Saturday, January 22, 2011

സ്വയംസഹായസംഘങ്ങളിലൂടെ ആശ

മറ്റുള്ളവര്‍ എന്നും അനുകരിക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലാവണം പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വം. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും എന്നത് ഇന്ന് കൈമോശം വന്ന രണ്ടു കാര്യങ്ങളാണ്. ഇതുരണ്ടും കൈവിടാതെ സാധാരണക്കാരുടെ ഇടയില്‍ അവരിലൊരാളായി ജീവിക്കാന്‍ കഴിയുന്നു എന്നതാണ് ആശ മിശ്രയെ പലരില്‍നിന്നും വ്യത്യസ്‌തയാക്കുന്നതും.

ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ (ബിജിവിഎസ്) ദേശീയ ജനറല്‍ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോഴും താഴെത്തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ ആശ മിശ്രയെ എല്ലായ്പ്പോഴും അലട്ടിയിരുന്നു. അവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആശ മിശ്ര ഊന്നല്‍ നല്‍കുന്നതും. 21 വര്‍ഷമായി ബിജിവിഎസിന്റെ സജീവ പ്രവര്‍ത്തകയാണ്.

മധ്യപ്രദേശിലെ ഭോപാലില്‍ വാതക ദുരന്തബാധിതരുടെ പുനരധിവാസവും ചികിത്സയും ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ആശ പൊതുപ്രവര്‍ത്തന രംഗത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനകീയ ശാസ്‌ത്ര പ്രസ്ഥാനങ്ങളിലൂടെയാണ് ഇവര്‍ ബിജിവിഎസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്. പല സ്ഥലങ്ങളിലും ജനകീയ ശാസ്‌ത്ര പ്രസ്ഥാനം ആരംഭിച്ച് വളരെ കാലത്തിനുശേഷമാണ് സാക്ഷരതാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങി അതിലൂടെ സാമൂഹിക ശാസ്‌ത്രപ്രവര്‍ത്തനത്തില്‍ ആകൃഷ്‌ടരായവരും ഇന്ത്യയില്‍ ധാരാളമുണ്ട്.

മധ്യപ്രദേശിലും മറ്റും ഭോപാല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങി ബിജിവിഎസിന്റെ സജീവ പ്രവര്‍ത്തകരും ദേശീയ നേതൃത്വത്തില്‍ എത്തിയവരുമായിരുന്നു ഇവര്‍. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരായിരുന്നതുകൊണ്ടുതന്നെ അടിയന്തരമായി ചെയ്യേണ്ടിയിരുന്നത് അവരെ സാക്ഷരരാക്കുക എന്നതായിരുന്നു. എംഎ പാസായ ആശയ്‌ക്ക് മധ്യപ്രദേശിലെ വിവിധ ജില്ലകളിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ വലിയ വിഷമമുണ്ടായില്ല.

സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികം താമസിയാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശാസ്‌ത്ര സാഹിത്യ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയിരുന്നു. ശാസ്‌ത്രപ്രചാരണത്തിന് ഊന്നല്‍ നല്‍കുന്ന വിധത്തിലായിരുന്നു ഇവയുടെ പ്രവര്‍ത്തനങ്ങള്‍.

ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത ലക്ഷ്യമാക്കിയുള്ള പദ്ധതി ഏറ്റെടുത്ത സമിതിയാണ് ബിജിവിഎസ്. സ്‌ത്രീകളെ സ്വയംപര്യാപ്‌തരാക്കാന്‍വേണ്ടി 90കള്‍ക്കുശേഷം എല്ലാ സംസ്ഥാനങ്ങളിലും ബിജിവിഎസിന്റെ സമിതികള്‍ രൂപീകരിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തിനിടയിലാണ് ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ തീവ്രത സാമൂഹിക പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒറീസ തുടങ്ങി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ച് സ്‌ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ബിജിവിഎസിന്റെ ഈ മേഖലയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് ദേശീയതലത്തില്‍ സമത രൂപീകരിച്ചത്.

ഈ സ്വയംസഹായസംഘങ്ങളിലൂടെ സ്‌ത്രീകളെ സ്വയംപര്യാപ്‌തരാക്കാനും സ്വന്തം അവസ്ഥ തിരിച്ചറിയാനും സാമ്പത്തിക സുരക്ഷിതത്വം ഒരു പരിധിവരെയെങ്കിലും നല്‍കാനും ബിജിവിഎസിന് കഴിയുന്നുണ്ട്. അവബോധത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അപര്യാപ്‌തതമൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പല പദ്ധതികളും താഴേത്തട്ടില്‍ എത്തുന്നുണ്ടായിരുന്നില്ല. ഒരുപരിധിവരെയെങ്കിലും ഇവരുടെ ഇടയില്‍ ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാന്‍ ബിജിവിഎസിന്റെ നേതൃത്വം ശ്രമിക്കുന്നുണ്ട്.

ജനകീയ ശാസ്‌ത്ര പ്രവര്‍ത്തകര്‍ സാമൂഹിക പ്രശ്‌നങ്ങള്‍, പ്രത്യേകിച്ചും സ്‌ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് ഗ്രാമീണ മേഖലയിലെ സ്‌ത്രീ മുന്നേറ്റത്തിന് കളമൊരുക്കി. പല സ്വയംസഹായസംഘങ്ങളും മാസികകളും മറ്റും പ്രസിദ്ധീകരിക്കുന്നുണ്ട്. ധാരാളം ശാസ്‌ത്രസാങ്കേതിക പുസ്‌തകങ്ങളും തനതുഭാഷയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവയുടെ വില്‍പ്പനയിലൂടെയാണ് പ്രധാനമായും പ്രവര്‍ത്തനത്തിനുള്ള മൂലധനം ബിജിവിഎസ് പ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്.

സ്‌ത്രീകളില്‍ അവബോധം വളര്‍ത്തുന്നതിലൂടെ വീടുകളിലും ജോലി സ്ഥലത്തും സ്‌ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ ഇവര്‍ പ്രതികരിക്കാനും സംഘങ്ങളിലുള്ള സഹപ്രവര്‍ത്തകരോട് പറയാനും തുടങ്ങി. പല സ്ഥലത്തും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്വയംസഹായ സംഘങ്ങള്‍ ഇരകളായ സ്‌ത്രീകളെ സഹായിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഈ സംഘങ്ങളുമായി ബന്ധപ്പെടാതിരുന്ന സ്‌ത്രീകളെവരെ ഇവയുമായി ബന്ധപ്പെടുത്താന്‍ സഹായിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വര്‍ഗീയലഹളകള്‍ ഒരു പരിധിവരെ കുറയ്‌ക്കാന്‍ ഈ സ്വയംസഹായസംഘങ്ങള്‍ക്കു കഴിഞ്ഞതായി ആശ പറഞ്ഞു. ആദിവാസി പ്രദേശങ്ങളിലും മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളിലും അവരുടെ ഇടയില്‍ നിന്നുതന്നെ പ്രവര്‍ത്തകരെ കണ്ടെത്തിയത് സ്വയംസഹായസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിച്ചു. ഓരോ ഭാഗത്തേയും ജനങ്ങളുടെ പ്രത്യേക കഴിവുകളും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും കഴിവുകളില്‍ അവരെ പ്രാവീണ്യം നേടാന്‍ സഹായിക്കുന്നതോടൊപ്പം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമുള്ള സഹായസഹകരണങ്ങള്‍ നല്‍കി സ്വയം പര്യാപ്‌തരാക്കുകയും ചെയ്തു.

1994ല്‍ ബിഹാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധാരാളം സ്‌ത്രീകള്‍ മുഖ്യധാരയില്‍ വന്നിരുന്നു. ഇവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനല്ല മറിച്ച് കഴിവുകേടുകളെ പെരുപ്പിച്ച് ഇവരുടെ പൊതുപ്രവര്‍ത്തനത്തെ പുറകോട്ടടിക്കുന്ന രീതിയാണ് പ്രമുഖ രാഷ്ട്രീയപാര്‍ടികള്‍ കൈക്കൊണ്ടതെന്ന പരാതി ആശ പ്രകടിപ്പിക്കുന്നു. ഇതിനുവിരുദ്ധമായി ഈ സ്‌ത്രീകളെ സ്വയം പര്യാപ്‌തരാക്കി സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നേതൃനിരയില്‍ വരാന്‍ തക്ക പരിശീലനം ബിജിവിഎസ് നല്‍കി. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ രാഷ്ട്രീയ കര്‍മ വാദത്തിലേക്ക് വന്ന അനേകം സ്‌ത്രീകള്‍ എഐഡിഡബ്ള്യുഎ തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

കുറച്ചു സ്‌ത്രീകള്‍ നേതൃനിരയില്‍ എത്തിയെങ്കിലും സംഘടനകളുടെ നേതൃനിരയില്‍ സ്‌ത്രീകള്‍ക്ക് ഇന്നും അവര്‍ അവകാശപ്പെട്ട ഇടം കിട്ടുന്നില്ല. സ്‌ത്രീ-പുരുഷസമത്വത്തെ സംബന്ധിച്ച അവബോധത്തിന്റെ കുറവുകൊണ്ടാണിതെന്നാണ് ആശയുടെ അഭിപ്രായം. സ്‌ത്രീകള്‍ നേതൃനിരയില്‍ വരികയെന്നാല്‍ പുരുഷന്മാരുടെ സ്ഥാനം തട്ടിയെടുക്കുകയല്ല മറിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തില്‍ പുരുഷന്മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുക എന്നതാണ്. അതിനുള്ള ഇടം കണ്ടെത്താന്‍ സ്‌ത്രീകളെ പ്രാപ്‌തരാക്കുക എന്ന ദൌത്യം ഏറ്റെടുക്കാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സമത്വം പൂര്‍ണതയില്‍ വരണമെങ്കില്‍ ലിംഗപദവിയെ സംബന്ധിച്ച മനോഭാവം മാറണം.

പുരോഗമന പ്രസ്ഥാനങ്ങളും പ്രത്യേകിച്ച് ജനകീയ ശാസ്‌ത്ര പ്രവര്‍ത്തകരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അന്ധവിശ്വാസമാണ്. രാജ്യം പുരോഗമിക്കുന്തോറും അന്ധവിശ്വാസം വര്‍ധിച്ചുവരികയാണ്. പുത്തന്‍ സാമ്പത്തികനയങ്ങളും നവ ഉദാരവല്‍ക്കരണവും അന്ധവിശ്വാസം ഇന്ത്യയില്‍ വര്‍ധിപ്പിക്കാനാണ് കാരണമായത്.പുരുഷകേന്ദ്രീകൃതസമൂഹത്തില്‍ സ്‌ത്രീകള്‍ പൊതുഇടത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കുറവ് അനുഭവിക്കുന്നുണ്ട്. അവരെ പൊതുവേ അന്ധവിശ്വാസികളായാണ് കണക്കാക്കുന്നത്. പുരുഷമേധാവിത്വ അന്ധവിശ്വാസങ്ങള്‍ക്കുപോലും കുടുംബത്തിലെ സ്‌ത്രീകളാണ് പഴി കേള്‍ക്കേണ്ടിവരുന്നത്. ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ധരിക്കാനുള്ള ഏലസുകള്‍, ധനംവരാനുള്ള രുദ്രാക്ഷം, പുരുഷന്മാരെ വശീകരിക്കാനുള്ള ഉപകരണം തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ ദൃശ്യമാധ്യമ പരസ്യങ്ങളില്‍ സാധാരണയാണ്. മനുഷ്യരുടെ കുറവുകളെ പര്‍വതീകരിച്ച് അവയുടെ ദോഷങ്ങള്‍ ചാനലുകളില്‍ വന്നുകൊണ്ടേയിരിക്കും. ഇതുകണ്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നമുക്കുണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് പരസ്യങ്ങള്‍. ഇവയുടെ നുണപ്രചാരണങ്ങളില്‍ സാധാരണക്കാര്‍ വീഴുകയും ചെയ്യുന്നു. വൃദ്ധരേക്കാള്‍ ഇന്ന് യുവജനങ്ങളാണ് അന്ധവിശ്വാസികള്‍.

ഉദാരവല്‍ക്കരണം സാമൂഹിക ഉത്തരവാദിത്തമില്ലാത്ത യുവതലമുറയെയാണ് വളര്‍ത്തുന്നത്. സമൂഹത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവാന്മാരാക്കുക എന്ന ഉത്തരവാദിത്തം ബിജിവിഎസ് ഏറ്റെടുക്കേണ്ട അടിയന്തര വെല്ലുവിളിയാണ്. ഇതിനായി രാജ്യത്തെ എല്ലാ ജില്ലകളിലുമായി ബിജിവിഎസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായസംഘങ്ങളെ പ്രവര്‍ത്തനോന്മുഖമാക്കുക എന്നതാണ് ബിജിവിഎസിന്റെ നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത്. ജാതീയതയും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. വര്‍ഗീയസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ബോധവാന്മാരാക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങളോട് അടുപ്പിക്കുക എന്ന പ്രവര്‍ത്തനം ബിജിവിഎസ് ഏറ്റെടുക്കണം എന്ന അഭിപ്രായമാണ് ആശയ്‌ക്കുള്ളത്. താഴേത്തട്ടിലുള്ള ജനങ്ങളെ സംഘടനയോട് കൂടുതല്‍ ബന്ധിപ്പിച്ച് സംഘടനയുടെ അടിത്തറ വിപുലീകരിക്കാന്‍ ശ്രമിക്കണം. പല സംഭവങ്ങളെക്കുറിച്ചും പൂര്‍ണമായ അവബോധമില്ലായ്മ പുരോഗമനപ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്. അതിനെയെല്ലാം മറികടന്ന് ജനങ്ങളുടെ പുരോഗതിയും ഉന്നമനവുമാണ് ബിജിവിഎസിലൂടെ തന്റെ ലക്ഷ്യമെന്ന് ആശ പറഞ്ഞു.

BGVS is "an ongoing crusade of science and literacy for national integration and self-reliance".


*****

എ കൃഷ്ണകുമാരി, കടപ്പാട് : ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉദാരവല്‍ക്കരണം സാമൂഹിക ഉത്തരവാദിത്തമില്ലാത്ത യുവതലമുറയെയാണ് വളര്‍ത്തുന്നത്. സമൂഹത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവാന്മാരാക്കുക എന്ന ഉത്തരവാദിത്തം ബിജിവിഎസ് ഏറ്റെടുക്കേണ്ട അടിയന്തര വെല്ലുവിളിയാണ്. ഇതിനായി രാജ്യത്തെ എല്ലാ ജില്ലകളിലുമായി ബിജിവിഎസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായസംഘങ്ങളെ പ്രവര്‍ത്തനോന്മുഖമാക്കുക എന്നതാണ് ബിജിവിഎസിന്റെ നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത്. ജാതീയതയും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. വര്‍ഗീയസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ബോധവാന്മാരാക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങളോട് അടുപ്പിക്കുക എന്ന പ്രവര്‍ത്തനം ബിജിവിഎസ് ഏറ്റെടുക്കണം എന്ന അഭിപ്രായമാണ് ആശയ്‌ക്കുള്ളത്. താഴേത്തട്ടിലുള്ള ജനങ്ങളെ സംഘടനയോട് കൂടുതല്‍ ബന്ധിപ്പിച്ച് സംഘടനയുടെ അടിത്തറ വിപുലീകരിക്കാന്‍ ശ്രമിക്കണം. പല സംഭവങ്ങളെക്കുറിച്ചും പൂര്‍ണമായ അവബോധമില്ലായ്മ പുരോഗമനപ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്. അതിനെയെല്ലാം മറികടന്ന് ജനങ്ങളുടെ പുരോഗതിയും ഉന്നമനവുമാണ് ബിജിവിഎസിലൂടെ തന്റെ ലക്ഷ്യമെന്ന് ആശ പറഞ്ഞു.