Saturday, January 29, 2011

'ഹൈന്ദവ ഭീകരത'യുടെ തെളിവുകള്‍

അറുപത്തി എട്ടുപേരുടെ മരണത്തിനിടയാക്കിയ സംത്സൗത എക്‌സ്പ്രസ് ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ ആര്‍ എസ് എസ് നേതാവും ഗുജറാത്തിലെ വന്‍വാസി കല്യാണ്‍ ആശ്രമത്തിന്റെപ്രമുഖനുമായ അസീമാനന്ദയുടെ പങ്ക് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ഇന്ത്യയിലെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം രാജ്യത്തേയ്‌ക്ക് തിരിച്ചുപോകുകയായിരുന്ന പാകിസ്ഥാന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ആര്‍ എസ് എസ്, ബി ജെ പി എന്നീ സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന കണ്ടത്തലുകളാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. സംഭവം നടന്ന രീതിയും ഗൂഡാലോചനയും ലഷ്‌കര്‍, ജെയ്‌ഷെ തുടങ്ങിയ മുസ്ലീം ഭീകരവാദികളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു. അപ്പോള്‍ത്തന്നെ ഹിന്ദുത്വ ഭീകരതയുടെ മുഖം സംത്സൗത സ്‌ഫോടനത്തില്‍ വ്യക്തമായിരുന്നു.

സ്‌ഫോടനത്തില്‍ ഉപയോഗിച്ച ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും ഭീകരസംഘടനകള്‍ വഴിയായിരുന്നു അസീമാനന്ദക്കും കൂട്ടര്‍ക്കും ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഹിന്ദു തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന പല സൂചനകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. അസീമാനന്ദ എന്ന് അറിയപ്പെടുന്ന ജോതിന്‍ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തതിന്റേയും വിവിധ ഗൂഢാലോചനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന്റേയും തെളിവുകളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. 2006ല്‍ ഡാംഗ് ജില്ലയിലെ ശബരി ക്യാമ്പില്‍ ആര്‍ എസ് എസ് നേതാവ് കെ സുദര്‍ശന്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളില്‍ ആര്‍ എസ് എസ് എന്ന സംഘടനയുടെ പങ്ക് വ്യക്തമാണ്. ഇക്കാര്യവും ദേശീയ അന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുദര്‍ശനെ കൂടാതെ അന്നത്തെ ആര്‍ എസ് എസ് ഉപാധ്യക്ഷനും ഇപ്പോഴത്തെ അധ്യക്ഷനുമായ മോഹന്‍ ഭാഗവത്, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ നേതാക്കളും ശബരി ക്യമ്പില്‍ പങ്കെടുത്തതിനുള്ള തെളിവുകളും ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സംത്സൗത സ്‌ഫോടനത്തെക്കുറിച്ച് വ്യക്തമായ പങ്കും അറിവും ഈ ഹിന്ദുത്വ വര്‍ഗീയത പേറുന്ന നേതാക്കള്‍ക്കുണ്ട്. രാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ള രാമന് മുന്നില്‍ ജീവിതമര്‍പ്പിച്ച ആദിവാസി സ്‌ത്രീയായ ശബരിയുടെ പേരില്‍ ആദിവാസികളെ ഹിന്ദുത്വ അജണ്ടകളിലേയ്‌ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസീമാനന്ദ ശബരി ക്യാമ്പ് സംഘടിപ്പിച്ചത്.

ഭാരത സംസ്‌കാരത്തിന്റേയും നാഗരികതയുടേയും അന്തസത്ത ഉള്‍ക്കൊള്ളുന്ന രാമായണം, ഭഗവദ്ഗീത തുടങ്ങിയവയെ സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമീപനമാണ് ആര്‍ എസ് എസ് ഉള്‍പ്പെടുന്ന ബി ജെ പിക്കാര്‍ അവംലബിക്കുന്നത്. സംത്സൗത സ്‌ഫോടനത്തിന് വളരെ നാളുകള്‍ക്ക് മുമ്പ്തന്നെ രാമഭക്തരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. സുനില്‍ ജോഷി, പ്രഗ്യാ സിംഗ് ഠാക്കൂര്‍, രാംജി കല്‍സംഗര, ലോകേഷ് ശര്‍മ്മ, ദേവേന്ദ്ര ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്ത് വളരെ നാളുകള്‍ക്കുമുമ്പ് ക്യാമ്പ് ചെയ്‌തിരുന്നത്. ഇതില്‍ സുനില്‍ ജോഷിയെ പിന്നീട് തന്റെ കൂടെയുള്ളവര്‍ തന്നെ കൊന്നു. ഈ സംഭവത്തിലും അസീമാനന്ദയ്‌ക്കും കൂട്ടാളിയായ ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിനും പങ്കുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം അസീമാനന്ദയുടെ കൂട്ടാളിയായ ഭരത് ഭായ് രഥേശ്വര്‍ തന്നെ അന്വേഷണ സംഘത്തിനെ അറിയിച്ചിരുന്നു. രാമഭക്തരെന്ന് നടിക്കുന്ന ഹിന്ദു തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ഇതൊന്നും കൊണ്ട് അവസാനിക്കുന്നില്ല. രാമഭക്ത വിഭാഗത്തിലുണ്ടായിരുന്ന രാമപ്രസാദ് കലോഡ് കൊലചെയ്യപ്പെട്ട നിലയില്‍ ഇന്‍ഡോറിലെ ഗൗതമപുര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സുനില്‍ ജോഷിയുടെ അടുത്ത കൂട്ടാളിയായിരുന്നു കൊല്ലപ്പെട്ട രാമപ്രസാദ് കലോഡ്. ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംത്സൗത, മെക്ക, അജ്‌മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍മാര്‍.

സംഭവങ്ങളെക്കുറിച്ച് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. രാജസ്ഥാന്‍ ഭീകരവിരുദ്ധ ഏജന്‍സി നടത്തിയ അനേഷണത്തിലാണ് ജോഷിയേയും കൊലോടിനേയും തങ്ങളുടെ കൂട്ടാളികള്‍ തന്നെ വകവരുത്തി എന്ന് വ്യക്തമായത്. ആര്‍ എസ് എസിന്റെ സമുന്നത നേതാക്കള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലെ പങ്ക് മറച്ച്‌വയ്‌ക്കാനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. അജ്‌മീര്‍ സ്‌ഫോടനത്തെ ക്കുറിച്ച് അന്വേഷിച്ച ഭീകര വിരുദ്ധ സംഘത്തിന് ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചു. സുനില്‍ ജോഷിയുടെ നിര്‍ദ്ദേശ പ്രാകരം രാംജിയുടെ വീട്ടിലുള്ള കാലിതൊഴുത്തിലാണ് സ്‌ഫോടക വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഗുജറാത്ത് സ്വദേശിയും ആര്‍ എസ് എസ് നേതാവുമായ ഹര്‍ഷിദ് സോളങ്കിയേയും അജ്‌മീര്‍ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംത്സൗത സ്‌ഫോടനത്തിന് ഉപയോഗിച്ച അതേ വസ്‌തുക്കള്‍തന്നെയാണ് ഹൈദരാബാദിലെ മെക്ക സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും ഹരിയാനയിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തി. സ്‌ഫോടക വസ്‌തുക്കള്‍ കടത്താന്‍ ഉപയോഗിച്ച സ്യൂട്ട് കെയ്‌സുകള്‍ ഇന്‍ഡോര്‍ ആസ്ഥാനമായ അഭിനവ് ഭാരത് എന്ന സംഘടയില്‍ നിന്നാണ് ലഭിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ സംഘനയില്‍ അസീമാനന്ദയും പട്ടാള ഉദ്യോഗസ്ഥനായ ശ്രീകാന്ത് പുരോഹിതും അംഗങ്ങളാണ്. സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഗ്യാ സിംഗും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘനയിലെ അംഗമാണ്. പ്രയാഗിലെ സാധുസന്യസിയായ ബ്രഹ്മചാരി ഈ മാസം അഞ്ചിന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സന്യാസി സംത്സൗത, മലേഗാവ് എന്നീ സ്‌ഫോടനകേസുകളിലെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന മൊഴിയാണ് അസീമാനന്ദ കോടതിയില്‍ നല്‍കിയത്.

നേരത്തെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ എതിരാളികളെ ഒതുക്കാനുള്ള ആയുധമായാണ് ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ ഉപയോഗിച്ചിരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം തുപ്പുന്ന പ്രസ്‌താവനകളാണ് ആര്‍ എസ് എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യം തുടങ്ങിയവയിലൂടെ പുറത്ത് വരുന്നത്. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് പകരം ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളായി മുദ്രകുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ സ്വീകരിച്ചത്. ഒരു പ്രത്യേക മതത്തേയും സമുദായത്തേയുമാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളേയും ന്യൂനപക്ഷങ്ങളുടെ മേല്‍ ആരോപിക്കാനാണ് ബി ജെ പി, ആര്‍ എസ് എസ് നേതൃത്വം ശ്രമിച്ചിരുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് ആര്‍ എസ് എസ് ശ്രമിച്ചത്. മുംബൈ ഭീകരാക്രമണത്തെ ജനങ്ങള്‍ക്കിടയില്‍ ഗീബല്‍സിയന്‍ തന്ത്രമായിട്ടാണ് ഉപയോഗിച്ചത്. അയോധ്യ വിധിയിലൂടെയും ഇതേ തന്ത്രമാണ് ഇവര്‍ ഉപയോഗിച്ചത്. എന്നാല്‍ തന്ത്രപ്രധാനമായ വിധി അവരുടെ ലക്ഷ്യങ്ങളെ തകര്‍ത്തു. ഹിന്ദുത്വ ഭീകരവാദം എന്നൊരു പദപ്രയോഗം പോലും അടിസ്ഥാനരഹിതമെന്ന നിലപാടാണ് ആര്‍ എസ് എസ് കൈക്കൊണ്ടത്. എന്നാല്‍ മെക്ക, സംത്സൗത, മലേഗാവ്, അജ്‌മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളില്‍ ആര്‍ എസ് എസ്, ബി ജെ പി തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.

വര്‍ഗീയതയും തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മതവിദ്വേഷം വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ആര്‍ എസ് എസ് , ബി ജെ പി നേതൃത്വം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇതേ ആയുധം രാജ്യത്തെ ഫ്യൂഡല്‍ പ്രഭുക്കന്‍മാരും വ്യവസായ രാജാക്കന്‍മാരും വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥ അവസ്ഥ മറയ്‌ക്കാനാണ് ഇക്കൂട്ടര്‍ മതവിദ്വേഷം എന്ന ആയുധം ഉപയോഗിക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊണ്ടു എന്ന ഒറ്റക്കാരണത്താല്‍ ഹിന്ദു വര്‍ഗീയ വാദികള്‍ രാഷ്‌ട്രപിതാവായ മഹാത്മ ഗാന്ധിയെ കൊന്നു. ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പ് ആറ് തവണയാണ് ആര്‍ എസ് എസ്സിനൊപ്പം അഭിനവ് ഭാരത് എന്ന തീവ്രവാദി സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചത്. പാകിസ്ഥാന്റെ വിഭജനത്തിനായി ആദ്യം ശബ്‌ദമുയര്‍ത്തിയവര്‍ ഹിന്ദു ഭീകരവാദികളെന്നത് ചരിത്ര സത്യം. ബി ജെ പി നേതാവായ അദ്വാനി മുഹമ്മദലി ജിന്നയെ മതേതരത്വത്തിന്റെ വക്താവായാണ് വിലയിരുത്തിയത്. മുസ്ലീം വര്‍ഗീയത പരത്തിയ വില്ലനാണ് ജിന്നയെന്നാണ് ആര്‍ എസ് എസ്സിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ മുസ്ലിം വര്‍ഗീയത ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തിന് കാരണമായതായും ആര്‍ എസ് എസ് എക്കാലവും പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ രണ്ട് അഭിപ്രായങ്ങളും എങ്ങനെയാണ് ഒന്നാകുന്നത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ ഭീകര സംഘടനകള്‍ രൂപീകരിക്കാനാണ് ആര്‍ എസ് എസ് ശ്രമം. ഒരു തരത്തില്‍ അമേരിക്കന്‍ സ്വേച്‌ഛാധിപത്യത്തിന്റെ മാതൃകയില്‍ മത സ്വേച്‌ഛാധിപത്യം നടപ്പാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ നാഗരികതകളെ തമ്മിലടിപ്പിക്കുന്നു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്ന പ്രവണതയാണ് ആര്‍ എസ് എസ് സ്വീകരിക്കുന്നത്. ഇത്തരം പ്രവത്തനങ്ങള്‍ താലിബാന്‍ മാതൃകയിലും.വര്‍ഗീയതയാണ് ആത്യന്തികമായി ഭീകരവാദത്തില്‍ സമൂഹത്തെ എത്തിക്കുന്നത്. ഫാസിസത്തിന്റേയും വര്‍ഗീയതയുടേയും മുഖ്‌മുദ്രയായ ഇരട്ടമുഖമാണ് ഇന്ത്യയില്‍ ആര്‍ എസ് എസ് അവലംബിക്കുന്നത്. ഇതിനെയാണ് നാം ചെറുത്ത് തോല്‍പ്പിക്കേണ്ടത്.


*****


കടപ്പാട് : ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സംഭവങ്ങളെക്കുറിച്ച് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. രാജസ്ഥാന്‍ ഭീകരവിരുദ്ധ ഏജന്‍സി നടത്തിയ അനേഷണത്തിലാണ് ജോഷിയേയും കൊലോടിനേയും തങ്ങളുടെ കൂട്ടാളികള്‍ തന്നെ വകവരുത്തി എന്ന് വ്യക്തമായത്. ആര്‍ എസ് എസിന്റെ സമുന്നത നേതാക്കള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലെ പങ്ക് മറച്ച്‌വയ്‌ക്കാനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. അജ്‌മീര്‍ സ്‌ഫോടനത്തെ ക്കുറിച്ച് അന്വേഷിച്ച ഭീകര വിരുദ്ധ സംഘത്തിന് ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചു. സുനില്‍ ജോഷിയുടെ നിര്‍ദ്ദേശ പ്രാകരം രാംജിയുടെ വീട്ടിലുള്ള കാലിതൊഴുത്തിലാണ് സ്‌ഫോടക വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഗുജറാത്ത് സ്വദേശിയും ആര്‍ എസ് എസ് നേതാവുമായ ഹര്‍ഷിദ് സോളങ്കിയേയും അജ്‌മീര്‍ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംത്സൗത സ്‌ഫോടനത്തിന് ഉപയോഗിച്ച അതേ വസ്‌തുക്കള്‍തന്നെയാണ് ഹൈദരാബാദിലെ മെക്ക സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും ഹരിയാനയിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തി. സ്‌ഫോടക വസ്‌തുക്കള്‍ കടത്താന്‍ ഉപയോഗിച്ച സ്യൂട്ട് കെയ്‌സുകള്‍ ഇന്‍ഡോര്‍ ആസ്ഥാനമായ അഭിനവ് ഭാരത് എന്ന സംഘടയില്‍ നിന്നാണ് ലഭിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ സംഘനയില്‍ അസീമാനന്ദയും പട്ടാള ഉദ്യോഗസ്ഥനായ ശ്രീകാന്ത് പുരോഹിതും അംഗങ്ങളാണ്. സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഗ്യാ സിംഗും അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘനയിലെ അംഗമാണ്. പ്രയാഗിലെ സാധുസന്യസിയായ ബ്രഹ്മചാരി ഈ മാസം അഞ്ചിന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സന്യാസി സംത്സൗത, മലേഗാവ് എന്നീ സ്‌ഫോടനകേസുകളിലെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന മൊഴിയാണ് അസീമാനന്ദ കോടതിയില്‍ നല്‍കിയത്.

Sabu Hariharan said...

ഇതാരും കണ്ടില്ലേ?
ആർക്കും പ്രതികരിക്കേണ്ടെ?