിന് തൊഴില്‍വകുപ്പ് മുന്‍കൈ എടുത്ത് വ്യത്യസ്ത ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ ഇറക്കുക. ബാലവേല ചെയ്യിക്കുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന തൊഴില്‍ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക. ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സംവിധാനം ഉണ്ടാക്കുക. തൊഴിലാളികളെ ഇന്‍ഷുര്‍ ചെയ്യിക്കുന്നതിനും അവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനും കോണ്‍ട്രാക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുക. കുടിയേറ്റത്തൊഴിലാളികള്‍ക്ക് കേരളത്തില്‍മാത്രമുള്ള ക്ഷേമനിധി നിയമം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുക. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷനുവേണ്ടിയും അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയും സമഗ്രനിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍വരുത്തുക. അന്താരാഷ്ട്ര കുടിയേറ്റത്തൊഴിലാളികള്‍ക്കായി ഇന്ത്യയിലും വിദേശത്തും സാമൂഹ്യക്ഷേമ ഓഫീസുകള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.

*
അരക്കന്‍ ബാലന്‍ (കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

No comments: