Friday, June 17, 2011

ഭൂതകാലം വിറ്റുതിന്നുന്ന ഒറ്റുകാരനോ?

കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ പ്രതികരിക്കുന്നു

"ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ പൊറുക്കുമെന്നറിയാം" എന്ന മുഖവുരയോടെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമി പത്രത്തിലെഴുതിയ അസംബന്ധങ്ങളോട് ഈ നിശ്ചലാവസ്ഥയിലും എനിക്ക് പ്രതികരിക്കാതിരിക്കാനാവുന്നില്ല. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനോങ്ങി വരുന്ന വിഷജന്തുക്കളോട് പ്രതികരിക്കാനുള്ള മനസ്സ് ഒട്ടും തളര്‍ന്നിട്ടില്ല. അഞ്ചു സഖാക്കളുടെ ജീവനെടുത്ത അതേ വെടിയുണ്ട എന്റെ നട്ടെല്ലിലും മജ്ജയിലും അസഹ്യമായ വേദനയായി ഇപ്പോഴും തുളഞ്ഞുകയറുന്നുണ്ട്. എന്നാല്‍ , താങ്കള്‍ അക്ഷരങ്ങളെ വിഷംപുരട്ടിയ വെടിയുണ്ടകളാക്കി സത്യത്തിന്റെ നെഞ്ചിലേക്കുതിര്‍ക്കുമ്പോള്‍ എന്റെ വേദന എത്ര നിസ്സാരമെന്ന് പറയാന്‍ തോന്നുന്നു. ഇല്ല, അപ്പുക്കുട്ടന്‍ താങ്കള്‍മാപ്പര്‍ഹിക്കുന്നില്ല. ഭൂതകാലം വിറ്റുതിന്നുന്ന ഒരു ഒറ്റുകാരനെയാണ് താങ്കളില്‍ കാണാനാവുന്നത്. താങ്കള്‍ പറഞ്ഞതുപോലെ വിപ്ലവാദര്‍ശങ്ങളുടെ ചൂടില്‍തന്നെയാണ് കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ , വിപ്ലവാദര്‍ശങ്ങളില്‍നിന്ന് വഴിപിഴച്ചുപോയ താങ്കളുടെ പതനത്തിന്റെ ആഴം എത്ര അഗാധമാണെന്ന് ഈ ലേഖനത്തില്‍നിന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് വഴി താങ്കള്‍ അന്നത്തെ ഭരണകൂട ഭീകരതയെത്തന്നെ ന്യായീകരിക്കുകയാണ്.

ഞങ്ങള്‍ അന്ന് സമരത്തിന് പോയത് ജീവിതത്തിലേക്ക് തിരികെയില്ലെന്ന് തീരുമാനിച്ചുകൊണ്ടല്ല-സര്‍ക്കാര്‍ഭൂമിയും പണവും ഉപയോഗിച്ച് മെഡിക്കല്‍ കോളെജ് ഉണ്ടാക്കി സ്വകാര്യസ്വത്താക്കി മാറ്റുന്നതിലും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ അഴിമതി നിയമനത്തിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. അധികാരം മത്തുപിടിപ്പിച്ച ഒരു ഭരണാധികാരിയുടെ ക്രൂരതയാണ് ഞങ്ങളെ രക്തസാക്ഷികളാക്കിയത്. അത് മറന്നുപോയ അപ്പുക്കുട്ടന്‍ , അന്ന് കൂത്തുപറമ്പില്‍ എത്തി എന്നത് ഒരു മേനിയായി പറയുന്നു. വെടിവെപ്പുകഴിഞ്ഞ്, അഞ്ച് മരണങ്ങളുണ്ടായ ശേഷംമാത്രം കണ്ണൂരില്‍നിന്ന് തിരിച്ച താങ്കള്‍ എങ്ങനെയാണ് വെടിയേറ്റവരെയും കൊണ്ട് ഓടുന്നതും അപ്പോള്‍ ചോരയൊഴുകുന്നതും കാണുന്നത്? പുതിയ വേഷം കെട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഇത്തരം കള്ളങ്ങളും ആവശ്യമാകും അല്ലേ? പോര്‍മുഖത്തെ ചോരച്ചാലുകളില്‍നിന്നാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സിപിഐ എമ്മും ആവേശവും ഊര്‍ജവും വലിച്ചെടുത്ത് പില്‍ക്കാലത്ത് എറെ വളര്‍ന്നത് എന്ന താങ്കളുടെ നിരീക്ഷണം ഭരണാധികാരി വര്‍ഗത്തിനു വേണ്ടിയുള്ള കുഴുലൂത്തല്ലാതെ മറ്റെന്താണ്? രക്തസാക്ഷികള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ വഴിവിളക്കു തന്നെയാണ്. താങ്കളെപ്പോലുള്ള അവസരവാദികള്‍ക്ക് അത് കാണാനാവില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവത്യാഗം അന്ന് പടനയിച്ച എം വി ജയരാജനെ പലതലങ്ങളിലേക്കുയര്‍ത്തി എന്ന് അപ്പുക്കുട്ടന്‍ സമര്‍ഥിക്കുന്നു. അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ , കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക് കൂത്തുപറമ്പ് രക്തസാക്ഷിത്വം വഴി നേട്ടങ്ങളുണ്ടായിരുന്നു എന്നുപറയുന്നു. അന്ന് അതിഭീകരമായി പരിക്കേറ്റവരില്‍ എം വി ജയരാജനും എം സുരേന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന ഓര്‍മ അപ്പുക്കുട്ടനില്‍നിന്ന് മാഞ്ഞുപോയതെന്തേ? അവര്‍ക്കെല്ലാം ഇന്നുള്ള സ്ഥാനങ്ങള്‍ കൂലിയായി കിട്ടിയതാണെന്ന് അപ്പുക്കുട്ടന്‍ കരുതിപ്പോയോ? നേതാക്കളെ പാര്‍ടി ഏല്‍പ്പിക്കുന്ന ചുമതലകളെ വ്യക്തിപരമായ നേട്ടങ്ങളാക്കി തൂക്കിനോക്കുന്ന താങ്കള്‍ ഇത്ര അല്‍പനായതെന്തേ അപ്പുക്കുട്ടന്‍ ? ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി വന്ന് പത്രത്തിന്റെ നേതൃത്വത്തിലേക്ക് വളര്‍ന്ന ആളാണല്ലോ താങ്കള്‍ . വളര്‍ച്ച പോരെന്നു തോന്നിയപ്പോഴാണല്ലോ സേവ് ഫോറമുണ്ടാക്കി പാര്‍ടിയെ ഒറ്റിക്കൊടുത്തതും പുറത്തായതും. രക്തസാക്ഷിത്വവും നേട്ടങ്ങളുടെ ചവിട്ടുപടിയായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. കുതികാല്‍വെട്ടിന്റെയും സഹജീവികളോടുള്ള വഞ്ചനയുടെയും അഹങ്കാരത്തിന്റെയും കാപട്യങ്ങളുടെയും ഭൂതകാലം താങ്കളില്‍ ഇന്നും നുരഞ്ഞുപതയുന്നുവോ? താങ്കള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി വരെ എത്തിയത് ഏതു ത്യാഗത്തിന്റെ കൂലി വാങ്ങിയിട്ടാണ്. നൂറ് ശതമാനം മെറിറ്റ് സീറ്റിനു വേണ്ടിയായിരുന്നു കൂത്തുപറമ്പിലെ സമരമെന്ന് പറയുന്ന അപ്പുക്കുട്ടന്‍ , സ്വാശ്രയ സ്ഥാപനങ്ങളില്‍ 100 ശതമാനം മെറിറ്റ് സീറ്റ് എന്ന ആവശ്യം ഡിവൈഎഫ്ഐയോ എസ്എഫ്ഐയോ മറ്റേതെങ്കിലും സംഘടനയോ എവിടെയെങ്കിലും മുന്നോട്ടുവെച്ചതായി തെളിയിക്കാമോ? മെഡിക്കല്‍ പിജി പ്രവേശനത്തിന് 50:50 എന്ന അനുപാതം പ്രവര്‍ത്തികമാക്കാന്‍ സന്നദ്ധത ആദ്യം പ്രകടിപ്പിച്ചത് എം വി ജയരാജന്‍ നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളെജ് ആണെന്നത് താങ്കള്‍ എങ്ങനെ മറന്നുപോകുന്നു?

എല്‍ഡിഎഫ് സര്‍ക്കാര്‍കാലത്ത് ഫലപ്രദമായി പിന്തുടര്‍ന്ന 50:50 ഫോര്‍മുല ഭരണമാറ്റത്തിന്റെ ഘട്ടത്തില്‍ത്തന്നെ അട്ടിമറിക്കപ്പെട്ടതല്ലേ? നിശ്ചിത സമയത്ത് മെറിറ്റ് ലിസ്റ്റ് നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റ് ക്വോട്ടയില്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സര്‍ക്കാരല്ലേ? അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. അതു കണ്ടെന്നുനടിക്കാതെ രക്തസാക്ഷികളുടെ നെഞ്ചില്‍ കയറുമ്പോള്‍ ശ്രീ അപ്പുക്കുട്ടന്‍ , താങ്കള്‍ സ്വകാര്യ സാശ്രയകോളെജുകളുടെ ദല്ലാള്‍ വേഷവും കെട്ടുകയാണോ? പരിയാരം മെഡിക്കല്‍ കോളെജിനെ അധിക്ഷേപിച്ച് സ്വകാര്യ സ്വാശ്രയ കച്ചവടത്തെയാകെ ന്യായീകരിക്കുന്നതിന്റെ ചേതോവികാരം എന്താണെന്നെങ്കിലും താങ്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. രണ്ടു മന്ത്രിമാരുടെ പ്രശ്നംമാത്രമായി ഇതിനെ പരിമിതപ്പെടുത്തി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തെ വെള്ളപൂശാന്‍ എന്തിന് വ്യഗ്രത? 50 ശതമാനം സീറ്റ് "പിടിച്ചെടുക്കാനുള്ള" സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുന്നത് അതിന്റെ പൊള്ളത്തരം താങ്കള്‍ക്ക് അറിയാഞ്ഞിട്ടോ? മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിധേയമായി അഡ്മിഷന്‍ പൂര്‍ത്തിയാക്കിയെന്ന ന്യായം പറഞ്ഞ് മെറിറ്റ് സീറ്റ് നിഷേധിക്കാനും മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെക്കൊണ്ട് കേസ് കൊടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കാനുമുള്ള മാനേജ്മെന്റുകളുടെ നീക്കം മനസ്സിലാക്കാനുള്ള വിവേകവും താങ്കള്‍ക്ക് നഷ്ടപ്പെട്ടോ? നഗ്നമായ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുകയും ഉമ്മന്‍ചാണ്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ , താങ്കള്‍ക്കതുകൊണ്ട് എന്തു പ്രയോജനമുണ്ടാകും എന്ന ചോദ്യമെങ്കിലും ഞങ്ങള്‍ ഉയര്‍ത്തട്ടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എംബിബിഎസ് സീറ്റുകള്‍ 100 ശതമാനവും സ്വന്തമാക്കി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍നിന്ന് മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കുമെന്ന മാനേജ്മെന്റിന്റെ ധിക്കാരത്തെ അപ്പുക്കുട്ടനല്ലാതെ മറ്റാരും ന്യായീകരിക്കുന്നത് കണ്ടില്ല. കൂത്തുപറമ്പിലേക്കുള്ള മാര്‍ഗമധ്യത്തില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് താങ്കള്‍ സംശയിച്ചു. എനിക്കിപ്പോള്‍ സംശയമില്ല-വലത്തോട്ടാണ് താങ്കള്‍ പിന്നീട് തിരിഞ്ഞത്. സര്‍ക്കാര്‍ ഭൂമിയും പൊതുഖജനാവിലെ പണവും കൊണ്ടു പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളെജ് ഇന്ന് ജനങ്ങളുടെ സ്വത്താണ്. കോളെജ് നടത്തിപ്പിനും ആശുപത്രി നടത്തിപ്പിനുമല്ലാതെ ഒരു പൈസയും ഒരാളുടെ പോക്കറ്റിലേക്കും പോകുന്നില്ല. ജനങ്ങളാണ് ഉടമകള്‍ -ആ ആശുപത്രിയുടെ അഭിവൃദ്ധി ജനങ്ങളുടെയും നാടിന്റെയും കൂടി അഭിവൃദ്ധിയാണ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ അഴിമതിയും അര്‍ഥശാസ്ത്രവുമായി അതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. സിപിഐ എം നേതൃത്വംനല്‍കുന്ന ഭരണസമിതി മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യപ്രതിബദ്ധതയും സുതാര്യതയും ജനങ്ങളില്‍ നല്ല മതിപ്പുതന്നെ ഉളവാക്കിയിട്ടുണ്ട്. പഴയ പരിചയക്കാരനായ അപ്പുക്കുട്ടനോട് പറയട്ടെ, രക്തസാക്ഷികളുടെ മുഖത്തെ ചിരി അങ്ങനെയൊന്നും മായുന്നതല്ല. താങ്കളെപ്പോലുള്ള ഒറ്റുകാരുടെ ചതിക്കുമുന്നില്‍ ആ ചിരി മങ്ങിയേക്കുമെന്നുമാത്രം. സ്വന്തം ജീവരക്തംകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളെയും അവരെ നെഞ്ചിലേറ്റുന്ന ജനങ്ങളെയും അവരുടെ പ്രസ്ഥാനത്തെയും അവമതിച്ചുകൊണ്ട് താങ്കള്‍ എഴുതുന്ന ആ പംക്തിയുടെ പേരെങ്കിലും "വലതുപക്ഷം" എന്നാക്കിയെങ്കില്‍ എന്നാശിച്ചുപോകുന്നു.

*
ദേശാഭിമാനി 18 ജൂണ്‍ 2011

5 comments:

വര്‍ക്കേഴ്സ് ഫോറം said...

കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ പ്രതികരിക്കുന്നു

"ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ പൊറുക്കുമെന്നറിയാം" എന്ന മുഖവുരയോടെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമി പത്രത്തിലെഴുതിയ അസംബന്ധങ്ങളോട് ഈ നിശ്ചലാവസ്ഥയിലും എനിക്ക് പ്രതികരിക്കാതിരിക്കാനാവുന്നില്ല. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനോങ്ങി വരുന്ന വിഷജന്തുക്കളോട് പ്രതികരിക്കാനുള്ള മനസ്സ് ഒട്ടും തളര്‍ന്നിട്ടില്ല. അഞ്ചു സഖാക്കളുടെ ജീവനെടുത്ത അതേ വെടിയുണ്ട എന്റെ നട്ടെല്ലിലും മജ്ജയിലും അസഹ്യമായ വേദനയായി ഇപ്പോഴും തുളഞ്ഞുകയറുന്നുണ്ട്. എന്നാല്‍ , താങ്കള്‍ അക്ഷരങ്ങളെ വിഷംപുരട്ടിയ വെടിയുണ്ടകളാക്കി സത്യത്തിന്റെ നെഞ്ചിലേക്കുതിര്‍ക്കുമ്പോള്‍ എന്റെ വേദന എത്ര നിസ്സാരമെന്ന് പറയാന്‍ തോന്നുന്നു. ഇല്ല, അപ്പുക്കുട്ടന്‍ താങ്കള്‍മാപ്പര്‍ഹിക്കുന്നില്ല. ഭൂതകാലം വിറ്റുതിന്നുന്ന ഒരു ഒറ്റുകാരനെയാണ് താങ്കളില്‍ കാണാനാവുന്നത്. താങ്കള്‍ പറഞ്ഞതുപോലെ വിപ്ലവാദര്‍ശങ്ങളുടെ ചൂടില്‍തന്നെയാണ് കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ , വിപ്ലവാദര്‍ശങ്ങളില്‍നിന്ന് വഴിപിഴച്ചുപോയ താങ്കളുടെ പതനത്തിന്റെ ആഴം എത്ര അഗാധമാണെന്ന് ഈ ലേഖനത്തില്‍നിന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് വഴി താങ്കള്‍ അന്നത്തെ ഭരണകൂട ഭീകരതയെത്തന്നെ ന്യായീകരിക്കുകയാണ്.

Anonymous said...

അബ്ദുറബ്ബുംസ്വന്തം വിത്തുകള്‍ക്ക് ഏതുവഴിയും ലക്ഷങ്ങള്‍ ചെലവിട്ട് വളക്കൂറുണ്ടാക്കുന്നതില്‍ യാതൊരു അസ്വാഭാവികതയോ അദ്ഭുതമോ ഇല്ല. അവര്‍ കാശുള്ള പിതാക്കന്മാരാണ്. രാഷ്ട്രീയവും അവര്‍ക്കൊരു ആദായ ബിസിനസാണ്. മുതലിന്റെ നാട്ടുനടപ്പനുസരിച്ചുള്ള നീക്കുപോക്കുകളേ അവര്‍ നടത്താറുള്ളൂ. അതിലെ ശരിതെറ്റുകള്‍ വിവേചിക്കുന്ന പ്രത്യയശാസ്ത്രമൊന്നും അവരുടെ രാഷ്...ട്രീയത്തിനോ പ്രസ്ഥാനങ്ങള്‍ക്കോ ഇല്ല. വി.വി.രമേശന്റെ കാര്യമങ്ങനെയാണോ? മുതലിന്റെ നീക്കുപോക്കില്‍ പ്രത്യയശാസ്ത്ര വിവേചനവും വ്യാഖ്യാന ചടുലതയുമൊക്കെയുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശക്്തമായ യുവജന വിഭാഗം ഖജാന്‍ജിയാണ്. 50 ലക്ഷം കൊടുത്ത് മകള്‍ക്ക് എന്‍.ആര്‍.ഐ ക്വോട്ടയില്‍ മെഡിക്കല്‍ സീറ്റ് വിലക്കെടുക്കുമ്പോള്‍ രമേശനിലെ പിതാവും രാഷ്ട്രീയക്കാരനും തമ്മില്‍ സംഘര്‍ഷമൊന്നുമുണ്ടായില്ലേ?

ചോദ്യമേ തെറ്റ്. ഇപ്പറഞ്ഞ കിഴി കൈപ്പറ്റി സീറ്റു വിറ്റ മാനേജ്‌മെന്റിന്റെ തലപ്പത്തിരുന്ന് രമേശന്റെ മൂത്ത സഖാവ് എം.വി. ജയരാജന്‍ നിസ്സംഗബുദ്ധനായി പറയുന്നതു കേട്ടില്ലേ- 'പണത്തിന്റെ സ്രോതസ്സ് പിതാവ് തന്നെ പറയട്ടെ' (നമുക്ക് കാശ് കിട്ടണം, സീറ്റ് വില്‍ക്കണം.അത്രേയുള്ളൂ.). ജയരാജനില്ലാത്ത ആത്മസംഘര്‍ഷം 'യുവ'രാജനെന്തിന്?
രമേശനിലെ പിതാവും അബ്ദുറബ്ബിലെ പിതാവും തമ്മില്‍ വ്യത്യാസമുണ്ടാകേണ്ട കാര്യമില്ല. പുത്ര വാത്സല്യത്തിന്റെ ജനിതക കിടപ്പുവശം അങ്ങനെയൊരു ഞരമ്പുദീന പരുവത്തിലാണ്. ജയരാജനിലെ സഖാവിനും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ മാനേജര്‍പടക്കും ഒരേ ഛായ വരുന്നതോ? അവിടെയാണ് മൂലധനത്തിന്റെ ലീല. ധനം, മൂലമാകുമ്പോള്‍ നമ്മുടെ സഖാക്കള്‍ക്കുണ്ടാകുന്ന പരിണാമത്തിന്റെ കളി. ആ കളിക്കളത്തിലെ ചെറുകരുക്കള്‍ മാത്രമാണ് രമേശന്മാര്‍.

Anonymous said...

സത്യത്തില്‍ വി.വി.രമേശന്‍ ചെയ്ത അപരാധമെന്താണ്?

നമ്മുടെ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഏതായാലും വില്‍പനക്കുള്ളതാണ്. പരിയാരത്ത് ഒരു സഹകരണ സംഘമാണ് ഇപ്പറഞ്ഞ മാനേജ്‌മെന്റ്. സംഘം രണ്ടുവട്ടമായി തുടരെ ഭരിക്കുന്നത് സഖാക്കള്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടത് എന്നൊക്കെ ഭംഗി വാക്കുരചെയ്യും. നടന്നത് അംഗങ്ങളുടെ വോട്ടര്‍ ഐ.ഡി കാര്‍ഡുവരെ കൃത്രിമമായി പടച്ചുണ്ടാക്കിയ തനി കൃത്രിമ പോളിങ് എന്നത് സുവിദിതം. അഥവാ സഖാക്കളുടെ ഒരു ഒളിഗാര്‍ക്കിയാണ് സംഘത്തിന്റെ ഭരണസമിതി. ഇത്തരം സംഘങ്ങളും പച്ചയായ കുത്തക മുതലാളി സ്ഥാപനങ്ങളും തമ്മിലെ വ്യത്യാസമൊന്നും തിരക്കരുത്. പരിയാരത്തെ ഒളിഗാര്‍ക്കി കേരളത്തിലെ നാട്ടുനടപ്പു പ്രകാരം തന്നെ കച്ചോടം നടത്തുന്നു, കാശു പിടുങ്ങുന്നു. ചെറിയൊരുദാഹരണം: മെഡിക്കല്‍ ബിരുദാനന്തര ബിരുദ സീറ്റിന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ പരിയാരം മാനേജ്‌മെന്റിന് 60 ലക്ഷം കൊടുത്തെന്നായിരുന്നല്ലോ പുകില്. എന്നാല്‍, നിങ്ങള്‍ ആരെങ്കിലും ഒരറുപതു ലക്ഷം കൊടുത്തുനോക്കൂ, പി.ജി. സീറ്റ് കിട്ടില്ല. ബാക്കി 40-50 ലക്ഷം കൂടി കൊടുക്കണം. ആയത് സഹകരണ സംഘത്തിന്റെ രേഖയില്‍ വരില്ല. ഭരണസമിതി വീതിക്കുകയോ, സീറ്റൊപ്പിച്ചുതന്ന ഭരണസമിതിയംഗം ഒറ്റക്ക് വിഴുങ്ങുകയോ ആണ് പതിവ്. അതിന്റെ വീതം പാര്‍ട്ടിക്കു ചെല്ലുമോ ഇല്ലയോ എന്നതിലും പ്രത്യേകിച്ചൊരുറപ്പ് ആര്‍ക്കുമില്ല. ഒരു കോടിക്കുമേല്‍ വിലയുള്ള സീറ്റ് 60 ലക്ഷമായി ചിത്രീകരിക്കപ്പെടും- ഈ ആദായവില്‍പനയില്‍ ഉപഭോക്താവ് സഖാവാണോ വര്‍ഗശത്രുവാണോ എന്നത് ഭരണസമിതിക്കു വിഷയമല്ല. മര്‍മ്മം, 'മുതല്‍' മാത്രം- മൂലധനം. വര്‍ഗസമരം വിജയിപ്പിക്കാനുള്ള അടവു നയത്തിന്റെ ഭാഗമാണോ ഈ കൊള്ളയടി ? പരിയാരം മെഡിക്കല്‍ കോളജ് പൊതുജനങ്ങള്‍ക്ക് വേണ്ടി വികസിപ്പിക്കുകയും അവരുടേതാക്കി മാറ്റുകയുമാണ് ലക്ഷ്യമെങ്കില്‍ ഈ കൊള്ളവിഹിതത്തിലെ 60 ലക്ഷത്തിന് ഒരു രാഷ്ട്രീയാര്‍ഥമൊക്കെ ഉണ്ടാകുമായിരുന്നു. ആയതിന് പരിയാരം മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ കോളജും സര്‍ക്കാറാശുപത്രിയുമാക്കുകയല്ലേ സ്വാഭാവികമായി വേണ്ടത്. നേരെ മറിച്ചാണു കളിയെങ്കിലോ?

മെഡിക്കല്‍ കോളജ്തല ഉന്നത ചികിത്സ മലബാര്‍ മേഖലയില്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് പരിയാരത്ത് ഈ സംരംഭം തുടങ്ങിയത്. ആറോണ്‍ സായിപ്പിന്റെ വകയായിരുന്ന 119 ഏക്കര്‍ ഭൂമി (ടി.ബി സാനറ്റോറിയം) അന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നു. അത് കെ.സി.എച്ച്.സി എന്ന സഹകരണ സംഘത്തിന് 1994 മാര്‍ച്ച് 11ന് കൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അന്ന് എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘമല്ല പക്ഷേ മെഡിക്കല്‍ കോളജുണ്ടാക്കാന്‍ പുറപ്പെട്ടത്. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നൊരു സ്വകാര്യ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പേരിലാണ് മെഡിക്കല്‍ കോളജിനായി അപേക്ഷിച്ചത്. വ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ മെഡിക്കല്‍ കോളജ് തുടങ്ങണമെങ്കില്‍ മിനിമം 25 ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം. ഇവിടെ ഭൂമി സ്വന്തമായില്ലാത്ത ചാരിറ്റബ്ള്‍ സൊസൈറ്റി മെഡിക്കല്‍ കോളജ് നടത്തുന്നു-സഹകരണ സംഘത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമി കാണിച്ച്. അവിടെ തുടങ്ങുന്നു, പരിയാരത്തെ തട്ടിപ്പിന്റെ കഥ.
cont...

Anonymous said...

സര്‍ക്കാര്‍ ഭൂമിവെച്ച് എം.വി.രാഘവനും കൂട്ടരും പകല്‍ക്കൊള്ള നടത്തുന്നു എന്ന് പറഞ്ഞ് സി.പി.എം തെരുവിലിറങ്ങി. അവരുടെ യുവജന സംഘടനകള്‍ (രമേശന്റെ ഡിഫിയടക്കം) പൊലീസുമായി നിരന്തരം ഏറ്റുമുട്ടി. സര്‍ക്കാര്‍ നടപടിക്കെതിരെ സി.പി.എം തീരുമാന പ്രകാരം ഹൈകോടതിയില്‍ കേസുപോയി. ജസ്റ്റിസ് ബാലസുബ്രഹ്മണ്യം സര്‍ക്കാരുത്തരവ് അസാധുവാക്കി. കാരണം, ആറോണ്‍ സായ്പ് സംഭാവനയായി നല്‍കിയ ഭൂമിയുടെ ട്രസ്റ്റി മാത്രമാണ് സര്‍ക്കാര്‍- ഉടമയല്ല. സായ്പിന്റെ വില്‍പന പ്രകാരം പ്രസ്തുത ഭൂമി സൗജന്യ ചികിത്സക്ക് ഉപയോഗിക്കാമെന്നല്ലാതെ കൈമാറാനോ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടുള്ളതല്ല. ഈ വിധിക്കെതിരെ രാഘവനും അന്നത്തെ യു.ഡി.എഫ് സര്‍ക്കാറും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുകൊടുത്തു. രണ്ടു ബെഞ്ചുകളില്‍ വെവ്വേറെ നടന്ന പരിശോധനക്കുശേഷം പഴയ വിധി ശരിവെക്കുകയാണുണ്ടായത്. എന്നുവെച്ചാല്‍ സഹകരണ സംഘത്തിന് കേരളസര്‍ക്കാര്‍ ഭൂമി കൊടുത്തത് ഇന്നും അസാധു. അതുകൊണ്ടു തന്നെ ഉടമസ്ഥത തങ്ങള്‍ക്കല്ലാത്ത ഭൂമി കാട്ടി മെഡിക്കല്‍ കൗണ്‍സിലിനെ പറ്റിച്ചുകൊണ്ട് സൊസൈറ്റി നടത്തിവരുന്ന മെഡിക്കല്‍ കോളജ് പ്രത്യക്ഷത്തിലേ തട്ടിപ്പാകുന്നു.

കോടതി വിധികള്‍ പ്രകാരം ഭൂമി ഇപ്പോഴും സര്‍ക്കാറിന്‍േറതാണ്. അഥവാ സര്‍ക്കാറാണ് ട്രസ്റ്റി. സ്വന്തമായി ഉടമയില്ലാത്ത സ്ഥിതി മെഡിക്കല്‍ കോളജിന്റെ അംഗീകാരം ഇല്ലാതാക്കാമെന്നു വന്നപ്പോള്‍ നായനാര്‍ സര്‍ക്കാര്‍ നിയമം വഴി മെഡിക്കല്‍ കോളജ് ഏറ്റെടുത്തു. തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീ ചിത്തിര മെഡിക്കല്‍ സെന്റര്‍ മാതൃകയിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടാക്കി അതിനെ മാറ്റി. യു.ഡി.എഫ് വീണ്ടും അധികാരമേറ്റപ്പോള്‍ രാഘവന്‍ പുതിയ നിയമവുമായി വന്ന് പരിയാരം മെഡിക്കല്‍ കോളജിനെ വീണ്ടും സ്വകാര്യ മേഖലയിലാക്കി (ട്രാന്‍സ്ഫര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ആക്ട് -2001). ചാരിറ്റബ്ള്‍ സൊസൈറ്റിക്ക് കോളജ് വീണ്ടും കൊടുത്തു. എന്നാല്‍, കോളജും ആശുപത്രിയും (കെട്ടിടങ്ങള്‍) കൊടുത്തതല്ലാതെ അവ നില്‍ക്കുന്ന ഭൂമിയുടെ അവകാശം സൊസൈറ്റികള്‍ക്ക് കൊടുക്കാന്‍ ആ നിയമത്തിനും കഴിഞ്ഞില്ല. കാരണം, സായിപ്പിന്റെ വില്‍പത്രവും കോടതിവിധികളും മൂലം സ്ഥലം ഇപ്പോഴും സര്‍ക്കാറിന്‍േറതാണ്.

പരിയാരത്തെ വീണ്ടും സ്വകാര്യവത്കരിക്കാനുള്ള ബില്ല് രാഘവന്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യമേ എതിര്‍ത്തയാള്‍ ഒരു വി.എസ്. അച്യുതാനന്ദന്‍. കിടിലന്‍ പ്രതിഷേധ ലേഖനങ്ങളിറക്കിയത് ഒരു ദേശാഭിമാനി. 200 കോടിയുടെ പകല്‍ കൊള്ളയാണ് രാഘവന്‍ നടത്തുന്നതെന്ന് പറഞ്ഞ് കേരളമാകെ സമരത്തീ ഉയര്‍ത്തിയത്, ഏതോ ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. കേസുകള്‍, അടിപിടി, അലമ്പ്... ലക്ഷണമൊത്ത ക്ലൈമാക്‌സായി കൂത്തുപറമ്പില്‍ അഞ്ച് ചെറുപ്പക്കാരുടെ രക്തസാക്ഷിത്വം- പുഷ്പന്‍ എന്ന സഖാവ് ഇന്നുമുണ്ട്, ജീവിക്കുന്ന രക്തസാക്ഷിയായി. ചോരയില്‍ മുങ്ങിയ ഈ സാഹസമെല്ലാം നടത്തിയത് പരിയാരം മെഡിക്കല്‍ കോളജിനെ സ്വകാര്യവത്കരണത്തില്‍ നിന്ന് തടഞ്ഞ് പൊതുമേഖലയിലാക്കാന്‍ വേണ്ടിയായിരുന്നു. അഥവാ അങ്ങനെയാണ് സഖാക്കള്‍ ജനങ്ങള്‍ക്കു മുന്നില്‍ നടിച്ചത്. അച്യുതാനന്ദന്‍ മന്ത്രിസഭ വന്നു. തുടര്‍ന്നുവന്ന സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സഖാക്കളുടെ 'മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി' വിജയിച്ചു. അതിനെതിരെ രാഘവന്‍ കോടതി കയറിയെങ്കിലും ഏശിയില്ല. ഭരണം സി.പി.എമ്മിന്റെ കൈയിലൊതുങ്ങി. പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നയം പരിയാരം കോളജിനെ ചാരിറ്റബ്ള്‍ സൊസൈറ്റിക്ക് പകരം സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുക എന്നതായിരുന്നു. അതിന്റെ ഭാഗമായാണല്ലോ നായനാരുടെ കാലത്ത് കോളജ് ഏറ്റെടുത്തതും ശ്രീചിത്തിര മോഡല്‍ സ്ഥാപനമാക്കിയതും. ഒടുവില്‍ തക്കം മുതലാക്കി സഹകരണ സംഘം പിടിച്ചെടുക്കുകയും ചെയ്തു. എന്നിട്ടോ?
cont...

Anonymous said...

കെ.സി.എച്ച്.സി എന്ന സഹകരണ സംഘത്തില്‍ ഒന്നര ശതമാനം ഓഹരികള്‍ മാത്രമാണ് വ്യക്തികള്‍ക്കുള്ളത്. 98.5% ഓഹരികളും പൊതുസ്വത്താണ്. സര്‍ക്കാര്‍ ഭൂമിയില്‍, സര്‍ക്കാര്‍ ഗാരണ്ടിയില്‍ കിട്ടിയ വായ്പകളുപയോഗിച്ചാണ് മെഡിക്കല്‍ കോളജ് കെട്ടിയതു തന്നെ. ഇതിനെ സ്വകാര്യ ട്രസ്റ്റാക്കി ഇന്നും നിലനിര്‍ത്തുന്നതിനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി എങ്ങനെ ന്യായീകരിക്കും? എങ്കില്‍പിന്നെ രാഘവനെ എതിര്‍ത്തതുതൊട്ട് കൂത്തുപറമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ചതുവരെ എന്തിനായിരുന്നു?

അച്യുതാനന്ദന്‍ അഞ്ചുകൊല്ലം ഭരിച്ചപ്പോഴും പാര്‍ട്ടി ഇക്കാര്യത്തില്‍ അനങ്ങിയതേയില്ല. സഹകരണ സംഘവും പാര്‍ട്ടിയുടെ ചൊല്‍പടിയില്‍, സംസ്ഥാന ഭരണവും കൈവശം. പ്രഖ്യാപിച്ചു നടന്ന നയപ്രകാരം കോളജ് സര്‍ക്കാറിന് ഏറ്റെടുക്കാമായിരുന്നില്ലേ? പലരും അങ്ങനെ പ്രതീക്ഷിച്ചു -സാധാരണ സഖാക്കളടക്കം. കാരണം, 98.5% സ്വത്തും പൊതുമുതലായിരിക്കുകയും അതിന്മേല്‍ നടത്തിയ നിര്‍മിതികളൊക്കെ സര്‍ക്കാര്‍ ജാമ്യത്തിലുള്ള വായ്പകളായിരിക്കുകയും ചെയ്‌കെ, ഈ സ്ഥാപനത്തെ ജനങ്ങളുടേതാക്കാന്‍ ഇതില്‍പരമൊരു അവസരമുണ്ടായിരുന്നില്ല. മാത്രമല്ല, കടബാധ്യത വര്‍ധിക്കുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്ന സ്ഥിതിയിലാണ് കോളജ്. ഹഡ്‌കോ വായ്പ നയാപൈസ തിരിച്ചടച്ചിട്ടില്ല- ആ കേസും കോടതിയിലാണ്. എല്ലാം കൊണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് കരണീയമെന്നിരിക്കെ സഖാക്കള്‍ എന്തേ പിന്‍വലിഞ്ഞു?

മെഡിക്കല്‍ സീറ്റു കച്ചോടത്തോളം ആദായകരവും ആയാസരഹിതവുമായ ബിസിനസ് ഇന്നും കേരളത്തില്‍ കുറവാണ്. സീറ്റുകളുടെ 'വില' കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന പല്ലവിയാണ് പരിയാരം മാനേജ്‌മെന്റ് സഖാക്കള്‍ക്ക്. അവരുടെ ചിന്തയില്‍ നിന്ന് കോളജിനെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും പൊതുതാല്‍പര്യവുമൊക്കെ പാടേ ഔട്ട്. വര്‍ഗസമര വീരന്‍ എം.വി. ജയരാജന്റെ നാവിന് പുഷ്പഗിരി പാതിരിമാരെ വെല്ലുന്ന വാണിജ്യത്തരിപ്പ്. പി.ജി സീറ്റുകളില്‍ 50 ശതമാനം മെരിറ്റ് സംവരണമെന്ന കേവല നിയമംപോലും ഗൗനിക്കാന്‍ അസഹിഷ്ണുത. അടൂര്‍ പ്രകാശനും വി.വി. രമേശനുമൊക്കെ മാനേജ്‌മെന്റിനു തുല്യര്‍-കറന്‍സിയുടെ മൂപ്പാണ് ഏതൊരു ലക്ഷണം തികഞ്ഞ മുതലാളിക്കെന്നപോലെ ഇവിടെ കാര്യം. പരമാവധി വിലക്ക് പരമാവധി സീറ്റുകള്‍ വില്‍ക്കുക-നയം അത്ര സിമ്പിളാണ്. ടിപ്പണിയായി വിപ്ലവകരമായ ഒരു വാഗ്ദാനവുമുണ്ട് -ആശുപത്രിയില്‍ ഒരു കൂട്ടര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ പറ്റാതായിരിക്കുന്നു. 3000 കോടി 'വിപണി മൂല്യം' സഖാക്കള്‍ തന്നെ കണക്കാക്കിയിരിക്കുന്ന ഈ സ്ഥാപനത്തെ നാട്ടുകാര്‍ക്ക് തീറെഴുതാന്‍ മാത്രം മണ്ടരാകണം അവരെന്ന് ഇനി ആരെങ്കിലും പറയുമോ?

ഈ അതിസാമര്‍ഥ്യത്തിന് മുന്നില്‍ ആറോണ്‍ സായിപ്പിന് കുഴിമാടത്തില്‍ വെറുതേ ഞെളിപിരി കൊള്ളാം. കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് അതിനുപോലും അവസരമില്ല -ആണ്ടുതോറും തങ്ങള്‍ക്ക് രക്തസാക്ഷിദിനത്തില്‍ റീത്തുവെച്ച് മുദ്രാവാക്യം വിളിക്കുന്ന കൊമ്പന്‍ സഖാക്കള്‍ തന്നെ ഈ ആദായ കച്ചോടത്തിലെ മുതലാളിയും ഉപഭോക്താക്കളുമാകുമ്പോള്‍. 50 ലക്ഷത്തിന് എന്‍.ആര്‍.ഐ സീറ്റു വാങ്ങിയ ഡിഫി നേതാവും ആ കാശ് കൈപ്പറ്റിയിട്ട്, ആയതിന്റെ സ്രോതസ്സ് ഉപഭോക്താവിന്റെ മാത്രം പ്രശ്‌നമാണെന്ന് പറയുന്ന ജയരാജനും പയറ്റുന്നത് മൂലധനം വെച്ചുള്ള പച്ചയായ അടവുനയമല്ലേ? 'വര്‍ഗസമരം' മുന്നേറുന്ന ഈ നാടകത്തില്‍ ഒരാള്‍ സമര്‍ഥനായ ഉപഭോക്താവിന്റെ റോളെടുക്കുന്നു. മറ്റേയാള്‍ മികച്ച ഹെഡ്ജ് ഫണ്ട് മാനേജറുെടയും. ഇതാണ് അടവുനയം മജ്ജക്കുപിടിച്ചാലുള്ള ഗുണം -മാര്‍ഗം തന്നെ ലക്ഷ്യം.

ശിഷ്ടം: പുകിലായതുകൊണ്ട് രമേശന്റെ മകള്‍ സീറ്റുപേക്ഷിക്കുന്നു (വാര്‍ത്ത)- അങ്ങനെ 50 ലക്ഷത്തിന്റെ സ്രോതസ്സ് പ്രശ്‌നം തീര്‍ത്തു.

വിജു വി നായര്‍