Monday, June 17, 2013

ഉന്നത വിദ്യാഭ്യാസമേഖലയുടെ അമേരിക്കന്‍ വിധേയത്വം

ഡെല്‍ഹി യൂണിവേഴ്സിറ്റിക്കുകീഴില്‍ നിലവിലുള്ള മൂന്നുവര്‍ഷത്തെ ബിരുദ കോഴ്സ് നാലുവര്‍ഷത്തെ ബിരുദ കോഴ്സ് ആക്കി മാറ്റാന്‍, വൈസ് ചാന്‍സലറുടെ ആഭിമുഖ്യത്തില്‍ കൈക്കൊണ്ട തീരുമാനം ഉണ്ടാക്കിയ ആശയക്കുഴപ്പം, പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചതോടുകൂടി കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുന്നു. മൗലികമായ ഇത്തരമൊരു മാറ്റത്തിന്റെ ഗുണദോഷങ്ങള്‍ ചിന്തിക്കുന്നതിനുപുറമെ, മറ്റേതൊരു യൂണിവേഴ്സിറ്റിയില്‍നിന്നായാലും മൂന്നുവര്‍ഷംകൊണ്ട് ലഭിക്കാവുന്ന ബിരുദത്തിനുവേണ്ടി ഒരു വര്‍ഷം കൂടി അധികം ചെലവാക്കേണ്ടിവരുന്നതിന്റെ മെച്ചത്തെക്കുറിച്ചും തൊഴില്‍ വിപണിയിലേക്കുള്ള അവരുടെ പ്രവേശനം അതുമൂലം വൈകുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പരിഗണിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു. മൂന്നുവര്‍ഷംകൊണ്ട് ലഭിക്കാവുന്ന ഡിഗ്രിക്കുവേണ്ടി ഒരു വര്‍ഷം അധികം ചെലവാക്കുന്നത് നല്ലതാണോ എന്ന് രക്ഷിതാക്കളും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ നിര്‍ദ്ദേശത്തെക്കുറിച്ച് വേണ്ടത്ര ആലോചിക്കണമെന്നും ധൃതിപിടിച്ച്, ശക്തി ഉപയോഗിച്ച് നടപ്പാക്കരുതെന്നും സ്വാധീനശക്തിയുള്ള പല വ്യക്തികളും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എതിര്‍ വീക്ഷണങ്ങളെയെല്ലാം, അവ ഇടതുപക്ഷത്തുനിന്നുള്ളതാണെന്ന് മുദ്രകുത്തി അവഗണിക്കുകയാണ് അധികൃതര്‍ ചെയ്തത്.

ഇടതുപക്ഷത്തുനിന്ന് മാത്രമാണ് എതിര്‍പ്പുണ്ടാകുന്നതെന്നും മറ്റെല്ലാവരും അനുകൂലമാണെന്നുമാണ് അവരുടെ പ്രചാരണം. രാമചന്ദ്രഗുഹ, അരുന്ധതിറോയ്, ഭാനുമേത്ത, ഷഹീദ്അമീന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരൊക്കെ (ചിലരുടെ പേര്‍കൊടുത്തുവെന്നുമാത്രം; അവരുടെ പട്ടിക നീണ്ടുനീണ്ടുപോകുന്നു) ഇങ്ങനെ ഇടതുപക്ഷക്കാരെന്ന് അധിക്ഷേപിക്കപ്പെടുന്നു. ധൃതിപിടിച്ചെടുത്ത ഈ തീരുമാനം പുനഃപരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ചവരില്‍ യൂണിവേഴ്സിറ്റിയുടെ ""വിസിറ്റര്‍"" എന്ന നിലയില്‍ പ്രസിഡന്റും ചാന്‍സലര്‍ എന്ന നിലയില്‍ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും മനുഷ്യവിഭവ വികസനമന്ത്രിയും എല്ലാം ഉള്‍പ്പെടുന്നു. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം അനുസരിച്ച് കേന്ദ്ര യൂണിവേഴ്സിറ്റി എന്ന നിലയിലാണ് ഡെല്‍ഹി യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടിട്ടുള്ളതെങ്കിലും യൂണിവേഴ്സിറ്റിയുടെ സ്വയംഭരണാധികാരം ""ഉയര്‍ത്തിപ്പിടിക്കുന്ന""തിന്റെപേരില്‍ പ്രശ്നത്തില്‍നിന്ന ഒഴിഞ്ഞുനില്‍ക്കാനാണ് ഗവണ്‍മെന്റ് തുനിയുന്നത്. സ്വയംഭരണാധികാരത്തെ പലതവണ ചവിട്ടിയരച്ചിട്ടുള്ള ഇന്നത്തെ സര്‍ക്കാര്‍ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയില്‍ പ്രധാനമാറ്റം ഉണ്ടാക്കുന്നതുമായ ഒരു മാറ്റം കൊണ്ടുവരുന്നതിനുള്ള മറയാക്കി അതേ സ്വയംഭരണാവകാശത്തെ ഉപയോഗപ്പെടുത്തുന്നുവെന്നത് വിരോധാഭാസംതന്നെ. കഴിഞ്ഞ 30 വര്‍ഷത്തിലേറെക്കാലമായി 10+2+3 എന്ന വ്യവസ്ഥ നടപ്പാക്കിക്കൊണ്ട്, വിദ്യാഭ്യാസ വ്യവസ്ഥയെ യുക്തിയുടെ അടിസ്ഥാനത്തില്‍ ഏകാത്മകമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വ്യവസ്ഥയെ പെട്ടെന്ന്, ഏകപക്ഷീയമായി മാറ്റിമറിക്കാന്‍ ഒരു പ്രമുഖ കേന്ദ്ര യൂണിവേഴ്സിറ്റിക്ക് എങ്ങനെ കഴിയും?

വളരെ അഗാധമായ ഒരു തന്ത്രം ഇവിടെ ഒളിഞ്ഞുകിടക്കുന്നുണ്ട് എന്നു കാണാം. കേന്ദ്ര മനുഷ്യവിഭവ വികസനമന്ത്രിയുടെ പ്രസ്താവനയില്‍നിന്ന് അത് വ്യക്തമാകുന്നുണ്ട്: ""10+2+3 പദ്ധതിയനുസരിച്ച് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ചെല്ലുമ്പോള്‍ ഒരു വര്‍ഷം അധികം പഠിക്കേണ്ടിവരുന്നു. അത് പലരേയും വിഷമിപ്പിക്കുന്നുണ്ട്"". യുഎസ്എയില്‍ പ്രവേശനം ലഭിക്കാനിടയുള്ള, ഏറിക്കവിഞ്ഞാല്‍ ഒരു ശതമാനംവരുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി അവിടെ പിന്‍തുടര്‍ന്നുവരുന്ന 12+4 വര്‍ഷ പദ്ധതിയുമായി നമ്മുടെ വിദ്യാഭ്യാസ പദ്ധതിയെ കൂട്ടിക്കെട്ടാനുള്ള തന്ത്രമാണിത്. നമ്മുടെ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കുന്ന നീക്കമാണിത്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഒരു ചെറിയ ഭാഗത്തിനുമാത്രമേ ഇന്ന് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നുള്ളു. അങ്ങനെ പ്രവേശിക്കാന്‍ കഴിയുന്നവരുടെ സംഖ്യ വളരെയേറെ വിപുലമാക്കണമെന്ന് ഇടതുപക്ഷക്കാരായ നാം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ അതിനു പകരം, അമേരിക്കന്‍ വ്യവസ്ഥയുമായി കൂട്ടിക്കെട്ടുന്നതിനുവേണ്ടി നമ്മുടെ വ്യവസ്ഥയെ മാറ്റുന്നതിനുള്ള തീവ്രമായ ശ്രമമാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. വിദേശ വിദ്യാഭ്യാസ സൗകര്യം ഇന്ത്യയില്‍ ഏര്‍പ്പെടുത്തുന്നതിനും ഇവിടെ വിദ്യാഭ്യാസ ""കടകള്‍"" തുറക്കുന്നതിനും വമ്പിച്ച ലാഭമുണ്ടാക്കുന്നതിനുമുള്ള വലിയ സാധ്യതയാണ് അതുകൊണ്ട് ഉണ്ടായിത്തീരുന്നത്. രാജ്യത്തെ എല്ലാ കേന്ദ്ര യുണിവേഴ്സിറ്റികളുടെയും ഭരണം നടത്തുന്നതിനുവേണ്ടിയുള്ള ഒരു ബില്ലിന് രൂപം നല്‍കുന്നതിനായി ഈയിടെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി.

രാജ്യത്ത് ഇന്ന് 43 കേന്ദ്ര യൂണിവേഴ്സിറ്റികളുണ്ട്. 2009ല്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമമനുസരിച്ച് സ്ഥാപിതമായ 12 പുതിയ കേന്ദ്ര യൂണിവേഴ്സിറ്റികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, മറ്റെല്ലാ കേന്ദ്ര യൂണിവേഴ്സിറ്റികളും പ്രത്യേകം പ്രത്യേകം നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടവയാണ്. അവയ്ക്ക് ഓരോന്നിനും അവയുടേതായ സ്വഭാവങ്ങളുണ്ട്; വ്യത്യസ്ത നിയമാവലികളുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ സംബന്ധിച്ചുള്ള നാല് ബില്ലുകളെങ്കിലും ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി കിടക്കുന്നുണ്ട്. വിദ്യാഭ്യാസം ഇന്ന് കണ്‍കറന്റ് ലിസ്റ്റില്‍പെട്ടതാണ്. യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിനും ഭരണത്തിനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ട്. പാര്‍ലമെന്റിനുമുന്നിലുള്ള ബില്ലുകള്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവയാണ് എന്നും അതിനാല്‍ അവ നിയമമാക്കപ്പെട്ടാല്‍ അത് ഭരണഘടനയുടെ അവകാശലംഘനമായിരിക്കുമെന്നും ഇന്ത്യയുടെ നാല് മുന്‍ ചീഫ് ജസ്റ്റീസുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഈ നടപടികളുമായി ഗവണ്‍മെന്റ് ധൃതിപിടിച്ച് മുന്നോട്ട് നീങ്ങുകയാണ്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിതരണശൃംഖലയ്ക്കുമേല്‍ തങ്ങളുടെ നിയന്ത്രണം കൊണ്ടുവരുന്നതിന് അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും അത്തരം മാറ്റങ്ങള്‍ അവസരമുണ്ടാക്കിക്കൊടുക്കും. ""സിലിക്കണ്‍വാലി""യിലെ രണ്ടാംഭാഷ ഇന്ത്യന്‍ ഭാഷയാണെന്ന് വരുന്ന അവസ്ഥയില്‍ ഇത്തരമൊരു മാറ്റം വളരെ പ്രധാനംതന്നെയാണ്. ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞന്മാരില്ലെങ്കില്‍ ""നാസ""യുടെ പ്രവര്‍ത്തനം അവതാളത്തിലാവും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഇന്ത്യയില്‍ പരിമിതമാണെങ്കില്‍ത്തന്നെയും, യൂറോപ്യന്‍ യൂണിയനിലെ എല്ലാ യൂണിവേഴ്സിറ്റികളും കൂടി ഒരു വര്‍ഷത്തില്‍ പുറത്തിറക്കുന്ന, ബൗദ്ധികമായി പരിശീലനം സിദ്ധിച്ചവരും വിദഗ്ധരുമായ യുവാക്കളെക്കാള്‍ കൂടുതല്‍പേരെ ഇന്ത്യ ഒരു വര്‍ഷത്തില്‍ പുറത്തിറക്കുന്നുണ്ട് എന്ന ആശങ്ക പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുണ്ട്. ഉയര്‍ന്നുവരുന്ന ആഗോള വിജ്ഞാന സമൂഹത്തിലെ സുപ്രധാന ഘടകമായി ഇന്ത്യ മാറിത്തീരുന്നത് തടയണമെങ്കില്‍ ഇന്ത്യയിലെ വിദഗ്ധരുടെ ഈ വിതരണ ശൃംഖലയുടെ നിയന്ത്രണം തങ്ങളുടെ കയ്യിലായിരിക്കണമെന്ന് പാശ്ചാത്യര്‍ക്ക് അറിയാം.

ഇന്ത്യന്‍ വ്യവസ്ഥയെ അമേരിക്കന്‍ വ്യവസ്ഥയുമായി കൂട്ടിക്കെട്ടിയാല്‍, അമേരിക്കയിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും ചെന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന ഇന്ത്യക്കാരുടെ സംഖ്യ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്ന് അമേരിക്ക കണക്കുകൂട്ടുന്നു. വിസ നിയന്ത്രണം തുടങ്ങിയ പല മാര്‍ഗ്ഗങ്ങളും അതിനുണ്ടല്ലോ. എന്നുതന്നെയല്ല, ഈ ബൗദ്ധിക വിഭവത്തെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. ""സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുക, പൊതുവായ അഭിവൃദ്ധി കൈവരിക്കുക, ജാതി-മത വിശ്വാസങ്ങള്‍ക്കും ധനിക-ദരിദ്ര വ്യത്യാസങ്ങള്‍ക്കും അതീതമായി ഫലപ്രദമായ ജനാധിപത്യം കൈവരിക്കുക, സാംസ്കാരിക നിലവാരം ഉയര്‍ത്തുക എന്ന വലിയ പ്രശ്നത്തെ, ദേശീയവും സാമൂഹ്യവുമായ വലിയ പ്രശ്നത്തെ നേരിടുന്നതിനായി"" സ്വാതന്ത്ര്യം ലഭിച്ച് അധികം കഴിയും മുമ്പുതന്നെ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയെ ഉടച്ചുവാര്‍ത്ത ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള, യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്റെ മൗലികമായ നിഗമനങ്ങളെ നാം ഇന്ന് തിരസ്കരിക്കുകയാണ്.

""മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ ഫലപ്രദമായും ദ്രുതഗതിയിലും നേടിയെടുക്കുന്നതിന് ഉതകുന്ന ശക്തിയായ ഒരു ആയുധമാണ് വിദ്യാഭ്യാസം-വിദ്യാഭ്യാസത്തെ ഫലപ്രദമായും പൊതു താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലും സംഘടിപ്പിക്കുകയാണെങ്കില്‍. ഒരു പരിഷ്കൃത ജനത എന്ന് നാം അവകാശപ്പെടുന്ന നിലയ്ക്ക്, വളര്‍ന്നുവരുന്ന തലമുറയുടെ ഉന്നത വിദ്യാഭ്യാസം നമ്മുടെ ഏറ്റവും മുഖ്യമായ താല്‍പര്യങ്ങളില്‍ ഒന്നായിരിക്കണം"" എന്നാണ് അന്ന് കമ്മീഷന്‍ പ്രസ്താവിച്ചത്. ""പരിഷ്കൃതമായ ഒരു ജനത""യാണ് നാം എന്ന കാര്യം തിരിച്ചറിയുകയും നമ്മുടെ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയെ അമേരിക്കന്‍ വ്യവസ്ഥയുടെ പിന്നില്‍ കെട്ടിയിടുന്ന തരത്തിലുള്ള വിനീത വിധേയത്വം അവസാനിപ്പിക്കുകയും ഒരു മുഖ്യ ആഗോള ശക്തിയെന്ന നിലയില്‍ ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുന്ന നയം തിരുത്തുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

4 comments:

Anonymous said...

സ്വയംഭരണാധികാരത്തെ പലതവണ ചവിട്ടിയരച്ചിട്ടുള്ള ഇന്നത്തെ സര്‍ക്കാര്‍ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയില്‍ പ്രധാനമാറ്റം ഉണ്ടാക്കുന്നതുമായ ഒരു മാറ്റം കൊണ്ടുവരുന്നതിനുള്ള മറയാക്കി അതേ സ്വയംഭരണാവകാശത്തെ ഉപയോഗപ്പെടുത്തുന്നുവെന്നത് വിരോധാഭാസംതന്നെ.

പക്ഷെ ഇതൊരു കച്ചവട കണ്ണിലൂടെ മാത്രമേ വിദ്യാഭ്യാസ കൌണ്‍സിലും നോക്കി കാനുന്നതുള്ള് എന്നത് മറ്റൊരു സസ്തുത്ത കൂടിയാണ് .

കഴിഞ്ഞ വര്ഷം ബിര്ള ഇന്സ്ടിടുടിലെ ചില കൊഴ്സുക്കൾ മൂന്നു വർഷത്തിൽ നിന്നും നാലും അഞ്ചും വര്ഷമായി ഉയർത്തിയിരുന്നു .

പക്ഷെ ഇതൊക്കെ പൊതു ജനങ്ങളുടെ മുന്നിലെക്കെതുംബോഴേക്കും സർക്കാർ അംഗീകാരം നേടിയെടുത്തു കച്ചവടം നടത്തിയിട്ടുണ്ടാകും .

പ്രതിഷേധം വെറും പെകുതുകൾ മാത്രമായി മാറുന്നു

Jomy said...
This comment has been removed by the author.
Jomy said...

ലോകത്തിലെ ഏതു കോണിലും മലയാളിയുണ്ട്. മലയാളം സംസാരിക്കുന്നവര്‍, മലയാള പുസ്തകം വായിക്കുന്നവര്‍, മലയാളത്തിൽ എഴുതുന്നവർ ,മലയാളത്തിൽ പാട്ട് കേൾക്കുന്നവർ ,മലയാളത്തിൽ ബ്ലോഗ്‌ എഴുതുന്നവർ ,മലയാള സിനിമ കാണുന്നവര്‍ ...നമ്മുടെ മുൻപിൽ ഭാഷയുടെ സാധ്യതകൾ അനന്തമായി കിടക്കുന്നു. ഇതൊന്നും കാണാതെ അമേരിക്കയുടെ അടിമകളാകാൻ ഇംഗ്ലീഷ് പഠിപ്പിച്ചും കോഴ്സ്കളുടെ ഘടന മാറ്റിയും രാജ്യത്തെ അടിയറ വെക്കുന്നവരെ തിരിച്ചറിയുക

Jomy said...

കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് എല്ലാം ഭദ്രമെന്ന് കരുതി വെറുതെ ഇരിക്കുന്നതിൽ അർത്ഥമില്ല . ഉന്നത വിദ്യാഭ്യാസം മലയാളത്തിൽ ചെയ്യാനുള്ള അവസരവും തദേശ ഭാഷയിൽ ഗവേഷണത്തിനുമുള്ള അവസരം നല്ക്കുക .നമുക്ക് അറിവാണ് ആവശ്യം .അറിവിനെ പണമാക്കി മാറ്റി വിഭവങ്ങൾ ഉണ്ടാക്കി വിപണം ചെയ്താൽ മാത്രമേ രാജ്യത്തിന്‌ പുരോഗതി ഉണ്ടാകുകയുള്ളൂ വിദേശ ഭാഷ യില്ൽ ഉള്ള അറിവ് മാത്രം പോര.