Friday, January 7, 2011

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഉയരുന്ന ആരവം

ഇത്തവണത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ലോക ഉത്സവത്തിന് വേദിയായത് ദക്ഷിണാഫ്രിക്കയാണ്. പാര്‍ലമെന്റിന്റെ യൂത്ത്ഫോറം അംഗം എന്ന നിലയില്‍ അവിടെ പോകുന്നതിന് എനിക്ക് അവസരം ലഭിച്ചിരുന്നു. ലോക യുവജനപ്രസ്ഥാനത്തിന്റെ മുന്‍ നേതാക്കളില്‍ ഒരാളെന്ന നിലയില്‍ കെഎന്‍ ബാലഗോപാല്‍, ഡിവൈഎഫ്ഐ നേതാവെന്ന നിലയില്‍ എംബി രാജേഷ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റെന്ന നിലയില്‍ പികെ ബിജു എന്നീ എംപിമാരും ഈ കൂടിച്ചേരലില്‍ പങ്കെടുത്തിരുന്നു. ഡിവൈഎഫഐ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്റെയും മറ്റും നേതൃത്വത്തില്‍ വന്‍ സംഘമാണ് ഇന്ത്യയില്‍ നിന്നും പങ്കെടുത്തത്. സാമ്രാജ്യത്വത്തിനെതിരായ യുവത്വത്തിന്റെ ഒത്തുചേരല്‍ എന്ന നിലയില്‍ വന്‍ പ്രാധാന്യമാണ് ഇതിനുള്ളത്. ഇത്തവണ 126 രാജ്യങ്ങളില്‍നിന്നായി 15000 പ്രതിനിധികളാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. 1957ല്‍ മോസ്കോയില്‍ നടന്ന സമ്മേളനത്തിലാണ് ഏറ്റവുമധികം പ്രതിനിധികള്‍ ഉണ്ടായിരുന്നത്. അന്ന് 131 രാജ്യങ്ങളില്‍നിന്നായി 34000 പേരാണ് മോസ്കോയില്‍ എത്തിയത്. 1989ല്‍ പ്യോങ്യാങില്‍ 177 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

1997ല്‍ ഹവാനയില്‍ ചേര്‍ന്ന ലോകയുവജനോത്സവത്തില്‍ പങ്കെടുക്കുന്നതിന് അന്ന് കേരളത്തിലെ എസ്എഫ്ഐ ഭാരവാഹിയെന്ന നിലയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. പ്യോങ്യാങ്ങിനുശേഷം എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹവാനയില്‍ ഉത്സവം നടന്നത്. സാധാരണ നാലു വര്‍ഷത്തിനുള്ളിലാണ് ലോക യുവജനോത്സവം നടക്കുന്നത്. പ്യോങ്യാങ്ങിനുശേഷമുള്ള കാലം ലോകം നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ സംഭവങ്ങളും ഇതിന്റെയെല്ലാം ഫലമായി സോഷ്യലിസത്തിനേറ്റ തിരിച്ചടിയും ലോകത്തിലെ ശാക്തികബലാബലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയല്ലോ. ഇത് പുരോഗമന ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന, സാമ്രാജ്യത്വവിരുദ്ധത മുഖമുദ്രയായിട്ടുള്ള ലോകയുജവനപ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ ഘട്ടത്തിലാണ് ക്യൂബ ഉത്തരവാദിത്തം ഏറ്റെടുത്ത് 97ലെ യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് പ്രത്യേകമായ ആവേശമായിരുന്നു. അതിലെ പങ്കാളിത്തം പ്രതിനിധിയായിട്ടായിരുന്നു. ഇത്തവണ അതിഥിയായാണ് പങ്കെടുത്തത്. ഹവാനയില്‍ കാസ്ട്രോയുടെ സാന്നിധ്യം ആവേശത്തിന്റെ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. കാസ്ട്രോയെ സ്പര്‍ശിക്കാന്‍ കഴിഞ്ഞപ്പോള്‍ ആകാശത്തെ കൈകൊണ്ട് തൊട്ടപോലെയെന്നാണ് മാറഡോണ എഴുതിയത്. ലോകത്തിലെ പോരാളികള്‍ക്ക് നിലയ്ക്കാത്ത ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഫിഡലിന്റെ സന്ദേശം ഇത്തവണ പ്രിട്ടോറിയയില്‍ ഒത്തുചേര്‍ന്നവരെയും ഇളക്കിമറിച്ചു. മണ്ടേലയുടെ സന്ദേശവും ഉദ്ഘാടന സമ്മേളനത്തില്‍ വായിച്ചിരുന്നു.

സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെ ഒത്തുചേരല്‍ അമേരിക്കന്‍ കടന്നാക്രമണത്തിനെതിരായ ശക്തമായ വികാരമാണ് പ്രകടിപ്പിച്ചത്്. അമേരിക്കന്‍ തടവറയില്‍ കഴിയുന്ന അഞ്ചു ക്യൂബക്കാരെ വിട്ടയക്കണമെന്ന ആവശ്യം ഉയര്‍ത്തിയ സമ്മേളനം ക്യൂബക്കെതിരായ ഉപരോധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ചെഗുവേരയുടെ ചിന്തയെന്ന പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെഗുവേരയുടെ മകള്‍ അലിഡ എത്തിയിരുന്നു. അലിഡയുടെ വാക്കുകളില്‍ ചെഗുവേര നിറഞ്ഞുനിന്നു. കേരളത്തില്‍ മുമ്പൊരിക്കല്‍ അലിഡ വന്നിരുന്നു. അന്ന് വികാരനിര്‍ഭരമായ വരവേല്‍പ്പാണ് നാട് അവര്‍ക്ക് നല്‍കിയത്.

കടുത്ത സാമ്രാജ്യത്വവിരുദ്ധതയാണ് ലോക യുവജനസമ്മേളനത്തിന്റെ പ്രത്യേകതയെങ്കിലും അതിവിശാലമായ വേദിയെന്ന പരിമിതി അതിനുണ്ട്. ഇന്ത്യയില്‍നിന്നും യൂത്ത്കോണ്‍ഗ്രസും എന്‍എസ്യുവും മാണികേരളയുടെ യുവജനവിഭാഗവുമെല്ലാം ഇതില്‍ പങ്കെടുക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പല സംഘടനകളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനുള്ള വേദി കൂടിയായി ഇത് മാറാറുണ്ട്.

അതിവേഗത്തില്‍ മാറുന്ന ആഫ്രിക്കയെക്കുറിച്ച് കുടുതല്‍ അറിയുന്നതിനുള്ള സന്ദര്‍ഭം കൂടിയായിരുന്നു ഈ യാത്ര. ഹവാന ക്യൂബയെ കുറിച്ചുള്ള ഒരിക്കലും മരിക്കാത്ത ഓര്‍മകളാണ് നല്‍കിയത്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന്റെയും കോളനിവാഴ്ചയുടെയും ഭീകരാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു ജനത ഇപ്പോള്‍ വീണ്ടെടുക്കലിന്റെ ഘട്ടത്തിലാണ്. വര്‍ണവാഴ്ചക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം നിറഞ്ഞുനില്‍ക്കുന്ന നിരവധി സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞു. ജീവിതത്തിന്റെ യൌവനം മുഴുവനും മണ്ടേലയെ തളച്ചിട്ട റോബന്‍ ദ്വീപിലെ ജയില്‍ ഇന്ന് ചരിത്ര സ്മാരകമാണ്. ഒന്നു നന്നായി നിന്നു തിരിയാന്‍ പോലും കഴിയാത്ത കുടുസുമുറിയില്‍ കാല്‍നൂറ്റാണ്ടിലധികമാണ് മണ്ടേല ചെലവഴിച്ചത്്. റോബന്‍ ജയിലിന്റെ ആദ്യ മുറിയില്‍ ചരിത്രത്തിലേക്ക് തുറക്കുന്ന കിളിവാതിലായി മാറ്റിയിരിക്കുന്ന ജയില്‍ തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ബില്ലി നായരുടേതാണ്. ഇരുപതു വര്‍ഷങ്ങളാണ് ജയിലിലെ കഠിനകാലത്തില്‍ ഈ മലയാളി ചെലവിട്ടത്. മറ്റൊരു രാജ്യത്തിന്റെ മോചനത്തിനായി പേരാട്ടത്തില്‍ പങ്കെടുത്ത് ഇത്രയും അധികം ത്യാഗം സഹിക്കേണ്ടിവന്ന മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടായിട്ടുണ്ടാവില്ല.

ഏതു വികസിത രാജ്യത്തോടും കിടപിടിക്കാവുന്ന പശ്ചാത്തല സൌകര്യങ്ങളാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. പല നഗരങ്ങളും യൂറോപ്പിനെ അനുസ്മരിപ്പിക്കുന്നു. മനുഷ്യരെ കാണുമ്പോഴേ വ്യത്യസ്തത മനസിലാവുകയുള്ളൂ. ശരിക്കും ആഫ്രിക്കയെക്കുറിച്ച് അറിയണമെങ്കില്‍ മറ്റു രാജ്യങ്ങള്‍ കാണണം. കെനിയയും ഉഗാണ്ടയും എല്ലാം അതിവേഗത്തില്‍ വികസിക്കുന്ന രാജ്യങ്ങള്‍ തന്നെയാണ്. എങ്കിലും ദക്ഷിണാഫ്രിക്കയില്‍ നിന്നും വ്യത്യസ്തമാണ്. ദക്ഷിണാഫ്രിക്കയെ ഏറ്റവുമധികം ആക്രമിക്കുന്ന ഘടകം ഇന്ന് എയ്ഡ്സാണ്. പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നടത്തിയിട്ടും ഈ വിപത്തിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ലോക യുവജനോത്സവം രാഷ്ട്രീയ ചര്‍ച്ചകളുടെയും സെമിനാറുകളുടെയും വേദിയാകുന്നതുപോലെ തന്നെ സാംസ്കാരികമായ കൂടിച്ചേരലിന്റെയും സന്ദര്‍ഭമാണ്്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുടെ സംസ്കാരത്തിന്റെയും കലാപാരമ്പര്യത്തിന്റെയും പ്രദര്‍ശന സന്ദര്‍ഭം കൂടിയാണ്. നൃത്തവും സംഗീതവും വേദികളെ പലപ്പോഴും ഇളക്കിമറിക്കും. മിക്കവാറും പ്രമേയം സാമ്രാജ്യത്വവിരുദ്ധമായിരിക്കും. വരാനിരിക്കുന്ന കാലത്തിലെ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് യുവജനോത്സവം എപ്പോഴും നല്‍കുന്നത്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ലോക യുവജനങ്ങളുടെ ഒത്തുചേരലിന്റെ ചരിത്രപ്രാധാന്യവും അതുതന്നെയാണ്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 02 ജനുവരി 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത്തവണത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ലോക ഉത്സവത്തിന് വേദിയായത് ദക്ഷിണാഫ്രിക്കയാണ്. പാര്‍ലമെന്റിന്റെ യൂത്ത്ഫോറം അംഗം എന്ന നിലയില്‍ അവിടെ പോകുന്നതിന് എനിക്ക് അവസരം ലഭിച്ചിരുന്നു. ലോക യുവജനപ്രസ്ഥാനത്തിന്റെ മുന്‍ നേതാക്കളില്‍ ഒരാളെന്ന നിലയില്‍ കെഎന്‍ ബാലഗോപാല്‍, ഡിവൈഎഫ്ഐ നേതാവെന്ന നിലയില്‍ എംബി രാജേഷ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റെന്ന നിലയില്‍ പികെ ബിജു എന്നീ എംപിമാരും ഈ കൂടിച്ചേരലില്‍ പങ്കെടുത്തിരുന്നു. ഡിവൈഎഫഐ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്റെയും മറ്റും നേതൃത്വത്തില്‍ വന്‍ സംഘമാണ് ഇന്ത്യയില്‍ നിന്നും പങ്കെടുത്തത്. സാമ്രാജ്യത്വത്തിനെതിരായ യുവത്വത്തിന്റെ ഒത്തുചേരല്‍ എന്ന നിലയില്‍ വന്‍ പ്രാധാന്യമാണ് ഇതിനുള്ളത്. ഇത്തവണ 126 രാജ്യങ്ങളില്‍നിന്നായി 15000 പ്രതിനിധികളാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. 1957ല്‍ മോസ്കോയില്‍ നടന്ന സമ്മേളനത്തിലാണ് ഏറ്റവുമധികം പ്രതിനിധികള്‍ ഉണ്ടായിരുന്നത്. അന്ന് 131 രാജ്യങ്ങളില്‍നിന്നായി 34000 പേരാണ് മോസ്കോയില്‍ എത്തിയത്. 1989ല്‍ പ്യോങ്യാങില്‍ 177 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.