Tuesday, June 18, 2013

തകര്‍ന്നുവീഴുന്ന മോഡി സ്വപ്നം

വര്‍ഗീയത മുഖമുദ്രയാക്കിയ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍നിന്ന് ഐക്യജനതാദളും വിട്ടുപോയി. 17 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഐക്യജനതാദള്‍ അവസാനിപ്പിച്ചത്. ഇതോടെ മൂന്നു കക്ഷി മാത്രമുള്ള മെലിഞ്ഞ സഖ്യമായി എന്‍ഡിഎ മാറി. ഒമ്പതു വര്‍ഷത്തിനിടയ്ക്ക് പതിനഞ്ചോളം കക്ഷികളാണ് എന്‍ഡിഎ വിട്ടത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചതു മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടുപോയ രാഷ്ട്രീയധാരയാണ് ആര്‍എസ്എസിന്റേത്. അയോധ്യാ പ്രശ്നമുയര്‍ത്തി സൃഷ്ടിച്ച വര്‍ഗീയതരംഗം ബിജെപിക്ക് ഉത്തരേന്ത്യയില്‍ ശക്തി വര്‍ധിപ്പിക്കാന്‍ സഹായകമായിരുന്നെങ്കിലും ഒറ്റയ്ക്ക് ഭരണത്തിലെത്താന്‍ അതുപോരാതെ വന്ന ഘട്ടത്തിലാണ് അധികാരത്തിലെത്താനായി സഖ്യത്തിന് ബിജെപി ശ്രമിച്ചത്. മിതവാദിയെന്ന പ്രതിച്ഛായയുള്ള വാജ്പേയിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമം വിജയം കണ്ടതിന്റെ ഫലമായിരുന്നു 1998ലെ എന്‍ഡിഎ മന്ത്രിസഭ. എന്നാല്‍, 2004 ല്‍ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ പരാജയപ്പെട്ടതോടെ കക്ഷികള്‍ ഒന്നൊന്നായി എന്‍ഡിഎ വിട്ടു. എഐഡിഎംകെ, ഡിഎംകെ, എഡിഎംകെ, പിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, എജിപി, ടിഡിപി തുടങ്ങി ഓരോ കക്ഷികളായി വിടപറഞ്ഞു. ആശയപരമായി ബിജെപിയോട് അടുത്തുനില്‍ക്കുന്ന ശിവസേനയും അകാലിദളും മാത്രമാണ് ഇപ്പോള്‍ സഖ്യത്തിലുള്ളത്.

ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയത് ഏറ്റവും കൂടുതല്‍ ദോഷം ചെയ്തത് എന്‍ഡിഎക്കാണ്. മോഡിയെ ഗോവയില്‍ ആര്‍എസ്എസിന്റെ നിര്‍ബന്ധപ്രകാരമാണ് നേതാവായി തെരഞ്ഞെടുത്തത്. ആ തെരഞ്ഞെടുപ്പ് എന്‍ഡിഎയുടെ തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും മോഡിയും തമ്മിലുള്ള അഭിപ്രായവ്യത്യാസവും തര്‍ക്കവും പുതിയതല്ല. വര്‍ഷങ്ങളായി ഇരുവരും ഭിന്നധ്രുവത്തിലാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2010 നിയമസഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോഡിയെ പ്രചാരണത്തില്‍നിന്നു നിതീഷ് മാറ്റിനിര്‍ത്തി. 2008ല്‍ കോസി നദിയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മോഡി നല്‍കിയ അഞ്ചുകോടി രൂപ നിതീഷ് തിരിച്ചയച്ചു. 2009ല്‍ പട്നയില്‍ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് ചേര്‍ന്നപ്പോള്‍ മോഡിയും-നിതീഷും ചേര്‍ന്നുള്ള പടത്തോടുകൂടി ബിജെപി പരസ്യം നല്‍കിയതിന്റെ പേരില്‍ ബിജെപി പ്രതിനിധികള്‍ക്കുള്ള അത്താഴവിരുന്ന് നിതീഷ് റദ്ദാക്കി. ഈവര്‍ഷം ഏപ്രില്‍ 14നു ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കവെ മോഡിയെ നേതാവായി തെരഞ്ഞെടുത്താല്‍ സഖ്യം വിടുമെന്ന് നിതീഷ് തുറന്നടിച്ചിരുന്നു. മോഡിയെ തെരഞ്ഞെടുത്ത് ഒരാഴ്ചയ്ക്കകം തന്നെ വാക്കുപാലിക്കുകയും ചെയ്തു. ആര്‍എസ്എസ് മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത് ഹിന്ദുത്വവോട്ട് ഉറപ്പിക്കാനാണെങ്കില്‍ നിതീഷ് മോഡിയെ തള്ളിപ്പറയുന്നത് ന്യൂനപക്ഷവോട്ട് ലക്ഷ്യംവച്ചാണ്.

ബിഹാറിലെ മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളാണ് യഥാര്‍ഥത്തില്‍ നിതീഷിന്റെ മോഡി വിരുദ്ധതയ്ക്ക് കാരണം. 2005ല്‍ ലാലുപ്രസാദ്യാദവിന്റെ എം-വൈ (മുസ്ലിം-യാദവ്) സമവാക്യം തകര്‍ത്താണ് നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായത്. ബിജെപിയുടെ 14 ശതമാനം വരുന്ന സവര്‍ണ-ബനിയ വോട്ടിന്റെ സഹായമില്ലാതെ നിതീഷ്കുമാറിന് അധികാരത്തിലെത്താന്‍ കഴിയുമായിരുന്നില്ല. അതിനാലാണ് 1995 മുതല്‍ തന്നെ ബിജെപിയുമായി കൂട്ടുകൂടാന്‍ തയ്യാറായത്. വാജ്പേയി മന്ത്രിസഭയില്‍ ആദ്യം കൃഷിമന്ത്രിയായും പിന്നീട് റെയില്‍ മന്ത്രിയായും നിതീഷ്കുമാര്‍ പ്രവര്‍ത്തിച്ചു. 2002 ഫെബ്രുവരിയില്‍ ഗോധ്രയിലും ഗുജറാത്തിലെ മറ്റിടങ്ങളിലും മൂസ്ലിങ്ങള്‍ക്കെതിരെ മോഡിയുടെ നേതൃത്വത്തില്‍ വംശഹത്യ നടന്നപ്പോള്‍ റെയില്‍ മന്ത്രിയെന്ന നിലയില്‍ ബിജെപിക്കൊപ്പം നിന്ന ആളാണ് നിതീഷ്കുമാര്‍. അന്ന് മോഡിക്കെതിരെ ശബ്ദിക്കാതിരുന്ന നിതീഷ് ഇപ്പോള്‍ കടുത്ത നിലപാടെടുക്കുന്നതും ബിഹാറിലെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ഒഡിഷയില്‍ നവീന്‍പട്നായിക് ബിജെപിയെ ഉപേക്ഷിച്ച് നടത്തിയ പരീക്ഷണം ബിഹാറില്‍ നിതീഷും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് സഖ്യകക്ഷിയായ ബിജെപിയെ ഉപേക്ഷിച്ച് നവീന്‍ പട്നായിക്കിന്റെ ബിജെഡി നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിച്ചതും വിജയിച്ചതും. തുടര്‍ന്നുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെഡി വിജയം ആവര്‍ത്തിച്ചു. അതുപോലെ ബിജെപിയെ ഉപേക്ഷിച്ച് തനിച്ചു വിജയം നേടുകയെന്നത് നിതീഷിന്റെയും സ്വപ്നമാണ്.

ലാലുവില്‍ നിന്നകന്ന മുസ്ലിം വോട്ട് കോണ്‍ഗ്രസിലേക്ക് പോകാതെ പരമാവധി തന്റെ പക്ഷത്തേക്ക് നിര്‍ത്താനാണ് നിതീഷ് അന്ന് ശ്രമിച്ചത്. ഈ പൊടിക്കൈ കൊണ്ടു മാത്രം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്നു കണ്ടാണ് മോഡിക്കെതിരെയുള്ള ആക്രമണം നിതീഷ് ശക്തമാക്കിയത്. മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതുകൊണ്ട് കോണ്‍ഗ്രസിന് ബിഹാറില്‍ എന്തെങ്കിലും മെച്ചമുണ്ടെങ്കില്‍ നിതീഷിന്റെ പുതിയ നീക്കത്തോടെ അതില്ലാതാകും. മാത്രമല്ല, ബിജെപിയുമായുള്ള വേര്‍പിരിയലിലൂടെ പഞ്ചകോണ മത്സരമാണ് ബിഹാറില്‍ നടക്കുകയെന്നും നിതീഷ് കരുതുന്നു. കോണ്‍ഗ്രസ്, ലാലു-പസ്വാന്‍ സഖ്യം, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ടികള്‍ എന്നിവ പ്രത്യേകമായി മത്സരിച്ചാല്‍ ഐക്യജനതാദളിന് മുന്‍തൂക്കം ലഭിക്കും. ബിജെപിയുമായുള്ള ബന്ധം വിടര്‍ത്തിയാലും നിതീഷ് സര്‍ക്കാരിന് തല്‍ക്കാലം പോറലേല്‍ക്കുകയുമില്ല. അതിന്റെ പരിണതി എന്തായാലും നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി സംഘപരിവാര്‍ ഒരുക്കുന്ന തീവ്രഹിന്ദുത്വ പരിപാടിക്ക് വലിയൊരാഘാതമാണ് ഐക്യജനതാദളിന്റെ തീരുമാനം.

*
ദേശാഭിമാനി മുഖപ്രസംഗം

1 comment:

മുക്കുവന്‍ said...

its a free advertisement for NDA. just like VS issue in kerala..

Advani will come back as PM candidate and all will join the NDA. so BJP got a free three months news coverage without paying a single penny :)

cheers