Wednesday, June 5, 2013

ഓര്‍മയുണ്ട്.... സുഹൈലക്കും ക്യാമ്പസിനും

സമത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംബന്ധിച്ച ചിന്താഗതി മാറ്റിയെടുക്കാന്‍ മുസ്ലിങ്ങള്‍ക്ക് അറുനൂറുവര്‍ഷമൊന്നും വേണ്ടിവരില്ല..."" സൊമാലിയന്‍ വംശജയായ രാഷ്ട്രീയപ്രവര്‍ത്തക അയാന്‍ഹിര്‍സി അലിയുടെ ഈ വാക്കുകള്‍ പറഞ്ഞുകൊണ്ടാണ് സുഹൈല കാസര്‍കോട് ഗവ. കോളേജ് ക്യാമ്പസില്‍നിന്ന് പടിയിറങ്ങിയത്. ബിരുദപഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ആ കോളേജ് ക്യാമ്പസിന്റെ മുക്കിനും മൂലയ്ക്കും സുഹൈല എന്ന ധീരയായ പെണ്‍കുട്ടിയെ അറിയാം. മുഖംമൂടി വച്ച ഫാസിസ്റ്റ് അജന്‍ഡകളുടെ ക്രൂരമായ വേട്ടയാടലുകളെ നേരിട്ടും ചെറുത്തും ചിലപ്പോള്‍ സഹിച്ചും അവള്‍ നടത്തിയ പോരാട്ടം വിദ്യാര്‍ഥി സംഘടനാ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടായിക്കഴിഞ്ഞു.

ആരാകണം എന്ന് ചോദിച്ചാല്‍ "ഐഎഎസ്" എന്ന് കൂട്ട ഉത്തരം കിട്ടുന്ന കാലത്ത് സുഹൈലയുടെ മറുപടി: "എതിര്‍ക്കപ്പെടേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിന് എനിക്കാവുന്ന നിലയില്‍ പ്രവര്‍ത്തിക്കണം..." എന്നാണ്. മാഗസിന്‍ എഡിറ്റര്‍കൂടിയായിരുന്ന സുഹൈലയെ എന്‍ഡിഎഫും മുസ്ലിംലീഗും എംഎസ്എഫും ഉള്‍പ്പെടെയുള്ളവര്‍ എന്തിന് നിരന്തരമായി ആക്രമിച്ചു എന്നതിനും കൃത്യമായ ഉത്തരം തെറ്റുകളെ എതിര്‍ക്കാനുള്ള ആ ധൈര്യംതന്നെയാണ്. 2012 ജൂലൈ മൂന്നിന് വൈകിട്ടായിരുന്നു അത്. സയന്‍സ് ബ്ലോക്കിന് പിന്നിലെ കോളേജ് ക്യാന്റീനില്‍ ചായ കുടിക്കാന്‍ പോയതാണ് സുഹൈലയും കൂട്ടുകാരികളും. ഒരുകൂട്ടം ചെറുപ്പക്കാരുടെ ക്രൂരമായ മാനസികപീഡനത്തിനാണ് ആ സായാഹ്നത്തില്‍ സുഹൈല ഇരയായത്. ഈ സംഘം കോളേജിലെ വിദ്യാര്‍ഥികളായിരുന്നില്ല. സമീപപ്രദേശങ്ങളില്‍നിന്നെത്തിയ അറിയപ്പെടുന്ന എന്‍ഡിഎഫ് നേതാവും കൂട്ടാളികളുമായിരുന്നു.

മുസ്ലിമായ പെണ്‍കുട്ടി എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്നതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍, സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാനല്ല, പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ മനസ്സ് പാകപ്പെടുത്തുകയാണ് സുഹൈല ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്കും കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. എട്ടംഗസംഘത്തിനെതിരെ അന്ന് പൊലീസ് കേസെടുത്തു. മാത്രമല്ല, പെണ്‍കുട്ടികള്‍മാത്രം ചേര്‍ന്നുയര്‍ത്തിയ ഉശിരന്‍ പ്രതിഷേധം അന്ന് ആദ്യമായി ആ ക്യാമ്പസില്‍ ആര്‍ത്തിരമ്പി. അവിടെയും അക്രമികള്‍ പാഞ്ഞെത്തി. പരിക്കേറ്റ് ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലായി. പ്രതികരിക്കാന്‍ തയ്യാറായ സുഹൈലയെ വിദ്യാര്‍ഥിസമൂഹവും അധ്യാപകരും അനുമോദിച്ചു. സുഹൈലയുടെ പക്ഷത്തിന് ക്യാമ്പസില്‍ എങ്ങും പിന്തുണ കിട്ടിയതോടെ ആ വര്‍ഷം യൂണിയന്‍ തെരഞ്ഞെടുപ്പേ വേണ്ടെന്നാണ് മറ്റെല്ലാ സംഘടനകളും ചേര്‍ന്ന് തീരുമാനിച്ചത്. മുസ്ലിം പെണ്‍കുട്ടികള്‍ എസ്എഫ്ഐയിലേക്ക് വരുന്നത് തടയുന്നതിനായിരുന്നു എന്‍ഡിഎഫും എംഎസ്എഫും മറ്റും ഉണ്ടാക്കിയ കോലാഹലം മുഴുവന്‍. അതിനെ പിന്തുണച്ചതോ, കെഎസ്യുവും എബിവിപി യും മറ്റും.....!

ബലിക്കല്ല്

രക്തം പൊടിയുന്ന അനുഭവങ്ങളോടെ പടിയിറങ്ങിയ മാഗസിന്‍ എഡിറ്റര്‍മാരുടെ കഥ അനവധി ക്യാമ്പസുകള്‍ക്ക് പറയാനുണ്ട്. ചെയര്‍മാനും യുയുസിമാരും ജനറല്‍ സെക്രട്ടറിയും ഫൈനാര്‍ട്സ് സെക്രട്ടറിയും പഠനവര്‍ഷാവസാനത്തോടെ പടിയിറങ്ങിപ്പോകുമ്പോള്‍ മാഗസിന്‍ എഡിറ്റര്‍ ഓട്ടമായിരിക്കും. കാരണം, "എവിടെപ്പോയി എവിടെപ്പോയി മാഗസിന്‍ എവിടെപ്പോയ്..." എന്ന മുദ്രാവാക്യത്തിന് മറുപടി നല്‍കാന്‍. പലര്‍ക്കും അത് നല്‍കാന്‍ കഴിയാറില്ല എന്നതാണ് സത്യം. എന്നാല്‍, സുഹൈല അങ്ങനെയായിരുന്നില്ല. ഇനി സുഹൈല പറയും: ""മാഗസിന്‍ എഡിറ്റര്‍ ബലിക്കല്ലിനുള്ളതാണെന്ന് ഉപമിച്ച പഴയ എഡിറ്ററുടെ ജന്മംതന്നെയായിരുന്നു എനിക്കും. സൃഷ്ടികള്‍ ക്ഷണിക്കല്‍തൊട്ട് അച്ചടിച്ചിറക്കാനുള്ള പരസ്യം കണ്ടെത്തല്‍വരെ ഒറ്റയ്ക്കായിരുന്നു. പേരിട്ട് ആ സ്വപ്നത്തെ താലോലിച്ചു.

കൂട്ടുകാരികളെയുംകൊണ്ട് കാസര്‍കോട് നഗരത്തിലെ ഓരോ കടയിലും കയറിയിറങ്ങി. സഹപാഠികള്‍ ക്ലാസ്മുറികളില്‍ മാര്‍ക്കിനായി സമയം ചെലവിടുമ്പോള്‍ പൊരിവെയിലത്ത് ദാഹജലംപോലും കഴിക്കാന്‍ കാശില്ലാതെ നടന്നുനടന്ന് പരസ്യശേഖരണം. ചെരുപ്പുകള്‍ തേഞ്ഞുതീരുന്നു. പിന്നെയും എങ്ങുമെത്താതെയുള്ള അലച്ചില്‍. ക്യാമ്പസിലെ പ്രിയപ്പെട്ട ദിനങ്ങള്‍ കലണ്ടര്‍ അടര്‍ത്തിക്കൊണ്ടുപോകുന്നത് കണ്ട് വിഷമിച്ച ദിവസങ്ങള്‍....പക്ഷേ, എല്ലാത്തിനും ഫലമുണ്ടായി. കോളേജ് ഓഡിറ്റോറിയത്തില്‍ ആഹ്ലാദാരവമുയര്‍ന്ന ഫെബ്രുവരി 22ന് "ഈ മറവിക്കാലത്ത് നമുക്കോര്‍മയെക്കുറിച്ച് സംസാരിക്കാം" പ്രകാശനം ചെയ്തു. പരിഹസിച്ചവര്‍ക്കും പരിതപിച്ചവര്‍ക്കുമുള്ള മറുപടിയായി ഒരു മാഗസിന്‍..."" കാസര്‍കോടിന്റെ ചരിത്രവും വര്‍ത്തമാനവും മാത്രമല്ല മറ്റെവിടെയും കാണാത്ത മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകകള്‍ ഇവിടെയുണ്ടെന്നും മാഗസിന്‍ ഓര്‍മിപ്പിക്കുന്നു. വടക്കേമലബാറിലെ ക്യാമ്പസുകളില്‍ ഒരു മുസ്ലിം പെണ്‍കുട്ടി കോളേജ് മാഗസിന്‍ എഡിറ്ററായി എന്ന റെക്കോഡും ഒരു പക്ഷേ, സുഹൈലക്കായിരിക്കും.

മുറിവേറ്റവള്‍

കച്ചവടക്കാരനായിരുന്ന ഉപ്പ മൂസയുടെ പുരോഗമനമനസ്സും വായനയുമാണ് തന്നെ രൂപപ്പെടുത്തിയതെന്ന് വൈക്കത്തുകാരിയായ ഈ പെണ്‍കൊടി പറയുന്നു. അഭിപ്രായം സ്വരൂപിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടായിരുന്നു. കോളേജിലെത്തി എസ്എഫ്ഐയില്‍ ചേര്‍ന്ന നാള്‍ മുതല്‍ നേരിട്ടും ഫോണിലൂടെയുമുള്ള ഭീഷണി തുടങ്ങി. അന്നൊക്കെ ഉപ്പ ഉറച്ച പിന്തുണ നല്‍കി. മൂസ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഉമ്മ ആയിഷയും മറ്റുരണ്ടുസഹോദരന്മാരുമാണ് വീട്ടില്‍. വീട്ടിലെ താങ്ങും വരുമാനവും നിലച്ചതോടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ സുഹൈല ഏറ്റെടുത്തുതുടങ്ങി. സഹോദരന്മാര്‍ രണ്ടുപേരും പഠിക്കുകയാണ്. പെട്രോള്‍ പമ്പില്‍ രാത്രി പണിയെടുത്തുവേണം അവര്‍ക്ക് കുടുംബംപോറ്റാന്‍. പക്ഷേ, ഈ ജീവിതസാഹചര്യങ്ങളെയൊക്കെ നേരിട്ട് മുന്നേറാന്‍ കഴിയുമെന്ന സുഹൈലയുടെ ഉറപ്പിന് ഒരു കരുത്തുണ്ട്. ""എതിര്‍പ്പുകളെ ജീവിതംകൊണ്ട് മറികടക്കുക, അനുഭവങ്ങളെ കവിതയില്‍ കോര്‍ക്കുക, മാറ്റങ്ങളെ സ്വപ്നം കാണുക..."" ചെറിയ കാലത്തെ ജീവിതത്തിനിടയില്‍ സുഹൈല കൊരുത്തെടുത്ത മറുപടികള്‍ അതൊക്കെയാണ്. ഇങ്ങനെയുള്ള സുഹൈലമാരല്ലേ നമുക്കു വേണ്ടത്?

*
എ സുനീഷ്/ജെയ്സണ്‍ ഫ്രാന്‍സിസ് ദേശാഭിമാനി

No comments: