Sunday, January 2, 2011

സമഗ്ര വികസന കാഴ്ചപ്പാടുമായി

ഒന്നരദശകം മുമ്പ് നടന്ന അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഒരു അന്വേഷണമായിരുന്നു. കേരളത്തിലെ ദരിദ്ര ജനലക്ഷങ്ങളുടെ അഭിവൃദ്ധിക്ക് സഹായകമായ വികസനപരിപാടികള്‍ എങ്ങനെ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യാമെന്ന ഗൌരവപൂര്‍ണമായ അന്വേഷണം. വിവിധ മേഖലകളിലെ വിദഗ്ധരും വ്യത്യസ്ത രംഗങ്ങളില്‍ പ്രായോഗിക അനുഭവമുള്ള സംഘടനാനേതാക്കളും പ്രവര്‍ത്തകരും ഒത്തുകൂടി നടത്തിയ സംവാദത്തിലൂടെ ചില പൊതു നിഗമനങ്ങളിലെത്താനാണ് അന്ന് ശ്രമിച്ചത്. അതില്‍ ഒരു പരിധിവരെ വിജയിച്ചതിന്റെ ഉദാഹരണമായിരുന്നു ജനകീയാസൂത്രണം സംബന്ധിച്ച് ഉരുത്തിരിഞ്ഞുവന്ന ധാരണ.

ഇതാകട്ടെ 1957ലെ പ്രഥമ ഇ എം എസ് സര്‍ക്കാരും പിന്നീട് 1967-69, 1980-82, 1987-91 കാലഘട്ടങ്ങളില്‍ നിലവില്‍വന്ന സിപിഐ എം നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന നയസമീപനങ്ങളുടെയും പ്രവര്‍ത്തനപരിപാടികളുടെയും അവലോകനത്തിന്റെകൂടി ഭാഗമായി രൂപപ്പെട്ടതാണ്. ബഹുജനസമരങ്ങളും വികസനം സംബന്ധിച്ച പാര്‍ടിയുടെ കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു.

1994ലെ ഒന്നാം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് എത്തിച്ചേര്‍ന്ന പൊതുനിഗമനങ്ങളും ഓരോ മേഖലയിലും ഇന്നത്തെ സാമൂഹ്യസാമ്പത്തിക സാഹചര്യത്തിന്റെ പരിമിതികളില്‍നിന്നുകൊണ്ടുതന്നെ ഏറ്റെടുക്കാവുന്ന പ്രായോഗികപദ്ധതികളെപ്പറ്റി ഉയര്‍ന്നുവന്ന മൂര്‍ത്തമായ നിര്‍ദേശങ്ങളും 1996ല്‍ ചുമതലയേറ്റ നായനാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവിജയത്തില്‍ നല്ല പങ്കുവഹിച്ചു. 2005 ഡിസംബറില്‍ നടന്ന രണ്ടാം പഠന കോണ്‍ഗ്രസ് ആവിഷ്കരിച്ച സമഗ്രമായ വികസന കര്‍മപരിപാടി വി എസ് അച്യുതാനന്ദന്‍ നേതൃത്വംനല്‍കുന്ന ഇപ്പോഴത്തെ സര്‍ക്കാരിന് മുതല്‍ക്കൂട്ടായി. അന്നത്തെ പഠന കോണ്‍ഗ്രസ് ആവിഷ്കരിച്ച താരതമ്യേന സമഗ്രമായ വികസന കര്‍മപരിപാടി പുതിയ ദശകത്തിന് ഇണങ്ങുംവിധം വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും ഉള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുക എന്നതാണ് ഇന്ന് ആരംഭിക്കുന്ന മൂന്നാം പഠനകോണ്‍ഗ്രസ് ലാക്കാക്കുന്നത്.
ആയിരക്കണക്കിന് ആളുകള്‍ വികസനസംവാദത്തിന് സാക്ഷ്യം വഹിക്കാനും സ്വന്തം വിദഗ്ധാനുഭവം പങ്കുവയ്ക്കാനും സംഘാടനത്തില്‍ സഹകരിക്കാനും തയ്യാറായി മുന്നോട്ടുവരുന്നത് അത്യന്തം ചാരിതാര്‍ഥ്യജനകമാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമാണ് ഈ ഉത്സാഹം എന്നത് ശ്രദ്ധേയമാണ്. വികസനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പണ്ഡിതസദസ്സുകളിലും ആസൂത്രണവിദഗ്ധരുടെ സംവാദങ്ങളിലും പരിമിതപ്പെടേണ്ടതാണ് എന്നൊരു സങ്കല്‍പ്പമുണ്ട്. അത് പൊളിച്ചുകളയുന്നതില്‍ കേരള പഠനകോണ്‍ഗ്രസ് സുപ്രധാനമായ പങ്കുവഹിക്കുന്നു. ഇതിന്റെ അര്‍ഥം വിദഗ്ധര്‍ക്കും പണ്ഡിതര്‍ക്കും വികസനചര്‍ച്ചയില്‍ പങ്കില്ലെന്നല്ല. പ്രധാന പങ്കുതന്നെയുണ്ട്. പക്ഷേ, അതൊക്കെ ബാധിക്കുന്ന തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ആദിവാസികള്‍, ഇടത്തരക്കാര്‍- തുടങ്ങി വിവിധ വിഭാഗം ജനങ്ങള്‍ക്കും ഒട്ടും കുറയാത്ത പങ്കുണ്ട് എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ആശയം.

ഇന്നത്ത കേരളത്തെ കൂടുതല്‍ ഐശ്വര്യപൂര്‍ണമായി വികസിപ്പിക്കാനുള്ള ഒരു ദശവത്സരപദ്ധതി തയ്യാറാക്കാനാണ് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ മൌലികമായ വികസനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ചൂഷണാധിഷ്ഠിത സാമ്പത്തിക സാമൂഹ്യവ്യവസ്ഥ പൊളിച്ചുകളയുകയും സാമൂഹ്യനീതിയും സമത്വവും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജനകീയ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ ഒരു പുതിയ ഭരണവും സാമ്പത്തിക-സാമൂഹ്യവ്യവസ്ഥ രൂപംകൊള്ളുകയും വേണമെന്ന സത്യം വിസ്മരിച്ചുകൊണ്ടല്ല പഠനഗവേഷണകേന്ദ്രം ദശവത്സരപദ്ധതി തയ്യാറാക്കുന്നത്. അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്റെ സൃഷ്ടിപരമായ സംഭാവനകള്‍ എന്തൊക്കെയെന്നത് മൂന്നുദിവസത്തെ സമഗ്രമായ ചര്‍ച്ചകളിലൂടെയും പൊതുധാരണകളിലൂടെയും പുറത്തുവരും.

*
എം എ ബേബി കടപ്പാട്: ദേശാഭിമാനി 01 ജനുവരി 2011

മൂന്നാം പഠന കോണ്‍ഗ്രസ് വെബ് സൈറ്റ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒന്നരദശകം മുമ്പ് നടന്ന അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഒരു അന്വേഷണമായിരുന്നു. കേരളത്തിലെ ദരിദ്ര ജനലക്ഷങ്ങളുടെ അഭിവൃദ്ധിക്ക് സഹായകമായ വികസനപരിപാടികള്‍ എങ്ങനെ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യാമെന്ന ഗൌരവപൂര്‍ണമായ അന്വേഷണം. വിവിധ മേഖലകളിലെ വിദഗ്ധരും വ്യത്യസ്ത രംഗങ്ങളില്‍ പ്രായോഗിക അനുഭവമുള്ള സംഘടനാനേതാക്കളും പ്രവര്‍ത്തകരും ഒത്തുകൂടി നടത്തിയ സംവാദത്തിലൂടെ ചില പൊതു നിഗമനങ്ങളിലെത്താനാണ് അന്ന് ശ്രമിച്ചത്. അതില്‍ ഒരു പരിധിവരെ വിജയിച്ചതിന്റെ ഉദാഹരണമായിരുന്നു ജനകീയാസൂത്രണം സംബന്ധിച്ച് ഉരുത്തിരിഞ്ഞുവന്ന ധാരണ.

Anonymous said...

പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവ്‌ സേതു ബന്ധനോദ്യോഗമെന്തെടോ?

വെള്ളം എല്ലാം ഒഴുകിപ്പോയി, അപ്പോഴാണു അണ കെട്ടും പോലും! ഇനി ഭരണം തീരാന്‍ ആറുമാസം അപ്പോള്‍ പോലും മുഖ്യമന്ത്രി പ്രതിപക്ഷനേതാവായിട്ടാണു പെരുമാറുന്നത്‌, രോഡ്‌ ടാറിംഗ്‌ പോലും എവിടെയും എത്തിയിട്ടില്ല സ്മാര്‍ട്ട്‌ സിറ്റി തീറ്‍ന്നു, വിഴിഞ്ഞം പോര്‍ട്ട്‌ ഇപ്പൊഴും കടപ്പുറം ആയി തന്നെ കിടക്കുന്നു, തിരുവനന്തപുരം ബാര്‍സലോണാ ആക്കുമെന്നു പറഞ്ഞ ആള്‍ പെണ്ണു കെട്ടി പുണ്യസ്ഥല ദര്‍ശനവും സോണിയാ ചെരുപ്പുനക്കലും ആയി ഊരു ചുറ്റുന്നു

എഞ്ഞി നീയറിംഗ്‌ പ്രവേശനം കൂടുതല്‍ കുട്ടിച്ചോറാക്കാന്‍ എണ്റ്റ്രന്‍സു മാറ്‍ക്കും പ്ളസ്‌ ടു മാറ്‍ക്കും ഒന്നിച്ചു ചേറ്‍ക്കുന്നു

എങ്ങിനെ എന്നു ഇതുവരെ ആറ്‍ക്കും പിടിയുമില്ല ഇനി എന്തു ദശവത്സര പധതി ? അതിനെന്ത്‌ പ്രസക്തി തുഗ്ളക്കേ?