Tuesday, January 1, 2013

ജനദ്രോഹത്തിന്റെ ഒരു യുപിഎ വര്‍ഷം കൂടി

സ്വതന്ത്രഭാരതത്തിലെ ഇതുവരെയുള്ള കേന്ദ്ര സര്‍ക്കാരുകളെ വിലയിരുത്തിയാല്‍ ഏറ്റവും കുറഞ്ഞ കാലയളവില്‍ ഏറ്റവും കൂടുതല്‍ ജനവിരുദ്ധത പ്രകടിപ്പിച്ച സര്‍ക്കാര്‍ രണ്ടാം യുപിഎ സര്‍ക്കാരാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതില്‍ ഏറ്റവും കടുത്ത ജനവിരുദ്ധനടപടികളും നയങ്ങളും സ്വീകരിച്ച വര്‍ഷം 2012 ആണെന്നും കാണാം. പെട്രോളിന് ഒറ്റയടിക്ക് 7.54 രൂപയും ഡീസലിന് അഞ്ച് രൂപയും വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പാചകവാതക സിലിണ്ടറുകള്‍ (സബ്സിഡിയുള്ളത്) ആറായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. കേന്ദ്ര ബജറ്റില്‍ 31126 കോടി രൂപയുടെ സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ നിശ്ചയിച്ച യുപിഎ സര്‍ക്കാര്‍ അതിലുമെത്രയോ കൂടുതല്‍ തുകയാണ് ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുത്തത്. സാധാരണജനങ്ങളുടെ ജീവിതച്ചെലവ് കുതിച്ചുയരുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ ഈ തീരുമാനങ്ങളാണ് എണ്ണയൊഴിച്ചത്. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും കോര്‍പറേറ്റ് ശക്തികള്‍ക്ക് വഴങ്ങിയ സര്‍ക്കാര്‍ അഞ്ച് കോടി വ്യാപാരികളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കി. വ്യോമയാന മേഖലയിലടക്കം നിരവധി മേഖലകളില്‍ നിയന്ത്രണമില്ലാതെ വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചു.

വിദേശികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അനുവദിച്ചുകൊണ്ടാണ് യുപിഎ സര്‍ക്കാര്‍ 2012 ജനുവരി ഒന്നിന് അതിന്റെ തേരോട്ടം തുടങ്ങിയത്. വിദേശനിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ 2000 കോടി രൂപ വരെ നിക്ഷേപിക്കാനും പിന്നീട് അനുമതി നല്‍കി. രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുമാണ് നടപടികളെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചതെങ്കിലും ഡിസംബര്‍ ആയിട്ടും സമ്പദ്വ്യവസ്ഥ തളര്‍ച്ചയില്‍ത്തന്നെ തുടര്‍ന്നു. രാജ്യത്ത് സാമ്പത്തികമാന്ദ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രസ്താവനയിറക്കി. സാമ്പത്തികപരിഷ്കരണ നടപടികള്‍ അതിശക്തമായി നടപ്പാക്കിയ വര്‍ഷമായിരുന്നു 2012. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം അനുവദിച്ചതു കൂടാതെ ബാങ്കിങ് നിയമഭേദഗതി ബില്‍ പാസാക്കി രാജ്യത്തെ ബാങ്കിങ് മേഖലയെ തകര്‍ക്കാനുള്ള അരങ്ങൊരുക്കല്‍ കൂടി യുപിഎ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും അവസരവാദ രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിച്ച് യുപിഎ ഫ്ളോര്‍ മാനേജര്‍മാര്‍ ഈ ദേശദ്രോഹനിയമത്തിന് പിന്തുണ ഉറപ്പിച്ചു. ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ രാജ്യത്തെ ബാങ്കിങ് മേഖലയെ ജനജീവിതവുമായി ചേര്‍ത്തുനിര്‍ത്തിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനമാണ് കുറെ കോര്‍പറേറ്റ് ഉപദേശകരുടെ വാക്കുകേട്ട് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തകര്‍ത്തത്.

റെയില്‍വേ ബജറ്റില്‍ എല്ലാ ക്ലാസുകളിലേക്കും നിരക്കുവര്‍ധനയ്ക്കാണ് റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി നിര്‍ദേശിച്ചത്. ഇതിന്റെപേരില്‍ മമത ബാനര്‍ജിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ത്രിവേദിക്ക് രാജിവയ്ക്കേണ്ടിവന്നു. എന്നാല്‍, നിരക്കുവര്‍ധന ബജറ്റിനു പുറത്തുകൂടി നടപ്പാക്കി. റെയില്‍വേ ചരക്കുകൂലി 20 ശതമാനമാണ് കൂട്ടിയത്. എസി ക്ലാസുകളില്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ 3.7 ശതമാനം നിരക്കുവര്‍ധന നടപ്പാക്കി. തപാല്‍നിരക്ക് 20 ശതമാനം കൂട്ടി. പെട്രോള്‍ വില എല്ലാ ദിവസവും പുതുക്കാന്‍ തീരുമാനിച്ചു. ഡീസല്‍ വിലയില്‍ അടുത്ത വര്‍ഷം 10 രൂപ വര്‍ധന വരുത്താനും മണ്ണെണ്ണ വിലയില്‍ രണ്ട് വര്‍ഷം കൊണ്ട് 10 രൂപ വര്‍ധന നടപ്പാക്കാനും തീരുമാനിച്ചു. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കിയതിലൂടെ ഒരു സിലിണ്ടറിന് ഫലത്തില്‍ 500 രൂപ വില വര്‍ധിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. സമ്പദ്വ്യവസ്ഥയെ നേരെ നിര്‍ത്താനെന്നുപറഞ്ഞ് നിരവധി ജനദ്രോഹനടപടികളെടുത്തെങ്കിലും സമ്പദ്വ്യവസ്ഥ തളര്‍ന്നുതന്നെ കിടക്കുന്നു. കാരണം ആഗോള സാമ്പത്തികമാന്ദ്യമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നു. 2012-13 സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 5.4 ശതമാനം സാമ്പത്തികവളര്‍ച്ച മാത്രമേ നേടാനായുള്ളൂ. ഈ സാമ്പത്തികവര്‍ഷത്തെ മൊത്തം സാമ്പത്തികവളര്‍ച്ച ഏകദേശം അഞ്ച് ശതമാനമായിരിക്കുമെന്നാണ് വിവിധ ഏജന്‍സികളും വിദഗ്ധരും പ്രവചിക്കുന്നത്. കയറ്റുമതി കുത്തനെ ഇടിയുകയും വ്യാപാരക്കമ്മിയും ധനക്കമ്മിയും വര്‍ധിക്കുകയും ചെയ്തു. വ്യവസായവളര്‍ച്ച പല മാസവും പൂജ്യത്തില്‍നിന്ന് താഴേക്കുപോയി. സമ്പദ്വ്യവസ്ഥ "മെച്ചപ്പെടുത്താന്‍" യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കാരണം ജനങ്ങളുടെ ദുരിതവും വര്‍ധിച്ചു. രാഷ്ട്രീയമായും യുപിഎ സര്‍ക്കാരിന് ഏറെ തിരിച്ചടിയേറ്റ വര്‍ഷമാണിത്. യുപിഎയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടു. ന്യൂനപക്ഷമായ ഒരു സര്‍ക്കാരായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി. സങ്കുചിതമായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന പാര്‍ടികളുടെ സഹായത്താലാണ് ജനവിരുദ്ധഭരണം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.

വി ജയിന്‍

അഴിമതിയില്‍ മുങ്ങിയാല്‍ കുളിരില്ല

കഴിഞ്ഞ വര്‍ഷം പിറന്നുവീണത് അഴിമതിക്കെതിരെ അന്വേഷണം വേണമെന്ന ആര്‍ത്തനാദത്തോടെയാണ്. രാഷ്ട്രശരീരത്തെ അഴിമതി കാര്‍ന്നുതിന്നുമ്പോള്‍ അതിന് തടയിടാനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതുള്‍പ്പെടെ പരിഗണനാവിഷയങ്ങളായുള്ള സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്ന ആവശ്യം പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും വഴങ്ങാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ടു ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. അപൂര്‍വസ്വത്തായ രണ്ടാം തലമുറ സ്പെക്ട്രം എട്ട് വര്‍ഷം മുമ്പത്തെ വിലയ്ക്ക് നല്‍കുക വഴി കേന്ദ്ര ഖജാനക്ക് 1.76 ലക്ഷം കോടി നഷ്ടമായെന്ന സിഎജി റിപ്പോര്‍ട്ടാണ് ഇത്തരമൊരു ആവശ്യത്തിന് കാരണം. സര്‍ക്കാര്‍ ഇതിന് വഴങ്ങിയതോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പോലും നടത്താനായത്.

ടു ജി സ്പെക്ട്രം അഴിമതിയില്‍ മുഖംനഷ്ടപ്പെട്ട സര്‍ക്കാരിനെ കല്‍ക്കരി അഴിമതിയും വിടാതെ പിടികൂടി. കല്‍ക്കരിപ്പാടങ്ങള്‍ നൂറോളം കമ്പനികള്‍ക്ക് അനധികൃതമായി അനുവദിക്കുക വഴി 1.86 ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാരിന് നഷ്ടമായെന്ന് സിഎജി റിപ്പോര്‍ട്ടുതന്നെ ചൂണ്ടിക്കാട്ടി. കുരുക്ഷേത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാല്‍,രാജ്യസഭയിലെ കോണ്‍ഗ്രസ് എംപി വിജയ്ദര്‍ദ തുടങ്ങി പലരും നയിക്കുന്ന കമ്പനികള്‍ക്ക് ഒരു മാനദണ്ഡവും പാലിക്കാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് കല്‍ക്കരി വകുപ്പിന്റെ ചുമതല നേരിട്ട് വഹിക്കുമ്പോഴായിരുന്നു ഈ വന്‍ അഴിമതി. സിഎജി ആദ്യം പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് 10.6 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നത്. കര്‍ണാടകയിലെ ഖനി അഴിമതി ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാരിനെയും കുഴിയിലാഴ്ത്തി. കല്‍ക്കരി ഖനി അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട് സമര്‍പ്പിച്ച അതേദിവസം തന്നെ സിഎജി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച മറ്റു രണ്ട് റിപ്പോര്‍ട്ടും യുപിഎ സര്‍ക്കാര്‍ എത്രമാത്രം അഴിമതിക്കയത്തില്‍ മുങ്ങിയിരിക്കുന്നുവെന്നതിന് തെളിവാണ്. ജിഎംആര്‍ എന്ന സ്വകാര്യ കമ്പനി നിര്‍മിച്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണത്തിലും അതിന്റെ വികസനത്തിന്റെ മറവില്‍ പിരിച്ചെടുത്ത കോടികളെക്കുറിച്ചും സിഎജി വെളിപ്പെടുത്തി. റിലയന്‍സിന് അനുവദിച്ച കൃഷ്ണ-ഗോദാവരി തടത്തില്‍ അനുവദിച്ച ബ്ലോക്കുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അനധികൃതമായി ഉപയോഗിച്ചതുവഴി കോടികളാണ് സര്‍ക്കാരിന് നഷ്ടം. അവസാനം കെജി തടത്തില്‍നിന്ന് കഴുച്ചെടുക്കുന്ന വാതകത്തിന് കരാറനുസരിച്ചുള്ള വില വര്‍ധിപ്പിച്ചുനല്‍കാന്‍ തയ്യാറാകാത്ത എസ് ജയ്പാല്‍ റെഡ്ഡിയെന്ന മന്ത്രിയെയും മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പെട്രോളിയം മന്ത്രാലയത്തില്‍ നിന്നുമാറ്റി. അഴിമതിയിലൂടെ കോടികള്‍ കൊള്ളയടിച്ച അംബാനിമാരാണ് രാജ്യം ഭരിക്കുന്നതെന്ന് റാഡിയ ടേപ്പുകള്‍ മാത്രമല്ല ഈ സംഭവവും അടിവരയിട്ടു.

ഈ അഴിമതികളെല്ലാം തന്നെ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാം സ്വതന്ത്രമാക്കപ്പെട്ടതിന്റെ പരിണിതഫലമാണ് ഈ അഴിമതികള്‍. ഇതു തിരിച്ചറിഞ്ഞിട്ടും സാമ്പത്തിക ഉദാരവല്‍്ക്കരണ നയവുമായി അതിവേഗം മുന്നേറുകയാണ് മന്‍മോഹന്‍ സര്‍ക്കാര്‍. ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാന്‍ തയ്യാറായതും ബാങ്കിങ്ങ് മേഖലയുടെ സ്വകാര്യവല്‍്ക്കരണത്തിനും വിദേശവല്‍്ക്കരണത്തിനും വഴിവയ്ക്കുന്ന ബാങ്കിങ്ങ് ഭേദഗതി നിയമവും തെളിയിക്കുന്നത് ഇതാണ്.

വ്യവസായികള്‍ ബാങ്കുകള്‍ തുടങ്ങി പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പണം സമൂഹത്തിന്റെ മൊത്തം വികസനത്തിന് ഉപയോഗിക്കാതെ സ്വന്തം വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നത് തടയാനാണ് 1969 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ടാറ്റയും ബിര്‍ളയും മറ്റും ആരംഭിച്ച ബാങ്കുകള്‍ ദേശസാല്‍്ക്കരിച്ചത്. എന്നാല്‍, ഇന്ദിരയുടെ മരുമകള്‍ നയിക്കുന്ന കോണ്‍ഗ്രസ് കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് തുറക്കാനും പൊതുധനം കൊള്ളയടിക്കാനും ബാങ്കിങ്ങ് ഭേദഗതി നിയമത്തിലൂടെ അനുവാദം നല്‍കി. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതും അഴിമതിയിലൂടെയാണെന്ന് തെളിഞ്ഞു. അനുകൂല തീരുമാനം കൈക്കൊള്ളാന്‍ 125 കോടി രൂപയാണ് വാര്‍മാര്‍ട്ട് ഇന്ത്യയില്‍ ചെലവാക്കിയത്. അമേരിക്കയുമായുള്ള ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസി വാടകക്കെടുത്ത പാറ്റണ്‍ ബോഗ്സ് എന്ന സ്ഥാപനത്തെ തന്നെയാണ് വാള്‍മാര്‍ട്ടും വിദേശനിക്ഷേപ തീരുമാനം അനുകൂലമാക്കാന്‍ വാടകക്കെടുത്തതെന്നും തെളിഞ്ഞു. മാത്രമല്ല ബഹുബ്രാന്റ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനയില്‍ വിദേശനിക്ഷേപം അനുവദിക്കും മുമ്പുതന്നെ വാള്‍മാര്‍ട്ട് 455 കോടി നിക്ഷേപിച്ചതായും തെളിഞ്ഞു. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇതേക്കുറിച്ച് അന്വേഷിക്കുകയാണ്. പണം ഒഴുക്കി കൃത്രിമമായി പാര്‍ലമെന്റില്‍ ഭൂരിപക്ഷം സൃഷ്ടിക്കുകയായിരുന്നു യുപിഎ സര്‍ക്കാര്‍ എന്നും തെളിഞ്ഞിട്ടുണ്ട്. അതായത് ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയുടെ പരമ്പര തന്നെയുണ്ടായി.

സാമ്പത്തികമാന്ദ്യം മറയാക്കി സബ്സിഡികള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്നു. "എല്ലാവരും വരള്‍ച്ച ആഗ്രഹിക്കുന്നു" എന്ന പി സായിനാഥിന്റെ പുസ്തകത്തിന്റെ പേര് അനുസ്മരിപ്പിക്കുംവിധം മന്‍മോഹന്‍ സര്‍ക്കാര്‍ സബ്സിഡി ഒഴിവാക്കി പാവങ്ങളുടെ വയറ്റത്തടിക്കാന്‍, സാമ്പത്തിക മാന്ദ്യം ആഗ്രഹിക്കുയാണോ? സബ്സിഡികള്‍ നേരിട്ട് പണമായി നല്‍കുന്ന പദ്ധതി ആരംഭിക്കുമെന്ന പ്രഖ്യാപനവും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണത്തിന് വഴിവയ്ക്കുന്ന നിയമവും യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധവും അഴിമതി പെരുകുന്ന വഴിയിലൂടെയുമാണെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ബജറ്റില്‍ 5.28 ലക്ഷം കേടി രൂപയുടെ സൗജന്യങ്ങള്‍ അനുവദിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല, കോര്‍പറേറ്റുകള്‍ക്കൊപ്പമാണെന്നും തെളിയിക്കുന്നു. ജിഡിപിയുടെ 6.9 ശതമാനം വരുന്ന ധനക്കമ്മിയേക്കാളും അധികമാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സൗജന്യം. ഇതിന്റെ അഞ്ചിലൊന്ന് തുകയുണ്ടെങ്കില്‍ രണ്ട് രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം എല്ലാവിഭാഗം ജനങ്ങള്‍ക്കും നല്‍കാന്‍ കഴിയും. സര്‍ക്കാരിന്റെ സാമ്പത്തിക ഉദാരവല്‍ക്കരണ തീരുമാനങ്ങളോരോന്നും അഴിമതിയ്ക്ക് വഴിതുറന്നിടുകയാണെന്നര്‍ഥം. സര്‍ക്കാരിനെ കുരിശില്‍ തറച്ച് പ്രതിപക്ഷം പാര്‍ലമെന്റിലും പുറത്തും നടത്തിയ ആക്രമണമാണ് പൗരസമൂഹത്തെയും ജന്തര്‍മന്ദിര്‍ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ജനാധിപത്യത്തിനുവേണ്ടിയാണ് കെയ്റോവിലെ തെഹ്രീഖി ചത്വരത്തില്‍ ജനങ്ങള്‍ ഒത്തുകൂടിയതെങ്കില്‍ അഴിമതി തടയാനുള്ള ശക്തമായ ഒരു നിയമനിര്‍മാണമായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹം ജന്ദര്‍മന്ദറില്‍ ആവശ്യപ്പെട്ടത്. ജനാധിപത്യ പ്രക്ഷോഭം അമിതാധികാരം കയ്യാളുന്നതിന് മെഹമൂദ് മൂര്‍സി ഉപകരണമാക്കിയപ്പോള്‍ ലോക്പാല്‍ ബില്ലിനായുള്ള പൗരസമൂഹത്തിന്റെ പ്രക്ഷോഭവും ചിലര്‍ക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കുകയായിരുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ടിക്ക് രൂപം നല്‍കിയപ്പോള്‍ വ്യക്തമായി. മാത്രമല്ല, രാഷ്ട്രീയ പാര്‍ടികള്‍ക്കെതിരെയും സംഘടിത പ്രക്ഷോഭത്തിനെതിരെയും വികാരം ഉണര്‍ത്തിവിടാന്‍ കോര്‍പറേറ്റുകളും അവര്‍ നയിക്കുന്ന മാധ്യമങ്ങളും ഇത്തരം സമരങ്ങളെ സമര്‍ഥമായി ഉപയോഗിച്ചു. ഹസാരെയുടെയും കെജ്രിവാളിന്റെയും സമരങ്ങളെ സഹായിക്കാന്‍ കോര്‍പറേറ്റുകള്‍ മല്‍സരിച്ചു. സംഘടിതപ്രക്ഷോഭങ്ങളെ ശിഥിലമാക്കി കൂട്ടായ വിലപേശലിനെ തകര്‍ക്കുക എന്ന കോര്‍പറേറ്റ് തന്ത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. സര്‍ക്കാരാകട്ടെ ലോക്പാല്‍-ലോകായുക്ത ബില്‍ പോലും പാസ്സാക്കിയിട്ടുമില്ല. 2010 ന് ശേഷം സര്‍ക്കാര്‍ അഴിമതിതടയുക ലക്ഷ്യമാക്കി പത്തോളം ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അതിലൊന്ന് പോലും പാസ്സാക്കപ്പെട്ടിട്ടില്ല.

വി ബി പരമേശ്വരന്‍

*
ദേശാഭിമാനി 31 ഡിസംബര്‍ 2012

No comments: