Friday, October 19, 2007

ആധുനികവല്‍ക്കരണത്തിന്റെ ആവശ്യകത

ഉത്തരാധുനികതയില്‍ അഭിരമിക്കുന്ന കേരളത്തിന് ആധുനികതയുടെ ആവശ്യമോ എന്ന് പലരും അത്ഭുതപ്പെട്ടേക്കാം. അന്യരാജ്യങ്ങളില്‍നിന്ന് കടംകൊണ്ട ആധുനിക ജീവിതം നയിക്കുന്നവരുടെ മുന്‍‌പന്തിയിലാണ് മലയാളി. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ജോലിയെടുക്കുന്ന മലയാളി അവരുടെ കുടുംബങ്ങളെ 'ആധുനികവല്‍ക്കരി'ച്ചിരിക്കുന്നു. വൈദ്യുതി അടുപ്പുകള്‍ ‍പോലും കാഴ്ചവസ്തുവായി മലയാളിയുടെ കുടുംബത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

കുടുംബങ്ങള്‍ക്കു പുറത്തും ആധുനിക ജീവിതത്തിന്റെ ലക്ഷണങ്ങള്‍ പലതും കാണാം. വലിയ ആശുപത്രികളുണ്ട്. ആഭരണങ്ങള്‍ നിറഞ്ഞ സ്വര്‍ണക്കടകളുണ്ട്. അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭവന സമുച്ചയങ്ങളുണ്ട്. ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട ബ്രാന്‍ഡുകളുടെയും ഫ്രാഞ്ചൈസികളുണ്ട്. ഈ സൌകര്യങ്ങളെല്ലാമുള്ള ഒരു സംസ്ഥാനത്ത് ഇനിയും ആധുനികവല്‍ക്കരണമെന്നോ? ശുദ്ധ അസംബന്ധം എന്നു പറയുന്ന വികസന വിദഗ്ദരും ഉത്തരാധുനികരുമുണ്ടാകും.

ഇതൊന്നും ആധുനികതയുടെ ലക്ഷണങ്ങളല്ലെന്നു പറഞ്ഞാല്‍ രുചിക്കാത്തവരുണ്ടാകും.

കാരണം, ഈ ആധുനികതയ്ക്ക് ഒരു മറുവശമുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ആശുപത്രിയുടെ കാര്യം എടുത്തുനോക്കുക. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേര് കേട്ട സംസ്ഥാനമാണ് കേരളം. ഇന്ന് വൈദ്യസഹായം സൂപ്പര്‍ സ്പെഷ്യാലിറ്റിയുടെ മേഖലയിലേക്കു പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു. കിംസും, മിംസും അതുപോലുള്ള മറ്റു പല സ്ഥാപനങ്ങളും നിലനില്‍ക്കുമ്പോള്‍ ചിക്കുന്‍ഗുനിയയും ഡെങ്കിയുമൊക്കെ പിടിപെട്ടവര്‍ ചികിത്സ കിട്ടാതെ ഉഴലുന്നു. ചികിത്സ വ്യവസായമായി മാറിയിരിക്കുകയാണ്. വ്യവസായമല്ലാത്ത ആശുപത്രികളില്‍ നിലവാരമില്ലാത്ത വൈദ്യസഹായമേ കിട്ടൂ എന്ന നില ഏകദേശം വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആശുപത്രികളെ അടിയന്തരമായി ആധുനികവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. പല സര്‍ക്കാര്‍ ആശുപത്രികളും പൊടിപിടിച്ച് ശുചിത്വമില്ലാതെ കിടക്കുന്നവയാണ്. അവയിലെ ചികിത്സയില്‍നിന്ന് രോഗം മാറുന്നതിനേക്കാള്‍ രോഗം സിദ്ധിക്കാനാണ് സാധ്യത എന്നതാണ് യാഥാര്‍ഥ്യമെന്ന് അനുഭവംകൊണ്ടുതന്നെ പലര്‍ക്കുമറിയാം.

ആരോഗ്യത്തിന് അടിസ്ഥാനപരമായി വേണ്ടത് ശുചിത്വമാണ്. പൊതുശുചിത്വമില്ലായ്മ കേരളത്തിന്റെ 'സ്വന്തം ഗുണ'മായി മാറിക്കഴിഞ്ഞിരിക്കുന്നു. തുറന്നുകിടക്കുന്ന അഴുക്കുചാലുകളും കുന്നുകൂടി കിടക്കുന്ന മാലിന്യവുമില്ലാത്ത തെരുവുകള്‍ തലസ്ഥാന നഗരത്തില്‍ പ്പോലും വിരലിലെണ്ണാവുന്നതേയുള്ളൂ. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നത് റോഡരുകിലാണ്. എല്ലാ നിരത്തുകളും മീന്‍ചന്തകളാണ്. ഇവയുടെ വില്‍പ്പനയ്ക്ക് നിശ്ചിത സ്ഥലങ്ങള്‍ ഉണ്ടാകണം. ഒരു സമൂഹം ആധുനികമാണോ എന്നതിന്റെ അളവുകോല്‍ ശുചിത്വമാണെന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല.

കേരളത്തില്‍ നിരത്തുവഴിയുള്ള ഗതാഗതം വിഭാവനം ചെയ്യാന്‍ കഴിയാത്തവിധം ദുരിതപൂര്‍ണമാണ്. പൊട്ടിപ്പൊളിയാത്ത നിരത്തുകള്‍ ഇല്ലാ എന്നുതന്നെ പറയാം. അവയുടെ മരാമത്ത് നടക്കുന്നു എന്നത് സ്വാഗതാര്‍ഹംതന്നെ. പക്ഷേ, ഈ റോഡുകള്‍ മരാമത്തു ചെയ്യാന്‍ സാധ്യതയുള്ളവയല്ല എന്നതാണ് യാഥാര്‍ഥ്യം. കാരണമെന്തായാലും ഇന്ന് നിലവിലുള്ള പാതകള്‍ ഗതാഗതയോഗ്യമായ നിരത്തുകളാണെന്നു വിശേഷിപ്പിക്കുകയല്ല. അവയെ പരിഷ്കരിച്ചെടുക്കാന്‍ ഉതകുന്നവയുമല്ല. ജനനിബിഡമായ പട്ടണങ്ങളിലൂടെ പോകുന്ന പാതകള്‍ ദുര്‍ഘടങ്ങള്‍ക്ക് വഴിയൊരുക്കുന്നവയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്ക് സൃഷ്ടിക്കപ്പെട്ടവയാണ് ഈ പാതകള്‍. അവയ്ക്ക് ജന്മംകൊടുത്ത സാഹചര്യങ്ങള്‍ പാടെ മാറിയിരിക്കുന്നു. ഈ മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ ഗതാഗതസൌകര്യങ്ങള്‍ സൃഷ്ടിച്ചേ മതിയാകൂ. അതിന്റെ സ്വഭാവം എന്തായിരിക്കണമെന്നു തീരുമാനിക്കുന്നതില്‍ വിദഗ്ദാഭിപ്രായത്തിന് മുന്‍ഗണന കൊടുക്കുകയുംവേണം. അടിസ്ഥാന സൌകര്യങ്ങളില്ലാതെ ആധുനികകേരളം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗതാഗതസൌകര്യം. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഒരേ വീതിയുള്ള ഒരു പാത അത്യന്തം ആവശ്യമാണ്.

ആധുനികവല്‍ക്കരണം ആവശ്യമായ മറ്റു പല മേഖലയും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും തികച്ചും വ്യത്യസ്ഥമായ ഒരു മണ്ഡലത്തിലേക്ക് കടക്കാം. ആധുനികതയുടെ പ്രധാന ഘടകം മനുഷ്യനാണല്ലോ? കേരളത്തില്‍ മനുഷ്യന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു? അവന്‍ പിന്നോട്ടാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുകാലത്ത് തിരസ്കരിക്കപ്പെട്ട എല്ലാവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് പലരും. തല്‍ഫലമായി അപരിഷ്കൃതമായ മനസ്സുകള്‍ ആധുനിക ശരീരത്തില്‍ അധിവസിക്കുന്നു ഇന്ന്. ശവശരീരങ്ങളെ നിര്‍ദയം കുത്തി മുറിക്കാന്‍പോലും മടിയില്ലാതായിരിക്കുന്നു. അതുകൊണ്ട് ആധുനികത ആരംഭിക്കേണ്ടത് മനുഷ്യ മനസ്സുകളില്‍നിന്നാണ്. അതുണ്ടായെങ്കില്‍ മാത്രമേ ആധുനികതയെ പ്രശ്നവല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂ.

മടക്കയാത്രയെ തടയാന്‍വേണ്ടി കണ്ടെത്തിയ പോംവഴി മറ്റൊരു മടക്കയാത്രയാണ്. നവോത്ഥാന മൂല്യങ്ങളിലേക്കുള്ളമടക്കം. എത്രയെത്ര നവോത്ഥാനയാത്രകളും സദസ്സുകളും സംഘടിപ്പിക്കപ്പെട്ടു. പക്ഷേ, സാമൂഹ്യാവബോധത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായതായി കാണുന്നില്ല. കാരണം നവോത്ഥാനത്തിലേക്ക് മടങ്ങാന്‍ വയ്യ. അത് ചരിത്രത്തിനു നിരക്കാത്തതാണ്. പ്രതിലോമതയ്ക്ക് മുന്‍തൂക്കം കിട്ടിയിട്ടുണ്ടെങ്കില്‍ അതിനൊരു കാരണം നവോത്ഥാനത്തിന്റെ തന്നെ ദൌര്‍ബല്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട് നവോത്ഥാനമൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമമല്ല, നവോത്ഥാനത്തിന്റെ മുന്നിലേക്ക് നോക്കാനുള്ള ശ്രമമാണ് ആവശ്യം.

ചളിക്കുഴിയിലേക്ക് ദൈനംദിനം ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകളെ പിടിച്ചുയര്‍ത്തേണ്ടത് അത്യന്തം ആവശ്യമായിരിക്കുന്നു. അതിന്റെ ഉത്തരവാദിത്തം ഒരതിര്‍ത്തിവരെ ബുദ്ധിജീവികള്‍ക്കാണ്. പക്ഷേ, ആ പങ്ക് വഹിക്കാന്‍ ബുദ്ധിജീവികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. നിശിതമായ ചേരിപിരിവ് ഉണ്ടെന്നത് അതിനു കാരണം. ഒരു അതിര്‍ത്തിവരെ ചേരിപിരിവ് സ്വാഗതാര്‍ഹമാണ്. കാരണം ധൈഷണിക സംവാദം സാധ്യമാക്കുന്നത് പ്രത്യയശാസ്ത്രപരമായ വൈവിധ്യമാണ്. പക്ഷേ, കേരളത്തില്‍ സംവാദം നടക്കുന്നില്ല. വിവാദത്തിലേക്ക് വഴുതി വീഴുകയാണ് സംവാദങ്ങള്‍. സാധ്യമാകുകയാണെങ്കില്‍ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും. ഇതില്‍നിന്ന് ഒരു വ്യതിയാനമുണ്ടാകണമെങ്കില്‍ ഒരു പുതിയ ധൈഷണിക സംസ്കാരം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. യുക്തിപരതയിലും ശാസ്ത്രീയതയിലും ബൌദ്ധികസത്യസന്ധതയിലും അധിഷ്ഠിതമായ സംസ്കാരം. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് അനിവാര്യമായ ഒരു ഘടകമാണ് അത്. ആശുപത്രികളും നിരത്തുകളും സൃഷ്ടിച്ചാല്‍ പോരാ. അവയെ നിലനിര്‍ത്തണമല്ലോ? അതിന് ആധുനികവല്‍ക്കരിക്കപ്പെട്ട മനുഷ്യമനസ്സുകള്‍ വേണം.

(ലേഖകന്‍: ശ്രീ.കെ എന്‍ പണിക്കര്‍, ദേശാഭിമാനി ദിനപ്പത്രം)

Wednesday, October 17, 2007

സെന്‍സെക്സിനു പിന്നില്‍ എന്ത്?

ഓഹരി വിലസൂചികയുടെകുതിപ്പുനോക്കി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എന്തോ മഹാത്ഭുതം സംഭവിക്കുകയാണെന്നു കരുതുന്നവര്‍ കുറവല്ല. കോണ്‍ഗ്രസുകാര്‍ക്കാകട്ടെ ഓഹരിസൂചിക ഉറപ്പായും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ അടയാളംതന്നെ. എന്നാല്‍, ഇന്ത്യയിലെ ജനങ്ങളില്‍ 45.7 കോടിക്കുമാത്രമേ എന്തെങ്കിലും തൊഴിലുള്ളൂവെന്നും, അവരില്‍ 93 ശതമാനവും അതായത് 39.49 കോടിയും അസംഘടിതമേഖലയിലാണെന്നും,അതില്‍ 77 ശതമാനത്തിന്റെ (30.48 കോടി ആളുകളുടെ) പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണെന്നും അറിയുമ്പോള്‍ ജനങ്ങളുടെ യഥാര്‍ഥ ജീവിതാവസ്ഥയും ഓഹരിക്കമ്പോളത്തിലെ കുതിച്ചുച്ചാട്ടവും തമ്മില്‍ കടലും കടലാടിയും തമ്മിലെ ബന്ധമേ ഉള്ളൂവെന്ന് നാം മനസ്സിലാക്കുന്നു. ജനസംഖ്യയില്‍ 28 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നും, പ്രതിദിനം ലഭിക്കുന്ന ആളോഹരി ഭക്ഷ്യോര്‍ജം 2004-05ല്‍ അതിനുമുമ്പുള്ള ഏഴുവര്‍ഷത്തിലേതിനേക്കാള്‍ 160 കലോറി കുറഞ്ഞെന്നും മൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ 46 ശതമാനത്തിന് നിശ്ചിത തൂക്കമില്ലെന്നും 80 ശതമാനത്തിന് മഞ്ഞപിത്തരോഗമുണ്ടെന്നും അറിയുമ്പോള്‍ നമ്മുടെ ധാരണ കുറെക്കൂടി പ്രബലപ്പെടുന്നു.

ഓഹരിവിലസൂചിക ഉയരുന്നത് എന്തുകൊണ്ട്?

ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും തുടരുമ്പോഴും ഓഹരിവിലസൂചിക ഉയരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വളരെ പ്രസക്തമാണ്.

രാജ്യത്തെ 23 ഓഹരിവിപണികളില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്നത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി (ബിഎസ്ഇ) ലാണ്. പ്രമുഖങ്ങളായ 30 കമ്പനികളുടെ ഓഹരിവിലകളെ ആസ്പദമാക്കി ഉണ്ടാക്കുന്നതാണ് ബിഎസ്ഇ സെന്‍സിറ്റീവ് ഇന്‍ഡക്സ് അഥവാ ചുരുക്കരൂപത്തില്‍ സെന്‍സെക്സ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 13,000 ആയിരുന്ന സെന്‍സെക്സാണ് ഇപ്പോള്‍ 19,000 ആയി ഉയര്‍ന്നത്.

വന്‍കിട കമ്പനികള്‍ അധികലാഭം കൊയ്യുമ്പോള്‍ ഓഹരികളിന്മേലുള്ള ലാഭവിഹിതം വര്‍ധിക്കും. അത്തരം ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടാകും. ഓഹരിവിലകള്‍ ഉയരുകയുംചെയ്യും. വിലകള്‍ ഇനിയും ഉയരുമെന്നു പ്രതീക്ഷിച്ച് കൂടുതല്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങും. വിലകള്‍ വീണ്ടും ഉയരും. ഇടപാടുകാരുടെ ലാഭം പെരുകും. ഓഹരികളില്‍ നിക്ഷേപിക്കുന്നത് പ്രധാനമായും ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് , ബാങ്കിങ്ങ് കമ്പനികള്‍ തുടങ്ങിയ വിദേശനിക്ഷേപക സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങളുടെയും അവ നടത്തുന്ന ഇടപാടുകളുടെയും തോത് ക്രമംവിട്ട് ഉയരുകയാണ്.

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ എണ്ണം ഒരു വര്‍ഷംകൊണ്ട് 813ല്‍ നിന്ന് 1642 ആയി ഉയര്‍ന്നു. അവര്‍ക്കുവേണ്ടി നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ഇടപാടുകാരുടെ കണക്കുകള്‍ വേറെയാണ്. ഇന്ത്യന്‍ ഓഹരിവിപണി അക്ഷരാര്‍ഥത്തില്‍ വിദേശമൂലധനസ്രാവുകളുടെ നീന്തല്‍ക്കുളംതന്നെ. അവര്‍ യഥേഷ്ടം ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നു, വില്‍ക്കുന്നു, കണക്കില്ലാത്ത ലാഭം വാരിക്കൂട്ടുന്നു. 1992നുശേഷം 61 ബില്യന്‍ ഡോളറിന്റെവിദേശ ഓഹരിനിക്ഷേപം നടത്തപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ 10വരെ 16 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ഒഴുകിയെത്തി. സെപ്തംബറില്‍ മാത്രം നടത്തിയ നിക്ഷേപം 2.73 ബില്യന്‍ ഡോളറാണ്. വിദേശനിക്ഷേപത്തിന്റെ ഭീമമായ കുത്തൊഴുക്കിനാണ് ഇന്ത്യന്‍ ഓഹരിക്കമ്പോളം സാക്ഷ്യം വഹിക്കുന്നത്. ഓഹരി വിലസൂചികയുടെ കുതിച്ചുച്ചാട്ടത്തിനു കാരണം വിദേശനിക്ഷേപകരുടെ ഈ പേക്കൂത്താണ്. അല്ലാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുരോഗതിയല്ല.

ഓഹരിവ്യപാരം ഒരു ചൂതാട്ടമാണ്. വില ഉയരുമെന്നു പ്രതീക്ഷിച്ച് വാങ്ങുക; ഉയരുമ്പോള്‍ വില്‍ക്കുക. ഇതാണ് ഓഹരിവ്യാപാരം. കോടികളുടെ ഇടപാടുനടത്തുന്ന വന്‍നിക്ഷേപകര്‍ക്ക് ഓഹരിവിലയിലെ നാമമാത്ര വര്‍ധനപോലും കോടിക്കണക്കിനു രൂപയുടെ ലാഭം കൈവരുത്തും.

ലാഭസാധ്യതയുണ്ടെങ്കിലേ നിക്ഷേപം നടക്കൂ. ഇല്ലെങ്കില്‍ നിക്ഷേപം തിരിച്ചൊഴുകും. ഓഹരിവിലകള്‍ ഇടിയും. ഓഹരിക്കമ്പോളം തകരും. നീര്‍ക്കുമിളയെ ചൂണ്ടി മഹാമേരു എന്നുപറയുകയാണ്. ഏഷ്യന്‍ കടുവകളായി വിശേഷിപ്പിക്കപ്പെട്ട തായ് ലണ്ട്, ഇന്തോനേഷ്യ, തെക്കന്‍ കൊറിയ തുടങ്ങിയവയുടെ സമ്പദ് വ്യവസ്ഥ ഞൊടിയിടയില്‍ തകര്‍ന്നത് വിദേശമൂലധനത്തിന്റെ പിന്മാറ്റംമൂലമാണെന്നതാണ് ചരിത്രവസ്തുത.

ഇന്ത്യയിലെ കുത്തക കമ്പനികള്‍ വളര്‍ച്ചയുടെ പാതയിലാണ്. അവയുടെ ആസ്തിയും വിറ്റുവരവും ലാഭവും വര്‍ധിക്കുകയാണ്. സ്വാഭാവികമായും അവയുടെ ഓഹരികള്‍ക്കും പ്രിയമേറുന്നു. അമേരിക്കയിലെ 'ഫോര്‍ബസ്' മാഗസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ 40 കുത്തക വ്യവസായകുടുംബങ്ങളുടെ ആസ്തി 2006ല്‍ 106 ബില്യന്‍ ഡോളറായി രുന്നത് 2007ല്‍ 170 ബില്യന്‍ ഡോളറായി വളര്‍ന്നു. ഇതില്‍ 112 ബില്യന്‍ ഡോളറും ഏറ്റവും മുകള്‍ത്തട്ടിലെ 10 വ്യവസായകുടുംബങ്ങളുടെ ആസ്തിയാണ്. 33.3 ബില്യന്‍ ഡോളറോടെ റിലയന്‍സാണ് മുമ്പില്‍. അതീവസമ്പന്നരുടെ സ്വത്ത് വീണ്ടും വര്‍ധിച്ചതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന് 'ഫോര്‍ബസ്' മാഗസിന്‍ അടിവരയിടുന്നു.

ഇന്ത്യന്‍ സമൂഹത്തിലെ ഇടത്തരം വരുമാനക്കാരുടെ എണ്ണപ്പെരുപ്പവും സര്‍ക്കാരിന്റെ ഉദാരസമീപനവും പണപ്പെരുപ്പവും കുത്തകകളുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കി. വന്‍കിടക്കാര്‍ തടിച്ചുകൊഴുക്കുമ്പോഴും അസംഘടിതമേഖലയിലെ 64 ശതമാനംവരുന്ന കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കഷ്ടസ്ഥിതി അയവില്ലാതെ തുടരുന്നു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തികാസമത്വത്തിന്റെ ചിഹ്നംകൂടിയാണ് സെന്‍സെക്സിന്റെ വര്‍ദ്ധന.

അമേരിക്കയിലെ സെന്‍ട്രല്‍ ബാങ്ക് അരശതമാനംകണ്ട് പലിശനിരക്ക് താഴ്ത്തിയതാണ് ഇന്ത്യയിലെ ഓഹരിനിക്ഷേപം ഉയരാന്‍ മറ്റൊരു കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്താനാണ് പലിശനിരക്ക് താഴ്ത്തിയത്. പലിശനിരക്ക് കുറഞ്ഞപ്പോള്‍ കൂടുതല്‍ വായ്പ ലഭ്യമായി. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ആദായകരമാണ് ഓഹരികളിലെ നിക്ഷേപമെന്നും വന്നു. രണ്ടും ചേര്‍ന്ന് ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹം സുഗമമായി. ചുരുക്കത്തില്‍ രാജ്യത്തെ കുത്തക വ്യവസായകുടുംബങ്ങളുടെ വളര്‍ച്ചയും ആഗോളമൂലധനത്തിന്റെ കുത്തൊഴുക്കും സൃഷ്ടിച്ചതാണ് സെന്‍സെക്സിലെ കുതിച്ചുച്ചാട്ടം. രാജ്യപുരോഗതിയുടെ ചിഹ്നമല്ല അത്.

(ലേഖകന്‍: പ്രൊഫ. കെ എന്‍ ഗംഗാധരന്‍. കടപ്പാട്‌: ദേശാഭിമാനി ദിനപ്പത്രം)

കേരള വികസനവും കാര്‍ഷികമേഖലയും

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേരളം 1957ല്‍ നടപ്പിലാക്കിയ കാര്‍ഷിക പരിഷ്ക്കരണം കേരളത്തിന്റെ വികസനത്തിന് അടിത്തറപാകി. മൂന്നു ഭാഗങ്ങളായി നിലനിന്ന കേരളത്തില്‍ മൂന്നു തരത്തിലുള്ള ഭൂബന്ധങ്ങളും നിലനിന്നിരുന്നു. വടക്കേ മലബാറിലെ ജന്മി, നാടുവാഴി സമ്പ്രദായത്തിന്റെ ഭാഗമായി നിലനിന്നിരുന്ന വാരം, പാട്ടം മറ്റ് അന്യായ പിരിവുകളും; മധ്യകേരളത്തിലെ രാജാധിപത്യ ചൂഷണവും, തെക്കന്‍ കേരളത്തിലെ ദൈവാധിഷ്ഠിതമായ ചൂഷണവും കാര്‍ഷികോല്പാദനമേഖലയുടെ വിസ്തൃതിക്കും ക്ഷമതയ്ക്കും തടസ്സമായിരുന്നു. കാര്‍ഷിക കുടുംബങ്ങളിലെ അംഗങ്ങളുടെ അദ്ധ്വാനം മുഴുവന്‍ ഉപയോഗപ്പെടുത്തിയാലും ഭൂമിയുടെ കൈവശാവകാശം സംരക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിക്കും ഉല്പാദനത്തിന്റെ ഭൂരിഭാഗവും തട്ടിയെടുക്കുന്ന ജന്മി-രാജ-ദൈവ സങ്കല്പ വാഴ്ചയ്ക്കുമാണ് 1957 ലെ കര്‍ഷക ഭൂബന്ധ നിയമം മൂലം അറുതിവരുത്താന്‍ കേരളത്തില്‍ സാധിച്ചത്.

കാര്‍ഷിക പരിഷ്ക്കരണത്തിന്റെ ബാക്കിപത്രം

കേരളം നടപ്പാക്കിയ കാര്‍ഷിക പരിഷ്ക്കരണം ഭൂവുടമാബന്ധത്തില്‍ വമ്പിച്ച മാറ്റം വരുത്തി. ഗ്രാമീണ ജീവിതത്തില്‍ സാമൂഹ്യ-വര്‍ഗ്ഗ ബന്ധങ്ങള്‍ അടിമുടി ഇന്ന് മാറിയിരിക്കുന്നു. പഴയ ജന്മിയുടെ സ്ഥാനത്ത് ഉയര്‍ന്നു വന്ന മുതലാളിത്ത ഭൂപ്രഭൂക്കള്‍, പഴയ കുടിയാന്മാര്‍ക്കിടയില്‍ വളര്‍ന്നു വന്ന ഭൂപ്രഭുക്കള്‍, വ്യാപാര വ്യവസായ മേഖലയില്‍ ഉയര്‍ന്നുവന്ന പുത്തന്‍ മുതലാളിവര്‍ഗ്ഗം ഇതൊക്കെ ചേര്‍ന്ന പുതിയ കൂട്ടുകെട്ട് ഗ്രാമീണ സമൂഹത്തില്‍ രൂപപ്പെട്ടതായി കാണാം.

ജന്മിത്വ-ഭൂപ്രഭുത്വത്തെ ഇല്ലായ്മ ചെയ്തെങ്കിലും നിലവിലുള്ള ചട്ടക്കൂട് പൊളിച്ചു മാറ്റാതെ അതില്‍ തന്നെ ബൂര്‍ഷ്വാ - കാര്‍ഷിക പരിഷ്ക്കരണ നടപടികള്‍ നടപ്പായതോടെ ഭൂമിക്കുവേണ്ടി ദാഹിക്കുന്ന ജനവിഭാഗത്തിന്റെ താല്പര്യം കേരളത്തില്‍ പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

എങ്കിലും പരിമിതമായ ഈ പരിഷ്ക്കരണ നടപടികള്‍ കേരളത്തെ മാറ്റിമറിച്ചിട്ടുണ്ട്. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതത്തിലും കാര്‍ഷിക മേഖലയിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും എടുത്തു പറയത്തക്ക മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃഷിക്കാരുടെ കുടുംബത്തില്‍ കര്‍ഷികേതര ജോലിചെയ്യുന്നവരുടെ എണ്ണം അഖിലേന്ത്യാ ശരാശിയേക്കാള്‍ ഉയര്‍ന്നതാണ് എന്നതും ഈ മാറ്റത്തിന്റെ സൂചനയാണ്. ഭൂമിയുടെ വികേന്ദ്രീകരണം വഴി ഭൂവുടമസ്ഥരുടെ എണ്ണത്തില്‍ കേരളം ശ്രദ്ധേമായ നേട്ടം കൈവരിച്ചു.

ഭഷ്യവിളകളും നാണ്യവിളകളും

ഉടമസ്ഥാവകാശവും ക്രയവിക്രയത്തിനുള്ള അവകാശവും വിള ഏതെന്ന് തീരുമാനിക്കാനുള്ള അധികാരവും കൃഷിക്കാരന് ലഭിച്ചതോടെ നാണ്യവിളകളുടെ കലവറയായി കേരളം മാറി. 80 ശതമാനത്തിലധികം നാണ്യവിളകള്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന ബഹുമതി കേരളം കൈവരിച്ചു. പക്ഷെ, ഭക്ഷ്യവിളകളില്‍ നിന്നും ഭക്ഷ്യേതര വിളകളിലേക്കുള്ള ഈ മാറ്റം കാര്‍ഷിക മേഖലയിലെ തൊഴിലവസരം കുറയ്ക്കുന്നതിന് കാരണമായി. കടുംകൃഷിയിലുള്ള താല്പര്യക്കുറവും ഇടവിളകളുടെ പിറകോട്ടു പോക്കും കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഒരേക്കര്‍ ഭൂമിയില്‍നിന്നുള്ള ഉല്പാദനമൂല്യത്തെ കവച്ചുവയ്ക്കുന്ന സ്ഥിതി കേരളം ഈ നാണ്യവിളകളിലൂടെ കൈവരിച്ചു. പക്ഷേ, ഉല്പാദനക്ഷമതയുടെ കാര്യത്തില്‍ ഭൂരിപക്ഷം വിളകളും പിറകോട്ടുപോവുകയാണ്. ഉല്പാദന വിസ്തൃതിയില്‍ അടിസ്ഥാന വിളകളില്‍ കുറവുവരുമ്പോള്‍ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള വിളകളുടെ വിസ്തൃതി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഒരു വിളയെ നശിപ്പിച്ച് പുതുവിളയെ സ്വീകരിക്കുക എന്ന നിലയാണ് ഈ വിളവിസ്തൃതിയിലൂടെ കൈവരിച്ചത്.

കാര്‍ഷിക പരിഷ്ക്കരണവും വിള വിസ്തൃതിയും

കാര്‍ഷിക പരിഷ്ക്കരണം മൂലം വിള വിസ്തൃതി വര്‍ദ്ധിക്കേണ്ടതായിരുന്നു. ആദ്യഘട്ടത്തില്‍ ഈ വിസ്തൃതി നല്ലതുപൊലെ വര്‍ദ്ധിക്കുന്ന സ്ഥിതി കേരളത്തിലുണ്ടായി. നെല്ലുല്പാദനത്തില്‍തന്നെ 9 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ഉള്ള സംസ്ഥാനമായി കേരളം അന്ന് മാറിയിരുന്നു. നാളികേര ഉല്പാദനവിസ്തൃതിയിലും വര്‍ദ്ധനവുണ്ടായി. പക്ഷേ, കാര്‍ഷിക കുടുംബത്തില്‍ കാര്‍ഷികേതര ജോലി ലഭിച്ചതും അണുകുടുംബങ്ങളുടെ വ്യാപ്തിയും വിദേശപണത്തിന്റെ കടന്നുവരവും ഭൂമിയെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന നിലയും വന്നതോടെ കാര്‍ഷികോല്പാദന വിസ്തൃതി കുറയുന്നതിനിടയാക്കി.

ഇതോടൊപ്പം വിളകളില്‍ വന്ന മാറ്റം, കമ്പോളം കണ്ട് ഉല്പാദിപ്പിക്കുന്നതിലേക്ക് കൃഷിക്കാരന്‍ മാറുന്നതിന് ഇടയാക്കി. കമ്പോളാധിപത്യമുള്ള ശക്തികള്‍ കൃഷിക്കാരെ കൂലി ഉല്പാദകനാക്കി മാറ്റിയതോടെ കൃഷിക്കാരന്‍ ത്രിമുഖ ചൂഷണത്തിന്റെ ഇരയായി മാറി. ആഗോളവല്‍ക്കരണ നയങ്ങളില്‍ കാര്‍ഷിക മേഖലകൂടി ഉള്‍പ്പെട്ടതോടെ ചൂഷണത്തോത് അതിന്റെ പാരമ്യതയിലെത്തി.

ആഗോളവല്‍ക്കരണവും കാര്‍ഷികമേഖലയും

ആഗോളവല്‍ക്കരണം കാര്‍ഷികമേഖലയെ വീണ്ടും ഘടനാപരമായി മാറ്റിക്കൊണ്ടിരിക്കുന്നു. വന്‍കിട കമ്പനികള്‍ കാര്‍ഷികമേഖലയില്‍ കടന്നുകയറ്റം നടത്തിയതോടെ വ്യാവസായിക വികസനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ എന്ന നിലയില്‍ ഉല്പന്നം സ്വയം സൃഷ്ടിക്കുന്നതിനായി ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ കടന്നുകയറി. ഇതുവഴി ഉല്പാദന മേഖലയില്‍ നിന്ന് കൃഷിക്കാര്‍ തുടച്ചുമാറ്റുപ്പെടുകയാണ് ചെയ്തത്. ബഹുരാഷ്ട്ര കമ്പനികളുടെ പാട്ടവ്യസ്ഥകള്‍ക്കു പുറമെ പുതിയ പാട്ടവ്യവസ്ഥയും ഈ മേഖലയില്‍ നടപ്പിലാക്കാന്‍ ആഗോളമേധാവിത്വത്തിലൂടെ ഇവര്‍ക്ക് സാധിക്കുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഏതുവിധേനയും ഇന്ത്യയിലേക്ക് കടന്നുവരാന്‍ സൌകര്യം ലഭിച്ചതോടെ വില കണ്ട് വിളയിറക്കുന്ന കൃഷിക്കാരന് വിളകൊയ്യുമ്പോള്‍ വിലകിട്ടാതായി.

ഈ പ്രതിസന്ധികള്‍ നീരാളിയെപ്പോലെ കാര്‍ഷികമേഖലയുടെമേല്‍ അനുദിനം പിടിമുറുക്കുകയാണ്. കേരളവികസനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇതില്‍ നിന്നും കാര്‍ഷികമേഖലയെ രക്ഷിക്കാതെ കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയില്ല.

കാര്‍ഷികോല്പന്ന വിലയിടിവും കര്‍ഷക ആത്മഹത്യയും

കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും ജീവസന്ധാരണമാര്‍ഗ്ഗം കാര്‍ഷികമേഖല തന്നെയാണ്. കാര്‍ഷികേതര മേഖലകളില്‍ അഭയം തേടിയവര്‍ക്കും ഒരു കൈത്താങ്ങായി കാര്‍ഷിക മേഖല വര്‍ത്തിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ആദിവാസികളുടെയും ഹരിജന-പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരുടെയും ജീവിതസംരക്ഷണത്തിന്റെ ഉറവിടം കാര്‍ഷികമേഖല തന്നെയാണ്. കാര്‍ഷികോല്പന്ന വിലയിടിവോടെ ഈ വിഭാഗത്തിന് തൊഴില്‍നഷ്ടവും വരുമാനനഷ്ടവും സംഭവിക്കുന്ന സ്ഥിതി വന്നു. ഒരുവര്‍ഷം 8000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വില നഷ്ടം മൂലം കേരളത്തില്‍ സംഭവിച്ചതോടെ, കാര്‍ഷിക മേഖലയില്‍ ആത്മഹത്യകള്‍ നിത്യസംഭവമായി മാറി. 2001 മുതല്‍ 2006 വരെ 1400 ലധികം കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. കാര്‍ഷിക തകര്‍ച്ച സമൂഹത്തെ ആകെ പിടികൂടിയപ്പോള്‍ വ്യാപാരമേഖല സ്തംഭിച്ചു. ചെറുകിട ഉല്പാദനമേഖലയും തകര്‍ന്നു. ഇതിന്റെയൊക്കെ അടിസ്ഥാന കാരണം കാര്‍ഷികമേഖലയുടെ തകര്‍ച്ചയാണെന്ന് വന്നതോടെ കൃഷിക്കാര്‍ക്ക് കൃഷി ഒരു വെറുക്കപ്പെട്ട കനിയായി മാറിക്കൊണ്ടിരിക്കുന്നു.

കാര്‍ഷികോല്പന്ന വിലയിടിവ് കൊണ്ടുള്ള നേട്ടം ആര്‍ക്ക് ?

എന്നാല്‍ കൃഷിയുമായി ബന്ധപ്പെട്ട തകര്‍ച്ച കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാവരേയും ബാധിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലെ കെടുതികള്‍ ഉല്പാദകരായ കൃഷിക്കാരെ മാത്രമാണ് ബാധിച്ചത്. ജനിതക ടെക്നോളജിയുടെ കണ്ടുപിടിത്തത്തോടെ കൃഷി എന്നത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അഗ്രി ബിസിനസ്സാക്കി മാറ്റാനും ഭൂരിപക്ഷത്തെ നഗ്നമായി ചൂഷണം ചെയ്ത് കാര്‍ഷികമേഖലയില്‍ നിന്ന് മൂലധനം കൊയ്തു കൂട്ടുന്നതിനും സാധിക്കുന്നു.

കിലോക്ക് 65 രൂപ റബ്ബറിനു വില ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച ടയര്‍ വിലയും, കൊപ്രയ്ക്ക 49 രൂപ ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച സോപ്പ്, വനസ്പതി, ഹെയര്‍ ഓയില്‍ വിലയും, കാപ്പിക്ക് 65 രൂപയും കുരുമുളകിന് 240 രൂപയും ഏലത്തിന് 950 രൂപയും അടക്കയ്ക്ക് 165 ഉം ഉണ്ടായപ്പോള്‍ മുതലാളിത്തം നിശ്ചയിച്ച സംസ്ക്കരിച്ച ഉല്പന്ന വിലകളും, ഇതിന് ഉദാഹരണങ്ങളാണ്. അതുപോലെ റബ്ബറിന് 22 രൂപായും കൊപ്രയ്ക്ക് 17 രൂപായും കാപ്പിക്ക് 15 രൂപായും വിലയിടിഞ്ഞിട്ടും കാര്‍ഷികോല്പന്നങ്ങള്‍ ഉപയോഗിച്ച് വന്‍കിട മുതലാളിമാര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ക്ക് ഒരു പൈസയുടെ കുറവുപോലും വരുത്തിയിട്ടില്ല. മാത്രമല്ല 4 കോടി 25 ലക്ഷം മുടക്കിയവന് 91 കോടി 56 ലക്ഷം രൂപ ടയര്‍ വ്യവസായത്തിലൂടെ മാത്രം ഒരു വര്‍ഷം കിട്ടിയ വസ്തുത വാര്‍ത്തകളിലൂടെ വെളിവായിരിക്കുന്നു.

ഈ മുതലാളിത്ത മൂലധന ചൂഷണത്തിന് കാര്‍ഷികമേഖലയെ എറിഞ്ഞു കൊടുക്കുന്നതും നഗ്നമായ കൊള്ളയ്ക്ക് വിട്ടുകൊടുക്കുന്നതും തടഞ്ഞാല്‍ കാര്‍ഷിക മേഖലയില്‍ കൈവരിക്കാവുന്ന നേട്ടം കേരളവികസനത്തിനു കുതിപ്പേകും എന്നതില്‍ തര്‍ക്കമില്ല.

നാളികേരവും റബ്ബറും

നാളികേര ഉല്പാദനത്തില്‍ കേരളം ഇന്ന് മുന്‍പന്തിയിലാണ്. 40 ലക്ഷം കുടുംബങ്ങള്‍ നാളികേര ഉല്പാദനവുമായി ബന്ധപ്പെടുന്ന കേരളത്തില്‍ ഇവിടെ ഉല്പാദിപ്പിക്കുന്ന കൊപ്രയുടെ ഭൂരിഭാഗവും ഇവിടെ സംസ്ക്കരിക്കുന്നില്ല. വെളിച്ചണ്ണയും, വനസ്പതിയും ഉല്പാദിപ്പിക്കുന്നതിന് കേരളത്തില്‍ സംവിധാനം ഉണ്ടാക്കിയാല്‍ ആയിരക്കണക്കിനു തൊഴില്‍ അവസരങ്ങള്‍ കേരളത്തില്‍ കൈവരിക്കാം. പാനീയ വില്‍പനയുടെ പറുദീസയായ കേരള കമ്പോളം കൊക്കെകോള - പെപ്സി കമ്പനികള്‍ കൈയടക്കി ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് നാടിനെ വരള്‍ച്ചയിലേക്ക് നയിക്കുന്നു. മാരക വിഷജലം വിറ്റഴിച്ച് ജനങ്ങളെ ഇവര്‍ ചൂഷണം ചെയ്യുന്നു. ഈ വിപണിയില്‍ കള്ളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കള്ളിന്റെ മണമോ വീര്യമോ രുചിയോ ഇല്ലാത്ത പാനീയം (കേരസുധ) ഇറക്കിയാല്‍ തെങ്ങ്ചെത്ത് മേഖലയില്‍ മാത്രം 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും.

റബ്ബറിന്റെ 95 ശതമാനം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍ റബ്ബറില്‍ നിന്ന് 35000 ത്തില്‍പ്പരം ഉല്‍പന്നം ഉണ്ടാക്കാനുള്ള കഴിവ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ 15 ശതമാനം മാത്രമാണ് കേരളത്തില്‍ സംസ്ക്കരിക്കുന്നത്. മാത്രമല്ല റബ്ബര്‍ഷീറ്റ് നിര്‍മ്മാണത്തില്‍ തന്നെ ആര്‍.എസ്.എസ്. 4 ഉം, തരംതിരിക്കാത്തത്, എന്നുമുള്ള നിലയിലേക്ക് ഭൂരിപക്ഷം റബ്ബര്‍ഷീറ്റും മാറ്റപ്പെടുമ്പോള്‍ ആര്‍.എസ്.എസ്. ഒന്നിലേക്ക് ഷീറ്റ് ഉല്‍പ്പാദനം സംഘടിത മേഖലയില്‍ നടത്തിയാല്‍ പതിനായിരക്കണക്കിനു തൊഴില്‍ സാധ്യത ഉണ്ടാക്കാം.

നെല്‍കൃഷിക്ക് പ്രോത്സാഹനം അത്യന്താപേക്ഷിതം

കേരളത്തില്‍ കടന്നുവരുന്ന 80 ശതമാനം അരിക്കും കേരളം നല്‍കുന്ന കടുത്ത കൂലിയും കമ്മീഷനും ഇടനിലകമ്മീഷനും എല്ലാംകൂടി കേരളത്തിലെ നെല്‍കൃഷിക്കാര്‍ക്ക് നെല്ല് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പ്രോത്സാഹനമായി നല്‍കിയാല്‍ കേരളത്തിലെ നെല്‍വയലുകളിലെ തരിശ്ശിടല്‍ അവസാനിപ്പിക്കാനും നെല്‍കൃഷിയെ തിരിച്ചുകൊണ്ടുവരാനും പരിസ്ഥിതി സംരക്ഷിക്കാനും സാധിക്കും. കൃഷിക്കാരന്‍ കെട്ടിപ്പടുത്ത സഹകരണ സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ ഗൃഹോപകരണങ്ങളായും സുഖഭോഗവസ്തുക്കളായും വിറ്റഴിക്കുന്നതിന് കോടികള്‍ കടമായി നല്‍കുന്നു. കാര്‍ഷിക രംഗത്ത് തൊഴില്‍ചെയ്യാന്‍ തല്‍പ്പരരായ സംഘം മെമ്പര്‍മാര്‍ക്കോ ഗ്രാമവാസികള്‍ക്കോ ഈ തുക ഉല്‍പ്പാദന സബ്‌സിഡിയായി ഉപയോഗിച്ച് നെല്‍കൃഷിയില്‍ ശ്രദ്ധവയ്ക്കാന്‍ സാധിച്ചാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയും.

കശുവണ്ടിയും സുഗന്ധ വിളകളും

കശുവണ്ടി സംസ്ക്കരണത്തിലൂടെ ലക്ഷക്കണക്കിനു തൊഴില്‍ ലഭിക്കുന്ന കേരളത്തില്‍ തൊഴിലിനാവശ്യമായ കശുവണ്ടി ഇപ്പോഴും ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി ഉല്‍പ്പാദനത്തില്‍ ഇവിടെയും തൊഴില്‍ സംരംഭം സൃഷ്ടിക്കാന്‍ സാധിക്കും. കുരുമുളകിന്റെ രുചിയും ഗുണവും മണവും വടക്കേ മലബാറിന്റെ കുത്തകയാണ്. ഇന്ത്യന്‍ കുരുമുളകിന്റെ 80 ശതമാനത്തിലധികം ഉല്പാദിപ്പിക്കുന്ന കേരളത്തില്‍ കുരുമുളകിനെ അടിസ്ഥാനമാക്കിയ ഓളിയോറിസിന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കേരളം കൈവരിച്ചിട്ടും സംസ്ക്കരണം കേരളത്തില്‍ നടക്കുന്നില്ല. ഏലവും ജാതിയും ഗ്രാമ്പുവും കറുകപ്പട്ടയും മറ്റ് സുഗന്ധ വിളകളും അപൂര്‍വ്വമായി മാത്രമാണ് കേരളത്തില്‍ സംസ്ക്കരിക്കുന്നത്. ഇന്ത്യന്‍ അടയ്ക്കയുടെ സിംഹഭാഗവും കേരളത്തില്‍ ഉല്പാദിപ്പിച്ചിട്ടും ഇവിടെ സംസ്ക്കരണ സംവിധാനം ഇല്ലാത്തതിനാല്‍ ഈ രംഗത്തും അനുബന്ധ തൊഴില്‍ ഇല്ല.

പഴങ്ങളും പച്ചക്കറിയും

അതു പോലെ തന്നെ പഴങ്ങള്‍, പച്ചക്കറി, പാല്‍,മുട്ട എന്നിവയുടെ ഉല്പാദനത്തിലും കേരളം പിറകിലാണ്. ഈ രംഗത്ത് സ്വീകരിച്ചുവരുന്ന വികസനരീതി മാറ്റിയാല്‍ കേരളത്തില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. സമീപകാലത്തായി വളര്‍ന്നുവന്ന പൈനാപ്പിള്‍, വാഴ എന്നിവയുടെ കൃഷി, ഉല്പാദനരംഗത്ത് മുന്നേറുമ്പോഴും ഈ പഴങ്ങള്‍ സംസ്ക്കരിക്കുന്നതിന് ഉത്തരേന്ത്യന്‍ സംസ്ക്കരണ ശാലകള്‍ തേടിപ്പോകുന്നത് കാണാന്‍ കഴിയും. വാഴക്കൃഷിയിലെ തൊഴില്‍ സാധ്യത, ഉല്പാദന രീതിയിലെ അശാസ്ത്രീയത മൂലം നഷ്ടപ്പെടുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ വാഴ-കൃഷി രീതി പരിസ്ഥിതിയെ ബാധിക്കും എന്ന ചര്‍ച്ചയും ഉയര്‍ന്നു വരുന്നുണ്ട്. ഇത് പരിഹരിക്കാനായി വാഴ-കൃഷിരംഗത്ത് സഹകരണ കൂട്ടായ്മ സൃഷ്ടിച്ച് അനുയോജ്യമായ സ്ഥലവും ശാസ്ത്രീയമായ കൃഷിരീതിയും വിശ്വാസയോഗ്യമായ ഉല്പാദനരീതിയും കൈവരിച്ചാല്‍ ഒരു ഏക്കര്‍ വാഴ-കൃഷി ചെയ്യുന്നവന് പ്രതിമാസം 7000 രൂപ പ്രതിഫലം ലഭിക്കുന്ന സംവിധാനവും തൊഴിലും ഉണ്ടാക്കാന്‍ കഴിയും.

ചുരം കടന്നു വരുന്ന പപ്പായ

ഇന്നത്തെ കേരളത്തിന്റെ ഉപഭോഗസംസ്ക്കാരം മൂലം കേരളത്തിനു വെളിയില്‍ മാത്രം ഉല്പാദിപ്പിക്കുന്ന വിവിധ പഴങ്ങള്‍ക്ക് വിപുലമായ മാര്‍ക്കറ്റുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഓറഞ്ചും മുന്തിരിയും മൂസമ്പിയും പപ്പായ പോലും പുറത്തുനിന്നാണ് വരുന്നത്. ഇതില്‍ പല ഉല്പന്നങ്ങളും കേരളത്തില്‍ നിന്നും കാലാവസ്ഥയില്‍ വലിയ വ്യതിയാനമില്ലാത്ത പ്രദേശങ്ങളില്‍ ഉല്പാദിപ്പിക്കുമ്പോള്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പഴവര്‍ഗ്ഗങ്ങള്‍ വളര്‍ത്തിയെടുക്കുന്ന പദ്ധതികള്‍ സ്വീകരിച്ചാല്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് കഴിയും.

മറ്റു ചില നിര്‍ദ്ദേശങ്ങള്‍

സമഗ്രമായ കാര്‍ഷിക നയം ആവിഷ്ക്കരിക്കുക

ബീഡി വ്യവസായത്തിനാവശ്യമായ പുകയില കര്‍ണ്ണാടകത്തില്‍ ഉണ്ടാക്കുമ്പോള്‍ പുകയില കൃഷി വിജയമാണെന്ന് കണ്ട കേരളത്തിലെ വടക്കന്‍ ജില്ലയില്‍ ഇത് എന്തുകൊണ്ട് വ്യാപിപ്പിച്ചുകൂടാ? വിലപിടിപ്പുള്ള വിദേശ മദ്യ ഉല്പാദനം ഭക്ഷ്യവസ്തുക്കളില്‍ നിന്നും ഉണ്ടാക്കാമെന്നിരിക്കെ കേരളത്തില്‍ ഇതിന് അനുയോജ്യമായ കാര്‍ഷിക വിളകള്‍ എന്തുകൊണ്ട് ഉല്പാദിപ്പിച്ചുകൂടാ? ഈ വികസനനയം കേരളം സ്വീകരിക്കുന്നതിലൂടെ വരുമാനത്തില്‍ മറ്റ് മേഖലകളുമായി തട്ടിച്ചുനോക്കി ഒട്ടും കുറവുവരാത്ത കാര്‍ഷിക മേഖലയിലേക്ക് അഭ്യസ്തവിദ്യരേയും സാങ്കേതിക വിദഗ്ദ്ധരേയും തിരിച്ചുവിടുന്ന ഒരു നയം ആവിഷ്ക്കരിക്കേണ്ടതുണ്ട്. കൃഷി എന്നതു പുച്ഛമായി കാണുകയും വേഷഭൂഷാദികളിലെ മേന്മയാണ് അന്തസ്സിന്റെ അടയാളമെന്ന് കരുതി കര്‍ഷകത്തൊഴിലാളിയുടെ വേതനംപോലും ലഭിക്കാതെ അദ്ധ്വാനശക്തി വിറ്റഴിക്കുന്ന ബിരുദധാരികളും സാങ്കേതിക വിദഗ്ദ്ധരും നിറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ സമഗ്രമായ കാര്‍ഷിക നയമുണ്ടാക്കാന്‍ പരിശ്രമിക്കുകയും ഭൂരിപക്ഷത്തിന്റെ സംരക്ഷണമെന്ന നിലയില്‍ പദ്ധതി തുകയുടെ ഭൂരിഭാഗവും സര്‍ക്കാരുകള്‍ കാര്‍ഷികമേഖലയ്ക്ക് വിനിയോഗിക്കുകയും ചെയ്യുന്ന ഒരു നയസമീപനം ഉണ്ടാകണം.

കേരള വികസനത്തില്‍ മഹത്തായ സംഭാവന കാര്‍ഷികമേഖലയ്ക്ക് നല്‍കാന്‍ സാധിക്കും. വിദേശവിപണിയും കമ്പോളശക്തികളുടെ ആവശ്യങ്ങളും മാത്രം കണക്കിലെടുത്ത് തലതിരിഞ്ഞ കൃഷിരീതി ആവിഷ്ക്കരിച്ചതിനാല്‍ കേരളത്തിലെ ഫലഭൂയിഷ്ടമായ മണ്ണ് മരിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 44 നദികളുടെ തറവാടായ കേരളത്തിന് 41 നദികളിലെ ജലസമ്പത്ത് ഉപയോഗിക്കാനുള്ളപ്പോഴും വെള്ളത്തിന്റെ പ്രതിസന്ധി അനുദിനം മൂര്‍ച്ഛിക്കുന്നു. വളക്കൂറുള്ള മണ്ണില്‍, മണ്ണിനെ പഠിക്കാതെ കൃഷിയിറക്കിയതിനാല്‍ മണ്ണിന്റെ അടിസ്ഥാന മൂലകങ്ങളായ എന്‍.പി.കെ.യുടെ അളവ് ആവശ്യത്തിന്റെ പകുതിപോലും ഇല്ല എന്ന വസ്തുതയും കാണേണ്ടതുണ്ട്. ഇതിന്റെ ഫലമായി പ്രകൃതിയുടെ സമതുലിതാവസ്ഥ തകരുന്നു.

കാര്‍ഷിക വിളകളെ ബാധിക്കുന്ന രോഗങ്ങള്‍

പുതിയതരം രോഗാണുക്കളുടെ ഉത്ഭവവും വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുന്ന രോഗങ്ങളുടെ ആവിര്‍ഭാവവും മനുഷ്യനാശത്തിനു വഴിയൊരുക്കുന്ന മാരക രോഗങ്ങളും പടരുന്നു. കാര്‍ഷിക വിളകളെ ബാധിക്കുന്ന തെങ്ങിന്റെ മണ്ഡരിയും കവുങ്ങിന്റെ മഞ്ഞളിപ്പും കുരുമുളകിന്റെ മഞ്ഞപ്പും ദ്രുതവാട്ടവും നെല്ലിന്റെ ഓലകരിച്ചിലും ചാഴിയും റബ്ബറിന്റെ ഉല്പാനക്ഷമതയുടെ പിറകോട്ടുപോക്കും മറ്റു കാര്‍ഷിക ദുരന്തങ്ങളായി വ്യാപരിക്കുന്നു. പ്രതിവിധിയുടെ പേരില്‍ സ്വീകരിക്കുന്ന വിഷങ്ങള്‍ വിഷാഹാരിക്ക് പോലും പരിഹരിക്കാന്‍ കഴിയാത്ത മാരകമായി കേരളത്തെ നശിപ്പിക്കുന്നതു കണ്ടില്ലന്നു നടിച്ചാല്‍ ഭൂമിയുടെ മരണവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും സാമൂഹ്യജീവിതത്തിലെ പ്രതിസന്ധിയും സംഭവിക്കുക തന്നെ ചെയ്യും.

കാര്‍ഷികാധിഷ്ഠിത വ്യവസായ വികസനനയം കാലഘട്ടത്തിന്റെ ആവശ്യം

കേരളത്തിന്റെ വികസനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വിജയം മാത്രം ലക്ഷ്യമാക്കിയാല്‍ ഐ.ടി. യുഗത്തില്‍ പുറംതള്ളുന്നവരുടെ കോളനിയായി കേരളം മാറും. കാര്‍ഷികാധിഷ്ഠിത വ്യവസായ വികസനനയം ശാസ്ത്രസാങ്കേതിക വളര്‍ച്ചയോടൊപ്പം ഉപയോഗിച്ചാല്‍ കേരള വികസനത്തിന്റെ ആണിക്കല്ലായി കാര്‍ഷികമേഖലയെ മാറ്റാം. ഇത്തരത്തില്‍ കാര്‍ഷികമേഖലയിലൂടെ കേരളവികസനം എന്ന ലക്ഷ്യമിടുമ്പോള്‍ ഈ വികസനത്തിനു മഹത്തായ സംഭാവനകള്‍ നല്‍കേണ്ടവരാണ് കേരളത്തിലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രലോകം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാര്‍ഷിക ഗവേഷണത്തിലൂടെ കൂടുതല്‍ ഉല്പാദനക്ഷമത കൈവരിക്കാനും പുതിയഇനം വിത്ത് സൃഷ്ടിക്കാനും രോഗപ്രതിരോധശേഷി കൈവരിക്കാനും കാര്‍ഷിക മേഖലയില്‍ കൃഷിക്കാരെ പിടിച്ചുനിര്‍ത്താനും സാധിക്കുമ്പോള്‍, കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ കാര്‍ഷിക സര്‍വ്വകലാശാല കേരളത്തിന്റെ കാര്‍ഷിക ഉല്പാദനത്തില്‍ ജീവനാഡിയായ നാളികേരത്തെ പിടികൂടിയ മണ്ഡരിയെയോ ഇതുപോലെ മറ്റ് വിളകളെ ബാധിച്ച മാരകരോഗങ്ങള്‍ക്കോ പരിഹാരം കാണാന്‍ കഴിയാതെ മിഴിച്ചുനില്‍ക്കുകയാണ്. ഇതിന് അറുതി വരുത്തുന്നതിന് അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.

കേരള വികസനത്തില്‍ തീര്‍ച്ചയായും കാര്‍ഷികമേഖലയ്ക്ക് എന്നും പ്രാധാന്യമുണ്ട്. എടുത്താല്‍ തീരാത്ത വസ്തുവാണ് മണ്ണ്. കൊടുത്താല്‍ അതുപോലെ തിരിച്ചുതരുന്നതാണ് മണ്ണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനടിസ്ഥാനം മനുഷ്യനിണങ്ങിയ മണ്ണാണ്. ഈ മണ്ണിനെ സംരക്ഷിച്ച് വികസനത്തിന് അടിത്ത പാകാം. ഇത്തരമൊരു വികസനതലം വെച്ച് കഴിഞ്ഞവര്‍ഷം നീങ്ങിയപ്പോള്‍ പ്രകടമായ മാറ്റം കേരളത്തില്‍ കാണാനിടയായി. ഉദാഹരണത്തിന് നെല്‍ക്കൃഷി മേഖലയില്‍ ആളെക്കിട്ടാനില്ലെന്നും കൃഷി ഇവിടെ വിജയിക്കില്ലെന്നും പ്രചരിപ്പിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് കഴിഞ്ഞ സീസണില്‍ 8.50 രൂപ ഒരു കിലോ നെല്ലിന് വില നല്‍കിയതോടെ 35% ഉല്‍പ്പാദനവര്‍ദ്ധന കേരളത്തിനുണ്ടായി. ഈ വര്‍ഷം ഈ തുക 9 രൂപ ആയി ഉയര്‍ത്തി, ഇനിയും നെല്‍കൃഷി വികസിക്കും. ഇവിടെ പഠിക്കാന്‍ കഴിയുന്ന വിഷയം വിലയുടെതാണെന്നാണ്.

നെല്‍കൃഷിയുടെ വികസനവും വികേന്ദ്രീകരണ ആസൂത്രണവുംനെല്‍കൃഷിയുടെ വികസനത്തിനായി പലിശ രഹിതവായ്പയും കുറഞ്ഞ പലിശ 4 ശതമാനമാക്കി നിജപ്പെടുത്തിയതും വൈദ്യുതി സൌജന്യവും നെല്‍വയല്‍ സംരക്ഷണ നിയമവും, പശ്ചാത്തല സൌകര്യങ്ങളുടെ സംരക്ഷണവും ലഭ്യമാകുന്നതോടെ ലക്ഷക്കണക്കിനു തൊഴില്‍ അവസരം ഈ രംഗത്ത് സൃഷ്ടിക്കപ്പെടും. നാളികേര കൃഷിയില്‍ തെങ്ങില്‍ നിന്നും 100 നാളികേരം എന്ന ലക്ഷ്യം നേടിയാല്‍ വമ്പിച്ച കുതിപ്പ് ഈ രംഗത്തുണ്ടാകും. എല്‍.ഡി.എഫ് സ്വീകരിച്ച നയത്തിലൂടെ - കര്‍ഷക കടാശ്വാസ നിയമം നടപ്പായതോടെ കര്‍ഷക ആത്മഹത്യയ്ക്ക് അറുതിവരുത്താന്‍ സാധിച്ചു. കടാശ്വാസ നടപടിക്ക് നീക്കിവച്ച തുക പൂര്‍ണ്ണമായി ചിലവാക്കുന്നതോടെ ഇന്ത്യയില്‍ ഒരിടത്തും ലഭിക്കാത്ത സംരക്ഷണം കേരളത്തിനു ലഭിക്കും. വരുംകാല കാര്‍ഷിക മുന്നേറ്റത്തിനു അടിത്തറ പാകുന്ന സമീപനം വികേന്ദ്രീകരണ ആസുത്രണം ആരംഭിച്ചതിന്റെ മാറ്റം കേരളത്തില്‍ കാണുന്നുണ്ട്. ഉല്പാദന മേഖലയ്ക്ക് 40% നീക്കിവയ്ക്കുന്ന ആസൂത്രണ രീതി കാര്‍ഷിക വളര്‍ച്ചയുടെ അടിത്തറ വികസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കുന്ന ഓരോ തുകയും പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയും ദരിദ്രകര്‍ഷകനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതും ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതുമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഈ നിക്ഷേപതോത് വര്‍ദ്ധിപ്പിക്കാനും കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനുമുള്ള സമീപനമാണ് ഇന്ന് തുടക്കം കുറിച്ച വിപുലീകരണത്തിലൂടെ സാധ്യമാക്കേണ്ടത്.

(ലേഖകന്‍: ശ്രീ. സി.കെ.പി. പത്മനാഭന്‍)

ഈ പരമ്പരയിലെ ആദ്യ ലേഖനം - കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി ചരിത്രപരമായ ഒരു വിശകലനം - പ്രൊ.കോശി.പി.മാത്യു

ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനം - കാര്‍ഷിക പ്രശ്നവും പരിഹാരവും - ഡോ.കെ.എന്‍.ഹരിലാല്‍

Sunday, October 14, 2007

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍

സെന്‍സെക്സ് 18000 കടക്കുന്നതിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ധനകാര്യമന്ത്രി ചിദംബരം 2007 ഒക്ടോബര്‍ 3 ന് നടത്തിയ ഈ പ്രസ്താവന ചില്ലറ നിക്ഷേപകരെ (retail investors) സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്രത്തോളം ശുഭകരം ആയിരിക്കാനിടയില്ല എന്ന്‌ തോന്നിപ്പിക്കുന്നതാണ്.

ചെറുകിട നിക്ഷേപകര്‍ ഈ അവസ്ഥയില്‍ നിക്ഷേപം നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അവരോട് കരുതലോടെയിരിക്കണം എന്നാണെനിക്ക് പറയാനുള്ളത്. വിദേശനിക്ഷേപകര്‍ ഇപ്പോള്‍ ഇന്ത്യന്‍ ഷെയറുകളില്‍ താല്പര്യം കാണിക്കുന്നുണ്ട് എന്നത് പ്രത്യക്ഷമാണ്. ആ നിക്ഷേപം വേണ്ടെന്നു വെക്കുന്നതെന്തിന്?


സമീപകാലത്ത് അദ്ദേഹം തന്നെ ചെറുകിട നിക്ഷേപകരോട് ശരിക്കും ഹോംവര്‍ക്ക് ചെയ്തതിനുശേഷം മാത്രം ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപം നടത്തുവാന്‍ ഉപദേശിക്കുകയുണ്ടായി. ഇന്‍‌ഡക്സില്‍ ദ്രുതഗതിയിലുള്ള കയറ്റിറക്കങ്ങള്‍ നടക്കുന്ന ഈയവസരത്തില്‍ ഹോം വര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗം സ്വീകരിക്കുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുകയുണ്ടായി. ഊഹക്കച്ചവടക്കാര്‍ക്ക് നല്‍കാന്‍ തന്റെ കയ്യില്‍ പ്രത്യേകിച്ച് ഉപദേശമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. :)

18000 പോയിന്റ് കടക്കുമോ ഇല്ലയോ എന്ന സന്നിഗ്ദാവസ്ഥയില്‍ കുറേ നാളായി നിലനിന്നിരുന്ന സെന്‍സെക്സ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച 18280.24ലാണ് ക്ലോസ് ചെയ്തത്. ഒറ്റ ദിവസം 993 പോയിന്റ് കയറിയാണ് ഇത് ആ ‘മൈല്‍ സ്റ്റോണ്‍’ കടന്നത്. സെന്‍സെക്സിന്റെ ചരിത്രത്തിലെത്തന്നെ ഒറ്റ ദിവസത്തെ നേട്ടത്തിലെ ഒരു റെക്കോര്‍ഡ് ആണിത്. ഇനി മാര്‍ക്കറ്റിന്റെ പോക്ക് എങ്ങോട്ടായിരിക്കും എന്ന കാര്യത്തില്‍ `വിദഗ്ദര്‍ക്ക് ' തന്നെ വിരുദ്ധാഭിപ്രായങ്ങളുണ്ട്. പക്ഷെ എല്ലാ `വിദഗ്ദരും' ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗം സ്വീകരിക്കണം.

(“For retail investors, mutual funds should still be an attractive investment avenue. The predictions of selling at highs and buying at lows are best exercised through a professional fund manager, rather than depending on hearsay.”)

ഒരു ചെറിയ ന്യൂനപക്ഷം മാത്രം നിക്ഷേപങ്ങള്‍ നടത്തുന്ന, അല്ലെങ്കില്‍ അവര്‍ക്ക് മാത്രം അത് സാധിക്കുന്ന ഒരു അവസ്ഥയുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ആദായ നികുതി ഇളവും മറ്റും നല്‍കി കൂടുതല്‍ കൂടുതല്‍ ആളുകളെ മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗത്തിലൂടെ ഓഹരി കമ്പോളത്തിലേക്ക് ആകര്‍ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്ന ഈ അവസരത്തില്‍ മ്യൂച്വല്‍ഫണ്ട് എന്നാല്‍ എന്ത്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതുരീതിയില്‍ എന്നൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു.

മ്യൂച്ചല്‍ ഫണ്ടുകള്‍

ഒരു പറ്റം നിക്ഷേപകരുടെ സമ്പാദ്യങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്ന ഒരു ട്രസ്റ്റിനെയാണ് മ്യൂച്ചല്‍ ഫണ്ട് എന്ന് പറയുന്നത്. അങ്ങനെ സമാഹരിക്കുന്ന പണം ഷെയറുകള്‍, ഡിബഞ്ചറുകള്‍ , മറ്റു അംഗീകൃത സെക്യൂരിറ്റികള്‍ തുടങ്ങി മൂലധന വിപണിയിലെ വിവിധ ഉപകരണങ്ങളില്‍ (capital market instruments ) നിക്ഷേപിക്കപ്പെടുന്നു. ഇത്തരം നിക്ഷേപങ്ങള്‍ നേടിത്തരുന്ന ആദായവും മൂലധനവൃദ്ധിയും(capital appreciation ) എത്ര യൂണിറ്റുകള്‍ കൈവശം ഉണ്ട് എന്നതിനാനുപാതികമായി യൂണിറ്റ് ഹോള്‍ഡര്‍മാരുടെയിടയില്‍ വിഭജിക്കപ്പെടുന്നു.

മ്യൂച്ചല്‍ ഫണ്ടുകള്‍ എന്തു കൊണ്ട്?

സ്റ്റോക്കുകളിലും ഷെയറുകളിലും നിക്ഷേപം നടത്തുക എന്നത് വളരെ ഏറെ നഷ്ടസാദ്ധ്യത (risk) ഉള്ളതും എപ്പോള്‍ നിക്ഷേപിക്കണം എപ്പോള്‍ നിക്ഷേപം പിന്‍വലിക്കണം എന്നിവയെ കുറിച്ചും വിപണിയുടെ ചലനങ്ങളെക്കുറിച്ചും മറ്റും അതിയായ അവഗാഹവും ഗവേഷണവും ആവശ്യപ്പെടുന്നതും ആയ സംഗതിയാണ്. വൈവിധ്യപൂര്‍ണമായ സ്റ്റോക്കുകളില്‍ ഒരു വലിയ നിക്ഷേപം നടത്തുക , അങ്ങനെയൊരു നിക്ഷേപത്തിനുടമയാവുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തി എന്ന നിലയില്‍ അത്ര എളുപ്പമല്ല തന്നെ. എന്നാല്‍ വിദഗ്ദരാല്‍ മാനേജ് ചെയ്യപ്പെടുന്ന മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക വഴി ഒരാള്‍ക്ക് മറ്റുള്ളവരുടെ നിക്ഷേപങ്ങള്‍ക്കൊപ്പം തന്റെ നിക്ഷേപവും കൂടി ചേര്‍ത്ത് വൈവിധ്യപൂര്‍ണമായ സ്റ്റോക്കുകളുടെ ഒരു ഭാഗത്തിന്റെയെങ്കിലും ഉടമയാവാന്‍ കഴിയുന്നു. അതിനാല്‍ , മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക എന്നത് പ്രൊഫഷണലായി മാനേജ് ചെയ്യപ്പെടുന്ന വൈവിധ്യപൂര്‍ണമായ സെക്യൂരിറ്റികളില്‍ വളരെ കുറഞ്ഞ ചിലവില്‍ നിക്ഷേപം നടത്താന്‍ അവസരം ഒരുക്കിത്തരുന്നതിനാല്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അനുയോജ്യം എന്ന് കരുതുന്നവരേറെ.

മെച്ചങ്ങള്‍

മികച്ച വരുമാന സാദ്ധ്യത, പ്രൊഫഷണല്‍ മാനേജ്‌മെന്റ്, കുറഞ്ഞ നിക്ഷേപ ചെലവ്, നികുതി രഹിത ഡിവിഡന്റ്, ആദായ നികുതിയി ഇളവ് (നോട്ടിഫൈ ചെയ്യപ്പെടുന്ന സ്കീമുകള്‍ക്ക്) , വൈവിധ്യമാര്‍ന്ന പോര്‍ട്ട് ഫോളിയോയുടെ ഉടമയാവാനും മനസ്സിനിണങ്ങിയ സ്കീമുകള്‍ തിരഞ്ഞെടുക്കാനും ഉള്ള അവസരം, ഫ്ലെക്സിബിലിറ്റി തുടങ്ങിയവയാണ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങള്‍ ആ‍യി പറയപ്പെടുന്നത്. മാത്രമല്ല ഇന്ന് മ്യൂച്ചല്‍ ഫണ്ട് വ്യവസായം സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ കര്‍ശന നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് എന്നത് ഇത്തരം നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്.

മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങള്‍ മുകളില്‍ പറഞ്ഞവയാണെങ്കിലും ഏതൊരാളും ആദ്യം ഉന്നയിക്കുന്ന ചോദ്യം ഇതായിരിക്കും.

എന്തിനാണൊരാള്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത് ?

ഉത്തരം താരതമ്യേന ലളിതമാണ്. ചരിത്രപരമായി ‍, ഷെയറുകളില്‍ ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചമായ വരുമാനം നേടിത്തരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നല്ല ഷെയറുകള്‍ ഏതെന്നു കണ്ടെത്താനും അത്തരം ഷെയറുകള്‍ക്ക് അവ അര്‍ഹിക്കുന്ന വില ഇല്ലാതിരിക്കുന്ന ( under-valued) അവസരം മനസ്സിലാക്കാനും അതനുസരിച്ചു നിക്ഷേപം നടത്തുവാനും നല്ല വില കിട്ടുമ്പോള്‍ അവ വിറ്റൊഴിയുവാനുമാണ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്.

ഇന്ത്യയിലെ ആദ്യ മ്യൂച്ചല്‍ ഫണ്ട് ആയ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂണിറ്റ് 64 സ്കീംഏതാണ്ട് 30 വര്‍ഷത്തോളം വളരെ ജനപ്രിയമായിരുന്നു. ഇക്കഴിഞ്ഞ ദശകത്തില്‍ മാത്രമാണ് ഒരു പിടി കമ്പനികള്‍ റിസ്ക്ക് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ വിവിധ സ്കീമുകളുമായി രംഗത്ത് വന്നത്.

മ്യൂച്ചല്‍ ഫണ്ടുകള്‍ പലവിധം

ഇന്ന് മാര്‍ക്കറ്റില്‍ വിവിധ തരത്തിലുള്ള മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ ലഭ്യമാണ് . അവയെ പൊതുവെ ഗ്രോത്ത് സ്കീമുകള്‍ , ഇന്‍‌കം സ്കീമുകള്‍, ബാലന്‍സ്‌ഡ് സ്കീമുകള്‍, മണി മാര്‍ക്കറ്റ് സ്കീമുകള്‍ (ലിക്വിഡ് സ്കീമുകള്‍), സെക്ടര്‍ സ്പെസിഫിക് സ്കീമുകള്‍, ഇന്‍ഡക്സ് സ്കീമുകള്‍, ഗ്ലോബല്‍ സ്കീമുകള്‍ എന്നിങ്ങനെ തരം തിരിക്കാം.

ഗ്രോത്ത് സ്കീമുകള്‍

സ്കീം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ശമ്പളം, വാടക തുടങ്ങിയവക്ക് അല്പം പണം മാറ്റി വെച്ചതിനുശേഷം ബാക്കി തുക മുഴുവനായും സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പദ്ധതികളാണിവ.

ഇന്‍‌കം സ്കീമുകള്‍

ഈ പദ്ധതിയില്‍ ധനം ഏതാണ്ട് പൂര്‍ണ്ണമായും കടപത്ര മാര്‍ക്കറ്റില്‍ (debt market) നിക്ഷേപിക്കുന്നു. അതായത് കേന്ദ്ര സര്‍ക്കാരിന്റെ ബോണ്ടുകള്‍, കമ്പനികള്‍ പുറത്തിറക്കുന്ന ഡിബഞ്ചറുകള്‍ എന്നിവയില്‍. കേന്ദ്ര സര്‍ക്കാരിന്റെ സെക്യൂരിറ്റികളിലെ നിക്ഷേപം അപകട സാധ്യത (risk) ഇല്ലാത്തതാണെങ്കിലും കമ്പനികളുടെ ഡിബഞ്ചറുകള്‍ അങ്ങനെയല്ല. റേറ്റിങ്ങ് ഏജന്‍സികള്‍ അവയുടെ റേറ്റിങ്ങ് നിര്‍വഹിക്കുന്നു. മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ അപകടസാദ്ധ്യതയും ഡിബഞ്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ആദായവും തമ്മില്‍ താ‍രതമ്യപ്പെടുത്തി നിക്ഷേപങ്ങള്‍ നടത്തുന്നു. ഏളുപ്പം മനസ്സിലാകുന്ന രീതിയില്‍ പറയുകയാണെങ്കില്‍ വാഗ്ദാനം ചെയ്യുന്ന ആദായം എത്രത്തോളം കൂടുതലാണോ അത്ര തന്നെ കൂടുതലായിരിക്കും അപകട സാധ്യതയും. ആദായം ഏറ്റവും കൂടുതലാക്കുന്നതിനു ശ്രമിച്ച് മുടക്കുമുതല്‍ തന്നെ നഷ്ടപ്പെടുത്തുന്നതില്‍ കാര്യമില്ലല്ലോ.

ബാലന്‍സ്‌ഡ് സ്കീമുകള്‍

പേരു സൂചിപ്പിക്കുന്നതുപോലെ, നിക്ഷേപങ്ങള്‍ ഷെയറുകളിലും ഡെബ്‌റ്റ് മാര്‍ക്കറ്റിലുമായി വീതിക്കപ്പെട്ടിരിക്കുന്നു. കൂടുതല്‍ ഭാഗം ഷെയറുകളിലായിരിക്കുമെന്നു മാത്രം. നല്ല രീതിയില്‍ ബാലന്‍സ്‌ഡ് ആയിട്ടുള്ള പദ്ധതികള്‍ അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് 60% മുതല്‍ 80% വരെ ഷെയറുകളില്‍ നിക്ഷേപിക്കുന്നു.

മണി മാര്‍ക്കറ്റ് സ്കീമുകള്‍

നിക്ഷേപം മുഴുവനായും പണ വിപണിയിലെ ഉപകരണങ്ങളില്‍ ‍(money market instruments) കേന്ദ്രീകരിക്കുന്ന പദ്ധതികളാണിവ. സാങ്കേതികമായി പറയുകയാണെങ്കില്‍, ഈ ഉപകരണങ്ങള്‍ ഒരു നിശ്ചിത കാലാവധിയുള്ളവയാണ്. ഒന്നു മുതല്‍ 365 ദിവസം വരെയായിരിക്കും ഇവയുടെ മച്യൂരിറ്റി കാലാവധി. ഉദാഹരണമായി ട്രഷറി ബില്ലുകള്‍(91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ കാലാവധിയുള്ളവ), വാണിജ്യ പത്രങ്ങള്‍( Commercial Paper-CPs), സെര്‍ട്ടിഫിക്കേറ്റ് ഓഫ് ഡെപോസിറ്റ്സ് (CD) എന്നിവ.

സെക്ടര്‍ സ്പെസിഫിക് പദ്ധതികള്‍

മൊത്തം നിക്ഷേപവും ഏതെങ്കിലും പ്രത്യേക മേഖലയിലായിരിക്കും. ഇന്‍ഫ്രാസ്ട്രക്‌ചര്‍ ബോണ്ടുകള്‍, ഊര്‍ജ്ജം, ഉപഭോഗ വസ്തുക്കള്‍, മരുന്നു കമ്പനികള്‍, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകള്‍ ഉദാഹരണം. ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായ സാധ്യത അതാത് മേഖലകളുടെ പ്രകടനം അനുസരിച്ചായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പൊതുവായ ഉയര്‍ച്ചയും താഴ്ചയും ഇവയില്‍ അത്രത്തോളം പ്രതിഫലിക്കുകയില്ല.

ഇന്‍‌ഡക്സ് പദ്ധതികള്‍

ഈ പദ്ധതിയില്‍ നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും സെന്‍സെക്സ്, നിഫ്‌റ്റി തുടങ്ങിയ ഇന്‍ഡക്സുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഷെയറുകളില്‍ മാത്രമായിരിക്കും. ഒരു തരം പാസീവ് ആയ നിക്ഷേപ രീതിയാണിത്. കാരണം ഫണ്ട് മാനേജര്‍മാര്‍ ഈ ഇന്‍ഡക്സുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും നിക്ഷേപങ്ങള്‍ നടത്തുകയും മാത്രമാണ് ചെയ്യുക. മറ്റേതെങ്കിലും മേഖലകളിലുണ്ടാകുന്ന ലാഭ സാധ്യതകളോ നിക്ഷേപ സാധ്യതകളോ പരിഗണിക്കപ്പെടുകയില്ല.

ഗ്ലോബല്‍ സ്കീമുകള്‍

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതോടുകൂടി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വിദേശത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള വിദേശ കമ്പനികളുടെ ഷെയറുകളിലും(ഉദാ: കൊക്കകോള, സീമന്‍സ്, എ.ടി&ടി) നിക്ഷേപിക്കാന്‍ അവസരമുണ്ട്. ഇത്തരം പദ്ധതികളെ ഗ്ലോബല്‍ ഫണ്ട്സ് എന്നു പറയുന്നു.

മ്യൂച്ചല്‍ ഫണ്ടുകളെ അടിസ്ഥാനപരമായി രണ്ടായി തരം തിരിക്കാം. തുറന്ന പദ്ധതികളും (Open ended) അടഞ്ഞ പദ്ധതികളും( close ended).

തുറന്ന പദ്ധതികള്‍ എല്ലായ്പ്പോഴും പുതിയ നിക്ഷേപകര്‍ക്കും നിലവിലുള്ള നിക്ഷേപകരുടെ അധിക നിക്ഷേപങ്ങള്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കും. നിക്ഷേപങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍‌വലിക്കുകയുമാവാം. മറിച്ച് അടഞ്ഞ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരം ആ പദ്ധതി തുടങ്ങുന്ന സമയത്തെക്ക് (New Fund Offer / Initial Public Offer) മാത്രമായി പരിമിതപ്പെടുത്തിയിരിക്കും.

ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിന്‍‌വലിക്കുവാന്‍ അവസരമുണ്ടായിരിക്കുകയും ചെയ്യുന്ന തുറന്ന പദ്ധതികളായിരിക്കും അഭികാമ്യം. ഇപ്പോള്‍ തുറന്ന മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ അപേക്ഷ നല്‍കി 48 മണിക്കൂറിനകം യൂണിറ്റുകള്‍ വിറ്റ് പണമാക്കാന്‍ അവസരം നല്‍കുന്നുണ്ട് . നിക്ഷേപകന്റെ പണം അടിയന്തിരാവശ്യങ്ങള്‍ക്ക് ഉപയുക്തമാകാത്ത രീതിയില്‍ ഏതെങ്കിലും പദ്ധതികളില്‍ അനിശ്ചിതമായ കാലത്തേക്ക് കുടുങ്ങി കിടക്കുന്ന അവസ്ഥ ഇല്ലാത്തതുകൊണ്ട് സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമായിരിക്കും എന്ന് കരുതപ്പെടുന്നു.

ഏതു സ്കീമില്‍ നിക്ഷേപം നടത്തണം, എപ്പോള്‍ നടത്തണം , എന്തു മാത്രം നടത്തണം?

ഏതു സ്കീമില്‍ നിക്ഷേപം നടത്തണം എന്നത് റിസ്ക്കിനെക്കുറിച്ചുള്ള നിക്ഷേപകന്റെ അവധാരണയേയും( risk perception) എന്തു മാത്രം റിസ്ക്ക് എടുക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു (risk appetite) എന്നതിനെയും ആശ്രയിച്ചിരിക്കും.എങ്കിലും താഴെപ്പറയുന്നവ ചില സൂചകങ്ങളാണ്.

ഒരു പുതിയ സ്കീമുമായി വരുന്ന മ്യൂച്ചല്‍ ഫണ്ടിന്റെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ (track record ) പരിശോധിക്കുക. മ്യൂച്ചല്‍ ഫണ്ടിന്റെ മറ്റു സ്കീമുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് പ്രസ്തുത മ്യൂച്ചല്‍ ഫണ്ട് അതിന്റെ സ്കീമുകള്‍ നന്നായി മാനേജ് ചെയ്യുന്നു എന്നതിന്റെ നിദര്‍ശകമാണ്. പ്രസ്തുത മ്യൂച്ചല്‍ ഫണ്ട് എവിടെയൊക്കെയാണ് ഫണ്ട് വിന്യസിക്കുവാന്‍ പോകുന്നതെന്ന് അപേക്ഷാഫോറത്തില്‍ നിന്നും ശ്രദ്ധാപൂര്‍വം മനസ്സിലാക്കുക. ഒരു ഗ്രോത്ത് സ്കീം ആ‍ണെങ്കില്‍ അതില്‍ ബാലന്‍സ്‌ഡ് സ്കീമിനേയും ഇന്‍കം സ്കീമിനേയും അപേക്ഷിച്ച് കൂടുതല്‍ റിസ്ക്ക് ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട് , കാരണം മ്യൂച്ചല്‍ ഫണ്ട് അതിന്റെ ഫണ്ടുകള്‍ ഷെയറുകളിലായിരിക്കും കൂടുതല്‍ വിന്യസിക്കുക. എപ്പോള്‍ നിക്ഷേപിക്കണമെന്നതിന് നിക്ഷേപകന്റെ കയ്യില്‍ എപ്പോഴാണോ നിക്ഷേപയോഗ്യമായി അധിക ഫണ്ടുകള്‍ വന്നു ചേരുന്നുവോ അപ്പോള്‍ എന്നാണ് ഉത്തരം.

വ്യക്തിപരമായ ഒരു നിര്‍ദ്ദേശം മാത്രം നല്‍കാം

സ്റ്റോക്ക് മാര്‍ക്കറ്റിലോ മ്യൂച്ചല്‍ ഫണ്ടിലോ നിക്ഷേപിക്കാനായി ഒരിക്കലും കടം വാങ്ങരുത്. അത് സാമ്പത്തികമായ റിസ്ക്കും ടെന്‍ഷനും കൂട്ടാന്‍ മാത്രമേ ഉതകൂ. എന്തു മാത്രം നിക്ഷേപം നടത്തണം എന്നത് നിക്ഷേപാര്‍ഹമായ എന്തുമാത്രം ഫണ്ട് ഒരാളുടെ പക്കല്‍ ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. ഒന്നു മാത്രം ഓര്‍ക്കുക , 5000/- രൂപ എങ്കിലും കയ്യിലുണ്ടെങ്കില്‍ ഒരാള്‍ക്ക് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ( SIP)

ഓപ്പണ്‍ എന്‍ഡെഡ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും വലിയ മെച്ചം ഇതാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഈ പ്ലാനനുസരിച്ച് ഒരാള്‍ക്ക് ഓരോ മാസവും ഒരു നിശ്ചിത തുക ( പ്രതിമാസം 500/- രൂപ മുതല്‍) ഒരു നിശ്ചിത കാലത്തേക്ക് ( 6 മാസം / 1 വര്‍ഷം ഇത്യാദി) മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനില്‍ ദീര്‍ഘകാലത്തേക്ക് ( 3 വര്‍ഷമോ അതില്‍ കൂടുതലോ) നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപിക്കുന്ന തുക (cost of investment ) (ആവറേജ് ചെയ്യപ്പെടുമെന്നും ) കുറഞ്ഞിരിക്കുമെന്നും വരുമാനം(yield) വര്‍ദ്ധിക്കുമെന്നും തെളിയിക്കപ്പെട്ടതായി വിദഗ്ദര്‍ പറയുന്നു.

സ്റ്റോക് മാര്‍ക്കറ്റുകളില്‍ ചാക്രികമായ കയറ്റവും ഇറക്കവും ദൃശ്യമാവാറുണ്ട്. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏതാണ് നിക്ഷേപിക്കാന്‍ പറ്റിയ സമയം എന്ന് നിശ്ചയിക്കുക വളരെ ഏറെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഒരാള്‍ തന്റെ നിക്ഷേപം മുഴുവന്‍ ഒറ്റയടിക്ക് മാര്‍ക്കറ്റ് അതിന്റെ ഉയര്‍ന്ന നിലയിലായിരിക്കുമ്പോഴാണ് ഇടുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു നല്ല റിട്ടേണ്‍ ലഭിക്കാനുള്ള സാദ്ധ്യത കുറവായിരിക്കും. കാരണം അതിലും ഉയര്‍ന്ന നിലവാരത്തില്‍ മാര്‍ക്കറ്റ് എത്തിയാല്‍ മാത്രമേ അയാള്‍ക്ക് നല്ല റിട്ടേണ്‍ ലഭിക്കാനുള്ള സാദ്ധ്യത ഉള്ളൂ. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നിരന്തരം നടത്തുന്ന നിക്ഷേപങ്ങളിലൂടെ അയാള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വളരെ കുറച്ചു മാത്രം യൂണിറ്റുകളും കുറഞ്ഞ നിലവാരത്തില്‍ കൂടുതല്‍ യൂണിറ്റുകളും വാങ്ങാന്‍ അവസരം ലഭിക്കുന്നു . അങ്ങനെ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട കാലയളവിലൂടെ നിക്ഷേപത്തിന്റെ മൂല്യം (cost of investment ) ആവറേജ് ചെയ്യപ്പെടുന്നു. അങ്ങനെ cost of investment കുറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ഇതില്‍ നിന്നുള്ള റിട്ടേണ്‍ (വരുമാനം ) വര്‍ദ്ധിക്കുന്നു.

സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ( SWP)

ഓപ്പണ്‍ എന്‍ഡെഡ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്ന മറ്റൊരു സേവനമാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ( SWP). ഒരാളുടെ കയ്യില്‍ റിട്ടര്‍മെന്റ് സമയത്തോ മറ്റോ കുറച്ച് പൈസ വന്നു ചേര്‍ന്നു എന്നു കരുതുക. സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ അനുസരിച്ച് ആ‍ണ് അയാള്‍ ആ പണം നിക്ഷേപിക്കുന്നതെങ്കില്‍ അയാള്‍‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് മാസം തോറും അയാളുടെ പേരിലുള്ള യൂണിറ്റുകള്‍ വിറ്റ് ഒരു നിശ്ചിത തുക വീട്ടുചെലവിനും മറ്റുമായി അയാളുടെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതാണ്. ഇതുമൂലം മാസാമാസം അയാളുടെ വീട്ടുചിലവുകള്‍ മുടക്കമില്ലാതെ നടക്കും എന്നു മാത്രമല്ല , ബാക്കിയുള്ള നിക്ഷേപത്തില്‍ നിന്നും വരുമാനം ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും.

നിക്ഷേപത്തിന് ചില നുറുങ്ങുകള്‍

നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് വിവിധ ലേഖനങ്ങളില്‍ നിന്നുമായി ലഭിച്ച ചില നുറുങ്ങുകള്‍ വായനക്കാരുടെ അറിവിലേക്കായി സമര്‍പ്പിക്കട്ടെ.

നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ അതെത്രയും വേഗമാവട്ടെ. നേരത്തേ തന്നെ നിക്ഷേപിക്കുന്ന തുക, അത് എത്ര ചെറുതോ ആയിക്കോട്ടെ, നിയതമായ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ അവയെ ശക്തിപ്പെടുത്തുക. നിങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം ഉറപ്പാക്കാം.

ദീര്‍ഘകാലനിക്ഷേപങ്ങളില്‍ ശ്രദ്ധിക്കുക. ദീര്‍ഘകാലയളവില്‍ സ്റ്റോക്കുകള്‍ മറ്റ് ഏത് തരത്തിലുള്ള നിക്ഷേപത്തേക്കാളും ആദായകരമായിരിക്കും എന്നാണ് ചരിത്രം തെളിയിക്കുന്നത്.

സ്ഥിരമായി നിക്ഷേപിക്കുക. അതിന്റെ നേട്ടങ്ങളെക്കുറിച്ച് മുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനില്‍ വിശദീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ നിക്ഷേപത്തെ വൈവിദ്ധ്യവല്‍ക്കരിക്കുക. അതായത്, എല്ലാ മുട്ടകളും ഒരു കുട്ടയില്‍ ഇടാതിരിക്കുക. വിദഗ്ദര്‍ പറയുന്നത് നിങ്ങളുടെ നിക്ഷേപങ്ങളെ 6 സ്കീമുകളായി -3 ഗ്രോത്ത് സ്കീമുകളിലും 3 ബാലന്‍സ് ഡ് സ്കീമുകളിലും- ആ‍യി ഇടുന്നതാണ് നല്ലത് എന്നാണ്.

നികുതി ഇളവുകള്‍

പണ്ട് 10000 രൂപ വരെ ഇക്വിറ്റി ലിന്‍ക് ഡ് സേവിംഗ് സ്കീമുകളില്‍(ELSS) നടത്തിയിരുന്ന നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി കണക്കാക്കുന്നതില്‍ ചില ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ ആ‍ദായനികുതി ആ‍ക്ടിന്റെ സെക്ഷന്‍ 80 സി അനുസരിച്ച് നോട്ടിഫൈ ചെയ്തിട്ടുള്ള ഇക്വിറ്റി ലിന്‍ക് ഡ് സേവിംഗ് സ്കീമുകളില്‍(ELSS) നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഈ വകുപ്പനുസരിച്ച് ലഭ്യമായ പരമാവധി ഇളവ് ( 1 ലക്ഷം രൂപ വരെ ) കിട്ടുന്നതാണ്. പക്ഷെ ആ‍ ഇളവ് ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3 വര്‍ഷക്കാലം ഇത്തരം നിക്ഷേപം തുടരേണ്ടതാണ്. എന്നു വച്ചാല്‍ അത്രയും കാലം ഇത്തരം നിക്ഷേപങ്ങള്‍ വില്‍ക്കുകയും അവ പണമായി മാറ്റാനും സാധിക്കുകയില്ല.അത്തരം സ്കീമുകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആ‍ദ്യമായി ചെയ്യേണ്ടത് പ്രസ്തുത സ്കീമുകള്‍ വരുമാനത്തില്‍ നിന്നും ഇളവ് ലഭിക്കാന്‍ വേണ്ട നോട്ടിഫിക്കേഷന്‍ ചെയ്യപ്പെട്ടിട്ടുള്ളതാണെന്നു ഉറപ്പുവരുത്തുക എന്നുള്ളതാണ്. മാത്രവുമല്ല ,മ്യൂച്ചല്‍ ഫണ്ടുകളില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആദായത്തിന് നികുതി ചുമത്തപ്പെടുന്നതുമല്ല.

കുറിപ്പ്

ഈ ലേഖകന്‍ ടാക്സ് സംബന്ധമാ‍യ കാര്യങ്ങളില്‍ ഒരു വിദഗ്ദനല്ലാത്തതിനാല്‍ മുകളില്‍ നികുതി ഇളവുകള്‍ സംബന്ധിച്ച് നല്‍കിയിരിക്കുന്ന വ്യാഖ്യാനം ശരിയാണോയെന്ന് തങ്ങളുടെ ടാക്സ് കണ്‍സല്‍ട്ടന്റുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം ഒരു തീരുമാനത്തിലെത്തേണ്ടതാണ്. മ്യൂച്ചല്‍ ഫണ്ടില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ മാര്‍ക്കറ്റ് റിസ്ക്കുകള്‍ക്കു വിധേയവും നഷ്ടമാവാന്‍ സാദ്ധ്യതയുള്ളതുമാണ് എന്ന് ദയവായി അറിയുക. മ്യൂച്ചല്‍ ഫണ്ടില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നടത്തുന്നതിനു മുമ്പ് ദയവായി ഓഫര്‍ ഡോക്യുമെന്റ് ശ്രദ്ധാപൂര്‍വം വായിക്കുകയും , തങ്ങള്‍ എടുക്കാന്‍ പോകുന്ന റിസ്ക്കിനെക്കുറിച്ച് ബോദ്ധ്യപ്പെടുകയും ചെയ്യേണ്ടതാണ്.

(ലേഖകന്‍: ശ്രീ. എസ്.ശങ്കര്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക് Association of Mutual Funds of India (AMFI)യുടെ സൈറ്റ് സന്ദര്‍ശിക്കുക

(ധന വിപണിയിലെ സ്ഥാപനങ്ങളെ/ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പരയിലെ ആദ്യ ലേഖനം “ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ഇവിടെ)