Friday, February 8, 2013

പഞ്ചസാരലോബിക്ക് കീഴടങ്ങുന്നു

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം സമ്മര്‍ദതന്ത്രങ്ങളിലൂടെ ചെലുത്തുന്ന പഞ്ചസാരലോബിയെ പ്രീതിപ്പെടുത്താനുള്ള നീക്കത്തിലാണ് യുപിഎ സര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് പഞ്ചസാരയുടെ വിലനിര്‍ണയാധികാരംകൂടി വ്യവസായികളെ ഏല്‍പ്പിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം നീങ്ങാന്‍ മാസങ്ങള്‍മാത്രം ശേഷിക്കുന്ന ഘട്ടത്തില്‍ പഞ്ചസാരലോബിയെ പ്രീതിപ്പെടുത്തി ഫണ്ട് സമാഹരിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രംകൂടി ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

വിനാശകരമായ ഫലങ്ങളാകും സര്‍ക്കാരില്‍ നിക്ഷിപ്തമായ വിലനിര്‍ണയാധികാരം പഞ്ചസാരവ്യവസായലോബിയെ ഏല്‍പ്പിച്ചാലുണ്ടാവുക. പഞ്ചസാരവില അനിയന്ത്രിതമായി കൂടും. പൊതുവിതരണ സമ്പ്രദായത്തിലേക്കുള്ള പഞ്ചസാരലഭ്യത ഇല്ലാതാവുകയുംചെയ്യും. നാലുമാസംമുമ്പ് സമര്‍പ്പിക്കപ്പെട്ട രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇത് ചെയ്യുന്നത്. 50 വര്‍ഷമായി നിലനിന്ന ഒരു സംവിധാനം അപ്പാടെ എടുത്തുകളയുകയാണ്. പഞ്ചസാരയുടെ വിലനിര്‍ണയകാര്യത്തിലും പൊതുവിതരണ ശൃംഖലയിലേക്ക് പഞ്ചസാര ലഭ്യമാക്കുന്നകാര്യത്തിലും സര്‍ക്കാരിന് ഇപ്പോള്‍ ഉള്ള ഇടപെടല്‍ശക്തി പഞ്ചസാരവ്യവസായലോബിക്കു മുന്നില്‍ അടിയറവയ്ക്കുകയാണ്.

കരിമ്പുകര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, അതിന് ഇതല്ല വഴി. കരിമ്പുകര്‍ഷകര്‍ കൂടുതല്‍ പാപ്പരീകരിക്കപ്പെടാനേ ഇതു വഴിവയ്ക്കൂ. ഇടത്തരക്കാരും പാവപ്പെട്ടവരുമായ കരിമ്പുകര്‍ഷകരുടെ കോ-ഓപ്പറേറ്റീവുകളുണ്ട്. അവ അപ്പാടെ ഇല്ലാതാക്കുന്നതിനും കുത്തകകമ്പനികള്‍ പഞ്ചസാരവ്യവസായരംഗത്ത് നീരാളിപ്പിടിത്തം ഉറപ്പിക്കുന്നതിനും മാത്രമേ സര്‍ക്കാര്‍നയം വഴിവയ്ക്കൂ. പുത്തന്‍ സാമ്പത്തികനയത്തിന്റെ പുതിയ ഘട്ടം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലകളെയാകെ കുത്തകകള്‍ക്ക് നിയന്ത്രണരഹിതമാക്കി കൊടുക്കുക എന്നതാണ്. പെട്രോള്‍രംഗത്തെ നിയന്ത്രണാധികാരം ആദ്യംതന്നെ ഉപേക്ഷിച്ച സര്‍ക്കാര്‍ അടുത്തഘട്ടത്തില്‍ ഡീസലിന്റെ വിലനിര്‍ണയാധികാരം വിട്ടുകൊടുത്തു. ഇതിന്റെ തിക്തഫലം നിത്യേനയെന്നോണം നാം അനുഭവിക്കുന്നു. ആഴ്ചതോറും ഈ രംഗത്ത് വില കയറുകയും ഉല്‍പ്പന്നം സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുകയുമാണ്. ഇതേ അവസ്ഥ ഇപ്പോള്‍ പഞ്ചസാരരംഗത്തും നടപ്പാക്കുകയാണ്.

പഞ്ചസാരമില്ലുകള്‍ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചസാരയുടെ പത്തുശതമാനം കമ്പോളനിരക്കില്‍നിന്ന് താഴ്ന്ന വിലയ്ക്ക് സര്‍ക്കാരിന് നല്‍കാന്‍ ബാധ്യസ്ഥമാണ് നിലവിലെ സംവിധാനത്തില്‍. എന്നാല്‍, ഈ വ്യവസ്ഥ നീക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ കമ്പോളവിലയ്ക്ക് പഞ്ചസാര വാങ്ങേണ്ടിവരും. പൊതുവിതരണ സംവിധാനത്തിലേക്കുള്ള പഞ്ചസാരയാണ് ഇത്. ഫലത്തില്‍ പൊതുവിതരണത്തിന് പഞ്ചസാരയില്ലാതെ വരുന്ന സ്ഥിതിയുണ്ടാകും. പൊതുവിതരണ സമ്പ്രദായത്തിനു പുറത്താകും പഞ്ചസാര. ഇത് കുടുംബ ബജറ്റുകളെ എങ്ങനെ താളംതെറ്റിക്കും എന്നത് പറയേണ്ടതില്ല. മത്സരാധിഷ്ഠിത ലേലത്തിലൂടെ കമ്പോളവിലയില്‍ പഞ്ചസാര വാങ്ങാനേ ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയൂ.

ഒരു പഞ്ചസാരമില്ലിന് പതിനഞ്ചുകിലോമീറ്റര്‍ അകലെ മാത്രമേ മറ്റൊരു മില്‍ പാടുള്ളൂവെന്ന വ്യവസ്ഥയും എടുത്തുകളയുകയാണ്. ഇടത്തരം കര്‍ഷകരുടെ കോ-ഓപ്പറേറ്റീവുകള്‍ നടത്തുന്ന മില്ലുകള്‍ പൂട്ടിക്കാനും വമ്പന്‍ കുത്തകകള്‍ക്ക് ഇവയൊക്കെ തുടച്ചുനീക്കുംവിധം മില്ലുകള്‍ സ്ഥാപിക്കാനുമുള്ള അവസരമുണ്ടാക്കിക്കൊടുക്കാനാണിത്. അരനൂറ്റാണ്ടുമുമ്പ് ജവാഹര്‍ലാല്‍ നെഹ്റു മന്ത്രിസഭ ഏറെ ആലോചിച്ചാണ് പഞ്ചസാര വിലനിര്‍ണയാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്. വന്‍കിട പഞ്ചസാരലോബികളുടെ ദയാദാക്ഷിണ്യത്തിന് കരിമ്പുകര്‍ഷകരെയും ഉപയോക്താക്കളെയും വിട്ടുകൊടുക്കരുതെന്ന ചിന്തയായിരുന്നു അതിനുപിന്നില്‍. നെഹ്റുവിന്റെ നയത്തെ മന്‍മോഹന്‍സിങ് ഇന്ന് സമര്‍ഥമായി തിരുത്തുന്നു. പഞ്ചസാരയെ നിയന്ത്രണമുക്തമാക്കുന്നത് കരിമ്പുകര്‍ഷകരുടെയും ഉപയോക്താക്കളുടെയും താല്‍പ്പര്യത്തിലാണെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. ഇത് രാഷ്ട്രീയലോബിയുണ്ടാക്കി സമ്മര്‍ദം ചെലുത്തി കാര്യം സാധിക്കുന്ന മഹാരാഷ്ട്രയിലെ വന്‍കിട പഞ്ചസാരവ്യവസായക്കാരുടെമാത്രം താല്‍പ്പര്യത്തിലാണ്. 80,000 കോടി രൂപയുടെ വ്യവസായമാണ് വര്‍ഷംതോറും ഈ രംഗത്ത് നടക്കുന്നത്.

പഞ്ചസാരവ്യവസായലോബി കുറെക്കാലമായി വിലനിര്‍ണയാധികാരം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം മുന്‍നിര്‍ത്തിയുള്ള സമ്മര്‍ദത്തിലായിരുന്നു. ദേശീയരാഷ്ട്രീയത്തില്‍ ഓരോഘട്ടത്തിലും ഇടപെട്ടുപോരുന്ന ലോബിയുടെ സമ്മര്‍ദത്തിന് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കീഴടങ്ങുകയാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഒഴുക്കുന്ന ഫണ്ടിന്റെ നല്ലൊരുശതമാനം എപ്പോഴും പഞ്ചസാരവ്യവസായലോബിയുടേതാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് കീഴടങ്ങിക്കൊണ്ടല്ലാതെ കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയനീക്കമില്ല. പൊതുകമ്പോളത്തില്‍ വില്‍ക്കേണ്ട പഞ്ചസാരയുടെ അളവ്, പൊതുവിതരണ ശൃംഖലയ്ക്ക് താഴ്ന്ന വിലയ്ക്ക് നല്‍കേണ്ട പഞ്ചസാരയുടെ അളവ് എന്നിവ നിശ്ചയിക്കുന്നതിനുള്ള അധികാരം അടിയറവയ്ക്കപ്പെടുന്നു. വിലനിര്‍ണയാധികാരം അടിയറവയ്ക്കപ്പെടുന്നു.

പത്തുശതമാനം പഞ്ചസാര പൊതുവിതരണത്തിന് താഴ്ന്ന വിലയ്ക്ക് നല്‍കണമെന്ന വ്യവസ്ഥ എടുത്തുകളയുന്നതോടെ പഞ്ചസാരവ്യവസായലോബിക്ക് ഒരു വര്‍ഷം 3000 കോടി രൂപയുടെ ലാഭമാണുണ്ടാകുന്നത്. ബജറ്റ് സമ്മേളത്തിനുമുമ്പുതന്നെ തീരുമാനം നടപ്പാക്കുമെന്നാണ് ഭക്ഷ്യമന്ത്രി കെ വി തോമസ് പറയുന്നത്. അരനൂറ്റാണ്ടായി നിലനിന്നുപോരുന്ന ഒരു സംവിധനം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ എടുത്തുകളയുന്നതിന് ന്യായീകരണമില്ല. സത്യത്തില്‍ ഇത് നയപരമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ചയ്ക്കുവയ്ക്കാതെ ഇതു ചെയ്യുന്നത് ശരിയല്ല. എന്നാല്‍, പാര്‍ലമെന്റിനെയെന്നല്ല, ബജറ്റിനെക്കൂടി മറികടന്ന് ഇത് നടപ്പാക്കുന്നതിലാണ് യുപിഎ സര്‍ക്കാരിന് താല്‍പ്പര്യം.

*
ദേശാഭിമാനി മുഖപ്രസംഗം 08 ഫെബ്രുവരി 2013

No comments: