Tuesday, January 4, 2011

ശാസ്‌ത്രനേട്ടം കുത്തകകളുടെ കൈയില്‍ അമരരുത്

ജനിതകമാറ്റം വരുത്തിയ എല്ലാ വിത്തിനങ്ങളോടുമുള്ള എതിര്‍പ്പ് യാഥാസ്ഥിതികത്വത്തിന്റെ പ്രകടനമാണ്. ശാസ്‌ത്ര-സാങ്കേതിക പുരോഗതിക്കെതിരെ മുഖം തിരിച്ചുനില്‍ക്കാതെ തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ആധുനിക ശാസ്‌ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ബഹുരാഷ്‌ട്രകുത്തകകളുടെ കൈയിലമരരുത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. തുറന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലേ ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാനാകൂ. ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച് ജനങ്ങളുടെ ബോധത്തെ ഉയര്‍ത്തി സ്വീകാര്യമാക്കാനാണ് ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്.

ജനിതകവിത്തുകള്‍ ഉപയോഗിക്കുന്നത് വിഡ്ഢിത്തമാണെന്ന വന്ദന ശിവയുടെ പ്രതികരണം യാഥാസ്ഥിതികബോധത്തിന്റെ പ്രകടനമാണ്. ശാസ്‌ത്രപുരോഗതിക്കെതിരെ മുഖം തിരിച്ചുനില്‍ക്കുന്ന നിലപാടാണ് പലകാര്യങ്ങളിലും വന്ദന ശിവ സ്വീകരിച്ചു പോന്നിട്ടുള്ളത്. ചില വിഷയങ്ങളില്‍ അവര്‍ ശരിയുടെ പക്ഷത്താണ്. ശാസ്‌ത്രവിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ടത് പഴിചാരിയല്ല, നിലപാടിന്റെ ശാസ്‌ത്രീയത ബോധ്യപ്പെടുത്തിയാകണം.

ചരിത്രം പരിശോധിച്ചാല്‍ ആദ്യമെടുത്ത പല നിലപാടും തിരുത്തിയാണ് ശാസ്‌ത്രം മുന്നേറിയതെന്നു കാണാം. ജനിതകവിത്തിനങ്ങള്‍ പാടേ നിരാകരിക്കരുതെന്ന നിലപാട് കുത്തകകളെ സഹായിക്കാനാണെന്ന ആക്ഷേപം പരിഹാസ്യമാണ്. ഇന്ന് ശാസ്‌ത്രസാങ്കേതിക വിദ്യയാകെ കുത്തകകളുടെ കൈയിലാണ്. അത് പൊതുമേഖലാസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ഗവേഷണകാര്യങ്ങളില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ കുത്തകകമ്പനികളില്‍ ഒതുങ്ങിപ്പോകും.

ഇന്നത്തെ ലോകസാഹചര്യത്തില്‍ ജനിതകമാറ്റം വരുത്തിയ വസ്‌തുക്കളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. പ്രമേഹത്തിനുപയോഗിക്കുന്ന ഇന്‍സുലിന്റെ വലിയ പങ്ക് ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഹിമോഫീലിയ രോഗത്തിന് ജനിതകമാറ്റം വരുത്തിയ മരുന്നാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ബിടി പരുത്തിവിത്ത് ഉപയോഗിക്കുന്നുണ്ട്. ഇതുവഴി ഉല്‍പ്പാദിപ്പിക്കുന്ന പരുത്തിയും അതുപയോഗിച്ചുള്ള വസ്‌ത്രവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്ന് വരുന്നുമുണ്ട്.

അന്തകവിത്തിനെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തു. ബിടി വഴുതനയ്ക്കെതിരായ എതിര്‍പ്പും ശക്തമായി തുടരും. ദോഷഫലങ്ങളുണ്ടാക്കില്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്തിയേ ഇത്തരം വിത്ത് ഉപയോഗപ്പെടുത്താവൂ. സാങ്കേതികവിദ്യയെ ബഹുരാഷ്‌ട്ര കമ്പനികളില്‍നിന്ന് മോചിപ്പിക്കണം. സിപിഐ എം നിലപാട് മാറ്റിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. ശാസ്‌ത്രസാങ്കേതികപുരോഗതി സാമാന്യജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കത്തക്കവിധം പ്രയോജനപ്പെടുത്തുന്ന നിലപാടാണ് സിപിഐ എം എന്നും സ്വീകരിച്ചത്.

രാജ്യത്ത് വരള്‍ച്ച ബാധിച്ച ഒട്ടേറെ പ്രദേശങ്ങളുണ്ട്. ഉപ്പുരസമുള്ള മണ്ണും വെള്ളവുമുള്ള പ്രദേശമുണ്ട്. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇത്തരം പ്രദേശങ്ങളില്‍ കൃഷിചെയ്യാനാകും. ഉപ്പുരസം ചെറുക്കാനുള്ള കണ്ടല്‍ച്ചെടികളുടെ ശേഷിയെയും നെല്ലിനെയും പരസ്പരം സംയോജിപ്പിക്കാനുള്ള ഗവേഷണം നടന്നുവരികയാണ്.

1994ല്‍ നടന്ന ഒന്നാം പഠനകോൺഗ്രസില്‍ ഇ എം എസ് പ്രധാനപ്പെട്ട രണ്ടു കാര്യം ചൂണ്ടിക്കാണിച്ചു- കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനാകില്ല.

ശാസ്‌ത്രസാങ്കേതിക മേഖലയില്‍ മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളിലൊന്നാണ് ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഉല്‍പ്പാദനം. ലാഭേഛയാണ് ബഹുരാഷ്ട്ര കമ്പനികളെ നയിക്കുന്നത്. ആവശ്യമായ സുരക്ഷാക്രമീകരണം കുത്തകകമ്പനികള്‍ അവഗണിച്ചെന്നു വരാം. പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന ഘട്ടത്തില്‍ മറ്റു ജീവജാലങ്ങള്‍ക്കും സസ്യസമ്പത്തിനും ഒരപകടവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. ബിടി വഴുതന വിത്തിന്റെ അനുഭവം നമുക്കു മുമ്പിലുണ്ട്. വേണ്ടത്ര പരീക്ഷണം നടത്താതെയാണ് കേന്ദ്രസര്‍ക്കാരിന്റെ സമിതികള്‍ ഈ വിത്തിന് അനുമതി നല്‍കിയത്. ഈ സമിതികളെ മൊസാന്റോ സ്വാധീനിച്ചെന്ന് ആക്ഷേപമുയര്‍ന്നതാണ്. ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തിമാത്രമേ ഈ വിത്തിനങ്ങള്‍ ഉപയോഗപ്പെടുത്താവൂ.


*****

എസ് രാമചന്ദ്രന്‍പിള്ള, കടപ്പാട് : ദേശാഭിമാനി (തയ്യാറാക്കിയത് കെ എം മോഹന്‍ദാസ്)

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ജനിതകമാറ്റം വരുത്തിയ എല്ലാ വിത്തിനങ്ങളോടുമുള്ള എതിര്‍പ്പ് യാഥാസ്ഥിതികത്വത്തിന്റെ പ്രകടനമാണ്. ശാസ്‌ത്ര-സാങ്കേതിക പുരോഗതിക്കെതിരെ മുഖം തിരിച്ചുനില്‍ക്കാതെ തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ആധുനിക ശാസ്‌ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ബഹുരാഷ്‌ട്രകുത്തകകളുടെ കൈയിലമരരുത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. തുറന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലേ ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാനാകൂ. ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച് ജനങ്ങളുടെ ബോധത്തെ ഉയര്‍ത്തി സ്വീകാര്യമാക്കാനാണ് ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്.

Anonymous said...

സാങ്കേതികവിദ്യയെ ബഹുരാഷ്‌ട്ര കമ്പനികളില്‍നിന്ന് മോചിപ്പിക്കണം. സിപിഐ എം നിലപാട് മാറ്റിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല
സാങ്കെതിക വിദ്യ ഉപ്ഡേറ്റ്‌ ചെയ്യാന്‍ എതു സപ്പോര്‍ട്ട്‌ ആണു ഇടതു പക്ഷം നല്‍കിയിട്ടുള്ളത്‌?

ഒരു ഉദാഹരണം കെല്‍ട്രോണിനെ രക്ഷിക്കാനായി പലയിടത്തും വാങ്ങി സ്ഥാപിച്ചു ഗുണത്തെക്കാള്‍ ദോഷം ചെയ്യുന്ന ട്രാഫിക്‌ സിഗ്നല്‍ സിസ്റ്റം

ഈ ടെക്നോളജി എണ്‍പതുകളില്‍ ഉണ്ടാക്കിയതാണു അതുണ്ടക്കിയവര്‍ ഒക്കെ റിട്ടയര്‍ ചെയ്തു, എന്തു കൊണ്ട്‌ ഇതിനു ഒരു മാറ്റം വരുത്തി റ്റ്രാഫിക്‌ മെഷര്‍ ചെയ്ത്‌ അതിനനുസരിച്ച്‌ ഡിലേ സെറ്റ്‌ ചെയ്യാന്‍ കഴിയുന്നില്ല?

ആകെ ഇതിനു വേണ്ടത്‌ ഒരു മൈക്രോപ്രോസസ്സര്‍, നാലു ഡയറക്ഷനിലേക്കും ഓരോ ക്യാമറ അല്ലെങ്കില്‍ സ്പെസിഫിക്‌ ഡിസ്റ്റന്‍സില്‍ നാലു സെന്‍സര്‍ (എത്ര നീളം ഉണ്ട്‌ വെയിറ്റിംഗ്‌ വാഹങ്ങളുടെ നിര എന്നറിയാന്‍) ഈ നാലു ഇന്‍പുട്‌ മൈക്രോ പ്രോസസ്സറില്‍ എത്തിച്ച്‌ ഇപ്പോള്‍ ഉള്ളാ മാനുവല്‍ ഡിലേ മാറ്റി ആടോമാറ്റിക്‌ ഡിലേ ആക്കുക ബാക്കി ഒക്കെ പഴയത്‌ മതി എന്തു കൊണ്ട്‌ കെല്‍ട്രോണിനു ചെയ്യാന്‍ സാധിക്കുന്നില്ല ?

ഇതാണു ബെസ്റ്റ്‌ എക്സാമ്പിള്‍

ഇന്ത്യന്‍ ഗവേഷണത്തിണ്റ്റെ ഉദാഹരണം

റഷ്യന്‍ ശാസ്ത്രജ്ഞറ്‍ക്കു മദ്യം വാങ്ങി കൊടുത്തും മറിയം റഷീദയെ കാട്ടിയും ക്രയോജനിക്‌ റോക്കറ്റ്‌ സംഘടിപ്പിച്ചു ചില പാവം ശാസ്ത്റജ്ഞറ്‍

അതു കഴിഞ്ഞു ഇരുപത്‌ കൊല്ലം ആയി ഇതുവരെ എന്തുകൊണ്ട്‌ ഒരു ക്രയോജനിക്‌ റോക്കറ്റ്‌ നേരെ മുകളിലേക്കു പോകുന്നില്ല?

Anonymous said...

എടൊ കൊഞാനന്മാരെ പണ്ട് പാര്‍ട്ടി എതിര്‍ത്തപ്പോള്‍ ഇത് ശരിയല്ല..ഇപ്പോള്‍ ശെരി..ബുദ്ധിയില്ലാത്ത ബ്ലടി ഫെല്ലോവ്സ്. പറ്റി പറയുന്നത് അപ്പാടെ വിഴുങ്ങുന്ന ഫൂള്‍സ്.

Sameer Thikkodi said...

ചില ശുംഭന്മാര്‍ അന്നും ഇന്നും എന്നും ഇതൊക്കെ പറഞ്ഞോണ്ടിരിക്കും ...താനൊക്കെ അത് കേട്ട് കുത്തക, മുതലാളി, സാമ്രാജ്യത്വം എന്നൊക്കെ പറഞ്ഞു പിന്തിരിപ്പും കളിച്ചു നടക്കും. ഇപ്പോള്‍ എന്തായി ?

Jack Rabbit said...

Frequently Asked Questions about GMOs and Bt-Brinjal