Friday, June 28, 2013

ഐക്യരാഷ്ട്രസഭയെയും കബളിപ്പിക്കുന്നു

തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ നിരന്ന ഫ്ളക്സുകളില്‍ ഫയലുംതാങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കട്ടൗട്ടിനടിയിലെ വാചകം "ഇതാ, ഇതാദ്യമായി ഒരു ഇന്ത്യന്‍ ഭരണാധികാരിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം" എന്നാണ്. പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കുന്ന പരസ്യത്തില്‍, 36 രാജ്യങ്ങളെ പിന്തള്ളി കേരളം കരസ്ഥമാക്കിയ അംഗീകാരം എന്നും. 2010ലെ യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് 2011ല്‍ ഏറ്റുവാങ്ങിയ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൗഹാനും 2009ലെ അവാര്‍ഡ് 2010ല്‍ ഏറ്റുവാങ്ങിയ നരേന്ദ്രമോഡിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണാധികാരികള്‍ കാണാതിരിക്കാന്‍ പരസ്യം മലയാള പത്രങ്ങളിലും ഏതാനും ചില ഇംഗ്ലീഷ് പത്രങ്ങളിലും മാത്രമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ "കരുതല്‍" എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

മുഖ്യമന്ത്രിക്ക് ഒരു മൊബൈല്‍ഫോണ്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഡയറിയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും കാണാം. വാസ്തവത്തില്‍ ആ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ല. തന്റെ ഓഫീസ് ദുരുപയോഗംചെയ്തവരെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയ ജോപ്പന്‍, ജിക്കു, സലിംരാജ് എന്നിവരിലൂടെമാത്രം ഫോണില്‍ ജനങ്ങള്‍ക്ക് ലഭ്യമായിരുന്ന "സമ്പര്‍ക്കം" എന്ന തട്ടിപ്പിനാണ് യഥാര്‍ഥത്തില്‍ അവാര്‍ഡ് നല്‍കേണ്ടത്. കോടിക്കണക്കിന് രൂപ ജനങ്ങളെ കൊള്ളയടിക്കുകയും ഭാര്യയെ നിഷ്കരുണം കൊല്ലുകയും ചെയ്ത ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂറോളമാണ് എറണാകുളം ഗസ്റ്റ്ഹൗസിലെ അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രി സംസാരിച്ചത്. അവിടെ സംസാരിച്ചത് ഞങ്ങളുടെ കുടുംബകാര്യമാണ്, അത് എന്താണെന്ന് ആരോടും പറയില്ലെന്നാണ് നിയമസഭയിലും പത്രസമ്മേളനത്തിലും അദ്ദേഹം വ്യക്തമാക്കിയത്. നിയമവാഴ്ചയെത്തന്നെ വെല്ലുവിളിക്കാന്‍ ആട് ആന്റണിമാര്‍ക്കും ബണ്ടിചോര്‍മാര്‍ക്കും ബിട്ടി മൊഹന്തിമാര്‍ക്കും മാതൃകയായ ഈ സുതാര്യക്കാരന് ഇതിലും വലിയ അവാര്‍ഡിന് അര്‍ഹതയുണ്ട്. ഉമ്മന്‍ചാണ്ടി നടത്തിയ ബഹുജനസമ്പര്‍ക്ക പരിപാടിയാണ് ഐക്യരാഷ്ട്രസഭയെപ്പോലും കോരിത്തരിപ്പിച്ചതെന്നാണ് വീമ്പിളക്കുന്നത്. ആറുകോടി രൂപ സംസ്ഥാന ഖജനാവില്‍നിന്ന് മുടക്കിയാണ് ജില്ലകള്‍തോറും ബഹുജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ചത്. 40 കോടിയോളം രൂപ വിവിധ ധനസഹായങ്ങളായി വിതരണംചെയ്ത ഈ പരിപാടിമൂലം കാലാകാലങ്ങളായി വില്ലേജ് ഓഫീസുകള്‍വഴി ലഭ്യമാക്കിയിരുന്ന ചികിത്സാസഹായം ബഹുജനസമ്പര്‍ക്കപരിപാടിയില്‍വച്ച് വിതരണംചെയ്താല്‍മതിയെന്ന് മുകളില്‍നിന്ന് ഉത്തരവുണ്ടായതുനിമിത്തം ഈ തുക പിടിച്ചുവച്ച വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും ജനങ്ങളില്‍നിന്ന് കേട്ട ചീത്തവിളിയുടെകൂടെ "വിജയമാണ്" ഈ ബഹുജനസമ്പര്‍ക്ക പരിപാടിയുടെ വിജയമെന്ന് യുഎന്നിലെ മാര്‍ക്കിട്ടവര്‍ക്ക് അറിയില്ലല്ലോ. ഇത് അവാര്‍ഡിനായി എടുക്കുന്ന സിനിമയിലെ തിരക്കഥയുടെ ഒരു ഭാഗംമാത്രമാണെന്നും അനേകംപേര്‍ക്ക് മാസങ്ങള്‍ക്കുമുമ്പ് നല്‍കേണ്ടിയിരുന്ന ധനസഹായം വളരെ വൈകിച്ചതിന്റെയും തൊട്ടടുത്ത വില്ലേജില്‍നിന്ന് കിട്ടേണ്ട സഹായം മേടിക്കാന്‍ ജില്ലാ ആസ്ഥാനത്തേക്ക് പണംമുടക്കി പോയതിന്റെയും പാതിരാവരെ കാത്തുനിന്ന് ബുദ്ധിമുട്ടിച്ചതിന്റെയും വിജയംകൂടിയാണിതെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞാല്‍ അവാര്‍ഡ് തിരിച്ചുമേടിക്കാതെ നിര്‍വാഹമില്ല.

നിയമസഭയില്‍ ഒരിക്കല്‍ കെ രാജു എംഎല്‍എ പ്രസംഗിച്ചു: ""എന്റെ കൈയില്‍ ഒരു 10 കോടി രൂപ തന്നാല്‍ ഇതില്‍കൂടുതല്‍ ആളുകളെ ഞാന്‍ കൂട്ടി കാണിച്ചുതരാമെന്ന്"". സൗജന്യറേഷനുവേണ്ടിപോലും തടിച്ചുകൂടുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് 2000 രൂപ കിട്ടാന്‍ ഇതേ വഴിയുള്ളൂവെന്ന് വന്നാല്‍ അവര്‍ ഏതു സമ്പര്‍ക്കത്തിലും തടിച്ചുകൂടും. ജനക്കൂട്ടത്തിനിടയില്‍നിന്ന് കിട്ടിയ പരാതികളില്‍ "ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുത്തിട്ടുണ്ട്" എന്ന മറുപടിയുമായി ജനം തേരാ-പാരാ അലയുന്ന കാഴ്ചയാണ് കേരളം കാണുന്നത്. യഥാര്‍ഥത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളില്‍നിന്നായിരുന്നു "സമ്പര്‍ക്കം" തുടങ്ങേണ്ടിയിരുന്നതെന്നും അതാണ് മഹാത്മാഗാന്ധി ചെയ്തതെന്നും അതുകൊണ്ട് ഗാന്ധിത്തൊപ്പിയും വച്ച് പട്ടികജാതി കോളനികളിലേക്ക് ഗാന്ധിഗ്രാമം പരിപാടി സംഘടിപ്പിച്ച രമേശ് ചെന്നിത്തലയ്ക്ക് ഒരു യുഎന്‍ അവാര്‍ഡ് നേടിക്കൊടുക്കാന്‍ "ഐ" ഗ്രൂപ്പും ശ്രമിക്കാതിരിക്കില്ല. പത്ത് ബജറ്റ് അവതരിപ്പിച്ച മാണിസാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏതോ ഒരു സമിതി പുരസ്കാരം നല്‍കിയപ്പോള്‍ ഒന്നാമനാകാന്‍ താന്‍ മിടുക്കനാണെന്ന പ്രഖ്യാപനംവന്നു. അപ്പോള്‍ ശശി തരൂര്‍ വഴി ഒപ്പിച്ചെടുത്ത ഈ അവാര്‍ഡുവഴി ഒന്നാമനാകാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. അതാണ് "കരുതല്‍".

ഭീഷ്മാചാര്യന്‍ കെ കരുണാകരനെയും സുസമ്മതനായ എ കെ ആന്റണിയെയും അധികാരക്കസേരയില്‍നിന്ന് നീക്കംചെയ്യാന്‍ ഉപജാപങ്ങള്‍ സംഘടിപ്പിച്ച ഈ രാജകുമാരന്‍, കേരളയാത്രയിലൂടെ "ഭൂമിയോളം" വലുതായ രമേശ് ചെന്നിത്തല എന്ന ബൂലൂണിന്റെ കാറ്റ് കുത്തിക്കളഞ്ഞ് "ശൂ" ആക്കിയതിലൂടെ കുടിലതകളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ശത്രുപക്ഷത്തെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയാനും ശത്രുവിനെ വരച്ചവരയില്‍ നിര്‍ത്താനും ആഭ്യന്തരവകുപ്പിനുള്ള പ്രാധാന്യം നന്നായി അറിയാവുന്ന ഉമ്മന്‍ചാണ്ടിയുടെ "കരുതല്‍" എത്രത്തോളമുണ്ടെന്ന് ഇപ്പോഴെങ്കിലും രമേശ് ചെന്നിത്തലയ്ക്ക് മനസ്സിലായിക്കാണും. തിരുവഞ്ചൂരിനേക്കാള്‍ എത്രയോ വലിയ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരംമാത്രം തരില്ലെന്നുപറയാന്‍ ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. ഭരണയന്ത്രത്തിലെ അഴിമതി ഇല്ലാതാക്കാന്‍ ബഹുജനസമ്പര്‍ക്ക പരിപാടിക്ക് കഴിഞ്ഞുവെന്നാണ് യുഎന്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. തന്റെ മന്ത്രിസഭയിലെ ഒരോ വകുപ്പിലെയും അഴിമതി അറിഞ്ഞിട്ടും അതൊന്നും തടയാതെ അവര്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുകയും തന്റെ അഴിമതി വേഗത്തില്‍ മനസ്സിലാക്കാന്‍ ആര്‍ക്കും ഇടവരാത്ത തരത്തിലുള്ള "സുതാര്യക്കാരന്‍" എന്ന സൂത്രക്കാരന്റെ മുഖംമൂടി അണിയാനുള്ള ഉമ്മന്‍ചാണ്ടിയുടെ മെയ്വഴക്കം യുഎന്നിലെ ഒരു അംഗരാജ്യത്തെയും ഭരണാധികാരിക്കില്ല. 2011ലെ യുഎന്‍ പൊതുസേവന അവാര്‍ഡ് മേടിക്കാന്‍ ബഹ്റൈനിലേക്ക് വിമാനം കയറുമ്പോള്‍ 2011ലെതന്നെ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയിലെതന്നെ രണ്ടുപേര്‍കൂടി ആ വിമാനത്തില്‍ കണ്ടേക്കാം. അവരോട് ഒരു പരിചയവും കാട്ടേണ്ട. സ്ത്രീശാക്തീകരണത്തിനായി ഗ്രാമീണ ഹട്ടുകള്‍ക്ക് മുന്‍കൈയെടുക്കുന്ന മധ്യപ്രദേശിലെ കോട്ടേജ് ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് വകുപ്പുമന്ത്രിയോ മധ്യപ്രദേശ് മുഖ്യമന്ത്രിയോ ആയിരിക്കാം ഒരാള്‍. മികച്ച പെന്‍ഷന്‍വിതരണത്തിന് ധന്‍ബാധിലെ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ "സ്വാലംബവന്‍" സംവിധാനത്തിനുള്ള അവാര്‍ഡ്് ഏറ്റുവാങ്ങാന്‍ വരുന്നതാണ് മറ്റൊരാള്‍. രണ്ടുപേര്‍ക്കും കിട്ടിയത് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ അതേ അവാര്‍ഡുതന്നെ- "പൊതുസേവന അവാര്‍ഡ്". യുഎന്‍ സെക്രട്ടറി ജനറലില്‍നിന്ന് താന്‍മാത്രമേ ഈ അവാര്‍ഡിന് അര്‍ഹനായുള്ളൂവെന്ന് പൊങ്ങച്ചം അടിച്ചിട്ടാണ് വരുന്നതെന്ന് അവര്‍ അറിയാതിരുന്നാല്‍ മതി.

കേരളീയരെ കബളിപ്പിച്ചിട്ട് വരുന്ന ഒരു കള്ളലക്ഷണവും മുഖത്ത് ഉണ്ടാകാതെ നോക്കുമെന്നറിയാം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ 14 മന്ത്രിമാര്‍ക്ക് അന്താരാഷ്ട്രതലത്തിലും കേന്ദ്രസര്‍ക്കാരും വിവിധ മാധ്യമങ്ങളും ഏജന്‍സികളും ഏര്‍പ്പെടുത്തിയ അവാര്‍ഡുകളെക്കുറിച്ച് ഈ ലേഖകന്‍ നിയമസഭയില്‍ പ്രസംഗിച്ചപ്പോള്‍, ഉമ്മന്‍ചാണ്ടി ""മി. ആരിഫ് ഇതൊന്നും ഒരവാര്‍ഡല്ല. ഇതില്‍ ഒരു കാര്യവുമില്ല. ജനങ്ങളുടെ അവാര്‍ഡ്, അതാണ് വലുത്. അത് നിങ്ങള്‍ക്കില്ല"" എന്ന് പറഞ്ഞ് കളിയാക്കി. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് വിനയപൂര്‍വം തിരിച്ചുചോദിക്കട്ടെ. ജനങ്ങളുടെ അവാര്‍ഡ് ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടോ? സ്വന്തം ഗ്രൂപ്പിനും ഇഷ്ടക്കാര്‍ക്കുംവേണ്ടി മാത്രമായി നിങ്ങള്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം നിങ്ങളുടെ പാര്‍ടിയില്‍നിന്ന് ഉയരുകയാണ്. ഒന്നരക്കൊല്ലമായി നിങ്ങളുടെ സര്‍ക്കാരിനെ വിശ്വസിച്ച് ഒരു പദ്ധതിയും ഏല്‍പ്പിക്കാന്‍ ധൈര്യമില്ലെന്ന് എ കെ ആന്റണിയും വ്യക്തമാക്കിയിരിക്കുന്നു. എത്ര അവാര്‍ഡ് നിങ്ങള്‍ സംഘടിപ്പിച്ചാലും ജനം നിങ്ങളെ വെറുത്തുകഴിഞ്ഞു.

*
എ എം ആരിഫ് ദേശാഭിമാനി

No comments: