Thursday, June 27, 2013

"മുസ്ലിം ഭീകരത"യുടെ നിര്‍മ്മാണ ചരിത്രം

 അധ്യാപനവും മനുഷ്യാവകാശ ലംഘനവും: ഒരു മലയാള മാതൃക

കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊടിയ ചൂഷണത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും മേഖലകളിലൊന്നാണ് അണ്‍-എയ്ഡഡ് വിദ്യാലയങ്ങള്‍. പീടികത്തൊഴിലാളികളായി പണിയെടുക്കുന്ന പതിനായിരങ്ങളെ (അതോ ലക്ഷങ്ങളോ?) മാറ്റിനിര്‍ത്തിയാല്‍ അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരോളം ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു തൊഴില്‍വിഭാഗം കേരളത്തിലുണ്ടാവില്ല. രാവിലെ ഒമ്പതു മണിക്കാരംഭിച്ച് വൈകീട്ട് അഞ്ചുമണിവരെ നീളുന്ന പ്രത്യക്ഷ ജോലിയുടെയും പരീക്ഷാ പേപ്പറുകളുടെയും അനുബന്ധ കാര്യങ്ങളുമായി വീട്ടിലേക്ക് കൊണ്ടുപോയി ചെയ്തു തീര്‍ക്കേണ്ടി വരുന്ന പരോക്ഷജോലികളുടെയും കണക്കെടുത്താല്‍ പ്രതിദിനം പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ ഹതഭാഗ്യരില്‍ ഭൂരിപക്ഷവും. ഇത്രയേറെ പണിയെടുത്താലും പ്രതിദിന വരുമാനമായി നൂറു രൂപ പോലും തികച്ചു ലഭിക്കാത്തവര്‍ അവരിലൊട്ടേറെയുണ്ട്.

കേരളത്തില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും ചുരുങ്ങിയത് 310-350 രൂപയെങ്കിലും (എന്തെങ്കിലും സവിശേഷ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാണെങ്കില്‍ 500 രൂപ) ലഭിക്കുമെന്നിരിക്കെയാണ് ബിരുദവും അധ്യാപന യോഗ്യതയും എല്ലാമുള്ള ദിവസം എട്ടും പത്തും മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകള്‍ക്ക് പ്രതിമാസ ശമ്പളമായി രണ്ടായിരവും മൂവായിരവും രൂപ നല്‍കുന്ന മ്ലേച്ഛവും അപമാനകരവുമായ സ്ഥിതിവിശേഷം നമ്മുടെ കണ്‍മുന്നില്‍ നിര്‍ബാധം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാമൂഹിക നീതിക്കായുള്ള സമരങ്ങളുടെ ഇത്രയും വലിയ ചരിത്രമുള്ള കേരളത്തില്‍, ഇത്രയേറെ സംഘടിത പ്രസ്ഥാനങ്ങളും തൊഴിലാളി-ബഹുജന സംഘടനകളും സജീവമായി തുടരുന്ന കേരളത്തില്‍ പതിറ്റാണ്ടുകളായി അടിമപ്പണിക്ക് സമാനമായ ഈ ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നത് നാം പാടിപ്പുകഴ്ത്തുന്ന എല്ലാ പ്രബുദ്ധതയുടെയും പൊള്ളത്തരം കൂടി പുറത്തുകൊണ്ടുവരുന്നുണ്ട്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച്, അധ്യാപകര്‍ക്കുനേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എം ഷാജര്‍ഖാനും ഗീതയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (മെയ് 26 ലക്കം) എഴുതിയ ലേഖനങ്ങള്‍ ഈ പ്രശ്നത്തിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു.

പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള ക്ലാസുകളില്‍ പ്രതിമാസം ആയിരക്കണക്കിന് രൂപ ഫീസിനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങുന്ന സ്ഥാപനങ്ങള്‍ ആയമാര്‍ക്ക് 600 രൂപയും പ്രീ-പ്രൈമറി അധ്യാപകര്‍ക്ക് പരമാവധി മൂവായിരം രൂപയും നല്‍കുന്നതിന്റെ കണക്കുകള്‍ ഔദ്യോഗിക രേഖകള്‍ മുന്‍നിര്‍ത്തി തന്നെ ഷാജര്‍ഖാന്‍ വിശദീകരിക്കുന്നുണ്ട്. അതുപോലെ ക്ലാസ് മുറികളില്‍ ഒരിക്കല്‍പോലും ഇരിക്കാന്‍ അനുവാദമില്ലാത്ത, സദാസമയവും ഒളിക്യാമറകളുടെ നിരീക്ഷണത്തില്‍ കഴിയുന്ന, എതിര്‍വാക്കുകള്‍ ഉരിയാടാനാവാത്ത പതിനായിരക്കണക്കിന് അധ്യാപകരുടെ (മഹാഭൂരിപക്ഷവും അധ്യാപികമാരാണതില്‍) പീഡിതമായ ജീവിതാവസ്ഥകളിലേക്കാണ് ഗീതയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. ഈ പീഡനങ്ങള്‍ക്കും കഴുത്തറപ്പന്‍ ചൂഷണത്തിനും അറുതി വരുത്താനായില്ലെങ്കില്‍ ഒരു ജനാധിപത്യ സമൂഹമായി നാം മേനിനടിക്കുന്നതില്‍ യാതൊരു കാര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

സി എന്‍ കരുണാകരന്റെ കലാലോകം

ഗ്രന്ഥാലോകത്തിന്റെ മെയ്മാസപ്പതിപ്പ് പ്രശസ്ത മലയാള ചിത്രകാരനായ സി എന്‍ കരുണാകരനെക്കുറിച്ചുള്ളതായിരുന്നു. സി എന്‍ കരുണാകരനുമായി പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍ കരുണ്‍ നടത്തിയ അഭിമുഖ സംഭാഷണം, വിജയകുമാര്‍ മേനോന്‍, സി എസ് ജയറാം എന്നീ പ്രമുഖരായ കലാവിമര്‍ശകരുടെ പഠനങ്ങള്‍, എന്‍ എ മണി, എസ് രമേശന്‍ എന്നിവരുടെ ലേഖനങ്ങള്‍, സി എന്‍ കരുണാകരന്റെ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ (അവയുടെ വര്‍ണ്ണസംവിധാനം അടിയില്‍ കലങ്ങിപ്പോയിട്ടുണ്ടെങ്കിലും) എന്നിങ്ങനെ സി എന്‍ കരുണാകരന്റെ കലാജീവിതത്തെക്കുറിച്ചുള്ള ഒരു സമഗ്രാവലോകനമായി "ഗ്രന്ഥാലോക"ത്തിന്റെ മെയ്മാസപ്പതിപ്പ് മാറിയിട്ടുണ്ട്. അരനൂറ്റാണ്ടോളം വരുന്ന കാലം നിരന്തരമായി കലാജീവിതത്തില്‍ മുഴുകിക്കഴിഞ്ഞ വലിയ ഒരു കേരളീയ കലാകാരനെ ആദരിക്കാനുള്ള ഗ്രന്ഥാലോകത്തിന്റെ തീരുമാനം അങ്ങേയറ്റം ഉചിതമായി.

സി എന്‍ കരുണാകരന്റെ കലയ്ക്കും കലാജീവിതത്തിനും ധാരാളം സന്ദിഗ്ധതകളുള്ളതായി തോന്നാം. അദ്ദേഹത്തിന്റെ കലയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലപ്പോഴും ഈ സന്ദിഗ്ധതകളെ മുന്‍നിര്‍ത്തിയുള്ളതും അതിന്റെ ആന്തരിക വൈരുധ്യങ്ങളെ അഭിസംബോധന ചെയ്യാത്തതുമായ പ്രസ്താവനകളുമായിത്തീരാറുമുണ്ട്. ആധുനികതാ പ്രസ്ഥാനം (ാീറലൃിശൊ) ഇന്ത്യന്‍ ചിത്രകലയില്‍ വേരു പിടിക്കുന്ന കാലത്താണ് സി എന്‍ കരുണാകരന്‍ ചിത്ര രചന പരിശീലിക്കുന്നത്. ഡി പി റോയ് ചൗധരിയും കെ സി എസ് പണിക്കരും ആധുനികതയുടെ ലാവണ്യദര്‍ശനത്തിലേക്കും രൂപനിര്‍മ്മാണ സങ്കേതങ്ങളിലേക്കും വിദ്യാര്‍ഥികളെ ആനയിച്ച മദ്രാസ് ഫൈനാര്‍ട്സ് കോളേജില്‍ നിന്നാണ് സി എന്‍ കരുണാകരന്‍ കലാപരിശീലനം നേടിയത്. പാരീസ് വിശ്വനാഥനും അക്കിത്തം നാരായണനും കെ ദാമോദരനും ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തേക്ക് പോയി കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ കാനായി കുഞ്ഞിരാമനും എം വി ദേവനും നമ്പൂതിരിയും സി എന്‍ കരുണാകരനും കേരളത്തിലേക്ക് മടങ്ങി. ചിത്രകലാ ജീവിതം ഒട്ടും സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് പടം വരച്ചുതന്നെ കേരളത്തില്‍ ജീവിക്കാം എന്ന് സി എന്‍ കരുണാകരന്‍ തീരുമാനിക്കുകയും കേരളത്തിലെ ആധുനിക ചിത്രകലയുടെ പ്രതിനിധികളില്‍ ഒരാളായി മാറുകയും ചെയ്തു. അതേസമയം, പടിഞ്ഞാറന്‍ ആധുനികതയുടെ അടയാളങ്ങളൊന്നും പതിഞ്ഞിട്ടില്ലാത്ത കലയാണ് സി എന്‍ കരുണാകരന്റെത്. ഒരു ഭാഗത്ത് പടിഞ്ഞാറന്‍ വസ്തുനിഷ്ഠതയോടും രേഖീയ പരിപ്രേക്ഷ്യത്തോടും എതിരിട്ടുനില്‍ക്കുമ്പോള്‍ മറുഭാഗത്ത് ആധുനികതാ പ്രസ്ഥാനം പാശ്ചാത്യകലയില്‍ ആവിഷ്കൃതമായ സന്ദര്‍ഭത്തില്‍ അവിടെ വികസിച്ചുവന്ന കലാസമ്പ്രദായങ്ങളെ പിന്‍പറ്റാനും സി എന്‍ കരുണാകരന്‍ ശ്രമിച്ചില്ല.

തദ്ദേശീയമായ ഒരു രൂപകല്‍പനയും വര്‍ണഭാവനയും വികസിപ്പിച്ചെടുത്തുകൊണ്ടാണ് സി എന്‍ ന്റെ കല നിലനിന്നത്. വിജയകുമാര്‍ മേനോന്‍ സൂചിപ്പിക്കുന്നതുപോലെ മിക്കവാറും ചലനരഹിതമായ വിഗ്രഹപരതയുള്ള രൂപങ്ങളാണ് സി എന്‍ കരുണാകരന്‍ ഉപയോഗിക്കുന്നത്. അധൃഷ്യമായ പ്രതാപത്തോടെയും വേഗത്തോടെയും കുതിച്ചുപായുന്ന ആധുനിക നാഗരിക സംസ്കൃതിയോട് അടിമുടി ഇടയുന്ന രൂപാവലികളാണ് അവ. ആധുനികതാ വാദത്തിന്റെ ഓരോ ഘടകസാമഗ്രിയേയും രൂപരേഖാ, വര്‍ണതലങ്ങളിലോരോന്നിനെയും പ്രാദേശികതയുടെ ഘടകസാമഗ്രികള്‍ കൊണ്ട് പുതുക്കിയെടുത്തുകൊണ്ടാണ് സി എന്‍ തന്റെ രൂപങ്ങള്‍ പണിതീര്‍ക്കുന്നത്. അതുകൊണ്ട് പാരമ്പര്യതിനകമേതന്നെ ആധുനികമാവാനും അപ്പോള്‍ത്തന്നെ പടിഞ്ഞാറന്‍ ആധുനികതാ പ്രസ്ഥാനത്തിന്റെ പകര്‍പ്പും അനുകരണവും ആകാതിരിക്കാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞു. വൈരുധ്യാത്മകമായ ഈയൊരു രചനാസമ്പ്രദായത്തിന്റെ സാധ്യതകളെയപ്പാടെ ഉപയോഗപ്പെടുത്താനോ ജാമിനിറായ് കാളിഘട്ട് ചിത്രങ്ങളില്‍നിന്നും ആധുനിക ഭാരതീയ കലയെ അടിമുടി പുതുക്കിപ്പണിയുന്നതിനുള്ള ആധാരസാമഗ്രികള്‍ കണ്ടെടുത്തതുപോലെ കേരളീയമായ ചിത്രരചനാ സാമഗ്രികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ കലയിലെ വലിയൊരു വഴിത്തിരിവിന് കാരണമാവാനോ സി എന്‍ ന്റെ രചനാ സമ്പ്രദായത്തിന് കഴിഞ്ഞുവെന്ന് പറയാനാവില്ല. അതേസമയം തന്നെ ചുമര്‍ചിത്രങ്ങള്‍, കളമെഴുത്ത്, വീരാളിപ്പട്ടിന്റെ അലങ്കാര രൂപങ്ങള്‍ എന്നിവ മുതല്‍ നാട്ടു പാരമ്പര്യത്തില്‍നിന്ന് കണ്ടെടുത്ത ബൊമ്മക്കണ്ണുകളെ വരെ തന്റെ കലയില്‍ യഥാവിധി സന്നിവേശിപ്പിച്ചുകൊണ്ട് ക്ലാസിക് - നാടോടി പാരമ്പര്യത്തിലും ആധുനികതയിലും ഒരുപോലെ വേരോടി നില്‍ക്കുന്നതും പ്രകൃതിബദ്ധവും പ്രസാദാത്മകവും വര്‍ണ്ണശബളവും അലങ്കാര സമൃദ്ധവുമായ ഒരു ലാവണ്യമാനം തന്റെ രചനകളിലുടനീളം സി എന്‍ കരുണാകരന്‍ നിലനിര്‍ത്തിപ്പോന്നിട്ടുമുണ്ട്. ഈ ഘടകങ്ങളുടെ അനുപാതഭേദങ്ങള്‍ അദ്ദേഹത്തിന്റെ കലയില്‍ പല ഘട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി സി എന്‍ ന്റെ കല ഇവയുടെ രൂപാന്തരങ്ങളാണ്.

വര്‍ണ്ണശബളതയെയും അലങ്കാര ഭംഗിയെയും മുന്‍നിര്‍ത്തി കൂടുതല്‍ കൂടുതല്‍ ആസ്വദിക്കപ്പെട്ടതുമൂലം സി എന്‍ കരുണാകരന്റെ കലയുടെ ചരിത്രപരവും സാമൂഹികവുമായ ഉള്ളടക്കം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. നമ്മുടെ കലാവിമര്‍ശനത്തിന്റെ പരാധീനതകളെക്കുറിച്ച് തന്നെയാണത് സൂചിപ്പിക്കുന്നത്. ഗ്രന്ഥാലോകത്തിന്റെ പ്രത്യേക പതിപ്പ് അതിനുള്ള ചെറിയ പരിഹാരങ്ങളിലൊന്നായി. അത്രയും നല്ലത്.

"മുസ്ലിം ഭീകരത"യുടെ നിര്‍മ്മാണ ചരിത്രം

"ഈ കഥകള്‍ കള്ളമല്ല" എന്ന ശീര്‍ഷകത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പാഠഭേദത്തില്‍ (മെയ് 2013) എഴുതിയ, ചെറുതെങ്കിലും വളരെ ശ്രദ്ധേയമായ, ലേഖനം ഭരണകൂടത്തിന്റെ "ഭീകരതാനിര്‍മ്മാണ"ത്തിന്റെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു. ഡല്‍ഹിയിലെ "ജാമിയ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍" പ്രസിദ്ധീകരിച്ച 'Framed, Damned and Acquitted - Dossiers of a very special cell" എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തെ (ഇവര്‍ ഭീകരന്‍! അന്വേഷണ ഏജന്‍സികള്‍ തകര്‍ത്ത ജീവിതങ്ങള്‍) മുന്‍നിര്‍ത്തി എഴുതിയ കുറിപ്പാണ് പാഠഭേദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഭീകരരെന്ന് മുദ്രകുത്തി അന്വേഷണ ഏജന്‍സികള്‍ പിടികൂടുകയും അതികഠിനമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് തെളിവില്ലെന്നു കണ്ട് വിട്ടയക്കപ്പെടുകയും അതിനിടയില്‍ ജീവിതമപ്പാടെ തകര്‍ന്നുപോവുകയും ചെയ്ത പതിനാറുപേരുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണീ പുസ്തകം. നമുക്കു ചുറ്റും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്, കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യധാരാ സമൂഹം വച്ചുപുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിനിടയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയെക്കുറിച്ച്, നമ്മെ ഓര്‍മ്മിപ്പിക്കാനാണ് ഈ പുസ്തകവും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനവും ശ്രമിക്കുന്നത്.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഹിതത്തിലല്ല മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിലാണ് (concern for the other) നിലനില്‍ക്കുന്നതെന്ന പ്രഖ്യാതമായ നിരീക്ഷണത്തിന്റെ നൈതികോര്‍ജ്ജം ഈ ചെറിയ കുറിപ്പിലുമുണ്ട്. വാസ്തവത്തില്‍ ആധുനിക ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണം മുതല്‍ക്കേ നിലനിന്നുപോരുന്ന അപരവത്കരണത്തിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്ലിം ജനസമൂഹം. "ദേശീയ മുസ്ലിം" എന്ന പഴയ സംജ്ഞപോലും ഒരു നിലയില്‍ ഈ അപരവത്കരണത്തിന്റെ മുദ്രകള്‍ പേറുന്ന ഒന്നാണ്. മുസ്ലിംലീഗ് ഉയര്‍ത്തിയ വിഭജനവാദത്തിന്റെ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു ആശയം പ്രാബല്യം നേടിയത് എന്ന വസ്തുത ശരിയാണെങ്കിലും ദേശീയ പാരമ്പര്യത്തിന്റെ സ്വാഭാവിക പ്രതിനിധികളായി ഹിന്ദുക്കളെ പരിഗണിക്കുന്ന ഒരു വീക്ഷണഗതി അതിലടങ്ങിയിട്ടുണ്ട് എന്നതും അത്രത്തോളം തന്നെ ശരിയാണ്. (വിഭജനത്തെ അംഗീകരിക്കാതിരുന്ന ഹിന്ദുക്കളെ "ദേശീയഹിന്ദുക്കള്‍" എന്ന് ആരും അക്കാലത്ത് വിളിച്ചില്ല. സവര്‍ക്കര്‍ പോലും വലിയ ദേശീയവാദിയായി പരിഗണിക്കപ്പെടുകയും ചെയ്തു!) പില്‍ക്കാലത്തുടനീളം ഏറിയും കുറഞ്ഞും തുടര്‍ന്നുപോന്ന ഈ അപരവത്കരണം ഇന്ത്യയിലെ മുഖ്യധാരാ സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ച ഒന്നാണ് താനും. ഒരു മുസ്ലിമിന്റെ ദേശീയത എപ്പോഴും സംശയാസ്പദവും നിരന്തരം തെളിയിക്കപ്പെടേണ്ടതുമാണെന്ന അബോധ ധാരണയെ മൗനത്തിലൂടെ നാം വകവച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോഴും വകവച്ചു കൊടുക്കുന്നുമുണ്ട്.

ഒരു പതിറ്റാണ്ടോളം വരുന്ന കാലയളവ് വിചാരത്തടവുകാരനായി കഴിയുകയും പിന്നീട് നിരപരാധി എന്നു കണ്ട് വിട്ടയക്കപ്പെടുകയും ചെയ്ത അബ്ദുനാസര്‍ മദനി വീണ്ടും ജയിലിലടയ്ക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മദനിക്ക് നേരിടേണ്ടി വന്ന അന്യായത്തടങ്കലോ അദ്ദേഹത്തിന്റെ ജീവിതം അതുവഴി തകര്‍ത്തെറിയപ്പെട്ടതോ കേരളീയ പൊതുസമൂഹത്തെ ഏറെയൊന്നും ഉത്കണ്ഠപ്പെടുത്തിയില്ല. ഐപിഎല്ലില്‍ വാതുവയ്പിലും ഒത്തുകളിയിലും പങ്കുചേര്‍ന്നതായി ആരോപിക്കപ്പെട്ട് ജയിലിലായ ശ്രീശാന്തിനെക്കുറിച്ച് വച്ചുപുലര്‍ത്തിയ ഉത്കണ്ഠയുടെ പത്തിലൊരംശം പോലും ഒരു പതിറ്റാണ്ടുകാലത്തെ അന്യായത്തടങ്കലിന് ഇരയായി, പിന്നാലെ വീണ്ടും ജയിലിലടക്കപ്പെട്ട്, മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട നിലയില്‍ കഴിയുന്ന മദനിയെക്കുറിച്ച് മലയാളത്തിലെ മാധ്യമങ്ങളോ കേരളീയ പൊതുസമൂഹമോ പ്രദര്‍ശിപ്പിച്ചിട്ടില്ല. എന്നുതന്നെയല്ല, സെബാസ്റ്റ്യന്‍പോള്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കി മദനിക്കും മറ്റുള്ളവര്‍ക്കും നീതി നല്‍കണമെന്നാവശ്യപ്പെടുന്നവരെയും ഭീകരരായി മുദ്ര കുത്തുന്ന ഹീനമായ മനോഭാവമാണ് നമ്മുടെ മുഖ്യധാരാ സമൂഹം വച്ചുപുലര്‍ത്തിപ്പോരുന്നത്. ഒറ്റതിരിഞ്ഞ ഒരു പ്രശ്നം എന്നതിനപ്പുറം കേരളീയ പൊതുസമൂഹത്തിന്റെ പൊതുവായ ആശങ്കകളിലൊന്നായി മദനിയുടെ മനുഷ്യാവകാശം ഇപ്പോഴും മാറിത്തീര്‍ന്നിട്ടില്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.

മുസ്ലിംങ്ങളാണ് എന്നതുകൊണ്ടുമാത്രം ഭീകരരായി മുദ്ര കുത്തപ്പെടുകയും നാനാതരം പീഡനങ്ങള്‍ക്ക് ഇരയായിത്തീരുകയും ചെയ്യേണ്ടി വരുന്നവര്‍ ഈ രാജ്യത്തുണ്ടെന്ന കാര്യം വാസ്തവത്തില്‍ നമ്മെ എത്രയോ അസ്വസ്ഥമാക്കേണ്ടതാണ്. പ്രൊഫ. ഗിലാനി മുതല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരനെന്ന് മുദ്രകുത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി വെറുതെ വിടുകയും ചെയ്ത ലിയാഖത്ത് അലിഷാ വരെയുള്ളവര്‍ ഈ വേട്ടയുടെ സമീപകാല ഇരകളാണ്. (പുനരധിവാസ പാക്കേജിന്റെ ഭാഗമായി കീഴടങ്ങിയ, ആയുധമുപേക്ഷിച്ച് കാശ്മീരിലേക്ക് മടങ്ങിയ ആളായിരുന്നു ലിയാഖത്ത് അലിഷാ. കാശ്മീര്‍ പൊലീസും അതിര്‍ത്തി രക്ഷാസേനയും പറഞ്ഞിട്ടും ഡല്‍ഹി പൊലീസ് അതൊന്നും വകവയ്ക്കാതെ അയാളെ ഭീകരനാക്കി ജയിലിലടച്ചു!). ഇന്ത്യയിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി അരലക്ഷത്തിലധികം മുസ്ലിങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ട്. പതിറ്റാണ്ടുകള്‍ വിചാരണത്തടവുകാരായി കഴിയേണ്ടി വരികയും ഒടുവില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്നവരുടെ പാഴായിപ്പോയ ജീവിതത്തിന് ആരാണ് വില നല്‍കുക? എങ്ങനെയാണവരെ കൊണ്ടാടപ്പെടുന്ന ദേശസ്നേഹത്തിലേക്ക് മടക്കിക്കൊണ്ടുവരിക?

നിശ്ചയമായും ഇന്ത്യയിലരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുസ്ലിംങ്ങള്‍ക്കെതിരെ മാത്രമുള്ളമതല്ല. വികസനത്തിന്റെ കാര്യം മുതല്‍ ദേശസുരക്ഷയുടെ പേരുവരെ പറഞ്ഞുകൊണ്ടുള്ള ഭരണകൂട നടപടികള്‍ക്ക് എല്ലാവിഭാഗം ജനങ്ങളും ഇരകളായിത്തീരുന്നുണ്ട്. ബിനായക്സെന്‍ മുതല്‍ ഇറോം ശര്‍മ്മിള വരെ എത്രയോപേര്‍ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ടുതാനും. അപ്പോള്‍ത്തന്നെ മതത്തിന്റെ പേരില്‍ ഭീകരവാദികളായി സംശയിക്കപ്പെടുന്നവര്‍ മുസ്ലിംങ്ങള്‍ തന്നെയാണ് എന്ന വസ്തുത അവശേഷിക്കുകയാണ്. "എല്ലാ മുസ്ലിംങ്ങളും ഭീകരരല്ല; എന്നാല്‍ എല്ലാ ഭീകരരും മുസ്ലിംങ്ങളാണ്" എന്ന വാചകം പുറമേക്ക് മുസ്ലിംങ്ങളെയപ്പാടെ ഭീകരരാക്കുന്നതിനെതിരാണ് എന്നു തോന്നിപ്പിക്കുന്നുമെങ്കിലും ഫലത്തില്‍ അത് എല്ലാ ഭീകരരേയും മുസ്ലിങ്ങളാക്കുകയാണ് ചെയ്യുന്നത്. മലേഗാവിന്റെയും സംഝോത സ്ഫോടനത്തിന്റെയും മക്കാ മസ്ജിദിന്റെയും മറ്റും തെളിവുകള്‍ മുന്നിലുണ്ടെങ്കിലും നമ്മുടെ പൊതുബോധം ഇപ്പോഴും മേല്‍പ്പറഞ്ഞു തന്നെയാണ്. ഈ പൊതുബോധത്തിനെതിരായ നിശിത വിമര്‍ശനമായിത്തീരുന്നു എന്നതു തന്നെയാണ്, പലവട്ടം ഇതിനുമുമ്പും ഉന്നയിക്കപ്പെട്ട കാര്യമാണെങ്കിലും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെയും അദ്ദേഹം ചര്‍ച്ചയ്ക്കെടുത്ത പുസ്തകത്തിന്റെയും പ്രസക്തി.

ഈ അപരവത്കരണത്തിനും അതുവഴി നടത്തുന്ന "ഭീകരതാനിര്‍മ്മാണം" ഉള്‍പ്പെടെയുള്ള നൃശംസതകള്‍ക്കും എതിരായ സമരം ജനാധിപത്യപരവും സംവാദാത്മകവുമായ മാര്‍ഗങ്ങളിലൂടെതന്നെയാവണം എന്നതും ഇത്രതന്നെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സെബാസ്റ്റ്യന്‍ പോള്‍ തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ സമുദായത്തിന് മൊത്തത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാനുള്ള കരുതലും ജാഗ്രതയും വളരെ പ്രധാനമാണ്. ഇപ്പോഴാകട്ടെ മേല്‍പറഞ്ഞ ഭരണകൂട പ്രവൃത്തികളെ മറയാക്കി മതസ്വത്വവാദവും വര്‍ഗീയ സംഘാടനവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍പോലും പ്രബലമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയതയെ അപ്പാടെ ബ്രാഹ്മണികമെന്ന് മുദ്രകുത്താനും അപരവത്കരണത്തിന്റെ യുക്തിയെ ആന്തരികമായി സ്വാംശീകരിക്കാനും മുസ്ലിം ജനതയെ പ്രേരിപ്പിക്കുന്ന മതസ്വത്വവാദത്തിന്റെ ആശയാവലികള്‍ അങ്ങേയറ്റം ചരിത്രവിരുദ്ധമാണ്. അതിവിപുലമായ സാമ്രാജ്യവിരുദ്ധ സമരങ്ങളില്‍ വേരോടിപ്പടര്‍ന്ന ഒന്നാണ് ഇന്ത്യന്‍ ദേശീയത. അതിന്റെ സാംസ്കാരിക മൂലധനം വലിയൊരളവോളം വൈദിക - ബ്രാഹ്മണിക പാരമ്പര്യത്തില്‍ നിന്നായിരുന്നു എന്നത് ശരിതന്നെയാണ്. അതേസമയം സാമ്രാജ്യവിരുദ്ധ സമരങ്ങളുടെ വിശാലമായ അടിത്തറയും ജനകീയതയും ഇന്ത്യന്‍ ദേശീയതയ്ക്കുണ്ട് എന്നതും അത്രതന്നെ ശരിയാണ്. ഈ വൈരുധ്യം കണക്കിലെടുക്കാതെ ദേശീയത സമം ഹിന്ദുത്വം എന്ന സമവാക്യം വികസിപ്പിച്ചെടുക്കുന്നത് ഫലത്തില്‍ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ വകവച്ചു കൊടുക്കുന്നതിലേ ചെന്നവസാനിക്കുകയുള്ളൂ. ചരിത്രാനുഭവങ്ങളെ അവയുടെ വൈരുധ്യങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെ വ്യാഖ്യാനിക്കാന്‍ കഴിയുമ്പോഴാണ് അത് ജനാധിപത്യപരമാവുക. അതിനുപകരം ഏകമുഖമായ ആശയരൂപീകരണങ്ങളും വര്‍ഗീയവും മതതീവ്രവാദപരവുമായ സംഘാടനങ്ങളും മുസ്ലിംങ്ങളെ അപരവത്കരിക്കുന്ന മുഖ്യധാരാ സമീപനത്തെ മറികടക്കാന്‍ ഏതെങ്കിലും നിലയില്‍ ഉപയോഗപ്പെടില്ല. ഇക്കാര്യം വിവേകപൂര്‍വം ഓര്‍മ്മപ്പെടുത്താനും സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ശ്രമിച്ചിട്ടുണ്ട്. നമ്മുടെ കാലം വച്ചുപുലര്‍ത്തേണ്ട നൈതികമായ ജാഗ്രതയെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ഓര്‍മ്മപ്പെടുത്തലാണത്.

ശാസ്ത്രവും സംസ്കാര ചരിത്രവും

ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള സാംസ്കാരിക വിമര്‍ശനങ്ങളാണ് കഴിഞ്ഞ രണ്ട്-മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ശാസ്ത്രവിചാരങ്ങളെ സജീവമാക്കിയ ഒരു ധാര. 1960 കളില്‍ "ശാസ്ത്രവിപ്ലവങ്ങളുടെ ഘടന" (Structure of Scientific Revolutions) എന്ന ഗ്രന്ഥത്തില്‍ തോമസ് കൂന്‍ അവതരിപ്പിച്ച ആശയങ്ങളെയും വിചാരമാതൃകാ വ്യതിയാനം (paradigm shift) എന്ന പരികല്പനയെയും ആധാരമാക്കിക്കൊണ്ട് ഒട്ടനവധി പഠനങ്ങള്‍ ഇക്കാലത്ത് പുറത്തുവരികയുണ്ടായി. റൊമില ഥാപ്പര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, സാമൂഹികശാസ്ത്ര പഠനമേഖലയിലാണ് കൂന്‍ - ന്റെ മേല്‍പറഞ്ഞ ആശയം വളരെ കൂടുതല്‍ ഉപയോഗിക്കപ്പെട്ടതെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതിനും ശാസ്ത്രത്തിന്റെ സത്യാത്മകതയെ പ്രശ്നവല്‍ക്കരിക്കുന്നതിനും അത് വലിയ തോതില്‍ വഴിതുറന്നു എന്നതും കാണാതിരിക്കാനാവില്ല. വസ്തുനിഷ്ഠത, യുക്തിപരത, സത്യാത്മകത തുടങ്ങിയവയെല്ലാം തള്ളിപ്പറയുന്ന ഉത്തരാധുനിക ചിന്തയുടെ വേലിയേറ്റത്തിനിടയില്‍ കൂന്‍ - ന്റെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരായിപ്പോലും ഉപയോഗിക്കപ്പെടുകയും ചെയ്തു. (തന്റെ ഗ്രന്ഥത്തിന്റെ പില്‍ക്കാല പതിപ്പില്‍ ഉള്‍പ്പെടുത്തിയ post scriptല്‍ കൂന്‍ തന്നെ ഇത്തരം ദുരുപയോഗങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ട്). എന്തായാലും ശാസ്ത്രത്തെ സാമൂഹിക നിര്‍മ്മിതി മാത്രമായി കാണുകയും ഏതുതരം അറിവും ഒരുപോലെ സാധുവാണ് എന്ന് വാദിക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ അസംബന്ധ പ്രലപനങ്ങളിലേക്കുവരെ ശാസ്ത്രവിമര്‍ശനം വഴിതെറ്റിയെത്തി. തൊട്ടുപിന്നാലെ ലോകമെമ്പാടുമുള്ള മതമൗലികവാദികള്‍ ആധുനിക ശാസ്ത്ര വിമര്‍ശനത്തിന്റെ വക്താക്കളായി രംഗത്തെത്തുകയും ചെയ്തു!

ഇത്തരമൊരു സ്ഥിതിവിശേഷത്തെ ആധുനികശാസ്ത്ര ചിന്തകര്‍ നേരിട്ടത് ശാസ്ത്രത്തിന്റെ സത്യാത്മകതയെയും വസ്തുനിഷ്ഠതയെയും ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ശാസ്ത്ര തത്വങ്ങളുടെ പ്രകരണപരവും സാമൂഹികവുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള എംഗല്‍സിന്റെ നിരീക്ഷണങ്ങള്‍ മുതല്‍ ആധുനിക ശാസ്ത്രത്തിന്റെ അടിവേരുകളെക്കുറിച്ച് ജോസഫ് നീധാമും മാര്‍ട്ടിന്‍ ബര്‍ണലും ജോര്‍ജ്ജ് ഗീവര്‍ഗീസ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച നിഗമനങ്ങള്‍ വരെ ഇതിനിടയില്‍ പരിഗണിക്കപ്പെടാതെ പോയി. ആധുനികശാസ്ത്രത്തെ ചരിത്രവല്‍ക്കരിക്കാനോ സാമൂഹിക ബന്ധങ്ങളും സംഘര്‍ഷങ്ങളും അതില്‍ സന്നിഹിതമാകുന്നതെങ്ങനെയെന്ന് വിവേകപൂര്‍വം ആരായാനോ ആധുനിക ശാസ്ത്രവാദികള്‍ പൊതുവെ തയ്യാറായില്ല. അലന്‍സോക്കല്‍ തന്റെ കൃത്രിമ പ്രബന്ധം വഴി ഉത്തരാധുനികരുടെ ശാസ്ത്രവിമര്‍ശനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നതോടെ, ആധുനികശാസ്ത്ര വിമര്‍ശനമപ്പാടെ ഇത്തരം തട്ടിപ്പുകളാണെന്ന് വിലയിരുത്താനാണ് ശാസ്ത്രവാദികള്‍ മുതിര്‍ന്നത്. ഫലത്തില്‍ ശാസ്ത്രവിജ്ഞാനത്തെ കേവലവും ചരിത്രനിരപേക്ഷവുമായി കാണുന്ന ഒരു കാഴ്ചവട്ടം ഉത്തരാധുനികരുടെ അതിവാദങ്ങളുടെ മറുപുറമായി നിലവില്‍ വന്നു.

ഈ ഇരു നിലപാടുകളിലേക്കും വഴുതിപ്പോകാതെ, ആധുനികശാസ്ത്രത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള സൈദ്ധാന്തികവും ചരിത്രപരവുമായ വിമര്‍ശനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് വി വിജയകുമാറിന്റെ "ശാസ്ത്രം, ദര്‍ശനം സംസ്കാരം" എന്ന ഗ്രന്ഥം. ശാസ്ത്രത്തെ ചരിത്രപരമായി നോക്കിക്കാണാന്‍ ശ്രമിക്കുകയും അതേസമയം തന്നെ മതവിശ്വാസമടക്കമുള്ള ഏതുതരം ധാരണകളെയും പോലെ ഒരു ആപേക്ഷികധാരണ മാത്രമാണ് ശാസ്ത്രവും എന്ന ഉത്തരാധുനിക/മതമൗലികവാദ നിലപാടുകളെ നിശിതമായി തള്ളിക്കളയുകയും ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ആധുനിക ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയേയും സത്യാത്മകതയേയും വിശകലന വിധേയമാക്കുന്ന രണ്ട് പ്രബന്ധങ്ങള്‍, ചൈനീസ് ശാസ്ത്രചരിത്ര രചനയില്‍ ജോസഫ് മിഥാം സ്വീകരിച്ച സമീപനത്തിന്റെ ഉള്ളടക്കവും അതിലെ സന്ദിഗ്ധതകളും ചര്‍ച്ച ചെയ്യുന്ന പ്രബന്ധം, ജെ സി ബോസ്, പി സി റേ, സി വി രാമന്‍ എന്നീ ആധുനിക ഇന്ത്യന്‍ ശാസ്ത്രകാരന്മാരെ ചരിത്രപരമായി സ്ഥാനനിര്‍ണയം ചെയ്യുന്ന മൂന്ന് പ്രബന്ധങ്ങള്‍, ഇന്ത്യയിലെ ശാസ്ത്രവ്യാപനവും കൊളോണിയലിസത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ള പരസ്പര വിനിമയങ്ങള്‍ വിശകലന വിധേയമാക്കുന്ന പ്രബന്ധം, ശാസ്ത്രാഭ്യസനം മാതൃഭാഷയിലാവേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറയുന്ന പ്രബന്ധം എന്നിങ്ങനെ എട്ട് സൂക്ഷ്മപഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ബ്രഹ്ത്തിന്റെ ഗലീലിയോ എന്ന നാടകത്തെയും മനു ജോസഫിന്റെ Serious Men എന്ന നോവലിനെയും (ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളുടെ ഉള്ളറ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവലാണിത്) കുറിച്ചുള്ള രണ്ട് പഠനങ്ങള്‍ അനുബന്ധമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെത്തുകയില്‍ ശാസ്ത്രവിമര്‍ശനത്തിന്റെ സമകാലിക സന്ദര്‍ഭത്തെ ഏറ്റവും അര്‍ത്ഥവത്തായും ചരിത്രവിവേകത്തോടെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം എന്നുപറയാം.

ശാസ്ത്രസാഹിത്യം മലയാളത്തില്‍ കുറവല്ലെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അറിവുകള്‍ പങ്കുവയ്ക്കുന്ന തരത്തിലാണ് അവ പൊതുവെ രചിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്രചരിത്രമോ ശാസ്ത്രദര്‍ശനമോ മലയാളത്തിന്റെ സമകാലിക വൈജ്ഞാനിക പാരമ്പര്യത്തില്‍ ഏറെയൊന്നുമില്ലെന്ന് തന്നെ പറയണം. ജെ സി ബര്‍ണലിന്റെ ബൃഹദ് ഗ്രന്ഥം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശ്രമങ്ങള്‍ ഉണ്ടെങ്കിലും ശാസ്ത്രത്തെ ചരിത്രവല്‍ക്കരിക്കാനോ സൈദ്ധാന്തിക പഠനത്തിന് വിധേയമാക്കാനോ മലയാളത്തിന് പൊതുവില്‍ കഴിഞ്ഞിട്ടില്ല. പ്രയോജനവാദപരമായ നിലയിലാണ് മലയാളത്തിലെ ശാസ്ത്രവിജ്ഞാനം ഏറിയകൂറും നിലനില്‍ക്കുന്നത്. മാര്‍ക്സിസത്തിന്റെ പ്രബലമായ സ്വാധീനം ഉള്ളപ്പോഴും എംഗല്‍സ് മുതലാരംഭിക്കുന്ന മാര്‍ക്സിസ്റ്റ്് ശാസ്ത്രവിചിന്തനത്തിന്റെ ലോകവും മലയാളത്തില്‍ ഒട്ടും ബലിഷ്ഠമല്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് വിജയകുമാറിന്റെ "ശാസ്ത്രം ദര്‍ശനം സംസ്കാരം" എന്ന ഗ്രന്ഥം കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക! എപ്പോഴും ചരിത്രവല്‍ക്കരിക്കുക!" എന്ന പ്രസ്താവന മാര്‍ക്സിസത്തിന്റെ ആധാരതത്ത്വമാണെന്നും ശാസ്ത്രവിജ്ഞാനവും ഈ ചരിത്രവത്കരണത്തിന് പുറത്തല്ലെന്നും അത് നമ്മോട് പറയുന്നു.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

No comments: