Tuesday, February 25, 2014

ആം ആദ്മി പാര്‍ടി മുതലാളിത്ത ചേരിയില്‍

ആം ആദ്മി പാര്‍ടിയെപ്പറ്റിയുള്ള ഒരു പ്രധാന വിമര്‍ശനം അത് ദേശീയപ്രശ്നങ്ങളില്‍ നയം വ്യക്തമാക്കുന്നില്ലെന്നതായിരുന്നു; പ്രത്യേകിച്ച് സാമ്പത്തികനയം. ഇനി ആ വിമര്‍ശനത്തിന് സ്ഥാനമില്ല. "ആപ്പ്" സാമ്പത്തികനയം വ്യക്തമാക്കിയിരിക്കുന്നു; ഫെബ്രുവരി 17ന് നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ(സിഐഐ) നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍. ആപ്പ് മുതലാളിത്തത്തെയും സ്വകാര്യവല്‍ക്കരണത്തെയും ആശ്ലേഷിക്കുന്നു, മുതലാളിത്തചേരിയിലെന്ന് പ്രഖ്യാപിക്കുന്നു.

വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ടികളെ അമ്പരപ്പിച്ചാണ് ആപ്പിന്റെ വളര്‍ച്ചയും നേട്ടങ്ങളും. അരാഷ്ട്രീയക്കാരായ മധ്യവര്‍ഗത്തിന്റെ ഒരു വിഭാഗത്തെ ആപ്പ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചു. ആദര്‍ശവാദികളായ യുവജനങ്ങള്‍ സജീവ രാഷ്ട്രീയത്തിലേക്ക് വന്നു. രാഷ്ട്രീയ ദോഷൈകദൃക്കുകള്‍ക്ക് മനംമാറ്റമുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ പ്രതിഭാസത്തില്‍ ആയിരക്കണക്കിനാളുകള്‍ പ്രതീക്ഷ അര്‍പ്പിച്ചു. ഒരു ദേശീയ ബദല്‍ ഉയര്‍ന്നതായി അവകാശപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുറെ സര്‍ഗാത്മക ചലനങ്ങളുണ്ടായി എന്നത് വാസ്തവം. എന്നാല്‍, ആദ്യംമുതല്‍തന്നെ ഈ പ്രസ്ഥാനത്തില്‍ അടിസ്ഥാനപ്രശ്നങ്ങളും വൈരുധ്യങ്ങളും പ്രകടമായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. പലതിനും ആപ്പിന്റെ നേതാക്കള്‍ക്ക് ഉത്തരമില്ലായിരുന്നു. 2011ലെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലാണ് ഇതിന്റെ തുടക്കം. ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭം മധ്യവര്‍ഗത്തിലെ ഒരു നല്ല വിഭാഗത്തിന്റെ പിന്തുണ നേടി. അഴിമതിവിരുദ്ധതയില്‍മാത്രം കേന്ദ്രീകരിച്ച പ്രസ്ഥാനത്തിന് അധികകാലം നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയകക്ഷി രൂപീകരിച്ചപ്പോള്‍, ഡല്‍ഹിയിലെ ചില ജനകീയപ്രശ്നങ്ങളുടെ കാര്യത്തില്‍ വലിയ പിന്തുണ നേടാന്‍ കഴിഞ്ഞു. അതാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ വിജയം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞത്. പരമ്പരാഗത രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനപ്പുറത്തെന്ന് അവകാശപ്പെട്ടവര്‍ക്ക് ആ ചട്ടക്കൂടിന്റെ പരിമിതികള്‍ക്കെതിരെ അധികാരത്തില്‍ ഇരുന്നുകൊണ്ട് പ്രക്ഷോഭം നടത്തേണ്ടിവന്നു.

ജന്‍ ലോക്പാലിന്റെ പേരില്‍ രാജിവച്ചു. കെജ്രിവാളിന്റെ ഭരണം ഉത്തരവാദിത്തപൂര്‍ണമായിരുന്നോ എന്നത് ഇപ്പോള്‍ വിവാദവിഷയമാണ്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാര്‍ടിയുടെ നയങ്ങളിലുള്ള അവ്യക്തതയും വൈരുധ്യങ്ങളും പ്രത്യക്ഷപ്പെട്ടു. അഴിമതിവിരുദ്ധതയുടെ പ്ലാറ്റ്ഫോമിലേക്കു വന്നവര്‍ മറ്റു കാര്യങ്ങളില്‍ വിഭിന്നാഭിപ്രായക്കാരായിരുന്നു. അഭിപ്രായവൈരുധ്യങ്ങളുടെ ഒരു കൂടാരമാണ് ആപ്പ്; പ്രത്യേകിച്ചും സമ്പദ്ക്രമത്തിന്റെയും മതനിരപേക്ഷതയുടെയും കാര്യത്തില്‍. ഡല്‍ഹിയിലെ വര്‍ധമാനമായ വൈദ്യുതിനിരക്കായിരുന്നു ആപ്പ് ആദ്യം ഏറ്റെടുത്ത ജനകീയപ്രശ്നങ്ങളിലൊന്ന്. ഡല്‍ഹിയില്‍ വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്. വൈദ്യുതി കമ്പനികളുടെ അമിതലാഭത്തിലൂടെയുള്ള ചൂഷണമാണ് പ്രശ്നം. വൈദ്യുതി സ്വകാര്യവല്‍ക്കരിക്കപ്പെട്ടിടത്തൊക്കെ, ഇന്ത്യയിലും പുറത്തും ഈ പ്രശ്നമുണ്ട്. അന്ന് ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെപ്പറ്റി ആപ്പിന്റെ നിലപാടെന്താണ്? നവലിബറല്‍ നയങ്ങളുമായി ഇതിനു ബന്ധമില്ലേ? വന്‍തോതിലുള്ള അഴിമതിയുടെ കാരണം എന്തായിരിക്കുമെന്ന അന്വേഷണം ആപ്പ് നടത്തിയതായി തോന്നുന്നില്ല. നടത്തിയിരുന്നെങ്കില്‍ ഉന്നതതല, സ്ഥാപനവല്‍കൃത അഴിമതി നവലിബറല്‍ സംവിധാനവുമായി ആഴത്തില്‍ ബന്ധപ്പെട്ടതാണെന്നു കാണുമായിരുന്നു. ഈ നിഗമനത്തിലെത്തുമെന്നതുകൊണ്ട് അന്വേഷണം വേണ്ടെന്നുവച്ചതാണെന്നോ, പാതിവഴിയില്‍ ഉപേക്ഷിച്ചതാണെന്നോ വരാം. സാമ്പത്തികനയം വ്യക്തമാക്കുന്നില്ലെന്ന പരാതി ആപ്പിനെപ്പറ്റി ഇനിയും പറയാനാവില്ല. അത്ര സുവ്യക്തമായിരുന്നു സിഐഐയുടെ യോഗത്തില്‍ കെജ്രിവാള്‍ ചെയ്ത പ്രസ്താവന. ""ഒരു ഗവണ്‍മെന്റിന്റെ പങ്ക് എന്താണെന്ന് നിര്‍വചിക്കാന്‍ സമയമായി"". ""ബിസിനസിലായിരിക്കാന്‍ ഗവണ്‍മെന്റിന് കാര്യമില്ല. ഗവണ്‍മെന്റ് ഭരിക്കുകയാണ് വേണ്ടത്"". ""രാജ്യത്തിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും സ്വകാര്യ കരങ്ങളിലായിരിക്കണം"". ""ഞങ്ങള്‍ മുതലാളിത്തത്തിനെതിരല്ല, ചങ്ങാത്ത മുതലാളിത്തത്തിനാണെതിര്"". ""നമ്മുടെ രാഷ്ട്രീയത്തെ കൊള്ളയടിക്കുന്ന ബിസിനസുകാര്‍ക്കെതിരെയാണ് ഞങ്ങള്‍""... ""തന്റെ പാര്‍ടിക്ക് ബിസിനസിനെ എതിര്‍ക്കാന്‍ സാധ്യമല്ല. കാരണം സാകല്യവളര്‍ച്ച തുടങ്ങിയ ആവശ്യങ്ങള്‍, തൊഴിലവസരങ്ങള്‍ ഉണ്ടാക്കി, നേടാന്‍ ബിസിനസ് ആണ് ഏറ്റവും ബോധ്യമായിട്ടുള്ളത്"". ഈ പ്രസ്താവന പരിശോധന അര്‍ഹിക്കുന്നു. നവലിബറല്‍ മാതൃകതന്നെയാണ് കെജ്രിവാളിന്റെ സാമ്പത്തികനയം. മുമ്പൊരിക്കല്‍ "ലാറ്റിന്‍ അമേരിക്കയില്‍ ഉയര്‍ന്നുവരുന്ന ഒരു മെച്ചപ്പെട്ട മാതൃക"യെ കെജ്രിവാള്‍ പ്രശംസിക്കുകയുണ്ടായി. നവലിബറലിസത്തെയും സാമ്രാജ്യത്വത്തെയും തിരസ്കരിക്കുന്നതാണ് ലാറ്റിന്‍ അമേരിക്കന്‍ മാതൃകയെന്ന് ഇപ്പോഴെങ്കിലും കെജ്രിവാളിന് അറിയാമോ? ഗവണ്‍മെന്റിന്റെ പങ്ക് നിര്‍വചിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. അദ്ദേഹം ബുദ്ധിമുട്ടണമെന്നില്ല; ലോകബാങ്കും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ഗവണ്‍മെന്റ് എന്തുചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. "നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുക; അത്യാവശ്യ സേവനങ്ങള്‍ നിര്‍വഹിക്കുക; നിക്ഷേപ കാലാവസ്ഥ ഉണ്ടാക്കി, നിലനിര്‍ത്തുക". ഗവണ്‍മെന്റിന്റെ കടമകളെപ്പറ്റി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ നിര്‍വചനമാണിത്. അത്യാവശ്യ സേവനങ്ങളില്‍ കുടിവെള്ളവും വൈദ്യുതിയും ഉള്‍പ്പെടുമോയെന്നു വ്യക്തമല്ല. ഏതായാലും വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടുകയില്ല. നിക്ഷേപകാലാവസ്ഥയെന്നു പറഞ്ഞാല്‍ ക്രമസമാധാനം പാലിക്കുകയും തൊഴിലാളികളെ നിയന്ത്രിക്കുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമെന്നാണ് അര്‍ഥം.

ആഗോളവല്‍ക്കരണത്തിലെ മുഖ്യഘടകമായ സ്വകാര്യവല്‍ക്കരണം കെജ്രിവാള്‍ പൂര്‍ണമായി സ്വീകരിക്കുന്നു. മുതലാളിത്തത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു. മുതലാളിത്തത്തെ ആഘോഷിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തുന്ന വേറൊരു പാര്‍ടി ഇന്ത്യയിലുണ്ടോയെന്ന് സംശയമാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം അതാണെങ്കിലും അവര്‍ അതു പറയാറില്ല. ഭരണഘടനയുടെ പീഠികയില്‍ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണ്; അതും ഇപ്പോള്‍ അധികമാരും പറയാറില്ല. "സാകല്യവളര്‍ച്ച" നേടിയെടുക്കാന്‍ ബിസിനസിന് കഴിയുമെന്നാണ് കെജ്രിവാള്‍ പ്രസ്താവിച്ചത്. അബദ്ധജടിലമാണ് ഈ പ്രസ്താവന. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയാണ് സാകല്യവളര്‍ച്ച. മന്‍മോഹന്‍സിങ് തന്നെ ഈ പദപ്രയോഗം തുടങ്ങിയിട്ട് അധികം നാളായില്ല. ആഗോളവല്‍ക്കരണ വികസനമാതൃകയില്‍ സാകല്യവളര്‍ച്ച സാധ്യമല്ല. ഈ നവലിബറല്‍ മാതൃകയില്‍ വളര്‍ച്ചയേ ഉള്ളൂ. നീതിയില്ല. നീതിയില്ലാത്ത വളര്‍ച്ച സാകല്യമല്ല. വളര്‍ച്ചയോടൊപ്പം നീതിപൂര്‍വകമായ വിതരണവും വേണം.

നവലിബറല്‍ സാമ്പത്തികമാതൃക ജനങ്ങളില്‍ ഭൂരിപക്ഷത്തെയും പിന്തള്ളുകയോ, പുറന്തള്ളുകയോ ചെയ്യുന്നു. അതിന് എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളാനോ, ഉള്‍പ്പെടുത്താനോ കഴിയുകയില്ല. ആരുടെ പക്ഷത്താണ് കെജ്രിവാള്‍? ആരുടെ താല്‍പ്പര്യങ്ങള്‍ക്കായാണ് ആപ്പ് നിലകൊള്ളുന്നത്? ജനപക്ഷത്തല്ല, കോര്‍പറേറ്റുകളുടെ പക്ഷത്താണ്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കല്ല, കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്. മേധാ പട്കറും സാറാ ജോസഫുമൊക്കെ ആപ്പിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം അംഗീകരിച്ചുവോ? ഒരു പ്രധാന കാര്യത്തില്‍ കൂടെ ആപ്പ് നയം വ്യക്തമാക്കണം. ബിജെപി നേതാക്കളെ, മോഡിയെ ഉള്‍പ്പെടെ കെജ്രിവാളും കൂട്ടരും അഴിമതിക്കാരെന്ന് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയുള്ള പ്രസ്താവനകളില്‍ വര്‍ഗീയതയ്ക്കെതിരെയുള്ള നിലപാടോ, ഹിന്ദുത്വ അജന്‍ഡയ്ക്കെതിരെയുള്ള വിമര്‍ശനമോ കാണുന്നില്ല. മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ആപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആം ആദ്മി പാര്‍ടി കോണ്‍ഗ്രസിനും ബിജെപിക്കും ബദലല്ല. ആ കക്ഷികള്‍ ഒരുമിച്ച് സംരക്ഷിക്കുന്ന നവലിബറല്‍ ക്യാമ്പില്‍തന്നെയാണ് ആപ്പ് ഇടം കണ്ടെത്തിയിരിക്കുന്നത്. കോര്‍പറേറ്റ് പക്ഷത്തുള്ള ആപ്പ് ജനപക്ഷത്തുള്ള ഇടതുപക്ഷത്തിന് വെല്ലുവിളിയല്ല.

*
നൈനാന്‍ കോശി

ബാങ്കിംഗ്‌ നിയമഭേദഗതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും

ലോകത്ത്‌ സമാനതകൾ ഇല്ലാത്ത ഒരു ബാങ്കിംഗ്‌ സംവിധാനമാണ്‌ ഇന്ത്യയിൽ പടുത്തുയർത്തപ്പെട്ടത്‌. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നിർണ്ണായകമായ പങ്ക്‌ വഹിക്കാൻ ബാങ്കുകൾക്ക്‌ കഴിയത്തക്കവിധത്തിലാണ്‌ ബാങ്കിംഗ്‌ നിയമങ്ങൾക്ക്‌ ഭരണകൂടം രൂപം കൊടുത്തത്‌. ഇതിനായി നിരവധി നിയമങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തോടെ കൊണ്ടുവരപ്പെട്ടു. ഓരോ ഘട്ടങ്ങളിലും വളരെ ഗൗരവകരമായ ചർച്ചകൾ പാർലമെന്റിൽ നടത്തിക്കൊണ്ടാണ്‌ ഈ നിയമങ്ങൾ കൊണ്ടുവന്നത്‌. ഇതിന്റെ ഫലമായി ബാങ്കുകളുടെ മേൽ വലിയ സാമൂഹ്യ നിയന്ത്രണങ്ങൾ ഉണ്ടായി. സ്വകാര്യ ബാങ്കുകൾ പോലും സമാഹരിക്കുന്ന നിക്ഷേപങ്ങൾ തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താൻ ഉടമകൾക്ക്‌ കഴിയാതായി. ബാങ്കുകൾ തകർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കുന്നതിനും വികസനപ്രവർത്തനങ്ങൾക്ക്‌ ആഭ്യന്തര വിഭവസമാഹരണം നടത്താനും ഇതുവഴി കഴിഞ്ഞു. രാജ്യത്ത്‌ വികസനമുണ്ടായതോടൊപ്പം ബാങ്കുകളും വളർന്നു. കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിച്ചതോടെ കാർഷിക വ്യവസായ-വ്യാപാരമേഖലകൾ വളർന്നു.

എന്നാൽ 1991 ൽ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ബാങ്കിംഗ്‌ മേഖലയിലെ പരിഷ്ക്കാരങ്ങളും ആരംഭിച്ചു. നരസിംഹം കമ്മറ്റി മുതൽ രഘുറാം രാജൻ കമ്മറ്റി വരെയുള്ള പഠന കമ്മറ്റികൾ ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയുടെ അലകും പിടിയും മാറത്തക്കവിധത്തിലുള്ള പരിഷ്ക്കാരങ്ങൾ നിർദ്ദേശിച്ചു. മുൻഗണനാ വായ്പകൾ നിർത്തലാക്കുക, നഷ്ടത്തിലാണെന്നു പറഞ്ഞുകൊണ്ട്‌ പൊതുമേഖലാ ബാങ്കുകൾ പൂട്ടുക, പൊതുമേഖലാ ബാങ്കുകളുടെ ലയനങ്ങൾ നടത്തി എണ്ണം കുറയ്ക്കുക, പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി പങ്കാളിത്തം 33 ശതമാനമായി കുറയ്ക്കുക തുടഹ്ങ്ങിയ വളരെ പ്രതിലോമകരമായ നിരവധി നിർദ്ദേശങ്ങൾ ഇവയിൽ ഉണ്ടായിരുന്നു. ബാങ്ക്‌ ജീവനക്കാർ ബാങ്കിനകത്തും ഇടതുപക്ഷ പാർട്ടികൾ തെരുവിലും വലിയ പ്രതിരോധമുയർത്തിയത്‌ കാരണം ഈ നടപടികൽ പലതുമവർക്ക്‌ നടപ്പിലാക്കാനായില്ല.

ബാങ്കിംഗ്‌ മേഖലയിൽ നിലനിന്നിരുന്ന നിയമങ്ങൾ ഈ പരിഷ്ക്കാരങ്ങൾക്ക്‌ വിലങ്ങുതടിയായി നിന്നു. ഒന്നാം യു.പി.എ. സർക്കാരിന്റെ ഭരണകാലയളവിൽ ബാങ്കിംഗ്‌ നിയമങ്ങളെ പരിഷ്ക്കാരങ്ങൾക്കനുസൃതമായി എങ്ങനെയൊക്കെ മാറ്റണമെന്ന്‌ പരിശോധിക്കാനായി ജസ്റ്റിസ്‌ ശ്രീകൃഷ്ണ അദ്ധ്യക്ഷനായി Financial Sector Legislative Reforms Commission നെ നിയോഗിക്കുകയുണ്ടായി. കമ്മീഷൻ രാജ്യത്ത്‌ നിലനിൽക്കുന്ന പ്രധാന ബാങ്കിംഗ്‌ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട്‌ റിപ്പോർട്ട്‌ നൽകിയതിനെ തുടർന്ന്‌ രണ്ടാം യു.പി.എ. സർക്കാർ ഇത്‌ പരിഗണിച്ചുകൊണ്ട്‌ രാജ്യത്തെ പ്രധാനപ്പെട്ട എട്ടു ബാങ്കിംഗ്‌ നിയമങ്ങളെ ഒറ്റയടിക്ക്‌ പരിഷ്ക്കരിക്കാൻ കഴിയത്തക്കവിധത്തിൽ ബാങ്കിംഗ്‌ നിയമ(ഭേദഗതി) നിയമം ലോക്സഭയിൽ അവതരിപ്പിക്കുകയും 2012 ഡിസംബർ 18 ന്‌ പാസ്സാക്കുകയും ചെയ്തു.

താഴെ പറയുന്ന നിയമങ്ങളാണ്‌ ഒറ്റയടിക്ക്‌ ഭേദഗതി ചെയ്യപ്പെട്ടത്‌.

1.    1949 ലെ ബാങ്കിംഗ്‌ റെഗുലേഷൻ നിയമം.
2.    1955 ലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിയമം.
3.    1959 ലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (സബ്സിഡിയറി ബാങ്കുകൾ) നിയമം.
4.    1970 ലെ ബാങ്ക്‌ ദേശസാൽക്കരണ നിയമം (14 ബാങ്കുകൾ).
5.    1980 ലെ ബാങ്ക്‌ ദേശസാൽക്കരണ നിയമം (6 ബാങ്കുകൾ).
6.    1976 ലെ റീജിണൽ റൂറൽ ബാങ്ക്സ്‌ നിയമം.
7.    2002 ലെ ബഹു സംസ്ഥാന സഹകരണ സംഘ നിയമം.
8.    സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങൾ.

2002 ലെ കോംപറ്റീഷൻ നിയമത്തിലെ ഒരു വകുപ്പിന്റെ ഭേദഗതി ബിൽ പാസ്സാക്കുന്ന സന്ദർഭത്തിൽ ഉപേക്ഷിച്ചു. ബാങ്ക്‌ ലയനങ്ങൾക്ക്‌ കോംപറ്റീഷൻ കമ്മീഷൻ അനുമതി ആവശ്യമില്ല എന്ന ഭേദഗതിയാണ്‌ ഇതുമൂലം ഒഴിവായത്‌. ബി.ജെ.പി.യുടെ പിന്തുണ നേടാൻ ഉണ്ടാക്കിയ ഒത്തുതീർപ്പ്‌ ഫോർമുലയാണിത്‌. അതുകൂടാതെ തന്നെ ലയനങ്ങൾക്കാക്കം കൂട്ടാനുള്ള നടപടികൾ ഭേദഗതികളിലുണ്ട്‌. നിയമഭേദഗതിയുടെ പരമമായ ലക്ഷ്യങ്ങൾ രണ്ടാണ്‌. ഒന്ന്‌, പൊതുമേഖലാ ബാങ്കുകളുടെ പൊതു ഉടമസ്ഥതയും നിയന്ത്രണവും സ്വകാര്യ മൂലധന താൽപര്യങ്ങൾക്കനുകൂലമായി വിട്ടൊഴിയുക, രണ്ട്‌, ഇന്ത്യയിലെ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച്‌ വൻകിട ബാങ്കുകളാക്കി മാറ്റുക.

2008 ലെ ആഗോള സാമ്പത്തിക തകർച്ചയിൽ നിന്ന്‌ ഇന്ത്യൻ ധനകാര്യ മേഖലയെ കാത്തുപരിപാലിച്ചത്‌ ബാങ്കുകളുടെ പൊതു ഉടമസ്ഥതയും റിസർവ്വ്‌ ബാങ്കിന്റെ ശക്തമായ നിയന്ത്രണവുമാണ്‌. ഈ രണ്ട്‌ അനുകൂല ഘടകങ്ങളെയും സ്വയം കൈവെടിയുകയാണ്‌ നിയമഭേദഗതിയുടെ ഒന്നാമത്തെ ലക്ഷ്യം.

ബാങ്കുകൾ നമ്മുടെ സമ്പദ്ഘടനയുടെ നാഡീ ഞരമ്പുകളാണ്‌. സമ്പദ്ഘടനയുടെ എല്ലാഭാഗത്തേക്കും പണം എത്തുന്നത്‌ ഈ സംവിധാനത്തിലൂടെയാണ്‌. ലാഭാധിഷ്ഠിതമായ ഊഹക്കച്ചവടരംഗത്തേക്ക്‌ ബാങ്കുകൾ കേന്ദ്രീകരിച്ചാൽ ഉൽപാദനമേഖല തകർച്ചയിലേക്ക്‌ നീങ്ങും. റിസർവ്വ്‌ ബാങ്കിന്റെ നിയന്ത്രണങ്ങൾ കുറയ്ക്കുമ്പോൾ ഇതാണ്‌ സംഭവിക്കുക. അമേരിക്കയിലും, യൂറോപ്പിലുമൊക്കെ സാമ്പത്തിക തകർച്ചയ്ക്ക്‌ വഴിവച്ചത്‌ ബാങ്കുകളെ കയറൂരിവിട്ടതാണ്‌.

ബാങ്കിംഗ്‌ ലയനങ്ങൾ ശക്തിപ്പെടുത്തലാണ്‌ നിയമഭേദഗതികളുടെ രണ്ടാമത്തെ ലക്ഷ്യം. കേവലം പൊതുമേഖലാ ബാങ്കുകളുടെ ലയനം കൊണ്ടുവന്നിരിക്കുന്ന നടപടിയല്ലിത്‌. പൊതുമേഖലാ ബാങ്കുകളും നാടനും മറുനാടനുമായ സ്വകാര്യ ബാങ്കുകളും തമ്മിൽ ലയിക്കാനവസരമൊരുക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇന്ത്യൻ ബാങ്കിംഗ്‌ മേഖല താമസംവിനാ വിദേശകുത്തക ബാങ്കുകളുടെ കൈപ്പിടിയിലൊതുങ്ങുന്നതിനാണിത്‌ വഴിവെക്കുക.

എന്തിനാണിത്ര പൊതുമേഖലാ ബാങ്കുകൾ എന്ന ചോദ്യമുയർത്തുന്ന കേന്ദ്രസർക്കാർ പുതിയ ബാങ്കുകൾ തുടങ്ങാൻ കോർപ്പറേറ്റുകൾക്ക്‌ ലൈസൻസ്‌ നൽകുകയാണ്‌. പണ്ട്‌ ബാങ്കുകൾ നടത്തിയിരുന്ന കുത്തകകൾ എല്ലാംതന്നെ ബാങ്കിംഗ്‌ ലൈസൻസിന്‌ അപേക്ഷ  സമർപ്പിച്ചിട്ടുണ്ട്‌. വൻതോതിൽ കിട്ടാക്കടങ്ങൾ വരുത്തിയിട്ടുള്ള കുത്തകകൾ വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ലയനം വഴി വൻകിട ബാങ്കുകളെ സൃഷ്ടിക്കലല്ല ബഹുരാഷ്ട്ര കുത്തകകൾക്ക്‌ ഇന്ത്യൻ ബാങ്കിംഗ്‌ മേഖല കൈപ്പിടിയിലൊതുക്കാൻ സഹായിക്കുകയാണ വരുടെ ലക്ഷ്യം.

വോട്ടവകാശ പരിധിയുയർത്തിയതാണ്‌ ബാങ്കിംഗ്‌ നിയമഭേദഗതിയിലെ പ്രധാന മാറ്റം. ദേശസാൽകൃത ബാങ്കുകളിലെ സ്വകാര്യ വോട്ടവകാശപരിധി ഒരു ശതമാനത്തിൽ നിന്നും 10 ശതമാനമായിട്ടാണ്‌ ഉയർത്തിയത്‌. പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി ഓഹരിവിൽപ്പന വഴി കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട ഭേദഗതി വലിയ പ്രത്യാഘാതങ്ങൾക്ക്‌ വഴിവെക്കും. സ്വകാര്യ, വിദേശ ഓഹരിയുടമകൾ ബാങ്കുകളുടെ ബോർഡിൽ കയറിപ്പറ്റുകയും ബാങ്കുകളുടെ പ്രവർത്തനരീതിയിൽ മാറ്റംവരുത്തുകയും ചെയ്യും. ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത തന്നെ നഷ്ടമാവും. ഇതിനകം ഇന്ത്യയിലെ 10 പൊതുമേഖലാ ബാങ്കുകളിൽ വിദേശികൾക്ക്‌ 8 ശതമാനം മുതൽ 15 ശതമാനം വരെ ഓഹരിയുണ്ട്‌. നിയമഭേദഗതി വരുന്നതിനു മുമ്പുതന്നെ വിദേശികൾക്ക്‌ ഇത്രമാത്രം നമ്മുടെ ബാങ്കുകളിൽ നുഴഞ്ഞുകയറാൻ സാധിച്ചത്‌ വളരെ ഗൗരവതരമായി കാണേണ്ടതുണ്ട്‌.

സ്വകാര്യ ബാങ്കുകളിലെ സ്ഥിതി വളരെ ഗുരുതരമാണ്‌. വിദേശികൾക്ക്‌ 74 ശതമാനം വരെ ഓഹരികൾ സ്വകാര്യ ബാങ്കുകളിൽ കൈയ്യടക്കാനാവും. ഇതുവരെ സ്വകാര്യ ബാങ്കുകളിൽ 74 ശതമാനം ഓഹരിയുണ്ടായാലും പരമാവധി 10 ശതമാനം വോട്ടവകാശമേ ലഭിച്ചിരുന്നുള്ളു. ഇത്‌ പുതിയ നിയമഭേദഗതിയിലൂടെ 26 ശതമാനമായുയർത്തി. ആനുപാതിക വോട്ടവകാശം കൊണ്ടുവരാനാണ്‌ യു.പി.എ. സർക്കാർ ശ്രമിച്ചത്‌. വ്യാപകമായ എതിർപ്പു കാരണം 26 ശതമാനമാക്കി ചുരുക്കിയതാണ്‌. രണ്ടു കുത്തകകൾ ശ്രമിച്ചാൽ തന്നെ ഒരു സ്വകാര്യ ബാങ്കിനെ തങ്ങളുടെ വരുതിയിൽ നിർത്താൻ കഴിയും എന്നതാണ്‌ നിയമഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സ്ഥിതി.

റിസർവ്വ്‌ ബാങ്കിന്റെ അനുമതിയോടെ മേലിൽ ആർക്കും അഞ്ചുശതമാനത്തിലധികം ഓഹരികളും വോട്ടവകാശവും നേടാനാവും എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥയുണ്ട്‌. പടിപടിയായി പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇത്‌ കുത്തകകൾക്ക്‌ അവസരമൊരുക്കും.

ബാങ്കിംഗ്‌ നിയമഭേദഗതിയിലൂടെ ഏറ്റവും വലിയ പ്രത്യാഘാതമുളവാക്കാൻ പോകുന്നത്‌ അംഗീകൃത കടപ്പത്രത്തിന്റെ നിർവ്വചനം വിപുലീകരിച്ചതാണ്‌. വൻകിട കോർപ്പറേറ്റ്‌ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളും മേലിൽ അംഗീകൃത സെക്യൂരിറ്റിയുടെ നിർവ്വചനത്തിൽ ഉൾപ്പെടും. ഇത്‌ രാജ്യത്തെ വികസനപ്രവർത്തനങ്ങളെയാകെ അട്ടിമറിക്കും. ബാങ്കുകളിൽ നിന്നും കടപ്പത്രം മുഖേന സമാഹരിക്കുന്ന പണമാണ്‌ സർക്കാർ വികസനപ്രവർത്തനങ്ങൾക്കും പഞ്ചവത്സര പദ്ധതികൾക്കുമായി ഉപയോഗപ്പെടുത്തുന്നത്‌. രാജ്യത്ത്‌ കൃഷിയും, ജലസേചന സൗകര്യങ്ങളും, വൈദ്യുതിയുല്‍പ്പാദനവും, പശ്ചാത്തല വികസനവുമൊക്കെ ഇത്തരത്തിൽ സമാഹരിച്ച പണം വഴിയാണ്‌ നടത്തിയിരുന്നത്‌. നിയമഭേദഗതിയിലൂടെ ബാങ്കുകളിലെ നിക്ഷേപം കുത്തകകൾക്ക്‌ സമാഹരിക്കാനാണ്‌ അവസരം ഒരുക്കിക്കൊടുക്കുന്നത്‌. സർക്കാരിന്റെ ആഭ്യന്തര വിഭവ സമാഹരണത്തിനുള്ള മാർഗ്ഗമാണിവിടെ അടയ്ക്കുന്നത്‌. കൂടുതൽ വിദേശമൂലധനത്തെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണിതുവഴി ഉണ്ടാകാൻ പോകുന്നത്‌. എഴുപതുകളുടെ അവസാനം സാമ്രാജ്യത്വ ഉപാധികൾ തള്ളിക്കളഞ്ഞുകൊണ്ട്‌ ബാങ്കുകളെ ദേശസാൽക്കരിച്ചുകൊണ്ട്‌ ആഭ്യന്തരവിഭവ സമാഹരണം നടത്തിയ ശ്രീമതി. ഇന്ദിരാഗാന്ധിയുടെ നടപടിയാണ്‌ പിൻമുറക്കാർ തള്ളിപ്പറയുന്നത്‌.

രണ്ടു നിയമഭേദഗതികൾ കൂടി യു.പി.എ. സർക്കാറിന്റെ പരിഗണനയിലുണ്ട്‌. ഗ്രാമീണബാങ്കുകളെ ബാധിക്കുന്ന RRB നിയമഭേദഗതിയും, നബാർഡ്‌ നിയമഭേദഗതിയുമാണ്‌. നിലവിൽ ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരി സ്പോൺസർ ബാങ്കിനും 35 ശതമാനം ഓഹരി കേന്ദ്രസർക്കാരിനും 15 ശതമാനം ഓഹരി സംസ്ഥാനസർക്കാരുകൾക്കുമാണുള്ളത്‌. 2013 ഏപ്രിൽ 24 ന്‌ പാര്‍ലമെന്റിൽ അവതരിപ്പിച്ച ആർ.ആർ.ബി. നിയമഭേദഗതിയിൽ ലക്ഷ്യമിടുന്നത്‌ ഗ്രാമീണ ബാങ്കുകളുടെ മൂലധനം 50 കോടിയിൽ നിന്നും 500 കോടിയാക്കി മാറ്റാനും, ഗ്രാമീണ ബാങ്കുകളുടെ 49 ശതമാനം ഓഹരികൽ സ്വകാര്യമേഖലയ്ക്ക്‌ കൈമാറാനുമാണ്‌. ബില്ലിൽ പറയുന്നത്‌ കേന്ദ്രസർക്കാരിനും, സ്പോൺസർ ബാങ്കിനും കൂടി 51 ശതമാനം ഓഹരി മതിയെന്നാണ്‌.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഓഹരി പങ്കാളിത്തം ഗ്രാമീണ ബാങ്കിൽ അവസാനിപ്പിക്കാനാണ്‌ ബിൽ ലക്ഷ്യമിടുന്നത്‌. 49 ശതമാനം ഓഹരി കൈപ്പിടിയിലൊതുക്കുന്നവരുടെ പ്രതിനിധികൾ ഡയറക്ടർ ബോർഡിൽ കയറിക്കൂടുകയും ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യും. ഇതോടൊപ്പം തന്നെ കോർപ്പറേറ്റുകൾക്ക്‌ ഗ്രാമീണ ബാങ്കുകളെ ഏറ്റെടുക്കാനും അവസരമൊരുക്കുമെന്ന്‌ ധനമന്ത്രിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു.

നബാർഡ്‌ നിയമഭേദഗതി

2010 സെപ്തംബർ 16 ന്‌ കേന്ദ്രസർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷനിലൂടെ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (RBI) കൈവശമുണ്ടായിരുന്ന നബാർഡിന്റെ 72.5% ഓഹരികളിൽ നിന്ന്‌ 71.5% ഓഹരികൾ കേന്ദ്രസർക്കാരിന്‌ കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. നബാർഡിന്റെ മുഴുവൻ ഓഹരികളും കേന്ദ്രസർക്കാരിലേക്ക്‌ മാറ്റണമെന്ന തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ കൈമാറ്റം നടന്നത്‌. ഇതോടെ നബാർഡിന്റെ ഓഹരികളുടെ 99 ശതമാനവും കേന്ദ്രസർക്കാറിന്റെ കൈവശമായി. ഞആക യുടെ പക്കൽ ഒരു ശതമാനവും.

ഈ ഒരു ശതമാനം ഓഹരി കൂടി കേന്ദ്രസർക്കാറിന്‌ കൈമാറണമെങ്കിൽ നബാർഡ്‌ ആക്ടിൽ ഭേദഗതി വരുത്തണം. ഈ ഉദ്ദേശത്തോടെ നബാർഡ്‌ (ഭേദഗതി) ബിൽ 2013 കഴിഞ്ഞ ബജറ്റ്‌ സമ്മേളന സമയത്ത്‌ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. ബിൽ സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌.

ബില്ലിൽ നബാർഡിന്റെ മൂലധനം 5,000 കോടിയിൽ നിന്നും 20,000 കോടിയായി ഉയർത്തുന്നതിനുള്ള നിർദ്ദേശമുണ്ട്‌. എന്നാൽ ഇതിനായി അധികം വേണ്ടിവരുന്ന 15,000 കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ച്‌ ബില്ലിൽ ഒരു സൂചനയുമില്ല. നബാർഡിന്റെ 49% വരെ ഓഹരികൾ വിപണിയിലേയ്ക്ക്‌ തിരിച്ചുവിടാമെന്ന്‌ ഇപ്പോൾ തന്നെ നിലനിൽക്കുന്ന നബാർഡ്‌ ആക്ടിലെ വ്യവസ്ഥയുമായി ഇതിനെ ചേർത്ത്‌ വായിക്കുമ്പോൾ ഈ 15,000 കോടി രൂപയുടെ ഒരു ഭാഗം സ്വകാര്യമേഖലയിൽ നിന്നായിരിക്കില്ലേ സ്വരൂപിക്കപ്പെടുക എന്ന സംശയം ബലപ്പെടുന്നുണ്ട്‌.

മാത്രവുമല്ല, ഇന്ത്യയിലെയോ ഏതെങ്കിലും വികസ്വര രാജ്യങ്ങളിലെയോ ഗ്രാമീണ-കാർഷികമേഖലകളെക്കുറിച്ച്‌ ലേശം പോലും അവബോധമോ അനുഭവങ്ങളോ ഇല്ലാത്ത അമേരിക്കൻ കമ്പനിയായ ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പിന്റെ (BCG) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2010 മുതൽ നബാർഡിൽ ഒരു പുന:ക്രമീകരണം (repositioning) നടക്കുകയാണ്‌. കൺസൾട്ടിംഗ്‌ ഫീസായി നബാര്‍ഡ്‌ ബി.സി.ജി.യ്ക്ക്‌ നൽകിയത്‌ 20 കോടിയോളം രൂപയാണ്‌. എന്നാൽ ഇത്രയും വലിയ തുക കൈപ്പറ്റിയ ബി.സി.ജി. നബാർഡിന്‌ ഒരു വരിപോലും റിപ്പോർട്ടായി എഴുതി നൽകിയിട്ടില്ല. ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചില ഉൾക്കാഴ്ചകൾ (insights) മുന്നോട്ടു വയ്ക്കുക മാത്രമാണ്‌ ചെയ്തത്‌. ഈ ഉൾക്കാഴ്ചകൾ എല്ലാം തന്നെ ഗ്രാമീണ പുരോഗതിക്കായി വായ്പയും സേവനവും ലഭ്യമാക്കുക എന്ന നബാർഡിന്റെ സ്ഥാപക ലക്ഷ്യത്തെ തന്നെ മാറ്റിമറിച്ച്‌, സ്വകാര്യമേഖലയിലെ വൻകുത്തകകളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സ്ഥാപനമായി ഇതിനെ മാറ്റുന്നതിനെ പിൻതുണക്കുന്നവയാണ്‌. ബി.സി.ജി.യുടെ ഉൾക്കാഴ്ചകളും ഓഹരി 20,000 കോടി രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നബാർഡ്‌ ബില്ലിലെ ഭേദഗതികളും നബാർഡിനെ സ്വകാര്യവത്ക്കരണത്തിന്റെ പാതയിലേക്ക്‌ കൊണ്ടുപോകുന്നതിനാണ്‌ ശ്രമിക്കുന്നത്‌.

കാർഷികമേഖലയേയും ഗ്രാമീണ ജനതയേയും വളരെ പ്രതികൂലമായി ബാധിക്കുന്ന നടപടികളാണ്‌ ഗ്രാമീണ ബാങ്ക്‌ നിയമഭേദഗതിയും നബാർഡ്‌ നയിമഭേദഗതിയും. ഈ നിയമഭേദഗതികളോടെ നമ്മുടെ രാജ്യത്ത്‌ നാം വളർത്തിയെടുത്ത സാമൂഹ്യ ബാങ്കിംഗ്‌ എന്ന സങ്കൽപ്പം തന്നെ തകർന്നടിയുകയാണ്‌. ചൈനയേ പോലുള്ള രാജ്യങ്ങൾ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും അവയെ ഉപയോഗപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടത്തുന്നതും നമ്മുടെ ഭരണാധികാരികൾ കാണുന്നില്ല. അവർ ബാങ്കിംഗ്‌ മേഖല കൂടി സാമ്രാജ്യത്വ കുത്തകകൾക്ക്‌ അടിയറ വെക്കാനുള്ള പരിശ്രമത്തിലാണ്‌. വമ്പിച്ച പ്രതിഷേധം ഇത്തരം നടപടികൾക്കെതിരെ രാജ്യത്ത്‌ വളർന്നുവരണം. നിയമം ഭേദഗതി ചെയ്താലും ഇതൊന്നും നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക്‌ പ്രക്ഷോഭങ്ങൾ വളർന്നുവരണം. 1991 മുതൽ ബി.ഇ.എഫ്‌.ഐ. അതിനാണ്‌ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

നവലിബറൽ നയങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

നവലിബറൽ നയങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

രണ്ട്‌ പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഏൽപ്പിച്ചിരിക്കുന്ന ആഘാതങ്ങൾ അതീവഗുരുതരമാണ്‌.  ധനമൂലധനം ചെലുത്തുന്ന സമഗ്രമായ ആധിപത്യത്തിന്റെ ഫലമായി രാജ്യത്തെ ജനാധിപത്യവും, ജനാധിപത്യ സ്ഥാപനങ്ങളും അതീവ ദുർബ്ബലമായിരിക്കുന്നു.

1991-ൽ വിദേശ നാണ്യശേഖരം ശൂന്യമായ സാഹചര്യത്തിന്റെ പേരിലാണ്‌ ഇന്ത്യ പുതിയ സാമ്പത്തിക നയത്തിലേക്ക്‌ ചുവട്‌ മാറ്റിയത്‌.  അതായത്‌ സമ്പദ്‌ വ്യവസ്ഥയിൽ ആവശ്യമായത്ര മൂലധനം സർക്കാരിന്റെ പക്കലില്ലാത്തതുകൊണ്ട്‌ വിദേശനിക്ഷേപങ്ങൾ എല്ലാ മേഖലകളിലേക്കും സ്വാഗതം ചെയ്യുകയെന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌.  അങ്ങനെ സ്വദേശിയും വിദേശിയുമായ മൂലധനത്തിന്‌ സമസ്ത മേഖലകളിലും കടന്നുകയറാനും മുതൽ മുടക്കാനും ലാഭം നേടാനുമുള്ള സ്വാതന്ത്ര്യവും നൽകപ്പെട്ടു.  ഇത്‌ രാജ്യത്ത്‌ വികസനവും, പുരോഗതിയും, മെച്ചപ്പെട്ട ജീവിതനിലവാരവും തൊഴിലുകളും ഉറപ്പ്‌ വരുത്തുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം.  ഈ നയംമാറ്റത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി സ്വകാര്യവൽക്കരിക്കപ്പെട്ടു.  1947-ൽ ആവിഷ്കരിച്ച വ്യവസായ നയം ഏറെക്കുറെ പൂർണ്ണമായിത്തന്നെ ഉപേക്ഷിക്കപ്പെട്ടു.  കുടിൽ വ്യവസായങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിങ്ങനെ ഉണ്ടായിരുന്ന വേർതി­രിവുകളും, സംരക്ഷണ ഭിത്തികളും ഇല്ലാതാക്കി.  കുത്തകനിയന്ത്രണ നിയമത്തിനു പകരം വിപണി മത്സരത്തിനുള്ള പുതിയ നിയമം നടപ്പിൽ വരുത്തിക്കൊണ്ട്‌ ഈ മേഖലകളെയൊക്കെ കടുത്ത മത്സരത്തിനു തുറന്നുകൊടുത്തു.  ഇതിന്റെ പരിണിതഫലമായി ദശലക്ഷക്കണക്കിന്‌ കുടിൽ-ചെറുകിട വ്യവസായങ്ങളാണ്‌ തകർന്നത്‌.  കോടിക്കണക്കിന്‌ ആളുകൾക്ക്‌ ജീവസന്ധാരണം നഷ്ടപ്പെട്ടു.

കാർഷിക മേഖലയിൽ പുതിയ സാമ്പത്തികനയം പ്രധാനമായും രണ്ട്‌ തരത്തിലാണ്‌ നടപ്പാക്കപ്പെട്ടത്‌.  ഒന്ന്‌, വിത്തിനും, വളത്തിനും, ജലത്തിനും, വൈദ്യുതിക്കും ലഭിച്ചിരുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ അല്ലെങ്കിൽ ഇല്ലാതാക്കൽ.  രണ്ട്‌, പൊതു­മേഖലാ ബാങ്കുകളിൽ നിന്ന്‌ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന വായ്പകൾ നിർത്തലാക്കൽ.  ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചു!  സ്വതന്ത്ര വ്യാപാരക്കരാറുകൾ വഴി വിദേശ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്‌ ഒഴുകി.  വിപണിയിലെ ഇടത്തട്ടുകാരുടെ ചൂഷണവും, സംഭരണ-വിതരണ കാര്യങ്ങളിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ മുതൽ മുടക്കുന്നതിന്‌ സർക്കാർ കൂട്ടാക്കാത്തതും കൂടി ആയപ്പോൾ കാർഷികമേഖല തകർന്നു.  അങ്ങനെ ആത്മഹത്യയിൽ അഭയം തേടിയ ലക്ഷക്കണക്കിന്‌ കൃഷിക്കാരുടെ കഥകൾ നാം ഏറെ കേട്ടുകഴിഞ്ഞു.   ലക്ഷക്കണക്കിന്‌ ചെറുകിട-ഇടത്തരം കൃഷിക്കാർ കർഷകത്തൊഴിലാളികളായി മാറി.  വലിയൊരു വിഭാഗം നഗരമേഖലകളിലേക്ക്‌ കുടിയേറാൻ നിര്‍ബന്ധിതരായി.  രാജ്യത്ത്‌ ശക്തിപ്പെട്ടുവരുന്ന തീവ്രവാദ വിഘടനവാദ പ്രവണതകൾക്ക്‌ തഴച്ചുവളരാൻ വളക്കുറുള്ള മണ്ണൊരുക്കലാണ്‌ ഈ പ്രക്രിയയിലൂടെ നടക്കുന്നത്‌. 

ധനമേഖല പ്രധാന കേളീരംഗം

ബാങ്കിംഗ്‌, ഇൻഷുറൻസ്‌, ഓഹരി, കടപ്പത്ര, പണമേഖലകൾ ഉൾക്കൊള്ളുന്ന ധനമേഖലയാണ്‌ ആഗോളവൽക്കരണ നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കേളീരംഗം.  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്നതിൽ പരിമിതമായ നേട്ടം മാത്രമേ സർക്കാരിന്‌ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ  എന്ന ധാരണ തീർത്തും തെറ്റാണ്‌.  49 ശതമാനമാണ്‌ സ്വകാര്യ മേഖലയുടെ പങ്കെങ്കിലും, ബാങ്കുകളുടെ നയങ്ങളെ നിർണ്ണായകമായി സ്വാധീനിക്കുന്നത്‌ ഇന്ന്‌ അവരാണ്‌.  ഓരോ വർഷാറുതിയിലും കൂടുതൽ കൂടുതൽ ലാഭവിഹിതം പ്രഖ്യാപിക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ്‌ ബാങ്കുകൾ.  തന്മൂലം ലാഭം കുറഞ്ഞ ബിസിനസ്സുകളിൽ നിന്ന്‌ അടിക്കടി പിൻവാങ്ങുകയും, ലാഭസാദ്ധ്യതയുള്ളതും, എന്നാൽ അപകടം പിടിച്ചതുമായ ഏർപ്പാടുകളിൽ കൂടുതൽ പണം മുടക്കുകയും ചെയ്യുകയാണ്‌ ബാങ്കുകൾ.  ഉൾച്ചേർന്ന വളർച്ചയെക്കുറിച്ച്‌ വായ്തോരാതെ പ്രചാരണം നടത്തുകയും, മറുവശത്ത്‌ എല്ലാ സേവനങ്ങളുടേയും നിരക്ക്‌ ഭീമമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  വായ്പകൾ നിഷേധിച്ചുകൊണ്ട്‌ ജനകോടികളെ ബാങ്കിംഗ്‌ മേഖലയിൽ നിന്ന്‌ പുറന്തള്ളുകയാണ്‌.

ഇൻഷുറൻസ്‌ മേഖലയിൽ സ്വകാര്യ-വിദേശ കമ്പനികൾക്ക്‌ വിപണി തുറന്നുകൊടുത്തുകൊണ്ട്‌ അനാരോഗ്യകരമായ മത്സരത്തിന്‌ കളമൊരുക്കുക മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി നൽകുന്ന പോളിസികൾക്ക്‌ ലഭ്യമായ സർക്കാർ ഗാരന്റി പിൻവലിക്കുകയും ചെയ്യുകയാണ്‌.  എൽ.ഐ.സി പ്രീമിയം ഇനത്തിൽ ശേഖരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയിൽ വലിയ പങ്കും ഓഹരിക്കമ്പോളത്തിലേക്കാണ്‌ ഇപ്പോൾ ഒഴുക്കുന്നത്‌.  ഒരു കാലത്ത്‌ രാജ്യത്തെ പശ്ചാത്തല സൗകര്യ പദ്ധതികൾക്കുവേണ്ടി സർക്കാർ വിനിയോഗിച്ചിരുന്ന ദീർഘകാല ധനസ്രോതസ്സായിരുന്നു ഈ പണം.

രാജ്യത്തെ ആഭ്യന്തര സമ്പാദ്യത്തിന്റെ മുഖഘടകങ്ങളാണ്‌ ബാങ്ക്‌ നിക്ഷേപങ്ങളും, ഇൻഷുറൻസ്‌ പ്രീമിയവും.  ഹ്രസ്വകാല-ഇടക്കാല വായ്പാ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്‌ ബാങ്കുകളും ദീർഘകാല വായപകൾ നൽകിയിരുന്നത്‌ ഇൻഷുറൻസ്‌  ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായിരുന്നു.  എന്നാൽ ഇപ്പോൾ ഈ സ്ഥാപനങ്ങളെല്ലാം വ്യവസായ-കാർഷിക മേഖലകളിൽ നിന്നുള്ള മൂലധനത്തെ ധനമൂലധനമാക്കി മാറ്റുന്ന പ്രക്രിയയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌.  ആഗോള മുതലാളിത്തം ചെയ്യുന്ന അതേ ധനവൽക്കണ (എശിമിരശമഹശമെശ്​‍ി) പരിപാടിയാണ്‌ ഇന്ത്യൻ ധനമേഖലയിലും ഇപ്പോൾ നടക്കുന്നത്‌. ??

ധനവൽക്കരണ പ്രക്രിയയുടെ ഇതരഘട്ടങ്ങൾ : പ്രൊവിഡന്റ്‌ ഫണ്ട്‌ - പെൻഷൻ പരിഷ്കാരങ്ങൾ

പുതിയ നിയമനിർമ്മാണത്തിലൂടെ കോടിക്കണക്കിന്‌ തൊഴിലാളികളുടെയും ജീവനക്കാരുടെയും പെൻഷൻ ഫണ്ട്‌; ഫണ്ട്‌ മാനേജർമാർ വഴി ഓഹരിക്കമ്പോളത്തിലേക്ക്‌ ഒഴുകിയിറങ്ങുകയാണ്‌.  ഇത്‌ മുഴുവൻ സർക്കാരിന്റെ സ്വന്തം വിഭവമായിരുന്നു.  ഇതുപയോഗിച്ചായിരുന്നു സർക്കാർ രാജ്യത്തെ വികസനക്ഷേമ പ്രവർത്തനങ്ങൾ ഏറെയും നടത്തിയിരുന്നത്‌.  സ്വന്തം ഫണ്ടിന്റെ അപര്യാപ്തത നിമിത്തമാണ്‌ ആഗോളപ്രതിസന്ധിയുടെ ഘട്ടത്തിൽ മിക്ക വികസിത മുതലാളിത്ത രാജ്യങ്ങളിലും ഭരണകൂടങ്ങൾ കാഴ്ച്ചക്കാരായി നിന്നു പോയതെന്ന്‌ പല ധനകാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.  നമ്മളും ആ വഴിയെ തന്നെയാണ്‌ പോകുന്നത്‌.

വിദേശ നാണ്യശേഖരം മെച്ചപ്പെടുത്തലായിരുന്നല്ലോ പുതിയ സാമ്പത്തിക നയത്തിന്റെ ഒരു പ്രഖ്യാപിത അജൻഡ.  ഏതാണ്ട്‌ 270 ബില്യൻ ഡോളറാണ്‌ ഇന്ത്യയുടെ വിദേശ നാണ്യശേഖരം.  അതിൽ 80 ബില്യൻ ഡോളറോളം വ്യാപരക്കമ്മി (കയറ്റുമതി) ഇറക്കുമതികൾ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിന്‌ വേണ്ടിവരും.  ഈ സാമ്പത്തിക വർഷത്തിൽ തിരിച്ചടക്കേണ്ട ഹ്രസ്വകാല വായ്പകൾ ഏതാണ്ട്‌ 172 ബില്യൻ ഡോളർ ആണ്‌.  അതായത്‌, 270 ബില്യൻ ഡോളർ കരുതൽ ശേഖരത്തിൽ 252 ബില്യൻ ഡോളറും ഉടൻ തീരുമെന്നർത്ഥം.  അപ്പോൾ കഴിഞ്ഞ 22 വർഷങ്ങൾ കൊണ്ട്‌ എത്രമാത്രം നേട്ടമാണ്‌ ഈ രംഗത്ത്‌ നാം കൈവരിച്ചത്‌?

യഥാർത്ഥത്തിൽ, ഈ പ്രശ്നത്തിന്‌ കൂടുതൽ ആഴമേറിയ തലങ്ങളുണ്ട്‌.  മൂലധനത്തിന്റെ ആഗോള ഉദ്ഗ്രഥനവും (ശിലേഴൃമശ്​‍ി) വ്യാപനവുമാണല്ലോ ആഗോളവൽക്കരണം.  91-ലെ കുഴപ്പത്തിന്റെ മറ പിടിച്ച്‌ ഈ പ്രക്രിയ നമ്മുടെ രാജ്യത്തേക്ക്‌ കടത്തിക്കൊണ്ടുവരികയാണുണ്ടായത്‌.  കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ ബില്യൻ കണക്കിന്‌ ഡോളർ ഇന്ത്യൻ വിപണിയിലേക്കുവരുകയും, തിരികെപ്പോവുകയും ചെയ്തു.  ഇതിൽ സിംഹഭാഗവും എത്തിയത്‌ ഹ്രസ്വകാല നിക്ഷേപങ്ങളുടെ രൂപത്തിൽ ഓഹരി കമ്പോളത്തിലാണ്‌. നമ്മുടെ ഓഹരിക്കമ്പോളത്തിൽ വിദേശ നിക്ഷേപത്തിന്റെ തോത്‌ ഏകദേശം 65 ശതമാനമാണ്‌. ഇതിന്‌ ലാഭമുണ്ടാക്കിക്കൊടുക്കുന്ന പണി നിർവ്വഹിക്കുന്നതാകട്ടെ എൽ.ഐ.സി അടക്കമുള്ള നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും.  ഓഹരി കമ്പോളം മാന്ദ്യത്തിലായിരിക്കുമ്പോൾ വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടുകയും കമ്പോളം മെച്ചപ്പെടുമ്പോൾ അവർ അത്‌ വിറ്റ്‌ ലാഭം കടത്തുകയും ചെയ്യുന്നു.  ഇങ്ങനെ അവർ വിൽക്കുന്ന ഓഹരി ഉയർന്ന വിലക്ക്‌ വാങ്ങുന്നത്‌ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌.

പ്രത്യക്ഷനിക്ഷേപത്തിന്റെ രൂപത്തിൽ എത്തുന്ന വിദേശ മൂലധനത്തിൽ നല്ലൊരു പങ്കും ഇന്ത്യയിലെ തന്നെ വ്യവസായികളുടേയും, രാഷ്ട്രീയ­-­ഉ­ദ്യോഗസ്ഥ പ്രമുഖരുടേയും കള്ളപ്പണമാണെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.  നികുതിവെട്ടിപ്പിന്‌ പേരു കേട്ട മൗറീഷ്യസ്‌, കേമാൻ ദ്വീപുകൾ, സിംഗപ്പൂർ, ദുബായ്‌ എന്നി രാജ്യങ്ങളിലൂടെയാണ്‌ ഇതിലേറെയും ഇന്ത്യയിലേക്ക്‌ എത്തുന്നത്‌.  ?യഥാർത്ഥ? വിദേശിയും വരും, അവർ താല്പര്യപ്പെടുന്ന മേഖലകളിൽ സ്വതന്ത്രവിഹാരത്തിന്‌ അവരെ അനുവദിക്കുകയാണെങ്കിൽ.  ആണവോർജ്ജം മുതൽ ബാങ്കിംഗും ഇൻഷുറൻസും ചില്ലറ വ്യാപാരവും, കൃഷിയും വരെയുള്ള മേഖലകളിൽ കണ്ണുംനട്ട്‌, ?ലോബി­യിംഗ്‌ ? നടത്തി അക്ഷമരായി കാത്തിരിക്കുകയാണ്‌ അവർ.  ഏറ്റവും അനുകൂലമായ സന്ദർഭത്തിൽ സർക്കാർ തീരുമാനമെടുക്കുന്നതും കാത്ത്‌. 

ഇന്ത്യയിലേക്കെത്തിയ വിദേശമൂലധനം മറ്റൊരു കുഴപ്പത്തിന്റെ നാന്ദി

രാജ്യത്തിന്റെ ഇറക്കുമതിയിലുണ്ടായ ഭീമമായ വർദ്ധനവിന്റെ ചെലവ്‌ പേറിയത്‌ ഇങ്ങോട്ടെത്തിയ വിദേശമൂലധനമാണ്‌.  കൺസ്യൂമർ ഉൽപ്പന്നങ്ങൾ മുതൽ കൽക്കരി വരെ ഇന്ത്യയിൽ തദ്ദേശിയമായി ലഭ്യമായിരുന്ന അനവധി ഉൽപ്പന്നങ്ങളാണ്‌ നാം ഇറക്കുമതി ചെയ്തു കൂട്ടിയത്‌.  അതുകൂടാതെയാണ്‌ ഇന്ത്യയിലെ പുതുപ്പണക്കാരുടേയും ഉപരി മദ്ധ്യവർഗ്ഗത്തിന്റെയും സമ്പത്ത്‌ സൂക്ഷിക്കാൻ വേണ്ടി വന്‍തോതിലുള്ള സ്വർണ്ണം ഇറക്കുമതി തുടരുകയാണ്‌.  ഇറക്കുമതിയിലെ ഈ കുതിച്ചുചാട്ടം നിമിത്തം കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ വിദേശ വ്യാപാരക്കമ്മി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.  വിപണിയിൽ ധാരാളമായി എത്തിക്കൊണ്ടിരുന്ന വിദേശനിക്ഷേപം ഇതിനുവേണ്ട വിദേശ നാണ്യം പ്രദാനം ചെയ്തിരുന്നതുകൊണ്ട്‌ സർക്കാർ, വളരുന്ന കറന്റ്‌ എക്കൗണ്ട്‌ കമ്മിയെ തീരെ അവഗണിക്കുകയാണുണ്ടായത്‌.  എന്നാലിപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ക്ഷീണിതമായിത്തീരുകയും, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടെടുപ്പിന്റെ ചില ചെറിയ പൊടിപ്പുകൾ അവിടവിടെ പ്രത്യക്ഷപ്പെടൂകയും ചെയ്തതോടെ വിദേശ നിക്ഷേപത്തിന്റെ വരവ്‌ കുറയുകയും, ഉണ്ടായിരുന്ന നിക്ഷേപങ്ങൾ തിരിച്ചൊഴുകാൻ തുടങ്ങുകയും ചെയ്തു.  വിപണിയെ നയിക്കുന്നത്‌ ഊഹവും, കൂട്ടമനസ്ഥിതിയുമാണല്ലോ (herd mentality).  അങ്ങനെ ഒഴുക്കിന്റെ  തോത്‌ ശക്തിപ്പെടുകയും അത്‌ രൂപയുടെ കനത്ത മൂല്യത്തകർച്ചയിലേക്ക്‌ വഴിതെളിക്കുകയും ചെയ്തു. 

ഇന്ത്യയുടെ ആഭ്യന്തര ധന വിഭവങ്ങൾ ആഗോളമൂലധനം തട്ടിയെടുക്കുന്നതിനെക്കുറിച്ച്‌ നേരത്തെ വിശദീകരിച്ചു.  ഈ തട്ടിയെടുക്കൽ പ്രക്രിയ പ്രകൃതി വിഭവങ്ങളിലേക്കും നീളുകയാണ്‌. 2ജി സ്പെക്ട്രത്തിൽ തുടങ്ങി, കൽക്കരിപ്പാടങ്ങൾ, കൃഷ്ണ-­ഗോദാവരി തടത്തിലെ വാതകശേഖരം, ആന്ധ്ര-കർണ്ണാടക സംസ്ഥാനങ്ങളിലെ ഇരുമ്പയിര്‌ നിക്ഷേപം, കേരള തീരത്തെ ഇൽമനൈറ്റ്‌ ശേഖരം എന്നിങ്ങനെ സ്വകാര്യമൂലധനം ചുളുവിൽ തട്ടിയെടുക്കുന്ന പ്രകൃതിവിഭവങ്ങളുടെ പട്ടിക നീളുകയാണ്‌.  ചങ്ങാത്തമുതലാളിത്തം എന്ന മുതലാളിത്ത ഉദ്യോഗസ്ഥ അധികാരിവർഗ്ഗ ദുഷിത വലയം വളരുന്നതും, അഴിമതിയിലൂടെ ട്രില്യൻ കണക്കിന്‌ പണം തട്ടിയെടുക്കുന്നതും ഇന്ത്യയിൽ സാധാരണ സംഭവമായിരിക്കുന്നു.  രഹസ്യ ബാങ്ക്‌ എക്കൗണ്ടുകളിൽ സൂക്ഷിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഏറ്റവും പുതിയ പങ്ക്‌ ഇന്ന്‌ ഇന്ത്യൻ മുതലാളിമാരുടേയാണ്‌.

സർക്കാർ പിന്മാറി; മുതലാളിമാർ ഭരണം പിടിച്ചെടുത്തു

ആഗോളവൽക്കരണത്തിന്റെ മുഖമുദ്രകൾ സർക്കാരിന്റെ പിൻവാങ്ങലും സ്വകാര്യമൂലധനത്തിന്റെ മേൽക്കയ്യുമാണ്‌.  കമ്മിപ്പണത്തിന്‌ നിയമപരമായിത്തന്നെ പരിധി നിശ്ചയിച്ചുകൊണ്ടാണ്‌ ഈ അജന്‍ഡ നടപ്പാക്കിയത്‌.  ഇതിന്റെ ഫലമായി സർക്കാരിന്റെ ചെലവുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടു.  വെട്ടിക്കുറച്ചതാകട്ടെ സബ്സിഡി, പൊതുവിതരണ സംവിധാനത്തിനുവേണ്ട ചെലവുകൾ, ക്ഷേമപദ്ധതികൾ എന്നിവയിലാണ്‌.  ഇത്‌ ഒരു വശത്ത്‌ ജനങ്ങളുടെ ക്രയശേഷി കുറയ്ക്കുകയും മറുവശത്ത്‌ വിലക്കയറ്റത്തിന്‌ കാരണമാകുകയും ചെയ്തു.  രൂപയുടെ വിലയിട്വ്‌ കൂടി വന്നതോടെ വിലക്കയറ്റം ആകാശം തൊടുന്ന രൂപത്തിലായി.

ഇന്ത്യയിലെ തൊഴിൽമേഖലയിൽ അനുഭവപ്പെടുന്ന മുരടിപ്പാണ്‌ മറ്റൊരു പ്രതിസന്ധി.  കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ശരാശരി ആഭ്യന്തര മൊത്ത വളർച്ച 7.5 ശതമാനമാണെങ്കിൽ തൊഴിൽ രംഗത്തെ ഇതേ കാലയളവിലെ വളർച്ച വെറും 0.75 ശതമാനം മാത്രമാണ്‌.  അപ്പോൾ, സർക്കാർ പെരുമ്പറയടിക്കുന്ന വളർച്ച തൊഴിൽ സൃഷ്ടിക്കലിൽ പ്രതിഫലിക്കുന്നില്ല എന്നാണ്‌ അർത്ഥം.  വികസനത്തിന്റെ കാര്യത്തിലും ഇതേ കുഴപ്പം കാണാൻ കഴിയും.  പ്രതിശീർഷ ഭക്ഷ്യലഭ്യതയുടെ തോത്‌ 1985-ലേതിനേക്കാൾ താഴെയാണെന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌.  പോഷകാഹാര ലഭ്യത, ശിശുമരണ നിരക്ക്‌, സാക്ഷരത, മാതൃമരണ നിരക്ക്‌, ലിംഗപദവി എന്നിങ്ങനെയുള്ള മിക്ക ജീവിതനിലവാര മാനദണ്ഡങ്ങളിലും ഇന്ത്യ ബഹുകാതം പിന്നോട്ട്‌ പോയിരിക്കുന്നു.  ഐക്യരാഷ്ട്ര സഭയുടെ മാനവവികസന സൂചികയിൽ ഇപ്പോൾ ഇന്ത്യയുടെ  സ്ഥാനം നേപ്പാളിനും ബംഗ്ളാദേശിനും താഴെയാണ്‌.  ഇതെല്ലാമാണ്‌ രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട പുത്തൻ സാമ്പത്തിക നയത്തിന്റെ ശേഷിപ്പുകൾ.

ഇക്കാലത്തിനിടക്ക്‌ കോൺഗ്രസ്സും ബി.ജെ.­പി യും ഇന്ത്യ ഭരിച്ചു.  ഇരുകൂട്ടരും മൽസരിക്കുകയായിരുന്നു, കൂടുതൽ തീവ്രതയോടെ ആഗോളവൽക്കരണം നടപ്പാക്കാൻ.  നിർണ്ണായകമായ  പല പ്രശ്നങ്ങളിലും അതതു കാലത്തെ മുഖ്യപ്രതിപക്ഷം സർക്കാരിന്‌ അകമഴിഞ്ഞ പിന്തുണ നൽകുന്നത്‌ നാം കണ്ടു.  ഇതിന്റെ ഫലമായി ആഗോ­ളീകരണ നയങ്ങളുടെ വിനാശകരമായ പല പ്രത്യാഘാതങ്ങളും വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടാതെ അവഗണിക്കപ്പെട്ടു­പോവുകയാണ്‌.  അതിൽ പ്രധാനപ്പെട്ടത്‌ ജനാധിപത്യത്തിനും, ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങൾക്കും സംഭവിച്ചിട്ടുള്ള ശോഷണമാണ്‌.  ഭരണഘടന വിഭാവം ചെയ്തിരുന്ന പല വിശുദ്ധ തത്ത്വങ്ങളും നിരങ്കുശ്ശം ലംഘിക്കപ്പെടുകയാണ്‌.  അതിൽ എടുത്തു പറയാവുന്നത്‌ കേന്ദ്ര സംസ്ഥാന ബന്ധമാണ്‌.  തുല്യതയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ്‌ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വിഭാവനം ചെയ്യപ്പെട്ടിരുന്നത്‌.  പക്ഷേ, ഇപ്പോൾ അത്‌ ജന്മി-­കുടിയാൻ ബന്ധമായി അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു.  സഹകരണം,  വൈദ്യുതി, പരിസ്ഥിതി എന്നിങ്ങനെ പല മേഖലകളിലും കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്തു കഴിഞ്ഞു.  വരുമാനം പങ്കുവെക്കുന്നതിലും, ധനസഹായം നൽകുന്നതിലും ഒക്കെ ഭരണഘടനാ വ്യവസ്ഥകൾ നിരന്തരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ധനക്കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിച്ചുകൊണ്ട്‌ രഘുറാം രാജൻ കമ്മറ്റി സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവെക്കുന്നതിന്‌ പുതിയ മാനദണ്ഡങ്ങളും തത്ത്വങ്ങളും നിർദ്ദേശിച്ചത്‌ ഈയിടെ നാം കണ്ടു.  റിസർവ്വ്‌ ബാങ്ക്‌ എന്ന മറ്റൊരു ഭരണഘടനാ സ്ഥാപനത്തെ ദുർബലപ്പെടുത്തുന്നതിനുവേണ്ടി അതിന്റെ തലക്ക്മുകളിൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആൻഡ്‌ ഡവലപ്മെന്റ്‌ കൗൺസിൽ എന്ന ഒരു പുതിയ സംവിധാനത്തെ പ്രതിഷ്ഠിച്ചുകൊണ്ട്‌ അധികാരം കവരാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്‌.

ജനാധിപത്യധ്വംസനം അതിന്റെ പരകോടിയിലെത്തിയത്‌ പാർലമെന്റിന്റെ കാര്യത്തിലാണ്‌.  ഒരു വശത്ത്‌ സർക്കാരും മറുവശത്ത്‌ കോടതികളും പാർലമെന്റിനെ നിരന്തരം അവഹേളിച്ചുകൊണ്ടിരിക്കുന്നു.  ആണവോർജ്ജം സംബന്ധിച്ച്‌ പാർലമെന്റ്‌ അംഗീകരിച്ച ബാദ്ധ്യതാവ്യവസ്ഥകളെ മറികടക്കാൻ സർക്കാർ തന്നെ ശ്രമം നടത്തുകയാണ്‌.  ആസിയാൻ കരാർ അടക്കമുള്ള കരാറുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിട്ടും; പാർലമെന്റിനെ വിശ്വാസത്തിലെടുക്കാൻ സർക്കാർ കൂട്ടാക്കിയില്ല.

സമീപകാലത്തുണ്ടായ ചില കോടതിവിധികളും പാർലമെന്റിന്റെ അധികാരവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നുള്ളത്‌ വ്യക്തമാണ്‌.  എന്നാൽ ഇക്കാര്യങ്ങളിലൊന്നും പാർലമെന്റിന്റെ ഉത്തമതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതേയില്ല.   ഇതിനൊക്കെ പുറമെയാണ്‌ പാർലമെന്റിനോട്‌ ഉത്തരം പറയാൻ ബാദ്ധ്യതയില്ലാത്ത പ്ളാനിംഗ്‌ കമ്മീഷൻ പോലെയുള്ള ചില സ്ഥാപനങ്ങൾ അവലംബിക്കുന്ന അമിതാധികാര പ്രവണതകൾ.  പാർലമെന്റ്‌ ദിർബ്ബലമാകുന്നതിന്റെ കെടുതി അനുഭവിക്കുക സാധാരണ ജനങ്ങളാണ്‌.  കാരണം, അവർക്ക്‌ ഭരണത്തിലുള്ള ഒരേ­യൊരു പങ്ക്‌ അവരുടെ വോട്ടവകാശമാണ്‌.  ആ വോട്ടിലൂടെയാണ്‌ അവർ തങ്ങളുടെ അധികാരവും അഭിലാഷവും പ്രകടിപ്പിക്കുക.  അങ്ങനെ അവർ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധിസഭ വെറും നോക്കുകുത്തിയായി തരംതാഴത്തപ്പെട്ടാൽ പിന്നെ അവർക്ക്‌ എന്താണൊരു പ്രതിവിധി?

ദല്ലാൾമാർ, ഭരണഘടനാ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നു

വിധേയന്മാരെ പ്രധാനസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതുപോലെയുള്ള മറ്റൊരു തന്ത്രമാണ്‌ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുക എന്നത്‌.  റിസർവ്‌ ബാങ്ക്‌ തങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാതെ വരുമ്പോൾ അവർ അതിനുമുകളിൽ എടഉഇ കൊണ്ടുവരുന്നു.   പാർലമെന്റ്‌ നിരുപാധികമായ ആണവോർജ്ജ കച്ചവടത്തെ എതിർക്കുമ്പോൾ പിൻവാതിലിലൂടെ അതിനെ മറികടക്കുന്നു.  ചില്ലറ വ്യാപാരം വിദേശ നിക്ഷേപത്തിന്‌ തുറന്നുകൊടുക്കുന്നതിനേ പാർലമെന്റ്‌ ചെറുക്കുമ്പോൾ അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്‌ കൈമാറുന്നു.  സംസ്ഥാനങ്ങൾ ജനകീയ സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ പാർലമെന്റ്‌ വഴി അതിന്‌ കൂച്ചുവിലങ്ങിടുന്നു.  ഇതിനുപുറമെയാണ്‌ വിധേയന്മാരായ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട്‌ അവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കപ്പെടുന്ന ജനവിരുദ്ധ തീരുമാനങ്ങൾ, പെട്രോ­ളിയം ഉൽപ്പന്നങ്ങളുടെ സബ്സിഡി പിൻവലിക്കാൻ ശുപാർശ ചെയ്ത കേൽക്കർ കമ്മറ്റി, വൈദ്യുതി നിരക്ക്‌ കുത്തനേ വർദ്ധിപ്പിക്കാൻ ശുപാർശ  ചെയ്ത പരീഖ്‌ കമ്മറ്റി, സഹകരണ സംഘങ്ങൾക്ക്‌ നിയന്ത്രണമേർപ്പെ­ടുത്താൻ ശുപാർശ ചെയ്ത്‌ പ്രകാശ്‌ ബക്ഷി കമ്മറ്റി, ധനകമ്മീഷനെ മറികടന്ന്‌ സംസ്ഥാനങ്ങൾക്കുള്ള ധനസഹായത്തിന്‌ പുതിയ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച രഘുറാം രാജൻ കമ്മറ്റി, മൾട്ടിനാഷണൽ കമ്പനികൾ വിദേശത്ത്‌ വെച്ച്‌ ഇന്ത്യൻ ആസ്തികൾ വിൽക്കുന്നതിന്‌ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചുള്ള ബാധകമായ നികുതികൾ ഏതാനും കാലത്തേക്ക്‌ പിരി­ക്കേണ്ടതില്ലെന്ന്‌ ശുപാർശ ചെയ്ത പാർത്ഥസാരഥി ഷോം കമ്മറ്റി എന്നിങ്ങനെ കമ്മറ്റികളുടെ സംഖ്യ നീണ്ടു പോകുന്നു.  ഈ കമ്മറ്റികൾ നൽകിയ ശുപാർശകളെല്ലാം തന്നെ നയപരമായ സ്വഭാവമുള്ളവയാണ്‌.  അതുകൊണ്ട്‌ തന്നെ നിയമനിർമ്മാണസഭയുടെ അധികാരപരിധിയിൽ വരുന്നവയാണ്‌! എല്ലാ കമ്മിറ്റികളും ആഗോളവൽക്കരണ വിധേയ സമീപനമാണ്‌ പിൻപറ്റുന്നത്‌.  ധനമൂലധനത്തിന്റെ ഇംഗിതങ്ങൾ നിവർത്തിക്കാൻ നിയുക്തരായവർ എന്ന ഭാവത്തിലാണ്‌ ഈ ഉദ്യോഗസ്ഥ പ്രമാണിമാർ ജനവിരുദ്ധവും ദേശവിരുദ്ധവുമായ റിപ്പോർട്ടുകൾ തയ്യാറാക്കിക്കൊടുക്കുന്നത്‌.

മൂലധനം വർഗ്ഗീയതയുമായി സഖ്യത്തിൽ

ഈ ഭൂമികയിൽ നിന്നു വേണം നാം അടുത്ത തെരഞ്ഞെടുപ്പിനെ നോക്കിക്കാണേണ്ടത്‌.  സമ്പദ്‌വ്യവസ്ഥയുടെ അതിസൂക്ഷ്മ തലങ്ങളിൽ വരെ വേരുകൾ ആഴ്ത്തിയിരിക്കുന്ന നവലിബറൽ നയങ്ങളും, എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആഗോളമൂലധനവും ജനങ്ങൾക്ക്‌ മുന്നിൽ ഉയർത്തുന്നത്‌  വൻ വെല്ലുവിളികളാണ്‌.  പത്ത്‌ വർഷക്കാലം അവരുടെ കാവൽ നായ്ക്കളായിരുന്ന ഇപ്പോഴത്തെ ഭരണകൂടം ജനരോഷത്തിൽ തകർന്നടിയുമെന്ന്‌ തിരിച്ചറിഞ്ഞുകഴിഞ്ഞു മുതലാളിമാർ.  അതുകൊണ്ട്‌ സ്വന്തം ആധിപത്യം നിലനിർത്തുന്നതിന്‌ പുതിയ ഉപായങ്ങൾ അന്വേഷിക്കാൻ അവർ നിർബന്ധിതരാണ്‌.  അതിന്‌ അവർ കണ്ടെത്തിയ പുതിയ തന്ത്രമാണ്‌ വർഗ്ഗീയശക്തികളുമായുള്ള സംഖ്യം.  ഭൂരിപക്ഷവർഗ്ഗീയതയുമായി ഒത്തു­ചേർന്ന്‌ സ്വന്തം വർഗ്ഗ താൽപ്പര്യം നിലനിര്‍ത്താനുള്ള കോർപ്പറേറ്റുകളുടെ അജൻഡ ക്ക്‌ പറ്റിയ ഒരു നേതാവിനെയും അവർ കണ്ടുപിടിച്ചു.  കൊലക്കുറ്റത്തിന്‌ എന്നേ അഴിക്കുള്ളിലാകേണ്ടിയിരുന്ന നരേന്ദ്ര മോഡി കോർപ്പറേറ്റ്‌-വർഗ്ഗീയ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിക്കുന്നത്‌ അങ്ങനെയാണ്‌.

ജനപക്ഷബദൽ കണ്ടെത്തുക

ഈ പരിശോധനയിൽ ആദ്യം വെളിവാകുന്ന ഒരു കാര്യം സാമ്പത്തിക സാമൂഹ്യ പരിസരങ്ങളിൽ രൂക്ഷമായിക്കഴിഞ്ഞ അസമത്വമാണ്‌.  ഈ അസമത്വത്തിന്‌ പ്രധാന കാരണം നവലിബറൽ നയങ്ങൾ നടപ്പാക്കിക്കൊണ്ട്‌ മൂലധനം സാധിച്ചെടുത്ത വരുമാനകേന്ദ്രീകരണമാണ്‌.  മഹാഭൂരിപക്ഷം ജനങ്ങൾ മുഖ്യധാരയിൽ നിന്ന്‌ പുറന്തള്ളപ്പെടുമ്പോൾ ഒരു ന്യൂനപക്ഷത്തിന്റെ പക്കലേക്ക്‌ വ്യവസ്ഥയിലെ മുഴുവൻ സമ്പത്തും, വരുമാനവും ആത്യന്തികമായി അധികാരവും, കേന്ദ്രീകരിക്കപ്പെടുകയാണ്‌.   സംഘടിത തൊഴിലാളികളുടെ സംഖ്യ കുറയ്ക്കുന്നതിനും ഡീയുണിയനൈസേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ്‌ നടക്കുന്നത്‌.  ഇത്‌ തൊഴിലാളിയുടെ യഥാർത്ഥവേതനത്തിൽ വൻതോതിലുള്ള ശോഷണമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.  മറുവശത്താകട്ടെ, മുതലാളിത്തം ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും, ഭരണകൂടത്തിന്റെ പിൻബലത്തോടെയും കൂടുതൽ വരുമാനം സൃഷ്ടിക്കുകയും അതിനെ സമ്പാദ്യമായും നിക്ഷേപമായും മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നു.  വരുമാനവും സമ്പത്തും ഏകധ്രുവത്തിലേക്ക്‌ മാറുന്നതാണ്‌ വർത്തമാനകാല കാഴ്ച.  സമ്പത്തിന്റെയും വരുമാനത്തിന്റെയും അധികാരത്തിന്റെയും ഈ രൂപത്തിലുള്ള കേന്ദ്രീകരണത്തെ ചെറുക്കേണ്ടിയിരിക്കുന്നു.

നികുതി സമ്പ്രദായം അടിമുടി പൊളിച്ചെഴുതിക്കൊണ്ട്‌ വരുമാന പുനർവിതരണം നടത്തുക.  സമ്പന്നർക്ക്‌ ഇളവുകളും, ആനുകൂല്യങ്ങളും, ഒഴിവുകളുമൊക്കെയായി ലക്ഷക്കണക്കിനു കോടി രൂപയുടെ സൗജന്യങ്ങൾ ലഭിക്കുന്നതാണ്‌ ഇപ്പോഴത്തെ നികുതിവ്യവസ്ഥ.  (2012-ൽ മാത്രം സമ്പന്നർക്ക്‌ ലഭിച്ചത്‌ 5,73,000 കോടി രൂപയുടെ നികുതി ആനുകൂല്യമാണ്‌.)  അതേസമയം, മറുവശത്ത്‌ സബ്സിഡികളും, ക്ഷേമപദ്ധതികളും വെട്ടിക്കുറയ്ക്കപ്പെടുകയും യഥാർഥ വേതനം മുരടിക്കുകയും, താങ്ങുവിലകൾ മരവിപ്പിക്കപ്പെടുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ, സമ്പന്നരിൽ നിന്ന്‌ നികുതി ഈടാക്കുക, പാവപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ നൽകുക എന്നതായിരിക്കണം നമ്മുടെ മുദാവാക്യം. 

അതിസമ്പന്നരുടെ കൈകളിലെ പണത്തിന്റെ അളവ്‌ കുറയ്ക്കുക

ആഭ്യന്തര സമ്പാദ്യങ്ങളുടെ സിംഹഭാഗവും ഇപ്പോൾ മൂലധനനാഥന്മാരുടെ വരുതിയിലാണ്‌.  ബാങ്ക്‌ നിക്ഷേപങ്ങൾ, പെൻഷൻ ഫണ്ട്‌, പ്രോവിഡന്റ്‌ ഫണ്ട്‌, ഇൻഷുറൻസ്‌ പ്രീമിയം തുടങ്ങിയവയൊക്കെത്തന്നെ ഓഹരിക്കമ്പോളത്തിലൂടെ ധനമൂലധനത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.  രാജ്യത്തെ പ്രകൃതിവിഭവങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളിൽ മിക്കവയും മൂലധനത്തിന്റെ കൈപ്പടിയിൽ അമരുകയാണ്‌.  ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട്‌ വീണ്ടും വീണ്ടും ഊഹക്കച്ചവടം നടത്തുകയും, അങ്ങനെ കൂടുതൽകൂടുതൽ സമ്പത്ത്‌ കയ്യടക്കുകയുമാണ്‌ മൂലധനത്തിന്റെ സ്വഭാവം.  സമ്പന്നരുടെ പക്കൽ എത്തുന്ന പണത്തിന്റെ ഒഴുക്ക്‌ കുറയുന്നതോടെ ഊഹക്കച്ചവടത്തിന്റെ പേരിൽ അതിക്രമം നടത്താനുള്ള ആവേശം ചോരുമെന്നത്‌ തീർച്ചയാണ്‌.  ഊഹക്കച്ചവടം നിയന്ത്രിക്കപ്പെട്ടാൽ സമ്പദ്‌വ്യവസ്ഥയുടെ ചാഞ്ചാട്ടം അവസാനിക്കുകയും അത്‌ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന കാര്യം ഈ തെരഞ്ഞെടുപ്പിൽ വലിയ ജനകീയ ചര്‍ച്ചയാക്കണം.

നവലിബറൽ നയങ്ങൾ സമ്പദ്‌ വ്യവസ്ഥയിൽ കടുത്ത അസന്തുലിതാവസ്ഥയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.   കുറഞ്ഞ ചെലവിലുള്ള ഉൽപ്പാദനത്തിന്റെ ആഗോ­ളീകരണത്തിലൂടെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങൾ സുലഭമാക്കുകയും, മനുഷ്യന്റെ ഉപഭോഗകാമനകളെ പോഷിപ്പിക്കുകയും ചെയ്യുമ്പോൾ മറുവശത്ത്‌ ആവശ്യവസ്തുക്കളുടെ ഉൽപ്പാദനത്തിനുവേണ്ട ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുകയും അങ്ങനെ അവയ്ക്ക്‌ വിലക്കയറ്റമുണ്ടാക്കുകയും ചെയ്യുന്നു. 
   
ഉദാരമായ ഇറക്കുമതിയും വേതനമുരടിപ്പ്‌ സൃഷ്ടിക്കുന്ന വിപണിമാന്ദ്യവും കടുത്ത മത്സരവം നിമിത്തം അനവധി വ്യവസായങ്ങൾ തകർന്നുകൊണ്ടിരിക്കുന്നു.  ഒരു നിർവ്യവസായ വൽക്കരണപ്രക്രിയ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിക്കുന്നത്‌ നമുക്ക്‌ കാണാൻ കഴിയും.  കെയ്നീഷ്യൻ പ്രതിവിധികൾക്കൊണ്ട്‌ പരിഹരിക്കാവുന്നതല്ല ഇപ്പോൾ സമ്പദ്ഘടന നേരിടുന്ന ഇവ്വിധമുള്ള പ്രതിസന്ധികൾ.

കാർഷിക-വ്യവസായ മേഖലകൾ തളരുകയും സേവനമേഖലമാത്രം വളരുകയും ചെയ്യുന്ന സ്ഥിതി സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്നത്‌ പൊള്ളയായ കുമിളകളാണ്‌.  ഈ മൂന്ന്‌ മേഖലകളുടെയും പാരസ്പര്യം ഉറപ്പ്‌ വരുത്തുന്ന സന്തുലിതമായ ഒരു നയസമീപനമാണ്‌ രാജ്യത്തിനാവശ്യം.  അത്തരമൊരു ബദൽനയത്തിലൂടെ മാത്രമേ വർദ്ധിതമായ തോതിൽ തൊഴിലുകൾ സൃഷ്ടിക്കുകയുള്ളു.  തൊഴിലില്ലാത്ത വളർച്ചക്ക്‌ പകരം തൊഴിൽ സൃഷ്ടിക്കുന്ന വികസനം എന്നതായിരിക്കണം ദേശീയ തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യേണ്ട ജനപക്ഷ അജണ്ട.

പൊതുസമ്പദ്‌വ്യവസ്ഥയിലേക്ക്‌ കൂടുതൽ പണമെത്തിക്കുക

2008-ൽ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക്‌ പതിച്ചപ്പോൾ ചൈന അവലംബിച്ച  ഒരു തന്ത്രം ഇതായിരുന്നു.  അമേരിക്ക വൻവ്യവസായങ്ങൾക്കുവേണ്ടി ബില്യൻ കണക്കിന്‌ ഡോളറിന്റെ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ചൈന ചെയ്തത്‌ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി 500 ബില്യൻ ഡോളറിന്റെ പദ്ധതി നടപ്പാക്കുന്നതിലാണ്‌.  ഇതിന്റെ ഫലമായി കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കൊണ്ട്‌ ചൈനീസ്‌ ജനതയുടെ വേതനത്തിലും ക്രയശേഷിയിലും നല്ല അഭിവൃദ്ധി ഉണ്ടായി.  എന്നാൽ നമ്മുടെ പ്രശ്നം കയറ്റുമതിയിലെ ഇടിവ്‌ മാത്രമല്ല.  വിലക്കയറ്റവും, കാർഷിക-വ്യവസായ മേഖലകളിലെ തകർച്ചയുമാണ്‌.  സർക്കാരിന്റെ ശക്തമായ ഇടപെടൽകൊണ്ടു മാത്രമേ ഈ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളു.  ഉദാഹരണത്തിന്‌, പൊതുവിതരണ സംവിധാനമെന്ന ആയുധംകൊണ്ടാണ്‌ സർക്കാർ എക്കാലത്തും വിപണിയെ പിടിച്ചുനിർത്തിയിരുന്നത്‌.  അത്‌ തകർന്നതാണ്‌ വിലക്കയറ്റത്തിന്റെ ഒരു മുഖ്യ കാരണം.  സർക്കാർ വീണ്ടും പൊതുവിതരണ സംവിധാനത്തിലേക്ക്‌ പണമെത്തിക്കണം.   ഭീമമായ കിട്ടാക്കടം മൂലം പുതിയ വായ്പകൾ കൊടുക്കാൻ ആവശ്യമായ മൂലധനം ഇന്ന്‌ ബാങ്കുകൾക്കില്ല.  കാർഷിക-വ്യാവസായിക മേഖലകളിലേക്ക്‌ വായ്പ എത്തിക്കാൻ ബാങ്കുകൾക്ക്‌ ആവശ്യമായ മൂലധനം നൽകുകയാണ്‌ വേണ്ടത്‌.   ചുരുക്കത്തിൽ, പശ്ചാത്തലമേഖല, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമേഖലാ വ്യവസായങ്ങൾ  തുടങ്ങി അനവധി മേഖലകൾ സർക്കാർ പിൻവാങ്ങിയതിന്റേയും;  മുതൽ മുടക്കാത്തതിന്റെയും കെടുതികളാണ്‌ നാം അനുഭവിക്കുന്നത്‌.  ഇത്ര അനുഭവങ്ങളെ മുൻനിർത്തി പൊതിനിക്ഷേപവും പൊതു­മേഖലയും ശക്തിപ്പെടുത്തുന്ന രാഷ്ട്രീയമാണ്‌ ദേശീയ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്‌.

ഊഹവ്യാപാരത്തിന്‌ വിലങ്ങുവയ്ക്കുക

മൂലധനലാഭം വർദ്ധിപ്പിക്കാൻ ആശ്രയിക്കുന്ന ഒരു മുഖ്യഉപാധി ഊഹാധിഷ്ഠിത വിപണിയാണ്‌.  ഓഹരി, അവധിവ്യാപാരം, ഡെറിവേറ്റീവ്‌ ഉൽപ്പന്നങ്ങൾ, റിയൽ എസ്റ്റേറ്റ്‌ തുടങ്ങിയ മേഖലകളെ നിലനിർത്തുന്നതുതന്നെ ഊഹാധിഷ്ഠിത വ്യാപാര ഇടപാടുകളാണ്‌.  ഈ ഊഹവ്യാപാരവും അതിനെ ആശ്രയിച്ചുള്ള ലാഭം പെരുപ്പിക്കലും വിപണിയിൽ സൃഷ്ടിക്കുന്നത്‌ അസ്ഥിരതയും പ്രതിസന്ധിയുമാണ്‌.  ഈ പ്രതിസന്ധി എല്ലായ്പ്പോഴും പൊതുവിപണിയിലേക്ക്‌ വ്യാപിക്കുന്നു.  പൊതുവിപണിയിലെ പ്രതിസന്ധിയുടെ എക്കാലത്തെയും ഇര മഹാഭൂരിപക്ഷം വരുന്ന ജനങ്ങളാണ്‌.  തൊഴിലാളികളാണ്‌.  ഈ ദുഷിത വലയത്തിൽ നിന്ന്‌ രാജ്യത്തെ മോചിപ്പിക്കുകയെന്നതാവണം അഞ്ചാമത്തെ മുദ്രാവാക്യം.

ഈ ഹ്രസ്വകാല നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്ന കുഴപ്പങ്ങളല്ല ഇന്ത്യ നേരിടുന്നത്‌.  അതുകൊണ്ട്‌ തന്നെ അടിസ്ഥാനമാറ്റങ്ങൾക്ക്‌ വഴിതുറക്കുന്ന ദീർഘകാല നടപടികളും ജനപക്ഷ ബദലിന്റെ ഭാഗമായി ഉന്നയിക്കേണ്ടതുണ്ട്‌.  അതിൽ ഏറ്റവും പ്രധാനം വരുമാനത്തിന്റെയും സമ്പത്തിന്റെയും വിഭവങ്ങളുടെയും പുനർവിതരണത്തിനും ഉൽപ്പാദനോപകരണങ്ങളുടെ പ്രത്യേകിച്ച്‌ ഭൂമിയുടെ, ഉടമസ്ഥതാ കൈമാറ്റത്തിനും വേണ്ടിയുള്ള ഭരണകൂട ഇടപെടലാണ്‌.  തീർച്ചയായും അതൊരു ദേശീയരാഷ്ട്രീയ പ്രശ്നമാണ്‌.  അത്‌ ചർച്ച ചെയ്യുവാൻ കഴിയണം.  മുതലാളിത്തത്തിന്റെ ലാഭക്കൊതി നമ്മുടെ പരിസ്ഥിതിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്‌.  വിവേകവും വിവേചനവുമില്ലാത്ത ചൂഷണത്തിനാണ്‌ മണ്ണും, വെള്ളവും, വായുവും വിധേയമായിക്കൊണ്ടിരിക്കുന്നത്‌.  യഥാർത്ഥത്തിൽ പരിസ്ഥിതി നശീകരണത്തിന്റെ ആഗോ­ളീകരണമാണ്‌ ഇവിടെ അരങ്ങേറുന്നത്‌.  ഏതൊരു ജനകീയ ബദലും ഈ ആപത്തിനെ തിരിച്ചറിയുകയും തിരുത്തൽ നടപടികൾ നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടതുണ്ട്‌.

ആഗോളവൽക്കരണം അധികാരത്തിന്റെ കേന്ദ്രീകരണവും, ജനാധിപത്യ സംവിധാനങ്ങളുടെ ജീർണ്ണിക്കലുമാണെന്ന്‌ നാം കണ്ടുകഴിഞ്ഞു.  ജനങ്ങളെ അധികാരം ഏൽപ്പിക്കുക എന്നതു തന്നെയാണ്‌ ഇക്കാര്യത്തിൽ ജനപക്ഷം ഉയർത്തേണ്ട ബദൽ.  അധികാരം ജനങ്ങളുടെതാണ്‌.  മൂലധനത്തിന്റെയോ മുതലാളിത്തത്തിന്റെയോ അല്ല എന്ന ശക്തമായ രാഷ്ട്രീയമായിരിക്കണം ദേശീയ തെരഞ്ഞെടുപ്പിൽ കാതലായി ചർച്ച ചെയ്യേണ്ടത്‌.  ഭരണാധികാരം ഒരു ശതമാനത്തിൽ നിന്ന്‌ 99 ശതമാനത്തിലേക്ക്‌ കൈമാറുവാനുള്ള രാഷ്ട്രീയ സമരമാകണം ദേശീയ തെരഞ്ഞെടുപ്പ്‌.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്


സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

Monday, February 24, 2014

ഏകതാ കോളനി നല്‍കുന്ന സന്ദേശം

ഗുജറാത്തിലെ ഗോധ്രയ്ക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ന്യൂനപക്ഷവേട്ടയാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലേത്. അറുപതിലധികം പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ അവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഏഴിന് കാവിയണിഞ്ഞ ജാട്ടുകള്‍ ആരംഭിച്ച കലാപത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ഏറെയും ജീവന്‍ നഷ്ടമായത്. മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലെ അരലക്ഷത്തോളംപേര്‍ സ്വന്തം സംസ്ഥാനത്ത് അഭയാര്‍ഥികളായി. 54 താല്‍ക്കാലിക ക്യാമ്പുകളിലായി ഇവരുടെ ജീവിതം. തണുപ്പുകാലം വന്നതോടെ സ്ഥിതി ശോചനീയമായി. 34 കുട്ടികള്‍ ക്യാമ്പുകളില്‍ തണുത്തുവിറച്ചു മരിച്ചു. ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പല ക്യാമ്പുകളും ഇടിച്ചുനിരത്തിയതോടെ പലര്‍ക്കും തെരുവിലിറങ്ങേണ്ടിവന്നു. ഭക്ഷണവും വസ്ത്രവും വീടും സ്വപ്നംമാത്രമായി.

കലാപം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ബസികലാന്‍, താവ്ലി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ദുരിതബാധിതര്‍ക്ക് ഒരു സഹായവും എത്തിയില്ല. എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, ഇവരെത്തേടി ഒരു സഹായവും കേന്ദ്രസര്‍ക്കാരില്‍നിന്ന് എത്തിയില്ല. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഡിസംബറില്‍ രണ്ടാംതവണയും ഷാംലിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചെങ്കിലും കലാപബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനായില്ല. ഇവര്‍ക്ക് ഒരു സഹായവും നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ന്യൂനപക്ഷങ്ങളെ സഹായിച്ചാല്‍ ഭൂരിപക്ഷത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമായിരുന്നു കോണ്‍ഗ്രസിന്. വിഭജനകാലത്ത് നവഖാലിയില്‍ ന്യൂനപക്ഷ സംരക്ഷണത്തിനായി സത്യഗ്രഹമിരുന്ന മഹാത്മാഗാന്ധിയുടെ പാര്‍ടിയാണ് ഇങ്ങനെ അധഃപതിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമായ ബിജെപിയാകട്ടെ, കലാപബാധിതര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരായതുകൊണ്ട് സഹായിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കാനാണ് ശ്രമിച്ചത്. കലാപം തടയുന്നതില്‍ വീഴ്ച വരുത്തിയ അഖിലേഷ് സിങ് സര്‍ക്കാരും അവരെ സഹായിച്ചില്ല.

എന്നാല്‍, കലാപബാധിതര്‍ക്ക് ആശ്വാസമെത്തിച്ച് സിപിഐ എം മാതൃക കാട്ടുകയാണ്. സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യമാണ് സിപിഐ എം കാട്ടിയത്. മുസഫര്‍നഗര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായംനല്‍കാന്‍ പാര്‍ടി ദേശവ്യാപകമായ ഫണ്ട് പിരിവിന് ആഹ്വാനംചെയ്തു. ന്യൂഡല്‍ഹിയിലെ സുര്‍ജിത് ഭവന്‍ ഫണ്ട് പിരിവിന് തൊട്ടുപുറകെയാണ് മുസഫര്‍നഗര്‍ ഫണ്ട് പിരിച്ചത്. എന്നിട്ടും കേരളത്തില്‍ നിന്നുമാത്രം 54 ലക്ഷം രൂപ ലഭിച്ചു. ആകെ 80 ലക്ഷം രൂപയും. കേരളത്തില്‍നിന്ന് ലഭിച്ച തുകയാണ് ഇപ്പോള്‍ 54 പേര്‍ക്ക് വീടുവച്ച് നല്‍കാന്‍ സിപിഐ എം നല്‍കിയത്. മൂവായിരം കിലോമീറ്റര്‍ അകലെ മുസഫര്‍നഗറില്‍ കേരളത്തില്‍നിന്ന് ലഭിച്ച പണംകൊണ്ട് വീടുകള്‍ ഉയരുകയാണ്. ബാക്കി തുക ഹസ്സന്‍പുര്‍ ഗ്രാമക്കാര്‍ ആവശ്യപ്പെട്ട സഹായം നല്‍കാനാണ് പരിപാടിയെന്ന് സിപിഐ എം ഉത്തര്‍പ്രദേശ് ഘടകം വ്യക്തമാക്കിയിട്ടുണ്ട്.

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിട്ട് മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഏകതാകോളനിക്കാണ് സിപിഐ എം രൂപം നല്‍കിയത്. മുസഫര്‍നഗര്‍ ജില്ലയിലെ ബുഡാന ബ്ലോക്കിലെ ജോല ഗ്രാമത്തിലാണ് ഈ കോളനി. ജോലയില്‍ രണ്ടിടത്തായാണ് വീട് നിര്‍മാണം. മൂന്നു ലക്ഷത്തോളം രൂപയ്ക്കു വാങ്ങിയ സ്ഥലത്താണ് ഇഷ്ടികകൊണ്ട് വീട് നിര്‍മിക്കുന്നത്. ഒരിടത്ത് 36ഉം മറ്റൊരിടത്ത് 28ഉം വീടുകള്‍. ഏകതാ കോളനിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് വീട് നിര്‍മിക്കാനുള്ള സഹായം വിതരണംചെയ്തത്. ലാക്, ഭാവ്ഡി, ലിസാഡ് തുടങ്ങിയ ഗ്രാമങ്ങളില്‍നിന്ന് ജീവനുംകൊണ്ടോടി ജോല ഗ്രാമത്തില്‍ അഭയംപ്രാപിച്ചവര്‍ക്കാണ് ധനസഹായം നല്‍കിയത്. വീട് നല്‍കുന്നതിനുള്ള രേഖയും ഒരോലക്ഷം രൂപയുടെ സഹായവുമാണ് വിതരണംചെയ്തത്. തുണികൊണ്ടുള്ള ക്യാമ്പുകളിലെ ദുരിതജീവിതത്തില്‍നിന്ന് 54 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാന്‍ സിപിഐ എമ്മിനായത് ശ്ലാഘനീയമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വര്‍ഗീയധ്രുവീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുസഫര്‍നഗര്‍ കലാപത്തിന് സംഘപരിവാര്‍ നേതൃത്വം നല്‍കിയത്. നരേന്ദ്രമോഡിയെ ആര്‍എസ്എസ് നിര്‍ദേശപ്രകാരം ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം ഉത്തരേന്ത്യയിലെങ്ങും ചെറുതും വലുതുമായ വര്‍ഗീയകലാപങ്ങള്‍ വര്‍ധിക്കുകയാണ്. മോഡിയുടെ വലംകൈയായ അമിത്ഷാ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ചുമതലക്കാരനായശേഷം മാത്രം ഡസനിലധികം വര്‍ഗീയ കലാപങ്ങള്‍ അവിടെയുണ്ടായി. ഇതിന് നേതൃത്വം നല്‍കിയ ബിജെപിയെയും നരേന്ദ്രമോഡിയെയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെടുത്തുന്നതിന് ഇടതുപക്ഷം കഠിനശ്രമം നടത്തുമെന്ന സന്ദേശമാണ് സിപിഐ എം ഏകതാ കോളനിയുടെ നിര്‍മാണത്തിലൂടെ നല്‍കിയത്. സംഘപരിവാറിന്റെ വര്‍ഗീയ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്് മടിച്ചുനില്‍ക്കുമ്പോള്‍ സിപിഐ എമ്മാണ് ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തതെന്ന് ഏകതാ കോളനിയുടെ നിര്‍മാണം വ്യക്തമാക്കുന്നു. ഈ സന്ദേശം ഏറ്റെടുക്കാന്‍ രാജ്യത്തെ ഏല്ലാ പുരോഗമന മതനിരപേക്ഷ ജനാധിപത്യവാദികളും തയ്യാറാകണം. ഈ ദൗത്യത്തില്‍ സിപിഐ എമ്മിനെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. രാജ്യത്തെ മതനിരപേക്ഷ ചട്ടക്കൂട് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് തിരിച്ചറിയണം.

*
ദേശാഭിമാനി മുഖപ്രസംഗം