Thursday, October 28, 2010

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പ്

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മുന്നിലെത്തിയിരിക്കയാണല്ലോ. ജനോപകരപ്രദമായ, അഴിമതി മുക്തമായ ഭരണം കഴ്‌ച വച്ചിട്ടും ഇപ്രകാരമൊരു ജനവിധിയുണ്ടായതിനു കാരണം ഇടതു പക്ഷ ജനാധിപത്യമുന്നണി വസ്‌തുനിഷ്ഠമായി പരിശോധിയ്ക്കുമെന്നും ജനങ്ങളുടെ അംഗീകാരം വീണ്ടെടുക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വര്‍ക്കേഴ്‌ഫോറം ആശിക്കുന്നു. ഈ വിഷയത്തില്‍ വന്ന ചില പ്രതികരണങ്ങളും വിശകലനങ്ങളും ചുവടെ.

എല്‍ഡിഎഫിന്റെ അടിത്തറ ശക്തം

തദ്ദേശഭരണസ്ഥാപനങ്ങളുടെ ഫലം ഇതെഴുതുമ്പോള്‍ പൂര്‍ണമായും പുറത്തുവന്നുകഴിഞ്ഞിട്ടില്ല. കിട്ടിയിടത്തോളം ഫലം പരിശോധിക്കുമ്പോള്‍ 2004, 2005, 2006 തെരഞ്ഞെടുപ്പിന്റെയോ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിന്റെയോ ഫലത്തിന്റെ ആവര്‍ത്തനമല്ല എന്ന് വ്യക്തമാണ്. 2009ലെ ലോക് സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റ് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് നാലുസീറ്റ് മാത്രമേ ലഭിച്ചുള്ളൂ. എല്‍ഡിഎഫിന് ലഭിച്ചതിന്റെ നാലിരട്ടിയാണ് യുഡിഎഫിന്റെ വിജയം

2005ല്‍ അഞ്ച് കോര്‍പറേഷനും എല്‍ഡിഎഫാണ് ഭരിച്ചത്. ഇപ്പോള്‍ നാലില്‍ രണ്ടില്‍ എല്‍ഡിഎഫും രണ്ടില്‍ യുഡിഎഫും ഭരണത്തിലെത്തിയിരിക്കുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ തൂത്തുവാരിയ യുഡിഎഫ് ആ ജില്ലയില്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പിറകിലാണ്. ലോക് സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കൊല്ലം ജില്ലയില്‍ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയിലെല്ലാം എല്‍ഡിഎഫ് നല്ലരീതിയില്‍ ജയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫിന്റെ വിജയം എല്ലാംകൊണ്ടും തിളക്കമാര്‍ന്നതാണ്. സുധാകരനും അബ്ദുള്ളക്കുട്ടിയും ജയിച്ച കണ്ണൂര്‍ ജില്ലയില്‍ ജില്ലാപഞ്ചായത്തിലും നാല് മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫ് നല്ല നിലയില്‍ ജയിച്ചു. കണ്ണൂര്‍ ജില്ലയിലായിരുന്നു യുഡിഎഫിന്റെ കേന്ദ്രീകരണം. അവിടെ ബൂത്തുപിടിത്തം, കള്ളവോട്ട് തുടങ്ങിയ യുഡിഎഫിന്റെ ആവനാഴിയിലെ അമ്പുകളോരോന്നും മുനയൊടിഞ്ഞ് വീഴുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ത്രിതല പഞ്ചായത്തില്‍ ഇടതുപക്ഷം യുഡിഎഫുമായി ഒപ്പത്തിനൊപ്പം മുന്നേറിയതായി കാണാന്‍ കഴിയും. മൊത്തത്തില്‍ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍നിന്ന് എല്‍ഡിഎഫ് മോചിതമായിരിക്കുന്നു എന്നുറപ്പിച്ച് പറയാന്‍ കഴിയും. 39 മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ 18 എണ്ണത്തില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. 14 മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

എല്‍ഡിഎഫ് പ്രകടനത്തിന്റെ തിളക്കം അറിയണമെങ്കില്‍ മറുപക്ഷത്തിന്റെ ശക്തിദൌര്‍ബല്യങ്ങള്‍ എന്തായിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷതയെന്നാല്‍, രാഷ്ട്രീയവും മതവും വേര്‍പെടുത്തലാണെന്ന് സുപ്രീംകോടതി തന്നെ വിധി പ്രസ്താവിച്ചതാണ്. അതായത് മതമേധാവികള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയക്കാര്‍ മതത്തിലോ ഇടപെടാന്‍ പാടില്ലെന്നാണ്. എന്നാല്‍, മെത്രാന്‍സമിതിയിലെ ഏതാനും മതമേധാവികള്‍ വ്യക്തമായും രാഷ്ട്രീയത്തില്‍ ഇടപെടുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ മതവിശ്വാസവും ദൈവവിശ്വാസവും മുഖ്യവിഷയമായി അവതരിപ്പിച്ചു.

അവിശ്വാസികള്‍ക്കോ അവിശ്വാസികള്‍ പിന്തുണയ്ക്കുന്ന വിശ്വാസികളായ സ്വതന്ത്രര്‍ക്കോ വോട്ടുചെയ്യുന്നതില്‍നിന്ന് സമ്മതിദായകരെ വിലക്കിക്കൊണ്ടുള്ള ഇടയലേഖനം പള്ളികളില്‍ വായിച്ചു. ഇത് ശരിയായിരുന്നില്ലെന്ന് അവസാന നിമിഷത്തിലാണെങ്കിലും വര്‍ക്കി വിതയത്തില്‍ തിരുമേനിയെപ്പോലുള്ള ബിഷപ്പുമാര്‍ പ്രസ്താവിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, കെസിബിസി (കേരള കത്തോലിക് ബിഷപ് കൌസില്‍) വക്താവ് സ്റ്റീഫന്‍ ആലത്തറയുടെ പ്രതികരണം ഞങ്ങളുടെ വിമര്‍ശം തികച്ചും ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ്. ഇടയലേഖനം ഫലംകണ്ടു എന്നും, ബിഷപ്പുമാര്‍ പറഞ്ഞാല്‍ അനുയായികള്‍ കേള്‍ക്കില്ല എന്ന ധാരണയ്ക്ക് മറുപടിയാണെന്നും സഭയെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണെന്നുമൊക്കെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ സന്തോഷത്തോടെ പ്രതികരിച്ചിരിക്കുകയാണ്.

ഇടയലേഖനം മതനിരപേക്ഷതയുടെയും തെരഞ്ഞെടുപ്പുചട്ടങ്ങളുടെയും ലംഘനമാണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ തന്നെ വ്യക്തമാക്കിയതാണ്. അതുപോലെതന്നെ പ്രധാനമാണ് യുഡിഎഫും ബിജെപി, പോപ്പുലര്‍ഫ്രണ്ട്, വിപ്ളവ വായാടികള്‍ തുടങ്ങിയവരുമായുണ്ടാക്കിയ അവിഹിതമായ ബന്ധം. മാധ്യമങ്ങളുടെ ശക്തമായ നുണപ്രചാരണം യുഡിഎഫിന് തുണയായതും അവഗണിക്കാന്‍ കഴിയുന്നതായിരുന്നില്ല.

മുമ്പ് എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ജോസഫ് കേരളയിലെ ഒരുവിഭാഗത്തെ പള്ളിമേധാവികള്‍ ഇടപെട്ടുകൊണ്ടാണല്ലോ മാണി കേരളയില്‍ ലയിപ്പിച്ചത്. മുസ്ളിംലീഗ് ഉറപ്പുകൊടുത്തുകൊണ്ടാണ് ഐഎന്‍എല്ലിനെ ഒപ്പം നിര്‍ത്തിയത്. ഇത്തരം മാറ്റങ്ങള്‍ എല്‍ഡിഎഫിന്റെ വിജയത്തെ വളരെ ചെറിയതോതിലെങ്കിലും ബാധിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ നാം കാത്തുസൂക്ഷിച്ച മതനിരപേക്ഷതയ്ക്കാണ് പോറലേല്‍ക്കാന്‍ ഇടയായത്.

ന്യൂനപക്ഷവര്‍ഗീയതയുടെ നഗ്നമായ ഇടപെടല്‍ ഭൂരിപക്ഷവര്‍ഗീയതയുടെ ശക്തി വര്‍ധിപ്പിക്കാന്‍ എത്രത്തോളം സഹായിച്ചു എന്നതും പരിശോധിക്കേണ്ടതാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ആറുസീറ്റില്‍ ബിജെപി ജയിക്കാനിടയായതും പാലക്കാട് മുനിസിപ്പാലിറ്റിയില്‍ രണ്ടാമത്തെ കക്ഷിയായി മാറിയതും ഉള്‍പ്പെടെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. എങ്കില്‍മാത്രമേ ക്രിസ്ത്യന്‍, മുസ്ളിം മതവിഭാഗങ്ങളെ ഏകീകരിക്കാന്‍ നടത്തിയ തെറ്റായ കരുനീക്കത്തിന്റെ യഥാര്‍ഥ ഭവിഷ്യത്ത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.

തദ്ദേശഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ലോക്സഭാതെരഞ്ഞെടുപ്പിന്റെ ഫലത്തില്‍നിന്ന് ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഈ നേട്ടങ്ങളില്‍ കാലുറപ്പിച്ചുകൊണ്ട് എല്‍ഡിഎഫിന് ഇനിയും മുന്നേറാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലെ ബഹുജനങ്ങളോടൊപ്പം നിലയുറപ്പിച്ചുകൊണ്ട് ജനോപകാരപ്രദമായ നടപടികള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഇനിയും വിജയം കൈവരിക്കാനുള്ള ആത്മവിശ്വാസം പ്രദാനംചെയ്യുന്നതാണ് തെരഞ്ഞെടുപ്പുഫലം. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് തെരഞ്ഞെടുപ്പുഫലം സംശയരഹിതമായി തെളിയിച്ചിരിക്കുന്നു.

*****

ദേശാഭിമാനി മുഖപ്രസംഗം : 28-10-2010

ജനവിധിയെ തള്ളിപ്പറയുന്നില്ല: പിണറായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെതിരായുണ്ടായ ജനവിധിയെ തള്ളിപ്പറയുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്.

ഏതു ജനവിധിയും അംഗീകരിക്കും. വിജയമായാലും പരാജയമായാലും അതിനെ അംഗീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് സാധാരണയായി ഇടതുപക്ഷം, പ്രത്യേകിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടി ചെയ്യുക. അല്ലാതെ, തോല്‍‌വി പിണഞ്ഞാലുടനെ ജനവിധി ശരിയല്ലെന്നു പറയുന്ന രീതി കമ്യൂണിസ്റ്റുകാര്‍ക്കില്ല - പിണറായി വ്യക്തമാക്കി.

2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെക്കുറിച്ച് എല്‍ ഡി എഫ് പരിശോധിച്ചിരുന്നു. ആ പരിശോധനയുടെ ഫലമായി കണ്ടെത്തിയ കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടുകൂടി എല്‍ ഡി എഫ് എഴുതിത്തള്ളപ്പെട്ടു എന്നു കരുതിയവരുടെ മുന്നില്‍ അങ്ങനെ എഴുതിത്തള്ളാനാകുന്ന ഒന്നല്ല ഇടതുമുന്നണിയെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കാനായി. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടുണ്ട് - പിണറായി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് പിറകിലായിരുന്നു. ഇക്കുറി അതില്‍ രണ്ടിടത്ത് എല്‍ഡിഎഫ് വിജയം നേടി. ഒന്നിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. തിരുവനന്തപുരം കോര്‍പറേഷനില്‍ അന്ന് 50,000 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫ് പിന്നില്‍പ്പോയത്. ഇപ്പോള്‍ അവിടെ ഭൂരിപക്ഷം സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു. 2009ല്‍ 15 മുനിസിപ്പാലിറ്റികളില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ലീഡ്. ഇപ്പോള്‍ അത് 19 ആയി വര്‍ധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നില്‍പ്പോയ ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു യാഥാര്‍ഥ്യമായിരുന്നു. അവിടെനിന്നാണ് എല്‍ഡിഎഫ് ഇത്രയും മുന്നേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം കൂടിയുണ്ട്. അതിനിടയില്‍ എല്‍ഡിഎഫ് ഘടകകക്ഷികളില്‍ ഇപ്പോഴുണ്ടായ ഐക്യവും യോജിപ്പും കൂടുതല്‍ ശക്തിപ്പെടുത്തി മികച്ച പ്രവര്‍ത്തനം നടത്താനാകും. അതുവഴി 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി പുനഃസ്ഥാപിക്കാനും കഴിയും- പിണറായി പറഞ്ഞു.

മത-സാമുദായിക ധ്രുവീകരണം ജനവിധിയെ സ്വാധീനിച്ചു: വെളിയം

മത-സാമുദായിക ശക്തികളുടെ ആശാസ്യകരമല്ലാത്ത നിലപാട് ജനവിധിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു ഫലം എല്‍ഡിഎഫ് ഗൌരവത്തോടെയും സൂക്ഷ്മതയോടെയും പരിശോധിക്കുമെന്ന് വെളിയം പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കും. പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.

മത- സാമുദായിക ശക്തികളും വര്‍ഗീയസംഘടനകളുമായി കൈകോര്‍ത്താണ് യുഡിഎഫ് എല്‍ഡിഎഫിനെ നേരിട്ടത്. സാമുദായിക ധ്രുവീകരണത്തിന് യുഡിഎഫ് മുന്‍കൈ എടുത്തു. ഇത് ജനാധിപത്യത്തിനും രാഷ്ട്രഭാവിക്കും അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നും വെളിയം പറഞ്ഞു.

തെരെഞ്ഞെടുപ്പ് ഫലം ജാതിമത സംഘടനകളുടെ സ്വാധീനം മൂലം : ഷണ്‍മുഖദാസ്

ജാതിമത സംഘടനകളുടെ സ്വാധീനം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എ സി ഷണ്‍മുഖദാസ് പറഞ്ഞു. കേരളത്തിലെ മതേതര രാഷ്ട്രീയശക്തിയെ തകര്‍ക്കാനുള്ള പ്രതിപക്ഷ പിന്തുണയോടുകൂടിയുള്ള ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ ശക്തികളുടെ നീക്കങ്ങളെ തടയാനും ജനാധിപത്യ പുരോഗമന മതേതര രാഷ്ട്രീയത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിന്റെ അനിവാര്യതയിലേക്കുമാണ് ഫലം വിരല്‍ചൂണ്ടുന്നത്.

വര്‍ഗീയ കാര്‍ഡില്‍ നിറംകെട്ട വിജയം

ഭൂരിപക്ഷ വര്‍ഗീയശക്തികളെയും ന്യൂനപക്ഷ വര്‍ഗീയവിഭാഗങ്ങളെയും ഒരുപോലെ ഉപയോഗപ്പെടുത്തിയാണ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം നേടിയത്. ഈ വിജയത്തില്‍ യുഡിഎഫിന് അഭിമാനിക്കാന്‍ ഒന്നുമില്ല. ജാതി-മത പിന്തിരിപ്പന്‍ ശക്തികളെ എല്‍ഡിഎഫിന് എതിരായി വലിയതോതില്‍ തിരിച്ചെങ്കിലും ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയമോ തരംഗമോ അവര്‍ക്ക് ആവര്‍ത്തിക്കാനായില്ല. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് ഫലം വ്യക്തമാക്കുന്നു.

2009ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫ് സംസ്ഥാനത്താകെ നില മെച്ചപ്പെടുത്തിയെന്നത് ചെറിയ കാര്യമല്ല. തെക്കന്‍ കേരളത്തിലും ഉത്തരകേരളത്തിലെ നിരവധി ജില്ലകളിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടി. കോഴിക്കോട്ട് ഫലം വരാനിരിക്കുന്നതേയുള്ളൂ. നാല് കോര്‍പറേഷനില്‍ രണ്ട് എല്‍ഡിഎഫിനാണ്. ഒരുവര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫിന്റെ ജനപിന്തുണ ക്രമാനുഗതമായി വളര്‍ന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ പ്രകടമായ വിരുദ്ധവികാരം ഈ തെരഞ്ഞെടുപ്പില്‍ കണ്ടില്ല.

മതനിരപേക്ഷകേരളത്തിന് ആശങ്കയുണര്‍ത്തുന്ന ചില ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ സഭകളെ തെരഞ്ഞെടുപ്പില്‍ ഇടപെടുവിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അങ്ങേയറ്റം പരിശ്രമിച്ചു. പരസ്യമായിത്തന്നെ. മറുവശത്ത് മുസ്ളിം വര്‍ഗീയശക്തികളെയും തീവ്രവാദപ്രസ്ഥാനങ്ങളെയും അവര്‍ കൂട്ടുപിടിച്ചു. ഇത് ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് പ്രോത്സാഹനമായി. തിരുവനന്തപുരം കോര്‍പറേഷനിലടക്കം ബിജെപി സീറ്റുകള്‍ നേടിയത് യുഡിഎഫിന്റെ ഈ നയത്തിന്റെ ഫലമായാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ജയിക്കാന്‍ പല സ്ഥലങ്ങളിലും ബിജെപിയുമായും യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കി.

സംസ്ഥാനത്ത് ഇതിന് മുമ്പുനടന്ന ഏഴ് പ്രാദേശിക തെരഞ്ഞെടുപ്പിലും ഇപ്പോഴത്തെ പോലെ ഭീതിജനകമായ തോതില്‍ വര്‍ഗീയ രാഷ്ട്രീയക്കളി നടന്നിട്ടില്ല. ആദ്യമായി തെരഞ്ഞെടുപ്പിന് എത്തിയ ജമാഅത്തെ ഇസ്ളാമി, എസ്‌ഡിപിഐ എന്നിവയെല്ലാം എല്‍ഡിഎഫിന് എതിരെ വീറോട് രംഗത്തുവരുകയും യുഡിഎഫ് അവര്‍ക്ക് മാന്യതനല്‍കി മറയില്ലാത്ത വോട്ടിടപാട് നടത്തുകയും ചെയ്തു. 1991ല്‍ തുടക്കമിട്ട ബേപ്പൂര്‍-വടകര മോഡല്‍ യുഡിഎഫ്-ബിജെപി സഖ്യം ഇത്തവണ ന്യൂപക്ഷ വര്‍ഗീയ തീവ്രവാദികളെ കൂടി ചേര്‍ത്ത് വിപുലമാക്കി. അന്ന് തോറ്റിടത്ത് ഇന്ന് വര്‍ഗീയശക്തികള്‍ ജയിച്ചു. യുഡിഎഫ് സഹകരണത്തിന്റെ ഫലമായി ബിജെപിക്കും ജമാഅത്തെ ഇസ്ളാമിക്കും എസ് ഡിപിഐക്കും ചില സ്ഥലങ്ങളില്‍ ആദ്യമായി അക്കൌണ്ട് തുറന്നുകിട്ടി.

ചില ക്രിസ്ത്യന്‍ സഭകളെയും പുരോഹിതന്മാരെയും പള്ളിയെയും വോട്ടുപിടിക്കാന്‍ ഇറക്കിയതിന്റെ അപകടവും ചെറുതല്ല. ഇടയലേഖനം ഫലം ചെയ്തെന്നും പുരോഹിതര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ കേള്‍ക്കുമെന്നും യുഡിഎഫ് വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കാത്തലിക് കൌണ്‍സില്‍ പ്രതികരിച്ചിട്ടുണ്ട്. മതനിരപേക്ഷസമൂഹത്തിന് ഇതൊരു മുന്നറിയിപ്പാണ്. തീവ്രവാദ രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും ജനകീയമുഖം നല്‍കുകയാണ് യുഡിഎഫ് ചെയ്തത്.

യുഡിഎഫ് ജയത്തിന് വീരന്‍-അലി ഘടകമാണെന്ന വിലയിരുത്തല്‍ അസംബന്ധമാണ്. 2005ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍നേട്ടമുണ്ടാക്കിയപ്പോള്‍ കെ കരുണാകരന്‍ നയിച്ച ഡിഐസി ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു. അവര്‍ ചില ജില്ലകളില്‍ 11 ശതമാനംവരെ വോട്ട് നേടിയിരുന്നു. ഇക്കൂട്ടര്‍ യുഡിഎഫ് പക്ഷത്തായി. ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തുനിന്ന് ജോസഫും കൂട്ടരും മാണിയോടൊപ്പം പോയി. ഐഎന്‍എല്ലിന്റെ ഒരുഭാഗവും യുഡിഎഫില്‍ എത്തി. ഇങ്ങനെ കക്ഷിബാഹുല്യമുള്ള യുഡിഎഫിനെ തികഞ്ഞ മതനിരപേക്ഷ രാഷ്ട്രീയത്തിലും ഭരണനേട്ടത്തിലും ഊന്നിയാണ് എല്‍ഡിഎഫ് നേരിട്ടത്.

Tuesday, October 26, 2010

ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്ങനെ?

മുസ്ളിമിങ്ങളെ അപരവത്ക്കരിക്കുന്ന മലയാള സിനിമയുടെ പതിവു രീതി പൂര്‍വ്വാധികം ശക്തിയായി തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ ഹിറ്റു സിനിമയായ അന്‍വര്‍. മഹാരാഷ്ട്രയിലെ നാന്ദെദിലും പര്‍ഭാനിയിലും മലെഗാവിലും, തമിഴ് നാടിലെ തെങ്കാശിയിലും, ഹൈദരാബാദിലെ മെക്കാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരിലും, യു പിയിലെ കാണ്‍പൂരിലും, മധ്യപ്രദേശിലെ ഭോപാലിലും, സംഝോത എക്സ്പ്രസിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍, നടന്ന കാലത്ത് മുസ്ളിം ഭീകരരുടെ ചിലവിലാണ് എഴുതിവെച്ചതെങ്കിലും; പിന്നീട് സംഘ പരിവാര്‍ ഭീകരരാണ് ഇവ നടത്തിയത് എന്നു തെളിയുകയുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേസായ മലെഗാവ് പുറത്തു കൊണ്ടു വന്ന ഹേമന്ത് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ ദുരൂഹത ഏ ആര്‍ ആന്തുലെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വരെ ചോദ്യം ചെയ്തിട്ടും ചര്‍ച്ചകള്‍ അടഞ്ഞു പോയി. മുസ്ളിം എന്ന മതവും, ഭീകരവാദം എന്ന രാഷ്ട്രീയ-ക്രമസമാധാന-സങ്കീര്‍ണ പ്രശ്നവും തമ്മില്‍ മുറിച്ചു മാറ്റാനാവാത്ത വിധത്തിലുള്ള ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നതില്‍ മുഖ്യാധാരാ മാധ്യമങ്ങളും ഭരണകൂടവും മത്സരിക്കുകയാണ്. ആ മത്സരത്തിന്റെ കച്ചവട ലാഭം കൊയ്തെടുക്കാനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന സിനിമയും ശ്രമിക്കുന്നത്. പുതിയ ബോട്ടിലില്‍ പഴകിയ പഴങ്കഞ്ഞി.

പുതിയ സൂപ്പര്‍ സ്റ്റാറായി വേഷമണിയാന്‍ പോകുന്ന പൃഥ്വിരാജിന് മലബാര്‍ കീഴടക്കാനാവുമോ എന്നു തെളിയുന്ന ചിത്രമായിരിക്കും അന്‍വര്‍ എന്നാണ് വ്യവസായം ഉറ്റുനോക്കുന്നതത്രെ. കേരളത്തിലെ സിനിമാ വാണിജ്യത്തില്‍ തിരുവിതാംകൂറിന് 30 ശതമാനവും കൊച്ചിക്ക് 25 ശതമാനവും ആണ് പങ്കെങ്കില്‍ മലബാറിന്റേത് 45 ശതമാനമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും മഞ്ചേരിയിലും പടം കളക്റ്റ് ചെയ്തില്ലെങ്കില്‍ ആ പടം പൊട്ടുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ഓണം എന്ന കൂറ്റന്‍ റിലീസ് കാലം റമദാന്‍ നോമ്പു കാലത്തായതിനാല്‍ സിനിമക്കാര്‍ക്ക് പഞ്ഞകാലമായി മാറിയത്; മലബാറിലെ ജനതക്ക് വിശിഷ്യാ മുസ്ളിമിങ്ങള്‍ക്ക് മലയാള സിനിമയുടെ ഉപഭോക്താക്കളില്‍ വലിയൊരു പ്രാതിനിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. മമ്മൂട്ടിയും മോഹന്‍ ലാലും തിരുക്കൊച്ചിയെന്നതു പോലെ ഈ മേഖലകളിലും സ്വാധീനം ഉറപ്പിച്ചെടുത്താണ് സൂപ്പര്‍ സ്റാര്‍ പട്ടം കയറിയിട്ടുള്ളത്. 'കറ കളഞ്ഞ' ഒരു മുസ്ളിം സബ്‌ജക്ടുമായി പൃഥ്വിരാജിനെ അന്‍വറാക്കി അവതരിപ്പിച്ചിരിക്കുന്നത് മലബാര്‍ വെട്ടിപ്പിടിക്കാന്‍ കൂടിയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ മുസ്ളിങ്ങളെ തന്നെ കാണിയും ആസ്വാദകനും ആരാധകനും ആക്കി മാറ്റിക്കൊണ്ട് മുസ്ളിം വിരുദ്ധ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നതിലുള്ള മലയാള സിനിമയുടെ വിരുത് എന്ന പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരും.

കോയമ്പത്തൂര്‍ സ്ഫോടനം ഏര്‍പ്പാടു ചെയ്ത ബാബു സേട്ട് (ലാല്‍ അഭിനയിക്കുന്നു) എന്ന പണച്ചാക്കാണ് അന്‍വറിലെ പ്രധാന വില്ലന്‍. ഇയാള്‍ക്ക് മഅ്ദനിയുമായി ഒരു ബന്ധവുമില്ല എന്നു തോന്നിപ്പിക്കുന്നതിനു വേണ്ടി, ഇയാളെ പണക്കാരനാക്കിയിരിക്കുന്നു; ഇയാള്‍ക്ക് രണ്ടു കാലുകളുമുണ്ട്; ഇയാള്‍ കല്യാണം കഴിച്ചതായി കാണിക്കുന്നില്ല; ഇയാള്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. മാത്രമല്ല, ബാബു സേട്ടിന് കേസില്‍ ജാമ്യം ലഭിക്കുന്നുമുണ്ട്. (അച്ഛന്‍ പത്തായത്തിലുമില്ല എന്ന് പറയുന്നതു പോലെ, ബാബു സേട്ട് എന്ന കഥാപാത്രം മഅ്ദനിയെ ഉദ്ദേശിച്ചുണ്ടാക്കിയ കഥാപാത്രമേ അല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും സ്ഥാപിച്ചിരിക്കുന്നു!). ബംഗ്ളാദേശില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന അന്താരാഷ്ട്ര ഭീകരരിലൂടെ രാജ്യം കുട്ടിച്ചോറാക്കുക എന്നതാണ് ഇയാളുടെയും കൂട്ടരുടെയും പദ്ധതി. കോയമ്പത്തൂര്‍ സ്ഫോടനം നടന്ന തുണിക്കടയില്‍ ഉമ്മയും ബാപ്പച്ചിയും പെങ്ങളും ദാരുണമായി മരണമടയുന്ന കാഴ്ച നേരില്‍ കാണുന്നതിലൂടെയാണ് അന്‍വര്‍ മറ്റേതൊരു സിനിമാക്കഥയിലുമെന്നതു പോലെ പ്രതികാര മൂര്‍ത്തിയായി പരിണമിക്കുന്നത്. ഈ പ്രതികാരം മനസ്സിലാക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്) എന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ അന്‍വറിനെ ഏജന്റായി റിക്രൂട്ട് ചെയ്യുന്നു. കെട്ടിച്ചമച്ചുണ്ടാക്കിയ ഹവാലക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്ന അന്‍വര്‍ അവിടെ വെച്ച് ബാബു സേട്ടിന്റെ പ്രീതി പിടിച്ചു പറ്റുന്നു. പിന്നീട് പുറത്തെത്തുന്ന അവര്‍ രണ്ടു പേരും സഹായികളോടൊപ്പം ചേര്‍ന്ന് കളക്ടറേറ്റിലും ഫോര്‍ട്ട് കൊച്ചിയിലെ നഗരഹൃദയത്തിലും ബോംബു വെക്കുന്നു. അതിനെ തുടര്‍ന്ന് മുംബൈയെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര ഭീകരരെ ഇറക്കുമതി ചെയ്യുന്നു. അവരെ ഓരോരുത്തരെയായി നിഷ്പ്രയാസം വെടിവെച്ചു കൊന്നതിനു ശേഷം ബാബു സേട്ടിനെയും കൊന്ന് കാമുകിയോടൊത്ത് അന്ത്യ സീനില്‍ ആടിപ്പാടി ഉല്ലസിക്കുന്ന നായകന്റെ വിജയത്തോടെ സിനിമ സമാപിക്കുകയും ചെയ്യുന്നു.

മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് സിനിമ നിര്‍ദ്ദേശിക്കുന്നത്. ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ദി ട്രെയ്റ്റര്‍(2008/വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കോപ്പിയടിച്ചതാണ് അന്‍വര്‍ എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു. അറബി സംസാരിക്കുന്ന സുഡാനിയായ സാമിര്‍ ഹോണ്‍ ആണ് ട്രെയിറ്ററിലെ മുഖ്യ കഥാപാത്രം. ഇയാളുടെ പിതാവ് ഒരു കാര്‍ ബോംബു സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഉമര്‍ എന്ന ആയുധ വ്യാപാരിയുമായി ജയിലില്‍ വെച്ച് ലോഹ്യത്തിലാവുന്ന സാമിര്‍ പിന്നീട് അമേരിക്കന്‍ രഹസ്യ സേനക്കു വേണ്ടി ഏജന്റായി പണിയെടുത്ത് ഭീകരവാദത്തെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യുന്നതാണ് കഥയിലുള്ളത്. ഒരു നിരപരാധിയെ കൊല്ലുന്നത്, മാനവരാശിയെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്നും; ഒരു നിരപരാധിയെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ മുഴുവനായി രക്ഷപ്പെടുത്തുന്നതിനു തുല്യമാണെന്നും വിശുദ്ധ ഖുര്‍ആനിനെ ഉദ്ധരിച്ചുകൊണ്ട് ട്രെയിറ്ററിന്റെ ശില്‍പികള്‍ തങ്ങളുടെ കഥയെയും ആഖ്യാനത്തെ പവിത്രവത്ക്കരിക്കുന്നുണ്ട്. ഈ വാചകങ്ങള്‍ തന്നെയാണ് അന്‍വറിന്റെ ആരംഭത്തില്‍ തിരശ്ശീലയില്‍ എഴുതിക്കാണിക്കുന്നതും.

ചുരുക്കത്തില്‍ എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. ഇന്റലിജന്‍സുകാര്‍ റിക്രൂട്ട് ചെയ്തെടുക്കുന്ന ഭീകരവേഷധാരികള്‍ യഥാര്‍ത്ഥ ഭീകരരുമായി ഇടകലരുന്നു എന്ന യാഥാര്‍ത്ഥ്യം മുഖ്യധാരക്കാരും അംഗീകരിക്കുന്നുവെന്നതാണ് ഇതു പോലൊരു സിനിമയും അറിയാതെ വെളിപ്പെടുത്തുന്ന കാര്യം. അപ്പോള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല ഭീകരപ്രവൃത്തികളും ബോംബു സ്ഫോടനങ്ങളും ആരാണ് ആസൂത്രണം ചെയ്തത്?, ആരാണ് നടപ്പിലാക്കിയത്? ആര്‍ക്കാണതിന്റെ ഉത്തരവാദിത്തം? ഇത്തരക്കാരെ റിക്രൂട്ട് ചെയ്തവര്‍ മാറ്റിപ്പറയുകയോ മരിക്കുകയോ ചെയ്യുന്നതോടെ ഈ വേഷധാരികളെ ഭീകരരായി ചിത്രീകരിക്കാനും വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാനും എളുപ്പവുമായി. അങ്ങിനെ നടക്കുന്ന പലതരം സങ്കീര്‍ണ സത്യങ്ങളെ ഭരണകൂട വ്യാഖ്യാനങ്ങളിലൂടെ മാത്രം സമീപിക്കേണ്ട ഗതികേടിലാണ് പൊതുജനം. അത്തരം മറു യാഥാര്‍ത്ഥ്യങ്ങളിലേക്കും ആലോചന കടന്നു ചെല്ലേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും അന്‍വറിന്റെ കാഴ്ച ഉപകാരപ്പെട്ടു എന്നത് രേഖപ്പെടുത്താതിരിക്കുന്നുമില്ല.

*
ജി. പി. രാമചന്ദ്രന്‍

കൊടുങ്കാറ്റുകള്‍ കൊയ്‌ത് കയറ്റരുത്

ദൈവവും മനുഷ്യനും തമ്മിലുള്ള മത്സരമല്ല ഒരു തെരഞ്ഞെടുപ്പും. ഈശ്വരസാന്നിധ്യം അറിയാനുള്ള ഹിതപരിശോധനയുമല്ല അത്. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതി ആദ്യം ചര്‍ച്ചക്കെടുക്കുന്നത് ദൈവം ഉണ്ടോ, ഇല്ലയോ എന്ന വിഷയമല്ല. വിളക്കു കത്തിക്കാന്‍ വിശ്വാസപ്രമാണങ്ങള്‍ അറിയേണ്ട, വഴി തെളിക്കാന്‍ വേദപഠനങ്ങള്‍ ഹൃദിസ്ഥമാക്കേണ്ട. നിരക്ഷരന് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുക്കാന്‍ പത്തുകല്‍പ്പനകള്‍ പഠിക്കേണ്ടതില്ല. എന്നിട്ടും വിശ്വാസികള്‍ക്കേ വോട്ടുചെയ്യാവൂ എന്ന് ഇടയലേഖനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് എന്തിനാണ്?

എങ്കില്‍ നഥുറാം വിനായക ഗോഡ്‌സെയും ജവാഹര്‍ ലാല്‍ നെഹ്റുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ടുചെയ്യണം? വിശ്വാസിയായിരുന്നു ഗോഡ്‌സെ. അവിശ്വാസിയായിരുന്നു നെഹ്റു. നമസ്‌കരിച്ച ശേഷമാണ് രാഷ്‌ട്രപിതാവിന്റെ മെലിഞ്ഞ ശരീരത്തിലേക്ക് ഗോഡ്‌സെ കാഞ്ചി വലിച്ചത്. നെഹ്റുവാകട്ടെ ഇനി അമ്പലം വേണ്ട അണക്കെട്ടുകള്‍ മതി എന്നാണ് പറഞ്ഞത്. 17 വര്‍ഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അണക്കെട്ടുകളല്ല, ആരാധനാലയങ്ങള്‍ തന്നെയാണ് ഉയര്‍ന്നത്. നൂറുകോടി ജനങ്ങള്‍ക്ക് 15 ലക്ഷം സ്‌കൂളും 75,000 ആശുപത്രിയും ഉള്ളപ്പോള്‍ ആരാധനാലയങ്ങള്‍ 25 ലക്ഷമുണ്ട്. അമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവന്‍ തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയായിരുന്നു. ശബരിമലയില്‍ ഇപ്പോഴും നടവരവ് വര്‍ഷം തോറും വര്‍ധിക്കുകയാണ്. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ കൊച്ചിയില്‍ മന്ത്രിയായിരുന്നു. കൊച്ചിയില്‍ ജാതിയോ, മതമോ, ദൈവമോ ഇല്ലാതായില്ല. വല്ലാര്‍പാടം പള്ളി പുതിയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ന്നു. ദൃഢപ്രതിജ്ഞ ചൊല്ലിയാണ് എ കെ ആന്റണി മുഖ്യമന്ത്രിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെയും ടോം വടക്കനെയും സ്ഥാനാര്‍ഥിയാക്കണമെന്ന് നിവേദനം നല്‍കാന്‍ ആന്റണിയുടെ 'അവിശ്വാസപ്രതിജ്ഞ' സഭയ്‌ക്ക് തടസ്സമായില്ല. അപ്പോള്‍ പ്രശ്‌നം വിശ്വാസത്തിന്റേതു തന്നെയോ?

വിശ്വാസിയാണ് നരേന്ദ്രമോഡി. വിശ്വാസിയാണ് യെദ്യൂരപ്പ, അയോധ്യയിലെ മിനാരങ്ങള്‍ ഇരുമ്പുകൂടംകൊണ്ട് തകര്‍ത്തവര്‍ വിശ്വാസികളായിരുന്നു. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ അടിവയര്‍ കീറിയവര്‍ വിശ്വാസികളായിരുന്നു. താജ് ഹോട്ടലിനെ തോക്കിന്‍മുനയില്‍ തൂക്കി നിര്‍ത്തിയവര്‍ വിശ്വാസികളായിരുന്നു. വിക്‌ടോറിയ ടെര്‍മിനസിലും ബംഗളൂരുവിലും ബോംബുപാകിയവര്‍ വിശ്വാസികളായിരുന്നു. ആള്‍ക്കൂട്ടപ്പെരുവഴിയില്‍ പൊട്ടിത്തെറിക്കുന്ന ആത്മഹത്യാ ബോംബുകളും വിശ്വാസികളാണ്. അധ്യാപകന്റെ കൈയറുത്തവരും അറുത്ത കൈ പിടയുമ്പോള്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കിയവരും വിശ്വാസികളാണ്. ഏതു വിശ്വാസത്തിന്റെ തിരുവടയാളത്തിലാണ് പൌരബോധത്തിന്റെ ധാര്‍മിക മുദ്ര പതിയേണ്ടത് ?

വിശ്വാസിക്കാണ് ധാര്‍മികബോധമെന്നും അവിശ്വാസികള്‍ അധാര്‍മികരാണെന്നതും ചരിത്രം നിരാകരിക്കുന്നു. അധികാരകേന്ദ്രങ്ങളെ അധാര്‍മികതയുടെ ഗര്‍വ്കൊണ്ട് മൂടിയത് അവിശ്വാസികളേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ്. സിംഹാസനത്തില്‍ ആരൂഢമായപ്പോള്‍ ദൈവത്തേക്കാള്‍ വിശ്വാസികള്‍ വിശ്വസിച്ചത് കൊലമരത്തെയും തൂക്കുകയറിനെയുമായിരുന്നു. ജനറല്‍ സിയാ ഉള്‍ഹഖ് മെക്കയിലെ വിശുദ്ധ കബറിടത്തില്‍ പ്രാര്‍ഥിച്ച് പവിത്ര മനസ്സോടെ തിരികെയെത്തിയാണ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നത്.

ദൈവനാമത്തിലാണ് ക്രിസ്‌റ്റഫര്‍ കൊളംബസ് യാത്ര തുടങ്ങിയത്. ഹിസ്‌പാനിയോളയില്‍ കൊളംബസ് സ്ഥാപിച്ച സൈനികത്താവളത്തിന് 'ക്രിസ്‌മസ്' എന്നായിരുന്നു പേര്. സ്വര്‍ണം കൊണ്ടുവരാത്ത തദ്ദേശീയരുടെ കൈവെട്ടിയെടുത്തത് ഇവിടെ വച്ചാണ്. കാല്‍വരിയിലെ വിലാപങ്ങള്‍ക്കുമീതെ കത്തിമുന രാകിയ ധാര്‍മികബോധം!

ആഫ്രിക്കയിലെ കറുത്ത മനുഷ്യരെ അടിമകളാക്കി കയറ്റുമതി ചെയ്യുന്നത് തിരുസഭയ്‌ക്ക് നിരക്കുന്നതാണോ എന്ന് സാന്‍ഡോവില്‍ എന്ന പുരോഹിതന്‍ അധികാരികളോട് ചോദിച്ചു. മറുപടി കിട്ടി-'അടിമക്കച്ചവടം നിയമവിരുദ്ധമല്ല'. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായവന്‍, അവരുടെ മുറിവുകള്‍ക്കുമീതെ ഇളങ്കാറ്റായി ലേപനം ചെയ്‌തവന്‍, കുരിശില്‍ ഒരുവട്ടംകൂടി പിടഞ്ഞിട്ടുണ്ടാവും.

ദസ്‌തയോവസ്‌കിയുടെ കാരമസോവ് സഹോദരന്മാരില്‍ മതദ്രോഹവിചാരകന്‍ തടവില്‍ കിടക്കുന്ന യേശുവിനെ ചോദ്യംചെയ്യാന്‍ വരുന്നുണ്ട്. 'നീ ചെയ്‌ത തെറ്റുകളിലൊന്ന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതാണെന്ന്' വിചാരകന്‍ യേശുവിനെ കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ട അടിമകളെയാണ് റോമാസമ്രാജ്യം കുരിശില്‍ തൂക്കിയത്. കുരിശില്‍ പിടഞ്ഞ 'സ്‌പാര്‍ട്ടക്കസുമാരുടെ' കണ്ണുകള്‍ കഴുകന്മാര്‍ കൊത്തിപ്പറിച്ചപ്പോള്‍ നീറോ ചക്രവര്‍ത്തിമാര്‍ വീണക്കമ്പികള്‍ മുറുക്കി. ആ കുരിശില്‍ കിടന്ന് മുള്‍മുടിയും മരണവും സ്വീകരിച്ചുകൊണ്ടാണ് യേശുക്രിസ്‌തു മനുഷ്യന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

മതം രാഷ്‌ട്രീയാധികാരത്തോട് ഒട്ടിയപ്പോള്‍ കുരിശ് വഴിയില്‍ ഉപേക്ഷിച്ച് കുതിരപ്പുറത്ത് കയറി. യോഗദണ്ഡ് ചെങ്കോലേന്തിയപ്പോള്‍ താഴികക്കുടങ്ങള്‍ തകര്‍ന്നു. ഇത് വിശ്വാസത്തിന്റെ വഴിതെറ്റലാണ്. രണ്ട് നൂറ്റാണ്ട് നീണ്ട കുരിശുയുദ്ധം വഴിതെറ്റലാണ്. മതപീഡനങ്ങള്‍ വഴിതെറ്റലാണ്. മതദ്രോഹവിചാരണകള്‍ വഴിതെറ്റലാണ്. മധ്യകാലഘട്ടം വഴിതെറ്റലാണ്. അന്ന് ലോകം ഇരുണ്ടു, കുരിശേറ്റം കണ്ട സീയോന്‍ പുത്രികളെപ്പോലെ. വിജ്ഞാനം പ്രകാശിപ്പിച്ച വിളക്കുമരങ്ങള്‍ കണ്ണടച്ചു. ജ്യോതിശാസ്‌ത്രജ്ഞര്‍, ഗവേഷകര്‍, വൈദ്യ വിദ്യാര്‍ഥികള്‍ തീയിലെരിഞ്ഞു. മിഗ്വേല്‍ സെര്‍വെറ്റ് എന്ന ഭിഷഗ്വരന്‍ വേദനയോടെ കുറിച്ചു: 'ഈ ലോകത്ത് സത്യമെന്ന ഒന്നില്ല; കടന്നുപോകുന്നത് നിഴലുകള്‍ മാത്രം!'. രക്തചംക്രമണം കണ്ടുപിടിച്ച ഈ സെര്‍വെറ്റിനെ 1553ല്‍ മതദ്രോഹവിചാരണക്കോടതി തീയില്‍ ചുട്ടു.

മതത്തിന്റെ വൈകാരികത പുരട്ടി അധികാരം പൊതുസമ്മതി തേടുമ്പോള്‍ അതിന് സമനില തെറ്റും. കൃത്രിമക്കാലില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഉറങ്ങാനാവില്ല. ഉയരമില്ലായ്‌മ അവരെ എന്നും വേട്ടയാടും. മറ്റുള്ളവരുടെ മുന്നിലേ സത്യം മൂടിവയ്‌ക്കാനാവൂ, സ്വന്തം മനസ്സ് സത്യത്തിന്റെ സ്‌മാരകശിലകള്‍ തന്നെയായിരിക്കും. ക്യൂബയിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും ഹോണ്ടുറാസിലേക്കും കൊളംബിയയിലേയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലേക്കും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ നീങ്ങിയപ്പോള്‍ എഴുത്തുകാരനായ അംബ്രോസ് ബിയേഴ്‌സ് കുറിച്ചു' 'ഭൂമിശാസ്‌ത്രം പഠിപ്പിക്കാന്‍ ദൈവം കണ്ടെത്തിയ വഴിയാണ് യുദ്ധം!'. അന്ന് അമേരിക്കന്‍ പതാകയിലെ നക്ഷത്രങ്ങളുടെ സ്ഥാനത്ത് മാര്‍ക് ട്വയിന്‍ തലയോടുകള്‍ വരച്ചു.

മതവിശ്വാസം പ്രഖ്യാപിക്കുന്ന രാഷ്‌ട്രീയ അധികാരിക്ക് ഒരിക്കലും തലച്ചോറ് വേണ്ട, തലയോടുകള്‍ മതി. നാസിത്തടവറകള്‍ സ്ഥാപിച്ച ഹിറ്റ്ലറിന് കാത്തലിക് സെന്റര്‍ പാര്‍ടിയുടെ പിന്തുണയുണ്ടായിരുന്നു. നാഗസാക്കിയും ഹിരോഷിമയും അഗ്നിഗോളങ്ങള്‍ നക്കിത്തുടച്ചപ്പോള്‍ ബോംബിന്റെ സ്രഷ്‌ടാവായ ഓപ്പന്‍ഹീമര്‍ വാഷിങ്ടണിലിരുന്ന് വിതുമ്പി. പ്രസിഡന്റ് ഹാരിട്രൂമാനോട് പറഞ്ഞു-'എന്റെ കൈയില്‍ രക്തം പുരണ്ടപോലെ' ട്രൂമാന്‍ ഉടനെ സ്‌റ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ചുപറഞ്ഞു 'ആ പിഴച്ചവനെ ഇനി ഈ ഓഫീസില്‍ കാണരുത് !'. ട്രൂമാന്‍ വിശ്വാസിയാണ്. ദൈവങ്ങളുടെ നാടാണ് അമേരിക്ക. ദൈവങ്ങളെ ഇറക്കുമതിചെയ്‌തും കയറ്റുമതിചെയ്‌തും സന്തോഷിക്കുന്നവര്‍.

ട്രൂമാനേക്കാള്‍ വിശ്വാസിയായിരുന്നു ജോര്‍ജ് ബുഷ്. ഇറാഖിലെ 'രഹസ്യായുധങ്ങള്‍' കണ്ടെത്താന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ വിഷം പുരട്ടുമ്പോള്‍ പ്രാര്‍ഥിക്കുകയായിരുന്നു ബുഷ്. പ്രാര്‍ഥനാ മുറിയില്‍നിന്ന് ബുഷ് ഇറങ്ങി. ബാഗ്‌ദാദിലേക്ക് ബോംബുകള്‍ ചീറി. ഇറാഖ് കല്ലിന്മേല്‍ കല്ല് ശേഷിക്കാത്തവിധം തകര്‍ത്തിട്ടും 'രഹസ്യായുധങ്ങള്‍' കിട്ടിയില്ല. നുണ അധികാരത്തിന്റെ ശക്തിപ്രകടനമാണ്. വിശ്വാസത്തിന്റെ വേഷം ധരിക്കുന്നതോടെ അതില്‍ ആത്മീയ ചൈതന്യവും പുരളുന്നു.

വിയറ്റ്നാമിലെ കൃഷിക്കാരന്റെ നെഞ്ചിലേക്ക് മൈന്‍ വിതറിയ യുദ്ധവും വിശ്വാസിയായ ലിന്‍ഡന്‍ ജോണ്‍സന്റെ തന്ത്രപരമായ നുണയായിരുന്നു. രണ്ട് അമേരിക്കന്‍ കപ്പലുകള്‍ വിയറ്റ്നാംകാര്‍ മുക്കിയതിനാണ് ജോണ്‍സണ്‍ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധംകഴിഞ്ഞപ്പോള്‍ പ്രതിരോധ സെക്രട്ടറി ആല്‍ബര്‍ട്ട് മക്‌നമാറ പറഞ്ഞു: 'അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല!'

നുണകള്‍ ഒരു രാഷ്‌ട്രതന്ത്രമാണ്. അധികാരം അതിന് വിശ്വാസത്തിന്റെ പുതപ്പ് കൂടി നല്‍കുന്നു. മനുഷ്യന്‍ നിലവിളിയും, ദൈവം തലോടലുമാണെങ്കില്‍ അതിനിടയിലെന്തിന് കാപട്യം. പതിനേഴുവര്‍ഷത്തിനുശേഷം ഫാദര്‍ വടക്കന്‍ ഏറ്റുപറഞ്ഞത് അങ്ങനെ ഒരു നുണയെ കുറിച്ചാണ്. 1957ലെ വിമോചന സമരത്തില്‍ അങ്കമാലിയിലെ വെടിവെപ്പിന് ഉത്തരവാദികള്‍ സമരക്കാര്‍തന്നെയെന്ന് ഫാ.വടക്കന്‍ സമ്മതിച്ചു. കുടിച്ച് ലക്കുകെട്ട നുറുകണക്കിനാളുകള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് തുരുതുരാ കല്ലുകള്‍ എറിയുകയായിരുന്നു. വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് അങ്കമാലി കല്ലറയില്‍ ഒപ്പീസു ചൊല്ലിയപ്പോള്‍ ചിലരെങ്കിെലും ഇത് ഓര്‍ത്തിട്ടുണ്ടാവും!

വിശ്വാസികള്‍ അധികാരത്തില്‍ വന്നാല്‍ രാഷ്‌ട്രീയത്തില്‍ ധര്‍മം പുലരും എന്നതും സങ്കുചിതത്വത്തിന്റെ ഒളിച്ചുകടത്തലാണ്. ഒരു തരിയത് കുത്തിത്തൊമ്മനപ്പുറത്തേക്ക് അത് നീളില്ല. കാഴ്‌ചബംഗ്ളാവിലേക്ക് വരയന്‍ കുതിരകളെ വാങ്ങാന്‍ തിരുവിതാംകൂര്‍ അസംബ്ളിയില്‍ ചര്‍ച്ച നടന്നപ്പോള്‍ അതില്‍ രണ്ട് കത്തോലിക്കന്‍ വേണം എന്ന് ആവശ്യപ്പെട്ട കുത്തിത്തൊമ്മന്‍ ഒരു ഫലിത കാഴ്‌ചയാണ്.

രാഷ്‌ട്രീയത്തിലെ ധാര്‍മികതയുടെ ഉരകല്ല് മതസംഹിതകളല്ല. വേദപുസ്‌തകവും, വേദങ്ങളും, മനുസ്‌മൃതിയും, ഭഗവദ്ഗീതയും, വിശുദ്ധ ഖുറാനുമല്ല അതിന്റെ മാനദണ്ഡം. ജനങ്ങള്‍ തന്നെയാണ്, ജനങ്ങളുടെ പൊതുബോധമാണ്, ജനങ്ങളുടെ മനസാക്ഷിയാണ്. വിശ്വാസമല്ല മനസാക്ഷി നല്‍കുന്നത്. വിശ്വാസത്തിനകത്തെ മനുഷ്യത്വമാണ്. ആ മനുഷ്യത്വത്തിന് ജാതിയില്ല. മതമില്ല, പക്ഷെ പേരുണ്ട്- മനുഷ്യന്‍. ഹോട്ടലില്‍ വെച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ വസ്‌ത്രങ്ങള്‍ അഴിപ്പിച്ച മാനേജര്‍ക്ക് പണം നല്‍കി, ബഷീറിന് പഴ്‌സ് തിരിച്ചുനല്‍കി നടന്നുപോയ പോക്കറ്റടിക്കാരന് കിട്ടിയ അതേ പേര് - മനുഷ്യന്‍. മനുഷ്യന്റെ മുഖം കരുണാര്‍ദ്രമാണ്- നിങ്ങള്‍ നഗ്നന് വസ്‌ത്രം നല്‍കുമ്പോള്‍ വിശക്കുന്നവന് ഭക്ഷണം നല്‍കുമ്പോള്‍ അത് എനിക്ക് നല്‍കുന്നതിന് തുല്യമാണെന്ന് പറഞ്ഞ സ്‌നേഹസാഗരം. വെട്ടിമുറിക്കാനല്ല ക്രിസ്‌തു വന്നത് കൂട്ടിചേര്‍ക്കാനാണ്. അതുമറക്കാതിരിക്കുക. വൃക്ഷം പൂവിനു വേണ്ടിയും വിറകിനു വേണ്ടിയും വളര്‍ത്താമെന്ന് ടാഗോര്‍ ഓര്‍മ്മിപ്പിച്ചു. എന്തിനാണെന്ന് തീരുമാനിക്കുന്നത് നട്ടുനനച്ച തോട്ടക്കാരന്‍ തന്നെ.


*****


എം എം പൌലോസ്, കടപ്പാട് : ദേശാഭിമാനി 26-10-2010

വോട്ടുവണ്ടിക്കാര്‍ കാണാതെ പോകുന്നത്

നൂറ് കുഞ്ഞാടുകളില്‍ ഒരെണ്ണത്തെ കാണാതായപ്പോള്‍ തൊണ്ണൂറ്റിഒന്‍പതിനെയും വിട്ട് കാണാതായ കുഞ്ഞാടിനെ അന്വേഷിച്ചുപോയ ഇടയന്റെ മാതൃക ആര്‍ക്കും അനുകരിക്കാം. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പണികള്‍ക്ക് മൂല്യമേറും. കേരളത്തില്‍ 'ജനാധിപത്യചേരിയെ' ശക്തമാക്കാന്‍ 'വോട്ടുവണ്ടി ഓടിക്കുന്ന' മാധ്യമമുത്തശ്ശി തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയ ഇടയവേഷം പക്ഷേ, അരോചകമായി; പ്രായാധിക്യം നിമിത്തമാകാം.

ഭൂമിയില്‍ ബഹുഭൂരിപക്ഷം ജനങ്ങളും മുതലാളിത്ത സ്വര്‍ഗത്തില്‍ കഴിയുമ്പോള്‍ ചൈനയിലെയും ക്യൂബയിലെയും ജനങ്ങള്‍ കമ്യൂണിസ്‌റ്റ് ഭരണത്തില്‍ നരകയാതന അനുഭവിക്കുകയാണെന്ന് മുത്തശ്ശി കരുതുന്നു. ഇവരെ മോചിപ്പിക്കാനുള്ള കടമ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ മാധ്യമശ്രേഷ്‌ഠര്‍ക്കുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഈ ഉത്തരവാദിത്തത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. ലോകത്ത് മൊത്തം 203 രാജ്യങ്ങളുണ്ട്. ഇവയില്‍ 193 എണ്ണത്തെ പരമാധികാര രാജ്യങ്ങളായി യുഎന്‍ അംഗീകരിച്ചിരിക്കുന്നു. എന്നാല്‍, മറ്റെല്ലാവരെയും വിട്ട് ചൈന, ക്യൂബ, ഉത്തരകൊറിയ എന്നിങ്ങനെ മൂന്നോ നാലോ രാജ്യങ്ങളുടെ പിന്നാലെയാണ് നമ്മുടെ ഇടയമുത്തശ്ശി. വഴിതെറ്റിയ ഈ കുഞ്ഞാടുകളെ 'നേര്‍പാതയില്‍' നയിക്കണം. ആവേശം മൂത്ത് ക്യൂബയില്‍ ബഹുകക്ഷിവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍വരെ ആഹ്വാനം ചെയ്‌തുകളഞ്ഞു.

പക്ഷേ, കുഴപ്പം അതല്ല. ലോകത്ത് മറ്റ് രാജ്യങ്ങളുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളാകെ സാമ്പത്തിക-രാഷ്‌ട്രീയ കുഴപ്പത്തിലാണ്. ബ്രിട്ടനിലെ പുതിയ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കലിന്റെ ഫലമായി പൊതു-സ്വകാര്യമേഖലകളിലായി 10 ലക്ഷം തൊഴിലവസരം നഷ്‌ടമാകും. ബിബിസിയിലെയും ബ്രിട്ടീഷ് എയര്‍വെയ്‌സിലെയും ജീവനക്കാര്‍പോലും പണിമുടക്കിന് ഒരുങ്ങുകയാണ്. അംഗരാജ്യങ്ങളെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ നടത്തുന്ന ചികിത്സയൊന്നും ഫലിക്കുന്നില്ല. മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍പോലും നിഷേധിക്കുന്ന മുതലാളിത്ത സംവിധാനത്തിനെതിരെ യൂറോപ്പില്‍ ഉടനീളം പോരാട്ടം വളര്‍ന്നുവരികയാണ്.

അമേരിക്കയിലെ തൊഴിലാളികളുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഏതു നിമിഷവും നഷ്‌ടപ്പെടാവുന്ന ഒന്നാണ് തൊഴിലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ പരിഭ്രാന്തിയിലാണ് അമേരിക്കന്‍ തൊഴിലാളികള്‍. ഒബാമയുടെ വാക്കുകളിലും ഈ സംഭ്രമം പ്രകടമാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ലോകത്ത് അമേരിക്കയുടെ മേധാവിത്വം നഷ്‌ടപ്പെടുമെന്ന് ഒബാമയ്‌ക്ക് തുറന്നുസമ്മതിക്കേണ്ടി വന്നു. എങ്ങനെ വ്യാകുലപ്പെടാതിരിക്കും? രാജ്യത്ത് നല്ല പ്രായത്തിലുള്ള പത്തില്‍ ഒരാള്‍ തൊഴില്‍രഹിതനാണ്. ഭാവി തലമുറയെന്ന് പറയുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ താല്‍പ്പര്യവുമില്ല. തൊട്ടടുത്ത ചെറുരാജ്യമായ ക്യൂബയിലെ പിള്ളേര്‍ പഠിച്ച് മിടുക്കന്‍ ഡോക്‌ടര്‍മാരാകുന്നു. നമ്മുടെ കുട്ടികള്‍ പൊണ്ണത്തടിയന്മാരും. രണ്ടാംകിട ഭക്ഷണവും കഴിച്ച്, മെയ്യനങ്ങാതെ കഴിയുകയാണ് അമേരിക്കന്‍ കുട്ടികള്‍. രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാന്‍ പ്രചാരണപരിപാടി നയിക്കേണ്ട ഗതികേടിലാണ് അമേരിക്കന്‍പ്രസിഡന്റിന്റെ പത്നി. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഗ്രാന്റ് നല്‍കണമെന്ന് മിഷേല്‍ ഒബാമ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയെ പരിഹസിക്കുന്ന വീരന്മാര്‍ ഇതൊന്നും അറിയുന്നില്ല.

രണ്ടായിരത്തിഎട്ടില്‍ ആഗോളസമ്പദ്ഘടനയെ ബാധിച്ച മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ വീമ്പടിക്കുന്നുണ്ട്. എന്നാല്‍, ഒൿടോബര്‍ രണ്ടാംവാരത്തില്‍ ചേര്‍ന്ന ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായില്ല. വികസിതരാജ്യങ്ങളില്‍ തൊഴിലില്ലായ്‌മ ദുസ്സഹമായ തോതിലാണ്. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായഐക്യത്തില്‍ എത്തിയിട്ടില്ല. അമേരിക്കയില്‍തന്നെ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും തമ്മില്‍ ഇക്കാര്യത്തില്‍ പോരാണ്. അതിസമ്പന്നരുടെ പേരില്‍ നികുതി ചുമത്താന്‍ ഒബാമസര്‍ക്കാരിനെ റിപ്പബ്ളിക്കന്മാര്‍ സമ്മതിക്കുന്നില്ല. നവംബര്‍ ആദ്യവാരം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്മാര്‍ നേട്ടമുണ്ടാക്കിയാല്‍ ഒബാമയുടെ സാമ്പത്തികഉത്തേജനപദ്ധതി കൂടുതല്‍ അവതാളത്തിലാകും.
ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. വോട്ടര്‍മാര്‍ ഈ പ്രചാരണത്തില്‍ കുടുങ്ങിയാല്‍ സെനറ്റില്‍ റിപ്പബ്ളിക്കന്മാര്‍ മേല്‍ക്കൈ നേടും. ഒബാമയ്‌ക്ക് ശേഷിക്കുന്ന ഭരണകാലം കയ്‌പ് നിറഞ്ഞതാകും. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്‌ട്രീയം.

ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ രാജ്യത്തെ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ആര്‍ട്സ് കൌൺസിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കിയതോടെ 880 കലാസംഘങ്ങളുടെ ഭാവി അവതാളത്തിലായി. അടിത്തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന ഇത്തരം കലാസംഘങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്റിനെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ചെലവുചുരുക്കാനായി കാമറോൺ സര്‍ക്കാര്‍ സാംസ്‌കാരിക ബാധ്യതകള്‍ ഉപേക്ഷിക്കുകയാണ്. ബ്രിട്ടന്റെ പാരമ്പര്യങ്ങളില്‍നിന്നുള്ള പ്രകടമായ വ്യതിയാനമാണിത്. ജനങ്ങളില്‍ സാംസ്‌കാരിക ബോധവും കലാഭിരുചിയും വളര്‍ത്താന്‍ നാടുതോറും സൌജന്യപ്രദര്‍ശനം നടത്തിവരുന്ന സംഘങ്ങളെയാണ് സര്‍ക്കാര്‍ കൈവിടുന്നത്.

ആരോഗ്യമേഖലയില്‍നിന്ന് കാമറോൺസര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനാല്‍ ദേശീയ ആരോഗ്യ സര്‍വീസില്‍ 15,000ല്‍പരം നേഴ്‌സുമാരുടെ ജോലി പോകും. പ്രധാന ആശുപത്രികളില്‍ പ്രസവവാര്‍ഡുകളും അത്യാഹിത വിഭാഗങ്ങളും പോലും നിര്‍ത്തലാക്കുകയാണ്. പകരം ആരോഗ്യമേഖലയില്‍ സ്വകാര്യവല്‍ക്കരണവും കമ്പോളവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍. ഇതൊന്നും ആരെയും അറിയിക്കാന്‍ മുത്തശ്ശി ആഗ്രഹിക്കുന്നില്ല. വര്‍ണിക്കാന്‍ ക്യൂബയും ചൈനയുമുണ്ടല്ലോ! ലക്ഷണമൊത്ത കഥകള്‍ ഇനിയും വിരിയും. വായിച്ച് കോള്‍മയിര്‍ കൊള്ളാന്‍ ജനാധിപത്യപ്രേമികളുടെ നീണ്ട നിരയുണ്ട്. ക്യൂബയിലേക്ക്' വോട്ടുവണ്ടി' വിടുന്നത് എപ്പോഴാണെന്ന് മാത്രമേ ഇനി അറിയാനുള്ളു.


****


സാജന്‍ എവുജിന്‍, കടപ്പാട് : ദേശാഭിമാനി 26-10-2010