Sunday, February 10, 2013

ഈ അധിക്ഷേപം നീതിയോട്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അവളുടെ സമ്മതപ്രകാരം ലൈംഗിക വേഴ്ചയ്ക്കിരയാക്കിയാലും അത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. അതിനെ "ബാലവേശ്യാവൃത്തി" എന്ന നികൃഷ്ടമായ പദപ്രയോഗത്തിലൂടെ വിശേഷിപ്പിച്ചാലും കുറ്റംചെയ്തവര്‍ക്ക് മാപ്പുനല്‍കാനാവില്ല. സൂര്യനെല്ലിയിലെ ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നാല്‍പ്പത്തിരണ്ടോളം പേര്‍ നാല്‍പതുദിവസം പീഡിപ്പിച്ച കേസ് പതിനേഴു വര്‍ഷം പിന്നിട്ടിട്ടും സമൂഹം രോഷത്തോടെ കാണുന്നത്, അതില്‍ അടങ്ങിയ സങ്കല്‍പ്പാതീതമായ മൃഗീയതകൊണ്ടാണ്. ഏതൊരു മനുഷ്യനും തന്റെ ശത്രുവിനുപോലും ഇങ്ങനെയൊരു ഗതിയുണ്ടാകരുത് എന്ന് ചിന്തിക്കുന്ന അവസ്ഥയിലാണ് ആ പെണ്‍കുട്ടിയും കുടുംബവും ചെന്നുപെട്ടത്. കേന്ദ്രമന്ത്രിയായിരുന്ന പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചവരിലുണ്ടെന്ന് കേസന്വേഷണവേളയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. കുര്യന്റെയും അദ്ദേഹത്തിന്റെ കക്ഷിയിലെ മറ്റുചിലരുടെയും ബന്ധം കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ, കേസ് നടത്തിപ്പിന്റെ ഓരോ ഘട്ടങ്ങളും ജനങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്.
 
ഇപ്പോള്‍ കേസ് ജനശ്രദ്ധയിലേക്കു വന്നത് ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തി പുനര്‍വിചാരണ വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ്. ഈ കേസ് പ്രത്യേക കോടതി വിചാരണചെയ്ത് വിധിപറഞ്ഞത് 2000 സെപ്തംബര്‍ ആറിനാണ്. 35 പ്രതികള്‍ക്ക് മൂന്നുമുതല്‍ പതിമൂന്നു വര്‍ഷംവരെ തടവാണ് വിധിച്ച ശിക്ഷ. ഒന്നാം പ്രതി കണ്ടക്ടര്‍ രാജു, രണ്ടാം പ്രതിയായ ഉഷ എന്നിവര്‍ക്കാണ് പതിമൂന്ന് വര്‍ഷം വീതം തടവുശിക്ഷ വിധിച്ചത്. നാലു പ്രതികളെ വിടുകയുംചെയ്തു. വിചാരണവേളയില്‍ ഒളിവിലായിരുന്ന ധര്‍മരാജനെ പിന്നീട് പിടികൂടി. ജീവപര്യന്തം ശിക്ഷയാണ് അയാള്‍ക്ക് നല്‍കിയത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ 2005 ജനുവരി 20ന് ഹൈക്കോടതി 35 പേരെ വെറുതെ വിടുകയായിരുന്നു. ധര്‍മരാജന്‍മാത്രമാണ്&മലഹശഴ;കുറ്റക്കാരനെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി സ്വീകരിച്ചു എന്ന താരതമ്യേന ലഘുവായ കുറ്റമാണ് അയാള്‍ ചെയ്തതെന്നും ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വിധിച്ചു. വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയുമാക്കി ചുരുക്കി. ധര്‍മരാജനാകട്ടെ, നിയമത്തെ കബളിപ്പിച്ച് ഒളിവില്‍പോവുകയും ചെയ്തു. പരക്കെ വിമര്‍ശിക്കപ്പെടുകയും കിരാതമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ചു എന്ന് തോന്നിപ്പിക്കുകയുംചെയ്ത ആ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇപ്പോള്‍ റദ്ദാക്കിയത്.

തെറ്റായത് എന്ന് സമൂഹത്തിലെ മഹാഭൂരിപക്ഷവും കരുതിയ ഹൈക്കോടതി വിധി ഇന്ന് പ്രാബല്യത്തിലില്ല. പരമോന്നത കോടതിയുടെ ഉത്തരവുപ്രകാരം വിചാരണ വീണ്ടും നടക്കണം. അതിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പും ഉണ്ടാകണം. അതിനിടയില്‍, പി ജെ കുര്യനെതിരായ തെളിവുകളും പെണ്‍കുട്ടിയുടെ ശക്തമായ മൊഴിയും വന്നിരിക്കുന്നു. കുര്യനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ കണ്ടെത്തിയ കാരണങ്ങള്‍ ഒന്നൊന്നായി സമൂഹത്തില്‍ തകരുന്നു. ഹൈക്കോടതിവിധി ദുര്‍ബലപ്പെട്ടതോടെ, കുര്യന്‍ പ്രതിസ്ഥാനത്തുവരാനുള്ള നിയമപരമായ സാധ്യതയും തെളിഞ്ഞുവന്നു. ഈ ഘട്ടത്തിലാണ്, കേസില്‍ വിധി പറഞ്ഞ രണ്ട് ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ആര്‍ ബസന്ത് പെണ്‍കുട്ടിക്കെതിരെ വളരെ മോശമായ പരാമര്‍ശങ്ങളും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയുമായി രംഗത്തുവരുന്നത്.

ഒരു ന്യായാധിപന്‍ കേസില്‍ തീര്‍പ്പു കല്‍പ്പിച്ചാല്‍ പിന്നീട് ആ വിഷയവുമായി ഒരുതരത്തിലും ബന്ധപ്പെടുന്നില്ല. അതാണ് നീതിനിര്‍വഹണത്തിലെ ഉദാത്തമായ മര്യാദ. തന്റെ വിധി വിമര്‍ശിക്കപ്പെട്ടാല്‍, മറുവാദവുമായി രംഗത്തുവരാനോ ന്യായീകരണങ്ങള്‍ നിരത്താനോ ഉള്ള ബാധ്യത ന്യായാധിപനില്ല എന്നര്‍ഥം. വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ കക്ഷികള്‍ അപ്പീല്‍ നല്‍കും. വിമര്‍ശം അതിര് വിടുന്നുണ്ടെങ്കില്‍, നേരിടാന്‍ കോടതിയലക്ഷ്യ നിയമമുണ്ട്. ഇവിടെ, താനുള്‍പ്പെട്ട ബെഞ്ച് പറഞ്ഞ വിധിന്യായത്തെ ന്യായീകരിക്കാന്‍ നിയമത്തിന്റെ ബാലപാഠങ്ങള്‍പോലും മറന്ന് മുന്‍ ന്യായാധിപന്‍ തയ്യാറാവുകയാണ്. കോടതിയലക്ഷ്യത്തിന്റെ എല്ലാ അതിരുകളും ലംഘിക്കാന്‍ ഈ മുന്‍ ന്യായാധിപന് ആരുകൊടുത്തു അവകാശം? സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി വായിച്ചുനോക്കിയില്ല എന്ന് പരിഹസിക്കുന്ന ജ. ബസന്ത്, ബാലവേശ്യാവൃത്തി എന്ന പദപ്രയോഗത്തിലും അടങ്ങുന്നില്ല. ആ പെണ്‍കുട്ടിയെ സ്വഭാവദൂഷ്യക്കാരിയായി ചിത്രീകരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത ഘട്ടത്തില്‍ കൊടുംപീഡനത്തിനിരയായ കുട്ടി, അന്ന് "എതിര്‍പ്പു പ്രകടിപ്പിച്ചില്ല" എന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍തന്നെ, അവളുടെമേല്‍ മൃഗീയാസക്തിയോടെ ചാടിവീണവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല എന്ന് ബഹുമാന്യനായ മുന്‍ ന്യായാധിപന്‍ വിശദീകരിക്കേണ്ടതുണ്ട്.

സ്ഥിരമായി സഞ്ചരിച്ച ബസിലെ ജോലിക്കാരനായ രാജുവിന്റെ പ്രണയക്കുരുക്കിലകപ്പെട്ടാണ് പെണ്‍കുട്ടി പീഡനപരമ്പരയിലേക്ക് വീഴുന്നത്. രാജു അവളെ വില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായ പീഡനത്തില്‍ അവശയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതാണ്. മരിച്ചുപോകുമോ എന്ന് പേടിച്ചാണ് അവളെ ഒടുവില്‍ മാംസക്കച്ചവടസംഘം ഉപേക്ഷിച്ചത്. നടന്ന സംഭവങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ അവളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ കൊടുംപീഡനത്തിന്റെ പരിക്കുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ട്. ഇതെല്ലാം പരിശോധിച്ച ഒരു ന്യായാധിപന്‍ ആ ഇരയെ വ്യക്തിപരമായി അധിക്ഷേപിച്ച് രംഗത്തുവന്നത് ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല; പൊറുക്കാനുമാവില്ല. "ഈ കേസില്‍ വിധിപറയാന്‍ ഇനിയും അവസരം ലഭിച്ചാല്‍ പഴയതുതന്നെയാകും പറയുക" എന്ന ബസന്തിന്റെ പരാമര്‍ശം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിതന്നെയാണ്. ഇനിയുള്ള കോടതി നടപടികളെ സ്വാധീനിക്കാനുള്ളതല്ല ഈ ഇടപെടല്‍ എന്ന് എങ്ങനെ പറയാനാകും? ഒരു സാധാരണ പൗരനില്‍നിന്നല്ല, മുന്‍ ന്യായാധിപനില്‍നിന്നാണ് ഈ അപകടകരമായ പരാമര്‍ശങ്ങളുണ്ടായത്. അദ്ദേഹം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയിലെത്തുന്ന അഭിഭാഷകനുമാണ്. അദ്ദേഹത്തെ അതിനായി തെരഞ്ഞെടുത്തതാകട്ടെ, സൂര്യനെല്ലി കേസിലെ പ്രതികള്‍ക്കുവേണ്ടി കോടതിയിലെത്തിയിരുന്ന ഇന്നത്തെ അഡ്വക്കറ്റ് ജനറലാണ്. പെണ്‍കുട്ടിയില്‍നിന്ന് നീതി കൂടുതല്‍ അകന്നുപോവുകയാണോ എന്ന സംശയം വര്‍ധിക്കുകയാണ്. അതിന് നിവൃത്തിയുണ്ടാക്കേണ്ടത് ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാന്‍ കാണിക്കുന്ന അമാന്തം ജനരോഷത്തിന്റെ ആളിക്കത്തലിലേക്കാവും നയിക്കുക.

*
ദേശാഭിമാനി മുഖപ്രസംഗം 11 ഫെബ്രുവരി 2013

No comments: