Wednesday, June 26, 2013

പ്രകൃതിവിഭവത്തിന്റെ കൊടുംകൊള്ള

ചങ്ങാത്ത മുതലാളിത്തത്തിന്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ് പ്രകൃതിവാതക വില നിര്‍ണയകാര്യത്തില്‍ ദേശീയതലത്തില്‍ പ്രകടമാകുന്നത്. ഭരണാധികാരവും കോര്‍പറേറ്റ് വമ്പന്മാരും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തെയാണ് ക്രോണി ക്യാപിറ്റലിസം എന്നറിയപ്പെടുന്ന ചങ്ങാത്ത മുതലാളിത്തംകൊണ്ട് വിവക്ഷിക്കുന്നത്. കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാരിനെ കോര്‍പറേറ്റുകള്‍ ഉപയോഗിക്കുക. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ കോര്‍പറേറ്റുകളെയും ഉപയോഗിക്കുക. ഈ പാരസ്പര്യമാണ് ചങ്ങാത്ത മുതലാളിത്തം. കല്‍ക്കരിപ്പാട കുംഭകോണമടക്കമുള്ള കാര്യങ്ങളില്‍ ഇത് സംശയാതീതമായി പ്രകടമായതാണ്. വഴിവിട്ട കൊള്ളലാഭമുണ്ടാക്കാന്‍ പാകത്തില്‍ കല്‍ക്കരിപ്പാടം അംബാനിമാര്‍ക്കും മറ്റുമിടയില്‍ യുപിഎ ഭരണം വീതിച്ചുനല്‍കി. വിശ്വാസവോട്ടുപോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ അംബാനിമാരുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ ഗുണഭോക്താക്കള്‍ യുപിഎയെ ഭരണത്തിലുറപ്പിച്ചുനിര്‍ത്താന്‍ നോട്ടുകളുടെ ചാക്കുകെട്ടുകളുമായി രംഗത്തിറങ്ങുകയുംചെയ്തു.

ഇപ്പോള്‍ ഈ ബന്ധം കൃഷ്ണ-ഗോദാവരി തടത്തില്‍നിന്നുള്ള പ്രകൃതിവാതകത്തിന്റെ വില നിര്‍ണയ പ്രക്രിയയില്‍ കൂടുതല്‍ രൂക്ഷതയോടെ പ്രതിഫലിക്കുന്നതാണ് നാം കാണുന്നത്. പ്രകൃതിവാതക വില ഒരു മാനദണ്ഡവുമില്ലാതെ ഉയര്‍ത്തി നിശ്ചയിക്കാന്‍ പോകുകയാണ് യുപിഎ സര്‍ക്കാര്‍. പ്രകൃതിവാതക വിലയെക്കുറിച്ചു പഠിക്കാന്‍ നിയുക്തമായ രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശചെയ്തതുതന്നെ ഒരു ന്യായീകരണവുമില്ലാത്തത്ര ഉയര്‍ന്ന നിരക്കാണ്. എന്നാല്‍, അതേക്കാള്‍ വളരെക്കൂടുതല്‍ ഉയര്‍ന്നനിരക്കില്‍ വില നിശ്ചയിച്ചുനല്‍കാന്‍ പോകുകയാണ് യുപിഎ സര്‍ക്കാര്‍. വളം മുതല്‍ വൈദ്യുതിവരെ ഉല്‍പ്പാദിപ്പിക്കാന്‍ പ്രകൃതിവാതകം വേണം. പ്രകൃതിവാതകരംഗത്തു പ്രവര്‍ത്തിക്കുന്ന റിലയന്‍സ് അടക്കമുള്ള വമ്പന്മാര്‍ വില കഴിയുന്നത്ര ഉയര്‍ത്തിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തിപ്പോരുകയാണ് കുറേക്കാലമായി. അവരുടെ സമ്മര്‍ദത്തിനും സ്വാധീനത്തിനും വഴങ്ങിയാണ് രംഗരാജന്‍ കമ്മിറ്റി ഒരു ബ്രിട്ടീഷ് മെട്രിക് തെര്‍മല്‍ യൂണിറ്റിന്റെ വില ഇപ്പോഴത്തെ 4.2 ഡോളറില്‍നിന്ന് 8.4 ഡോളറായി ഉയര്‍ത്താന്‍ നിര്‍ദേശിച്ചത്. ഇരട്ടി വില!

ഇങ്ങനെ ക്രമാതീതമായി വില ഉയര്‍ത്തിനിശ്ചയിച്ചാല്‍ റിലയന്‍സിനു സന്തോഷമാകുമെങ്കിലും നമ്മുടെ വളം ഉല്‍പ്പാദനം അവതാളത്തിലാകും. കൃഷി പ്രതിസന്ധിയിലാകുകയുംചെയ്യും. അതേക്കുറിച്ച് ഒരു കരുതലുമില്ലാത്ത മന്‍മോഹന്‍സിങ് മന്ത്രിസഭ മൂന്നുവര്‍ഷത്തേക്കു രംഗരാജന്‍ ശുപാര്‍ശപ്രകാരമുള്ള വിലയും പിന്നീട് രണ്ടുവര്‍ഷത്തേക്ക് 14 ഡോളറും എന്നു കല്‍പ്പിക്കുകയാണ്. റിലയന്‍സിനെപ്പോലും അമ്പരപ്പിക്കുന്നതാണ് ഈ വര്‍ധനത്തോത്. ധനകാര്യമന്ത്രാലയവും ആസൂത്രണ കമീഷനും ശുപാര്‍ശചെയ്തതിനുപോലും മേലെയാണ് ഈ നിരക്ക്. ഊര്‍ജ- വളം വകുപ്പുകളുടെ എതിര്‍പ്പ് അവഗണിച്ചാണ് ന്യായീകരണമില്ലാത്ത ഈ വര്‍ധന ഏര്‍പ്പെടുത്തുന്നത് എന്നതും ഓര്‍മിക്കണം. രംഗരാജന്‍ കമ്മിറ്റിയെയും ധന-ആസൂത്രണ വിഭാഗങ്ങളെയും വളം-ഊര്‍ജ വകുപ്പുകളെയും ഒക്കെ മറികടന്ന് ഒരു മാനദണ്ഡവും പാലിക്കാതെ പ്രകൃതിവാതകവില ഇങ്ങനെ ഉയര്‍ത്തിനിര്‍ദേശിക്കുന്നത് രാഷ്ട്രീയതാല്‍പ്പര്യത്തിലാണ്.

കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം. രംഗരാജന്‍ ഫോര്‍മുലയെ കടന്നുനില്‍ക്കുന്ന വിലയാണ് ആസൂത്രണ കമീഷനും ധനവകുപ്പും നിര്‍ദേശിച്ചത് എങ്കിലും വര്‍ധന അവര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിലും ഒതുങ്ങുന്നില്ല. അപ്പോള്‍, ആരാണ് യഥാര്‍ഥ വില നിര്‍ണയാധികാരി! മന്ത്രിസഭയോ മന്ത്രിസഭയ്ക്കുപുറത്തുള്ള പ്രകൃതിവാതക ഉല്‍പ്പാദക ലോബിയോ? ആ ലോബിയുടെ കൈയില്‍ കളിക്കുന്ന ഭരണഘടനാബാഹ്യകോക്കസോ? പുതിയ സാഹചര്യത്തില്‍ 2014-15 മുതല്‍ 2018-19 വരെയുള്ള അഞ്ചുവര്‍ഷഘട്ടത്തില്‍ 90,000 കോടി മുതല്‍ 1,49,000 കോടിവരെ എങ്കിലും അനുവദിച്ചാലേ വളം-ഊര്‍ജ രംഗത്തിന് പിടിച്ചുനില്‍ക്കാനാകൂ. സബ്സിഡി വര്‍ധിപ്പിക്കുന്ന നയമാകട്ടെ നേരത്തെതന്നെ യുപിഎ സര്‍ക്കാര്‍ ഉപേക്ഷിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഉര്‍ജവില യൂണിറ്റിനു രണ്ടുരൂപ കണ്ടെങ്കിലും കൂട്ടും.

വളംവില കര്‍ഷകന് അപ്രാപ്യമാകുന്ന തരത്തിലും കൂട്ടും. കാര്‍ഷിക-വ്യാവസായിക രംഗങ്ങളെ പാടേ തകര്‍ക്കും ഇതു രണ്ടും. പ്രകൃതിവാതകമെന്നത് രാജ്യത്തിന്റെ, ജനങ്ങളുടെ പൊതുസ്വത്താണ്. അതെടുത്തു വിറ്റ് ജനങ്ങളെ ഈ വിധത്തില്‍ കൊള്ളയടിച്ചുചീര്‍ക്കാന്‍ വമ്പന്‍ കോര്‍പറേറ്റുകളെ അനുവദിക്കുന്നതിന് സര്‍ക്കാരിന് ഒരു അധികാരവുമില്ല. പ്രകൃതി വിഭവങ്ങള്‍ പരിരക്ഷിക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍തന്നെ അതു കൊള്ളയടിക്കാന്‍ റിലയന്‍സിനും മറ്റും കൂട്ടുനില്‍ക്കുന്നുവെങ്കിലത് ചങ്ങാത്തമുതലാളിത്തത്തിന്റെ നികൃഷ്ടദൃഷ്ടാന്തമല്ലെങ്കില്‍ മറ്റെന്താണ്? കോര്‍പറേറ്റ് കൊള്ളയ്ക്ക് പാകത്തില്‍ വിലവര്‍ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കരുത്. ബന്ധപ്പെട്ട എല്ലാ വസ്തുതകളും വിവരങ്ങളും ധവളപത്രത്തിലൂടെ ജനങ്ങളെ അറിയിക്കണം. മറയ്ക്കു പിന്നിലെ ഇന്നത്തെ രഹസ്യ ഇടപാടു വേണ്ട. ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്തേ എന്തു തീരുമാനവുമെടുക്കാവൂ. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതക വിലനിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു ക്യാബിനറ്റ് സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ആ സമിതിയെ ഏതോ ഘട്ടത്തില്‍ നിര്‍വീര്യമാക്കി. ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയേ വിലനിര്‍ണയ പ്രക്രിയയിലേക്ക് കടക്കൂ എന്നു പറഞ്ഞിരുന്നു. ആ ചര്‍ച്ച ഒഴിവാക്കി ഇത്തരം കാര്യങ്ങളും വില ഡോളര്‍ അടിസ്ഥാനത്തിലാക്കിയതുമെല്ലാം റിലയന്‍സ് പ്രീണന രഹസ്യപദ്ധതിയുടെ ഉദാഹരണങ്ങളാണ്.

റിലയന്‍സ് ഉല്‍പ്പാദനം കുറച്ച് ഡിമാന്റ് കൂട്ടുന്നുണ്ട്. ലക്ഷ്യത്തിന്റെ 19 ശതമാനം ഉല്‍പ്പാദനമേ നടത്തുന്നുള്ളൂ. ഡോളര്‍ കുതിച്ചുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ കൊള്ളലാഭം കൊയ്യാനാണിത്. 2010 ജൂലൈയില്‍ യൂണിറ്റിന് 1.58 ഡോളര്‍ ആയിരുന്ന വില 4.2 ഡോളറായി ഉയര്‍ത്തി റിലയന്‍സ്. ഇത് സര്‍ക്കാരും റിലയന്‍സും ചേര്‍ന്ന ഒത്തുകളിയിലൂടെയാണ്. ഇനി അത് 8.4ലേക്കും തുടര്‍ന്ന് 14ലേക്കും ഒക്കെ ഉയര്‍ത്തിയെടുക്കാനുള്ള കള്ളകരുനീക്കങ്ങളാണ് നടക്കുന്നത്. അമേരിക്കയില്‍ പ്രകൃതിവാതകത്തിന് യൂണിറ്റിന് 4.32 ഡോളറേയുള്ളൂ. പാകിസ്ഥാനില്‍ 4.98. എന്നാലിവിടെ 8.4 മുതല്‍ 14 വരെ കടക്കാന്‍ പോകുന്നു. സമ്പദ്ഘടനയെ പൊതുവിലും കാര്‍ഷിക-വ്യാവസായികമേഖലയെ പ്രത്യേകിച്ചും തകര്‍ക്കുന്ന വിനാശകരമായ ഈ നീക്കത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ പിന്‍വാങ്ങണം. ശാസ്ത്രീയമാനദണ്ഡങ്ങള്‍ ആവിഷ്കരിച്ചുകൊണ്ടല്ലാതെ പ്രകൃതിവാതക വിലയില്‍ ഒരു മാറ്റവും വരുത്തരുത്. സര്‍ക്കാരിന്റെ കോര്‍പറേറ്റ് ചങ്ങാതിമാര്‍ക്ക് കൊള്ളയടിക്കാനുള്ളതല്ല ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്തായ പ്രകൃതിവിഭവങ്ങള്‍.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: