Friday, February 15, 2013

വനിതകളുടെ വര്‍ഗസമരം

ജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിനും സമാനതകളില്ലാത്ത ദുരിതപര്‍വം സമ്മാനിക്കുന്ന സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ കര്‍ഷക തൊഴിലാളി യൂണിയന്‍ വനിതാ സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച കേന്ദ്ര- സംസ്ഥാന ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് വനിതകള്‍ ഈ മുന്നേറ്റത്തില്‍ പങ്കാളിയാവും. കെഎസ്കെടിയുവിന്റെ വനിതാ സബ്കമ്മിറ്റിയുടെ ഈ ഇടപെടല്‍ വര്‍ഗപ്രസ്ഥാനം നടത്തുന്ന ബോധപൂര്‍വമായ സമരരൂപമാണ്. സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ സ്വതന്ത്രമായി കൈകാര്യംചെയ്യണം എന്നതുകൊണ്ടാണ് വനിതകളുടെ നേതൃത്വത്തില്‍ ഇത്തരമൊരു സമരത്തിലേക്ക് കെഎസ്കെടിയു പോവുന്നത്.

ഇരട്ടഭാരം പേറുന്നവരാണ് തൊഴിലാളിവര്‍ഗത്തിലെ സ്ത്രീകള്‍. ലിംഗപരവും വര്‍ഗപരവുമായ ചൂഷണവും അടിച്ചമര്‍ത്തലും അവര്‍ അഭിമുഖീകരിക്കുന്നു. സ്ത്രീത്തൊഴിലാളികളുടെ, പ്രത്യേകിച്ച് കര്‍ഷകത്തൊഴിലാളികളടക്കമുള്ള ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ പ്രത്യേകമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരങ്ങളും മുന്നേറ്റങ്ങളും വര്‍ഗസമരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഏടാണ്. കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന് സ്ത്രീകള്‍ക്കിടയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മൂര്‍ത്തമായ ധാരണയുണ്ട്. അതിന്റെ ഉള്ളടക്കവും ഗൗരവവും വിപുലതയും മനസിലാക്കാന്‍ ഈ പ്രസ്ഥാനം തയ്യാറാവുന്നുണ്ട്. അത് ജനാധിപത്യ വിപ്ലവത്തിന്റെ പ്രാധാന്യമേറിയ ഒരു ഘടകത്തെ തിരിച്ചറിയുന്നതിന്റെ ഭാഗംകൂടിയാണ്. ഇന്ന് നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ, വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ വനിതകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരങ്ങളെ ഇതിനൊപ്പം കൂട്ടി വായിക്കണം.

2008 ഡിസംബര്‍ 21ന് പാലക്കാട്ട് വിളിച്ചുചേര്‍ത്ത വനിതാ കണ്‍വന്‍ഷനിലാണ് യൂണിയന്റെ വനിതാ സബ്കമ്മിറ്റി രൂപീകരിക്കുന്നത്. കര്‍ഷകത്തൊഴിലാളി യൂണിയന്റെ വനിതാ സബ്കമ്മിറ്റി ഇന്ന് വില്ലേജ് തലംവരെ ശക്തമായ രീതിയില്‍ ഇടപെടുന്നു. ഫെമിനിസ്റ്റുകളെന്നറിയപ്പെടുന്ന ചിലരുടെ തൊലിപ്പുറ ഇടപെടലുകള്‍ക്കും അവര്‍ മുന്നോട്ടുവയ്ക്കുന്ന സ്വത്വരാഷ്ട്രീയത്തിനും പകരം യാഥാര്‍ഥ്യത്തിലൂന്നിയുള്ള വര്‍ഗസമരത്തിനാണ് കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം ശ്രമിക്കുന്നത്. ചില സ്വത്വങ്ങള്‍ മഹത്തരമെന്നും മറ്റുചിലത് രണ്ടാംകിടയെന്നുമുള്ള ആശയങ്ങളില്‍ കടിച്ചുപിടിച്ച് ഒന്നിച്ച് നടത്തേണ്ട വര്‍ഗപരമായ മുന്നേറ്റങ്ങളെ പിളര്‍ത്തുകയും ദുര്‍ബലപ്പെടുത്തുകയും സാമ്രാജ്യത്വസേവ ചെയ്യുകയും ചെയ്യുന്ന തൊലിപ്പുറസമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം ലിംഗപരമായ സ്വത്വബോധത്തെ വര്‍ഗരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ്. വെള്ളിയാഴ്ചത്തെ സമരവും അത്തരത്തിലുള്ളതാണ്. സ്വത്വപരമായ അടിച്ചമര്‍ത്തലുകളെയും വിവേചനങ്ങളെയും അഭിസംബോധന ചെയ്യുന്നതിനും ഇതിലൂടെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം ശ്രമിക്കുന്നുണ്ട്. സ്ത്രീപ്രശ്നങ്ങളിലേക്ക് വര്‍ഗസമരത്തിന്റെ കാഴ്ചപ്പാടോടെ ഇറങ്ങിച്ചെല്ലാനും കര്‍ഷകത്തൊഴിലാളിസ്ത്രീകള്‍ നേരിടുന്ന വിപുലങ്ങളായ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനും പരിഹാരം കാണാനും കെഎസ്കെടിയു മുന്നിട്ടിറങ്ങുന്നതിന്റെ ഭാഗമാണ് ഇത്തരം സമരങ്ങള്‍.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതം ദുസ്സഹമാക്കാന്‍ മത്സരിക്കുകയാണ്. ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട സര്‍ക്കാര്‍, ജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിന്റെ തീ കൂടുതല്‍ ആളിപ്പടര്‍ത്തുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. അരിമുതല്‍ പലവ്യഞ്ജനങ്ങള്‍വരെയുള്ളവയ്ക്ക് രൂക്ഷമായ വിലക്കയറ്റമാണ്. പാചകവാതകവും വൈദ്യുതിയും അപ്രാപ്യമാകുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളിലെ പാപ്പരത്തമാണ് ഇത്തരമൊരവസ്ഥ സംജാതമാക്കിയത്. പൊതുവിതരണസമ്പ്രദായം തകര്‍ത്തതും യാത്രക്കൂലിമുതല്‍ വൈദ്യുതിനിരക്കുവരെ ഭീകരമാംവിധം ഉയര്‍ത്തിയതും അവശ്യവസ്തുക്കളുടെ വില കയറ്റിയതും ക്ഷേമപെന്‍ഷനുകള്‍ നാമമാത്രമാക്കി ചുരുക്കിയതും യുഡിഎഫ്് സര്‍ക്കാരിന്റെ "ഭരണമികവിന്റെ" ഉദാഹരണങ്ങളാകുന്നു. പാല്‍വിലമുതല്‍ യാത്രക്കൂലിവരെ വര്‍ധിച്ചു. മാവേലിസ്റ്റോറുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചവര്‍ സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ സ്റ്റാളുകളെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വിതരണശൃംഖലയാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്ന പുത്തന്‍ സാമ്പത്തികവ്യവസ്ഥ സാമ്രാജ്യത്വനയംതന്നെയാണ്. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയാകുന്നതിനുമുമ്പ് അമേരിക്ക സന്ദര്‍ശിച്ചതും പ്രസിഡന്റ് ഒബാമയുടെ സാന്നിധ്യത്തില്‍ എല്ലാവിധ സബ്സിഡികളും ഉടന്‍ നിര്‍ത്തലാക്കുമെന്ന് ഉറപ്പുനല്‍കിയതും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തിപഥത്തില്‍ വരുത്തുന്നു. പെട്രോള്‍ വിലനിയന്ത്രണം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് 14 തവണ വില വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഡീസല്‍ വിലനിയന്ത്രണം പിന്‍വലിച്ച് പടിപടിയായി വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക്് അനുവാദം നല്‍കി. പാചകവാതകത്തിന്റെ വില സിലിണ്ടറിന് ഒറ്റയടിക്ക് 130 രൂപ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. മണ്ണെണ്ണയുടെ വിലയും ഇതോടൊപ്പം വര്‍ധിപ്പിക്കും. ഇത്തരം നടപടികള്‍മൂലം നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും കുതിച്ചുയരും. തീവണ്ടിക്കൂലിയും ദിനംപ്രതി വര്‍ധിപ്പിക്കുന്നു. ഈ അവസ്ഥയില്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നതില്‍ സംശയം വേണ്ട. സ്ത്രീപീഡനത്തിന്റെ വാര്‍ത്തകളില്ലാതെ ഇന്ന് ദിവസം പുലരാറില്ല. ഇത്തരം പ്രവണതകള്‍ തുടച്ചുനീക്കാന്‍ പ്രതിജ്ഞാബദ്ധരായ സര്‍ക്കാരാവട്ടെ പീഡനം നടത്തുന്ന ഉന്നതരെ സംരക്ഷിക്കുമെന്ന് പരസ്യനിലപാടെടുക്കുന്നു. 17 വര്‍ഷം ഒരു പെണ്‍കുട്ടിയുടെ ഉള്ളില്‍ ഉമിത്തീപോലെ നീറിപ്പുകഞ്ഞ അപമാനവും വേദനയും തുടച്ചുനീക്കാന്‍ അവസരമുണ്ടായപ്പോള്‍ കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലിരിക്കുന്നവര്‍ തടസ്സവാദങ്ങളുമായി വരുന്നു.

1996 ജനുവരി 16നും ഫെബ്രുവരി 26നുമിടയ്ക്ക് 42 പുരുഷന്മാര്‍ പതിനാറുവയസ്സുള്ള പെണ്‍കുട്ടിയെ കേരളത്തിലങ്ങോളമിങ്ങോളം കൊണ്ടുനടന്ന് അതിക്രൂരമായി പീഡിപ്പിക്കുകയുണ്ടായി. 17 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സൂര്യനെല്ലിക്കേസ്. കടിച്ചുകീറപ്പെട്ട ശരീരവും മനസ്സുമായി ഇന്നും ആ പെണ്‍കുട്ടി നീതിതേടി അലയുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 2000 സെപ്തംബറില്‍ 35 പേരെ കുറ്റക്കാരെന്നു വിധിച്ചു. എന്നാല്‍, 2005 ജനുവരിയില്‍ കേരള ഹൈക്കോടതി, ഒരാളെമാത്രം ശിക്ഷിച്ച് മറ്റെല്ലാവരെയും വെറുതെ വിട്ടു. ഈ വിധിയെത്തുടര്‍ന്ന് സമൂഹം ആ കുടുംബത്തെ ഒറ്റപ്പെടുത്താനും ഭ്രഷ്ട് കല്‍പ്പിക്കാനും തുടങ്ങി. സെയില്‍സ് ടാക്സ് വകുപ്പില്‍ പ്യൂണായി ജോലിചെയ്ത അവളെ പണാപഹരണം ആരോപിച്ച് 2012 ഫെബ്രുവരിയില്‍ സസ്പെന്‍ഡ് ചെയ്തു. എട്ടു മാസത്തിനുശേഷമാണ് തിരിച്ചെടുത്തത്. യുഡിഎഫ് ഭരണസംവിധാനവും അവളെ ക്രൂശിച്ച് പി ജെ കുര്യനെ സന്തോഷിപ്പിക്കാന്‍ പരിശ്രമിച്ചു എന്നതിന്റെ ഉദാഹരണമാണ് ആ സസ്പെന്‍ഷന്‍. ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തെതുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി. അതിന്റെ ഫലമായാണ്, ജനുവരി 3ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മൂന്നാഴ്ചയ്ക്കുള്ളില്‍തന്നെ സൂര്യനെല്ലിക്കേസിന്റെ വിചാരണ തുടങ്ങുമെന്ന് അറിയിച്ചത്.

വര്‍ഷങ്ങളായി നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇത് പ്രതീക്ഷ നല്‍കുന്നു. പക്ഷേ, ഇപ്പോഴും വേട്ടക്കാര്‍തന്നെയാണ് നീതി നല്‍കേണ്ടവരായും നില്‍ക്കുന്നത്. പെണ്‍കുട്ടി തന്നെ മൃഗീയമായി പീഡിപ്പിച്ച ബാജിയെന്ന് ചൂണ്ടിക്കാണിച്ച കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍ ഇപ്പോഴും മാനസികമായി കുട്ടിയെ പീഡിപ്പിക്കുന്നു. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ടി ബലാല്‍സംഗവീരന് പിന്തുണയുമായി രാഷ്ട്രീയ അജന്‍ഡകള്‍ തീരുമാനിക്കേണ്ട ഗതികേടില്‍ എത്തിനില്‍ക്കുന്നു. പലരും തങ്ങളുടെ വെളിപ്പെടുത്തലുകളിലൂടെ കുര്യന്‍ തെറ്റുകാരനെന്ന് ഉറപ്പുവരുത്തുമ്പോള്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗമായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സില്‍ നിന്ന് നിയമോപദേശം തേടി സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു.

കേരളത്തിലെ സ്ത്രീത്വം അപമാനിക്കപ്പെടാന്‍, പീഡിപ്പിക്കപ്പെടാന്‍ മാത്രമുള്ളതാണെന്നാണ് കോണ്‍ഗ്രസും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും പറയുന്നത്. വര്‍ഗബോധത്തിലധിഷ്ഠിതമായ കാഴ്ചപ്പാടോടെ ഇത്തരത്തിലുള്ള സ്ത്രീപ്രശ്നങ്ങളെ കാണുമ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ മാത്രമേ സ്ത്രീത്വത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം പകരാന്‍ സാധിക്കൂ. കോണ്‍ഗ്രസും അവരുടെ സര്‍ക്കാരുകളും സ്ത്രീസ്വത്വം രണ്ടാം കിടയാണ് എന്നാണ് അവരുടെ നിലപാടുകളിലൂടെ വ്യക്തമാക്കുന്നത്. കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിറ്റി, കര്‍ഷകത്തൊഴിലാളി സ്ത്രീകളുടെ സ്വത്വപരമായ പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിലക്കയറ്റത്തിനും വര്‍ധിച്ചുവരുന്ന സ്ത്രീപീഡനത്തിനുമെതിരായ ഈ സമരം വര്‍ഗരാഷ്ട്രീയത്തിലേക്കുള്ള അതിശക്തമായ മുന്നേറ്റമാണ്.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 15 ഫെബ്രുവരി 2013

No comments: