Monday, June 3, 2013

അയ്യന്തോളിലെ കൊലപാതകം

ശനിയാഴ്ച തൃശൂര്‍ നഗരത്തിനടുത്ത് അയ്യന്തോളില്‍ ക്ഷേത്രനടയില്‍ പൈശാചികമായി കൊല്ലപ്പെട്ടത് കേരളം ഭരിക്കുന്ന മുഖ്യരാഷ്ട്രീയ കക്ഷിയുടെ മണ്ഡലം സെക്രട്ടറിയാണ്. കൊന്നത് അതേ കക്ഷിയുടെ പ്രവര്‍ത്തകരും നേതാക്കളുമാണ്. കേരളത്തിലെ ഭരണകക്ഷി രാഷ്ട്രീയം വീണ ക്രിമിനലിസത്തിന്റെ വികൃതമുഖമാണ് ഈ കൊലപാതകത്തിലൂടെ പുറത്തുവന്നത്. കൊല്ലപ്പെട്ടയാള്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഏറ്റവും അടുത്ത അനുയായി ആണ്. കൊന്നവര്‍ക്കും അത്തരം ബന്ധങ്ങളുണ്ട്. അടിമുതല്‍ മുടിവരെ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട പാര്‍ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ഗുണ്ടകളെ പാര്‍ടിയിലേക്ക് കൈപിടിച്ചു കയറ്റുകയും ഗ്രൂപ്പുവൈരം തീര്‍ക്കാന്‍ ക്രിമിനല്‍സംഘങ്ങളെ പ്രയോജനപ്പെടുത്തുകയും പൊലീസിനെ നോക്കുകുത്തിയാക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ എതിരാളികളെ കായികമായി ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്ത സംഭവങ്ങള്‍ ആ രാഷ്ട്രീയപാര്‍ടിയില്‍ ഇത് ആദ്യത്തേതുമല്ല. എറണാകുളത്തെ ശശിധരനെപ്പോലുള്ളവര്‍ ജീവിക്കുന്ന രക്തസാക്ഷികളായി നമുക്ക് മുന്നിലുണ്ട്.

കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഈച്ചരത്ത് വീട്ടില്‍ മധുവിനെയാണ് മറുവിഭാഗം ശനിയാഴ്ച പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെച്ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാര്‍ത്യായനി ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡന്റുകൂടിയായ മധു ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് മാരകായുധങ്ങളുമായി കാത്തുനിന്ന നാലംഗസംഘം ആക്രമിച്ചത്. ഓട്ടോയിലെത്തിയ സംഘം ആദ്യം മധുവിനെ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. മുഖത്തും വയറ്റിലും മറ്റുമായി ഇരുപത്തേഴ് വെട്ടാണേറ്റത്. വെട്ടേറ്റ് കഴുത്ത് പിളര്‍ന്നനിലയിലായിരുന്നു. ആ മൃതദേഹത്തിന്റെ ചിത്രംപോലും നേരെചൊവ്വെ പ്രസിദ്ധീകരിക്കുന്നത് ഭയാനകമാണ്. നേരത്തേ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട മധു. ഉന്നതനേതാവിന്റെ വിശ്വസ്തനായ ഇയാളെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതായി ആരോപണമുണ്ടായിരുന്നു. ക്രിമിനലുകളെ പാര്‍ടി നേതൃത്വത്തില്‍ത്തന്നെ കോണ്‍ഗ്രസ് അവരോധിച്ചിരിക്കുന്നു. അഴിമതിക്കും മാഫിയാപ്രവര്‍ത്തനത്തിനും ഇത്തരം ഗുണ്ടകളെ ഉപയോഗിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ടിസ്ഥാനങ്ങളില്‍ ഗുണ്ടകളെ അവരോധിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് മധുവിനെപ്പോലുള്ളവരുടെ ഭാരവാഹി സ്ഥാനം. കൊലപാതകം നടത്തിയ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങിയിട്ടുണ്ടെങ്കിലും പ്രമുഖരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാന്‍ ഉന്നതതലങ്ങളില്‍നിന്ന് ഇടപെടല്‍ ഉണ്ടായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് കൊലയ്ക്കുപിന്നിലെന്നത് രഹസ്യമായാണ് പൊലീസ് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചത്. ഗ്രൂപ്പ് പോര് വ്യക്തമായിട്ടും കേസ് വഴിതിരിച്ചുവിടാനാണ് നീക്കം. പിടിയിലായ സംഘത്തിലെ പ്രവീണ്‍ യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ ബൂത്ത് പ്രസിഡന്റാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. മറ്റ് പ്രതികളായ സുരേഷ്, മാര്‍ട്ടിന്‍, ഷിനോജ് എന്നിവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മാര്‍ട്ടിന്‍ പിറവത്ത് ഒരു വധശ്രമക്കേസില്‍ പ്രതിയാണ്. തൃശൂര്‍ ടൗണ്‍ വെസ്റ്റ്-ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും ഇയാളുടെപേരില്‍ നിരവധി കേസുണ്ട്. ഷിനോജിന്റെ പേരിലും നിരവധി കേസുകളുണ്ട്. ഇതിനര്‍ഥം ക്രിമിനലുകളുടെ വലിയൊരു കൂട്ടമാണ് ഇന്ന് കോണ്‍ഗ്രസ് എന്നതാണ്.

യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രേംജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനകത്ത് അയ്യന്തോള്‍ മേഖലയില്‍ ഇത്തരം ക്രിമിനല്‍ കൃത്യങ്ങള്‍ നടന്നിട്ടുണ്ട് എന്നാണര്‍ഥം. എന്നിട്ടും എന്തുകൊണ്ട് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ തടയാന്‍ പൊലീസ് നടപടി സ്വീകരിച്ചില്ല? കൂടുതല്‍ അക്രമമുണ്ടാകുമെന്ന് ഏതു കുട്ടിക്കും മനസ്സിലാക്കാമെന്നിരിക്കെ പൊലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്തു ചെയ്യുകയായിരുന്നു?

കൊന്നതും കൊല്ലിച്ചതും കൊല്ലപ്പെട്ടതും കോണ്‍ഗ്രസുകാരായതിനാല്‍ പൊലീസ് തലപ്പത്തുള്ളവര്‍ മൗനംപാലിക്കുകയാണ്. ഒരു വര്‍ഷംമുമ്പ് വടകരയില്‍ സമാനമായ മറ്റൊരു കൊലപാതകം നടന്നു. ആര്‍എംപി എന്ന പ്രാദേശിക കക്ഷിയുടെ നേതാവായിരുന്ന ടി പി ചന്ദ്രശേഖരനാണ് കൊല്ലപ്പെട്ടത്. അന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാനും അതിലേക്ക് കഥകള്‍ ചമച്ച് മുതല്‍കൂട്ടാനും പൊലീസും മാധ്യമങ്ങളും മത്സരിച്ചു. വെട്ടിന്റെ കണക്കുവച്ച് കഥകളും കവിതകളുമുണ്ടായി. സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെപ്പോലും വേട്ടയാടാനും പാര്‍ടിക്കെതിരെ നികൃഷ്ടമായ പ്രചാരണ കോലാഹലം സൃഷ്ടിക്കാനുമുള്ള "സുവര്‍ണാവസര"മായാണ്, പാര്‍ടിക്കെതിരെ വിശ്വസനീയമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും ഏതാനും മാധ്യമങ്ങളും യുഡിഎഫും അതിനെ കണ്ടത്. ഇവിടെ കൊന്നവരെയും കൊല്ലിച്ചവരെയും കുറിച്ച് സംശയങ്ങളൊന്നുമില്ല. പൈശാചികമായ കൊലപാതകം ഭാര്യയുടെ കണ്‍മുന്നില്‍വച്ചാണ് നടന്നത്. എന്നിട്ടും അതിനുപിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചോ ഉന്നതവ്യക്തികളെക്കുറിച്ചോ ആ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. അവര്‍ ഒരു സാധാരണ കൊലപാതകമായി; ഗുണ്ടാ ആക്രമണമായി; "കോണ്‍ഗ്രസിനെ മറയാക്കിയുള്ള ഗുണ്ടാ പോരായി" അതിനെ ചുരുക്കിക്കളയുകയാണ്; യഥാര്‍ഥ പ്രതികളെ രക്ഷിക്കാനനുവദിക്കുകയാണ്. ആഭ്യന്തരവകുപ്പ് ആര്‍ക്കു വേണമെന്നതാണ് കോണ്‍ഗ്രസിലെ ഇന്നത്തെ പ്രധാന തര്‍ക്കം. ആ തര്‍ക്കവും ആര്‍ത്തിയും എന്തിനു വേണ്ടിയാണെന്ന് ഈ സംഭവത്തില്‍നിന്ന് വ്യക്തമാകുന്നു.

പൊലീസിനെ ഭരിക്കുന്നതും കോണ്‍ഗ്രസ് നേതാക്കളായ ഇത്തരം മാഫിയാ തലവന്മാരാണെന്നത് നിയമപാലകരിലെ ക്രിമിനല്‍വല്‍ക്കരണം എല്ലാകാലത്തേക്കാളും വര്‍ധിച്ച തലത്തിലെത്തിച്ചിട്ടുണ്ട്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിച്ചും സാമൂഹ്യവിരുദ്ധശക്തികളെ കര്‍ശനമായി നേരിട്ടും ജനങ്ങളുടെ സൈ്വരജീവിതം സംരക്ഷിച്ചേ മതിയാകൂ. കൊലപാതകങ്ങളിലേക്കുനീളുന്ന ഗുണ്ടാ കുടിപ്പകയ്ക്കും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയകേന്ദ്രങ്ങള്‍ക്കുമെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമുയരണം. അതോടൊപ്പം കൊലപാതകങ്ങളെ നിറംതിരിച്ചുകണ്ട് ചിലതിനെ ഉയര്‍ത്തിക്കാട്ടാനും മറ്റു ചിലതിനെ തമസ്കരിക്കാനുമുള്ള മനസ്സ് അക്ഷരാര്‍ഥത്തില്‍ അശ്ലീലം നിറഞ്ഞതാണെന്ന് ഞങ്ങളുടെ സഹജീവികളായ മാധ്യമങ്ങള്‍ മനസ്സിലാക്കുമെന്നും പ്രതീക്ഷിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: