Saturday, June 29, 2013

കൊലയാളിയായ നരേന്ദ്രമോഡി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാന്‍ പദ്ധതിയിട്ട ലഷ്കര്‍ ഭീകരരെന്ന് ആരോപിച്ചാണ് 2004 ജൂണ്‍ 15ന് അഹമ്മദാബാദിനടുത്ത് നാലുപേരെ വെടിവച്ചുകൊന്നത്. ഇസ്രത് ജഹാന്‍, പ്രാണേഷ്കുമാര്‍ (ജാവേദ് ഗുലാം ഷേഖ്), അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് ഗുജറാത്ത് ക്രൈംബ്രാഞ്ച് കൊല്ലുകയാണെന്ന് ഇതിനകം തെളിഞ്ഞു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് 2009 സെപ്തംബറില്‍ അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് എസ്പി തമാങ് അഭിപ്രായപ്പെട്ടു. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ തലവനായ പ്രത്യേക അന്വേഷണസംഘം ഇത് അന്വേഷിക്കണമെന്ന് തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം ഏറ്റെടുക്കാന്‍ രാഘവന്റെ സംഘം വിസമ്മതം പ്രകടിച്ചപ്പോള്‍, ഹൈക്കോടതി പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടു. ഈ വിധിയെ ചോദ്യംചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി നിരാകരിച്ചു. അതോടെയാണ്, സാക്ഷികളുടെയും കേസിലുള്‍പ്പെട്ട പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തി പ്രത്യേകസംഘം അന്വേഷണം തുടങ്ങിയത്.

ആ സംഘത്തിലെ അംഗം സതീഷ്വര്‍മയ്ക്ക് അല്‍പ്പനാളുകള്‍കൊണ്ടുതന്നെ, ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടു. അത് വ്യക്തമാക്കി കാണിക്കുന്ന സത്യവാങ്മൂലം നല്‍കിയ അദ്ദേഹം, മറ്റു രണ്ടംഗങ്ങള്‍ നിഷ്പക്ഷ അന്വേഷണം തടസ്സപ്പെടുത്തുന്നുവെന്നും വെളിപ്പെടുത്തി. സത്യം പുറത്തുവരാതിരിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ എല്ലാ പരിധിയും വിടുകയായിരുന്നു. പ്രത്യേക അന്വേഷണസംഘത്തെ നിഷ്പക്ഷ അന്വേഷണത്തിന് അനുവദിച്ചില്ലെങ്കില്‍ സിബിഐക്കോ എന്‍ഐഎക്കോ കേസ് കൈമാറുമെന്ന് 2011 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാരിന് ഗുജറാത്ത് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. എസ്ഐടി തലവനായി ആവര്‍ഷം ജൂലൈയില്‍ ചുമതലയേറ്റ രാജീവ് രഞ്ജന്‍വര്‍മ ഏറ്റുമുട്ടല്‍ വ്യാജമെന്ന നിഗമനം ആവര്‍ത്തിച്ചു. ഏറ്റുമുട്ടല്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചടക്കം പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിടുകയും ചെയ്തു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് എസ്ഐടി കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിലും ആസൂത്രിത കൊലപാതകംതന്നെയാണ് തെളിഞ്ഞത്. ഐപിഎസുകാരനായ ജി എല്‍ സിംഗാള്‍, ഡിഐജി വന്‍സാര എന്നിവരെ സിബിഐ അറസ്റ്റുചെയ്തു. ഇപ്പോള്‍, വ്യാജ ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ട കേസില്‍ നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് സിബിഐ സംശയരഹിതമായി വ്യക്തമാക്കിയിരിക്കുന്നു.

മുഖ്യപ്രതിയായ ഡിഐജി വന്‍സാരയുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനുമുമ്പ് മോഡി ബന്ധപ്പെട്ടിരുന്നുവെന്ന് സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. മോഡിയുടെ വിശ്വസ്തനും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഏറ്റുമുട്ടലിനുമുമ്പും പിമ്പും വന്‍സാരയുമായി ബന്ധപ്പെട്ടതിന്റെ തെളിവും സിബിഐക്ക് ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ വംശഹത്യ മോഡി ആസൂത്രണംചെയ്തതാണെന്നതിനുള്ള തെളിവുകള്‍ നേരത്തെ പുറത്തുവന്നതാണ്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വംശഹത്യയിലെ മോഡിയുടെ പങ്കാളിത്തത്തിന് അടിവരയിടുന്നുണ്ട്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലും മറ്റൊന്നായിരുന്നില്ല. മോഡി ഇന്ന് സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ്. ഗുജറാത്തിലെ അനുഭവം രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള താല്‍പ്പര്യവുമായി ആര്‍എസ്എസ് നേതൃത്വം മോഡിയെ അവതരിപ്പിക്കുന്നു. തികഞ്ഞ വര്‍ഗീയവാദിമാത്രമല്ല, ചോരക്കൊതിയനായ കൊലയാളിയും ഉപജാപകനുമാണ് മോഡി എന്ന വസ്തുത ആര് വിചാരിച്ചാലും മൂടിവയ്ക്കാനാകില്ല. ഇസ്രത് ജഹാന്‍ കേസില്‍ ഒന്നാംപ്രതിതന്നെയായി മോഡിയുടെ പേരാണ് വരേണ്ടത്. ശരിയായ അന്വേഷണം നടത്തി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഗുജറാത്തിലെ മോഡിസര്‍ക്കാരിനുമാത്രമല്ല, ഹിന്ദുത്വരാഷ്ട്രീയത്തിനുതന്നെ കനത്ത തിരിച്ചടിയാണ് വ്യാജ ഏറ്റുമുട്ടല്‍കേസില്‍ പുറത്തുവരുന്ന ഓരോ വിവരങ്ങളും. നരേന്ദ്രമോഡി മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം, പൊലീസ് ഉദ്യോഗസ്ഥര്‍കൂടിയായ പ്രതികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ശ്രമം തുടരുകതന്നെ ചെയ്യും. ജനങ്ങളെ കൊല്ലുന്ന ഒരു മുഖ്യമന്ത്രി തുടരണോ വേണ്ടയോ എന്ന ചര്‍ച്ച ജനങ്ങള്‍ക്കിടയില്‍ ഗൗരവമായി നടക്കണം. കൊല്ലപ്പെട്ടവര്‍ക്കും പീഡിപ്പിക്കപ്പെട്ടവര്‍ക്കും നീതി ഉറപ്പുവരുത്തണമെങ്കില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി അധികാരത്തില്‍ ഒരുനിമിഷം തുടരാന്‍ പാടില്ല. മോഡിയെ സംരക്ഷിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യാനുള്ള ഏത് ശ്രമവും രാജ്യത്തിനും ജനങ്ങള്‍ക്കും നേരെയുള്ള യുദ്ധപ്രഖ്യാപനമായി വിലയിരുത്തപ്പെടണം. മോഡി പ്രതിനിധാനംചെയ്യുന്നത് ആര്‍എസ്എസ് അജന്‍ഡയാണെന്നും അത് വിദ്വേഷത്തിന്റെയും സംഹാരത്തിന്റെയും രാഷ്ട്രീയമാണെന്നുമുള്ള യാഥാര്‍ഥ്യം ജനങ്ങളുടെ മനസ്സില്‍ എത്തിക്കാനുള്ള ഊര്‍ജിതമായ പ്രചാരണത്തിന്റെ ആവശ്യകതയിലേക്കുകൂടിയാണ് ഗുജറാത്തില്‍നിന്നുള്ള വാര്‍ത്തകള്‍ വിരല്‍ചൂണ്ടുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: