Monday, February 11, 2013

സൂര്യനെല്ലി ഒരു സാമൂഹ്യ കുറ്റവിചാരണ

1996 ജനുവരി 16നും ഫെബ്രുവരി 26നുമിടയ്ക്ക് 42 പുരുഷന്മാര്‍ പതിനാറു വയസുള്ള ഒരു പെണ്‍കുട്ടിയെ കേരളത്തിലങ്ങോളമിങ്ങോളം കൊണ്ടുനടന്ന് താമസിപ്പിച്ച് അതിക്രൂരമാംവിധം ലൈംഗികമായി ഉപയോഗിക്കുകയുണ്ടായി. പക്ഷേ ഹൈക്കോടതി അതിലുള്‍പ്പെട്ട 39 പേരില്‍ ഒരാളെ ശിക്ഷിക്കുകയും മറ്റെല്ലാവരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. 17 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1996ല്‍ നടന്ന കേരളത്തിനാകെ അപമാനമായിത്തീര്‍ന്ന സൂര്യനെല്ലിക്കേസാണിത്. 1999ല്‍ ഇന്ത്യയില്‍ത്തന്നെ ആദ്യമായിട്ടായിരുന്നു ഒരു അതിവേഗ വിചാരണക്കോടതിക്ക് രൂപം നല്‍കിയത്. 2000 സെപ്തംബറില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 35 പേരെ കുറ്റക്കാരെന്നു വിധിച്ചു. എന്നാല്‍ 2005 ജനുവരിയില്‍ കേരള ഹൈക്കോടതി, ഈ വിധിക്കെതിരെ കൊടുത്ത അപ്പീലില്‍, ഒരാളെ മാത്രം ശിക്ഷിച്ചു. മറ്റെല്ലാവരെയും വെറുതെ വിട്ടു. ഈ കോടതിവിധിയെ തുടര്‍ന്ന് സമൂഹം ആ കുടുംബത്തെ ഒറ്റപ്പെടുത്താനും ഭ്രഷ്ട് കല്‍പിക്കാനും തുടങ്ങി. ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടിയും സംസ്ഥാന ഗവണ്‍മെന്റും സുപ്രീംകോടതിയില്‍ 2005ല്‍ അപ്പീല്‍ നല്‍കി. സെയില്‍സ് ടാക്സ് വകുപ്പില്‍ പ്യൂണായി ജോലിചെയ്തിരുന്ന അവളെ പണാപഹരണം ആരോപിച്ച് 2012 ഫെബ്രുവരിയില്‍ ജോലിയില്‍നിന്നും സസ്പെന്റ് ചെയ്തു. പിന്നീട് 8 മാസത്തിനുശേഷമാണ് തിരിച്ചെടുത്തത്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും നീതി കിട്ടുന്നതിനായി പൊരുതിക്കൊണ്ടിരിക്കുന്ന സുജ സൂസന്‍ ജോര്‍ജുമായി ഇന്റര്‍നെറ്റ് മാഗസിനായ റെഡിഫ് ഡോട്ട് കോമിനുവേണ്ടി ശോഭാവാര്യര്‍ നടത്തിയ ടെലഫോണ്‍ സംഭാഷണം.

ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് ബലാത്സംഗങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി. അതിന്റെ ഫലമായിട്ടാണ്, ജനുവരി 3ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മൂന്നാഴ്ചയ്ക്കുള്ളില്‍തന്നെ സൂര്യനെല്ലിക്കേസിെന്‍റ വിചാരണ തുടങ്ങുമെന്ന് അറിയിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇത് പ്രതീക്ഷ നല്‍കുന്നു. ഇടതുപക്ഷ പ്രവര്‍ത്തകയും കോളേജ് പ്രൊഫസറുമായ സുജാ സൂസന്‍ ജോര്‍ജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. ഈ ടെലഫോണ്‍ സംഭാഷണത്തില്‍ അവര്‍ കേസിനെക്കുറിച്ചും പെണ്‍കുട്ടിയെക്കുറിച്ചും സംസാരിക്കുന്നു.

എപ്പോഴാണ് സൂര്യനെല്ലിക്കേസില്‍ ആദ്യമായി ഇടപെടുന്നത്?

17 വര്‍ഷങ്ങളായി പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും നീതി ലഭിക്കുന്നതിനായി നിലകൊണ്ട സംഘടനകളോടൊപ്പം ഞാനും ഭാഗഭാക്കാണ്. പെണ്‍കുട്ടിയും കുടുംബവും കോട്ടയത്തേക്ക് താമസം മാറ്റുകയും അവളെ അന്യായമായി സാമ്പത്തിക ക്രമക്കേടില്‍ പെടുത്തി കേസുണ്ടാക്കുകയും ചെയ്തതിനുശേഷം ആ കുടുംബത്തിനുവേണ്ടി ഞാന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നു. ി16-ാമത്തെ വയസ്സില്‍ ആദ്യമായി അവളെ കാണുമ്പോള്‍ അവളുടെ അവസ്ഥ എന്തായിരുന്നു? ാഅവളുടെ അവസ്ഥ അതിദയനീയമായിരുന്നു. അവളെ അപ്പോള്‍ ആദ്യമായി കാണുകയായിരുന്നു ഞാന്‍. ശരീരം നീരുവന്ന് വീര്‍ത്തിരുന്ന അവളെ കണ്ടാല്‍ 16 വയസ്സിനേക്കാള്‍ കൂടുതല്‍ പ്രായം തോന്നിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനു മുമ്പ് നിഷ്കളങ്കയായ, മെലിഞ്ഞ ഒരു കൗമാരക്കാരിയായിരുന്നു അവളെന്ന് അയല്‍ക്കാരും രക്ഷിതാക്കളും പറഞ്ഞു. എന്നാല്‍ 40 ദിവസങ്ങള്‍ക്കുശേഷം ആ പെണ്‍കുട്ടി ശാരീരികവും മാനസികവുമായി ആകെ മാറിപ്പോയിരുന്നു. അവളുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് മാരകമായി മുറിവേറ്റിരുന്നു. ശരീരം മുഴുവനും കീറിമുറിക്കപ്പെട്ടിരുന്നു. ഭീതിപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. മാനസികമായി വല്ലാതെ സംഭ്രമത്തിലാണ്ടുപോയ അവള്‍ ആരെയും അഭിമുഖീകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അപരിചിതരെ കാണുമ്പോള്‍, ആരെങ്കിലും വീട്ടിലേക്ക് കടന്നുവരുമ്പോള്‍, ഭയന്നുവിറച്ച് അവള്‍ കതകിനു പിന്നിലൊളിക്കുമായിരുന്നു. അവളുടെ മാനസികാവസ്ഥയ്ക്ക് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. ആരെയും അഭിമുഖീകരിക്കാനുള്ള ധൈര്യം ഇപ്പോഴും അവള്‍ക്കില്ല. ഈ 17 വര്‍ഷത്തിനുശേഷവും അവള്‍ വിഷാദാവസ്ഥയിലാണ്. സൈക്കോളജിസ്റ്റുകളുടെയും കൗണ്‍സലര്‍മാരുടെയും അടുത്ത് അവളെ കൊണ്ടുപോയിട്ടും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. അവളിലെന്താണ് സംഭവിച്ചതെന്നതിന്റെ ഭീകരത അത് വിളിച്ചോതുന്നു. കേരള ഹൈക്കോടതി എല്ലാവരെയും വെറുതെ വിട്ടത്, പെണ്‍കുട്ടിയുടെ അവസ്ഥ കൂടുതല്‍ വഷളാക്കി. മാത്രവുമല്ല, നാല്‍പതു ദിവസമുണ്ടായിരുന്നിട്ടും അവരുടെ കയ്യില്‍നിന്നും രക്ഷപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന കോടതിയുടെ ചോദ്യം കൂടിയായപ്പോള്‍ അവളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. ആ കോടതിവിധി അപമാനിച്ചത് ആ പെണ്‍കുട്ടിയെ മാത്രമല്ല; സ്ത്രീ സമൂഹത്തെയാകമാനമാണ്.

കേരളത്തിലാദ്യമായിട്ടായിരുന്നു ഒരു കേസ് അതിവേഗ വിചാരണക്കോടതി ഏറ്റെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ വിധി പ്രസ്താവിച്ച കീഴ്ക്കോടതി 42 പേരില്‍, തിരിച്ചറിഞ്ഞ 35 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ ആ വിധിക്കെതിരെ അപ്പീല്‍ നല്‍കപ്പെട്ടു. അവള്‍ അന്ന് എട്ടും പൊട്ടും തിരിയാത്ത, വെറുമൊരു ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നെന്ന് ഓര്‍ക്കണം. അങ്ങനെയൊരു പെണ്‍കുട്ടിയാണെന്ന് കോടതിയ്ക്കും അറിയാം. എന്നിട്ടും കോടതിയുടെ ചില പരാമര്‍ശങ്ങള്‍ അതിക്രൂരമായിരുന്നു. പലയിടങ്ങളിലും അവളെ കൊണ്ടുപോയപ്പോള്‍ എന്തുകൊണ്ട് അവള്‍ രക്ഷപ്പെട്ടില്ല? എന്തുകൊണ്ട് അവള്‍ ഉറക്കെ നിലവിളിച്ചില്ല? ഇതൊക്കെയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. ലൈംഗികത ആസ്വദിക്കുകയായിരുന്നു എന്നുവരെ കോടതി പറഞ്ഞു. വിചാരണയ്ക്കിടയില്‍ ഇത്തരം ക്രൂരമായ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കോടതിയുടെ വിധിക്കും പരാമര്‍ശങ്ങള്‍ക്കുമെതിരായി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ട് 7 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഡല്‍ഹി കൂട്ട ബലാത്സംഗത്തിനുശേഷം ഈ കേസ് ഒരിക്കല്‍കൂടി തിരശ്ശീലയ്ക്കുപിന്നില്‍നിന്നും വെളിച്ചത്തിലേക്ക് വന്നിരിക്കുന്നു. കേസ് കെട്ടടങ്ങുമെന്നും പെണ്‍കുട്ടിക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്നും എനിക്കു തോന്നിയിരുന്നു. എന്തെന്നാല്‍ കേസിലുള്‍പ്പെട്ടവര്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരും പണവും സ്വാധീനവുമുള്ളവരുമാണ്.

ആ കുടുംബത്തെ ആദ്യമായി കണ്ടപ്പോള്‍ എന്തുതോന്നി?

സ്വന്തം കാര്യം നോക്കി ശാന്തമായി ജീവിതം നയിച്ചിരുന്ന ഒരു മധ്യവര്‍ഗ കുടുംബമായിരുന്നു അവളുടേത്. രക്ഷിതാക്കള്‍ക്ക് മതിയായ വിദ്യാഭ്യാസവുമുണ്ട്. അച്ഛന് ജോലി പി & ടി ഡിപ്പാര്‍ട്ട്മെന്റിലും അമ്മ നഴ്സുമായിരുന്നു. മൂത്തമകള്‍ നഴ്സിംഗിന് പഠിക്കുകയായിരുന്നു. അതുവരെ ആരാലും അറിയപ്പെടാതെ ശാന്തമായിരുന്ന അവരുടെ ജീവിതത്തില്‍ വന്‍ ദുരന്തം സംഭവിച്ചത്, ആ ബസ്സ്റ്റോപ്പില്‍നിന്ന് ചതിയില്‍ പെടുത്തി അവളെ തട്ടിക്കൊണ്ടുപോയപ്പോള്‍ മുതലാണ്. ആ ദിനം മുതല്‍ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും തകിടം മറിഞ്ഞു. മധ്യവര്‍ഗ കുടുംബത്തിന്റെ മൂല്യങ്ങളെല്ലാമനുസരിച്ച് ജീവിച്ചിട്ടും, തങ്ങളുടെ മകള്‍ക്ക് സംഭവിച്ചതെന്തെന്ന് ലോകത്തോടു വിളിച്ചുപറയാന്‍ തയ്യാറായി എന്നത് ഇവരെ വേറിട്ടു നിര്‍ത്തുന്നു. ലോകത്തെ ഇതറിയിക്കണമെങ്കില്‍ വലിയ ധൈര്യം വേണം. പൊലീസ് പോലും ഉപദേശിച്ചത് ഇതാരോടും വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്നുമാണ്. എന്നാല്‍, തങ്ങളുടെ മകള്‍ക്കുണ്ടായതുപോലൊരു വിധി മറ്റൊരു പെണ്‍കുട്ടിക്കുമുണ്ടാകരുതെന്ന് അവര്‍ ആഗ്രഹിച്ചു. അക്കാലത്താണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ കേസില്‍ ഇടപെടുകയും ഏറ്റെടുക്കുകയും ചെയ്തത്. അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവര്‍ ഭ്രഷ്ട് കല്‍പിച്ചതുകൊണ്ടായിരുന്നോ അവര്‍ക്ക് അവിടെനിന്നും ഓടിപ്പോകേണ്ടി വന്നത്? ാഅവര്‍ക്ക് ഭ്രഷ്ട് കല്‍പിച്ചത് പിന്നീട് മാത്രമായിരുന്നു. ആദ്യം അയല്‍ക്കാരെല്ലാം പെണ്‍കുട്ടിയെ പിന്തുണച്ചിരുന്നു. ഇതിലുള്‍പ്പെട്ടവരുടെ പേരുകള്‍ പുറത്തുവരാതിരിക്കാന്‍ അവരെ ഭീഷണിപ്പെടുത്തിയപ്പോഴും സമ്മര്‍ദ്ദം ചെലുത്തിയപ്പോഴും പണം വാഗ്ദാനംചെയ്ത സന്ദര്‍ഭത്തില്‍പോലും അവര്‍ക്ക് ചുറ്റുമുള്ള എല്ലാ പേരും അവരെ പിന്തുണച്ചിരുന്നു.

പിന്നെ എന്തുകൊണ്ടാണ് അവര്‍ക്ക് അവിടെനിന്നും ഒളിച്ചോടേണ്ടി വന്നത്?

അതാണ് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത. ഇങ്ങനെയെല്ലാം സംഭവിച്ചത്, ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതിനും തരംതാണ അഭിപ്രായ പ്രകടനം നടത്തിയതിനും ശേഷമാണ്, എല്ലാം മാറിമറിഞ്ഞത് അതിനു ശേഷമാണ്. അവരെ പിന്തുണച്ചിരുന്ന ഗ്രാമത്തിലെ ആളുകള്‍പോലും ആ കുടുംബത്തിനെതിരെ തിരിയാന്‍ തുടങ്ങി.

ഹൈക്കോടതി വിചാരണയ്ക്കുശേഷം അവരെ കാണാന്‍ കഴിഞ്ഞോ?

ഞാനവരെ കാണുമ്പോള്‍ ആകെ തകര്‍ന്ന് കൂട്ട ആത്മഹത്യയുടെ വക്കിലായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഗവണ്‍മെന്റും ജനാധിപത്യ മഹിളാ അസോസിയേഷനും അപ്പീല്‍ നല്‍കിയത് പ്രതീക്ഷയ്ക്ക് വകനല്‍കി. സമൂഹത്തിന്റെ തിരസ്കരണം അപ്പോള്‍ മുതലാണ് ആരംഭിച്ചത്. സ്വന്തം സുഹൃത്തുക്കളും കുടുംബക്കാര്‍പോലും അവര്‍ക്ക് ഭ്രഷ്ട് കല്‍പിച്ചു. ഉദാഹരണത്തിന് പെണ്‍കുട്ടിയുടെ അമ്മൂമ്മ മരിച്ചപ്പോള്‍ അവളുടെ അച്ഛനെപ്പോലും ആരും അറിയിച്ചില്ല. ബന്ധുക്കളാരും അവരോടൊപ്പം നിന്നില്ല. അവര്‍ എല്ലാവര്‍ക്കും "നാണക്കേടു"ണ്ടാക്കിയത്രെ. കുടുംബത്തിലെ ഒരു വിവാഹത്തിനും അവരെ ക്ഷണിച്ചില്ല. എല്ലാവരില്‍നിന്നും അവര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഏറ്റവും അസഹ്യമായിത്തീര്‍ന്നത്, അവളുടെ വീടിനടുത്ത് ഒരു പുതിയ കോളേജ് സ്ഥാപിക്കപ്പെട്ടപ്പോഴായിരുന്നു. ദിവസവും കോളേജ് ബസ് വീടിനു മുന്നിലൂടെ പോകുമ്പോള്‍ കുട്ടികള്‍ ആ കുടുംബത്തിനെ പരിഹസിച്ച്, ഒരു കാഴ്ചവസ്തുവിനെപ്പോലെ നോക്കുമായിരുന്നു. ഈ അപമാനം സഹിക്കവയ്യാതായാപ്പോള്‍ ഉണ്ടായിരുന്ന വീടുവിറ്റ് രായ്ക്കുരാമാനം ഓടി രക്ഷപ്പെടുകയായിരുന്നു. കോട്ടയത്ത് താമസിക്കാനെത്തിയപ്പോള്‍ അവര്‍ ആരാണെന്ന് ഭാഗ്യത്തിന് ആരും അറിഞ്ഞില്ല. അതുകൊണ്ട് ആരുമറിയാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞു. ദേവികുളത്തുനിന്ന് ചങ്ങനാശ്ശേരിയിലെ സെയില്‍സ് ടാക്സ് ഓഫീസിലേക്ക് പെണ്‍കുട്ടിക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു. ഇക്കാലത്താണ് പണാപഹരണം അവളുടെമേല്‍ ആരോപിക്കപ്പെട്ടത്. ഇതിനുപിന്നില്‍ സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട ശക്തരായ ആളുകള്‍ ഉണ്ടായിരുന്നു.

ആ സംഭവത്തിനുശേഷം കുടുംബത്തിന്റെ പ്രശ്നങ്ങളില്‍ എങ്ങനെയാണിടപെട്ടത്?

പണാപഹരണത്തെക്കുറിച്ചും സസ്പെന്‍ഷനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നപ്പോള്‍ ആക്ടിവിസ്റ്റുകളായ എന്റെ ചില സുഹൃത്തുക്കള്‍ സത്യം കണ്ടെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ചെന്ന് ആ കുടുംബത്തെ കാണുമ്പോള്‍ വളരെ ദയനീയമായിരുന്നു അവരുടെ അവസ്ഥ. പുതിയ കേസ് അവരെ അപ്പാടെ തകര്‍ത്തിരുന്നു. ഉദ്യോഗസ്ഥരില്‍നിന്നുണ്ടായ ഭീഷണിയെത്തുടര്‍ന്ന് അവര്‍ ആഭരണങ്ങളെല്ലാം പണയംവെച്ച് പണം തിരിച്ചടച്ചിരുന്നു. അതോടുകൂടി ആ കേസ് അവസാനിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ 2012 ഫെബ്രുവരി 6ന് ബസ് കാത്ത് നില്‍ക്കുകയായിരുന്ന അവളെ ക്രൈംബ്രാഞ്ച് പൊലീസ് ജനമധ്യത്തില്‍വെച്ച് അറസ്റ്റ്ചെയ്തു. അതും അവളെ അപമാനിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു. ഏഴുദിവസം റിമാന്റില്‍വെച്ചു. 8-ാമത്തെ ദിവസമാണ് ജാമ്യമനുവദിച്ചത്. അതിനിടയില്‍ ജോലിയില്‍നിന്നും അവളെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് 8 മാസങ്ങള്‍ക്കുശേഷമാണ് തിരിച്ചെടുത്തത്.

ഈ കേസ് അവളെ ദോഷകരമായി ബാധിച്ചിരുന്നുവോ, അഥവാ സംഭവിച്ചതിനോട് അവള്‍ക്ക് നിസ്സംഗതയായിരുന്നുവോ?

അവള്‍ എപ്പോഴും വിഷാദാവസ്ഥയിലായിരുന്നു. ഈ സംഭവത്തോടുകൂടി അവള്‍ പൂര്‍ണ്ണമായും ഉള്‍വലിഞ്ഞു. എപ്പോഴും വീടിന്റെ ഒരു മൂലയില്‍ചെന്ന് കണ്ണടച്ച് ആരോടും ഒന്നും മിണ്ടാതിരിക്കുന്നതാണ് കാണുന്നത്.

"നിയമത്താലും സമൂഹത്താലും നീതി നിഷേധിക്കപ്പെട്ടവള്‍" എന്ന് അവളെ വിളിക്കാമോ?

തീര്‍ച്ചയായും. അവള്‍ ഇങ്ങനെ നരകിക്കുന്നതിന് സമൂഹത്തിലെ ഓരോരുത്തരും ഉത്തരവാദികളാണ്. പണാപഹരണം അവള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ മുഖ്യധാരയിലെ പത്രങ്ങളെല്ലാംതന്നെ അവളെപ്പറ്റി പറയാന്‍ ഉപയോഗിച്ച ഭാഷ അങ്ങേയറ്റം നിന്ദ്യമായിരുന്നു. അവളുടെ പേരുപോലും പ്രസിദ്ധീകരിച്ചു. ഒരു മനഃസാക്ഷിയും കാണിച്ചില്ല.

17 വര്‍ഷങ്ങള്‍ക്കുമുമ്പ് അവള്‍ക്ക് സംഭവിച്ചതെന്തെന്ന് ഓര്‍ത്തെടുക്കാന്‍ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടാല്‍ അതിനോട് അവള്‍ എങ്ങനെ പ്രതികരിക്കും? അത് ആ ഭീകരനിമിഷങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് തുല്യമല്ലേ?

ഞാന്‍ ധാരാളം സമയം പെണ്‍കുട്ടിയോടും അവളുടെ രക്ഷിതാക്കളോടുമൊപ്പം ചെലവഴിക്കാറുണ്ട്. അവര്‍ക്കതെങ്ങനെ അനുഭവപ്പെടുമെന്ന് എനിക്കറിയാം. ചുറ്റും എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് അവള്‍ നിസ്സംഗയായിപ്പോകുന്നത് ഞാന്‍ കാണുന്നു. ഞാനവളോട് എന്തെങ്കിലും ചോദിച്ചാല്‍ ഒരു യന്ത്രംപോലെയാണ് മറുപടി പറയുന്നത്. അതും വളരെ ചുരുങ്ങിയ വാക്കുകളില്‍. കുറച്ചുദിവസം മുമ്പ് അവള്‍ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു- പെട്ടെന്നുണ്ടായ മാധ്യമ താല്‍പര്യം കാരണം അയല്‍ക്കാരെല്ലാം അവരെ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന്. ബസ്സ്റ്റോപ്പിലും മറ്റ് പൊതുസ്ഥലങ്ങളിലും വെച്ച് അവള്‍ക്കു നേരെയുണ്ടാകുന്ന ക്രൂരവും ആഭാസകരവുമായ കമന്റുകള്‍ അവളെയാകെ തകര്‍ത്തിരിക്കുന്നു. ികഴിഞ്ഞ 17 വര്‍ഷങ്ങളായി ഈ സ്ത്രീ കടന്നുപോയിക്കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ക്കെല്ലാം കേരള സമൂഹം എത്രത്തോളം ഉത്തരവാദിയാണ്? ാകേരള സമൂഹമൊന്നടങ്കം ഇതിനുത്തരവാദിയാണെന്ന് ഞാന്‍ പറയും. പൊതു സമൂഹം ഇവളെ കൈകാര്യംചെയ്ത രീതി കടുത്ത വിമര്‍ശനമര്‍ഹിക്കുന്നതാണ്. സ്ത്രീ സമൂഹത്തിനു വേണ്ടി നട്ടെല്ലുയര്‍ത്തി നിന്നവരാണവര്‍. പക്ഷേ സമൂഹം എന്താണവര്‍ക്ക് തിരിച്ചുനല്‍കിയത്? മറ്റുള്ളവരെപ്പോലെ അവര്‍ക്കും മിണ്ടാതിരിക്കാമായിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിക്കും ഇതുപോലെ സംഭവിക്കരുതെന്ന് അവര്‍ ആഗ്രഹിച്ചു. നമ്മുടെ സമൂഹം അവരുടെ ധൈര്യത്തെ അഭിനന്ദിച്ചില്ല. മറിച്ച് അവര്‍ ധൈര്യപ്പെട്ടതിനാല്‍ വീണ്ടും വീണ്ടും ഇരയാക്കപ്പെടുകയാണുണ്ടായത്. അവള്‍ അറസ്റ്റ്ചെയ്യപ്പെട്ടപ്പോള്‍ സമൂഹത്തില്‍നിന്നും പിന്തുണ ഉയരേണ്ടതായിരുന്നു.

*
പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ചിന്ത വാരിക 07 ഫെബ്രുവരി 2013

No comments: