Friday, September 7, 2012

എമര്‍ജിങ് മറ്റൊരു "ജിം"

എമര്‍ജിങ് കേരള പദ്ധതികള്‍ ഉല്‍പ്പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുംവിധം മാറ്റംവരുത്തണം. സെപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള പരിപാടി ഇതിനകംതന്നെ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, പദ്ധതികളുടെ വിശദാംശങ്ങള്‍ പൂര്‍ണമായും വ്യക്തമാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. എമര്‍ജിങ് കേരള വെബ്സൈറ്റില്‍ ലഭ്യമായ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, കേരളത്തിന്റെ പൊതുവികസനത്തിന് വിനാശകരമാണ് പല പദ്ധതികളും. ഉയര്‍ന്ന സാമൂഹ്യസൗകര്യങ്ങള്‍ ഉണ്ടെങ്കിലും അതനുസരിച്ച് ഉല്‍പ്പാദനമേഖലകള്‍ ശക്തിപ്പെട്ടിട്ടില്ല എന്നതാണ് കേരളം നേരിടുന്ന വികസനപ്രശ്നം. ഈ വികസന പ്രതിസന്ധി നേരിടുന്നതിന് കൃഷി, അടിസ്ഥാന വ്യവസായങ്ങള്‍, ചെറുകിട വന്‍കിട നിര്‍മാണ വ്യവസായങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയടക്കമുള്ള ആധുനിക ഉല്‍പ്പാദനമേഖലകള്‍ എന്നിങ്ങനെ കേരളത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും നിക്ഷേപം ഉറപ്പുവരുത്താനും കഴിയണം. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങളും സൃഷ്ടിക്കണം.

എന്നാല്‍, എമര്‍ജിങ് കേരള ഈ ലക്ഷ്യത്തിന് ഉതകുന്നതല്ല. കേരളത്തിന്റെ വ്യവസായവികസനത്തിന് പ്രധാനപ്പെട്ട പശ്ചാത്തല മേഖലയാണ് വൈദ്യുതി. കേരളം കടുത്ത ഊര്‍ജപ്രതിസന്ധിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് നാലായിരത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കംകുറിച്ചിരുന്നു. ഒറീസയില്‍ ആയിരം മെഗാവാട്ട് വൈദ്യുതിക്കാവശ്യമായ കല്‍ക്കരിപ്പാടം നേടിയെടുക്കാനും ഖനത്തിനുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയാക്കാനും നമുക്ക് കഴിഞ്ഞു. ബ്രഹ്മപുരത്തും ചീമേനിയിലും ആയിരം മെഗാവാട്ടിന്റെ താപനിലയങ്ങള്‍ക്ക് രൂപംകൊടുത്തു. ഡിപിആര്‍ തയ്യാറാക്കി. ചെറുതും വലുതുമായ ഇരുപതോളം ജലവൈദ്യുത പദ്ധതികള്‍ തുടങ്ങി. ഊര്‍ജ ഉല്‍പ്പാദനത്തിന് അനര്‍ട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് അക്ഷയ ഊര്‍ജകമ്പനി രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കാറ്റില്‍നിന്ന് 33 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുകയും 300 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, പണിയാരംഭിച്ച പദ്ധതികള്‍പോലും മോണിറ്ററിങ് ഇല്ലാത്തതിനാല്‍ ഇന്ന് സ്തംഭനാവസ്ഥയിലാണ്. അക്ഷയ ഊര്‍ജകമ്പനി ഉപേക്ഷിക്കപ്പെട്ടു. ഒറീസയില്‍ ലഭ്യമായ കല്‍ക്കരിപ്പാടത്തുനിന്നുള്ള ഖന നടപടികളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കല്‍ക്കരിനിലയത്തിന്, കാസര്‍കോട്ട് ചീമേനിയില്‍ 1671 ഏക്കര്‍ ഭൂമി പ്ലാന്റേഷന്‍ കോര്‍പറേഷനില്‍നിന്ന് അനുവദിച്ചിരുന്നു. എന്നാല്‍, എമര്‍ജിങ് കേരളയുടെ മറവില്‍ ഈ ഭൂമി പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം. വാതകനിലയത്തിന് 50 ഏക്കറോളം ഭൂമി മാത്രമാണ് ആവശ്യം. വൈദ്യുതിബോര്‍ഡ് ബ്രഹ്മപുരത്ത് ലഭ്യമായ അമ്പതോളം ഏക്കര്‍ സ്ഥലത്ത് 1000 മെഗാവാട്ടിന്റെ ഡിപിആര്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ കുറഞ്ഞ ഭൂമിമാത്രം ആവശ്യമായ വാതകനിലയത്തിന് ചീമേനിയിലെ 1671 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കാനുള്ള നീക്കത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളാണെന്ന് വ്യക്തം.

എമര്‍ജിങ് കേരളയില്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കിക്കഴിഞ്ഞ 14ഉം ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായ 22ഉം അടക്കം 57 ചെറുകിട ജലപദ്ധതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതിബോര്‍ഡിന് ഏറ്റെടുത്തു നടത്തുന്നതിന് ഒരു തടസ്സവുമില്ലാത്ത പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ട ഒരു സാഹചര്യവും നിലവിലില്ല. കഴിഞ്ഞ യുഡിഎഫ് ഭരണം കൊണ്ടുവന്ന ജിമ്മിന്റെ ഭാഗമായി 13 പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറിയിരുന്നു. അതില്‍ ഒരു പദ്ധതിമാത്രമാണ് പൂര്‍ത്തിയായത്.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വാണിജ്യസംരംഭങ്ങള്‍, സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് എമര്‍ജിങ് കേരളയിലെ പദ്ധതികള്‍. വിദ്യാഭ്യാസ ആരോഗ്യമേഖലകളുടെ കച്ചവടവല്‍ക്കരണമടക്കമുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ കേരളം നേരിടുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വളര്‍ന്നുവരുന്നത്. ഉല്‍പ്പാദന കേന്ദ്രീകൃതമായ വളര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍, ഈ ദിശയല്ല എമര്‍ജിങ് കേരള ലക്ഷ്യമിടുന്നത്. മാനുഫാക്ചറിങ് മേഖലയിലെ ഏക പ്രധാന പദ്ധതിയായ പെട്രോകെമിക്കല്‍ ഹബ് കൊച്ചിയിലെ ജനവാസകേന്ദ്രത്തില്‍ പതിനായിരത്തോളം ഏക്കര്‍ ഭൂമി ആവശ്യമുള്ളതും കുടിയിറക്ക് വേണ്ടിവരുന്നതുമാണ്. ഇത്തരമൊരു പദ്ധതി പ്രായോഗികമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണോ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

തോട്ടഭൂമിയില്‍ അഞ്ചുശതമാനം കാര്‍ഷികേതര ആവശ്യത്തിന് അനുവദിക്കുന്നതിനുള്ള തീരുമാനം, നെല്ലിയാമ്പതി വനമേഖല റിസോര്‍ട്ട് നിര്‍മാണത്തിന് നല്‍കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്, ചീമേനിപദ്ധതി ലക്ഷ്യമിട്ട 1671 ഏക്കര്‍ പദ്ധതിയുടെ ഭാഗമാക്കിയത് എന്നിങ്ങനെ സര്‍ക്കാര്‍ഭൂമി റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഉദാഹരണങ്ങള്‍ അനവധിയാണ്. നെല്ലിയാമ്പതി, വാഗമണ്‍, കക്കയം തുടങ്ങിയ വനമേഖലകളെല്ലാം പദ്ധതിയുടെ ഭാഗമായി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഭൂമിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശനിയമം, വനസംരക്ഷണനിയമം തുടങ്ങിയവയൊക്കെ മറികടന്നുകൊണ്ട് പദ്ധതികള്‍ അനുവദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പൊതുമേഖലാവ്യവസായങ്ങള്‍ ഉപേക്ഷിക്കുന്ന സമീപനമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്. ടൂറിസം അടക്കമുള്ള മേഖലകളില്‍ റെസ്പോണ്‍സിബിലിറ്റി ടൂറിസം, മുസിരിസ് പൈതൃകനഗരം, തലശേരി പൈതൃകനഗരം എന്നിങ്ങനെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞു. എന്നാല്‍, ഇത്തരം മാതൃകകള്‍ ഇല്ലാതാകുകയും ബാങ്കോക്ക്, തായ്ലന്‍ഡ് മാതൃകകള്‍ പകരംവയ്ക്കുകയും ചെയ്യുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. കേരളം ഉയര്‍ത്തിപ്പിടിച്ച ബദല്‍ വികസനമാതൃക തകര്‍ക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പരിസ്ഥിതിനാശവും റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമുള്ള പദ്ധതികള്‍ ഉപേക്ഷിക്കണം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുമെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തില്‍ സമഗ്രമായ മാറ്റം വരുത്തി കേരളത്തിന്റെ സ്ഥായിയായ വികസനത്തിനുതകുന്ന നിലയില്‍ ഉല്‍പ്പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുംവിധത്തില്‍ എമര്‍ജിങ് കേരള പദ്ധതികളെ മാറ്റണമെന്ന് മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ കൊട്ടിഘോഷിക്കപ്പെട്ട "ജിമ്മി"ന്റെ അവസ്ഥ "എമര്‍ജിങ് കേരള"യ്ക്കും ഉണ്ടാകും.

ജിമ്മിന്റെ ഭാഗമായി മലമ്പുഴ ഡാമിന്റെ വെള്ളം ഒരു വിദേശ സ്വകാര്യകമ്പനിക്ക് വില്‍ക്കാന്‍ നടപടി സ്വീകരിച്ചപ്പോഴാണ് പാലക്കാട്ടെ ജനത അപകടം തിരിച്ചറിഞ്ഞത്. ഇതിനെതിരെ പാലക്കാട്ട് നടന്ന മനുഷ്യച്ചങ്ങലയില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ അണിചേര്‍ന്നു. ജിമ്മിന്റെ അപകടം കേരളം അറിഞ്ഞത് ഈ പ്രതിഷേധത്തിലൂടെയാണ്. ഭൂപരിഷ്കരണത്തിനും എപ്പോഴും കോടാലിവച്ചവരാണ് യുഡിഎഫ്. മിച്ചഭൂമി ഇല്ലാതാക്കുന്നതിനും ഭൂപ്രമാണിമാര്‍ക്ക് നിയമപരിധിക്ക് അപ്പുറമുള്ള ഭൂമി അനധികൃതമായി സ്വന്തമാക്കാനും എമര്‍ജിങ് കേരളയിലൂടെ എല്ലാ വഴികളും തുറന്നുകഴിഞ്ഞു. ഈ പഴുത് റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഉപയോഗപ്പെടുത്താന്‍ വളരെ സമര്‍ഥമായിട്ടാണ് കേരള സര്‍ക്കാര്‍, പ്രത്യേകിച്ച് വ്യവസായവകുപ്പ് കരുനീക്കം നടത്തുന്നത്. മലമ്പുഴയിലെ അപകടം ജിമ്മിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതുപോലെ കേരള ജനത ഇതും തിരിച്ചറിയും.

*
എ കെ ബാലന്‍ ദേശാഭിമാനി 06 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എമര്‍ജിങ് കേരള പദ്ധതികള്‍ ഉല്‍പ്പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുംവിധം മാറ്റംവരുത്തണം. സെപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള പരിപാടി ഇതിനകംതന്നെ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, പദ്ധതികളുടെ വിശദാംശങ്ങള്‍ പൂര്‍ണമായും വ്യക്തമാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. എമര്‍ജിങ് കേരള വെബ്സൈറ്റില്‍ ലഭ്യമായ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, കേരളത്തിന്റെ പൊതുവികസനത്തിന് വിനാശകരമാണ് പല പദ്ധതികളും. ഉയര്‍ന്ന സാമൂഹ്യസൗകര്യങ്ങള്‍ ഉണ്ടെങ്കിലും അതനുസരിച്ച് ഉല്‍പ്പാദനമേഖലകള്‍ ശക്തിപ്പെട്ടിട്ടില്ല എന്നതാണ് കേരളം നേരിടുന്ന വികസനപ്രശ്നം. ഈ വികസന പ്രതിസന്ധി നേരിടുന്നതിന് കൃഷി, അടിസ്ഥാന വ്യവസായങ്ങള്‍, ചെറുകിട വന്‍കിട നിര്‍മാണ വ്യവസായങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയടക്കമുള്ള ആധുനിക ഉല്‍പ്പാദനമേഖലകള്‍ എന്നിങ്ങനെ കേരളത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും നിക്ഷേപം ഉറപ്പുവരുത്താനും കഴിയണം. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങളും സൃഷ്ടിക്കണം.