Sunday, January 6, 2013

ഗോലെം ഭ്രമാത്മകതയുടെ സൗന്ദര്യം


വിചിത്രവും കൗതുകകരവുമായ വ്യക്തിത്വമുള്ള എഴുത്തുകാരന്റെ അതിവിചിത്രമായ പ്രമേയമുള്ള ഒരു നോവല്‍. "ദ ഗോലെം" എന്ന നോവലിനെ അങ്ങനെ വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. വിയന്നയില്‍ ജനിക്കുകയും പ്രേഗില്‍ ജീവിക്കുകയും ചെയ്ത ഗുസ്താവ് മെയ്റിങ്കിന്റെ ആദ്യത്തേതും അതിപ്രശസ്തവുമായ ഈ നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ജര്‍മന്‍ എഴുത്തുകാരനും ചിന്തകനുമായ കാഫ്കയുടെ സുഹൃത്തായതുകൊണ്ടുതന്നെയാകാം കാഫ്കയുടെ അസ്തിത്വവാദ ദര്‍ശനങ്ങള്‍ പലപ്പോഴും മെയ്റിങ്കിന്റെ ഈ നോവലില്‍ കടന്നുവരുന്നുണ്ട്. കാഫ്കയുടെ കാസില്‍ എന്ന നോവലിലേതുപോലെ ഒരു ദുര്‍ഗം ഈ നോവലിലുമുണ്ട്. ഒരു നോവലിലെ കഥാപാത്രത്തിന്റെ ജീവിതത്തിനു സമാനമാണ് മെയ്റിങ്കിന്റെയും ജീവിതം. റുട്ടന്‍ബര്‍ഗിലെ മന്ത്രിയായ ബാരോണ്‍കാള്‍ വാന്‍ ബ്യൂളര്‍ക്ക് നടിയായ മരിയാ മേയറിലുണ്ടായ ജാരസന്താനമാണ്് മെയ്റിങ്ക്. യുവാവായിരിക്കെ ഒരിക്കല്‍ ആത്മഹത്യക്ക് മുതിര്‍ന്നു. 1868ല്‍ വിയന്നയില്‍ ജനിച്ച മെയ്റിങ്കിന്റെ വിദ്യാഭ്യാസം പ്രാഗിലും മ്യൂണിച്ചിലും ഹാംബര്‍ഗിലും. ഡയറക്ടറായി പ്രവര്‍ത്തിച്ച ബാങ്കിന്റെ അക്കൗണ്ടുകളില്‍ ഭൗതികാതീത ശക്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. തുടര്‍ന്ന് ഇടപാടിലെ കുഴപ്പങ്ങളെത്തുടര്‍ന്ന് രണ്ടരമാസം ജയില്‍ ജീവിതം. ഇതിനിടെ പക്ഷാഘാതം ശരീരത്തെ തളര്‍ത്തി. പിന്നീട് കഠിനമായ യോഗയിലൂടെ പക്ഷാഘാതത്തെ അതിജീവിച്ചു. യഹൂദ ഗൂഢശാസ്ത്രം, യോഗ, ആല്‍ക്കെമി, ബുദ്ധദര്‍ശനം, ഭാരതീയ ദര്‍ശനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍. ഹാഷിഷ് എന്ന മയക്കുമരുന്നും പ്രിയപ്പെട്ടത്.

തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം ആനിബസന്റുമായി നിരന്തരം കത്തിടപാടുകള്‍ നടത്തിയിരുന്നു. ഇതൊക്കെയാണ് നോവലിസ്റ്റിന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളെങ്കില്‍ നോവലിലെ പ്രധാനകഥാപാത്രമായ അത്താസിയൂസ് പെര്‍നാത് എന്ന രത്നവ്യാപാരിയുടെ ജീവിതവും അയാള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഇതിലും സങ്കീര്‍ണമാണ്. കലാഹൃദയമുള്ള ഈ സമ്പന്നന്‍ പക്ഷേ ജീവിക്കുന്നത് പ്രാഗിലെ ഒരു ചേരിയില്‍. 30 വര്‍ഷംമുമ്പ് പെര്‍നാത്തിന്റെ വ്യക്തിത്വം സ്വാംശീകരിക്കുന്ന അജ്ഞാതനായ ഒരു ആഖ്യാതാവിന്റെ മായിക സ്വപ്നാനുഭവങ്ങളിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്.

പെര്‍നാത്തിന്റെ തൊപ്പി അബദ്ധത്തില്‍ മാറിയിടുന്നതോടെയാണ് ആഖ്യാതാവിന് സ്വപ്നാനുഭവങ്ങളുണ്ടാകുന്നത്. പെര്‍നാത്തിന്റെ ചിന്തകളിലൂടെയും സാഹസികതകളിലൂടെയും മാത്രമല്ല, അയാളുടെ സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും ജീവിതത്തിലൂടെയും നോവല്‍ കടന്നുപോകുന്നു. ഗോലെം എന്ന മിത്ത് ജൂതഫോക്ലോറിന്റെ കൗതുകങ്ങളിലേക്കും ഭ്രമാത്മകതയിലേക്കും നമ്മെ നയിക്കും. യിദ്ദിഷ് സാഹിത്യത്തിലെയും നാടോടിക്കഥകളിലെയും പ്രമേയങ്ങളില്‍ ഗോലെം പലപ്പോഴായി കടന്നുവരുന്നുണ്ട്.

കളിമണ്ണുകൊണ്ട് നിര്‍മിക്കുന്ന മനുഷ്യരൂപമുള്ള ഭൂതമാണ് ഗോലെം. അതിന്റെ പുരികത്തില്‍ സത്യം എന്നര്‍ഥം വരുന്ന  എന്ന് എഴുതി ജീവന്‍നല്‍കി തനിക്കാവശ്യമുള്ളത് ചെയ്യിക്കും. ആവശ്യം കഴിയുമ്പോള്‍ ആദ്യാക്ഷരം മായ്ച്ചുകളയും. അപ്പോള്‍ ബാക്കിയാവുന്നത് മൃത്യു എന്നര്‍ഥം വരുന്ന ാലവേ എന്ന വാക്ക്. ഇത്തരം പുരാവൃത്തങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വായനയ്ക്ക് ഈ നോവല്‍ കാരണമാകും. ഡോ. എസ് എസ് ശ്രീകുമാര്‍ വിവര്‍ത്തനം ചെയ്ത് "ദ ഗോലെം" മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് ഡിസി ബുക്സ് ആണ്.
(എം മുകുന്ദന്‍)

ചരിത്രത്തിന്റെ ദയാരഹിതമായ ആവര്‍ത്തനങ്ങള്‍

മുണ്ഡനം ചെയ്യപ്പെടുന്ന ജീവിതത്തെയും ആധിയാല്‍ പായുന്ന മനസ്സുകളെയും അശാന്തമായ അന്വേഷണങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന കഥകളുടെ സങ്കലനമാണ് ആര്‍ ഉണ്ണിമാധവന്റെ "പറയി". സമൂഹത്തിനു വന്നുപെട്ട രോഗാതുരതയെ തന്റെ ലാവണ്യഭരിതമായ ഭാഷകൊണ്ട് വിസ്മയജനകമായ ഭാഷാപ്രകാശനമായി അതിദ്രുതം ഭാവുകരിലേക്ക് സംവേദനംചെയ്യാന്‍ കഥാകൃത്തിനായിട്ടുണ്ട്. ഒമ്പത് കഥകളാണ് ഈ കഥാസമാഹാരത്തിലുള്ളത്. അമ്മയാകുക എന്നത് കുറ്റവും ശിക്ഷയുമാകുന്നതും പഞ്ചമിമുതല്‍ റെയ്സഖാലിദ്വരെ ചരിത്രത്തിന്റെ ദയാരഹിതമായ ആവര്‍ത്തനമാകുന്നതും പറയിയെ വേറിട്ട കഥയാക്കുന്നു.

തന്റെ ഉദരത്തില്‍ ജനിച്ച കുട്ടികളെ പാമ്പ് പടം പൊഴിച്ചുകളയുന്നതുപോലെ പരിത്യജിച്ചുകൊണ്ട് ജീവിതത്തോട് അവള്‍ ക്രൂരമായി പകരംവീട്ടുമ്പോള്‍ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കൈപ്പാര്‍ന്ന മധുരം അനുവാചകരിലേക്ക് ഊര്‍ന്നിറങ്ങുന്നു. വസുധമേനോന്‍ വി എസ് ശ്രീകാന്ത് എന്ന കഥയിലൂടെ കഥാകൃത്ത് തുറന്നുകാട്ടുന്നത് ലൈംഗികതയുടെ അനഭിലഷണീയമായ വര്‍ത്തമാനകാല പുഴുക്കുത്തുകളെയാണ്. സ്നേഹരാഹിത്യത്തിന്റെയും വാര്‍ധക്യ നിരാസത്തിന്റെയും കെട്ടകാലത്തില്‍ മരണമെന്നത് ഉത്സവസമമായ കവിതയായി പരകായപ്രവേശനം ചെയ്യുന്നു മാര്‍സിലേനോ സെറീനിയും ആല്‍ബിനോ പെണ്‍കുട്ടിയും എന്ന കഥയില്‍. തീക്ഷ്ണവും രോഗഗ്രസ്തവും ഉദ്ഭ്രാന്തവുമായ പരിതോവസ്ഥകളാല്‍ ഈ കഥയിലെ മര്‍മം അനുവാചക മനസ്സിനെ ചുട്ടുപൊള്ളിക്കുന്നു. മൃതശരീരം മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്ന പുതിയ നിഗൂഢ വ്യാപാരതന്ത്രത്തിന്റെ പ്രതിനിധിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ചൂണ്ടിക്കാട്ടുന്ന "എമര്‍ജന്‍സി എക്സിറ്റ്" എന്ന കഥ ഭവത്കാലത്തിന്റെ കറുത്ത ഭാഷ്യമായിത്തീരുന്നു.

വിദ്യാര്‍ഥിയുടെ പൊതിച്ചോറ് കട്ടുതിന്നുന്ന അധ്യാപകന്റെ കഥ പറഞ്ഞ കാരൂരിന്റെയും ചെറുകാടിന്റെയും ചിത്രത്തെ സാക്ഷിനിര്‍ത്തി ജീവിതമവസാനിപ്പിച്ച അധ്യാപക ദമ്പതിമാരുടെ ദുരന്തകഥയിലൂടെ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന കേരളീയ പ്രതിനിധാനങ്ങളെ ക്രാന്തദര്‍ശിത്തത്തോടെ കാട്ടിത്തരുന്നതാണ് "അത്താഴപ്പട്ടിണിക്കാര്‍". ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം ആസ്വാദ്യകരവും ചിന്തോദ്ദീപകവും ഉദ്ബോധനപരവുമാണ്. വൈദ്യശാസ്ത്രത്തിന്റെ കാപട്യം നിറഞ്ഞ കച്ചവടതന്ത്രം പരിചിതമാക്കുന്ന മുറിവെണ്ണ, മംഗലാപുരം ചെന്നൈ മെയിലില്‍ ചന്ദ്രേട്ടനോടൊപ്പം യാത്ര പോയ അശോകന്റെ ദുരൂഹമായ തിരോധനവും തുടര്‍ന്നുള്ള ഭ്രമാത്മകചിത്രങ്ങളും നിറഞ്ഞ "ഒത്തുതീര്‍പ്പുകള്‍", ജീവിതമില്ലാത്ത കഥയെ തേടുന്ന "ഡെത്ത് ഓഫ് ദ ഓതറും" ഉണ്ണി മാധവന്‍ എന്ന കഥാകൃത്തിന്റെ സ്ഥാനം മലയാള ചെറുകഥാ ലോകത്ത് ഉറപ്പിക്കുന്നതാണ്.
(കൃഷ്ണന്‍ നടുവലത്ത്)

ഗുഹയുടെ അതൃപ്തികളും ആകുലതകളും

ചിലപ്പോള്‍ കടുത്തഭാഷയില്‍ സംസാരിക്കുമെങ്കിലും താന്‍ ഒരു മിതവാദിയാണെന്ന അവകാശവാദത്തോടെ തുടങ്ങുന്നു രാമചന്ദ്ര ഗുഹയുടെ  Patriots and Partisans (ദേശാഭിമാനികളും കക്ഷിരാഷ്ട്രീയക്കാരും). ആത്മധൈര്യത്തിലും രാഷ്ട്രീയബോധത്തിലും അണ്ണ ഹസ്സാരെയും മഹാത്മാഗാന്ധിയും തമ്മിലുള്ള അന്തരം ക്രിക്കറ്റ് പരിജ്ഞാനത്തില്‍ താനും സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ള അകലത്തോളംതന്നെയാണെന്നു പറഞ്ഞുകൊണ്ട് സമകാലീന ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹിക യാഥാര്‍ഥ്യങ്ങളെ വിശകലനംചെയ്യാന്‍ ശ്രമിക്കുന്നു പതിനഞ്ചു പ്രബന്ധങ്ങളിലൂടെ ഗുഹ.

ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം താല്‍പ്പര്യം ജനിപ്പിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എങ്കിലും മനുഷ്യന്റെ ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നത് ഇവിടെയാണ്. ഹിന്ദുത്വ അജന്‍ഡകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്ന് ബിജെപിയും ആര്‍എസ്എസും ബജ്രംഗ്ദളും വിശ്വഹിന്ദുപരിഷത്തും മുമ്പോട്ടു വയ്ക്കുന്നത് ഈ ഒറ്റ അജന്‍ഡയുടെ പല സ്വരങ്ങളാണെന്നു ചൂണ്ടികാണിക്കുന്നു ഗുഹ. എന്നാല്‍, എല്ലാ മതങ്ങളിലും ഈ യാഥാസ്ഥിതികത്വം പടര്‍ന്നുപിടിച്ചിട്ടുണ്ട് എന്നും നമ്മള്‍ വിസ്മരിച്ചുകൂടാ. കോണ്‍ഗ്രസിലെ സ്തുതിപാഠകരുടെ ഹ്രസ്വചരിത്രം എന്ന അധ്യായത്തില്‍ 1969 വരെ കോണ്‍ഗ്രസ് ഏറെക്കുറെ ഒരു ജനാധിപത്യപാര്‍ടി ആയിരുന്നെന്നും, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, ഗാന്ധിജി, സുഭാഷ്ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കള്‍ക്ക് അനുയായികളും ആരാധകരും ഉണ്ടായിരുന്നെങ്കിലും സ്തുതിപാഠകവൃന്ദത്തെ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും ഗുഹ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ ഇടതുരാഷ്ട്രീയ പ്രസ്ഥാനത്തെ അല്‍പ്പം ഒരു ഇടതു ചായ്വോടെതന്നെ വിശകലനംചെയ്യുമ്പോഴും വളരെ ഉപരിപ്ലവമായ ഒരു വിലയിരുത്തലാണ് കേരളത്തെയും ബംഗാളിനെയുംപറ്റി ഗുഹ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തിലെ സാമൂഹികനേട്ടങ്ങളില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് അദ്ദേഹം അംഗീകരിക്കുന്നു, എന്നാല്‍ അത് ആഴത്തിലും അര്‍ഹിക്കുന്ന തരത്തിലും വിലയിരുത്തിയിട്ടില്ല. ചരിത്രപരമായ വിശകലനത്തിന് മുതിരാതെ വസ്തുതാപരമല്ലാത്ത നിഗമനങ്ങളിലേക്കും ഗുഹ എത്തുന്നു. പത്രപ്രവര്‍ത്തനത്തിനും അക്കാദമിക രചനയ്ക്കും ഇടയിലെവിടെയോ ആണ് രാമചന്ദ്ര ഗുഹ എന്ന സാമൂഹിക ചരിത്രകാരന്റെ എഴുത്തിന്റെ സ്ഥാനം. ഒരുപക്ഷേ ഒരു നെഹ്റൂവിയന്‍ ലിബറല്‍ ചിന്തകന് സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള അതൃപ്തികളും ആകുലതകളുമായി നമ്മള്‍ക്ക് ഈ പുസ്തകത്തെ വായിക്കാം. പെന്‍ഗ്വിന്‍ ആണ് പ്രസാധകര്‍.
(ഡോ. മീന ടി പിള്ള)

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 06 ജനുവരി 2013 

No comments: