Thursday, June 13, 2013

രാജ്യസഭയിലെ പ്രസംഗങ്ങള്‍

നായനാരുടെ മന്ത്രിസഭയുടെ കാലം കഴിഞ്ഞ് വീണ്ടും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെത്തി ചുമതലയേറ്റ ഞാന്‍ 1982ല്‍ രാജ്യസഭാംഗമായി. ഒരു ദിവസം രാത്രി സംസ്ഥാന കമ്മിറ്റി ഓഫീസില്‍നിന്ന് എന്നെ തിരക്കി തിരുവനന്തപുരത്തെ വീട്ടിലേക്ക് ഫോണ്‍ വന്നു. ഞാനന്ന് കൊച്ചിയിലാണ്. വീട്ടിലെത്തിയപ്പോള്‍ പത്മ എന്നോട് ഫോണ്‍ വന്ന കാര്യം പറഞ്ഞു. പിറ്റേന്ന് രാവിലെ ഓഫീസില്‍ എത്താന്‍ പറഞ്ഞു. ചെന്നു. പുത്തലത്തിനെ കണ്ടു. അദ്ദേഹം പറഞ്ഞു, രാജ്യസഭയിലേക്ക് നോമിനേഷന്‍ കൊടുക്കാന്‍. രണ്ട് ദിവസം മുമ്പ് ചേര്‍ന്ന സെക്രട്ടറിയറ്റിെന്‍റ തീരുമാനമാണ്. അപ്പോള്‍ എം കെ കൃഷ്ണനും അവിടെയുണ്ട്. പുത്തലത്ത് എം കെയെ വിളിച്ചിട്ട് പറഞ്ഞു. ഒരു എംഎല്‍എയെ കൂടി കൂട്ടി മോഹനനെ കൊണ്ടുപോയി നോമിനേഷന്‍ കൊടുപ്പിക്കണമെന്ന്. അങ്ങനെ നോമിനേഷന്‍ കൊടുത്തു. നോമിനേഷെന്‍റ സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസം നിയമസഭ പിരിച്ച് വിടുന്നതായി വാര്‍ത്തപരന്നു. സുക്ഷ്മപരിശോധനക്ക് ചെന്നിരുന്നപ്പോള്‍ അല്‍പ്പം ഇരിക്കൂ എന്നായി ഓഫീസര്‍മാര്‍. മറ്റൊന്നും പറയുന്നില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജ്ഭവനില്‍നിന്ന് നോട്ടിഫിക്കേഷന്‍ വന്നു. നിയമസഭ പിരിച്ചു വിട്ടിരിക്കുന്നു എന്ന്. പിന്നെ ഇലക്ഷനില്ലല്ലോ.

ഇലക്ഷന്‍ കമ്മീഷെന്‍റ ഒരു നോട്ടിഫിക്കേഷനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോടതിക്ക് പോലും അതില്‍ ഇടപെടാനാവില്ലെന്ന തരത്തില്‍. അതുവച്ചു ഒരു കേസ് കൊടുക്കാമെന്ന് തീരുമാനിച്ചു. കേസിെന്‍റ കാര്യത്തിന് ഞാന്‍ എറണാകുളത്തെത്തി. ബാലചന്ദ്രനെയും കൂട്ടി അഡ്വ. ഈശ്വരയ്യരുടെ അടുത്ത് പോയി. കാര്യങ്ങള്‍ ആലോചിച്ചു. സ്വാമി പറഞ്ഞു. ഇത് കേസും കൂട്ടവുമൊക്കെയായാല്‍ വര്‍ഷങ്ങള്‍ കഴിയും തീരാന്‍. ഭരണഘടനാ ബഞ്ചില്‍ വരെ പോയേക്കും എന്ന്. അപ്പോള്‍ ബാലചന്ദ്രന്‍ പറഞ്ഞു. എന്തായാലും രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. ഒരാളെ രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമൊക്കെ നമുക്കുണ്ടാകും. അതുവരെ കാത്തിരിക്കാമെന്ന്. സ്വാമിയും അത് ശരിവച്ചു. അതുകൊണ്ട് കേസിനൊന്നും പോയില്ല. കണക്കുകൂട്ടിയതു പോലെ തന്നെ കാര്യങ്ങള്‍ നടന്നു. ഇലക്ഷന്‍ കഴിഞ്ഞു. നമുക്ക് ആവശ്യത്തിന് എംഎല്‍എമാരുണ്ടായിരുന്നു. 1982 ജൂലൈ 6ന് രാജ്യസഭാംഗമായി ഞാന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലെത്തുമ്പോള്‍ പാര്‍ലമെന്ററി നടപടി ക്രമങ്ങള്‍ എനിക്കത്ര പുതുമയൊന്നുമായിരുന്നില്ല. നിയമസഭാ റിപ്പോര്‍ട്ടിങ്ങിലുണ്ടായിരുന്ന പരിചയമൊക്കെ സഹായകമായി. രണ്ടിടത്തേയും നടപടിക്രമങ്ങളില്‍ ചില്ലറ വ്യത്യാസമുണ്ടായിരുന്നു എന്നതല്ലാതെ എങ്ങനെയാണ് ഒരു സഭ നടന്നുപോകുന്നത് എന്നൊക്കെ ധാരണയുണ്ടായിരുന്നു. ഒ ജെ ജോസഫും എന്റൊപ്പം രാജ്യസഭയിലുണ്ടായിരുന്നു. എന്റെ പിന്നാലെയാണ് എം എ ബേബി വരുന്നത്. പിന്നെയുള്ളത് ബംഗാളില്‍ നിന്നുള്ള സഖാക്കളാണ്. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നല്ല പിന്തുണ എനിക്ക് നല്‍കിയിരുന്നു. സുര്‍ജിത്തിന് വരുന്ന എണ്ണമറ്റ നിവേദനങ്ങളിലൊക്കെ നടപടിയുണ്ടാക്കുന്നതിന് ഞാനും സഹായിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെയടുത്ത് സിക്കുകാരുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ വളരെയധികം നിവേദനങ്ങള്‍ എത്തുമായിരുന്നു.

പഞ്ചാബില്‍ കുഴപ്പം നടക്കുന്ന സമയമാണ്. വിദേശങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്ന സിക്കുകാര്‍ക്ക് നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് മാത്രം കാണിച്ചാല്‍ പോര. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഒരു പാസ് എടുക്കണം. വിശ്വാസമുള്ളവര്‍ പറഞ്ഞാലേ അത് വേഗം കിട്ടൂ. ആ വക കാര്യങ്ങള്‍ക്കൊക്കെ എന്നെയാണ് ചുമതലപ്പെടുത്തുക. ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് ചുമതലക്കാരന്‍. ഒരുകെട്ട് അപേക്ഷയുമായാണ് അയാള കാണാന്‍ പോകുന്നത്. അപേക്ഷ നോക്കിയിട്ട് അയാള്‍ പറയും. ഇവനൊക്കെ തീവ്രവാദിയാണോ നല്ലവനാണോ എന്ന് എനിക്കുമറിയില്ല, സുര്‍ജിത്തിനുമറിയില്ല, താങ്കള്‍ക്കുമറിയില്ല. എന്തുമാകട്ടെ. ഇതും പറഞ്ഞാണ് അയാള്‍ പാസില്‍ ഒപ്പിടുക. ബൂട്ടാസിങ് സുര്‍ജിത്തിെന്‍റ ശിഷ്യനാണ്.അയാളാണ് ആഭ്യന്തരവകുപ്പില്‍. ഗുരുജി എന്നാണ് സുര്‍ജിത്തിനെ വിളിക്കുന്നത്. അവിടത്തെ കര്‍ഷകസംഘം ഓഫീസിലെ സെക്രട്ടറിയായിരുന്നു ബൂട്ടാസിങ്. സുര്‍ജിത് പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞാല്‍ പിന്നെ ചോദ്യവും പറച്ചിലുമില്ല. ചെയ്തുതരും. പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന് വലിയ അധികാരമായിരുന്നു. ആദ്യം പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റിയുടെയും പിന്നീട് കമ്മിറ്റി ഓണ്‍ പേപ്പേഴ്സ് ലെയ്ഡ് ഓണ്‍ ദ ടേബിള്‍ എന്നൊരു ഉപസമിതി ഉണ്ടാക്കിയപ്പോള്‍ അതിെന്‍റയും ചെയര്‍മാനായിരുന്നിട്ടുണ്ട്.

അഞ്ചുലക്ഷത്തില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള ഏതു പൊതുമേഖലാ സ്ഥാപനവും അവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പാര്‍ലമെന്റിന് അയച്ചിരിക്കണം എന്നൊരു നിയമമുണ്ട്. അവര്‍ അയക്കുന്നതൊക്കെ വായിക്കാനും മനസ്സിലാക്കാനും ആരും ശ്രമിച്ചിരുന്നില്ല. അയക്കുന്നതൊന്നും അംഗങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും അത് ഒരു റിപ്പോര്‍ട്ടാക്കി ഒരു കമ്മിറ്റിയുടെ ശുപാര്‍ശയോടെ സഭയില്‍ വയ്ക്കണമെന്നുമുള്ള പ്രമേയം പാര്‍ലമെന്റില്‍ വന്നു. ആ പ്രമേയം പാസാക്കിക്കൊണ്ടാണ് കമ്മിറ്റി ഓണ്‍ പേപ്പേഴ്സ് ലെയ്ഡ് ഓണ്‍ ദ ടേബിള്‍ എന്ന കമ്മിറ്റിയുണ്ടാക്കിയത്. ആ കമ്മിറ്റിയുടെ രണ്ടാമത് ചെയര്‍മാനായിരുന്നു ഞാന്‍. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോളം അധികാരമുള്ള കമ്മിറ്റിയായിരുന്നു അത്. ഞാന്‍ ചെയര്‍മാനായിരിക്കെയാണ് ബാങ്കിങ് മേഖലയെക്കുറിച്ച് ഒരു വിശദമായ പഠനം നടന്നത്. പലയിടത്തും പോയി താമസിച്ച് തെളിവുകളെടുത്തു.

ആറുവര്‍ഷത്തെ കാലാവധിക്കിടയില്‍ അഞ്ചര വര്‍ഷവും ഏതെങ്കിലും കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു. പ്രാസംഗികനെന്ന നിലയില്‍ പാര്‍ലമെന്റിലും എനിക്ക് മികച്ച പ്രകടനം നടത്താനായ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അതില്‍ ഒന്നാമതായി ഓര്‍ക്കുന്നത് ഓര്‍ഡിനന്‍സുകളുമായി സംബന്ധിച്ച ഒരു പ്രശ്നത്തില്‍ പ്രമേയം നല്‍കി നടത്തിയ പ്രസംഗമാണ്. ഓര്‍ഡിനന്‍സുകള്‍ യഥാസമയം നിയമമാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെയായിരുന്നു(റീ പ്രൊമല്‍ഗേഷന്‍ ഓഫ് ഓര്‍ഡിനന്‍സസ്). ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചാല്‍ രണ്ടാഴ്ചക്കകം അല്ലെങ്കില്‍ അടുത്ത സഭ ചേരുമ്പോള്‍ ആ സമ്മേളനത്തില്‍ വച്ച് അത് നിയമമാക്കണമെന്നുണ്ട്. അതു ചെയ്യാതെ സഭ ചേരുന്നതിന് തൊട്ടുമുമ്പായി ഓര്‍ഡിനനന്‍സ് റീപ്രൊമല്‍ഗേറ്റ് ചെയ്യും. ബിഹാറിലൊക്കെ 51 തവണ വരെ ഓര്‍ഡിനന്‍സുകള്‍ റീപ്രൊമല്‍ഗേറ്റ് ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. ഇതൊരു വലിയ പ്രശ്നമാണ്. സഭയില്‍ ചോദ്യരൂപേണയും മറ്റുമായി മുമ്പും പ്രശ്നം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്തമായ മറുപടിയും തീരുമാനങ്ങളുമൊന്നുമുണ്ടായിട്ടില്ല. ആ സാഹചര്യത്തിലാണ് ഞാന്‍ നോട്ടീസ് നല്‍കിയത്. ഇതേ പ്രമേയത്തിന് എല്‍ കെ അദ്വാനിയും നോട്ടീസ് നല്‍കിയിരുന്നു. ഒന്നിലധികം പേര്‍ വന്നാല്‍ നറുക്കെടുത്താണ് പ്രമേയം അവതരിപ്പിക്കേണ്ടയാളെ നിശ്ചയിക്കുക.

ഞാന്‍ സഭയിലെത്തിയിട്ട് രണ്ടര മാസമേ ആയിട്ടുളളൂ. എന്തായാലും പ്രമേയാവതരണത്തിന് എനിക്ക് നറുക്ക് വീണു. ഞാന്‍ ചെന്ന് അദ്വാനിയെ കണ്ടു. എന്റെ അടുത്താണ് അദ്ദേഹം ഇരിക്കുന്നത്. പ്രഗല്ഭനായ പാര്‍ലമെന്റേറിയനാണ്. ആ സഭയില്‍ അദ്ദേഹത്തോട് കിടപിടിക്കാവുന്നവര്‍ ഇല്ല. വിഷയം ഏതായാലും വിവരങ്ങള്‍ അദ്ദേഹത്തിന്റെ വിരല്‍തുമ്പിലുണ്ടാകും. അദ്ദേഹത്തോട് വിഷയം സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞു. മറ്റൊരു പ്രസംഗം മുസ്ലിം വനിതാബില്‍ സംബന്ധിച്ചുള്ളതായിരുന്നു. മൊഴി ചൊല്ലിയ മുസ്ലിം യുവതിക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി മറികടക്കാന്‍ കൊണ്ടുവന്ന ബില്ലായിരുന്നു. വെളുക്കുവോളം നീണ്ടു ചര്‍ച്ച. പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ഞാന്‍ പ്രസംഗിക്കുന്നത്. ചര്‍ച്ച നീളുന്നത് കണ്ട് പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞു അംഗങ്ങള്‍ക്ക് ഭക്ഷണമെല്ലാം ഇവിടെ കരുതിയിട്ടുണ്ടെന്ന്. മുസ്ലിം സഹോദരിമാരുടെ കണ്ണുനീരുകൊണ്ട് ഉപ്പു ചേര്‍ത്ത ഭക്ഷണമാണത്. അതു ഞങ്ങള്‍ക്ക് വേണ്ട എന്ന് ഞാന്‍ മറുപടി പറഞ്ഞു. സഭ ആ പ്രയോഗത്തെ നന്നായി വരവേറ്റു. മാധ്യമങ്ങളും അതിന് നല്ല പ്രാധാന്യം നല്‍കി. ശ്രദ്ധേയമായ മറ്റൊരു പ്രസംഗം ഗോവധ നിരോധനം സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു. മുരളീമനോഹര്‍ ജോഷിയുണ്ട് സഭയില്‍. എെന്‍റ അടുത്താണ് ഇരിക്കുന്നത്. വാജ്പേയിയും അദ്വാനിയും കഴിഞ്ഞ്. അയാളും ഞാനും ഡെപ്യൂട്ടി ലീഡര്‍മാരാണ്. എെന്‍റ അപ്പുറത്തെ സീറ്റിലാണ് ജയലളിത. ഗോവധ നിരോധനത്തെ അനുകൂലിച്ച് ബിജെപി നേതാക്കള്‍ വലിയ ആവേശത്തില്‍ സംസാരിച്ചു. എന്റെ ഊഴമായി. അവര്‍ പറഞ്ഞതിലെല്ലാം തൊട്ടായിരുന്നു എന്റെ പ്രസംഗം. എന്താണ് ഇവര്‍ പറയുന്ന ഹിന്ദുവിെന്‍റ അര്‍ഥം. ഞാന്‍ ഹിന്ദുവോ മറ്റാരെങ്കിലുമോ അല്ല. മനുഷ്യനാണ്. ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങളല്ല എന്ന് കൂടി പറഞ്ഞു.

അപ്പോള്‍ മുരളീമനോഹര്‍ ജോഷി ചോദിച്ചു. ആര്‍ യു എ ബീഫ് ഈറ്റര്‍? യെസ് ഐ ആം എന്ന് ഒട്ടും ആലോചിക്കാനില്ലാതെ ഞാന്‍ മറുപടി നല്‍കി. സഭ അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചതു പോലെയായി. ഡല്‍ഹിയില്‍ ചെന്ന് കാലിയിറച്ചി കഴിക്കുന്നവനാണ് എന്നു പരസ്യമായി പറഞ്ഞാലത്തെ സ്ഥിതി ആലോചിച്ചു നോക്കണം. സഭയില്‍ ആകെ ബഹളം. നമ്മുടെ ആളുകളും വിട്ടുകൊടുക്കാതെ ഏറ്റുപിടിച്ചു. പിറ്റേന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസിെന്‍റ ഒന്നാം പേജിലെ എട്ട് കോളം വാര്‍ത്തയും അതായി. ഐ ആം എ ബീഫ് ഈറ്റര്‍ എന്നായിരുന്നു വെണ്ടയ്ക്കാ തലക്കെട്ട്. ഡല്‍ഹിയില്‍ കൃഷ്ണ പോള്‍ജിസ് എന്നൊരു സംഘമുണ്ട്. വലിയ പൈസക്കാരാണ്. പിറ്റേന്ന് മുതല്‍ അവരുടെ കത്ത് എനിക്ക് വരാന്‍ തുടങ്ങി. ഭീഷണിയാണ് പലതിലും. ഗോവധത്തെ അനുകൂലിച്ചതിന്. ഗോപാല സ്വാമി എന്ന വൈകോ അന്ന് സഭയിലുണ്ട്. വിദഗ്ധനാണ്. എനിക്ക് വന്ന ഒന്നുരണ്ട് കത്ത് അയാളെ കാണിച്ചു. വൈക്കോ അതില്‍ ചിലത് സഭയില്‍ വായിച്ചു. അതോടെ വീണ്ടും പ്രശ്നമായി.

വൈക്കോയുടെ പ്രസംഗം വലിയ ആവേശത്തിലാണ്. അതു കൂടി കഴിഞ്ഞതോടെ നല്ല പിന്തുണ നേടാന്‍ എനിക്കായി. ഈ സംഭവം നടക്കുന്ന ദിവസം ബജറ്റ് ചര്‍ച്ചയില്‍ നമ്മുടെ അംഗം നിര്‍മല്‍ ചാറ്റര്‍ജി നടത്തിയ പ്രസംഗം ഓര്‍ക്കുന്നു. എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിെന്‍റ പ്രൊഫസറായിരുന്നയാളാണ്. എനിക്ക് ഗുരുവിനെ പോലെയായിരുന്നു. നമ്മുടെ അംഗസംഖ്യ പ്രകാരം 14 മിനുട്ട് മാത്രമേ പ്രസംഗിക്കാനാകൂ. നിര്‍മല്‍ ചാറ്റര്‍ജിയുടെ പ്രസംഗം അപാരമാണ്. നജ്മ ഹെപ്തുള്ളയാണ് ചെയറില്‍. അവര്‍ പോലും ബജറ്റ് നിര്‍ദേശങ്ങളുടെ സാമൂഹ്യ സാമ്പത്തിക വശങ്ങള്‍ വിശകലനം ചെ്ത് അദ്ദേഹം നടത്തിയ പ്രസംഗം കേട്ട് സമയ പരിധിയൊക്ക ഓര്‍മിപ്പിക്കാന്‍ മറന്ന് ഇരുന്നുപോയി. 14 മിനുട്ട് പ്രസംഗിക്കാന്‍ എഴുന്നേറ്റ നിര്‍മല്‍ ചാറ്റര്‍ജി അന്ന് പ്രസംഗിച്ചത് 54 മിനുട്ട്. എന്നിട്ടും പിറ്റേന്നത്തെ പത്രത്തില്‍ നിര്‍മലിെന്‍റ പ്രസംഗം ഒരുവരി പോലുമില്ല. പത്രങ്ങളിലെല്ലാം എന്റെ രണ്ട് മിനുട്ട് പ്രകടനമാണ് വെണ്ടക്കയില്‍. എടാ ഞാനെന്തിനാടാ ഈ പാടുപെട്ടത് എന്നായിരുന്നു പിറ്റേന്നത്തെ പത്രങ്ങള്‍ കണ്ടിട്ട് നിര്‍മലിെന്‍റ പ്രതികരണം. ബംഗാളില്‍നിന്നുള്ള ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ഒരു ഉടക്കും ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ രണ്ടാളും പറയാവുന്നതും പറയരുതാത്തതും പരസ്പരം വിളിച്ചു പറഞ്ഞു. വഴക്ക് മൂത്തപ്പോള്‍ ചെയറില്‍നിന്ന് നജ്മ ഹെപ്ത്തുള്ള പറഞ്ഞു. നിങ്ങള്‍ സഭക്ക് നിരക്കാത്തത് പറഞ്ഞിട്ടുള്ളത് പിന്‍വലിക്കണമെന്ന്. ഞാന്‍ അത് അനുസരിച്ചു. എെന്‍റ ഭാഗത്തു നിന്ന് ഈ സഭയുടെ അന്തസിന് യോജിക്കാത്ത എന്തെങ്കിലും പരാമര്‍ശം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും നിരുപാധികം പിന്‍വലിച്ച് മാപ്പ് അപേക്ഷിക്കുന്നു എന്നും പറഞ്ഞു. സഭ അത് സ്വീകരിച്ചു. അപ്പോള്‍ എല്ലാവരുംകൂടി മറ്റേയാളോടും മാപ്പ് പറയണമെന്ന് പറഞ്ഞു. അയാള്‍ അനുസരിച്ചില്ല. ഞാന്‍ പറയില്ല എന്ന് തീര്‍ത്തു പറഞ്ഞു. അയാള്‍ ഒരു റൗഡിയാ. എല്ലാം കഴിഞ്ഞപ്പോള്‍ നജ്മ ഹെപ്തുള്ള എന്നെ അഭിനന്ദിച്ച് ഒരു കത്ത് കൊടുത്തയച്ചു. അവരുടെ വീട്ടില്‍ അത്താഴം കഴിക്കാനുള്ള ക്ഷണവും ഉണ്ടായിരുന്നു. നിര്‍മല്‍ ചാറ്റര്‍ജിയും ഞാനും ഒന്നിച്ചാണ് നടപ്പ്. ഒരിക്കല്‍ ഇ എം ഡല്‍ഹിയില്‍ വന്നപ്പോള്‍ നിര്‍മലിനോടു ചോദിച്ചു, മോഹനന്‍ എങ്ങനെയുണ്ടെന്ന്. അദ്ദേഹം പറഞ്ഞു കൊള്ളാം, ഇംഗ്ലീഷില്‍ പ്രസംഗിക്കാനൊക്കെ ആദ്യം അല്‍പ്പം മടിയുണ്ടായിരുന്നു. ഞങ്ങള്‍ അതൊക്കെ മാറ്റിയെടുത്തിട്ടുണ്ട് എന്ന്.

ഞാന്‍ താമസിച്ചിരുന്നത് ആദ്യം നോര്‍ത്ത് അവന്യുവിലെ ഒരു കെട്ടിടത്തിലായിരുന്നു. പിന്നീട് പാര്‍ലമെന്റിന് അടുത്ത് ബംഗ്ലാവ് കിട്ടി. പ്രണബ് മുഖര്‍ജിക്കായിരുന്നു വാസസ്ഥലം അനുവദിക്കുന്നതിെന്‍റ ചുമതല. കമ്മിറ്റി ചെയര്‍മാനൊക്കെ ആയപ്പോഴാണ് അവിടേക്ക് മാറിയത്. മിനിസ്റ്റേഴ്സ് സ്റ്റാറ്റസിലുള്ള ഒരു ബംഗ്ലാവായിരുന്നു. ജ്യോതിര്‍മയി ബസുവാണ് മുമ്പ് അവിടെ താമസിച്ചിരുന്നത്. വലിയ ബംഗ്ലാവില്‍ നമ്മുടെ പാര്‍ടി ഓഫീസിലെ ജീവനക്കാരൊക്കെ വന്നു താമസിച്ചിരുന്നു. പി രാമമൂര്‍ത്തി അദ്ദേഹത്തിന്റെ അവസാന കാലം മുഴുവന്‍ എന്റെയൊപ്പമായിരുന്നു. അദ്ദേഹം സംസ്കൃതത്തിലടക്കം പ്രസംഗിക്കും. രാജ്യസഭയില്‍ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയാല്‍ ഇടയ്ക്കുകയറി ആരും ചോദ്യം പോലും ചോദിക്കില്ലായിരുന്നു. അത്ര ആദരവും ബഹുമാനവുമാണ്. ഏതു വിഷയത്തിലും സംസാരിക്കും. സുഖമില്ലാതായപ്പോഴും സഭയില്‍ പ്രസംഗിക്കാന്‍ കിട്ടുന്ന അവസരം അദ്ദേഹം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പകരക്കാരനായി എന്നെ സംസാരിക്കാന്‍ നിയോഗിച്ച അവസരമുണ്ടായിട്ടുണ്ട്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹമാണ് പ്രസംഗിക്കാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ അപ്പോഴേക്കും രക്തസമ്മര്‍ദം കൂടി സംസാരിക്കാന്‍ പറ്റില്ലെന്ന സ്ഥിതി വന്നു. തനിക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ തയ്യാറെടുത്തിട്ടില്ല. ഇ എംഎസ് ഡല്‍ഹിയിലുണ്ട്. ഇഎമ്മിനോട് ചോദിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. ഇ എം പറഞ്ഞു, സംവരണം സംബന്ധിച്ച് പാര്‍ടിക്ക് നിലപാടുണ്ടല്ലോ? അതങ്ങോട്ട് പ്രസംഗിച്ചാല്‍ മതി എന്ന്. സംവരണ വിഭാഗങ്ങളെ എന്നും പൊതുധാരയില്‍നിന്ന് അകറ്റി നിറുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും മഹാത്മജി പോലും അവരെ പൊതുധാരയിലെത്തിക്കാനല്ല, ഹരിജനങ്ങള്‍ എന്ന് വേര്‍തിരിച്ച് നിറുത്താനാണ് ശ്രമിച്ചിട്ടുള്ളത് എന്നും ഇന്നും ഈ സംവരണത്തിന്റെ ആവശ്യം വരുന്നത് അതുകൊണ്ടാണ് എന്നതായിരുന്നു പ്രസംഗിച്ചതിെന്‍റ സാരം.

ബംഗാളില്‍ നിന്ന് നമ്മുടെ പിന്തണയോടെ ജയിച്ചുവന്ന ശങ്കര്‍ജി എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പ്രസംഗം കഴിഞ്ഞപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. എന്റെ പ്രസംഗത്തില്‍ മഹാത്മജിയെ വിമര്‍ശിച്ച ഭാഗമാണ് അദ്ദേഹത്തിന് ബോധിച്ചത്. മികച്ച പ്രാസംഗികര്‍ ഒരുപാട് പേര്‍ അന്ന് സഭയിലുണ്ടായിരുന്നു. ജയലളിത നന്നായി ഹോംവര്‍ക്ക് ചെയ്ത് പ്രസംഗിക്കുമായിരുന്നു. വലിയ പടയുടെ അകമ്പടിയിലാണ് ജയലളിതയുടെ വരവ്. അവര്‍ ഡെപ്യൂട്ടി ലീഡറാണ്. ലീഡര്‍ വേറൊരുത്തനുണ്ട്. അയാളാണ് ഇവരുടെ പെട്ടിയും ചുമന്ന് വരിക. സഭയില്‍ ജയലളിതയുടെ പിന്നിലാണ് ഈ ലീഡര്‍ ഇരിക്കുന്നത്. എന്റെ അടുത്താണ് ജയലളിതയുടെ സീറ്റ്. നമ്മുടെ ലീഡര്‍ പി രാമമൂര്‍ത്തിയായിരുന്നു. ബിമന്‍ ഘോഷാണ് ഡെപ്യൂട്ടി ലീഡര്‍. പിന്നീട് ഞാനായി. ഡിഫന്‍സ് ആയിരുന്നു എന്റെ പാര്‍ലമെന്ററി കമ്മിറ്റി. അഞ്ചര വര്‍ഷവും ഏതെങ്കിലും കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നതുകൊണ്ട് സാമ്പത്തിക നഷ്ടവുമുണ്ടായിട്ടുണ്ട്്. കമ്മിറ്റി ചെയര്‍മാന്‍ ആഴ്ചയിലൊരിക്കല്‍ ഡല്‍ഹിയിലുണ്ടാകണം എന്നാണ്. സിറ്റിങ്ങുണ്ടാകും. അത് ചേരാന്‍ വെളുപ്പിന് വിമാനത്തില്‍ പോയി രാത്രി തിരിച്ചു വന്നിട്ടുണ്ട്. വിമാന ടിക്കറ്റ് ആവശ്യം പോലെ ഉപയോഗിക്കാം. പക്ഷേ ടിഎ ഒന്നും കിട്ടില്ല. ഇന്‍സിഡന്‍ഷ്യല്‍ എക്സ്പന്‍സ് എന്ന പേരില്‍ 25 രൂപയോ മറ്റോ കിട്ടും. അത് ടാക്സിക്കൂലിക്ക് പോലും തികയില്ല.

അതേസമയം ട്രെയിനില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഒരു ഫസ്റ്റ് ക്ലാസ്ഫെയറും സെക്കന്‍ഡ് ക്ലാസ് ഫെയറും ചേര്‍ന്ന തുക ടിഎയായി കിട്ടുമായിരുന്നു. നാലായിരം രൂപയോളമുണ്ടാകും. പക്ഷേ നാലഞ്ച് ദിവസമെടുക്കും പോയി വരാന്‍. എനിക്കാണെങ്കില്‍ മറ്റ് തിരക്കുകള്‍ കാരണം ആഴ്ചയില്‍ ഒരു ദിവസമേ ഇതിനായി മാറ്റിവയ്ക്കാനുണ്ടായിരുന്നുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ ടൂറും വിമാനത്തില്‍ തന്നെയാണ്. ഈ നാമമാത്ര ടിഎയും 125 രൂപയോളം സിറ്റിങ് ഫീയും മാത്രമാണു കിട്ടുന്നത്. അലവന്‍സ് അപ്പടി പാര്‍ടിക്കുള്ളതാണ്. പിന്നെ അവിടെ കൂടെ താമസിക്കാന്‍ വരുന്നവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും പണമൊക്കെ നമ്മുടെ പറ്റിലാണ്. ചുരുക്കത്തില്‍ പാര്‍ലമെന്റ് അംഗത്വ കാലാവധി പൂര്‍ത്തിയാക്കി തിരിച്ചു വരുമ്പോള്‍ മുപ്പത് രൂപ മാത്രമാണ് സമ്പാദ്യം എന്നുപറയാന്‍ ഉണ്ടായിരുന്നത്. വി പി സിങ്ങുമായി നല്ല ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് നില്‍ക്കുന്ന കാലത്ത് ഞങ്ങളൊക്കെ അദ്ദേഹവുമായി എന്നും അടുത്തു പെരുമാറാറുണ്ട്. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം തിരുവന്തപുരത്ത് വന്ന സമയത്ത് എല്ലാവരെയും പരിചയപ്പെടുന്ന കൂട്ടത്തില്‍ എന്റെ സമീപമെത്തിയപ്പോള്‍ എന്നെ ഓര്‍ക്കുന്നോ എന്ന് ഞാന്‍ ചോദിച്ചു. വൈ നോട്ട് മോഹന്‍ എന്ന് തിരിച്ച് ചോദിച്ച് അദ്ദേഹം എന്നെ ആശ്ലേഷിച്ചു. (തുടരും)

*
കെ മോഹനന്‍ ദേശാഭിമാനി വാരിക

No comments: