Tuesday, January 25, 2011

ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ അണിചേരുക: ബെഫി

ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ അണിചേരുക: ബെഫി

ഭുവനേശ്വര്‍: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ യോജിച്ച പോരാട്ടത്തില്‍ അണിനിരക്കാന്‍ ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) അഖിലേന്ത്യാ സമ്മേളനം അഭ്യര്‍ഥിച്ചു. കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും സര്‍വീസ് സംഘടനകളും സംയുക്തമായി ഫെബ്രുവരി 23നു നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. ആശ്രിതനിയമന പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐബിഎയും ബാങ്ക് ജീവനക്കാരുടെ സംഘടനകളും കേന്ദ്രസര്‍ക്കാരിന്റെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ ഒത്തുതീര്‍പ്പുപ്രകാരം ആശ്രിതനിയമന പദ്ധതി നടപ്പാക്കുന്നതില്‍ ബോധപൂര്‍വം കാലതാമസം വരുത്തുകയാണ്. ബാങ്ക് ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി മെച്ചപ്പെടുത്തണം. ആര്‍ആര്‍ബികള്‍ പുനഃസംഘടിപ്പിക്കണം. പെന്‍ഷന്‍ ആനുകൂല്യമടക്കം ബാങ്ക് ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ആര്‍ആര്‍ബി ജീവനക്കാര്‍ക്കും അനുവദിക്കണം. വിഘടനവാദ, തീവ്രവാദ ശക്തികള്‍ക്ക് ഊര്‍ജം പകരുന്ന ഉദാരവല്‍ക്കരണ നടപടികളില്‍ നിന്ന് പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ 39 പേര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് പി വി ജോസ്, സി ജെ നന്ദകുമാര്‍, മീന നായര്‍ എന്നിവര്‍ പങ്കെടുത്തു.

വനിതാസമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ 'ഭക്ഷ്യസുരക്ഷ' എന്ന ചര്‍ച്ച പ്രൊഫ. ജയതിഘോഷ് ഉദ്ഘാടനംചെയ്തു. ആവശ്യവും ലഭ്യതയും തമ്മിലുള്ള വിടവാണ് വിലക്കയറ്റത്തിനു കാരണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് ജയതി ഘോഷ് പറഞ്ഞു. മൂന്നുവര്‍ഷത്തിനിടെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 76 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ വന്‍കിടക്കാര്‍ക്കുള്ള നികുതി സൌജന്യമായി നല്‍കിയത് മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 4.5 ശതമാനമാണ്. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ചെറിയ ബാധ്യത പോലും ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ജയതിഘോഷ് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒറീസ സംസ്ഥാന സെക്രട്ടറി താപ്സി പ്രഹരാജ് സംസാരിച്ചു. വനിതാ സബ് കമ്മിറ്റി കവീനര്‍ കല്യാണി ചക്രവര്‍ത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുശീല രാമചന്ദ്രന്‍, കെ വി പ്രഭാവതി, ഗായത്രി, ഗുഡിയ എന്നിവരടങ്ങിയ പ്രസീഡിയം വനിതാസമ്മേളനം നിയന്ത്രിച്ചു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

പൊതുമേഖലാ ബാങ്കുകളിലെ ഒഴിവുകള്‍ നികത്തണം: ബെഫി

ഭുവനേശ്വര്‍: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ രണ്ട് ലക്ഷത്തിലധികം ഒഴിവുകളില്‍ നിയമനം നടത്തണമെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ജീവനക്കാരില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചും പുറംജോലിക്കരാര്‍ നല്‍കിയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം ബാങ്കിങ് മേഖലയെ കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് നയിക്കുന്നത്. നിയമനം നടത്താന്‍ കേന്ദ്ര ഏജന്‍സിയെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

'ധനമൂലധനവും ജനാധിപത്യവും' എന്ന വിഷയത്തില്‍ പ്രൊഫ. പ്രഭാത് പട്നായിക് പ്രഭാഷണം നടത്തി. മുതലാളിത്തത്തിന് ക്ഷേമസമൂഹം സൃഷ്ടിക്കാന്‍ കഴിയുമെന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സമീപകാലത്ത് വിവിധ ലോകരാഷ്ട്രങ്ങളില്‍ സംഭവങ്ങള്‍. ധനമൂലധനത്തെയും മൂലധനത്തെയും സംരക്ഷിക്കേണ്ട ഘട്ടമെത്തുമ്പോള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കുകയാണ് ഭരണകൂടം. സാമ്പത്തികവളര്‍ച്ചയെന്ന് ഭരണാധികാരികള്‍ വീമ്പുപറയുമ്പോഴും പ്രതിശീര്‍ഷ ഭക്ഷ്യ ഉപഭോഗം വന്‍തോതില്‍ കുറയുകയാണ്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന തൊഴിലാളികള്‍ അതിനെതിരെ പ്രതിരോധമുയര്‍ത്തുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രഭാത് പട്നായിക് പറഞ്ഞു.

പി സദാശിവന്‍പിള്ള, ശാന്തി ബര്‍ദ്ധന്‍, എം എസ് എന്‍ റാവു, സയ്യദ് ഖാന്‍, ഉദ്ധം കക്കട്ടി, എസ് ആര്‍ ബാല്‍, ബി പ്രസാദ് എന്നിവരടങ്ങിയ പ്രസീഡിയവും പ്രദീപ് ബിശ്വാസ്, ജി എം യു നായക്, കെ കൃഷ്ണന്‍, എ കെ രമേശ്ബാബു, എം ആര്‍ ഷേണായ് എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

ജപ്പാനില്‍ നിന്നെത്തിയ സൌഹൃദ പ്രതിനിധി സംഘത്തിനുവേണ്ടി കുസുമിച്ചി ഹോറി, നേപ്പാളില്‍ നിന്നുള്ള നാരായപ്രസാദ് സുബേദി, ശ്രീലങ്കയില്‍ നിന്നുള്ള ധപ്തി ഗുണവര്‍ധനെ എന്നിവര്‍ പ്രതിനിധികളെ അഭിവാദ്യം ചെയ്തു. ഉദ്ധം കക്കട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ നവകിഷോര്‍ ഷോം വരവുചെലവുകണക്കും അവതരിപ്പിച്ചു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ യോജിച്ച പോരാട്ടത്തില്‍ അണിനിരക്കാന്‍ ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) അഖിലേന്ത്യാ സമ്മേളനം അഭ്യര്‍ഥിച്ചു. കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും സര്‍വീസ് സംഘടനകളും സംയുക്തമായി ഫെബ്രുവരി 23നു നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. ആശ്രിതനിയമന പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐബിഎയും ബാങ്ക് ജീവനക്കാരുടെ സംഘടനകളും കേന്ദ്രസര്‍ക്കാരിന്റെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ ഒത്തുതീര്‍പ്പുപ്രകാരം ആശ്രിതനിയമന പദ്ധതി നടപ്പാക്കുന്നതില്‍ ബോധപൂര്‍വം കാലതാമസം വരുത്തുകയാണ്. ബാങ്ക് ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി മെച്ചപ്പെടുത്തണം. ആര്‍ആര്‍ബികള്‍ പുനഃസംഘടിപ്പിക്കണം. പെന്‍ഷന്‍ ആനുകൂല്യമടക്കം ബാങ്ക് ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ആര്‍ആര്‍ബി ജീവനക്കാര്‍ക്കും അനുവദിക്കണം. വിഘടനവാദ, തീവ്രവാദ ശക്തികള്‍ക്ക് ഊര്‍ജം പകരുന്ന ഉദാരവല്‍ക്കരണ നടപടികളില്‍ നിന്ന് പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.