Thursday, February 27, 2014

പ്രസംഗത്തിന് മറയ്ക്കാനാകുമോ കണക്കുകളെ?

ഒരു ബജറ്റ് പ്രസംഗമായിരുന്നില്ല ധനമന്ത്രി ചിദംബരം ഫെബ്രുവരി 17നു പാര്‍ലമെന്റില്‍ നടത്തിയത്. അത് തിരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസ്സിന്റെ ഒരു മൈതാന പ്രസംഗമായിരുന്നു. പ്രസംഗം മികച്ചത് തന്നെ; എന്നാല്‍, പ്രസംഗങ്ങള്‍ക്ക് മറച്ചു പിടിക്കാനാവാത്ത കണക്കുകള്‍ ധനമന്ത്രിയുടെ ആത്മവിശ്വാസത്തെ അലോസരപ്പെടുത്തിയോ എന്ന സംശയം ബാക്കി. ഒപ്പം, ബജറ്റ് വായനക്കിടയില്‍ സ്വന്തം പാര്‍ടിക്കാര്‍ തന്നെ വന്നു പ്രസംഗം കീറിക്കളയുമോ എന്ന ഭീതി വേറെ; കീറാനായി മന്ത്രിസഭയിലെ തന്നെ സുഹൃത്ത് പള്ളം രാജു തയാറായി നില്‍പ്പുണ്ടായിരുന്നു. അവരെ തടയാനായി മൂന്നു തടിയന്മാരായ കോണ്‍ഗ്രസ്സ് എംപിമാര്‍ കാവല്‍ക്കാരായി തൊട്ടരികില്‍. ചരിത്രത്തിലാദ്യമായിരിക്കും ഇങ്ങിനെ സ്വന്തം എം പി മാരില്‍ നിന്നും രക്ഷ നേടാന്‍ വേറെ ചില എംപിമാരെ കാവല്‍ നിര്‍ത്തി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സര്‍ക്കാരിന്റെ ദയനീയ അവസ്ഥയ്ക്ക് അടിവരയിടുന്നതായി ആ ദൃശ്യം.

കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങളെ വിലയിരുത്തുക എന്ന കൃത്യമാണ് ചിദംബരം നിര്‍വഹിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിനിടയില്‍ അദ്ദേഹം വിട്ടു പോയത് ഒരു തകര്‍ച്ചയുടെ വക്കിലേക്ക് സമ്പദ്ഘടനയെ എത്തിച്ചിട്ടാണ് യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുന്നത് എന്ന വസ്തുതയാണ്. ആ തകര്‍ച്ചയെ പ്രസംഗം കൊണ്ട് മൂടാനാണ് ചിദംബരം ശ്രമിച്ചത്.

ഒന്ന്: കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞു വരികയാണ്. 2010-11ല്‍ജിഡിപി വളര്‍ച്ചാ നിരക്ക് 8.9 ശതമാനം ആയിരുന്നെങ്കില്‍, അത് 2011-12ല്‍ 6.7 ശതമാനമായും 2012-13ല്‍ വെറും 4.5 ശതമാനമായും ചുരുങ്ങി.

രണ്ട്: ഇന്ത്യയിലെ മൊത്തം മൂലധന നിക്ഷേപ നിരക്ക് 2010-11ല്‍ 37 ശതമാനമായിരുന്നത് 2012-13ല്‍ 35 ശതമാനമായി ചുരുങ്ങി. സ്വകാര്യ കോര്‍പ്പറേറ്റു മേഖലയിലാണ് മൂലധന നിക്ഷേപത്തിലെ ഏറ്റവും കൂടുതല്‍ ഇടിവ്.

മൂന്ന്: ഇന്ത്യയിലെ മൊത്തം മിച്ചം (സേവിങ്സ് നിരക്ക്) 2010-11 ല്‍ 34 ശതമാനമായിരുന്നത് 2012-13ല്‍ 30 ശതമാനമായി ചുരുങ്ങി. ഇവിടെയാകട്ടെ, കുടുംബങ്ങളുടെ കയ്യില്‍ മിച്ചമായി വരുന്ന പണത്തിന്റെ തോതിലാണ് വലിയ കുറവ് വന്നിരിക്കുന്നത്.

നാല്: മൂലധന നിക്ഷേപവുമായും മിച്ചവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ വളര്‍ച്ച. 2010-11നു ശേഷം ബാങ്കുകളുടെ വായ്പകളിലും വളര്‍ച്ചാ മുരടിപ്പ് കാണാം. ബാങ്ക് വായ്പ്പകള്‍ 2011നും 2012നും ഇടയ്ക്കു 19% കണ്ടു വളര്‍ന്നെങ്കില്‍ 2012 നും 2013 നും ഇടയ്ക്കു 14 % കണ്ടു മാത്രമാണ് വളര്‍ന്നത്. 2012 മാര്‍ച്ചില്‍ വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നു നിന്നിരുന്നുവെങ്കില്‍, ഇന്ന് വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ താഴെയായി. ബാങ്ക് വായ്പ്പകള്‍ വളരാത്തത് മൂലം തന്നെ സമ്പദ് ഘടനയിലെ ചോദനവും വളരാതെ തന്നെ നില്ക്കും.

അഞ്ചു, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് ബാങ്ക് വായ്പ്പകളുടെ തിരിച്ചടവ് നിരക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ (ചജഅ) അവരുടെ മൊത്തം വായ്പ്പയുടെ 3 % ആയിരുന്നെങ്കില്‍ 2013 മാര്‍ച്ചില്‍ അത് 4 % ആയി ഉയര്‍ന്നു. 2014ല്‍ ഇത് 5% വരെ എത്തും എന്നാണു ചില കണക്കുകള്‍ കാണിക്കുന്നത്. ഒപ്പം, ബജറ്റില്‍തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്, ഇന്ത്യയിലെ വ്യവസായ രംഗം ഇന്ന് ഒരു വലിയ പ്രതിസന്ധിയിലാണ് എന്നത്. മാനുഫാക്ചറിങ് രംഗത്ത് വളര്‍ച്ചയേയില്ല. ഇതു മൂലമാണ് തൊഴിലില്ലായ്മ ഇത്ര മൂര്‍ച്ഛിച്ചിട്ടുള്ളത് എന്നത് ഏവരും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യവുമാണ്. ഇതിനൊക്കെ യുപിഎ അല്ലെ ഉത്തരം പറയേണ്ടത്? ഇതിനു പരിഹാരം കാണാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? സമ്പദ്ഘടനയിലെ ചോദനം വളര്‍ത്തി വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അങ്ങിനെ ചോദനം വളര്‍ത്താന്‍ പൊതുചിലവും പൊതുനിക്ഷേപവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അതിനു പകരം ചിലവു കുറയ്ക്കാനും അത് വഴി അന്താരാഷ്ട്ര നിക്ഷേപകരെ സന്തോഷിപ്പിക്കാനും അല്ലേ ശ്രമിച്ചിട്ടുള്ളത്?

കണക്കുകള്‍ നോക്കാം. 2012-13 ല്‍ ഇന്ത്യയുടെ റവന്യൂ കമ്മി 3.9 ശതമാനവും ധനക്കമ്മി 5.2 ശതമാനവും ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഇത് കുറച്ചു റവന്യൂ കമ്മി 3.3 ശതമാനവും ധന കമ്മി 4.6 ശതമാനവും ആക്കി നിര്‍ത്തിയിരുന്നു; അതിനു വേണ്ടി വലിയ തോതില്‍ പൊതുചിലവുകള്‍ വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണ് 2014-15 വര്‍ഷത്തേക്ക് റവന്യൂ കമ്മി 3 ശതമാനവും ധനക്കമ്മി 4.1 ശതമാനവും എന്ന ലക്ഷ്യം ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞോ? പ്രശ്നമില്ല. എന്നാല്‍, അതുണ്ടായിട്ടില്ല. 2012-13ല്‍ ജിഡിപിയുടെ 10.4% ആയിരുന്നു മൊത്തം നികുതി വരുമാനം. ഇത് കൂട്ടി 10.9% ആക്കണം എന്ന് ലക്ഷ്യം വെച്ച 2013-14ല്‍ കിട്ടിയത് 10.2 % മാത്രം. അതുകൊണ്ടുകൂടിയാണ് കഴിഞ്ഞ വര്‍ഷത്തെ കടുത്ത ചിലവ് ചുരുക്കല്‍ നമ്മള്‍ കണ്ടത്. എന്നിട്ടാണ് അടുത്ത വര്‍ഷത്തേക്ക് 10.7 ശതമാനം നികുതി വരുമാനം ലക്ഷ്യംവെച്ചു ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതും പിരിക്കാന്‍ കെല്‍പ്പില്ല എന്നറിയാം. വീണ്ടും ചെലവ് ചുരുക്കും എന്നര്‍ഥം. നികുതി പിരിച്ചോ ഇല്ലയോ എന്ന് ജനങ്ങള്‍ക്കറിയാന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറുള്ള രേഖയാണ് ടമേലോലിേ ീള ഞല്ലിൗലെ എീൃലഴീില എന്ന ബജറ്റ് കൈപുസ്തകം. ഇത് വഴിയാണ് നമുക്ക് മനസ്സിലായത് 2012-13 ല്‍ അഞ്ചേകാല്‍ ലക്ഷം കോടി രൂപ നികുതി സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു എന്ന്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഈ കണക്കറിയാന്‍ മാര്‍ഗമില്ല. കാരണം ഈ വര്‍ഷത്തെ ബജറ്റിന്റെ കൂടെ ആ പ്രസിദ്ധീകരണം ഇല്ല!

എന്താണ് ചിദംബരത്തിനു ഇവിടെ മറയ്ക്കാനുള്ളത്? എഴുതി തള്ളിയ നികുതിപ്പണം കൂടിയത് കൊണ്ടാണോ? അത് ജനങ്ങളോട് പറയാന്‍ നാണക്കേടായിട്ടാണോ? കഴിഞ്ഞ രണ്ടു വര്‍ഷമായി സമ്പദ്ഘടനയെ ഉലച്ചിരുന്ന ഒരു വിഷയമായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ച. ആ തകര്‍ച്ചയുടെ മൂലകാരണം ഇന്ത്യയിലെ വളര്‍ന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി ആയിരുന്നു. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന ഇറക്കുമതികളും വളരാതെ നില്‍ക്കുന്ന കയറ്റുമതികളും കൂടി വരുത്തിവെച്ച വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. ഐ.റ്റി. സര്‍വീസുകള്‍ക്ക് അപ്പുറത്ത് കയറ്റുമതികള്‍ വളരാത്തതു മൂലം, ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശനാണയ ശേഖരം വളരുന്നില്ല; എന്നാല്‍, ഇറക്കുമതികള്‍ തുടരുന്നതു മൂലം അതിലേക്കായി കൊടുക്കാന്‍ കയ്യിലുള്ള വിദേശനാണയ ശേഖരം ചുരുങ്ങുന്നു.

2011ന്റെ മദ്ധ്യം മുതല്‍ വളരെ വലിയ തോതില്‍ കറണ്ട് അക്കൗണ്ട് കമ്മി വര്‍ദ്ധിച്ചു. ഇത് പിടിച്ചു നിര്‍ത്താനായി എന്നാണു ചിദംബരത്തിന്റെ വാദം. എന്നാല്‍, എങ്ങനെ എന്നതാണ് ചോദ്യം. ബജറ്റില്‍ തന്നെ പറയുന്നു 1500 കോടി ഡോളര്‍ പുതിയ വിദേശ നിക്ഷേപം വാങ്ങിക്കൊണ്ടാണ് ഇത് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് എന്ന്. അതായത്, പുറമേ നിന്ന് കടം വാങ്ങിയ പണം കൊണ്ട് തന്നെയാണ് ഈ തകര്‍ച്ചയില്‍ നിന്നും കര കയറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന്. ഇനിയുമുണ്ട്. വളരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടികള്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്താനായുള്ള നടപടികള്‍ - ഇതൊന്നും തന്നെ ബജറ്റിലില്ല. വിലക്കയറ്റം നോക്കൂ. മൊത്തം പണപ്പെരുപ്പം കുറഞ്ഞു എന്നാണു വാദം. എന്നാല്‍, സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പമോ? 2012 ഡിസംബറില്‍ ഭക്ഷ്യപണപ്പെരുപ്പം 9.03 ശതമാനം. ഇത് 2013 ഡിസംബറില്‍10.54 ശതമാനം. ബജറ്റ് രേഖകള്‍ തന്നെ പറയുന്ന കണക്കുകളാണ് ഇവ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു വലിയ മാന്ദ്യത്തിന്റെ വക്കിലാണ്. ഇന്നത് ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2007ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യയിലെ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉന്നയിച്ച ഒരു പ്രധാന വാദമായിരുന്നു റലരീൗുഹശിഴ ന്റേത്. അതായത്, ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന കൊളുത്തുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇല്ല. അത് കൊണ്ട്, ഇന്ത്യ പ്രതിസന്ധിയില്‍ നിന്നും ഒഴിഞ്ഞു തന്നെ നില്‍ക്കും. ഈ വാദം ഇന്ന് നവലിബറലുകള്‍ തന്നെ തള്ളിയിരിക്കുന്നു.

എല്ലാ മേഖലകളെയും ഇന്ന് മുരടിപ്പ് പിടികൂടിയിരിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി സര്‍ക്കാരിന്റെ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന കേയ്നീഷ്യന്‍ രീതിയാണ്. എന്നാല്‍, വിദേശനിക്ഷേപത്തോടുള്ള ഭരണകൂടത്തിന്റെ സ്നേഹം ആ വഴിയും കൊട്ടിയടച്ചു. എങ്ങിനെ? വളര്‍ച്ച കുറഞ്ഞപ്പോള്‍ നികുതി വരുമാനവും കുറഞ്ഞു. അപ്പോള്‍, സര്‍ക്കാര്‍ ചിലവ് വര്‍ധിക്കണമെങ്കില്‍ കടമെടുക്കണം. കടമെടുത്താല്‍ ബജറ്റ് - ധനക്കമ്മികള്‍ കൂടും. അപ്പോള്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയെ കൂടുതല്‍ ഭയക്കാന്‍ തുടങ്ങും. കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തിന് പുറത്തേക്ക് ഒഴുകാന്‍ അത് വഴി വെയ്ക്കും. ഡോളര്‍ ശേഖരം വീണ്ടും കുറയും. രൂപയുടെ മൂല്യവും കുറയും. സര്‍ക്കാര്‍ അത് ഭയക്കുന്നു.

അതിനാല്‍, കമ്മി കുറയ്ക്കുക എന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ചിലവുകള്‍ കുറയ്ക്കുക തന്നെ വേണം. ചിലവുകള്‍ വര്‍ധിക്കാത്തത് ചോദനം വീണ്ടും കുറയ്ക്കുകയും വളര്‍ച്ച കൂടുതല്‍ മുരടിക്കുകയും ചെയ്യും. അങ്ങിനെ മുരടിപ്പില്‍ നിന്നും കൂടുതല്‍ മുരടിപ്പിലേക്കു സമ്പദ്ഘടന കൂപ്പുകുത്തുന്നു. ഇത്തരത്തിലുള്ള കൂപ്പുകുത്തലില്‍ നിന്ന് കരകയറാനുള്ള ഒരു മാര്‍ഗവും ചിദംബരത്തിന്റെ ബജറ്റില്‍ ഇല്ല എന്നതാണ് വസ്തുത. മറിച്ചു, പ്രതിസന്ധിയുടെ എല്ലാ ഭാരവും സാധാരണക്കാരുടെ മേലില്‍ കെട്ടി വെച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് ബജറ്റില്‍ ഉള്ളത്.

*
ആര്‍ രാംകുമാര്‍ ചിന്ത വാരിക

ചിദംബരം എങ്ങനെ ധനപ്രതിസന്ധി മറികടന്നു?

തിരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റാണിത്. സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ശോഭനമായ ചിത്രം വരച്ചുകാണിക്കണം. ജനങ്ങളെ മയക്കാനുള്ള മോഹന വാഗ്ദാനങ്ങള്‍ വേണം. പക്ഷേ ഇതൊന്നും ചെയ്യാനുള്ള പരുവത്തിലല്ല രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. 2013-14ല്‍ സമ്പദ്ഘടന 4.9 ശതമാനം മാത്രമേ വളര്‍ന്നുള്ളു. രണ്ടക്ക സാമ്പത്തികവളര്‍ച്ചയുടെ പെരുമ്പറ മുഴക്കത്തോടെയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചതെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണമൊഴിയുന്നത് മുന്‍കാല റെക്കോര്‍ഡിന്റെ പകുതി ലക്ഷ്യംപോലും കൈവരിക്കാനാകാതെയാണ്. ഇതോടൊപ്പം വിലക്കയറ്റവും രൂക്ഷമാണ്. ഉപഭോക്തൃ വിലസൂചിക 9 ശതമാനമാണ്.

സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടുമ്പോള്‍ കുറച്ചൊക്കെ വിലക്കയറ്റവും അനിവാര്യമാണെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ചിദംബരം വിശദീകരിച്ചത്. രണ്ട് തെറ്റുണ്ട് ഈ വാദത്തില്‍. ഒന്ന് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഇന്നത്തെ വിലക്കയറ്റം. രണ്ട് ഇന്ത്യയേക്കാള്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന ചൈനയില്‍ വിലക്കയറ്റം നമ്മുടെ പകുതിയേ വരൂ. രൂപയുടെ മൂല്യം ഇടിയുകയാണ്. 2008ല്‍ ഒരു ഡോളറിന് 44 രൂപയായിരുന്നു. ഇന്ന് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 62 രൂപ നല്‍കണം. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് ഡോളര്‍ സുലഭമായി അച്ചടിച്ച് ഇറക്കുന്ന നയം തിരുത്തുകയാണ്. സാമ്പത്തിക മാന്ദ്യത്തിനു പ്രതിവിധിയായി പ്രതിമാസം ധനകാര്യ സ്ഥാപനങ്ങളുടെ ഏതാണ്ട് 8500 കോടി ഡോളര്‍ വിലയുള്ള കടപ്പത്രങ്ങള്‍ വാങ്ങുന്ന നയം അവര്‍ പടിപ്പടിയായി ചുരുക്കാന്‍ തീരുമാനിച്ചതുമൂലം ഇന്ത്യയിലേക്കുള്ള ഡോളറിന്റെ ഒഴുക്ക് കുറഞ്ഞു. ഡോളറിന് പ്രിയം ഏറി. രൂപയുടെ മൂല്യം ഇടിഞ്ഞു. ഈ പ്രവണത ഇനിയും തുടരും.

വിദേശ വ്യാപാരക്കമ്മിയാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു ഗൗരവമേറിയ പ്രശ്നം. ഇറക്കുമതി ഉദാരവല്‍ക്കരണംമൂലം വിദേശനാണയ ചെലവ് ഏറി. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ മാന്ദ്യംമൂലം കയറ്റുമതി വര്‍ധിച്ചില്ല. ഇതിന്റെ ഫലമായി വിദേശവ്യാപാര കമ്മി അടിക്കടി വര്‍ധിച്ച് 8,000 കോടി ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതിയുടേയും മറ്റും മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിദേശ വ്യാപാരകമ്മി ഇപ്പോള്‍ 5500 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്. പക്ഷേ അപകടമേഖല ഇനിയും തരണംചെയ്തിട്ടില്ല. മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി സാമ്പത്തിക മേഖലയില്‍ ഇടപെടണം. സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തി വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ത്തണം. സബ്സിഡി നല്‍കി വിലക്കയറ്റത്തിന് കടിഞ്ഞാണിടണം. ആവശ്യക്കാര്‍ക്ക് കൂടുതല്‍ വിദേശനാണയം റിസര്‍വ്ബാങ്ക്വഴി ലഭ്യമാക്കണം. പക്ഷേ ഈ നടപടികള്‍ സ്വീകരിക്കാന്‍ ചിദംബരത്തിനാവില്ല. കരണം സര്‍ക്കാരിന്റെ കമ്മി വളരെ വലുതാണ്. കമ്മി ഇനിയും കൂടിയാല്‍ വിലക്കയറ്റം രൂക്ഷമാകാം. ധനക്കമ്മി കുറച്ചില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുമെന്ന് വിദേശ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണ്. അങ്ങനെവന്നാല്‍ വിദേശ മൂലധനം ഇന്ത്യയില്‍നിന്നു പിന്‍വാങ്ങും. വിദേശനാണയ പ്രതിസന്ധി രൂക്ഷമാകും. എങ്ങനെയാണ് ചിദംബരം ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപെട്ടത്. എല്ലാവരും കരുതിയത് 2013-14ലെ ധനകമ്മി 5 ശതമാനത്തിലേറെ വരുമെന്നാണ്. ഇത് 4.6 ശതമാനമാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഈ ചെപ്പടിവിദ്യ എന്ത്?

ധനക്കമ്മി എന്നാല്‍ സര്‍ക്കാരിന്റെ മൊത്തം ചെലവും വായ്പയൊഴികെയുള്ള വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്. വായ്പയെടുത്താണ് ഈ കമ്മി നികത്തുക. ഈ തുകയെ ദേശീയ വരുമാനംകൊണ്ട് ഹരിക്കുമ്പോള്‍ കമ്മിയുടെ നിരക്ക് ലഭിക്കുന്നു. അങ്ങനെ ധനക്കമ്മി കണക്കുകൂട്ടുന്നതിന് മൂന്നു ഘടകങ്ങളെ കണക്കിലെടുക്കണം: വരുമാനം, ചെലവ്, ദേശീയ വരുമാനം. ഇതുസംബന്ധിച്ച കണക്കുകളില്‍ തിരിമറി നടത്തിയാണ് 2013-14ലെ കമ്മി 4.6 ശതമാനമായി താഴ്ത്തിയത്. ആദ്യം ചെലവിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച നടപടികള്‍ പരിശോധിക്കാം. ഒന്ന്: ചെലവുകള്‍ രണ്ടുതരമുണ്ട്. പദ്ധതിച്ചെലവും പദ്ധതിയേതര ചെലവും. പദ്ധതിയേതര ചെലവെന്നാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ, സബ്സിഡി തുടങ്ങിയവയാണ്. സാധാരണഗതിയില്‍ ഇവ കുറയ്ക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ചെലവുകുറയ്ക്കാന്‍ ചിദംബരം കണ്ടെത്തിയ എളുപ്പമാര്‍ഗം പദ്ധതിച്ചെലവുകള്‍ വെട്ടിച്ചുരുക്കുകയെന്നാണ്.

2013-14 ധനകാര്യവര്‍ഷത്തെ പദ്ധതിച്ചെലവുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നത് 5.6ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കണക്കുപ്രകാരം പദ്ധതിക്കായി 4.8 ലക്ഷം കോടി രൂപയേ ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 80,000 കോടി രൂപയാണ് പദ്ധതിച്ചെലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. അവസാന കണക്കുവരുമ്പോള്‍ പദ്ധതി ചെലവ് ഇതിലും കുറയാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയ സന്ദര്‍ഭം പദ്ധതിച്ചെലവ് 34 ശതമാനം ഉയര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചപ്പോഴാണ്. അതാണിപ്പോള്‍ പ്രസംഗത്തില്‍ ഒരു വിശദീകരണവും നല്‍കാതെ വെട്ടിക്കുറച്ചിരിക്കുന്നത്. കുടിവെള്ളത്തിനുള്ള വകയിരുത്തല്‍ 21 ശതമാനമാണ് കുറച്ചത്. ആരോഗ്യത്തിനുള്ള വകയിരുത്തല്‍ 20 ശതമാനം കുറച്ചു. റോഡ് വകുപ്പിന്റെ ബജറ്റ് 18 ശതമാനവും ഗ്രാമവികസന വകുപ്പിന്റെ ബജറ്റ് 23 ശതമാനവും വെട്ടിക്കുറച്ചു. മൂലധനച്ചെലവില്‍ 91,000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ 1.4 ലക്ഷം കോടി രൂപയില്‍നിന്ന് 1.2 ലക്ഷം കോടി രൂപയായി കുറച്ചു. രണ്ട്: മൊത്തത്തില്‍ പദ്ധതിയേതര ചെലവിന് 11.1 ലക്ഷം കോടി രൂപയാണ് 2013-14ല്‍ വകയിരുത്തിയിരുന്നത്. ഇത് 11.2 ലക്ഷം കോടി രൂപയായി ചെറിയതോതിലേ അധികരിക്കൂ എന്നാണ് ചിദംബരം പറയുന്നത്. പദ്ധതി ചെലവ് വെട്ടിക്കുറച്ചതിനെ കള്ളക്കണക്ക് എന്നു പറയാനാവില്ല. എന്നാല്‍ പദ്ധതിച്ചെലവ് താഴ്ത്തിനിര്‍ത്താന്‍ അദ്ദേഹം ചെയ്യുന്നത് കള്ളക്കണക്കെഴുതുന്നതിന് തുല്യമാണ്. പദ്ധതിയേതര ചെലവില്‍ ഒരു മുഖ്യ ഇനം സബ്സിഡികളാണ്. എണ്ണക്കമ്പനികള്‍, വളം നിര്‍മാണ വ്യവസായശാലകള്‍, ഫുഡ്കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് ഈ സബ്സിഡികളുടെ സിംഹപങ്കും നല്‍കേണ്ടത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന പത്രം ഇതുസംബന്ധിച്ച വിശദമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. 2013-14ല്‍ ഇവയ്ക്ക് മൂന്നിനുംകൂടി 2.6 ലക്ഷം കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കണം. എന്നാല്‍ ഇതില്‍ 1.23 ലക്ഷം കോടി രൂപ അടുത്തവര്‍ഷമേ നല്‍കൂ. ഈ വര്‍ഷം നല്‍കാനുള്ള പണം ബജറ്റില്‍ ഇല്ല. തല്‍ക്കാലം ഈ സ്ഥാപനങ്ങള്‍ ബാങ്കില്‍നിന്ന് കടമെടുത്തു കാര്യങ്ങള്‍ നടത്തുകയേ നിര്‍വാഹമുള്ളൂ. 1.2 ലക്ഷം കോടി രൂപയെന്നുപറഞ്ഞാല്‍ ദേശീയ വരുമാനത്തിന്റെ 1 ശതമാനം വരും. ഈ സബ്സിഡി മുഴുവന്‍ നടപ്പുവര്‍ഷംതന്നെ നല്‍കിയിരുന്നെങ്കില്‍ ധനകമ്മി 4.6 ശതമാനമല്ല 5.6 ശതമാനം ആയി ഉയര്‍ന്നേനെ. അടുത്തതായി നമുക്ക് വരുമാനത്തിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച സൂത്രവിദ്യകള്‍ ഏവയെന്ന് നോക്കാം. ഒന്ന്: പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ഭീമമായ തുക ഡിവിഡന്റായി വാങ്ങി. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകള്‍ 27,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ഡിവിഡന്റായി നല്‍കിയത്. ബാങ്കുകള്‍ എല്ലാം കിട്ടാക്കടംമൂലം പ്രതിസന്ധിയാലാണ്. ഈ നഷ്ടം നികത്താന്‍ അവരുടെ പുതിയ മൂലധനമായി 14,000 കോടി രൂപ കൊടുത്തു. 14,000 കൊടുത്തിട്ട് 27,000 തിരിച്ചുവാങ്ങുക. ഇടതുകൈകൊണ്ട് കൊടുക്കുന്നത് വലതുകൈകൊണ്ട് പിടിച്ചുപറിക്കുന്ന ഈ സമ്പ്രദായം ബാങ്കുകളെ നാളെ പ്രതിസന്ധിയിലാക്കും. ഇതുപോലെ കോള്‍ ഇന്ത്യ ലിമിറ്റഡ് 18,000 കോടി രൂപയാണ് ലാഭ വിഹിതമായി നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് വായ്പയെടുപ്പിച്ച് ലാഭവിഹിതമായി കൈപ്പറ്റുന്ന സൂത്രപ്പണിയാണിത്. രണ്ട്: സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 2 ജി സ്പെക്ട്രം ലേലംചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 62,000 കോടി രൂപയാണ്. ഇത് ഒരു ദശാബ്ദംകൊണ്ട് ലഭിക്കേണ്ട തുകയാണ്. പക്ഷേ ചിദംബരം ഈ വര്‍ഷംതന്നെ അഡ്വാന്‍സായി ഏതാണ്ട് 18,000 കോടി രൂപ വാങ്ങിയിരിക്കുകയാണ്. ഇങ്ങനെയാണ് ചിദംബരം ധനകമ്മി പ്രതിസന്ധി മറികടന്നത്.

ഇത് 2013-14ലെ സ്ഥിതി. 2014-15ല്‍ ധനകമ്മി 4.1 ശതമാനം വീണ്ടും ചുരുക്കിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതെങ്ങനെ? ഒന്ന്: വരുമാനം പെരുപ്പിച്ചുകാട്ടി. 2014-15ല്‍ റവന്യു വരുമാനം 19 ശതമാനം ഉയരും എന്നാണ് കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകള്‍ അതിശയോക്തിപരമായിരിക്കും. നികുതിപിരിവ് ലക്ഷ്യത്തിലെത്തുകയില്ല. കാരണം 6 ശതമാനമേ യഥാര്‍ഥ സാമ്പത്തിക വളര്‍ച്ചയുണ്ടാവൂവെന്ന് പ്രതീക്ഷിക്കുന്നുള്ളൂ. വിലക്കയറ്റം 7.5 ശതമാനവും. മൊത്തം വിലക്കയറ്റമടക്കം 13.5 ശതമാനം സാമ്പത്തിക വളര്‍ച്ച. എങ്ങനെയാണ് നികുതി 19 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കാനാവുക? രണ്ട്: 57,000 കോടി രൂപ പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പകുതി മാത്രമേ 2013-14ല്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നോര്‍ക്കണം. മൂന്ന്: സബ്സിഡിയായി നല്‍കാന്‍ 2.5 ലക്ഷം കോടിയേ വകയിരുത്തിയിട്ടുള്ളു. ഇതുതന്നെയാണ് 2013-14ഉം വകയിരുത്തിയിട്ടുള്ളത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഫലമായി സബ്സിഡി ഗണ്യമായി ഉയരുമെന്നാണ് കരുതുന്നത്. എണ്ണവില ഉയരില്ലെന്നും രൂപയുടെ കൂടുതല്‍ മൂല്യശോഷണം ഉണ്ടാവില്ലെന്നുമുള്ള അനുമാനത്തിലാണ് സബ്സിഡി തുക വകയിരുത്തിയിട്ടുള്ളത്. സബ്സിഡി ഗണ്യമായി ഉയരാനാണ് സാധ്യത. പിന്നെ ഈ വര്‍ഷത്തെ 1.2 ലക്ഷം കോടി രൂപയുടെ സബ്സിഡി അടുത്ത വര്‍ഷത്തേക്ക് നീക്കിയിരിക്കുകയാണല്ലോ. 2013-14ല്‍ സ്വീകരിച്ച അതേ അടവുതന്നെയാണ് 2014-15ലേക്ക് സ്വീകരിച്ചിരിക്കുന്നത്. വരുമാനം ഊതി വീര്‍പ്പിക്കുക, ചെലവ് ചുരുക്കി കാണിക്കുക. അങ്ങനെ കമ്മി കൃത്രിമമായി താഴ്ത്തി കാണിക്കുക. എത്രനാള്‍ ഈ കളിപ്പീരുപണി തുടരാനാകും? എന്താണ് ഈ ബജറ്റ് ഉറപ്പാക്കുന്നത്?

സാമ്പത്തിക മാന്ദ്യം തുടരും. അടുത്തവര്‍ഷവും സാമ്പത്തികവളര്‍ച്ച ലക്ഷ്യത്തിലെത്താന്‍ പോകുന്നില്ല. കാരണം പദ്ധതിച്ചെലവും മൂലധനചെലവും വെട്ടിച്ചുരുക്കിക്കൊണ്ട് കമ്മി കുറയ്ക്കാനാണല്ലോ ചിദംബരം ശ്രമിക്കുന്നത്. 2013-14 ല്‍ പദ്ധതിച്ചെലവ് 5.6 ലക്ഷം കോടി ലക്ഷ്യമിട്ടെങ്കിലും 4.7 ലക്ഷം കോടിയേ ചെലവായുള്ളൂ. 2014-15ല്‍ പദ്ധതിയടങ്കലായി വകയിരുത്തിയിട്ടുള്ളത് കഴിഞ്ഞവര്‍ഷത്തെ 5.6 ലക്ഷം കോടി രൂപതന്നെയാണ്. 6-7 ശതമാനമെങ്കിലും വിലകള്‍ ഉയരുമല്ലോ. ആ വര്‍ധനപോലും പദ്ധതിയടങ്കലില്‍ വരുത്താന്‍ തയ്യാറല്ല. വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തേക്കാള്‍ താഴ്ന്നതാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് യുപിഎ സര്‍ക്കാരിന്റെ കീഴില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി പദ്ധതി അടങ്കല്‍ മരവിച്ചു നില്‍കയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം എന്തെന്ന് വളരെ വ്യക്തമാണ്.

കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി ഇളവുകള്‍ റദ്ദാക്കുക. 4-5 ലക്ഷം കോടി രൂപയാണ് നികുതി ഇളവുകളുടെ രൂപത്തില്‍ സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. അതുപോലെതന്നെ ചുളുവിലയ്ക്ക് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നു. ഇവ സുതാര്യമായ രീതിയില്‍ ലേലം വിളിച്ചു നല്‍കാന്‍ തയ്യാറായാല്‍ എത്ര വരുമാനം ലഭിക്കും എന്നതിന്റെ സൂചനയാണ് 2 ജി സ്പെക്ട്രത്തിന്റെ ലേലംവിളി. 9,000ത്തില്‍പരം കോടി രൂപയ്ക്ക് വിറ്റ സ്പെക്ട്രത്തിന് 3 ജി സ്പെക്ട്രത്തിന്റെ കാലത്ത് 62,000 കോടി രൂപ കിട്ടി. എന്നാല്‍ കോര്‍പ്പറേറ്റ് ദാസന്മാര്‍ക്ക് ഇത്തരം പോംവഴികള്‍ സ്വീകാര്യമല്ല. കാരണം ഈ ഇളവുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇളവുകളായിട്ടാണ് കാണുന്നത്. അതേ സമയം ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ സബ്സിഡികളായും. സബ്സിഡി വെട്ടിക്കുറയ്ക്കണം. നിക്ഷേപകര്‍ക്കുള്ള പ്രചോദനങ്ങള്‍ ഉയര്‍ത്തണം. ഇതാണ് ജനവിരുദ്ധ നിയോലിബറല്‍ നയം.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

"നയം" വ്യക്തമാക്കി എഎപി

ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അടുത്തിടെ ഡല്‍ഹിയില്‍ സിഐഐ യോഗത്തില്‍ സംസാരിക്കവെ പാര്‍ടിയുടെ സാമ്പത്തികനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിക്കുകയുണ്ടായി. ആം ആദ്മി പാര്‍ടിക്ക് സമ്പൂര്‍ണ സാമ്പത്തിക നയരേഖ ഇല്ലാത്തതുകൊണ്ടുതന്നെ പ്രസംഗത്തിനിടയില്‍ കെജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ടിയുടെ പ്രത്യയശാസ്ത്രവും നയപരമായ സമീപനങ്ങളും എന്താണെന്നറിയാന്‍ ഉപകരിക്കും.

"ബിസിനസില്‍ സര്‍ക്കാരിന് ഒരു കാര്യവുമില്ലെന്ന്" കെജ്രിവാള്‍ പറഞ്ഞു. "സര്‍ക്കാര്‍ ഒരിക്കലും ബിസിനസ് നടത്തരുത്. ഇതെല്ലാം സ്വകാര്യമേഖലയ്ക്ക് നല്‍കണം" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്പെക്ടര്‍രാജിനും ലൈസന്‍സ്രാജിനും തങ്ങള്‍ എതിരാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

വ്യവസായികളുടെ സദസ്സിനെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത് എന്നതുകൊണ്ടുതന്നെ അവിടെ പറഞ്ഞ കാര്യങ്ങള്‍ ആം ആദ്മി പാര്‍ടിയുടെ സാമ്പത്തിക വീക്ഷണത്തിന്റെ അടിസ്ഥാനമായി കരുതുന്നത് ശരിയല്ലെന്ന് ചിലര്‍ പറയുന്നുണ്ട്. കുറച്ചുമുമ്പ് കെജ്രിവാള്‍ ഇങ്ങനെ പറഞ്ഞിരുന്നു- "സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ മുതലാളിത്തവാദികളോ സോഷ്യലിസ്റ്റോ ഇടതുപക്ഷമോ അല്ല. ഞങ്ങള്‍ വെറും ആം ആദ്മി (സാധാരണക്കാര്‍) മാത്രമാണ്. ഞങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യയശാസ്ത്രവുമായി ബന്ധമില്ല. എത് പ്രത്യയശാസ്ത്രത്തില്‍നിന്നും, അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും പ്രശ്നപരിഹാരം സാധ്യമെങ്കില്‍ ഞങ്ങള്‍ കടംകൊള്ളും. പക്ഷേ, ഒരുകാര്യം ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു. സര്‍ക്കാരിന് ബിസിനസില്‍ ഒരു കാര്യവുമില്ല. ബിസിനസ് പൂര്‍ണമായും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറണം". അവസാനം പറഞ്ഞ ഈ വാക്കുകള്‍ ലോകത്തെമ്പാടും നിലവിലുള്ള കൃത്യമായ നവലിബറല്‍ കാഴ്ചപ്പാടാണ്. ഈ മാനദണ്ഡമനുസരിച്ച് എല്ലാ മേഖലയിലെയും ബിസിനസും സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്വകാര്യവ്യക്തികളുടെ കൈവശമായിരിക്കണം. കമ്പോളമായിരിക്കണം അതിനെ ഭരിക്കേണ്ടത്. അടിസ്ഥാനസേവനങ്ങളായ വൈദ്യുതി, ജലവിതരണം, പൊതുഗതാഗതം എന്നിവ സ്വകാര്യമേഖലയാണ് നടത്തേണ്ടതെന്നര്‍ഥം.

സിഐഐ യോഗത്തില്‍ കെജ്രിവാള്‍ പറഞ്ഞത്, "ബിസിനസ് സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവശ്യമായ നല്ല നിയന്ത്രണസംവിധാനങ്ങളാണ് രാജ്യത്തിന് ആവശ്യം; അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്" എന്നാണ്. ഇതും നവലിബറല്‍ മാതൃകയാണ്. വന്‍കിട ബിസിനസുകാര്‍ക്ക് അനുകൂലമായി ചട്ടങ്ങള്‍ രൂപീകരിക്കലാണ് നിയന്ത്രണ ഏജന്‍സികള്‍ ചെയ്യുന്നത്. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനെ എതിര്‍ത്ത കാര്യം കെജ്രിവാള്‍ തന്നെ മറന്നുകാണും. കെജ്രിവാള്‍ ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയുള്ള വിഷന്‍ ഡോക്യുമെന്റിലെ നയത്തിനെതിരാണ്.

കെജ്രിവാളിന്റെ സിഐഐ പ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യം താന്‍ ചങ്ങാത്ത മുതലാളിത്തത്തിന് എതിരാണ്. എന്നാല്‍, മുതലാളിത്തത്തിന് എതിരല്ലെന്നാണ്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ വൈദ്യുതിവിതരണ കമ്പനിക്കെതിരെയും റിലയന്‍സിന്റെ വാതകവിലയ്ക്കെതിരെയുമുള്ള പോരാട്ടം ചങ്ങാത്ത മുതലാളിത്തത്തിന് എതിരെയുള്ളതാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇവിടെ കെജ്രിവാളും ആം ആദ്മി പാര്‍ടിയും പ്രധാന വിഷയം അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുകയാണ്. ചങ്ങാത്ത മുതലാളിത്തത്തെ വന്‍തോതില്‍ വളര്‍ത്തുകയെന്നത് നവലിബറല്‍ ക്രമത്തിന്റെ സ്വഭാവമാണ്. വന്‍കിട ബിസിനസുകാര്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാനും കൊള്ളലാഭം നേടാനും അവസരമൊരുക്കുക എന്നത് നവലിബറല്‍ക്രമത്തിന്റെ സഹജമായ സ്വഭാവമാണ്.

ഖനപ്രശ്നം തന്നെയെടുക്കാം. ഖനമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതു മുതല്‍ എല്ലാവിധ ഖന കമ്പനികളും കൊള്ളലാഭം നേടുകയാണ്. നവലിബറല്‍ ക്രമത്തില്‍ സര്‍ക്കാരും വന്‍കിട ബിസിനസുകാരും തമ്മിലുള്ള കൂട്ടുകെട്ട് തന്നെയാണ് ചങ്ങാത്ത മുതലാളിത്തം. കെജ്രിവാളിന്റെ വാദമനുസരിച്ച് ഇത്തരം ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമുള്ളത് ഒരു നിയന്ത്രകനും ഗ്രാമസഭയുടെ അനുവാദവുമാണ്! "സര്‍ക്കാരിന് ബിസിനസില്‍ ഒരു കാര്യവുമില്ലെന്" കെജ്രിവാളിന്റെ ധാരണയനുസരിച്ച് ധാതുലവണങ്ങളുടെ ഖനം തുടര്‍ന്നും സ്വകാര്യമേഖലയില്‍ തന്നെ നിലനിര്‍ത്തണം. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും വാദിക്കുന്നത് ധാതുലവണങ്ങളുടെ ഖനം പൊതുമേഖലയിലായിരിക്കണമെന്നാണ്. ഇടതുപക്ഷത്തിന്റെ ഈ നിലപാടിനെ, യോഗേന്ദ്രയാദവിനെ പോലുള്ള ആം ആദ്മി പാര്‍ടി നേതാക്കള്‍ "ബുദ്ധിപരമല്ലാത്ത സാമ്പത്തികശാസ്ത്ര"മാണെന്നു പറഞ്ഞ് തള്ളിക്കളയുകയാണ്.

ആംആദ്മി പാര്‍ടി നേതാക്കള്‍ ആവര്‍ത്തിച്ചുവാദിക്കുന്നത് തങ്ങള്‍ ഇടതന്മാരോ വലതന്മാരോ അല്ലെന്നാണ്. സാമ്പത്തിക വീക്ഷണത്തെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു- "ഇടതോ വലതോ അല്ല. ഏതൊരു നല്ല ആശയത്തെയും അത് പുതിയതായാലും പഴയതായാലും ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതാണെങ്കില്‍ പിന്തുണയ്ക്കും." ആം ആദ്മി പാര്‍ടിയുടെ സൈദ്ധാന്തികനായ യോഗേന്ദ്രയാദവ് പറയുന്നതു നോക്കൂ- "ഇടത്- വലത് സ്പെക്ട്രം ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും അര്‍ഥമില്ലാത്തതാണ്". ഒരു സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന ആളില്‍നിന്നാണ് ഈ പ്രസ്താവന. ഇടതോ വലതോ അല്ലാത്ത പ്രത്യയശാസ്ത്രരാഹിത്യം നവലിബറല്‍ നയങ്ങളുടെ ചട്ടക്കൂടിന് പുറത്തുപോകാതെയുള്ള അവിയല്‍ നയങ്ങള്‍ക്ക് മറയിടാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരമൊരു കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ആം ആദ്മി പാര്‍ടി നേതാക്കളുടെ ഇടതുപക്ഷത്തോടുള്ള സമീപനത്തില്‍ അത്ഭുതപ്പെടാനില്ല. അടുത്തിടെ മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യോഗേന്ദ്രയാദവ് പറഞ്ഞത് ഇങ്ങനെയാണ്- "ഇടതുപക്ഷത്തിന്റെ അതേ പ്രത്യയശാസ്ത്ര- രാഷ്ട്രീയ ഇടമാണ് ഞങ്ങളും പങ്കുവയ്ക്കുന്നത് എന്ന ആശയം ശരിയല്ല. എപ്പോഴൊക്കെ കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷ സര്‍ക്കാര്‍ വന്നോ അപ്പോഴൊക്കെ മറ്റ് പാര്‍ടികളുടേതു മാതിരിയാണ് അവരും പെരുമാറിയത്". യോഗേന്ദ്രയാദവിനെ സംബന്ധിച്ച്, ഈ രണ്ടു സംസ്ഥാനത്തും ഇടതുപക്ഷഭരണകാലത്ത് ഭൂപരിഷ്കരണം നടപ്പാക്കിയതും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചതും അധികാരവികേന്ദ്രീകരണം നടപ്പാക്കിയതും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞതും ഒരു പ്രാധാന്യവുമില്ലാത്ത കാര്യങ്ങളാണ്. എന്തായാലും ഇതെല്ലാം ഇടതുപക്ഷഭരണത്തിന്റെ നേട്ടങ്ങളാണ്.

സാര്‍വത്രിക പൊതുവിതരണസമ്പ്രദായം സംബന്ധിച്ച ഇടതുപക്ഷവീക്ഷണത്തിന് എതിരാണ് യോഗേന്ദ്രയാദവ്. മുംബൈയില്‍ നടന്ന ഒരു നിക്ഷേപകസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, "ഭക്ഷ്യ സബ്സിഡി നല്‍കരുത്. വ്യക്തികള്‍ക്ക് നേരിട്ട് ഭക്ഷണം നല്‍കി പാവങ്ങളെ സേവിക്കുന്നത് ഫലപ്രദമല്ലാത്തതും ചെലവേറിയതുമായ നടപടിയാണ്" എന്നാണ്. യാദവിന്റെ വിടുവായത്തം ഇങ്ങനെ തുടരുന്നു- "കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മാത്രമല്ല, ഇടതുപക്ഷത്തിനുമെതിരെയുള്ള ബദലാണ് ഞങ്ങള്‍ക്ക് ആവശ്യം". ആം ആദ്മി പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ബദല്‍ എന്താണെന്ന് ദിനംതോറും തെളിഞ്ഞുവരികയാണെന്നര്‍ഥം. നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദലും ആം ആദ്മി മുന്നോട്ടുവയ്ക്കുന്നില്ല.

ആം ആദ്മി പാര്‍ടി നേതാക്കള്‍ സിപിഐ എമ്മിനെക്കുറിച്ച് പറയുന്നത് തനി അഹങ്കാരവും അറിവില്ലായ്മയുമാണ്. "രാഷ്ട്രീയ അധികാരവര്‍ഗത്തിന്റെ" ഭാഗമായി "അധഃപതിച്ചുവെന്ന്" പറഞ്ഞാണ് അവര്‍ പാര്‍ടിയെ ആക്രമിക്കുന്നത്. അതിനുശേഷം അരവിന്ദ് കെജ്രിവാള്‍ വി എസ് അച്യുതാനന്ദനെ ആം ആദ്മി പാര്‍ടിയിലേക്ക് ക്ഷണിച്ചു. ശേഷം ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും സിപിഐ എം നേതാക്കളെ മറ്റൊരു ആം ആദ്മി പാര്‍ടി നേതാവ് സമീപിച്ച് അവരുടെ പാര്‍ടി ടിക്കറ്റില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ടിയുടെ സ്ഥാനാര്‍ഥികളാകാന്‍ ഏറ്റവും ഉചിതരായ ആളുകളാണെന്ന് പറഞ്ഞായിരുന്നു ഇത്. ആം ആദ്മി പാര്‍ടിയുടെ കാപട്യമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. "കമ്യൂണിസ്റ്റുകാര്‍ മോശവും വിലകെട്ടവരുമാണ്". പക്ഷേ, അവരുടെ നേതാക്കള്‍ നല്ലവരും സത്യസന്ധരും ആം ആദ്മി പാര്‍ടിയുടെ അംഗങ്ങളും സ്ഥാനാര്‍ഥികളുമാകാന്‍ പറ്റിയവരുമാണ്! രാജ്യത്തെ ചീഞ്ഞളിഞ്ഞ ബൂര്‍ഷ്വാ നവലിബറല്‍ ക്രമത്തിനെതിരെയുള്ള ഏക ബദല്‍ ഇടതുപക്ഷവേദിയാണെന്ന് മനസ്സിലാക്കാന്‍ ഇനിയെങ്കിലും ആം ആദ്മി പാര്‍ടി നേതൃത്വം തയ്യാറാകണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

കേരളത്തിന്റെ വഴിതുറന്ന രക്ഷാമാര്‍ച്ച്

"മതനിരപേക്ഷ ഇന്ത്യ- വികസിത കേരളം" എന്ന കേന്ദ്രമുദ്രാവാക്യമുയര്‍ത്തി ഫെബ്രുവരി ഒന്നിന് വയലാറില്‍ ആരംഭിച്ച്, സംസ്ഥാനത്തെ നൂറ്റിനാല്‍പ്പത് അസംബ്ലിമണ്ഡലങ്ങളിലൂടെ സഞ്ചരിച്ച്, കോഴിക്കോട് കടപ്പുറത്ത് സമാപിച്ച, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളരക്ഷാ മാര്‍ച്ച് കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയമുന്നേറ്റത്തിനാണ് സാക്ഷ്യംവഹിച്ചത്. വിവിധ സ്വീകരണയോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തവരും മാര്‍ച്ച് പോകുന്നതിന് ഇരുവശങ്ങളിലുംനിന്ന് അഭിവാദ്യംചെയ്ത് സ്വീകരിച്ചവരും വിശാലമായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായവരുമടക്കം ഒന്നരക്കോടിയോളം ജനങ്ങളോട് സംവദിച്ചും, സംസ്ഥാനത്തിന്റെ വിവിധ മേഖലകളെയും ജനവിഭാഗങ്ങളെയും രാഷ്ട്രീയമായി ഇളക്കിമറിച്ചുംകൊണ്ട് മുന്നേറിയ മാര്‍ച്ച്, ഇടതുപക്ഷത്തിന് പൊതുവിലും സിപിഐ എമ്മിന് പ്രത്യേകിച്ചും കേരളജനതയുടെ മനസ്സിലുള്ള സുദൃഢമായ സ്ഥാനം ആവര്‍ത്തിച്ചുറപ്പിക്കുന്നതു തന്നെയായിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന പതിനൊന്ന് രാഷ്ട്രീയപാര്‍ടികളുടെ നേതാക്കളുടെ യോഗം കോണ്‍ഗ്രസിതര-ബിജെപിയിതര ബദല്‍ കൂട്ടുകെട്ടിന് അഖിലേന്ത്യാതലത്തില്‍ അടിത്തറയിട്ടതിന്റെ തൊട്ടുപിറ്റേന്ന് കോഴിക്കോട്ട് സമാപിച്ച മാര്‍ച്ചിന്റെ പ്രസക്തിയും പ്രാധാന്യവും സംസ്ഥാനതലം കടന്ന് ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായിത്തീരുന്നു. അത്തരമൊരു ബദലിനുവേണ്ടി നിരന്തരം ശ്രമിക്കുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന കേരളരക്ഷാമാര്‍ച്ച്, അതുകൊണ്ടുതന്നെ ഭാരതരക്ഷാമാര്‍ച്ചിന്റെ വിശാലമാനംകൂടി കൈവരിക്കുകയുംചെയ്യുന്നു.

രണ്ടുപതിറ്റാണ്ടിലേറെക്കാലമായി കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഫലമായി വ്യാപകമായ കാര്‍ഷികത്തകര്‍ച്ചയും രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ഉല്‍പ്പാദനക്കുറവും സാമ്പത്തികപ്രതിസന്ധിയും സംഭവിച്ചതുകാരണം, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിതമയമായ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആസന്നമായ ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ നീറുന്ന ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്; അനിവാര്യമാണ്. അത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, അതിനു കാരണക്കാരായ കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തിലെ യുഡിഎഫ് സര്‍ക്കാരും വിമര്‍ശത്തിന് വിധേയമായിത്തീരുന്നതും സ്വാഭാവികമാണ്; അനിവാര്യമാണ്.

അത്തരം വിമര്‍ശങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പ്പില്ലാത്ത യുഡിഎഫ് സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തെ വെറുമൊരു ചന്ദ്രശേഖരന്‍ വധപ്രശ്നത്തില്‍ ഒതുക്കിനിര്‍ത്താനുള്ള കുടിലതന്ത്രങ്ങളാണ് പയറ്റുന്നത്. സംസ്ഥാനത്തെ കുത്തകമാധ്യമങ്ങളെല്ലാം (പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും) ആ തന്ത്രത്തില്‍ ആവോളം മുഴുകിയിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ടുകൊല്ലമായി ലാവ്ലിന്റെ മറവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും, ഇപ്പോള്‍ ആ വേട്ടയ്ക്ക് വീണ്ടും സിബിഐയുടെ സഹായംകൂടി പ്രതീക്ഷിക്കുന്നു. മൊയാരത്ത് ശങ്കരനും സര്‍ദാര്‍ ഗോപാലകൃഷ്ണനും സ. കുഞ്ഞാലിയും സ. അഴീക്കോടനും അബ്ദുള്‍ ഖാദറും തൊട്ട് എത്രയോ സഖാക്കളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ്-കെഎസ്യു ഗുണ്ടകള്‍ പൈശാചികമായി കശാപ്പുചെയ്ത സംസ്ഥാനമാണിത്. ചീമേനിയില്‍ അഞ്ച് സഖാക്കളെ ജീവനോടെ ചുട്ടെരിച്ചതും കോണ്‍ഗ്രസുകാര്‍തന്നെ. യഥാര്‍ഥത്തില്‍ കേരളത്തിലെ നൂറുകണക്കിന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ മഹാഭൂരിപക്ഷത്തിനും ഉത്തരവാദികള്‍ കോണ്‍ഗ്രസ്-കെഎസ്യു അക്രമികളാണ്. അവരാണ് സംസ്ഥാനത്തിലെ യഥാര്‍ഥ കൊലപാതകസംഘം. എന്നാല്‍, അതെല്ലാം മറച്ചുവയ്ക്കുന്ന കുത്തകമാധ്യമങ്ങള്‍, ചന്ദ്രശേഖരന്‍വധം എന്ന ഒരൊറ്റ സംഭവത്തെ നിമിത്തമാക്കി, സിപിഐ എമ്മിനെ നിരന്തരം വേട്ടയാടുന്നത്, കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സിപിഐ എമ്മിനുള്ള യഥാര്‍ഥമായ പങ്കും പ്രസക്തിയും തികച്ചും മനസിലാക്കിക്കൊണ്ടുതന്നെയാണ്.

എന്നാല്‍, അവരുടെ ഈ കുടിലതന്ത്രത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഒട്ടുംതന്നെ മയങ്ങിപ്പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരളരക്ഷാ മാര്‍ച്ചിന് ജനങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം. നൂറ്റിയിരുപത്താറ് പൊതുയോഗങ്ങളില്‍ ഓരോന്നിലും കേരളരക്ഷാ മാര്‍ച്ചിനെ പതിനായിരക്കണക്കിന് ആളുകളാണ് സ്വീകരിക്കാനെത്തിയത്. സിപിഐ എമ്മിലോ ഇടതുപക്ഷകക്ഷികളിലോപെട്ടവര്‍മാത്രമല്ല, വിവിധ രാഷ്ട്രീയ-ബഹുജനസംഘടനകളിലും സാമുദായികസംഘടനകളിലുംപെട്ടവരും അങ്ങനെ ഒന്നിലുംപെടാത്തവര്‍പോലും മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. ബിഷപ്പുമാരും പാതിരിമാരും മൗലവിമാരുമെല്ലാം അതില്‍പ്പെട്ടിരുന്നു. എല്ലാ ജനവിഭാഗങ്ങളിലുംപെട്ടവര്‍; എല്ലാ പ്രായപരിധിയിലും ഉള്‍പ്പെട്ടവര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാഹിത്യ-സാംസ്കാരികനായകര്‍, ഗായകര്‍, കലാകാരന്മാര്‍. അവരില്‍ ഒരു വലിയവിഭാഗം സ്ത്രീകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. (കാരണം സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ആത്യന്തികമായി പേറേണ്ടിവരുന്നത് പ്രധാനമായും അവര്‍തന്നെയാണല്ലോ. പാചകവാതകത്തിന്റെ വില സര്‍ക്കാര്‍ അടിക്കടി വര്‍ധിപ്പിക്കുമ്പോള്‍, പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില വാണംപോലെ കുതിച്ചുയരുമ്പോള്‍, അടുക്കളയില്‍ അടുപ്പ് കെടാതെ സൂക്ഷിക്കേണ്ടത് അവരാണല്ലോ). പരമ്പരാഗതമായി ഇടതുപക്ഷത്തിന് അധികം സ്വാധീനമില്ലാത്തവയെന്ന് കരുതപ്പെടുന്ന മേഖലകളിലും പ്രദേശങ്ങളിലും പോലും മാര്‍ച്ചിന് ലഭിച്ച അഭൂതപൂര്‍വമായ സ്വീകരണം, സിപിഐ എമ്മിന്റെ അജയ്യതയുടെ തെളിവാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും ഒരേപോലെ വേരോട്ടമുള്ള മറ്റൊരു രാഷ്ട്രീയപ്പാര്‍ടിയും പ്രസ്ഥാനവും കേരളത്തില്‍ ഇല്ലെന്നും ഈ മാര്‍ച്ച് തെളിയിച്ചു.

1947-49 കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും 1963-65 കാലത്തും 1975-77 കാലത്തും സിപിഐ എമ്മിനെയും ചോരയില്‍ മുക്കിക്കൊല്ലാന്‍ പാടുപെട്ട കോണ്‍ഗ്രസും വലതുപക്ഷ പിന്തിരിപ്പന്‍ശക്തികളും, അന്നൊക്കെ ആ ശ്രമത്തില്‍ പരാജയപ്പെട്ടിട്ടേയുള്ളൂ. ഇന്ന് ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണകാലത്ത് ഈ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളുടെയും കോര്‍പറേറ്റുകളുടെയും കണ്ണിലെ കരട്, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനമാണ്; പ്രത്യേകിച്ചും സിപിഐ എമ്മാണ്. ആ സിപിഐ എമ്മിനെ കേരളത്തിലും പശ്ചിമബംഗാളിലും 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2011ലെ അസംബ്ലി തെരഞ്ഞെടുപ്പിലും തോല്‍പ്പിച്ചുവെന്നാണ് വലതുപക്ഷ- പിന്തിരിപ്പന്‍ശക്തികള്‍ ആശ്വസിച്ചത്. എന്നാല്‍, അവരുടെ ആ വ്യാമോഹത്തെ തകര്‍ത്ത്, സിപിഐ എം (ഇടതുപക്ഷവും) വീണ്ടും ദേശീയരാഷ്ട്രീയത്തിന്റെ കേന്ദ്രവേദിയിലേക്ക് വരുന്ന കാഴ്ചയ്ക്കാണ്, ഫെബ്രുവരി 25ന്റെ ഡല്‍ഹിയിലെ രാഷ്ട്രീയപ്പാര്‍ടികളുടെ യോഗവും ബദല്‍ശക്തിയുടെ ആവിര്‍ഭാവവും സാക്ഷ്യംവഹിച്ചത്. ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകശക്തിയായി സിപിഐ എമ്മും ഇടതുപക്ഷവും വളര്‍ന്നാല്‍ തങ്ങള്‍ക്കുണ്ടാകാവുന്ന ഭവിഷ്യത്ത് അവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണവര്‍, കേരളത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കാനും തമസ്കരിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

എന്നാല്‍, അവരുടെ ലക്ഷ്യം സാധിക്കുകയില്ലെന്നാണ് കേരളരക്ഷാ മാര്‍ച്ചിന്റെ വമ്പിച്ച വിജയം ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം