Sunday, January 2, 2011

ഒരു വലിയ തുടക്കം

കേരളത്തിലെ മാധ്യമരംഗത്തെ സ്‌ത്രീകള്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ വര്‍ഷം നേടിയത്.

എന്നാല്‍ ഈ മേഖല സ്‌ത്രീ സാന്നിധ്യം അറിഞ്ഞുതുടങ്ങിയിട്ട് ഏറെ നാളുകളായിട്ടില്ല. 20 വര്‍ഷം മുമ്പുവരെ പത്രപ്രവര്‍ത്തകരാകാന്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഒരു വാചകമുണ്ട്. 'സ്‌ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല'. അക്കാലത്ത് പത്രപ്രവര്‍ത്തന കോഴ്‌സ് പഠിക്കാന്‍ രണ്ടോ മൂന്നോ പെണ്‍കുട്ടികള്‍ എത്തുന്നതുതന്നെ അപൂര്‍വമായിരുന്നു. പത്രസ്ഥാപനങ്ങള്‍ക്ക് സ്‌ത്രീകള്‍ക്ക് പ്രസവാവധി നല്‍കണം എന്നുപോലും (!) തിട്ടമില്ലാതിരുന്ന കാലം, നിയമസഭയിലും പത്രസമ്മേളനങ്ങളിലും മറ്റുമൊക്കെ റിപ്പോര്‍ട്ടിങ്ങിന് പോകുമ്പോള്‍ ഒറ്റയായിരുന്ന അവസ്ഥ.. അവിടെനിന്ന് ഇന്ന് കാണുന്നത് ഒരു കുതിച്ചുചാട്ടമാണ്. പത്രപ്രവര്‍ത്തന ക്ളാസുകളില്‍ പാതിയിലേറെയും പെണ്‍കുട്ടികള്‍, അച്ചടി -ഇലക്‌ട്രോണിക് മാധ്യമരംഗത്ത് സ്‌ത്രീകളുടെ പ്രകടമായ സാന്നിധ്യം.

സ്‌ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടായ്‌മകള്‍ ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇതിനിടയ്‌ക്ക് നടന്നു. 10 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന കൂട്ടായ്‌മ ഒരു തുടക്കമായിരുന്നു. തുടര്‍ന്ന് പലരും പലയിടത്തും ഒത്തുകൂടാനും അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനുമുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ, അതെല്ലാം ശ്രമങ്ങളായി ഒതുങ്ങി.

2009ല്‍ മണിപ്പൂരിലെ ഇംഫാലില്‍ നടന്ന നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ - ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുത്തവര്‍ സംസ്ഥാനതലത്തിലും സംഘം ചേരല്‍" നടത്താന്‍ നിര്‍ബന്ധം പിടിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രമാക്കി മാധ്യമരംഗത്തെ സ്‌ത്രീകളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്തി. ആ യോഗങ്ങളിലൂടെ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ- കേരള ഉരുത്തിരിഞ്ഞുവന്നു. മാധ്യമരംഗത്തെ സ്‌ത്രീകളെഴുതുന്ന പുസ്‌തകങ്ങള്‍ "നെറ്റ്വര്‍ക്ക്"വഴി പ്രകാശിപ്പിക്കുക, സ്‌ത്രീകള്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, വിനോദയാത്രകള്‍, സിനിമ കാണല്‍... അങ്ങനെ കൂട്ടായ്‌മയുടെ സുഖവും ശക്തിയും അന്യോന്യം ബോധ്യപ്പെടുത്തി. "2010 ഫെബ്രുവരി 5, 6, 7 തീയതികളില്‍ കോഴിക്കോട്ട് വച്ച് സമ്മേളനം നടത്തി. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഔദ്യോഗിക-അനൌദ്യോഗിക തിരക്കുകള്‍, മുമ്പ് ഇങ്ങനെയൊന്ന് നടത്തിയിട്ടില്ലാത്തതിന്റെ പരിചയക്കുറവ്, സാമ്പത്തിക പരാധീനത- ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയി എങ്കിലും ഒടുവില്‍ ചരിത്രത്തിലേക്ക് ഈടു വയ്‌ക്കാവുന്ന ഒരു ദേശീയ സമ്മേളനം സംഘടിപ്പിക്കാന്‍ കേരളത്തിലെ കൂട്ടായ്‌മയ്‌ക്ക് കഴിഞ്ഞുവെന്നത് ചെറിയകാര്യമല്ല. ഒരു മാധ്യമ സ്ഥാപനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കിടയില്‍പ്പോലും ഉണ്ടാക്കാന്‍ പ്രയാസമേറിയ "നെറ്റ്വര്‍ക്ക്, ദേശീയതലത്തില്‍ വിജയകരമായി നടത്താന്‍ ഇവിടത്തെ മാധ്യമപ്രവര്‍ത്തകകള്‍ക്കായി എന്നത് ചരിത്രസംഭവമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.

ഛത്തീസ്‌ഗഢ്, അഹമ്മദാബാദ്, പഞ്ചാബ് എന്നിവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകകള്‍ അവരുടെ കടുത്ത അനുഭവങ്ങള്‍ വിവരിച്ചു. ഒരു ഷിഫ്റ്റിലെ ജോലി ചെയ്‌ത് വീട്ടില്‍ പോയി അവിടത്തെ പണികൂടി ചെയ്‌ത് തളര്‍ന്നുറങ്ങി ജീവിക്കല്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തനമെന്ന് ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്‌ത്രീകളിലൂടെ പലരുമറിഞ്ഞു. കല്‍പ്പനാശര്‍മയും മൃണാള്‍ പാണ്ഡെയും അമ്മുജോസഫും വാസന്തിയുമൊക്കെ ആവേശം പകര്‍ന്ന് ഇവിടത്തെ മാധ്യമ പ്രവര്‍ത്തകകളുടെ മനസ്സില്‍ ഇടംനേടി.

പുറത്തുനിന്നെത്തിയ പ്രതിനിധികള്‍ക്ക് കേരളത്തെ അറിയാന്‍ സഹായിക്കുന്ന നിരവധി സെഷനുകളും സംഘടിപ്പിച്ചിരുന്നു. ജനകീയാസൂത്രണവും കേരളാ മോഡല്‍ വികസനവും കുടുംബശ്രീയും ജനകീയാരോഗ്യ പദ്ധതികളും പാലിയേറ്റീവ് കെയറും ഒക്കെ സമ്മേളനത്തില്‍ വിഷയങ്ങളായി. ഉദ്ഘാടകയായെത്തിയ സാമൂഹ്യ പ്രവര്‍ത്തകയും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ അരുണാ റോയ്, മാധ്യമങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുമ്പോള്‍ ഓര്‍മിപ്പിക്കാനുള്ള ബാധ്യത സ്‌ത്രീകള്‍ക്കുണ്ടെന്ന് പറഞ്ഞു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ ആവശ്യാവകാശങ്ങളും മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന സ്‌ത്രീബിംബങ്ങളും ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി. ഡോ. ഖദീജാ മുംതാസ്, സി. ജെസ്‌മി, കെ അജിത എന്നിവരുമായുള്ള ആശയവിനിമയം പുറത്തുനിന്നെത്തിയ പ്രതിനിധികള്‍ക്ക് പ്രിയപ്പെട്ടതായി.‘ഇവിടെ ഞങ്ങളും ഉണ്ട്’ എന്ന് സ്‌ത്രീ മാധ്യമപ്രവര്‍ത്തകകള്‍ പുറംലോകത്തെ അറിയിച്ച ഒരു സംരംഭം എന്നതിനൊപ്പം കൂട്ടായിനിന്നാല്‍ ഈ രംഗത്ത് നേടാനേറെയുണ്ട് എന്ന് ബോധ്യപ്പെടുത്തുകകൂടി ചെയ്‌തു ഈ സമ്മേളനം.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രമാക്കി പ്രാദേശിക ഘടകങ്ങളും സംസ്ഥാനാടിസ്ഥാനത്തില്‍ NWMK- ഘടകവും പ്രവര്‍ത്തിക്കുന്നു. ഒത്തു ചേരലുകള്‍ക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഒപ്പം മാധ്യമ പ്രവര്‍ത്തനം ബുദ്ധിമുട്ടുകള്‍ നല്‍കുന്ന സ്‌ത്രീകള്‍ക്കൊപ്പം (ഏറ്റവും ഒടുവില്‍ കെ കെ ഷാഹിന) നില്‍ക്കാനും നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ശ്രദ്ധിക്കുന്നു. കേരളത്തിലെ മാധ്യമരംഗത്തുള്ള സ്‌ത്രീകള്‍ക്ക് വര്‍ഷംതോറും ഫെലോഷിപ് ഏര്‍പ്പെടുത്താന്‍ കേരളഘടകം തീരുമാനിച്ചിട്ടുണ്ട്. ഒരു വലിയ തുടക്കമാണ് കഴിഞ്ഞ വര്‍ഷം ഇവിടത്തെ മാധ്യമരംഗത്തെ സ്‌ത്രീകള്‍ കൈവരിച്ചിരിക്കുന്നത്.


*****

കെ എ ബീന, കടപ്പാട് ൾ ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്‌ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടായ്‌മകള്‍ ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇതിനിടയ്‌ക്ക് നടന്നു. 10 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന കൂട്ടായ്‌മ ഒരു തുടക്കമായിരുന്നു. തുടര്‍ന്ന് പലരും പലയിടത്തും ഒത്തുകൂടാനും അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനുമുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ, അതെല്ലാം ശ്രമങ്ങളായി ഒതുങ്ങി.

2009ല്‍ മണിപ്പൂരിലെ ഇംഫാലില്‍ നടന്ന നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ - ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുത്തവര്‍ സംസ്ഥാനതലത്തിലും സംഘം ചേരല്‍" നടത്താന്‍ നിര്‍ബന്ധം പിടിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രമാക്കി മാധ്യമരംഗത്തെ സ്‌ത്രീകളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്തി. ആ യോഗങ്ങളിലൂടെ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ- കേരള ഉരുത്തിരിഞ്ഞുവന്നു. മാധ്യമരംഗത്തെ സ്‌ത്രീകളെഴുതുന്ന പുസ്‌തകങ്ങള്‍ "നെറ്റ്വര്‍ക്ക്"വഴി പ്രകാശിപ്പിക്കുക, സ്‌ത്രീകള്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, വിനോദയാത്രകള്‍, സിനിമ കാണല്‍... അങ്ങനെ കൂട്ടായ്‌മയുടെ സുഖവും ശക്തിയും അന്യോന്യം ബോധ്യപ്പെടുത്തി. "2010 ഫെബ്രുവരി 5, 6, 7 തീയതികളില്‍ കോഴിക്കോട്ട് വച്ച് സമ്മേളനം നടത്തി. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഔദ്യോഗിക-അനൌദ്യോഗിക തിരക്കുകള്‍, മുമ്പ് ഇങ്ങനെയൊന്ന് നടത്തിയിട്ടില്ലാത്തതിന്റെ പരിചയക്കുറവ്, സാമ്പത്തിക പരാധീനത- ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയി എങ്കിലും ഒടുവില്‍ ചരിത്രത്തിലേക്ക് ഈടു വയ്‌ക്കാവുന്ന ഒരു ദേശീയ സമ്മേളനം സംഘടിപ്പിക്കാന്‍ കേരളത്തിലെ കൂട്ടായ്‌മയ്‌ക്ക് കഴിഞ്ഞുവെന്നത് ചെറിയകാര്യമല്ല. ഒരു മാധ്യമ സ്ഥാപനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കിടയില്‍പ്പോലും ഉണ്ടാക്കാന്‍ പ്രയാസമേറിയ "നെറ്റ്വര്‍ക്ക്, ദേശീയതലത്തില്‍ വിജയകരമായി നടത്താന്‍ ഇവിടത്തെ മാധ്യമപ്രവര്‍ത്തകകള്‍ക്കായി എന്നത് ചരിത്രസംഭവമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.