Monday, January 17, 2011

ആശയങ്ങളുടെ ഉത്സവം

ലോകത്തില്‍തന്നെ സമാനതകളില്ലാത്തവിധം വ്യത്യസ്തത ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും സംഘാടനത്തിലും പ്രതിഫലിക്കുന്ന ഒന്നാണ് കേരള പഠന കോണ്‍ഗ്രസ്. ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന ഒന്നാം പഠന കോണ്‍ഗ്രസില്‍ തന്നെ അതു വ്യക്തമായിരുന്നു. അക്കാദമിക് - മാനേജ്മെന്റ് രംഗങ്ങളിലെ വിദഗ്ധര്‍, രാഷ്ട്രീയ ചിന്തകര്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ ജീവനുള്ള പരിച്ഛേദത്തിന്റെ ക്രിയാത്മകമായ ഒത്തുചേരലാണ് ഇവിടെ നടക്കുന്നത്. സിദ്ധാന്തത്തില്‍ ആഴത്തില്‍ ധാരണയുള്ളവരും പ്രായോഗിക അനുഭവസമ്പത്തുള്ളവരും വിവിധ മേഖലകളെ സംബന്ധിച്ചുള്ള നയരൂപീകരണത്തില്‍ ഒരുപോലെ ഇടപെടുകയാണ്. സാധാരണ ഇത്തരം കോണ്‍ഗ്രസുകള്‍ അക്കാദമിക വിദഗ്ധരുടെ വേദിയാണ്. അതില്‍ നടക്കുന്ന മിക്കവാറും ചര്‍ച്ചകള്‍ക്ക് ജീവിതവുമായും നിലവിലുള്ള സാഹചര്യങ്ങളുമായും വലിയ ബന്ധമുണ്ടായിരിക്കുകയുമില്ല. ഡോക്ടറേറ്റുകളുടെ പിന്‍ബലം സര്‍വജ്ഞാനത്തിന്റെയും അവസാനവാക്കാണെന്ന് കരുതുന്ന ചില ദന്തഗോപുരവാസികള്‍പഠന കോണ്‍ഗ്രസുപോലുള്ള പരിപാടികളോട് വലിയ താല്‍പ്പര്യവും കാണിക്കാറില്ല. എന്നാല്‍, വര്‍ത്തമാന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ കഴിഞ്ഞ ഒന്നും രണ്ടും കോണ്‍ഗ്രസുകള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.

വിഖ്യാതമായ കേരള മാതൃകയുടെ പരിമിതികളെക്കുറിച്ച് അതിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന സംഭാവന നല്‍കിയ വ്യക്തികളില്‍ ഒരാളായ ഇ എം എസ് ക്രിയാത്മകമായ വിമര്‍ശനം ഉന്നയിച്ചത് ഒന്നാം പഠന കോണ്‍ഗ്രസിലായിരുന്നു. കാര്‍ഷിക, വ്യവസായ മേഖലകളിലെ മുരടിപ്പ് മറികടക്കുന്നതിനുള്ള നടപടികളുടെ അനിവാര്യത സംബന്ധിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതില്‍നിന്നാണ് ജനകീയാസൂത്രണത്തിലേക്കുള്ള വഴി തുറക്കുന്നത്. ഇത്തവണത്തെ പഠന കോണ്‍ഗ്രസില്‍ ഭരണ സംവിധാനത്തെ അടിമുടി മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതിനു പ്രത്യേക പ്രാധാന്യമുണ്ട്. കേരളം എങ്ങനെ ബദല്‍ നയങ്ങളുടെ പ്രയോഗവേദിയാകുന്നുവെന്ന കാര്യമാണ് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ഈ ഭരണത്തിന്റെ നേട്ടങ്ങളുടെ സംഗ്രഹം അവതരിപ്പിച്ച മുഖ്യമന്ത്രി വി എസ് അതിനു അടിവരയിടുകയും ചെയ്തു.

പുതിയ തലമുറ വ്യവസായങ്ങളെ കുറിച്ചുള്ള സെഷന് അധ്യക്ഷത വഹിച്ചപ്പോള്‍ വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരില്‍ കേള്‍ക്കാന്‍ അവസരം ലഭിച്ചു. അതില്‍ കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ സിഇഒയായ ബിനു പാഴൂര്‍ തന്റെ അനുഭവം വിവരിക്കുകയുണ്ടായി. വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഈ സ്ഥാനത്തേക്ക് അപേക്ഷിക്കുമ്പോള്‍ ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. കേരളത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആളെ നിശ്ചയിച്ച് കഴിഞ്ഞായിരിക്കും പത്രപരസ്യം ക്ഷണിച്ചിട്ടുണ്ടാവുകയെന്നാണത്രേ കരുതിയിരുന്നത്. ഇന്റര്‍വ്യൂവിന് ക്ഷണിച്ചപ്പോഴും ഒരു കാട്ടിക്കൂട്ടലാണെങ്കിലും നാട്ടില്‍ പോയി വരാമെന്നു കരുതിയാണ് വന്നതത്രേ. പക്ഷേ, ദിവസങ്ങള്‍ക്കുശേഷം തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചപ്പോള്‍ പ്രചാരണവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു. കഴിവും യോഗ്യതയുമുള്ളവരെ മറ്റു പരിഗണനകള്‍ ഒന്നുമില്ലാതെ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ഇന്ന് നാട് ഭരിക്കുന്നതെന്നതിന്റെ തെളിവായിരുന്നു ഈ അനുഭവസാക്ഷ്യം. വിദ്യാഭ്യാസ വകുപ്പിലും വ്യവസായ വകുപ്പിലും മറ്റും നടത്തിയിട്ടുള്ള നിയമനങ്ങള്‍ നോക്കിയാലും ഇത് നേരിട്ട് മനസ്സിലാക്കാന്‍ കഴിയും.

ഐടി, ബിടി, നാനോ എന്നിങ്ങനെയുള്ള പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളായി നവ വ്യവസായങ്ങള്‍ക്ക് ഏറ്റവും യോജ്യമായ പ്രദേശമാണ് കേരളം. ഭൂമിയുടെ ലഭ്യതക്കുറവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, വൈദ്യുതിയുടെ ഉപഭോഗം എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാല്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല നമ്മുടേത്. സമ്പന്നമായ അതിവൈദഗ്ധ്യ മാനവവിഭവശേഷി പുതുതലമുറ വ്യവസായത്തിനുള്ള പരിസരം ഒരുക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമായി നമ്മുടെ സര്‍വകലാശാലകള്‍ മാറണമെന്ന വിമര്‍ശനം പ്രസക്തമാണ്. ഇന്ന് മറ്റു ഗവേഷണപ്രബന്ധങ്ങളില്‍ ഉദ്ധരിക്കുന്നതിനുള്ള ഉപയോഗ്യത മാത്രമാണ് നല്ലൊരു പങ്ക് സര്‍വകലാശാലാ ഗവേഷണത്തിനുമുള്ളത്. അതില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനുള്ള ശ്രമം ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത് അഭിനന്ദനാര്‍ഹമാണ്.

മാധ്യമങ്ങളും വികസനവും എന്ന സെഷനിലും പങ്കെടുക്കുകയുണ്ടായി. നമ്മുടെ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന ദൌത്യം തുറന്നുകാണിക്കുന്നതിന് ആ സെഷന്‍ ഏറെ സഹായകരമായിരുന്നു. ചെറിയ പ്രശ്നങ്ങളെ പര്‍വതീകരിക്കുകയും ചെറിയ കൂടിച്ചേരലുകളെ ആഘോഷപൂര്‍വം അവതരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ദൌത്യം ഭരണവര്‍ഗ താല്‍പ്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്. വലുതെല്ലാം തെറ്റെന്നും ബൃഹത്തായ ആശയങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും വാദിക്കുന്ന ഉത്തരാധുനികതയുടെ പ്രയോഗമാണ് ഇവര്‍ നടത്തുന്നത്. വികസന വിരുദ്ധമാണ് പൊതുവെ മലയാള മാധ്യമങ്ങളുടെ നിലപാട്. ഭൂപരിഷ്കരണം നടപ്പാക്കിയ സമയത്ത് അതിനെതിരെ നിലപാട് സ്വീകരിച്ച മാധ്യമം ചെങ്ങറ ആഘോഷിക്കുന്നു. എന്നാല്‍, വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന സമരം ഇക്കൂട്ടര്‍ക്ക് കൈയേറ്റമാണ്. തങ്ങളുടെ പ്രചാരവേല തുറന്നുകാണിക്കപ്പെടുമ്പോള്‍ തെറ്റു സമ്മതിക്കാന്‍പോലും ഇവര്‍ തയ്യാറല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഉണ്ടായത്. പൊലീസിന്റെ അന്വേഷണത്തിനെതിരെ പ്രചാരവേല അഴിച്ചുവിട്ട മാധ്യമങ്ങള്‍ രണ്ടു ഗുണ്ടകളെ സംരക്ഷിക്കാന്‍ സിപിഐ എമ്മും ആഭ്യന്തര വകുപ്പും നടത്തുന്ന നീക്കമായി വ്യാഖ്യാനങ്ങളും പടച്ചുവിട്ടു. ഒടുവില്‍ ഇവരെ പ്രതിയാക്കിയിട്ടും അരിശം തീര്‍ന്നില്ല. സിബിഐ തന്നെ അന്വേഷിക്കണമെന്ന വാദം ശക്തിപ്പെടുത്തി. ഇപ്പോള്‍ സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചു. അതില്‍ പുതിയ കണ്ടുപിടുത്തമൊന്നുമില്ലെന്ന് മാത്രമല്ല ഓംപ്രകാശിനെയും മറ്റും പ്രതിപ്പട്ടികയില്‍നിന്ന് നീക്കുകയുംചെയ്തു. തങ്ങള്‍ നടത്തിയ പ്രചാരവേലയില്‍ ഇപ്പോഴും മാധ്യമങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ സിബിഐ റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രചാരവേല നടത്തേണ്ടതല്ലേ. പൊലീസിനു കുറവുണ്ടെന്ന് പറയുകയും അതിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ അപവാദ പ്രചാരവേല നടത്തുകയും ചെയ്തവര്‍ ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസിനെ ആക്രമിക്കേണ്ടതല്ലേ?

മാധ്യമങ്ങളുടെ ഈ സ്വഭാവം കേരളത്തിന്റെ പുരോഗമനത്തിനു വിലങ്ങുതടിയാണെന്ന കാര്യം എന്‍ റാമും സായിനാഥും ശശികുമാറും മറ്റും പങ്കെടുത്ത മാധ്യമ സെമിനാറും വ്യക്തമാക്കുകയുണ്ടായി. വ്യത്യസ്ത ആശയങ്ങളുടെ കൈമാറലിലൂടെ പഠന കോണ്‍ഗ്രസ് ഇന്നത്തെ കേരളത്തിന്റെ വികസനത്തിന്റെ പദ്ധതിയും ഭാവികേരളത്തിന്റെ രൂപരേഖയുമാണ് മുന്നോട്ടുവച്ചത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 16 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകത്തില്‍തന്നെ സമാനതകളില്ലാത്തവിധം വ്യത്യസ്തത ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും സംഘാടനത്തിലും പ്രതിഫലിക്കുന്ന ഒന്നാണ് കേരള പഠന കോണ്‍ഗ്രസ്. ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന ഒന്നാം പഠന കോണ്‍ഗ്രസില്‍ തന്നെ അതു വ്യക്തമായിരുന്നു. അക്കാദമിക് - മാനേജ്മെന്റ് രംഗങ്ങളിലെ വിദഗ്ധര്‍, രാഷ്ട്രീയ ചിന്തകര്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ ജീവനുള്ള പരിച്ഛേദത്തിന്റെ ക്രിയാത്മകമായ ഒത്തുചേരലാണ് ഇവിടെ നടക്കുന്നത്. സിദ്ധാന്തത്തില്‍ ആഴത്തില്‍ ധാരണയുള്ളവരും പ്രായോഗിക അനുഭവസമ്പത്തുള്ളവരും വിവിധ മേഖലകളെ സംബന്ധിച്ചുള്ള നയരൂപീകരണത്തില്‍ ഒരുപോലെ ഇടപെടുകയാണ്. സാധാരണ ഇത്തരം കോണ്‍ഗ്രസുകള്‍ അക്കാദമിക വിദഗ്ധരുടെ വേദിയാണ്. അതില്‍ നടക്കുന്ന മിക്കവാറും ചര്‍ച്ചകള്‍ക്ക് ജീവിതവുമായും നിലവിലുള്ള സാഹചര്യങ്ങളുമായും വലിയ ബന്ധമുണ്ടായിരിക്കുകയുമില്ല. ഡോക്ടറേറ്റുകളുടെ പിന്‍ബലം സര്‍വജ്ഞാനത്തിന്റെയും അവസാനവാക്കാണെന്ന് കരുതുന്ന ചില ദന്തഗോപുരവാസികള്‍പഠന കോണ്‍ഗ്രസുപോലുള്ള പരിപാടികളോട് വലിയ താല്‍പ്പര്യവും കാണിക്കാറില്ല. എന്നാല്‍, വര്‍ത്തമാന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ കഴിഞ്ഞ ഒന്നും രണ്ടും കോണ്‍ഗ്രസുകള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.