Tuesday, January 25, 2011

ചോര കൊതിക്കുന്ന ത്രിശൂലങ്ങള്‍

എങ്ങും കരിഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധം. താല്‍ക്കാലികമായി ഉണ്ടാക്കിയ മോര്‍ച്ചറിയില്‍ ആണോ പെണ്ണോ എന്നുപോലും തിരിച്ചറിയാനാവാത്ത വിധം കൂട്ടിയിട്ട മൃതദേഹങ്ങള്‍. ഉറ്റവരുടെ മൃതദേഹങ്ങള്‍ കണ്ട് അലമുറയിടുന്നവര്‍. പാനിപ്പത്ത് ജില്ലാ ആശുപത്രിയില്‍ 2007 ഫെബ്രുവുരി 19ന് രാവിലെ ഈ ലേഖകന്‍ സാംക്ഷ്യംനിന്ന ഹൃദയഭേദകമായ രംഗങ്ങളാണിത്. ഹരിയാണയിലെ ദിവാനിയില്‍ സ്ഫോടനത്തെതുടര്‍ന്ന് നിര്‍ത്തിയിട്ട സംഝോത എക്സ്പ്രസ്. കത്തിക്കരിഞ്ഞ നിലയില്‍ എസ് 10, 11 കോച്ചുകള്‍. ജനറല്‍ കംപാര്‍ട്മെന്റുകളായിരുന്നു ഇവ. ചുറ്റും തോക്കുമേന്തി നില്‍ക്കുന്ന പട്ടാളക്കാര്‍. അപകടത്തില്‍പ്പെട്ട ബന്ധുക്കളെ തേടി ഡല്‍ഹിയില്‍നിന്നും മറ്റും എത്തിയ ബന്ധുക്കള്‍. പുരാന ഡല്‍ഹി സ്റ്റേഷനില്‍നിന്ന് 18ന് രാത്രി 10.30നാണ് 757 യാത്രക്കാരുമായി സംഝോത എക്സ്പ്രസ് പുറപ്പെട്ടത്. ഒന്നരമണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം ദിവാനിയിലെ 47-ാം നമ്പര്‍ സിഗ്നലിനടുത്ത് വച്ചായിരുന്നു ആദ്യസ്ഫോടനം. തീപിടിച്ച വണ്ടി ഏഴ് കിലോമീറ്റര്‍ ഓടിയ ശേഷമാണ് നിന്നത്. അപ്പോഴേക്കും 68 പേര്‍ വെന്ത് മരിച്ചിരുന്നു.

സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ പൊലീസുകാര്‍ക്ക് സംശയമൊന്നുമുണ്ടായില്ല. മുസ്ളീം ഭീകരവാദികള്‍ തന്നെ.സിമിയും ബംഗ്ളാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുള്‍ ജിഹാദെ ഇസ്ലാമി(ഹുജി)യാണെന്നും പിന്നീട് വിശദീകരണമുണ്ടായി. ലഷ്കര്‍ ഇ തൊയിബയാണെന്നും പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഭാഷണങ്ങളെ എതിര്‍ക്കുന്ന ശക്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഔദ്യോഗികമായിതന്നെ പ്രതികരിച്ചു. എന്നാല്‍ 757 യാത്രക്കാരില്‍ 543 പേരും പാകിസ്ഥാനികളായിരുന്നു. പാകിസ്ഥാനിലേക്ക് പോകുന്ന തീവണ്ടിയായതുകൊണ്ട് തന്നെ അതില്‍ പാകിസ്ഥാനികളാണ് കൂടുതലും ഉണ്ടായിരുന്നത്. പാകിസ്ഥാന്‍കാരെ വധിക്കാന്‍ മുസ്ളീം തീവ്രവാദികള്‍ തയ്യാറാകുമോ എന്ന സംശയം ഡല്‍ഹിയില്‍നിന്ന് പാനിപ്പത്തിലേക്ക് കുതിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഈ സംശയങ്ങള്‍ക്ക് ഇപ്പോള്‍ പകല്‍വെളിച്ചംപോലെ നിവാരണമുണ്ടായിരിക്കുന്നു. സംഝോത എക്സ്പ്രസിന് ബോംബ് വച്ചവര്‍ക്ക് കാവി നിറമായിരുന്നുവെന്ന് സ്വാമി അസീമാനന്ദ് കുറ്റ സമ്മതം നടത്തി.ആര്‍എസ്എസുമായി ബന്ധമുള്ള അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാവായ താനും കൂട്ടരുമാണ് ഈ ഹീന കൃത്യം ചെയ്തതെന്നാണ്അദ്ദേഹം ഹരിയാണയിലെ പാഞ്ച്കുള ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദീപക്ക് ദബാസിന് മുമ്പാകെ കുമ്പസരിച്ചത്. സ്വയമേവയാണോ കുറ്റം സമ്മതിക്കുന്നതെന്ന് ആറ് തവണ ചോദിച്ചപ്പോഴും അതെ എന്നായിരുന്നു ഉത്തരം. അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ ഹിന്ദുത്വ ഭീകരവാദികളുടെ വിപുലമായ ശൃംഖലകളിലേക്കാണ് വെളിച്ചം വീശുന്നത്. അതോടൊപ്പം മെക്ക മസ്ജിദ്, അജ്മീര്‍, മലേഗാവ്, സ്ഫോടനക്കേസുകളുടെ നിഗൂഢമായ പിന്നാമ്പുറങ്ങളിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. ഏതാനും ചില വ്യക്തികള്‍ മാത്രമല്ല ആര്‍എസ്എസ് എന്ന പ്രസ്ഥാനംതന്നെ സംഘടനാപരമായും ആശയപരമായും ഈ ഹിന്ദുത്വ ഭീകരവാദത്തിന് പിറകിലുണ്ടെന്ന് അസീമാനന്ദയുടെ കുറ്റസമ്മതം ലോകത്തോടു പറയുന്നു.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. 2007 ഫെബ്രുവരി 18ന് ഉണ്ടായ സംഝോത തീവണ്ടി സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ തനിക്കും പങ്കുണ്ടെന്നതാണ് ഏറ്റവും പ്രധാനം. 2006ല്‍ നടന്ന ആദ്യ മലേഗാവ് സ്ഫോടനത്തിന് പിന്നിലും ഹിന്ദുത്വ ഭീകരവാദികളാണ് പ്രവര്‍ത്തിച്ചതെന്നാണ് രണ്ടാമത്. അജ്മീര്‍ ബോംബ് സ്ഫോടനക്കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി അംഗവും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തിന്റെ വലം കൈയുമായ ഇന്ദ്രേഷ് കുമാറാണ് സുനില്‍ ജോഷിയെന്ന മറ്റൊരു സംഘപരിവാര്‍ അംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍.

ശ്രീരാമകൃഷ്ണ പരമഹംസന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ പശ്ചിമബംഗാളിലെ കുമാര്‍പുക്കൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ജതിന്‍ ചക്രവര്‍ത്തിയാണ് പിന്നീട് സ്വാമി അസീമാനന്ദായി അറിയപ്പെട്ടത്. കുമാര്‍പുക്കൂറിലെ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ആര്‍എസ്എസില്‍ ചേര്‍ന്ന അസീമാനന്ദ ഭൌതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി പോയി. ഇവിടെനിന്നാണ് 1995ല്‍ വനവാസി കല്യാണ്‍ സമിതിയുടെ പ്രവര്‍ത്തകനായി അസീമാനന്ദ് ഗുജറാത്തിലെ ദാംഗ്സിലെത്തുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഹിന്ദുക്കളെ തിരിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നു ദൌത്യം. ഗുജറാത്തിലെ ദാംഗ്സിന് പുറമെ വല്‍സാദ്, നവസരി, സൂറത്ത് എന്നീ ജില്ലകളും മഹാരാഷ്ട്രയിലെ നന്ദുര്‍ബാറുമായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. മുസ്ളീം തീവ്രവാദികളില്‍ നിന്നും ക്രിസ്ത്യന്‍ മിഷനറിമാരില്‍ നിന്നും ഹിന്ദുമതത്തെ 'രക്ഷിക്കുക' എന്നതായിരുന്നു ഇയാളുടെ ദൌത്യം.

അസീമാനന്ദിന്റെ രംഗപ്രവേശത്തോടെ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ ശക്തമായ വര്‍ഗീയധ്രുവീകരണം ഉടലെടുത്തു. ഇത് 1998ല്‍ ദാംഗ്സിലെ ക്രിസ്ത്യന്‍ വിരുദ്ധ കലാപത്തിന് വഴിമരുന്നായി. അന്ന് ക്രിസ്ത്യാനികളുടെ മുപ്പത്തിയാറ് ആരാധനാലയങ്ങളാണ് തകര്‍ത്തത്. പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയും പ്രതിപക്ഷ നേതാവായിരുന്ന സോണിയാഗാന്ധിയും അന്ന് ദാംഗ്സ് സന്ദര്‍ശിച്ചു. എന്നിട്ടും തന്റെ വര്‍ഗീയ അജന്‍ഡയുമായി അസീമാനന്ദ മുന്നോട്ട് പോയി. ഇതിനുശേഷമാണ് ശബരികുംഭ് എന്ന പേരില്‍ 2006ല്‍ അസീമാനന്ദയുടെ നേതൃത്വത്തില്‍ ഇവിടെ കുംഭമേള നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങ് ചൌഹാനും മുന്‍ ആര്‍എസ്എസ് മേധാവി കെ എസ് സുദര്‍ശനും ഇപ്പോഴത്തെ മേധാവി മോഹന്‍ഭാഗവതും മറ്റും ഈ മേളയില്‍ പങ്കെടുത്തത് സംഘപരിവാര്‍ നേതൃത്വവുമായി അസീമാനന്ദക്കുള്ള അടുത്ത ബന്ധം തുറന്നുകാട്ടി. 2007 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ദാംഗ്സ് ജില്ലയില്‍നിന്ന് ബിജെപി ജയിച്ചതും അസീമാനന്ദയുടെ സ്വാധീനം വര്‍ധിപ്പിച്ചു. തന്റെ അനുയായിയായ വിജയ്പട്ടേലിന് മോഡിയില്‍നിന്ന് നിയമസഭാ സീറ്റ് വാങ്ങിക്കൊടുത്തത് അസീമാനന്ദയായിരുന്നു. അതുവരെയും കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെട്ട ദാംഗ്സി ജില്ലയുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ ബിജെപിയ്ക്കനൂകൂലമായി മാറ്റി മറിച്ചത് അസീമാനന്ദയായിരുന്നു.

ഹിന്ദുത്വ ഭീകരവാദത്തിന് ശബരീകുംഭവുമായി അടുത്ത ബന്ധമുണ്ട്. ഈ മേളയുടെ മറവിലാണ് ഹിന്ദുത്വ ഭീകരവാദികളുടെ സുപ്രധാന കൂടിക്കാഴ്ച നടക്കുന്നത്. മലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ പ്രജ്ഞസിങ്ങ് താക്കൂറും സുനില്‍ ജോഷിയും രാംജി കലസാഗരെയും ലോകേഷ് ശര്‍മയും മറ്റും ഒത്തുകൂടിയതും സംഝോത ഉള്‍പ്പെടെയുള്ള സ്ഫോടന പരമ്പരകളെക്കുറിച്ച് ഗൂഢാലോചന നടത്തിയതും ഇവിടെയാണ്. ഇതിന്റെ ഫലമായാണ് 2007ല്‍ നാല് ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്നത്. മലേഗാവ്, മെക്ക മസ്ജിദ്, സംഝോത, അജ്മീര്‍ ദര്‍ഗ ഷെരീഫ് എന്നിവ. 2006 മാര്‍ച്ചില്‍ വാരണാസിയിലെ സങ്കടമോചന്‍ ക്ഷേത്രത്തിലുണ്ടായ സ്ഫോടനത്തിന് ശേഷമാണ് ഗൂഢാലോചന നടന്നത്. സുനില്‍ ജോഷി, ഭരത്ഭായി എന്ന ഭരത്ഭായി രടേശ്വര്‍, പ്രജ്ഞസിങ്ങ് താക്കൂര്‍ എന്നിവരാണ് അസീമാനന്ദയോടൊപ്പം ഈ യോഗത്തില്‍ പങ്കെടുത്തത്. ആദ്യത്തെ സ്ഫോടനം 2006 സെപ്തംബര്‍ എട്ടിന് മലേഗാവിലായിരുന്നു. 31 പേര്‍ മരിക്കുയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 80 ശതമാനം മുസ്ളിങ്ങള്‍ താമസിക്കുന്ന നഗരമായതുകൊണ്ട് സുനില്‍ ജോഷിയാണ് ഈ നഗരം ആക്രമിക്കാന്‍ തെരഞ്ഞെടുത്തതെന്നായിരുന്നു അസീമാനന്ദ നടത്തിയ കുറ്റസമ്മതം. തങ്ങളുടെ ആള്‍ക്കാരാണ് ബോംബ് വച്ചതെന്ന് സുനില്‍ജോഷി പറഞ്ഞതായും ആരാണ് ബോംബ് വച്ചതെന്ന് മാത്രം ജോഷി വെളിപ്പെടുത്തിയില്ലെന്നും അസീമാനന്ദ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത്.

സംഘപരിവാര്‍ നടത്തുന്ന പ്രചാരണത്തിന്റെ പിന്നാമ്പുറം എന്തെന്ന് കൂടി ഇവിടെ മറനീക്കി പുറത്തുവരുന്നുണ്ട്. ഇന്ത്യ വിഭജനകാലത്ത് പാകിസ്ഥാന്റെ കൂടെ നില്‍ക്കാന്‍ ഹൈദരാബാദിലെ നിസാം തീരുമാനിച്ചതാണ് ഹൈദരാബാദിലെ മെക്ക മസ്ജിദ് ആക്രാമിക്കാനുള്ള കാരണമായി അസീമാനന്ദ് കണ്ടെത്തിയത്. 80 ശതമാനം മുസ്ളീങ്ങള്‍ വസിക്കുന്ന നഗരമായതുകൊണ്ട് മലേഗാവിലും ഹിന്ദുക്കള്‍ ധാരാളമായി പോകുന്ന ആരാധനാലയമായതുകൊണ്ട് അജ്മീര്‍ ദര്‍ഗയും ആക്രമിക്കാന്‍ നിശ്ചയിക്കുകയായിരുന്നു.

ഹിന്ദുത്വ ഭീകരതയുടെ വിപുലമായ ചങ്ങലയെന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ ആസൂത്രണം. മധ്യഭാരതത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇതുസംബന്ധിച്ച ഗൂഢാലോചനയും രഹസ്യയോഗങ്ങളും നടന്നുവെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. ആര്‍എസ്എസ് നേതൃത്വത്തിന് ഹിന്ദുത്വ ഭീകരവാദവുമായി ബന്ധമില്ലെന്ന സംഘപരിവാര്‍ അവകാശവാദത്തെ അവരില്‍നിന്നുതന്നെയുള്ള അസീമാനന്ദയുടെ തുറന്നുകാണിക്കലും ഇതോടൊപ്പം സംഭവിക്കുന്നു.

മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെയാണ് ഹിന്ദുത്വ ഭീകരവാദത്തിലേക്ക് അന്വേഷണത്തെ ആദ്യമായി നയിച്ചത്. 2008 സെപ്തംബര്‍ 29ന് രാത്രി 9.35നാണ് മലേഗാവിലെ ഷക്കീല്‍ ഗുഡ്സ് കമ്പനിക്കു മുമ്പില്‍ സ്ഫോടനമുണ്ടായത്. എംഎച്ച്-15 പി 4572 എന്ന മോട്ടോര്‍ ബൈക്കില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച സ്കൂട്ടറിന്റെ ഉടമയെത്തേടിയുള്ള അന്വേഷണം പ്രജ്ഞാസിങ്ങിലാണ് അവസാനിച്ചത്. അതോടെ അവര്‍ അറസ്റ്റിലായി. എന്നാല്‍ അന്ന് പ്രജ്ഞയെ സഹായിച്ച കലസാംഗ്രെ, സന്ദീപ് ദാംഗെ എന്നിവര്‍ ഒളിവില്‍പോയി. ആര്‍എസ്എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയുടെ 'ജയ് വന്ദേമാതരം' എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു ഇവര്‍ ഇവരുമായി അടുത്ത ബന്ധമുള്ള അസീമാനന്ദയും ഒളിവിലായി. ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് ഹരിദ്വാറില്‍വച്ചാണ് അസീമാനന്ദ സിബിഐയുടെ കസ്റ്റഡിയിലായത്.

സുനില്‍ ജോഷി 2007 ഡിസംബറില്‍ മധ്യപ്രദേശിലെ ദേവാസില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ജോഷിയുടെ കൂട്ടാളിയായ രാംപ്രസാദ് കലോഡയും ദുരൂഹമായിതന്നെ വധിക്കപ്പെട്ടു. ഈ കൊലപാതകത്തിന് സാക്ഷിയായ ശ്രീരാം പവാറിനെ രണ്ട് വര്‍ഷമായി കാണാനില്ല. സുനില്‍ ജോഷിയുടെ കൊലപാതകത്തിന് പിന്നില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവും പ്രചാരകുമായ ഇന്ദ്രേഷ്കുമാറാണെന്നാണ് അസീമാനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്.

അജ്മീര്‍ ദര്‍ഗാ ഷെരീഫിലെ സ്ഫോടനക്കേസില്‍ കുറ്റപത്രം ചുമത്തപ്പെട്ടയാളാണ് ഇന്ദ്രേഷ് കുമാര്‍. സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയവരുടെ യോഗങ്ങളില്‍ ഇന്ദ്രേഷ് കുമാറും പങ്കെടുത്തിരുന്നു. ജയ്പൂരിലെ ഗുജറാത്ത് ഗസ്റ്റ് ഹൌസില്‍ 2005 ഒക്ടോബര്‍ 31ന് നടന്ന യോഗത്തില്‍ പങ്കെടുത്തതായാണ് തെളിഞ്ഞിട്ടുള്ളത്. 2007ലെ ബോംബ് സ്ഫോടനക്കേസിലെ അന്വേഷണത്തിന് ശേഷം രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ പേരുള്ളത്. ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹകസമിതി അംഗമായ ഇന്ദ്രേഷ് കുമാര്‍ സര്‍സംഘചാലക്ക് മോഹന്‍ഭാഗവതിന്റെ വലംകൈയാണ്. 2008ല്‍ അമര്‍നാഥ് സംഘര്‍ഷത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ദ്രേഷ് കുമാര്‍ ആര്‍എസ്എസിന്റെ തന്ത്രങ്ങളുടെ തലച്ചോറാണ്. നേപ്പാളില്‍ മാധേശികളെ മാവോയിസ്റ്റുകള്‍ക്കെതിരെ തിരിച്ചു വിടാന്‍ കളം വരഞ്ഞതും ഇയാള്‍ തന്നെയാണ്.

അഭിനവഭാരത് എന്ന സംഘടനയാണ് അജ്മീര്‍ സ്ഫോടനത്തിന് പിന്നിലെന്ന് കുറ്റപത്രം പറയുന്നു. 2007 ഒക്ടോബര്‍ 11നാണ് അജ്മീറിലെ ക്വാജ മൊയ്നുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ സ്ഫോടനമുണ്ടായത്. മൂന്ന് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. കേസില്‍ പ്രതികളായ ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലാവെ, സന്ദീപ് ഡാങ്കെ, രാംജി കലസാംഗ്രെ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, ആരാധനാലയങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഗുപ്ത, ശര്‍മ, ലവെ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും ഡാങ്കെ, കലസാംഗ്രെ എന്നിവര്‍ ഒളിവിലുമാണ്. ഇവര്‍ക്ക് ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശശ് എന്നീ സംസ്ഥാനങ്ങളിലെ ബിസിനസുസകാരാണ് ഒളിത്താവളം നല്‍കുന്നതെന്ന് രണ്ടാം മലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ശ്രീകാന്ത് പുരോഹിത് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം അനുയായികളാലാണ് സുനില്‍ജോഷി വധിക്കപ്പെട്ടതെന്ന് നേരത്തേ മധ്യപ്രദേശ് പൊലീസ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം അങ്ങനെ മുന്നോട്ട് പോയില്ല. രാജസ്ഥാന്‍ എടിഎസ് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. മെക്ക മസ്ജിദ്, അജ്മീര്‍ സംഝോത എന്നിവിടങ്ങളില്‍ ബോംബ് വച്ചത് ജോഷിയായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിനുനേരെ ഭീഷണിയുടെ ത്രിശൂലങ്ങള്‍ ഉയര്‍ത്തുന്ന വെളിച്ചപ്പാടുകളായി ഹിന്ദു ഭീകരവാദം ഉയര്‍ന്നിരിക്കുന്നു എന്ന് ഈ സംഭവങ്ങളത്രയും പറയുന്നു. ഇതിന്റെ പിന്നാമ്പുറങ്ങളില്‍ പണിയെടുക്കുന്നവരെ വെളിച്ചത്ത് നിര്‍ത്താന്‍ നിതാന്ത ജാഗ്രതയോടെയുള്ള അന്വേഷണം മാത്രമാണ് വഴി. കുറ്റക്കാര്‍ക്കു നേരെ ശിക്ഷയുടെ കൂര്‍ത്ത കുന്തമുനകള്‍ പ്രയോഗിക്കാന്‍, ഭീകരവാദത്തെ ഭീകരവാദമായി കണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഇതോടൊപ്പം ഹേമന്ത് കര്‍ക്കറെ മുംബൈ ഭീകരാക്രണവേളയില്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന കാര്യവും പുനരന്വേഷണത്തിന് വിധേയമാക്കണം. കോണ്‍ഗ്രസില്‍ പ്രതിഛായ അവശേഷിക്കുന്ന നേതാക്കളില്‍ ഒരാളായ ദിഗ്വിജയ്സിങ് തെളിവ് സഹിതം രംഗത്തുള്ള കാരണത്താല്‍ പ്രത്യേകിച്ചും. മുബൈ ഭീകരാക്രണമത്തിനിടയില്‍ 'ജയ് വന്ദേമാതരം' പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിരുന്നോ. 'ലഷ്കര്‍ ഇ തൊയ്ബ'യും 'ജയ് വന്ദേമാതര'വും തമ്മില്‍ സിഐഎയും ഐഎസ്ഐയും തമ്മിലുള്ളതുപോലെ ബന്ധം (ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍) ഉണ്ടാകുമോ?

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി വാരിക 30 ജനുവരി 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

എങ്ങും കരിഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധം. താല്‍ക്കാലികമായി ഉണ്ടാക്കിയ മോര്‍ച്ചറിയില്‍ ആണോ പെണ്ണോ എന്നുപോലും തിരിച്ചറിയാനാവാത്ത വിധം കൂട്ടിയിട്ട മൃതദേഹങ്ങള്‍. ഉറ്റവരുടെ മൃതദേഹങ്ങള്‍ കണ്ട് അലമുറയിടുന്നവര്‍. പാനിപ്പത്ത് ജില്ലാ ആശുപത്രിയില്‍ 2007 ഫെബ്രുവുരി 19ന് രാവിലെ ഈ ലേഖകന്‍ സാംക്ഷ്യംനിന്ന ഹൃദയഭേദകമായ രംഗങ്ങളാണിത്. ഹരിയാണയിലെ ദിവാനിയില്‍ സ്ഫോടനത്തെതുടര്‍ന്ന് നിര്‍ത്തിയിട്ട സംഝോത എക്സ്പ്രസ്. കത്തിക്കരിഞ്ഞ നിലയില്‍ എസ് 10, 11 കോച്ചുകള്‍. ജനറല്‍ കംപാര്‍ട്മെന്റുകളായിരുന്നു ഇവ. ചുറ്റും തോക്കുമേന്തി നില്‍ക്കുന്ന പട്ടാളക്കാര്‍. അപകടത്തില്‍പ്പെട്ട ബന്ധുക്കളെ തേടി ഡല്‍ഹിയില്‍നിന്നും മറ്റും എത്തിയ ബന്ധുക്കള്‍. പുരാന ഡല്‍ഹി സ്റ്റേഷനില്‍നിന്ന് 18ന് രാത്രി 10.30നാണ് 757 യാത്രക്കാരുമായി സംഝോത എക്സ്പ്രസ് പുറപ്പെട്ടത്. ഒന്നരമണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം ദിവാനിയിലെ 47-ാം നമ്പര്‍ സിഗ്നലിനടുത്ത് വച്ചായിരുന്നു ആദ്യസ്ഫോടനം. തീപിടിച്ച വണ്ടി ഏഴ് കിലോമീറ്റര്‍ ഓടിയ ശേഷമാണ് നിന്നത്. അപ്പോഴേക്കും 68 പേര്‍ വെന്ത് മരിച്ചിരുന്നു.

M.A Bakar said...

അങ്ങനെയാണെങ്കില്‍ ലഷ്ക്കറെ തോയിബയുടെ ഇന്ത്യന്‍ പതിപ്പും സഹോദര സംഘടനയുമാണ്‌ RSS .