Monday, January 31, 2011

സിവില്‍ സര്‍വീസ് പരിഷ്കരണം കാര്യപരിപാടി വേണം

കേരളത്തിന്റെ വികസനത്തിന് ഒരു രേഖ ഉണ്ടാക്കുന്നതിനായി എകെ ജി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠന കോൺഗ്രസില്‍ നടന്ന സമാപന പ്രസംഗമാണ് സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ആധാരമായത്. രേഖ മുന്നോട്ടു വയ്ക്കുന്ന വികസനനേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ അതിന് അനുയോജ്യമായ ഭരണയന്ത്രം അനിവാര്യമാണെന്നും അതിനുള്ള ഇടപെടല്‍ ഉയര്‍ന്നുവരേണ്ടതിന്റെ പ്രാധാന്യവുമാണ് അതില്‍ പറഞ്ഞിരുന്നത്. പഠന കോൺഗ്രസിന്റെ രേഖയില്‍ ചൂണ്ടിക്കാണിച്ച കാര്യം ഒന്നുകൂടി ഊന്നിപ്പറയുകയാണ് സമാപന പ്രസംഗത്തില്‍ ചെയ്തത്.

നിര്‍വഹണം ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തിന് നിരവധി അനുഭവങ്ങള്‍ കേരളത്തിന് അകത്തും പുറത്തും ഉണ്ട്. ഉദാഹരണമായി 1961ല്‍ 13.28 കോടി രൂപ മതിപ്പുചെലവില്‍ തുടങ്ങിയ കല്ലട പദ്ധതി ലക്ഷ്യംവച്ച നേട്ടം പകുതി പോലും കൈവരിക്കാതെ കഴിഞ്ഞ വര്‍ഷം അവസാനിപ്പിക്കേണ്ടിവന്നു. അപ്പോഴേക്കും ചെലവായതാവട്ടെ 763 കോടി രൂപയും. ഈ രീതിക്ക് ഒരു തിരുത്തലുണ്ടാവുക എന്നത് പ്ളാനിങ്ങിന് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങുന്നതിന് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ട് സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട് ദേശാഭിമാനി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ക്രിയാത്മകമായ രീതിയില്‍ വിവിധ മേഖലയില്‍പെട്ടവര്‍ പ്രതികരിച്ചിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന പല നിര്‍ദേശങ്ങളും ഭാവിയില്‍ കേരളത്തിന്റെ സിവില്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് സഹായകമായിത്തീരും. അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സിവില്‍ സര്‍വീസിലെ പ്രശ്‌നങ്ങള്‍ക്ക് നിലനില്‍ക്കുന്ന വ്യവസ്ഥയാണ് കാരണം എന്ന് പലരും വ്യക്തമാക്കുകയുണ്ടായി. എല്ലാ ബന്ധങ്ങളെയും പണത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്ന മുതലാളിത്ത വ്യവസ്ഥയെ ശരിയായ രീതിയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് ചര്‍ച്ചയില്‍ പലരും തയ്യാറായി. നിലനില്‍ക്കുന്ന ബൂര്‍ഷ്വ-ഭൂപ്രഭു വ്യവസ്ഥ സിവില്‍ സര്‍വീസിനെ ജനവിരുദ്ധമാക്കിത്തീര്‍ക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ആ വ്യവസ്ഥ മാറുംവരെ ഒന്നും മാറ്റാന്‍ കഴിയില്ല എന്ന നിരാശാബോധത്തിലേക്ക് നാം എത്തിക്കൂടാ. അങ്ങനെ വന്നാല്‍ വര്‍ത്തമാനകാലത്ത് ഇടപെടാനുള്ള സാധ്യതകളെ അത് സ്വയം ഇല്ലാതാക്കും. നിലനില്‍ക്കുന്ന വ്യവസ്ഥ മാറ്റാനുള്ള സമരത്തോടൊപ്പം അതിനെ ക്രിയാത്മകമായി പരിവര്‍ത്തിപ്പിക്കാനുള്ള സമീപനവും അനിവാര്യമാണ് എന്ന് കാണണം. എങ്കിലേ ജനജീവിതത്തില്‍ ക്രിയാത്മകമായി ഇടപെട്ട് നമുക്ക് മുന്നോട്ട് പോകാനാവൂ. സൈദ്ധാന്തികമായ ചര്‍ച്ചകള്‍ക്കൊപ്പം അതിനെ പ്രയോഗവുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍കൂടി നടത്താന്‍ നമുക്കാകണം.

ഈ വ്യവസ്ഥയ്ക്കെതിരായ പോരാട്ടം തുടരുമ്പോള്‍ത്തന്നെ ഇന്നത്തെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അകത്തുനിന്നുകൊണ്ടും അതോടൊപ്പം അവയില്‍ അടിയന്തരമായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കഴിയണം. വ്യവസ്ഥ മാറ്റപ്പെടുന്നതിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന സമീപനം ഉയര്‍ത്തിപ്പിടിക്കുന്നത് ഫലത്തില്‍ വര്‍ത്തമാനകാലത്ത് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ നിന്ന് പിന്മാറിപ്പോകുന്നതിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.

ഈ സമീപനത്തോടുകൂടി ഇടപെടുമ്പോള്‍ രാഷ്ട്രീയപ്പാര്‍ടികള്‍ക്ക് സിവില്‍ സര്‍വീസിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നതിനെ സംബന്ധിച്ച് കാഴ്ചപ്പാട് ഉണ്ടാവണം എന്ന ചര്‍ച്ചയിലെ അഭിപ്രായം ഏറെ ശരിയാണ്. അത്തരം ഒരു വ്യക്തതയ്ക്ക് വേണ്ടിയുള്ള ശ്രമം എന്ന നിലയിലാണ് ഈ ചര്‍ച്ചകളെ നാം കാണേണ്ടത്. ആ ചര്‍ച്ചകളില്‍നിന്ന് പൊതുസമീപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയും വേണം. എന്നാല്‍, പൊതുസമീപനം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടാവും എന്ന നല്ല ധാരണയും ഉണ്ടാവേണ്ടതുണ്ട്. ഇത് മനസിലാക്കണമെങ്കില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ സമീപിച്ച രീതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സമീപിച്ച രീതിയും തമ്മിലുള്ള വ്യത്യാസം പരിശോധിച്ചാല്‍ മതിയാകും. ഭരണപരിഷ്കാര കമീഷനുകള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയല്ല യുഡിഎഫ് ശ്രമിച്ചത്. ഭരണനവീകരണത്തിന് കസള്‍ട്ടന്റുമാരെ നിയമിക്കുന്നതിനാണ് അവര്‍ താല്‍പ്പര്യമെടുത്തത്. ആഗോളവല്‍ക്കരണസമീപനത്തെ പിന്‍പറ്റി സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുക എന്ന നയമായിരുന്നു ആ സമീപനത്തിന്റെ ആകത്തുക. ഇതിന്റെ ഭാഗമായി ഏകദേശം 11,658 തസ്തികകള്‍ ഇല്ലാതാക്കുകയും ജീവനക്കാരുടെ വേതനംതന്നെ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഭരണപരിഷ്കാരത്തിന്റെ സമീപനം എന്നാല്‍ ഓഫീസ് മോടിപിടിപ്പിക്കല്‍ മാത്രമാണ് എന്ന നിലയില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തു. ഇത്തരം നയങ്ങള്‍ സിവില്‍ സര്‍വീസ് രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇടയാക്കുകയുള്ളൂ. അതുകൊണ്ടാണ് അന്ന് ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധത്തിനിറങ്ങിയത് എന്നും തിരിച്ചറിയേണ്ടതുണ്ട്.

മറ്റെല്ലാ രംഗത്തും എന്നപോലെ ഈ നയത്തില്‍നിന്ന് വ്യത്യസ്തമായ നയമാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 30,000 തസ്തികകള്‍ പുതുതായി സൃഷ്‌ടിച്ചു. തസ്തികകള്‍ സൃഷ്‌ടിക്കുന്നതില്‍ നിയന്ത്രണം വേണം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ അത് കാര്യക്ഷമതയെ തകര്‍ക്കുന്ന വിധത്തില്‍ ആവരുത്. ജീവനക്കാരുടെ ആനുകൂല്യം പുനഃസ്ഥാപിക്കുന്നതിനും അവര്‍ക്ക് അര്‍ഹതപ്പെട്ട സേവനവേതന വ്യവസ്ഥ കൊണ്ടുവരുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംതൃപ്തരായ ജീവനക്കാര്‍ എന്നത് സിവില്‍ സര്‍വീസിന്റെ മെച്ചപ്പെടുത്തലിന് അനിവാര്യമാണെന്ന കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കാന്‍ ഈ സര്‍ക്കാരിനായി.

ഭരണനവീകരണത്തില്‍ ഇ-ഗവേണന്‍സിന്റെ ഇടപെടല്‍ വേണമെന്നുള്ളത് ഈ ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശമാണ്. ഈ കാഴ്ചപ്പാട് പ്രായോഗികമാക്കുന്നതിനുള്ള നിരവധി നടപടികള്‍ ഈ ഭരണകാലയളവില്‍ നടക്കുകയുണ്ടായി. ട്രഷറി, രജിസ്ട്രേഷന്‍, ഗതാഗതം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി ഏതാണ്ട് എല്ലാ വകുപ്പിലും കംപ്യൂട്ടര്‍വല്‍ക്കരണം വലിയ ഒരളവോളം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ രേഖകളുടെ ഡിജിറ്റല്‍ രൂപം തയ്യാറാക്കല്‍, ഇ-പേമെന്റ് സംവിധാനം, ഇന്റഗ്രേറ്റഡ് ഗവമെന്റ് സര്‍വീസ് ഗവേണന്‍സ്, കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഇ-ഗവേണന്‍സ് പരിപാടി എന്നിവ ഇതില്‍പെടുന്നു. വാണിജ്യനികുതി, ജനന-മരണ രജിസ്ട്രേഷന്‍, ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനം, പിഎസ് സി പരീക്ഷകളുടെ അപേക്ഷ നടപടികള്‍ തുടങ്ങിയവ ഇ-ഗവേണന്‍സ് സഹായത്തോടെ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഫയലുകള്‍ സംബന്ധിച്ച വിവരം ജനങ്ങള്‍ക്ക് അറിയുന്നതിനും ഫയല്‍നീക്കം ചിട്ടപ്പെടുത്തുന്നതിനുമായി ഐഡിയാസ് എന്ന സോഫ്‌റ്റ് വെയര്‍ സെക്രട്ടറിയറ്റിലും മറ്റു ചില വകുപ്പുകളിലും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. അതിന് ഉതകുന്ന തരത്തിലുള്ള ജനകീയ ഇടപെടല്‍ പിടിഎ കമ്മിറ്റികളും ആശുപത്രി ഡവലപ്മെന്റ് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചതിലൂടെ സാധ്യമായിട്ടുണ്ട്. വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ നടത്തിയ ചില പരിഷ്കാരങ്ങള്‍ ഇന്ത്യയ്ക്കു തന്നെ മാതൃകാപരമായി. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ജനമൈത്രി പോലീസ്. ട്രഷറി വകുപ്പ് പൌരവകാശ രേഖ പ്രസിദ്ധീകരിച്ച് അതിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലും സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കിയത് ഇന്ത്യയിലെ ആദ്യത്തെ അനുഭവമാണ്. പൊതുജനങ്ങളുടെ താല്‍പ്പര്യാര്‍ഥം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസുകളിലും മറ്റും റിസപ്‌ഷന്‍ കൌണ്ടറുകള്‍ സ്ഥാപിച്ചതും ജനസൌഹാര്‍ദ ഇടപെടലിന്റെ ഭാഗമാണ്. അഴിമതി രഹിത വാളയാര്‍ പരിപാടി, അഴിമതി ഒരിക്കലും ഒഴിവാക്കാനാവില്ല എന്നുകരുതിയ സ്ഥലത്തുപോലും അത് നടപ്പാക്കാനാകും എന്നതിന്റെ തെളിവാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിരവധി പരിഷ്കാരങ്ങള്‍ ഈ രംഗത്ത് നടപ്പാക്കിയിട്ടുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്. ഇതോടൊപ്പം ചില മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റം റൂള്‍സ് ഓഫ് ബിസിനസില്‍ വരുത്തേണ്ടതുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ പത്ത് തലങ്ങളിലാണ് ഉദ്യോഗസ്ഥ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇത് നാലോ അഞ്ചോ തട്ടായി കുറയ്ക്കണം എന്ന നിര്‍ദേശം പരിശോധിക്കപ്പെടേണ്ടതുണ്ട്.

സെന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം വിവിധ വകുപ്പുകളില്‍ അധികമെന്നു കണ്ട ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയേണ്ടതുണ്ട്. അത് പൂര്‍ത്തീകരിക്കുക എന്നത് പ്രധാനമാണ്. ചില ഓഫീസുകളില്‍ ജോലികള്‍ തീരെ കുറവാണ്. മറ്റു ചിലയിടത്ത് വളരെ കൂടുതലുമാണ്. നിലവിലുള്ള സേവന-വേതന വ്യവസ്ഥകള്‍ സംരക്ഷിച്ച് പുനര്‍വിന്യാസത്തെക്കുറിച്ച് ആലോചിക്കേണ്ടതാണ്. ഭരണനിര്‍വഹണത്തിനായി കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തണം എന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്.

ഉദ്യോഗസ്ഥരെ കുറ്റമറ്റനിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ മേല്‍ത്തട്ടുകളില്‍നിന്ന് ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യവും ശരിയാണ്. അത്തരം ഇടപെടല്‍ നടത്തുന്നവര്‍ക്ക് ഭരണനേതൃത്വത്തിലുള്ളവര്‍ പ്രോത്സാഹനവും പ്രേരണയും നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ ചിലത് പരിഹരിക്കാനാകും എന്നതും വസ്തുതയാണ്.

സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില വിമര്‍ശങ്ങളും ക്രിയാത്മകമായ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ജനസൌഹൃദപരമായി സിവില്‍ സര്‍വീസ് മാറേണ്ടതിന്റെ ആവശ്യകതയും അതിനായി ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള നിര്‍ദേശങ്ങളും സംഘടനാ നേതാക്കള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇത്തരം കാര്യങ്ങള്‍ മുഴുവന്‍ ഗൌരവകരമായി പരിഗണിക്കേണ്ടതുണ്ട്. ക്രമക്കേടുകള്‍ക്കും അഴിമതിക്കും ഗുരുതരമായ കുറ്റാരോപണങ്ങള്‍ക്കും വിധേയരാകുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും ഒരു സംഘടനയും പിന്തുണയ്ക്കരുത് എന്നത് പൊതുവായ കാഴ്ചപ്പാടായി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

ചില ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ വരേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്ന പല കാര്യങ്ങളും ശരിയാണ്. പലരും അവരുടെ മുന്നില്‍ എത്തുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ തള്ളിക്കളയാം എന്നാണ് ചിന്തിക്കുന്നത്. ഈ മനോഭാവം തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്. കൂടുതല്‍ സമയം ജോലിചെയ്ത് ഫയല്‍ തീര്‍പ്പാക്കുന്ന സംസ്കാരം വളര്‍ന്നുവരണം. ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങാതിരിക്കാന്‍ താഴെതലം മുതല്‍ മേലുദ്യോഗസ്ഥന്മാരുടെ നിരീക്ഷണം അനിവാര്യമാണ്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പഠിക്കാന്‍ നല്ലൊരു ശതമാനം ജീവനക്കാരും തയ്യാറാകുന്നില്ല എന്ന വിമര്‍ശവും ശരിയാണ്. ഇക്കാര്യത്തില്‍ ഒരു പരിശീന പരിപാടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. മാസത്തിലൊരിക്കൽ ജീവനക്കാരുടെ പ്രവർത്തനം ഓഫീസിൽ പരിശോധനയ്‌ക്ക് വിധേയമാക്കണം. നൂറു ജീവനക്കാരിൽ കൂടുതൽ ഉള്ളിടത്ത് പഞ്ചിങ്ങ് സംവിധാനം ഏർപ്പെടുത്തണം എന്നത് ആലോചിക്കേണ്ടതാണ്. ചില ഓഫീസുകളിൽ നടപ്പിലാക്കിയ മാതൃകാപരമമായ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ചയിൽ പരാമർശമുണ്ടായി. ഇവ പഠിച്ച് മറ്റു ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ആത്യന്തികമായി സിവിൽ സർവീസ് ജനങ്ങൾക്ക് സേവനം നൽകാനാണെന്നുള്ള ബോധം പൊതുവിൽ വളർന്നുവരേണ്ടതുണ്ട്. അതിന് അനുയോജ്യമായ സംവിധാനമായി മാറ്റുന്നതിനുള്ള പരിഷ്‌കാരമാണ് ഉണ്ടാവേണ്ടത്.

അതോടൊപ്പം, ജീവനക്കാർ എന്ന നിലയിലുള്ള അവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുക എന്നതും പ്രധാനമാണ്. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്‌തുകൊണ്ട് ഇതിനായുള്ള കർമ്മപരിപാടി തയ്യാറാക്കാനാവണം.


*****

പിണറായി വിജയന്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചില ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ വരേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്ന പല കാര്യങ്ങളും ശരിയാണ്. പലരും അവരുടെ മുന്നില്‍ എത്തുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ തള്ളിക്കളയാം എന്നാണ് ചിന്തിക്കുന്നത്. ഈ മനോഭാവം തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്. കൂടുതല്‍ സമയം ജോലിചെയ്ത് ഫയല്‍ തീര്‍പ്പാക്കുന്ന സംസ്കാരം വളര്‍ന്നുവരണം. ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങാതിരിക്കാന്‍ താഴെതലം മുതല്‍ മേലുദ്യോഗസ്ഥന്മാരുടെ നിരീക്ഷണം അനിവാര്യമാണ്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പഠിക്കാന്‍ നല്ലൊരു ശതമാനം ജീവനക്കാരും തയ്യാറാകുന്നില്ല എന്ന വിമര്‍ശവും ശരിയാണ്. ഇക്കാര്യത്തില്‍ ഒരു പരിശീന പരിപാടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. മാസത്തിലൊരിക്കൽ ജീവനക്കാരുടെ പ്രവർത്തനം ഓഫീസിൽ പരിശോധനയ്‌ക്ക് വിധേയമാക്കണം. നൂറു ജീവനക്കാരിൽ കൂടുതൽ ഉള്ളിടത്ത് പഞ്ചിങ്ങ് സംവിധാനം ഏർപ്പെടുത്തണം എന്നത് ആലോചിക്കേണ്ടതാണ്. ചില ഓഫീസുകളിൽ നടപ്പിലാക്കിയ മാതൃകാപരമമായ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ചയിൽ പരാമർശമുണ്ടായി. ഇവ പഠിച്ച് മറ്റു ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ആത്യന്തികമായി സിവിൽ സർവീസ് ജനങ്ങൾക്ക് സേവനം നൽകാനാണെന്നുള്ള ബോധം പൊതുവിൽ വളർന്നുവരേണ്ടതുണ്ട്. അതിന് അനുയോജ്യമായ സംവിധാനമായി മാറ്റുന്നതിനുള്ള പരിഷ്‌കാരമാണ് ഉണ്ടാവേണ്ടത്.

അതോടൊപ്പം, ജീവനക്കാർ എന്ന നിലയിലുള്ള അവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുക എന്നതും പ്രധാനമാണ്. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്‌തുകൊണ്ട് ഇതിനായുള്ള കർമ്മപരിപാടി തയ്യാറാക്കാനാവണം