Saturday, July 12, 2008

വിപണിവല്‍ക്കരിക്കപ്പെട്ട ദൈവങ്ങളും വലതുപക്ഷവും

ഇന്ത്യയിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട മനുഷ്യദൈവങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷനുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ദൈവങ്ങള്‍കൂടിയാണ്. വന്‍തോതില്‍ വിദേശപണം പറ്റുന്ന പല ആള്‍ദൈവങ്ങളും കോര്‍പറേറ്റ് സംരംഭങ്ങളായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. രജനീഷ് മുതല്‍ ബാലയോഗിവരെയുള്ള ഈ പ്രത്യക്ഷദൈവങ്ങളുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ചത് ഇവരുടെ ഭക്തവേഷങ്ങളണിഞ്ഞ ഭരണവര്‍ഗരാഷ്ട്രീയത്തിലെ പ്രമുഖരാണ്. ഇന്ത്യയില്‍ ആഗോളവല്‍ക്കരണനയങ്ങളുടെ മുഖ്യനടത്തിപ്പുകാരായ കോണ്‍ഗ്രസും ബിജെപിയും എല്ലാവധി ആള്‍ദൈവങ്ങളുടെയും മതജീര്‍ണശക്തികളുടെയും വളര്‍ച്ചയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. ഇന്ദിരാഗാന്ധി മുതല്‍ നരസിംഹറാവുവരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ധീരേന്ദ്രബ്രഹ്മചാരിമുതല്‍ ചന്ദ്രസ്വാമിവരെയുള്ള ദുര്‍മാര്‍ഗികളായ സന്യാസിമാരെ ഭരണാധികാരത്തിന്റെ പരമോന്നതമണ്ഡലങ്ങളില്‍വരെ കടത്തിക്കൊണ്ടുവന്നവരാണ്.

ഇത്തരം ആത്മീയഗുരുക്കന്മാരെ എന്തിനുവേണ്ടിയാണ് കോണ്‍ഗ്രസും ബിജെപിയും വളര്‍ത്തിക്കൊണ്ടുവന്നത്? ഇത്തരക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് സൃഷ്ടിച്ച ഹോമകുണ്ഡങ്ങളുയര്‍ത്തിയ പുകപടലങ്ങള്‍ക്കു മറവില്‍ നടന്ന നിഗൂഢവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു? ഇതെല്ലാം ഇന്ന് കുറച്ചൊക്കെ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ആയുധകള്ളക്കടത്തുമുതല്‍ ഹവാല ഇടപാടുവരെ നടത്തിയ ചന്ദ്രസ്വാമിമാരെയും സന്തോഷ് മാധവന്മാരെയും അമ്മതായ മഹാമായമാരെയും രഹസ്യമായും പരസ്യമായും വളര്‍ത്തിയെടുത്തത് കോണ്‍ഗ്രസ്-ബിജെപി നേതാക്കളാണ്.

ആള്‍ദൈവങ്ങള്‍ നല്‍കുന്നത് സാധാരണ മതത്തിനും മതാനുഷ്ഠാനങ്ങള്‍ക്കും അതിന്റെ വ്യവസ്ഥാപിത പുരോഹിതന്മാര്‍ക്കും നല്‍കാനാകാത്ത 'അത്ഭുതഗുണഫല'ങ്ങളാണ്. ദര്‍ശനം മാത്രമല്ല, സ്പര്‍ശനവും ഭക്തിഗാനാലാപനങ്ങളും അനുഗ്രഹം നല്‍കലും എല്ലാംവഴി അഭൌമമായ ആത്മീയശാന്തിയും ആനന്ദനിര്‍വൃതിയുമാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യക്ഷദൈവങ്ങള്‍ സമ്മാനിക്കുന്നത് ! ധ്യാനവും ജീവനകലയുംവഴി അത്ഭുതരോഗശാന്തിമുതല്‍ ആനന്ദനനിര്‍വൃതിവരെ നേടിക്കൊടുക്കുന്നെന്നാണ് ഫാദര്‍ നായ്ക്കാംപറമ്പന്‍ മുതല്‍ ശ്രീ ശ്രീ രവിശങ്കര്‍വരെ തങ്ങളുടെ ആത്മീയവ്യാപാരത്തിന്റെ പരസ്യവാചകങ്ങളില്‍ അവകാശപ്പെടുന്നത്. ആത്മീയതയെ വന്‍ വ്യാപാരമാക്കുക മാത്രമല്ല, അതിന്റെ മറവില്‍ എല്ലാവിധ ക്രിമിനല്‍വൃത്തികളും ചെയ്ത് പണം ഉണ്ടാക്കുകയാണ് ഈ കള്ളസന്യാസിമാര്‍ ചെയ്തത്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടപ്പെടുമ്പോള്‍ ആശ്രമങ്ങള്‍ക്കും മഠങ്ങള്‍ക്കും ഇടതുപക്ഷഭരണത്തിന്‍കീഴില്‍ രക്ഷയില്ലെന്ന പതിവ് മുറവിളി ഉയര്‍ത്തുകയാണ് വിശ്വഹിന്ദുപരിഷത്തും അതുമായി ചേര്‍ന്നുനില്‍ക്കുന്ന ചില സന്യാസിമാരും. എല്ലാ ആള്‍ദൈവങ്ങളും പുനരുജ്ജീവനവാദികളും പിന്‍പറ്റുന്നത് ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെയാണ്.

മനുഷ്യവര്‍ഗം എന്ന ആശയത്തെതന്നെ പുച്ഛിച്ച് തള്ളുന്ന, ശക്തരായ അതിമാനുഷരാകാന്‍ കഴിയാത്ത ദുര്‍ബലര്‍ അസൂയകൊണ്ടാണ് സമൂഹസമത്വത്തെയും ക്ഷേമത്തെയും കുറിച്ച് സംസാരിക്കുന്നതെന്ന് ചിന്തിച്ച ഫ്രെഡറിക് നീഷെയുടെ ദര്‍ശനങ്ങളാണ് നവലിബറലിസത്തിന്റേത്. എല്ലാവര്‍ക്കും ഈ ഭൂമുഖത്ത് ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജനങ്ങളെ പഠിപ്പിക്കാന്‍ പാടില്ലെന്നു വാദിച്ച മാല്‍ത്തുസിയന്‍ സിദ്ധാന്തങ്ങളാണ് നവലിബറല്‍ മുതലാളിത്തം അതിന്റെ മോണിറ്ററിസ്റ്റ് നയങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാം വിപണിയുടെ നിയമങ്ങള്‍ക്കും കഴുത്തറുപ്പന്‍ മത്സരത്തിനും വിടുകയാണത്. സര്‍വരുടെയും ക്ഷേമം എന്നൊന്നില്ലെന്ന് ചിന്തിച്ച നീഷെയും ഹൈസഗറെയും പോലുള്ളവരുടെ തത്വചിന്താപദ്ധതികളോട് ചാര്‍ച്ച പുലര്‍ത്തുന്ന ഫ്രെഡറിക് വോഹായാക്കിന്റെയും മില്‍ട്ട ഫ്രീഡ്‌മാന്റെയും സാമൂഹ്യശാസ്ത്ര-സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളാണ് മോണിറ്ററിസത്തിന്റെ അടിസ്ഥാനം. ജ്ഞാനോദയമാനവികതയ്ക്കും നവോത്ഥാനമൂല്യങ്ങള്‍ക്കും സ്ഥിതിസമത്വാശയങ്ങള്‍ക്കും മരണം വിധിച്ച് കഴിഞ്ഞ നവലിബറല്‍ പരിഷ്കാരങ്ങളുടെ ഓടച്ചാലുകളില്‍നിന്നാണ് മധ്യകാലികജീര്‍ണതയുടെ ഹോമകുണ്ഡങ്ങളുമായി ആള്‍ദൈവങ്ങള്‍ പൊന്തിവരുന്നത്. മനുഷ്യസ്നേഹത്തിന്റെയും സമഭാവനയുടേതുമായ എല്ലാ ദൈവീകദര്‍ശനത്തിനും മരണം വിധിച്ചുകഴിഞ്ഞ മോണിറ്ററിസ്റ്റ് ദൈവങ്ങള്‍ കൂടിയാണ് ഈ ആഗോളവല്‍ക്കരണകാലത്തെ മനുഷ്യദൈവങ്ങള്‍.

സാമ്രാജ്യത്വത്തിന്റെ മൂന്നാം മേഖലയെന്നു വിവക്ഷിക്കുന്ന ജീവകാരുണ്യമൂലധനത്തിന്റെ കോര്‍പറേറ്റ് രൂപങ്ങളാണ് പല ആള്‍ദൈവങ്ങളും. സ്വാശ്രയകോളേജുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും പടിഞ്ഞാറിന്റെ ആര്‍ത്തിയായി മാറിയ ലഹരിയും ലൈംഗികതയുമെല്ലാം ഇത്തരം പ്രത്യക്ഷദൈവങ്ങളുടെ വ്യാപാരവിപണനകുത്തകയാണ്. സമൂഹത്തിന്റെ എല്ലാവിധ ജനാധിപത്യവല്‍ക്കരണപ്രക്രിയക്കും എതിരുനില്‍ക്കുന്ന കോണ്‍ഗ്രസും ബിജെപിയും ഇന്ന് എല്ലാവിധ അവതാരങ്ങളെയും കള്ളസന്യാസിമാരെയും ഒളിഞ്ഞും തെളിഞ്ഞും പ്രോല്‍സാഹിപ്പിക്കുകയാണ്. നിരക്ഷരതയിലും അന്ധവിശ്വാസങ്ങളിലും ആഴ്ന്നുകിടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ദൈവങ്ങള്‍ക്കും അവതാരങ്ങള്‍ക്കുമുള്ള അപാരമായ സ്വാധീനശക്തി തങ്ങളുടെ അധികാരപ്രാപ്തിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് എല്ലാ വലതുപക്ഷ രാഷ്ട്രീയനേതാക്കളും. പ്രാഥമിക ശാസ്ത്രബോധംപോലും കൈവരിക്കാത്ത ഒരു സമൂഹത്തിനകത്ത് ഇങ്ങനെയൊക്കെ വോട്ട്ബാങ്കുകളെ സൃഷ്ടിക്കാനാണ് ഭരണവര്‍ഗ രാഷ്ട്രീയനേതൃത്വം ശ്രമിക്കുന്നത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സര്‍വവിശ്വാസകേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും മദനിബാബയുടെവരെ ചവിട്ട് ഏറ്റ് വാങ്ങുകയും ചെയ്തതും നരസിംഹറാവു ചന്ദ്രസ്വാമിയുടെ ഉപദേശനിര്‍ദേശമനുസരിച്ച് പൂജകളും യാഗങ്ങളും രാജ്യമാസകലം സംഘടിപ്പിച്ചതും കോണ്‍ഗ്രസ് രാഷ്ട്രീയം മതേതരത്വത്തില്‍നിന്ന് എന്തുമാത്രം അകന്ന് ജീര്‍ണിച്ചുകഴിഞ്ഞുവെന്നതിന്റെ പ്രത്യക്ഷ തെളിവുകളായിരുന്നു.

സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതിനുശേഷം കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടന്നത് ബാംഗ്ളൂരിലായിരുന്നല്ലോ. 2001 ഫെബ്രുവരി 14മുതല്‍ 16വരെ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന 'ഗൂഡലിപൂജ' നടത്തുകയുണ്ടായി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതും അശാസ്ത്രീയ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് എഴുതിവച്ച് ഒരു ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്തെ മുഖ്യരാഷ്ട്രീയപാര്‍ടിയണ് എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുന്ന പതിനായിരത്തിലധികം പ്രതിനിധികള്‍ക്ക് ദൈവകോപം ഉണ്ടാകാതിരിക്കാന്‍ ഹോമവും പൂജയും നടത്തിയത് !

തങ്ങളുടെ രഹസ്യവും പരസ്യവുമായ പരിലാളനയില്‍ വളര്‍ന്നുവന്ന സന്യാസിമാരും അവതാരങ്ങളും ആത്മീയതയുടെ മറവില്‍ നടത്തുന്ന മാഫിയാവൃത്തികള്‍ പുറത്തായതോടെ സംഘപരിവാര്‍ നേതാക്കള്‍ ഇവരൊക്കെ കള്ളസന്യാസിമാരാണെന്നും സന്തോഷ്‌ മാധവനെപ്പോലുള്ള അവതാരങ്ങള്‍ ഇടതുപക്ഷ നേതാക്കളുടെ സഹായത്തോടെ വളര്‍ന്നുവന്നവരാണെന്നും പ്രചാരണങ്ങളാരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം നേരിടുന്നതും പിടിക്കപ്പെട്ടതുമായ എല്ല കള്ളസന്യാസിമാരുമായി ബിജെപി നേതൃത്വത്തിനുള്ള ബന്ധം രഹസ്യമല്ല. ദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങളിലൂടെ ഏതൊരു കുഞ്ഞുകുട്ടിക്കുമറിയാം. 'അമ്മതായ മഹാമായ' എന്ന അന്താരാഷ്ട്ര ബന്ധമുള്ള ഹവാല പണക്കാര്‍ സ്പോണ്‍സര്‍ചെയ്യുന്ന ഒരു അവതാരത്തിന്റെ മുമ്പില്‍ ഒ രാജഗോപാല്‍ കുപ്പായമഴിച്ചുമാറ്റി കുമ്പിടുന്നതും അനുസരണയുള്ള ഒരു ഭക്തനായി നടിക്കുന്നതും ടെലിവിഷന്‍ ചാനലുകളിലൂടെ മുഴുവന്‍ മലയാളികളും കണ്ടതാണ്. നേതൃത്വത്തിന്റെ കള്ളസന്യാസി ബാന്ധവം പുറത്തുവന്നതോടെ അപഹാസ്യരായ സംഘപരിവാര്‍ ശക്തികള്‍ എല്ലാത്തിലും കള്ളനാണയങ്ങളില്ലേയെന്ന് ചോദിച്ച് സന്യാസത്തിന്റെ ജീര്‍ണതയെ മറച്ചുപിടിക്കാന്‍ പാടുപെടുകയാണ്.

നല്ലവരും സന്യാസത്തിന്റെ സാത്വികവും മനുഷ്യസ്നേഹപരവുമായ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന പല സന്യാസിമാരും ഹിന്ദുത്വവാദത്തിനും പുനരുത്ഥാനശക്തികള്‍ക്കുമെതിരായി നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ്. അവരാരും അത്ഭുതവിദ്യകളും രോഗശാന്തിയും വാഗ്ദാനംചെയ്ത് ആത്മീയതട്ടിപ്പ് നടത്തുന്നില്ല. അവരുടെ പൈതൃകം ദയാനന്ദ സരസ്വതിയില്‍നിന്നു തുടങ്ങി ചട്ടമ്പിസ്വാമികളിലും നാരായണഗുരുദേവനിലും വാഗ്‌ഭടാനന്ദനിലുമൊക്കെയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കിയ വര്‍ഗീയവാദികളും ക്രിമിനലുകളുമാണ് ബിജെപി ബന്ധമുള്ള മിക്ക സന്യാസിമാരും എന്നതാണ് സത്യം. പ്രയാഗയിലെ ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. ബാബറി മസ്‌ജിദ് പൊളിക്കുന്നതിനായി കര്‍സേവകവേഷം കെട്ടിയവരും ഇത്തരം സന്യാസിമാരായിരുന്നല്ലോ.

1995 സെപ്തംബര്‍ അവസാനത്തോടെ രാജ്യവ്യാപകമായി ഗണപതിവിഗ്രഹങ്ങള്‍ പാലുകുടിക്കുന്നതായി ചന്ദ്രസ്വാമിയും ബിജെപി നേതൃത്വവും ചേര്‍ന്ന് പ്രചാരണമഴിച്ചുവിടുകയുണ്ടായി. ലക്ഷക്കണക്കിനു ഭക്തര്‍ ഈ വാര്‍ത്തകേട്ട് ഓഫീസുകളില്‍നിന്നും വീടുകളില്‍നിന്നും കുതിച്ചുപാഞ്ഞ് ഗണേശവിഗ്രഹങ്ങള്‍ക്കടുത്തേക്ക് എത്തി. ഈ ഘട്ടത്തില്‍ ചന്ദ്രസ്വാമി താന്‍ ഗണപതി ഭഗവാനെ ധ്യാനിച്ചതിന്റെ ഫലമാണ് ഇതെന്ന് പ്രഖ്യാപിച്ചു. ധ്യാനനിമിഷങ്ങളില്‍ തനിക്ക് ദര്‍ശനം നല്‍കിയ ഗണപതി ഭഗവാന്‍ ഡല്‍ഹിയിലെ ഗണപതി വിഗ്രഹങ്ങള്‍ ആത്മചൈതന്യംവയ്ക്കുമെന്ന് പറഞ്ഞതായും ചന്ദ്രസ്വാമി തട്ടിവിട്ടു. ഹിന്ദുപുരാണങ്ങളിലെ ഗണപതി വലിയ ഭക്ഷണപ്രിയനാണല്ലോ- എത്രമാത്രം തിന്നാലും വിശപ്പ് മാറണമെങ്കില്‍ സ്വന്തം മാതാപിതാക്കള്‍ നല്‍കുന്ന പഴം തിന്നണമെന്നാണ് ഐതിഹ്യം. എന്തായാലും പാല് മാത്രം ലിറ്റര്‍ കണക്കിന് കുടിച്ചുതീര്‍ക്കുന്ന ഒരു ഗണപതി നമ്മുടെ പുരാണങ്ങളിലില്ല. ഒരു സന്യാസി ഗണേശവിഗ്രഹത്തിന് ജീവചൈതന്യം വയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ ഫലസിദ്ധിയായിട്ടാണ് ഈ പാലുകുടിയെന്ന് സംഘടിതമായി പ്രചരിപ്പിക്കുകയായിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി രാജ്യത്തെ ഭക്തരോട് ഗണപതിയുടെ പാലുകുടി നഗ്നയാഥാര്‍ഥ്യമാണെന്നു പറയാന്‍ അദ്വാനിതന്നെ രംഗത്തിറങ്ങി. ഗണപതിയുടെ പാലുകുടിപ്രതിഭാസം ശാസ്ത്രജ്ഞര്‍ വിശദീകരിക്കുകയും തുറന്നുകാട്ടുകയുംചെയതു. സ്‌പൂണില്‍ പാല് കൊടുക്കുമ്പോള്‍ ഗണപതി മുഴുവന്‍ കുടിക്കുകയും ഗ്ലാസില്‍ കൊടുക്കുമ്പോള്‍ മുഴുവനായി കുടിക്കുന്നില്ലെന്നും ചില പൂജാരിമാര്‍ സമ്മതിക്കുകയുംചെയ്തു. ഈ തട്ടിപ്പ് ശാസ്ത്രകാരന്മാര്‍ തുറന്നുകാട്ടിയതോടെ അദ്വാനിയും കെ എന്‍ ശര്‍മയും ശിവസേനാനേതാവ് മനോഹര്‍ ജോഷിയും നേരിട്ട് ഗണപതിയെ പാല് കുടിപ്പിച്ച് ഭക്തരോട് സന്യാസിമാരുടെ പ്രവചനം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകവരെയുണ്ടായി. പിന്നീട് മാധ്യമങ്ങള്‍തന്നെ ചന്ദ്രസ്വാമിയും മറ്റ് സന്യാസിമാരും ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ തട്ടിപ്പായിരുന്നു ഗണപതിയുടെ പാലുകുടിയെന്ന് പുറത്തുകൊണ്ടുവന്നു. വളരെ ആസൂത്രിതമായൊരു തട്ടിപ്പായിരുന്നു അത്.

പലയിടത്തും വിഗ്രഹങ്ങള്‍ പാലുകുടിച്ചുകൊണ്ടിരുന്നപ്പോള്‍ സമീപത്തുള്ള ഓടകളിലാണ് പാല്‍പ്രളയമുണ്ടായത്. വിഗ്രഹങ്ങളില്‍നിന്ന് ഒലിച്ചിറങ്ങുന്ന പാല്‍ ഭക്തര്‍ കാണാതെ ഓടകളിലെത്തിച്ചേരാന്‍ മുമ്പേതന്നെ ചാലുകള്‍ സൃഷ്ടിച്ചിരുന്നുവെന്നതാണ് ഈ പാലുകുടി തട്ടിപ്പിന്റെ ചുരുക്കം. ഇന്ത്യയിലെമ്പാടും വര്‍ഗീയവല്‍ക്കരണത്തിനും ഹിന്ദുത്വവല്‍ക്കരണത്തിനും ഗതിവേഗംകൂട്ടാന്‍ സംഘപരിവാറും ഹിന്ദുസന്യാസിമരും ചന്ദ്രസ്വാമിയുമെല്ലാംചേര്‍ന്ന് നടത്തിയ ആസൂത്രിത പദ്ധതിയായിരുന്നു ഇതെന്നാണ് മനസ്സിലാക്കേണ്ടത്.

*

കെ ടി കുഞ്ഞിക്കണ്ണന്‍, ദേശാഭിമാനി വാരിക

Thursday, July 10, 2008

മതവും സാമൂഹ്യപാഠവും

'പാഠപുസ്‌തകങ്ങള്‍' മതവിശ്വാസത്തെ ദൃഢപ്പെടുത്താനോ ശിഥിലമാക്കാനോ ഉള്ളതല്ല. അതിനു ഹിന്ദുമതത്തെയോ ഇസ്ലാംമതത്തെയോ സേവിക്കേണ്ട കാര്യമില്ലാത്തതുപോലെ അവയ്‌ക്കെതിരേ സമരം ചെയ്യേണ്ട കാര്യവുമില്ല. ഒന്നും അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്‌ എല്ലാറ്റിനെക്കുറിച്ചും അന്വേഷിക്കാനവസരമൊരുക്കുകയാണതു ചെയ്യേണ്ടത്‌. വിവരങ്ങളില്‍ നിന്നു വെളിച്ചമുണ്ടാക്കുംവിധം വികസിക്കുമ്പോഴാണ്‌ പാഠപുസ്‌തകങ്ങള്‍ക്കൊക്കെയും ചിറക്‌ മുളയ്‌ക്കുന്നത്‌!

പിന്നെയതിന്‌ ക്ലാസ്‌മുറികളില്‍ ഒതുങ്ങിയിരിക്കാന്‍ കഴിയില്ല. പരീക്ഷകള്‍ക്കുശേഷം സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ല.

അതോര്‍ക്കൂ, ഇതോര്‍ക്കൂ, അതിന്‌ അടിവരയിടൂ, ''ഇതില്‍ നിന്നും, 'സന്ദര്‍ഭം' ഉറപ്പ്‌,''പരമാവധി മുന്നൂറ്റി അമ്പത്‌ വാക്കില്‍വരെ ചിന്തിച്ചാല്‍ മതി... തുടങ്ങിയ പഴയ 'പരീക്ഷാകേന്ദ്രിത' കാഴ്‌ചപ്പാടിനു പകരം, 'ഇങ്ങനെയൊരു സാഹചര്യത്തില്‍ എത്തിപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യും എന്ന ചോദ്യം പലരേയും വല്ലാതെ പരിഭ്രമിപ്പിക്കുന്നതാണ്‌, ഇപ്പോഴത്തെ പാഠപുസ്‌തകവിവാദങ്ങള്‍ക്കിടയില്‍ പതുങ്ങിക്കിടക്കുന്നത്‌.

ഇത്ര സ്‌ഥലത്ത്‌ ഇന്നിന്ന സമയത്ത്‌ ഇത്ര വര്‍ഗീയകലാപങ്ങള്‍ നടന്നു എന്നുമാത്രം പറയുന്നതിനു പകരം, നിങ്ങളുടെ വീട്ടില്‍, കലാപങ്ങളില്‍നിന്നു എങ്ങനെയോ രക്ഷപ്പെട്ട്‌ ഒരു കുട്ടി എത്തിപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യുമെന്ന ചോദ്യത്തില്‍ നിന്ന്‌ 'ചുളുവില്‍'ത്തര്‍ക്കം ഒഴിഞ്ഞുമാറാന്‍ പറ്റില്ല. സ്വന്തം മതത്തില്‍പ്പെട്ടവനല്ലെങ്കില്‍ 'എറിഞ്ഞോടിക്കും' എന്ന്‌ കേരളത്തില്‍നിന്നു പച്ചയ്‌ക്കു പറയാനുള്ള പ്രയാസമാണ്‌ പലരും 'മതത്തെ' മുന്നില്‍നിര്‍ത്തി പരിഹരിക്കുന്നത് ‌! സംഘപരിവാറിന്റെ താത്വികപ്രസിദ്ധീകരണമായ 'കേസരി'യാവട്ടെ, 'ഇടപെടല്‍, കൂട്ടായ്‌മ' തുടങ്ങിയ വാക്കുകളെത്തന്നെ കുറ്റവാളിയായി മുദ്രകുത്തുന്നതിലോളം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു! മേല്‍ച്ചൊന്ന വാക്കുകള്‍ 'രാജ്യദ്രോഹപരമാണെന്ന് ‌' ഇനിയവര്‍ പ്രഖ്യാപിച്ചാല്‍പോലും അത്ഭുതപ്പെടേണ്ടതില്ല!

മതത്തിന്റെ മറപറ്റി, ഒരു കൊച്ചു സാമൂഹ്യപാഠത്തിനെതിരേ ഇളകിയാടുന്നവര്‍ മതത്തിന്റെ മഹത്വത്തെത്തന്നെയാണ്‌ മലിനപ്പെടുത്തുന്നത്‌. സ്വന്തം വിശ്വാസപരമായ ഉറപ്പില്ലായ്‌മയെയാണവര്‍ സന്തോഷപൂര്‍വം ആഘോഷിക്കുന്നത്‌.

തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രയില്‍ കെ.എസ്‌.വൈ.എഫിന്റെ സംസ്‌ഥാനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന സി.പി ജോണ്‍, വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചുള്ള സ്വന്തം കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുന്ന കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യം, 'സ്വന്തം വിശ്വാസത്തില്‍' ഉറപ്പുള്ളവര്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തു സമീപനമായിരിക്കും ഉയര്‍ത്തിപ്പിടിക്കുകയെന്ന്‌ നിസംശയം വ്യക്‌തമാക്കുന്നതാണ്‌. സെമിനാരിയിലെ ഒരു ക്ലാസില്‍ പ്രശസ്‌തനായ ഒരു ക്രിസ്‌ത്യന്‍ പുരോഹിതന്‍ ക്ലാസെടുക്കുകയാണ്‌. 'സുവോളജി' പഠിക്കുന്ന ഒരു വിദ്യാര്‍ഥി ആ ദൈവശാസ്‌ത്രജ്‌ഞനോട്‌, നിങ്ങളീപ്പറയുന്ന ബൈബിളിലെ കാര്യങ്ങളൊന്നും ഞങ്ങള്‍ കോളജില്‍ പഠിക്കുന്ന 'സുവോളജിയിലെ' കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലല്ലോയെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞുവത്രേ! അതിന്‌ ബൈബിള്‍ നിങ്ങളുടെ 'സുവോളജി ടെക്‌സ്റ്റ്‌ ബുക്ക'ല്ലെന്ന് ‌!

ശാസ്‌ത്രജ്‌ഞാനത്തിന്റെ മുമ്പില്‍, 'അപകര്‍ഷതാബോധം' അനുഭവിക്കാത്ത, ഒരാധ്യാത്മിക ചിന്തയുടെ ഔന്നത്യമാണു നാമിവിടെ കാണുന്നത്‌. തങ്ങളുടെ മതവിശ്വാസവുമായി പൊരുത്തപ്പെടുന്ന എല്ലാ വിശ്വാസപ്രമാണങ്ങളുമായി പൊരുത്തപ്പെടാനും, അല്ലാത്തവയുമായി 'സ്‌നേഹസംവാദത്തി'ലേര്‍പ്പെടാനുമുള്ള ഒരാധ്യാത്മികചിന്തകന്റെ സന്നദ്ധതയാണ്‌ നാമിവിടെ കാണുന്നത്‌. ഏതെങ്കിലും പാഠപുസ്‌തകത്തിനെതിരേയല്ല, പ്രപഞ്ചപൊരുള്‍ വിശദമാക്കുന്ന മതഗ്രന്ഥങ്ങളെ വെറുമൊരു പാഠപുസ്‌തകമാക്കി ചുരുക്കുന്നതിനെതിരേയാണദ്ദേഹം പ്രതികരിച്ചത്‌.

'വിശ്വാസദാര്‍ഢ്യമുള്ളവര്‍ക്ക്‌ ഭൂമിയില്‍ത്തന്നെ ദൃഷ്‌ടാന്തങ്ങളുണ്ട്‌. നിങ്ങളുടെ സ്വന്തം ദേഹങ്ങളിലും; എന്നിട്ടും നിങ്ങളതിനെ നോക്കിക്കാണുന്നില്ലേ' എന്നത്രേ വിശുദ്ധ ഖുര്‍ ആന്‍ വിളിച്ചുചോദിക്കുന്നത്‌. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സ്വന്തം പാര്‍ട്ടിയുടെ ദേഹത്തിലും ദൃഷ്‌ടാന്തങ്ങളേറെയുണ്ട്‌ ! അതൊന്നും ശ്രദ്ധിക്കാതെയാണവര്‍, ഏഴാം ക്ലാസിലെ ഒരൊറ്റ പാഠം മുന്‍നിര്‍ത്തി 'ഇസ്ലാം അപകടത്തില്‍' എന്നലറിവിളിക്കുന്നത്‌. ഏഴാം ക്ലാസ്‌ സാമൂഹ്യപാഠത്തിലെ 'അന്‍വര്‍ റഷീദ്‌' മിശ്രവിവാഹം കഴിക്കുന്നതിന്‌ എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ സ്വന്തം പാര്‍ട്ടിയുടെ സ്‌ഥാപകനേതാവായ മുഹമ്മദലി ജിന്ന, മിശ്രവിവാഹം ചെയ്‌തുകഴിഞ്ഞിരുന്നു എന്ന ചരിത്രയാഥാര്‍ഥ്യമാണവര്‍ ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുന്നത് ‌! എന്നാല്‍ അതേ ജിന്ന, സ്വന്തം മകളുടെ വിവാഹസ്വാതന്ത്ര്യത്തെ തടയാനാണ്‌ ശ്രമിച്ചത്‌. ഒരു ക്രിസ്‌ത്യന്‍ യുവാവിനെ പ്രണയിച്ച സ്വന്തം മകളോട്‌ അദ്ദേഹം ചോദിച്ചത്‌ ആയിരക്കണക്കിന്‌ മുസ്ലിം യുവാക്കളില്‍ ഒരാളെപ്പോലും നിനക്കു പ്രണയിക്കാന്‍ കിട്ടിയില്ലേ എന്നായിരുന്നു. മകള്‍ തിരിച്ചു ചോദിച്ചത്‌, അന്ന്‌ പതിനായിരക്കണക്കിന്‌ മുസ്ലിം യുവതികളുണ്ടായിരുന്നിട്ടും അങ്ങ്‌ എന്തിന്‌ ഒരു പാര്‍സി പെണ്ണിന്റെ പിറകെ പോയി എന്നത്രേ! എന്തായാലും ക്രിസ്‌ത്യനെ പ്രണയിച്ച മകളോട്‌ ഒരു മുസ്ലിമിനെ പ്രണയിക്കാമായിരുന്നില്ലേ എന്നു ചോദിക്കാന്‍ ജിന്നയ്‌ക്കും തിരിച്ച്‌ 'അതിനുംമുമ്പ് ‌' അങ്ങേയ്‌ക്ക് എന്തേ അങ്ങനെയെങ്കില്‍ ഒരു മുസ്ലിം പെണ്ണിനെ പ്രണയിക്കാന്‍ കഴിയാതെ പോയതെന്ന്‌ ചോദിക്കാന്‍ കഴിയുംവിധം മകള്‍ ദീനയ്‌ക്കുമിടയില്‍ ഒരു സംവാദാത്മക ബന്ധമെങ്കിലുമുണ്ടായിരുന്നു. ഇന്നാകട്ടെ പരമാവധി ഒരു 'പ്രമോദ്‌- റെജീന' സ്‌റ്റൈല്‍ മിശ്രവിവാഹം മാത്രം മതി 'നമ്മള്‍ക്ക്‌' എന്നാണോ?

മുഹമ്മദലി ജിന്നയ്‌ക്ക് ഇസ്ലാം വിലക്കിയ പന്നിയിറച്ചിയും മദ്യവും അദ്ദേഹം സ്‌ഥാപിച്ച മുസ്ലിംലീഗിനോളം പ്രിയപ്പെട്ടതായിരുന്നു. വെള്ളിയാഴ്‌ച പോലും പള്ളിയില്‍പ്പോകുന്ന പതിവുണ്ടായിരുന്നില്ല ജിന്നയ്‌ക്ക് ! നിയമപുസ്‌തകങ്ങളില്‍ അവഗാഹമുണ്ടായിരുന്നെങ്കിലും, മുസ്ലിം വിശ്വാസികള്‍ വേദഗ്രന്ഥമായിക്കരുതുന്ന ഖുര്‍ആനെക്കുറിച്ച്‌ കാര്യമായ വിവരമുണ്ടായിരുന്നില്ല ജിന്നയ്‌ക്ക്. ജിന്നയുമായുള്ള സംഭാഷണത്തിനിടയില്‍ മഹാത്മാഗാന്ധി പലപ്പോഴും വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ചില ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, ജിന്ന അത്ഭുതപ്പെട്ട്‌, 'മിസ്‌റ്റര്‍ ഗാന്ധി, ഇത്രയും ഗംഭീരമായ ആശയങ്ങള്‍ എവിടെ നിന്നാണ്‌ നിങ്ങള്‍ ഉദ്ധരിക്കുന്നത് ‌' എന്ന്‌ ചോദിക്കാറുണ്ടായിരുന്നത്രെ. അപ്പോള്‍ ഗാന്ധി ചിരിച്ചുകൊണ്ട്‌, ജിന്നാ, ഇതൊക്കെ നിങ്ങളുടെ ഖുര്‍ആനിലുള്ളതാണെന്ന്‌ പറയുമായിരുന്നത്രേ! അപ്പോഴൊന്നും ജിന്നയ്‌ക്ക് ഒരു ജാള്യവും തോന്നിയിരുന്നില്ല. എന്നാല്‍ ഇന്നു 'മിശ്രവിവാഹിതനായ' താന്‍ സ്‌ഥാപിച്ച ഒരു പാര്‍ട്ടിയിലെ അംഗങ്ങള്‍, ഒരേഴാംക്ലാസ്‌ സാമൂഹ്യപാഠത്തിലെ വെറുമൊരു 'മിശ്രവിവാഹപാഠ'ത്തിന്റെ പേരില്‍ ഇത്രമാത്രം കോലാഹലമുണ്ടാക്കുന്നത്‌ ഏതെങ്കിലും നിലയില്‍ 'അവിടെയിരുന്ന്‌' അറിയാന്‍ ജിന്ന സാഹിബിനു കഴിയുമായിരുന്നെങ്കില്‍, സ്വന്തം അനുയായിയുടെ അവസ്‌ഥയോര്‍ത്ത്‌ അദ്ദേഹം ചൂളിപ്പോകുമായിരുന്നു.

നാളെ മുതല്‍ കേരളത്തില്‍ സര്‍വരും മിശ്രവിവാഹം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന ഒരുത്തരവ്‌ കേരളസര്‍ക്കാര്‍ പുറപ്പെടുവിച്ചെന്നു തോന്നുംവിധമുള്ള ബഹളമാണ്‌ ഇപ്പോള്‍ ചിലര്‍ സൃഷ്‌ടിക്കുന്നത്‌. ഇങ്ങനെ മാത്രം കരുതുന്നവര്‍ നാളെ കടമ്മനിട്ടയുടെ 'മകനോട് ‌' എന്ന കവിത രാജ്യദ്രോഹപരമാണെന്നു വിളിച്ചുകൂവും! 'മകനേ, നീ നാട്ടുപൗരനാകാതൊരു മനുഷ്യനായ്‌ത്തന്നെ വളരൂ' എന്ന വരി, ഇന്ത്യന്‍ പൗരത്വത്തിനും അതുവഴി ആര്‍ഷപാരമ്പര്യത്തേയും പുച്‌ഛിക്കുന്നതാണെന്നും കവിതയിലെ മനുഷ്യനാകാനുള്ള ആഹ്വാനം വിദ്യാര്‍ഥികളെ 'ചൈനീസ്‌ മനുഷ്യരാക്കാനുള്ള' കമ്യൂണിസ്‌റ്റ് ഗൂഢാലോചനയാണെന്നും, 'മാന്യനാകാതെ, മനുഷ്യന്റെ 'പച്ചയാകാനുള്ള' രണ്ടാമത്തെ ആഹ്വാനം, മാര്‍ക്‌സിസ്‌റ്റ്-സെമിറ്റിക്‌ മിശ്രിതമാണെന്നും മറ്റും മറ്റും വ്യാഖ്യാനങ്ങളുണ്ടാകും!

വിദ്യാഭ്യാസ വിചക്ഷണനായ യശ്‌പാല്‍ എന്തുപറഞ്ഞിട്ടും കാര്യമില്ല, കേരളത്തിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ വയലാര്‍ രവി തീരുമാനിക്കും!

ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പഠിച്ചാല്‍, പിള്ളേരൊക്കെ ഇപ്പംതന്നെ മിശ്രവിവാഹിതരായി മാറിപ്പോകുമെന്നാണ്‌ വയലാര്‍ രവി കണ്ടുപിടിച്ചിരിക്കുന്നത്‌! എന്നാല്‍ എത്രയോ കൊല്ലം മുമ്പ്‌, മേഴ്‌സിയെ കണ്ടെത്തിയപ്പോള്‍, വയലാര്‍ രവിയുടെ കയ്യിലുണ്ടായിരുന്ന ആ പുസ്‌തകം കൂടി ഇല്ലാതാക്കാതെ എങ്ങനെ പ്രണയവിരുദ്ധമായ മതേതര സാംസ്‌കാരിക ദൗത്യം പൂര്‍ത്തിയാവും? 'ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ, നീയെന്റെ ജീവനല്ലേ' തുടങ്ങിയ കവിതകളിലെ 'ഭൗതികവാദ' വരികളൊക്കെ തിരുത്തിയെഴുതാതെ, എങ്ങനെ നമ്മുടെ, 'സാംസ്‌കാരിക വിശുദ്ധി' കാത്തുരക്ഷിക്കും?

ആയതിനാല്‍ ഇനി നമുക്ക്‌ 'ഇരുമെയ്യാണെങ്കിലും, നമ്മളൊരൊറ്റ മതമല്ലേ' എന്നു മാറ്റിയെഴുതി, മുന്നോട്ടു മാര്‍ച്ചുചെയ്യാം. ഉറുക്ക്‌, ഏലസ്‌, ചരട്‌, തകിട്‌, ഊത്ത്‌, ഉദ്ദിഷ്‌ട കാര്യസിദ്ധിക്കുള്ള മോതിരങ്ങള്‍ എന്നിങ്ങനെയുള്ള ജാതിമത പരിഗണനകളേതുമില്ലാത്ത, 'തനി തങ്കം സ്‌റ്റൈല്‍' മതേതരത്വം കൊണ്ട്‌ നമുക്കീ നാടിനെ മഹത്വപ്പെടുത്താം.

അങ്ങേയറ്റം മതവിശ്വാസിയായിരുന്ന മഹാത്മാഗാന്ധിയും അങ്ങേയറ്റം നിരീശ്വരവാദിയായിരുന്ന രാമചന്ദ്രഗോറയും തമ്മിലുണ്ടായിരുന്ന ബന്ധമെങ്കിലും, വയലാര്‍ രവി, പുസ്‌തകവിരുദ്ധ സമരാവേശത്തില്‍ വിസ്‌മരിക്കരുത്‌. രാമചന്ദ്രഗോറയുടെ മകളുടെ 'മിശ്രവിവാഹം' സ്വന്തം ആശ്രമത്തില്‍വച്ച്‌ നിര്‍വഹിക്കാമെന്നേറ്റപ്പോള്‍, മിസ്‌റ്റര്‍ വയലാര്‍ രവീ, ഗാന്ധിജിയുടെ മുട്ടുകള്‍ വിറച്ചിരുന്നില്ല.

'ഈശ്വരനാമത്തില്‍' എന്നു പറയുന്നതിനു പകരം നിങ്ങളുടെ മകളുടെ വിവാഹത്തില്‍ 'സത്യനാമത്തില്‍' എന്നായിരിക്കും ഞാന്‍ പറയുന്നത്‌. ആസ്‌തികര്‍ക്കും നാസ്‌തികര്‍ക്കും സത്യം സ്വീകാര്യമാകും എന്നതുകൊണ്ടാണ്‌ ഞാന്‍ അങ്ങനെ ചെയ്യാനാഗ്രഹിക്കുന്നത്‌. എന്നാല്‍, ആ വിവാഹം നടത്തിക്കൊടുക്കുന്നതിനു മുമ്പെ, നാഥുറാം വിനായക്‌ ഗോഡ്‌സെ ഗാന്ധിജിയെ കൊല്ലുകയാണുണ്ടായത്‌. എന്നിട്ടും ഗാന്ധിജി ആഗ്രഹിച്ചവിധം, രാമചന്ദ്രഗോറ ആഗ്രഹിച്ചവിധം, മതരഹിതമായി, മതാത്മകവിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന മഹാത്മാഗാന്ധിയുടെ ആശ്രമത്തില്‍വച്ച്‌, ഗാന്ധിജിയുടെ സ്‌മരണകളെ സാക്ഷിയാക്കി, അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ആ വിവാഹം നടത്തിക്കൊടുത്തു. അവിടെവച്ച്‌, ഡല്‍ഹിയിലെ വര്‍ഗീയകലാപത്തിന്റെ നാളുകളില്‍ ഗാന്ധി തന്നോടു പങ്കുവച്ച ഒരാശയം പണ്ഡിറ്റ്‌ സുന്ദര്‍ലാല്‍ ആ വിവാഹസദസില്‍ പങ്കുവച്ചു. സമുദായങ്ങളെ നാസ്‌തികരാക്കി മാറ്റിയാല്‍ വര്‍ഗീയവിദ്വേഷങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെങ്കില്‍, അവരെയങ്ങനെയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നത്രെ ഗാന്ധി പറഞ്ഞത് ‌! മരണാനന്തര ചടങ്ങുകള്‍ വേണ്ടെന്നു പറഞ്ഞ നെഹ്‌റു പോട്ടെ, അടിമുടി ദൈവവിശ്വാസത്താല്‍ ദൃഢപ്പെട്ട ഗാന്ധിയുടെ സമീപനമെങ്കിലും ഒരു 'സാമൂഹ്യപാഠത്തിന്റെ' മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍, പേരിന്‌ ഒരു മിശ്രവിവാഹിതന്‍ കൂടിയായ വയലാര്‍ രവി പ്രകടിപ്പിക്കേണ്ടതായിരുന്നു.

ഗാന്ധിജിയും രാമചന്ദ്രഗോറയും തമ്മിലുള്ള സൗഹൃദവും അവര്‍ നിര്‍വഹിച്ച സംവാദങ്ങളും മതരഹിതമായി സ്വന്തം ആശ്രമത്തില്‍വച്ച്‌ ഗോറയുടെ മകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഗാന്ധി സമ്മതിച്ചതും ഉള്‍പ്പെടെയുള്ള ചരിത്രം, കുട്ടികള്‍ക്കുള്ള ഒരു പാഠമായി ഏതെങ്കിലുമൊരു ടെക്‌സ്റ്റ്‌ ബുക്കില്‍ ഉള്‍പ്പെടുത്തിയാല്‍, ഇന്നത്തെ പാഠപുസ്‌തകവിരുദ്ധ സമരത്തിന്റെ ഒരു നിലവച്ചു നോക്കിയാല്‍, മതരഹിതരെ പിന്‍തുണയ്‌ക്കുകയും മിശ്രവിവാഹത്തിന്‌ കാര്‍മികത്വം വഹിക്കാന്‍ സന്നദ്ധത പുലര്‍ത്തുകയും ചെയ്‌ത ആ മഹാത്മാഗാന്ധിയെ തടവിലിടുക എന്ന മുദ്രാവാക്യം 'കോണ്‍ഗ്രസും' വിളിക്കും!

മുസ്ലിംലീഗും കോണ്‍ഗ്രസുമെല്ലാം മുമ്പും ഏതര്‍ഥത്തിലും പ്രസക്‌തമായിരുന്ന പാഠപുസ്‌കതങ്ങള്‍ക്കെതിരേ കൊടിപിടിച്ചിട്ടുണ്ട്‌. ആദ്യത്തെ കമ്യൂണിസ്‌റ്റു സര്‍ക്കാര്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്‌തമായ 'ന്റുപ്പൂപ്പക്കൊരാനേണ്ടാര്‍ന്ന്‌' ടെക്‌സ്റ്റ്‌ ബുക്കാക്കിയപ്പോള്‍, ഇന്നത്തെപ്പോലെ അന്നും നിങ്ങള്‍ ഉറഞ്ഞുതുള്ളിയതും പിന്നെ കിടന്നുറങ്ങിയതും അത്രവേഗം ആരും മറക്കുകയില്ല! ബഷീര്‍ 'പാത്തുമ്മയുടെ ആടി'ന്റെ മുഖവുരയില്‍ എഴുതി: '...കേരളത്തില്‍ കമ്യൂണിസ്‌റ്റു മന്ത്രിസഭ അധികാരത്തില്‍ വന്നു. ഭാഗ്യത്താലോ, നിര്‍ഭാഗ്യത്താലോ, അനേകം നോണ്‍-ഡീറ്റെയിലുകളുടെ കൂട്ടത്തില്‍: 'ന്റെപ്പൂപ്പക്കൊരാനേണ്ടാര്‍ന്ന്‌' എന്നതും അവര്‍ പെടുത്തി. (... ബഹുമാനപ്പെട്ട പരശുരാമന്‍ കേരളം പടച്ചതിനുശേഷം ഉണ്ടായ ആദ്യത്തെ അത്ഭുതസംഭവമാകുന്നു ഇത്‌. അതായത്‌, ഒരു മുസല്‍മാന്റെ പുസ്‌തകം നോണ്‍-ഡീറ്റെയിലായിട്ടെങ്കിലും സ്വീകരിക്കുക എന്ന മഹാസംഭവം. ഇതു ചെയ്‌തത്‌ കമ്മ്യൂണിസ്‌റ്റ് ഗവണ്മെന്റാണ്‌ ! സംഭവം അല്‍പം ഗൗരവമാക്കണമല്ലോ! മറ്റുള്ള എല്ലാ പുസ്‌തകങ്ങളേയും സൗകര്യത്തിനു മറന്നിട്ട്‌ ഇതിനെ മാത്രം വീറോടെ എതിര്‍ക്കുക). അങ്ങനെ എതിര്‍പ്പു തുടങ്ങി, ഘോരഘോരമായ എതിര്‍പ്പ്‌ ! ആ പുസ്‌തകം എല്ലാവരുമെതിര്‍ത്തു. കത്തോലിക്കാ ക്രിസ്‌ത്യാനികള്‍ എതിര്‍ക്കുമെന്ന്‌ ആയിടെ ചില സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞിരുന്നു. എതിര്‍പ്പിന്റെ കാരണം എന്താണെന്ന്‌ എനിക്കറിഞ്ഞുകൂടാ. എന്തായാലും എല്ലാവരും കുശാലായെതിര്‍ത്തു - കത്തോലിക്കാ കോണ്‍ഗ്രസ്‌, പി.എസ്‌.പി, കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്‌. പത്രങ്ങളില്‍ കണ്ടത്‌ ശരിയാണെങ്കില്‍ എല്ലാവരും വേണ്ടുവോളം പുഴുത്ത നുണ പറഞ്ഞുവെന്നാണ്‌ തോന്നുന്നത്‌. പ്രതിപക്ഷം എന്നെയൊരു കമ്മ്യുണിസ്‌റ്റു പാര്‍ട്ടി മെംബറാക്കിയതായി പത്രങ്ങളില്‍ കാണുന്നു! സ്‌റ്റൈല്‍!

പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവേ! 'ഇവര്‍ എന്താണു ചെയ്യുന്നതെന്ന്‌ ഇവര്‍ക്കറിഞ്ഞുകൂടാ; ഇവര്‍ക്ക്‌ മാപ്പുനല്‍കേണമേ'. അന്ന്‌ ബഷീര്‍ പറഞ്ഞതിലപ്പുറം 'സാമൂഹ്യപാഠപുസ്‌തക വിരുദ്ധ സമര'ത്തെക്കുറിച്ച്‌ ഇന്നും ഏറെപ്പറയേണ്ടതില്ല. അവരിപ്പോള്‍ ഒരു സാമൂഹ്യപാഠ പുസ്‌തകത്തെത്തന്നെയാണ്‌ കമ്യൂണിസ്‌റ്റാക്കിയിരിക്കുന്നത്‌.

എന്നാല്‍ ഒരു കാര്യം വലതുപക്ഷ സുഹൃത്തുക്കളോര്‍ക്കണം. കേരളത്തിന്റെ മനസിലേക്ക്‌ കമ്യൂണിസ്‌റ്റുപാര്‍ട്ടി കടന്നത്‌ ഒരു ടെക്‌സ്റ്റു ബുക്കിന്റേയും പുറത്തുകയറിയല്ല. അതറിയണമെങ്കില്‍ ഏഴാംക്ലാസിലെ സാമൂഹ്യപാഠമല്ല, പുസ്‌തകം വേറേ വായിക്കണം. പ്രാണന്‍ സമരഭൂമിക്ക്‌ പകുത്തു നല്‍കിയ പോരാളികളുടെ ചോരയില്‍ക്കുതിര്‍ന്ന കഥകള്‍ക്കു മുമ്പിലെന്ത്‌ 'ടെക്‌സ്റ്റ്‌ ബുക്ക്‌'!
*

കെ ഇ എന്‍ , കടപ്പാട് : മംഗളം

Wednesday, July 9, 2008

പാഴ്സലും ആല്‍ബവും പിന്നെ...

'മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ-മാറ്റം'. മാറ്റത്തെക്കുറിച്ച് ലോകം അംഗീകരിച്ച ഉദ്ധരണിയാണല്ലോ. ഇന്നു കാണുന്നവനെയല്ല നാത്തൂനേ നാളെക്കാണുന്നത്. പണ്ടൊക്കെ മനുഷ്യനോ, മനുഷ്യാവസ്ഥയ്ക്കോ, സാഹചര്യങ്ങള്‍ക്കോ, ഭൌതികവസ്തുക്കള്‍ക്കോ മാറ്റം വരാന്‍ കുറച്ചധികം കാലമെടുക്കുമായിരുന്നെങ്കില്‍ ഇന്ന് കണ്ണടച്ചുതുറക്കുംമുമ്പാണ് ഓരോരുത്തരും ഓരോന്നും മാറൂടുന്നത്. നാത്തൂനറിയാമോ ഇടയ്ക്ക് ബെല്‍ബോട്ടം പാന്റായിരുന്നു ഫാഷന്‍. ഓരോരുത്തര്‍ മുപ്പത്തഞ്ചും നാല്‍പ്പത്തഞ്ചും ഇഞ്ചു കണക്കാക്കി പാന്റിന്റെ അടിഭാഗം അടിച്ചുപരത്തി നിരത്തിലെ ചപ്പും ചവറുമൊക്കെ അടിച്ചുമാറ്റി പാന്റന്മാര്‍ അങ്ങനെ പോകുമായിരുന്നു. പെട്ടെന്നതാ അത് ഔട്ട് ഓഫ് ഫാഷനായി. ചെറുപ്പക്കാര്‍ കുറ്റിപ്പാന്റുകാരായി. ആണുങ്ങളിലെ തലകളില്‍ ഇടയ്ക്ക് കുരുവിക്കൂടെന്നൊരു കൂട് ഫാഷനായിരുന്നെങ്കില്‍ പിന്നെ ഹിപ്പി തലമുടി ആയി. കട്ടും വെട്ടുമില്ല. പിന്നെ സ്റ്റെപ്കട്ടായി. വീണ്ടും കുറ്റിയായി. കൃതാവ് മാറിയും മറിഞ്ഞും വന്നു.

അതുപോലെ സ്ത്രീവേഷത്തിലും വന്നില്ലേ മാറ്റംമറിച്ചിലുകള്‍. ..അല്ല നാത്തൂനേ ഞാന്‍ പറഞ്ഞുവരുന്നത് മനുഷ്യന്റെ രൂപഭാവങ്ങള്‍ക്കൊപ്പം വാക്കുകളുടെ അര്‍ഥത്തിനും എന്തൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ പറഞ്ഞ അര്‍ഥത്തിലല്ല ഇന്ന് ഒരു വാക്കു പറയുന്നത്. അത്തരത്തില്‍ എന്റെ ശ്രദ്ധയില്‍ പെട്ട ചില വാക്കുകളാണ് നാത്തൂനേ ചുവടെ.

പാഴ്സല്‍

ഒരാള്‍ക്കു വേണ്ടി മറ്റൊരാള്‍ ദൂരെ നിന്നും തപാല്‍മാര്‍ഗമോ, പാഴ്സല്‍സര്‍വീസ് വഴിയോ ഏതെങ്കിലും ദൂതന്‍ വഴിയോ പൊതിഞ്ഞുകെട്ടി സീലു ചെയ്തൊക്കെ അയക്കുന്ന സാധനങ്ങളെയാണ് 'പാഴ്സല്‍' എന്നു മുമ്പു പറഞ്ഞിരുന്നത്. പണ്ടൊക്കെ പ്രധാനമായും പുസ്തകങ്ങളും മറ്റുമാണ് പാഴ്സലായി വന്നിരുന്നതും എഴുതിവരുത്തിച്ചിരുന്നതും. പക്ഷെ നാത്തൂനേ ഇന്നോ? ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്ന ഭക്ഷണപ്പൊതികളെയാണ് പുതിയതലമുറ 'പാഴ്സല്‍' എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. "ഞാന്‍ വരുമ്പോള്‍ 'പാഴ്സല്‍' കൊണ്ടുവരാം'' എന്ന് ഗൃഹനാഥന്‍ ഓഫീസില്‍ നിന്നോ മറ്റോ വിളിച്ചറിയിച്ചാല്‍ എന്തു പാഴ്സല്‍, ഏതു പാഴ്സല്‍ എന്നൊന്നും പ്രത്യേകിച്ച് വിശദീകരിച്ചു കൊടുക്കേണ്ട കാര്യമില്ല ഗൃഹനാഥയ്ക്കും പിള്ളേര്‍ക്കും. തള്ളപ്പക്ഷി തീറ്റയുമായി വരുന്നതും പ്രതീക്ഷിച്ച് വായ് തുറന്ന് കൂട്ടിലിരിക്കുന്ന പിള്ളപ്പക്ഷികളെപ്പോലെ, ഗൃഹനാഥ ആന്‍ഡ് സണ്‍സ് നാഥന്റെ കാലൊച്ചയും സ്കൂട്ടറൊച്ചയുമൊക്കെ പ്രതീക്ഷിച്ചങ്ങനെ ഇരിക്കും.

ലോലമായ പ്ളാസ്റ്റിക് കിറ്റുകളാണ് ആധുനിക 'പാഴ്സലിന്റെ കവര്‍'. അതിനകത്ത് നവീനകേരളത്തിന്റെ ദേശീയ ആഹാരമായ പറോട്ടയും ചിക്കനും. (പറോട്ടയ്ക്ക്, പറോട്ട, ബറോട്ട എന്നിങ്ങനെ ഭാഷാഭേദങ്ങള്‍ കാണാറുണ്ട്. ഇതിന്റെ മൂത്തസഹോദരനായി ഒരു 'ബട്ടൂറ'യും ഈയിടെ അവതരിച്ചിട്ടുണ്ട്. കരളിലും കുടലിലുമൊക്കെ ഒട്ടിപ്പിടിയ്ക്കുന്ന സാധനമായതുകൊണ്ടാവും പേരില്‍ ഒരൊ'ട്ട'ല്‍ കാണുന്നത്) മുമ്പ് ബറോട്ടയും ഇറച്ചിയും എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് ഇറച്ചി എന്നത് ചിക്കനായി മാറിയതോടെ ബറോട്ടയും ചിക്കനുമായി. ചിക്കനില്‍ തന്നെ ചില്ലിയാണത്രേ കില്ലാടി. ഒപ്പത്തിനൊപ്പം ഫ്രൈയുമുണ്ട്. ഗതി കെട്ടാലേ ചിക്കന്‍കറിയുടെ രൂപത്തില്‍ വാങ്ങൂ. വെജിറ്റബിളാണെങ്കില്‍ ഗോബി മഞ്ചൂരിയന്‍. നമ്മള്‍ ഗോപിയണ്ണനെന്നൊക്കെ മുമ്പു പറയുമായിരുന്നു. ഇപ്പോള്‍ ഗോപി മഞ്ചൂരിയന്‍. ഇനി ശ്രീധര്‍ മഞ്ചൂരിയന്‍, ജോണി മഞ്ചൂരിയന്‍ ഒക്കെ വരുമായിരിക്കും. ഇതൊക്കെയാണ് നാത്തൂനേ മോഡേണ്‍ പാഴ്സലിനുള്ളിലെ ജംഗമവസ്തുക്കള്‍. മുമ്പ് പറയുമായിരുന്നു-അമ്മയുടെ കൈപ്പുണ്യമാണ് എന്റെ ആരോഗ്യരഹസ്യം. അടുത്ത തലമുറ പറയും. അച്ഛന്റെ കൈയ്യില്‍ കൊണ്ടുവരുന്ന 'പാഴ്സല്‍' ഫുഡ് അതാണ് എന്നെ കിടപ്പിലാക്കിയത്.

ആല്‍ബം

'പാഴ്സല്‍' പോലെ തന്നെ അര്‍ഥത്തിന് മാറ്റം വന്നുപോയ വാക്കാണ് നാത്തൂനേ ആല്‍ബം. മുമ്പ്, ജീവിതത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ നമുക്കു മുന്നില്‍ നിശ്ചലചിത്രങ്ങളായി കാണിച്ചുതരുന്ന ശേഖരങ്ങളായിരുന്നു നാത്തൂനേ ആല്‍ബം. മിക്കവാറും കറുത്ത വെല്‍വറ്റ് കട്ടിക്കവര്‍. അകത്ത് ഓരോ പേജിനെയും ഒട്ടി ചീത്തയാക്കാതെ വെള്ളിപേപ്പറുകള്‍.. ആ ചിത്രങ്ങളിലേക്ക് നോക്കൂ നാത്തൂനേ..അമ്മ അച്ഛന്റെ കൈയില്‍ നിന്നും പുടവ ഏറ്റുവാങ്ങുന്നു, അച്ഛന്‍ അമ്മയുടെ കഴുത്തില്‍ താലി കെട്ടുന്നു. പള്ളിയില്‍ മനസ്സമ്മതത്തിന് നില്‍ക്കുന്ന ജോണിച്ചനും അന്നയും, ഡിഗ്രിസര്‍ട്ടിഫിക്കറ്റുമായി വല്യേട്ടന്‍, പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന വല്യമ്മാവന്‍ സ്കൂള്‍ യൂണിഫോമില്‍. അതാ നമ്മള്‍ ഉള്‍പ്പെടെ കുറച്ചു കുട്ടികള്‍. ഓര്‍മ്മകളില്‍ അതാ കലപില ശബ്ദം. കറുപ്പിലും വെളുപ്പിലും ആ കാലം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നില്ലേ നാത്തൂനേ...നമ്മള്‍ നടന്ന ഇടവഴികള്‍...പഠിച്ച സ്കൂള്‍...ഒക്കെ ഓര്‍മ്മയിലേക്ക് വരുന്നില്ലേ....

ഇന്ന് 'ആല്‍ബം' എന്താണെന്ന് നാത്തൂന് ഞാന്‍ പറഞ്ഞുതരണ്ടല്ലോ. പുതിയ ഹിറ്റ് ആല്‍ബം ഇറങ്ങിയിട്ടുണ്ട് എന്നൊക്കെ ചെറുപ്പക്കാര്‍ പറയുന്നതു കേള്‍ക്കാറുണ്ടല്ലോ...പന്ത്രണ്ടുവരി പാട്ടാണ് ഇന്നത്തെ ആല്‍ബം. പതിനെട്ടുവയസ്സുള്ള രണ്ട് ടീനേജേഴ്സ് ആണ് പ്രധാനകഥാപാത്രങ്ങള്‍. നാലക്ഷരം പഠിച്ച് നന്നാകാന്‍ ശ്രമിക്കേണ്ട പ്രായം. ജീന്‍സാണ് അവന്റെ വേഷം. അച്ഛന്‍ എന്ന പാവത്തിനെ വിരട്ടി വാങ്ങിച്ചെടുത്ത ടൂവീലറുമുണ്ട് (അച്ഛനായാല്‍ പിന്നെ അനുഭവിക്കാതെ പറ്റുമോ?) ടൂവീലറില്‍ വരുമ്പോഴാണ് അവന്‍ അവളെ കാണുന്നത്. അവള്‍. അവള്‍ ഒരല്‍പം ദരിദ്രപശ്ചാത്തലത്തിലാണ്. പൂക്കാരി, പാല്‍ക്കാരി, പൊലീസുകാരി, പോസ്റ്റുവുമണ്‍ അങ്ങനൊക്കെയുള്ള ഡിപ്പാര്‍ട്ടുമെന്റാണ്. ചിലപ്പോള്‍ ബധിരത്വം, മൂകത്വം എന്നിങ്ങനെ ശാരീരികമായ വൈകല്യങ്ങളാകാം നായികയ്ക്ക്. മറ്റു ചിലപ്പോള്‍ റിവേഴ്സാണ്. നായകന്‍ അത്തപ്പാടി. അവള്‍ ആനന്ദവാടി. എന്തിനു പറയുന്നു. നാലുവരി കഴിയുമ്പോള്‍ പ്രണയമായി. എട്ടാംവരി തീരുമ്പോള്‍ വിരഹമായി. പത്താംവരിയില്‍ ആത്മഹത്യാശ്രമമായി. പന്ത്രണ്ടാംവരിയില്‍ പുനസ്സമാഗമമായി. ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരണമായി. പഴയ ആല്‍ബം ജീവിതചിത്രങ്ങളായിരുന്നെങ്കില്‍ പുതിയ ആല്‍ബം (മിക്കവാറും) മാറുന്ന ചിത്രങ്ങളാണ്.

അവതാരകര്‍

അര്‍ഥം മാറിയ മറ്റൊരു വാക്കാണ് അവതാരകര്‍. പണ്ടൊക്കെ ഒരു ചര്‍ച്ചയില്‍ അല്ലെങ്കില്‍ മീറ്റിംഗില്‍ ഒക്കെ ഒരു പ്രമേയമോ പ്രബന്ധമോ ഒക്കെ അവതരിപ്പിക്കുന്ന ആളുകളായിരുന്നു അവതാരകര്‍. ഇന്നാകട്ടെ ടിവി വന്നതോടെ അവതാരകരെ അവതരിപ്പിക്കുന്ന ആളായി അവതാരകന്‍ അല്ലെങ്കില്‍ അവതാരക. ടിവി ചര്‍ച്ചയില്‍ യഥാര്‍ത്ഥവിഷയം അവതരിപ്പിക്കുന്ന ആള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളാണ്. അവരെക്കുറിച്ച് പരിചയപ്പെടുത്തുന്ന ആള്‍ അവതാരകനും. എന്തു വ്യത്യാസം അല്ലേ നാത്തൂനേ...

ഇനിയും ഉണ്ട് നാത്തൂനേ നൂറുകണക്കിന് വാക്കുകള്‍ ഇതുപോലെ. അത് ഇനിയൊരവസരത്തില്‍ പറയാം.

*

കൃഷ്ണപൂജപ്പുര

Tuesday, July 8, 2008

വിദ്യാഭ്യാസ ചിന്തകള്‍

സ്വാശ്രയ കോളേജുകളുടെ വരവോടെ സാമൂഹ്യ നീതിയും അവസരസമത്വവും വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെടുന്നതിനെതിരായുള്ള രൂക്ഷ സമരങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവരികയാണ്. സ്വാശ്രയകോളേജുകളെ സാമൂഹ്യ നിയന്ത്രണത്തിലാക്കുന്നതിനായി കേരളസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച നടപടികള്‍ കോടതികളുടെ ഇടപെടലുകള്‍മൂലം വേണ്ടത്ര ഫലവത്തായിട്ടില്ല. അതുകൊണ്ടുതന്നെ സ്വാശ്രയമാനേജുമെന്റുകളുടെ ധാര്‍ഷ്‌ട്യത്തിനെതിരെയുള്ള ഇടപെടല്‍ ശക്തമാക്കേണ്ടതുണ്ട് എന്നതില്‍ സംശമില്ല. കേരളത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, നഴ്‌സിങ്ങ്, ഫാര്‍മസി തുടങ്ങിയ ഇരുന്നൂറോളം വരുന്ന പ്രൊഫഷണല്‍ കോളേജുകളിലായി ഏതാണ്ട് മുപ്പതിനായിരം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അതേ അവസരത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മുന്നൂറിലേറെ വരുന്ന ആര്‍ട്ട്സ് ആന്റ് സയന്‍സ് കേളേജുകള്‍ (പട്ടിക ഒന്ന്, രണ്ട്) നേരിടുന്ന പ്രശ്നങ്ങള്‍ കൂടി ഇതോടൊപ്പം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്.


പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടാത്തവരും മറ്റു നിവൃത്തിയില്ലാത്തവരുമാണ് ഇപ്പോള്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെത്തുന്നത്. ഇവിടെ പഠിക്കുന്ന മൊത്തം കുട്ടികളില്‍ 67 ശതമാനവും പോസ്‌റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളില്‍ പഠിക്കുന്നവരില്‍ 78 ശതമാനവും പെണ്‍കുട്ടികളാണ്. താരതമ്യേന പിന്നോക്കം നില്‍ക്കുന്ന സാമ്പത്തിക സാമൂഹ്യവിഭാഗങ്ങളില്‍പ്പെട്ട ഇടത്തരക്കാരും ദരിദ്രരുമാണ് ഇത്തരം കോളേജുകളിലെത്തുന്നവരില്‍ ഭൂരിഭാഗവും. മൊത്തം വിദ്യാര്‍ഥികളില്‍ 15% ത്തിലേറെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരുമാണ്. പതിനായിരത്തിനടുത്ത് യുജിസി അധ്യാപകരാണ് സര്‍ക്കാര്‍ വേതനം പറ്റി ഇവിടെ ജോലിനോക്കുന്നത്. മാത്രമല്ല മൊത്തം കോളേജുകളില്‍ പകുതിയോളം സ്വാശ്രയമേഖലയിലാണെന്നതിനു (പട്ടിക ഒന്ന്) പുറമെ പല എയ്‌ഡഡ് കോളേജുകളിലും അണ്‍എയ്‌ഡഡ് കോഴ്‌സുകളും നടന്നുവരുന്നുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്നവര്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍കൂടി പരിശോധിച്ച് പരിഹാരം കണ്ടെത്തേണ്ടതല്ലേ?


സര്‍ക്കാര്‍ എയ്‌ഡഡ് സ്കൂളുകളും കോളേജുകളുമായി കേരളത്തില്‍ വളര്‍ന്ന് പന്തലിച്ച് വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലിപ്പിക്കപ്പെടുന്നവര്‍ക്ക് പല സവിശേഷതകളുണ്ടായിരുന്നു. ഏറ്റവും പ്രധാനമായിട്ടുള്ളത് നമ്മുടെ ബിരുദധാരികളുടെ അക്കാദമിക് മികവു തന്നെയായിരുന്നു. അഖിലേന്ത്യാതലത്തിലുള്ള മിക്ക പരീക്ഷകളിലും മലയാളികള്‍ മുന്‍നിരയിലെത്തിയതും നിരവധി അക്കാദമിക്ക് സ്ഥാപനങ്ങളുടെ തലപ്പത്ത് മലയാളികള്‍ പ്രതിഷ്ഠിക്കപ്പെട്ടതും നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയുടെ തെളിവായിരുന്നു. അതോടൊപ്പം നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യതാസാധ്യതയും ഉയര്‍ന്നു നിന്നു. അതുകൊണ്ടാണ് വലിയൊരു പ്രവാസി ജനസമൂഹം കേരളത്തിലുണ്ടായത്. കേരളത്തിനുള്ളില്‍ തൊഴില്‍ സാധ്യത കുറഞ്ഞിരുന്നപ്പോഴും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും എന്തിന് ആഫ്രിക്കന്‍ നാടുകളിലും വിവിധ തൊഴില്‍ മേഖലകളില്‍ മലയാളികള്‍ സ്ഥാനം പിടിച്ചു. കേരളം നേരിടുന്ന സാമ്പത്തിക മുരടിപ്പില്‍നിന്നും സംസ്ഥാനത്തെ ഒരു പരിധിവരെ കരകയറ്റുന്നത് പ്രവാസിമലയാളികള്‍ കേരളത്തിലേക്കയക്കുന്ന വിദേശപണം ആയി മാറിയിരിക്കുന്നു.

നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെട്ട സാമൂഹ്യ നീതി, ഗുണമേന്മ, തൊഴില്‍ സാധ്യത തുടങ്ങിയ എല്ലാ തലങ്ങളിലും കേരളം ഇന്ന് പുറകോട്ടു പോയ്ക്കൊണ്ടിരിക്കയാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്നും പുറത്തുവരുന്ന ബിരുദധാരികള്‍ നേരിടുന്ന പ്രധാന പ്രശ്നം പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പര്യാപ്തമായ പരിശീലനം അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്. നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യതാസാധ്യത കുറഞ്ഞുവരുന്നു എന്നതാണ് കേരളം നേരിടുന്ന മുഖ്യ പ്രശ്നം. സ്വഭാവികമായും കേരളം നേരിടേണ്ടിവരുന്ന പ്രധാന പ്രതിസന്ധി അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയായി മാറിക്കൊണ്ടിരിക്കുന്നു. ലോകത്തെല്ലാം വിദ്യാസമ്പന്നര്‍ ഒരു സമൂഹത്തിന്റെ ആസ്തിയായിരിക്കുമ്പോള്‍ കേരളത്തില്‍ മാത്രം അവര്‍ ബാധ്യതയായി മാറുന്നു.

വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും വിദ്യാസമ്പന്നരുടെ എണ്ണത്തിലുള്ള വര്‍ധനവും വ്യവസായ കാര്‍ഷിക ശാസ്ത്ര സാങ്കേതിക മേഖലകളുടെ നവീകരണത്തിലേക്കും വിപുലീകരണത്തിലേക്കും നയിക്കുമെന്നാണ് വികസിത രാജ്യങ്ങളുടേയും സമീപകാലത്തെ ചൈനയുടേയും അനുഭവങ്ങള്‍ തെളിയിക്കുന്നത്. വിദ്യാഭ്യാസമേഖല ഉല്‍പ്പാദന സേവനമേഖലകളുടെയും അതുവഴി സാമ്പത്തിക മേഖലയുടേയും വളര്‍ച്ചക്ക് പ്രേരകശക്തിയായി മാറുന്നു. അതേയവസരത്തില്‍ ഉല്‍പ്പാദന സേവന സാമ്പത്തിക മേഖലകള്‍ തിരിച്ചും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കും വൈവിധ്യവല്‍ക്കരണത്തിനുമുള്ള ഉദ്ദീപന ശക്തിയായി മാറുന്നു. ഉല്‍പ്പാദനമേഖലക്കും മറ്റും ആവശ്യമായ മനുഷ്യവിഭവശേഷി നല്‍കേണ്ടത് വിദ്യാഭ്യാസമേഖലയാണല്ലോ. എന്നാല്‍ കേരളത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. നമ്മുടെ വിദ്യാഭ്യാസ മേഖല വളര്‍ന്നു പന്തലിച്ചു വന്ന കാലത്താണ് ഉല്‍പ്പാദനമേഖല മുരടിച്ചു പോയത്. കേരളത്തിന്റെ സമ്പദ് ഘടന നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞില്ല. അതിനായുള്ള ഗൌരവമായ ശ്രമങ്ങളൊന്നും കാര്യമായി നടന്നില്ല. അതിനിടെ കൂടുതല്‍ നൈപുണ്യങ്ങളും കഴിവുകളുമുള്ളവരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം ഉല്‍പ്പാദന സേവന മേഖലകള്‍ അതിവേഗം മാറുകയും ചെയ്തു. ലോകം ഒരു വൈജ്ഞാനിക സമൂഹമായി മാറിക്കൊണ്ടിരുന്നപ്പോള്‍ ഈ പരിവര്‍ത്തനം ഏറ്റവും പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്ന കേരളം അതിനോട് പ്രതികരിക്കാതെ വൈമുഖ്യം കാട്ടിമാറിനില്‍ക്കുകയാണുണ്ടായത്. കാലോചിതമായി കൂടുതല്‍ നൈപുണ്യങ്ങളും മാറിയ ലോകസാഹചര്യത്തിനനുസൃതമായ കഴിവുകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ശാരീരികാദ്ധ്വാനത്തോട് വിരക്തിജനിപ്പിക്കുകയും ഉള്ള കഴിവുകള്‍ കൂടി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ വളരുന്നത്.

നമ്മുടെ വിദ്യാഭ്യാസത്തിന്റെ അക്കാദമിക് ഗുണനിലവാരവും കുറഞ്ഞുവരികയാണെന്ന വസ്തുത ഇപ്പോള്‍ ഒരു തര്‍ക്ക വിഷയമല്ലാതായിട്ടുണ്ട്. സമീപകാലത്ത് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് അഖിലേന്ത്യാതലത്തില്‍ മികവുകാട്ടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒറ്റ സ്ഥാപനം പോലുമില്ലെന്നാണ്. അടിസ്ഥാനശാസ്ത്രവിഷയങ്ങളിലും മാനവികവിഷയങ്ങളിലുമെല്ലാം കേരളീയര്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാളും പുറകിലാണ്. അഖിലേന്ത്യാ മത്സര പരീക്ഷയിലും മറ്റുമുള്ള മലയാളി കുത്തക അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. കേരളീയ ഗണിത ശാസ്ത്ര പാരമ്പര്യത്തിന്റെ പേരില്‍ അഭിമാനിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ നമ്മുടെ കുട്ടികള്‍ അടുത്തകാലത്ത് ഏറ്റവും പുറകോട്ടു പൊയ്കൊണ്ടിരിക്കുന്നത് ഇതേ വിഷയത്തിലാണെന്നത് ഒരു വൈരുധ്യമായി അവശേഷിക്കുന്നു.

ഇക്കാരണങ്ങളെല്ലാം മൂലം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ക്കുള്ള പൊതുസമൂഹത്തിന്റെ സ്വീകാര്യത കുറഞ്ഞുവരികയാണ്. ഇതിനുള്ള പ്രധാന കാരണം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളും ഭാഷാ മാനവിക വിഷയങ്ങളും പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്ക് തൊഴില്‍ സാധ്യത കുറവാണെന്ന വിശ്വാസമാണ്. ഇതില്‍ തെല്ലും കഴമ്പില്ലെന്നതാണ് സത്യം. തൊഴില്‍ സാധ്യതയുള്ള വിവര സാങ്കേതിക വിദ്യാമേഖല നോക്കുക. എഞ്ചീനീയറിങ് കോളേജില്‍ നിന്നു പഠിച്ചിറങ്ങുന്ന ഓരോ കമ്പ്യൂട്ടര്‍ പ്രൊഫഷണലിനോടൊപ്പം പ്രൊഫഷണല്‍ വിദ്യാഭ്യാസം ആവശ്യമില്ലാത്ത വിവരസാങ്കേതിക വിദ്യാധിഷ്ഠിത മേഖലകളില്‍ കുറഞ്ഞത് പത്തു പതിനഞ്ചു പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതു പ്രയോജനപ്പെടുത്താന്‍ വിദ്യാഭ്യാസ രീതിയിലെ വൈകല്യംമൂലം നമുക്കു കഴിയുന്നില്ലെന്നു മാത്രം. നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യതാ സാധ്യത കുറവാണെന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനു പുറമേ, വിശകലന സാമര്‍ഥ്യം, കമ്പ്യൂട്ടര്‍ നൈപുണ്യം, സംഘാടന സാമര്‍ഥ്യം തുടങ്ങിയ പൊതുവേ സോഫ്ട് സ്കില്‍സ് എന്നും ഗ്ലോബല്‍ സ്കില്‍സ് എന്നും വിളിക്കാറുള്ള കഴിവുകളുള്ളവരെയാണ് ഐ ടി സേവന മേഖലയ്ക്കാവശ്യം. പഠനവിഷയത്തില്‍ പ്രാഗത്ഭ്യമുള്ളവര്‍ പോലും സോഫ്ട് സ്കില്ലില്‍ പിന്നോട്ടുപോകുന്നു എന്നതാണ് നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യത ഇല്ലാതാക്കുന്നത്.

ഇതിനുപുറമേ അടിസ്ഥാന ശാസ്ത്ര മാനവിക വിഷയങ്ങളില്‍ ബിരുദമെടുക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും മറ്റു നിരവധി മേഖലകളില്‍ ധാരാളം തൊഴില്‍ സാധ്യതകളുണ്ട്. അതിവേഗം പ്രാദേശികവല്‍ക്കരണത്തിന് വിധേയമാക്കപ്പെട്ടുവരുന്ന വിവരസാങ്കേതിക വിദ്യാമേഖലയില്‍ ഭാഷാവിദഗ്ദരേയും ആവശ്യമാണ്. ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പുറമെ സാമ്പത്തിക ശാസ്ത്രജ്ഞരേയും സാമൂഹ്യ ശാസ്ത്രജ്ഞരേയുമെല്ലാം ഏതു സമൂഹത്തിന്റെ വളര്‍ച്ചക്കും അനിവാര്യമാണ്. ഈ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോവുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ നിലവാരം കുറഞ്ഞുവരുന്നതുകൊണ്ടാണ്. ഉചിതമായ അക്കാദമിക് ഇടപെടലുകള്‍ നടത്തി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പഠിച്ചിറങ്ങുന്നവരുടെ അക്കാദമിക്ക് നിലവാരവും ഇതര കഴിവുകളും മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഈ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളുടെ തൊഴില്‍ സാധ്യത തീര്‍ച്ചയായും ഉയര്‍ത്താന്‍ കഴിയും. അതോടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലേയ്ക്കുള്ള തള്ളിക്കയറ്റം കുറയുകയും സാമൂഹ്യ നീതി ഇപ്പോള്‍ അവഗണിക്കപ്പെടുന്നവര്‍ക്കു കൂടി ഉറപ്പാക്കാന്‍ കഴിയുകയും ചെയ്യും.

പ്രത്യേകിച്ച് മികവു കാട്ടാതെയും ആധുനിക നൈപുണ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയും സുരക്ഷിതമായി കേരളത്തിനുള്ളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ജീവിക്കാനാവുന്നു. തൊഴിലിടങ്ങളിലെ ഈ സ്ഥിതിവിശേഷം കൊണ്ടുകൂടിയാവണം പ്രത്യേകിച്ചു നൈപുണ്യങ്ങളോ മികവോ ആവശ്യമില്ലാത്ത വിദ്യാഭ്യാസ രീതി കേരളം പിന്തുടരുന്നതെന്നു കരുതുന്നതില്‍ തെറ്റില്ല. അതേ അവസരത്തില്‍ ഓഫീസ് ജോലിയും പഠന ബോധന രീതിയുമെല്ലാം വമ്പിച്ച മാറ്റത്തിനു വിധേയമാക്കപ്പെട്ടുവരികയാണ്. ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ കഴിവും പ്രാപ്തിയുമുള്ളവര്‍ക്കേ ജോലിസാധ്യതയുള്ളൂ എന്ന സ്ഥിതി വന്നുകൊണ്ടിരിക്കയാണ്. തൊഴില്‍ മേഖലയിലെ ഗള്‍ഫ് വല്‍ക്കരണത്തിന്റേയും ആധുനിക കഴിവുകളാര്‍ജിച്ച് അന്യരാജ്യങ്ങളില്‍നിന്നും ഗള്‍ഫിലെത്തുന്നവരുടേയും നിരക്ക് വര്‍ധിക്കുന്നതനുസരിച്ച് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ മലയാളികളുടെ ഈ പ്രധാന തൊഴില്‍ സ്രോതസ്സ് അടഞ്ഞുപോവാനാണ് സാധ്യത.

പൊതുവിദ്യാഭ്യാസമേഖലയുടെ തകര്‍ച്ച നേരിട്ട മലയാളി അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനു മിനക്കെടാതെ എഞ്ചിനീയറിങ്, മെഡിക്കല്‍ തുടങ്ങിയ തൊഴില്‍ സാധ്യത കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്കും മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും തിരിഞ്ഞു. കേരളത്തിനുളളില്‍ ഇത്തരം വിഷയങ്ങളില്‍ പഠന സൌകര്യം കുറവായതുകൊണ്ട് അന്യ സംസ്ഥാനങ്ങളിലെ സ്വകാര്യ കോളേജിലേക്കുള്ള ഒഴുക്കായാണ് ഈ പ്രവണത ആരംഭിച്ചത്. കേരളത്തിനുള്ളില്‍ തന്നെ സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചു കൊണ്ട് കര്‍ണാടക മോഡല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലും വന്‍തോതില്‍ തുടക്കം കുറിച്ചു.

പ്രധാനമായും എഞ്ചിനീയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്ന സ്വാശ്രയവിദ്യാഭ്യാസ സമ്പ്രദായത്തിന് മറ്റ് ചില കാരണങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാന്‍ കഴിയും. അണുകുടുംബരീതി നിലവില്‍ വരുകയും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ മാതാപിതാക്കള്‍ അമിത താല്‍പ്പര്യം കാട്ടുകയും ചെയ്തതോടെ സംഭവിച്ചുവരുന്ന ചില അനഭിലഷണീയ പ്രവണതകളാണിവ. പണ്ടൊക്കെ കുട്ടികളുടെ താല്‍പ്പര്യവും അവരിലുള്ള നൈസര്‍ഗികമായ കഴിവുകളും അവ കണ്ടെത്തുന്നതില്‍ അധ്യാപകര്‍ വഹിച്ചുവന്ന പങ്കുമെല്ലാമാണ് ഉന്നത പഠനവിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ഥികളെ സ്വാധീനിച്ചിരുന്നത്. ഇപ്പോഴാവട്ടെ വിദ്യാര്‍ഥികളുടെ താല്‍പ്പര്യത്തെക്കാളേറെ സാമൂഹ്യ പദവിയും ജീവിത സുരക്ഷിതത്വത്തെപ്പറ്റിയുള്ള വികല സങ്കല്‍പ്പനങ്ങളുമായി മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന മേഖലകളിലേക്ക് തിരിയാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നു. ചുരുക്കത്തില്‍ ഒരുതരം പൊങ്ങച്ച വിദ്യാഭ്യാസമാണ് കേരളത്തില്‍ വളര്‍ന്നു വരുന്നതെന്നാണ് ഈ സമീപകാല മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതിന്റെയെല്ലാം മൊത്തം ഫലം വിദ്യാഭ്യാസ- ഉല്‍പ്പാദന മേഖലകള്‍ പരസ്പരം ഉദ്ദീപിപ്പിക്കുന്ന തരത്തില്‍ ഗുണാത്മക കണ്ണിബന്ധം സ്ഥാപിക്കേണ്ടതിന്റെ സ്ഥാനത്ത് കേരളത്തിലത് ഒന്നിനെ മറ്റൊന്ന് തളര്‍ത്തുന്നതരത്തിലുള്ള വിഷമവൃത്തമായി മാറിയിരിക്കുന്നുവെന്നതാണ്. ഉല്‍പ്പാദന സാമ്പത്തിക മേഖല മുരടിക്കുന്നതിന്റെ ഫലമായി സമ്പത്തുല്‍പ്പാദനം നടക്കാത്തതുകൊണ്ട് കേരളം ഇതിനകം നേടിയെടുത്ത സാമൂഹ്യ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നതുമില്ല. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലജനവിഭാഗങ്ങളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതിനായി ഉല്‍പ്പാദനസേവന മേഖലകളുടെ വളര്‍ച്ചയിലൂടെ കൈവരിക്കേണ്ട സാമ്പത്തിക കുതിപ്പ് ആവശ്യമാണ്. അതുകൊണ്ടാണ് അക്കാദമിക് ജീര്‍ണതയും ജഡത്വവും ബാധിച്ച നമ്മുടെ വിദ്യാഭ്യാസമേഖലയുടെ നവീകരണം കേരള മാതൃകയുടെ സുസ്ഥിരതക്കുള്ള മുഖ്യ അജണ്ടയായി മാറുന്നത്.

വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഒട്ടനവധി സാധ്യതകള്‍ കേരളത്തിനു മുമ്പിലുണ്ടെന്ന വസ്തുത കാണാതെ പോവരുത്. പ്രശ്ന പരിഹാരത്തിനായി കുറുക്കുവഴികള്‍ തേടാതെ കേരളത്തിന്റെ ശക്തികള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കാണ് ശ്രമങ്ങള്‍ ആരംഭിക്കേണ്ടത്. കേരളത്തിന്റെ ഏറ്റവും വലിയ ആസ്തി വിജ്ഞാനാര്‍ജനത്തോട് അത്യധികം താല്‍പ്പര്യവും ആര്‍ത്തിയുമുള്ള കേരളീയ മനോഭാവം തന്നെയാണ്. ഇപ്പോള്‍ കുറെയൊക്കെ പാളിപ്പോവുന്നുണ്ടെങ്കിലും മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനു കൊടുക്കുന്ന മുന്‍ഗണനയും കേരളത്തിന്റെ പ്രത്യേകതയായി കാണാവുന്നതാണ്.

ഒരു വൈജ്ഞാനിക സമൂഹത്തിനാവശ്യമായ എല്ലാ ബൌദ്ധിക അടിത്തറകളും അടിസ്ഥാന സൌകര്യങ്ങളുമുള്ള സംസ്ഥാനമാണ് നമ്മുടേത്. കേരളം ഇന്നേറ്റവും ആശങ്കയോടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത് കാര്‍ഷിക പരമ്പരാഗത മേഖലകളുടെ തകര്‍ച്ചയാണല്ലോ. കൃഷിയുടെ കാര്യമെടുത്താല്‍ കുമരകത്തുള്ള നെല്‍ ഗവേഷണ കേന്ദ്രം മുതല്‍ ഏതാണ്ടെല്ലാ വിളകള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ നമ്മുടെ സംസ്ഥാനത്തിലുണ്ട്. ഇവക്ക് പുറമേ കാര്‍ഷിക സര്‍വകലാശാലയും വനം ഗവേഷണ കേന്ദ്രവും പോലെയുള്ള മികച്ച സ്ഥാപനങ്ങളുമുണ്ട്. ജൈവസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട റ്റി ബി ജി ആര്‍ ഐ, രാജീവ്ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്നോളജി തുടങ്ങിയ ലോക പ്രസിദ്ധ ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. വിവര സാങ്കേതിക വിദ്യയുടേയും മാനവികവിഷയങ്ങളുടേയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എന്നാല്‍ സര്‍വകലാശാലകളുടെ ഗവേഷണ സെന്ററുകളെന്ന നിലയിലുള്ള പരിമിതമായ ബന്ധം ഒഴിച്ചാല്‍ ഗവേഷണ സ്ഥാപനങ്ങളും നമ്മുടെ വിദ്യാഭ്യാസ മേഖലയുമായുള്ള ബന്ധം വളരെ പരിമിതമാണ്. നവീന കോഴ്‌സുകളാരംഭിക്കാനും ലൈബ്രറി, ലാബോറട്ടറി തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പങ്കിടുവാനും പ്രാപ്തമായരീതിയില്‍ സര്‍വകലാശാലകളും കോളേജുകളും ഗവേഷണ സ്ഥാപനങ്ങളുമായി ഒരു തരത്തിലുള്ള അക്കാദമിക് ജൈവബന്ധം സ്ഥാപിക്കേണ്ടതാണ്. ഇതിലേക്കായി സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും മറ്റും ഭേദഗതി വരുത്തേണ്ടിയും വരും.

കേവലം ആശയവിനിമയ ശേഷിയുടെ കുറവുകൊണ്ടു മാത്രം നിരവധി തൊഴിലവസരങ്ങള്‍ നമ്മുടെ ബിരുദധാരികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. ആശയവിനിമയ ശേഷിക്കുപുറമേ, വിശകലന സാമര്‍ഥ്യം തുടങ്ങി പലതരത്തിലുള്ള സംസാരേതര നൈപുണ്യങ്ങളടക്കമുള്ള കഴിവുകള്‍ തൊഴില്‍ ലഭ്യതക്കു മാത്രമല്ല ആധുനിക സമൂഹത്തില്‍ അര്‍ഥവത്തായ ജീവിതം നയിക്കാനും ഇന്നാവശ്യമാണ്. നമ്മുടെ പൊതുവിദ്യാഭ്യാസത്തില്‍ എല്ലാവര്‍ക്കും ഇത്തരം കഴിവുകള്‍ നല്‍കുന്നതിനുള്ള പഠനബോധന രീതികള്‍ ആവിഷ്കരിക്കേണ്ടതാണ്. ചിലര്‍ കരുതുന്നതുപോലെ വന്‍കിട കമ്പനികള്‍ക്ക് തൊഴില്‍ സേനയെ ഉണ്ടാക്കി കൊടുക്കലല്ല യുവാക്കളുടെ സമഗ്ര വ്യക്തിത്വ വികസനം കൂടിയാണ് ഇത്തരം കഴിവുകള്‍ പഠനപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

സ്വാശ്രയകോളേജുകളുടെ വരവോടെ കേരളസമൂഹത്തിന്റെ ശ്രദ്ധമുഴുവന്‍ മെഡിക്കല്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മാത്രമായി ചുരുങ്ങിനില്‍ക്കുന്നത് വിദ്യാഭ്യാസ പരിഷ്കരണത്തെ സംബന്ധിച്ച സമഗ്ര ചര്‍ച്ച അസാധ്യമാക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ എത്രയോ ഇരട്ടി വിദ്യാര്‍ഥികള്‍ അതും സാമൂഹ്യ പിന്നോക്കാവസ്ഥയിലും ദരിദ്ര വിഭാഗത്തിലും പെട്ടവര്‍ പഠിക്കുന്ന ഐ ടി ഐ, പോളിടെക്നിക്ക്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ആര്‍ട്ട്സ് ആന്റ് സയന്‍സ് കേളേജുകള്‍ തുടങ്ങിയവ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്താനും തൊഴില്‍ മേഖലകളില്‍ ഇവിടെ പഠിക്കുന്നവര്‍ക്കൊരിടം ഉറപ്പാക്കുന്നതിനാവശ്യമായ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനും അടിയന്തരമായി ശ്രദ്ധിക്കേണ്ടതാണ്.

വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട സമഗ്രമായ മാറ്റങ്ങളുടെ വിശദമായ പരിശോധനക്കിവിടെ മുതിരുന്നില്ല. ചില അടിസ്ഥാന പ്രശ്നങ്ങള്‍ സൂചിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ഉല്‍പ്പാദന സേവന മേഖലകളെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെടുത്തികൊണ്ടുള്ള സമഗ്രമായ വിദ്യാഭ്യാസ നയമാണ് കേരളം കരുപ്പിടിപ്പിക്കേണ്ടത്. യുവാക്കളുടെ സാമൂഹ്യ ബോധമടക്കമുള്ള വ്യക്തിത്വവികസനം ഉറപ്പാക്കുന്നതോടൊപ്പം ഉല്‍പ്പാദനമേഖലയുടേയും അതുവഴി സാമ്പത്തിക വളര്‍ച്ചയുടേയും ഇന്ധനമായി വര്‍ത്തിക്കാന്‍ കൂടി വിദ്യാഭ്യാസ മേഖലക്കു കഴിയണം.

ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനായി അതിവേഗം നടപ്പിലാക്കേണ്ട ചില പരിഷ്കാരങ്ങള്‍ സൂചിപ്പിക്കട്ടെ.

* ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ നടക്കുന്ന കോഴ്സുകളുടെ സമഗ്രമായ പരിഷ്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികള്‍ ആവിഷ്ക്കരിച്ചു കാലോചിതമായി പരിഷ്കരിക്കുന്നതിനു പുറമെ, പഠന ബോധനരീതികളിലും മൂല്യ നിര്‍ണയത്തിലും മാറ്റം വരുത്തേണ്ടതാണ്.

* പരമ്പരാഗത കോഴ്സുകള്‍ക്കുപുറമെ യുജിസി സ്പോണ്‍സേര്‍ഡ് കോഴ്സുകള്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍, ചില യൂണിവേഴ്സികളാരംഭിച്ചിട്ടുള്ള ഓഫ് കാമ്പസ് കോഴ്സുകള്‍ തുടങ്ങി വിവിധങ്ങളായ ഒട്ടനവധി കോഴ്സുകള്‍ ഇപ്പോള്‍ കോളേജുകളില്‍ നടന്നുവരുന്നുണ്ട്. ഇവയുടെ ഒരു അക്കാദമിക്ക് വിലയിരുത്തലും തൊഴില്‍ സാധ്യതാ പഠനവും നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.

* ഇതിനകം മിക്ക സര്‍വകലാശാലകളിലും പോസ്‌റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായ സെമസ്‌റ്റര്‍ സമ്പ്രദായത്തിലാക്കിയിട്ടുണ്ട്, സെമസ്‌റ്റര്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അക്കാദമിക്ക് നിലവാരം മാത്രമല്ല ആശയവിനിമയശേഷിയും വര്‍ധിച്ചു വരുന്നതായി കാണുന്നുണ്ട്. സെമിനാറുകളിലും മറ്റും പങ്കെടുത്ത് ആശയപ്രകാശനം നടത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളത്. ഡിഗ്രിതലത്തിലും സെമസ്‌റ്റര്‍ഏര്‍പ്പെടുത്തുകയും ഘട്ടംഘട്ടമായി മുഖ്യ വിഷയത്തിനു പുറമേ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന മറ്റു വിഷയങ്ങള്‍ കൂടി അടങ്ങിയ ചോയ്സ് ബേസ്‌ഡ് ക്രെഡിറ്റ് ആന്റ് സെമസ്‌റ്റര്‍ സിസ്റ്റത്തിലേക്ക് പഠന ബോധന രീതി മാറ്റുകയും ചെയ്യേണ്ടതാണ്. ഇതിലേക്കായി ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ മാര്‍ഗ നിര്‍ദേശ രേഖ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ സെമസ്‌റ്ററൈസേഷന്‍ കേവലം മൂല്യനിര്‍ണയത്തിലുള്ള ഗ്രേഡിങ് സമ്പ്രദായം മാത്രമായി ചുരുങ്ങി പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
* ഇപ്പോഴുള്ള പാഠ്യപദ്ധതിക്കു പുറമേ ഏതു വിഷയത്തില്‍ ചേരുന്നവരും പഠിക്കേണ്ട ഗ്ലോബല്‍ സ്കില്ലുകള്‍ അടങ്ങിയ ഫൌണ്ടേഷന്‍ കോഴ്സ് കൂടി ആരംഭിക്കാനും ശ്രദ്ധിക്കേണ്ടതാണ്. യുജിസി സാമ്പത്തിക സഹായത്തോടെ അനുവദിച്ചിട്ടുള്ള ആഡ് ഓണ്‍ കോഴ്സുകള്‍ ഭാവനയോടെ കരുപ്പിടിപ്പിച്ചാല്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് നിലവാരവും മറ്റുകഴിവുകളും വളര്‍ത്തിയെടുക്കാന്‍ കഴിയും.

* ആധുനിക വൈജ്ഞാനിക വളര്‍ച്ചയേയും അധ്യയന രീതികളെയും വിവര സാങ്കേതിക വിദ്യയുടെ ബോധന-അക്കാദമിക്ക് സാധ്യതകളേയും പറ്റി അധ്യാപകരില്‍ പലര്‍ക്കുമുള്ള അറിവ് വളരെ പരിമിതമാണ്. ഇക്കാരണത്താല്‍ വിദ്യാര്‍ഥികളില്‍ വിജ്ഞാന തൃഷ്ണ ഉണര്‍ത്താന്‍ പല അധ്യാപകര്‍ക്കും കഴിയുന്നില്ല. അക്കാദമിക്ക് സ്‌റ്റാഫ് കോളേജുകള്‍ വഴി നടത്തുന്ന റിഫ്രഷര്‍ കോഴ്സുകള്‍ അധ്യാപകരുടെ അക്കാദമിക്ക് ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനുള്ള വിപുലവും ഫലവത്തുമായ പരിശീലന പരിപാടി സംഘടിപ്പിക്കേണ്ടതാണ്. കൃത്രിമ ഉപഗ്രഹസംവിധാനങ്ങളായ എഡ്യൂസാറ്റും, യുജിസിയുടെ ഇന്‍ഫ്ളിബ്‌നെറ്റ്, (Information and Library Network (INFLIBNET) , ഇന്‍ഫൊനെറ്റ് പദ്ധതികളും അധ്യാപകരുടെ മികവ് മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
* പല കോളേജുകളിലും (പ്രത്യേകിച്ച് സ്വാശ്രയ രീതിയിലുള്ളവ) ആധുനിക കോഴ്സുകള്‍ പലതും ഗസ്‌റ്റ്-കരാര്‍ അധ്യാപകരുടെ സഹായത്തോടെയാണ് നടത്തിവരുന്നത്. ഇത് അക്കാദമിക്ക് നിലവാരം ഇടിയാന്‍ കാരണമാവുന്നുണ്ട്. ഈ സ്ഥിതി പരിഹരിക്കുന്നതിനായി ആവശ്യാനുസരണം അധ്യാപകരുടെ പുനര്‍വിന്യാസമോ പുതിയ നിയമനമോ നടത്താന്‍ നടപടി സ്വീകരിക്കണം.
* കേരളത്തിലുള്ള ടിബിജിആര്‍ഐ, റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുമായി യൂണിവേഴ്സിറ്റികളും കോളേജുകളും അക്കാദമിക് ബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഈ സ്ഥാപനങ്ങളിലെ ഗവേഷകരേയും, ലൈബ്രറി, ലബോറട്ടറി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളും പ്രയോജനപ്പെടുത്തി അന്തര്‍വൈജ്ഞാനിക ബഹുവൈജ്ഞാനിക തൊഴിലധിഷ്ഠിത സംയുക്ത കോഴ്സുകള്‍ ആരംഭിക്കാവുന്നതാണ്. ഇതിലേക്കായി ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള കോളേജ് ക്ളസ്‌റ്ററുകളില്‍ ഗവേഷണസ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കേണ്ടതാണ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ സേവനം വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്തേണ്ടതാണ്.

ഡോ ബി ഇക്‍ബാല്‍, കടപ്പാട്: യുവധാര