Sunday, February 17, 2013

കയര്‍ വ്യവസായത്തിന്റെ അസ്തമനമോ?

റിപ്പബ്ലിക് ദിനത്തില്‍ വൈക്കത്തു നിന്നാരംഭിച്ച കയര്‍ജാഥയുടെ അനുഭവങ്ങള്‍ വലിയൊരു തിരിച്ചറിവായിരുന്നു. പല പ്രദേശത്തും കയര്‍ വ്യവസായം അപ്രത്യക്ഷമായി കഴിഞ്ഞു. പറവൂരായിരുന്നു ആദ്യദിവസത്തെ ജാഥാസമാപനം. പറവൂര്‍ വണ്ണന്‍ കയറിന് പ്രസിദ്ധമായിരുന്ന പ്രദേശമാണ്. പിന്നെ, തെക്കന്‍ കേരളത്തിലേക്ക് തൊണ്ടുതല്ലു യന്ത്രങ്ങളില്‍ ചകിരി സംസ്കരിച്ചു നല്‍കുന്ന കേന്ദ്രവും. രണ്ടും ഏതാണ്ട് അപ്രത്യക്ഷമായി. പറവൂര്‍, വൈപ്പിന്‍, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഒറ്റ സമ്മേളനത്തില്‍ പര്യടനം ഒതുങ്ങി.

കൊല്ലം ജില്ലയിലെ സ്ഥിതി പരിതാപകരമാണ്. മിക്കവാറും കയര്‍ തൊഴിലാളികള്‍ കശുവണ്ടി വ്യവസായത്തിലേക്ക് ചേക്കേറിക്കഴിഞ്ഞു. മണ്‍റോത്തുരുത്തില്‍പ്പോലും ഇപ്പോള്‍ കയറിനെക്കാള്‍ കൂടുതല്‍ കശുവണ്ടിയിലാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. പിരി മേഖലയില്‍ ഏറ്റവും സംഘടിതമായ വ്യവസായവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും ഉണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നു. പല കയര്‍ ഗ്രാമങ്ങളിലും ഇപ്പോള്‍ കയറു പിരിക്കുന്നവര്‍ കൈവിരലിലെണ്ണാവുന്നവരേ ഉണ്ടാവൂ. കൊല്ലത്തും തിരുവനന്തപുരത്തും തൊഴിലെടുക്കുന്നവരില്‍ ചെറുപ്പക്കാരാരും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് കയര്‍ത്തൊഴിലാളികളുടെ ഏക ആശ്രയം തൊഴിലുറപ്പു തന്നെയാണ്. അഞ്ചുതെങ്ങു കയറിനു ഡിമാന്റു നഷ്ടപ്പെട്ടപ്പോഴാണ് തിരുവനന്തപുരം പിരി മേഖല തകര്‍ന്നത്. പായ നെയ്യാനാണ് നല്ല മുറുക്കമുളള ഈ നേര്‍ത്ത കയര്‍ ഉപയോഗിച്ചിരുന്നത്. ആലപ്പുഴയില്‍ ഇപ്പോള്‍ പായ നെയ്ത്ത് നാമമാത്രമായേ ഉളളൂ. കൊല്ലത്തെ മങ്ങാടന്‍ കയറും മറ്റും കാര്‍ഷികാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്ക് തമിഴ്നാട്ടിലെ യന്ത്രപ്പിരിക്കയര്‍ ആവശ്യത്തിലധികമുണ്ട്. തടുക്കു നെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്ന വൈക്കം കയര്‍ പിരിക്കുന്ന വൈക്കം, ചേര്‍ത്തല, കാര്‍ത്തികപ്പളളി മേഖലയിലാണ് കുറച്ചെങ്കിലും പണി നടക്കുന്നത്. അഞ്ഞൂറില്‍പ്പരം കയര്‍ സൊസൈറ്റികള്‍ നിലവിലുണ്ട്. അതില്‍ സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്നത് മൂന്നോ നാലോ സൊസൈറ്റികള്‍ മാത്രമാണ്. ബാക്കിയിടങ്ങളിലെല്ലാം ഏതാനും റാട്ടുകളില്‍ പിരി നടക്കുന്നു. അല്ലെങ്കില്‍ പൂട്ടിക്കിടക്കുന്നു. സര്‍ക്കാര്‍ നല്‍കിയ യന്ത്രറാട്ടുകള്‍ തട്ടിന്‍പുറത്താണ്. അവയ്ക്ക് ഗുണമേന്മ പോരെന്നും ഉല്‍പാദനക്ഷമത പോരെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. എല്ലാ സൊസൈറ്റികള്‍ക്കും ഗണ്യമായ സ്വത്തുണ്ട്. പലതിനും ഒന്നോ രണ്ടോ ഏക്കര്‍ കണ്ണായ ഭൂമി വരും. പക്ഷേ, പ്രവര്‍ത്തനമൂലധനമില്ല. തൊഴിലാളികള്‍ക്ക് പൂര്‍ണ ആനുകൂല്യങ്ങള്‍ നല്‍കി കയര്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ നഷ്ടം വരുന്നത് സ്വാഭാവികം. നഷ്ടം നികത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ പ്രവര്‍ത്തനമൂലധനം നഷ്ടപ്പെട്ട് പ്രതിസന്ധിയുണ്ടാകും. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ ഒരു ധനസഹായവും കയര്‍ സംഘങ്ങള്‍ക്കു നല്‍കിയിട്ടില്ല. കയര്‍ സൊസൈറ്റികള്‍ ഉണ്ടാക്കുന്ന യാണ്‍ വാങ്ങാനാണ് അപ്പെക്സ് ബോഡിയായ കയര്‍ ഫെഡിനെ നിയോഗിച്ചിരിക്കുന്നത്. 20 കോടി രൂപ കയര്‍ഫെഡിനു അനുവദിച്ച ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ തുക കൈമാറിയില്ല. നല്‍കിയത് നാമമാത്രമായ തുക. അതുകൊണ്ട് സൊസൈറ്റി ഉണ്ടാക്കുന്ന കയര്‍ വാങ്ങാനുളള ത്രാണി കയര്‍ ഫെഡിനില്ലാതെയായി. കെട്ടിക്കിടന്ന കയര്‍ പല സൊസൈറ്റികളും നഷ്ടത്തിനു വില്‍ക്കേണ്ടതായിവന്നു.

ആലപ്പുഴയിലെ കയര്‍ നെയ്ത്ത് മേഖലയിലും രൂക്ഷമായ തൊഴിലില്ലായ്മയാണ്. പായ് നെയ്ത്ത് ഏതാണ്ട് അന്യം നിന്നു. 70,000 ടണ്ണിന്റെ തടുക്കു കയറ്റുമതിയില്‍ 40,000 ടണ്‍ യന്ത്രത്തറിയിലുളള ടഫ്റ്റ് മാറ്റുകളാണ്. ബാക്കി 30,000 ടണ്ണില്‍ യഥാര്‍ത്ഥത്തില്‍ കൈത്തറി എത്ര ശതമാനം വരും എന്നു സംശയമാണ്. യന്ത്രത്തടുക്കുകളെ കൈത്തറിയായി കണക്കിലെഴുതി ആനുകൂല്യം നേടുന്നുണ്ട് എന്ന ആക്ഷേപമുണ്ട്. ഏതായാലും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇവിടെയും ഇപ്പോള്‍ നടമാടുന്നത്. ചെറുകിട ഉല്‍പാദകര്‍ക്ക് കയറ്റുമതിക്കാരില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ലഭിക്കുന്നില്ല. ഇടനിലക്കാരായ ഡിപ്പോക്കാര്‍ വഴിയാണ് ഓര്‍ഡറെടുക്കുന്നത്. ഇവരാകട്ടെ, ഉല്‍പന്നങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട ക്രയവില നല്‍കാറില്ല. അതുകൊണ്ട് തൊഴിലാളികള്‍ക്ക് അംഗീകൃത കൂലിയും ലഭിക്കുന്നില്ല. ചരിത്രത്തിലൊരിക്കലും കയര്‍ വ്യവസായം ഇത്ര പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ല. മുന്‍പൊക്കെ കമ്പോള ചാഞ്ചാട്ടത്തിന്റെ ഫലമായി പ്രതിസന്ധികള്‍ രൂപം കൊളളുമ്പോഴെല്ലാം ഇന്നല്ലെങ്കില്‍ നാളെ കാര്യങ്ങള്‍ സാധാരണ ഗതിയിലാകുമെന്ന് ആശിക്കാമായിരുന്നു. ഇപ്പോഴാ പ്രതീക്ഷയല്ല. പ്രകൃതിനാരുകള്‍ എന്ന നിലയില്‍ കയറിനും കയര്‍ ഉല്‍പന്നങ്ങള്‍ക്കും ആഗോളവിപണിയില്‍ ആവശ്യക്കാരുണ്ടായിരുന്നു. കൃത്രിമനാരുകളും പ്ലാസ്റ്റിക്കും മറ്റും നിഷിദ്ധമാക്കുന്ന സാഹചര്യത്തില്‍ ആവശ്യക്കാരുടെ എണ്ണം കൂടുകയേ ഉളളൂ. കേരളത്തിനു ബദലായി തമിഴ്നാട് ഒരു ഉല്‍പാദനകേന്ദ്രമായി വളര്‍ന്നുവന്നിരിക്കുന്നു എന്നത് പുതിയൊരു ഘടകമാണ്. ഓരുവെളളത്തില്‍ അഴുക്കി കറ കളഞ്ഞ് ഉണ്ടാക്കുന്ന സുവര്‍ണ നാരുകള്‍ ഇതുവരെ കേരളത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. മുന്തിയതരം കയറും കയറുല്‍പന്നങ്ങളും നിര്‍മ്മിക്കാന്‍ അത്തരം നാരുകള്‍ വേണ്ടിയിരുന്നു. എന്നാല്‍ എണ്‍പതുകള്‍ മുതല്‍ കേരളം കൂടുതല്‍ കൂടുതല്‍ ചകിരിയ്ക്കു വേണ്ടി തമിഴ്നാടിനെ ആശ്രയിച്ചു തുടങ്ങി. ഇന്ന് കേരളത്തിലെ കയറുല്‍പാദനത്തിന്റെ 75 ശതമാനവും ആശ്രയിക്കുന്നത് തമിഴ്നാടില്‍ നിന്നു വരുന്ന ചകിരിയെയാണ്. തമിഴ്നാട്ടിലെ പച്ചത്തൊണ്ടില്‍ നിന്നും ഉണ്ടാക്കുന്ന ചകിരി കഴുകി കറ കളഞ്ഞാല്‍ തല്‍ക്കാലത്തേക്ക് ഏതാണ്ട് നമ്മുടെ സുവര്‍ണനാരുപോലെയാകും. അങ്ങനെ കമ്പോളത്തില്‍ രണ്ടുതരം ചകിരിനാരുകള്‍ തമ്മില്‍ അന്തരം ഇല്ല എന്നു പറയാം. തമിഴ്നാട്ടുകാരാണെങ്കില്‍ വലിയതോതില്‍ യന്ത്രം കൊണ്ട് ചകിരി ഉല്‍പാദിപ്പിക്കുകയാണ്. ഉപ്പുവെളളം കയറാത്ത ഈ തൊണ്ടിന്റെ ചകിരിച്ചോറിന് വിദേശത്ത് നല്ല ഡിമാന്റാണ്. രണ്ടുലക്ഷം ടണ്ണിലേറെ ചകിരിച്ചോറാണ് വിദേശത്തേക്ക് അവര്‍ കയറ്റുമതി ചെയ്യുന്നത്. ഒരുലക്ഷം ടണ്ണിലേറെ ചകിരിയും അവര്‍ കയറ്റുമതി ചെയ്യുന്നു. ചൈനക്കാരാണ് ചകിരിയില്‍ നല്ലപങ്കും വാങ്ങുന്നത്. മെത്തയുണ്ടാക്കാനാണത്രേ അതുപയോഗിക്കുന്നത്. ഇവ രണ്ടും കഴിഞ്ഞ് ബാക്കിവരുന്ന ചകിരിയാണ് കേരളത്തില്‍ വില്‍ക്കുന്നത്. അതുകൊണ്ട് നമ്മുടെ വിലപേശല്‍ കഴിവ് ദുര്‍ബലമാണ്.

ഇപ്പോള്‍ പുതിയൊരു സംഭവവികാസമുണ്ടായിട്ടുണ്ട്. കയറു പിരിക്കുന്നതിന് വന്‍കിട മില്ലുകളും അവര്‍ സ്ഥാപിച്ചു തുടങ്ങി. ഈ മില്ലുകളില്‍ പിരിച്ച കയറിന് കേരളത്തിലെ കയറിനെക്കാള്‍ വില കുറവാണ്. യന്ത്രത്തടുക്ക് ഫാക്ടറികളില്‍ പകുതിയോളം കപ്പാസിറ്റി ഇപ്പോള്‍ തമിഴ്നാട്ടിനാണ്. കേരളത്തിലെ ഉല്‍പാദനം തകര്‍ന്നാലും ഇന്ത്യയില്‍ നിന്നുളള കയര്‍ - കയറുല്‍പന്നങ്ങളുടെ കയറ്റുമതി വലിയ തടസമൊന്നുമില്ലാതെ മുന്നോട്ടുപോകും. ഇതു തികച്ചും പുതിയൊരു സ്ഥിതിവിശേഷമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതിനെക്കുറിച്ചൊന്നും വേവലാതിയില്ല. കയറിന്റെ വിഹിതത്തില്‍ നിന്ന് തങ്ങള്‍ക്കെത്ര കൈക്കലാക്കാം എന്നാണ് മന്ത്രിയടക്കമുളളവരുടെ ചിന്തയെന്നാണ് അവരുടെ ചെയ്തികള്‍ തോന്നിപ്പിക്കുന്നത്. പ്രവര്‍ത്തനമൂലധനമില്ലാത്തതുകൊണ്ട് നിലവിലുളള സംഘങ്ങള്‍ മുഴുവന്‍ അടഞ്ഞു കിടക്കുമ്പോഴാണ് 130 പോക്കറ്റ് സംഘങ്ങള്‍ക്ക് രൂപം നല്‍കാന്‍ കയര്‍ മന്ത്രി തീരുമാനിച്ചിരിക്കുന്നത്. സംഘമൊന്നിന് 30 ലക്ഷം രൂപ വെച്ചു നല്‍കാനാണ് ധാരണ. ഇത്രയും പണം നിലവിലുളള സംഘങ്ങള്‍ക്കു നല്‍കിയാല്‍ അവയെ പുനരുജ്ജീവിപ്പിക്കാം. കയര്‍ വ്യവസായത്തില്‍ സംഘങ്ങള്‍ വഹിച്ചിട്ടുളള പങ്കിനെയോ അവ നഷ്ടത്തിലാകാനുളള കാരണങ്ങളെയോ കുറിച്ചൊന്നും ഒരു പിടിപാടുമില്ലാത്ത മന്ത്രി, സംഘങ്ങളുടെ പ്രതിസന്ധിയ്ക്കു കാരണം അഴിമതിയാണെന്നാണ് വിധി പ്രസ്താവിച്ചത്. എന്നിട്ട് പ്രഥമദൃഷ്ട്യാതന്നെ 39 കോടിയുടെ അഴിമതിയ്ക്ക് കളമൊരുക്കിക്കൊണ്ടിരിക്കുകയാണ്. ആലപ്പുഴയിലെ കയര്‍ ഉല്‍പന്ന വ്യവസായം ആകെ പ്രതിസന്ധിയിലിരിക്കുമ്പോഴാണ് കോന്നിയില്‍ മറ്റൊരു വ്യവസായകേന്ദ്രമുണ്ടാക്കാന്‍ അദ്ദേഹത്തിനു തിടുക്കം. അവിടെയാണത്രേ, 26 കോടിയുടെ പുതിയ യന്ത്രവത്കരണ ഫാക്ടറി വരാന്‍ പോകുന്നത്. തൊഴിലില്ലായ്മ മൂലം രണ്ടുതൊഴിലാളികള്‍ ആലപ്പുഴയില്‍ ആത്മഹത്യ ചെയ്തു. നിരാലംബമായ ആ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും മന്ത്രിയുടെ കൈയില്‍ പണമില്ല. പക്ഷേ, ആലപ്പുഴ കയര്‍മേളയുടെ പേരില്‍ എത്രകോടി ധൂര്‍ത്തടിക്കുന്നതിനും അദ്ദേഹത്തിനു മടിയില്ല. പൂട്ടിക്കിടക്കുന്ന സംഘങ്ങളില്‍നിന്നുപോലും, മന്ത്രിയുടെ ഇണ്ടാസു മൂലം, ഒരു തൊഴിലാളിക്ക് ഒരുദിവസം 250 രൂപ കൂലി നല്‍കി ബസും വാടകയ്ക്കെടുത്ത് ആലപ്പുഴ മേള വിജയിപ്പിക്കാന്‍ വരേണ്ടിവന്നു. മേല്‍പറഞ്ഞ സ്ഥിതിവിശേഷത്തിലാണ് രണ്ടും കല്‍പ്പിച്ചൊരു സമരത്തിന് കയര്‍ത്തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്. അടിസ്ഥാനപരമായ മുദ്രാവാക്യങ്ങള്‍ ഇവയാണ്: ഒന്നുകില്‍ തൊഴില്‍ തരിക. തൊഴിലില്ലെങ്കില്‍, കൂലി തൊഴിലില്ലായ്മാ വേതനമായി തരിക. ഇതിനു രണ്ടിനും കഴിയില്ലെങ്കില്‍ 45-ാം വയസില്‍ പെന്‍ഷന്‍ വാങ്ങി പിരിഞ്ഞുപോകാന്‍ അനുവദിക്കുക. ഒന്ന്, തൊഴില്‍ നല്‍കുന്നതിന് ആവശ്യമായ ധനസഹായം തൊഴിലാളി സഹകരണസംഘങ്ങള്‍ക്കു നല്‍കണം. തൊണ്ടൊന്നിന് 50 പൈസ സബ്സിഡി പ്രഖ്യാപിക്കണം. തൊണ്ടു ശേഖരണം തൊഴിലുറപ്പില്‍പ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതിനുളള തുക സംസ്ഥാനവിഹിതമായി ഉള്‍പ്പെടുത്തണം.

പിരി മേഖലയിലെ തൊഴിലാളികള്‍ക്ക് 350 ഉം നെയ്ത്തു മേഖലയിലെ തൊഴിലാളികള്‍ക്ക് 500 ഉം രൂപ വരെ കൂലി ലഭിക്കണം. ഈ കൂലിക്ക് അനുസരിച്ചുളള വിലയ്ക്ക് കയറും കയറുല്‍പന്നങ്ങളും കയര്‍ഫെഡും കയര്‍ കോര്‍പറേഷനും സംഭരിക്കണം. കയര്‍ ഫെഡിനും കയര്‍ കോര്‍പറേഷനും വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തിക്കൊടുക്കണം. ഇത്ര വലിയൊരു സബ്സിഡി താങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമോ എന്നൊരു ചോദ്യമുണ്ട്. ഇപ്പോള്‍ ഏതാണ്ട് 100 കോടി രൂപയാണ് കയര്‍ വ്യവസായത്തിനുളള വകയിരുത്തല്‍. 100 കോടി കൂടി വകയിരുത്തലുണ്ടെങ്കില്‍ ഇപ്രകാരമൊരു സ്കീം നടപ്പിലാക്കാന്‍ പറ്റും. ദ്രുതഗതിയില്‍ വളരുന്ന കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഈ ഭാരം താങ്ങാവുതേയുളളൂ. തകര്‍ന്നുകൊണ്ടിരിക്കുന്ന കയര്‍ പോലുളള വ്യവസായങ്ങള്‍ക്ക് അതിവേഗത്തില്‍ വളരുന്ന കേരള സമ്പദ്ഘടന പ്രത്യേക പരിരക്ഷ നല്‍കുക തന്നെ വേണം. രണ്ട്, മേല്‍പ്പറഞ്ഞ പ്രകാരം കയര്‍മേഖലയില്‍ പണിയെടുക്കാന്‍ സന്നദ്ധരായുളള തൊഴിലാളികള്‍ക്ക് മാസത്തില്‍ 20 ദിവസമെങ്കിലും തൊഴില്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനമായി കൂലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നമ്മുടെ നാട്ടില്‍ അംഗീകരിക്കപ്പെട്ട ഒരു തത്ത്വമാണ് തൊഴിലില്ലായ്മാ വേതനം. ഔപചാരികമായി യാതൊരു പണിയും ഇല്ലാത്ത യുവതീയുവാക്കള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഇതിന് അര്‍ഹത. ഭാഗികമായി മാത്രം പണി കിട്ടുന്ന മറ്റൊരു ദുര്‍ബലവിഭാഗം തൊഴിലാളികളെക്കൂടി ഈ സ്കീമിലേയ്ക്കു കൊണ്ടുവരുന്നു എന്നു കരുതിയാല്‍ മതിയാകും. മൂന്ന്, മേല്‍പറഞ്ഞ രണ്ടു കാര്യങ്ങളും സര്‍ക്കാരിനു സ്വീകാര്യമല്ലെങ്കില്‍ തൊഴിലാളികളെ 45-ാം വയസില്‍ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുകയാണ് കരണീയം. ഇന്ന് രണ്ടേകാല്‍ ലക്ഷം തൊഴിലാളികള്‍ കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവര്‍ക്കെല്ലാവര്‍ക്കും ഈ തത്ത്വം ബാധകമായിരിക്കണം. ഇക്കാര്യവും കേരളത്തില്‍ ഭാഗികമായി പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു തത്ത്വമാണ്. കണ്ണൂര്‍ ജില്ലയിലെ ദിനേശ് ബീഡി സഹകരണസംഘത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈയൊരു നിര്‍ദ്ദേശം നടപ്പാക്കുകയുണ്ടായി. ബീഡിവലി അപ്രത്യക്ഷമായതോടെ കണ്ണൂര്‍ ദിനേശ് ബീഡി സഹകരണ സംഘവും വലിയ പ്രതിസന്ധിയിലായി. ഒരുകാലത്ത് 40,000 തൊഴിലാളികള്‍ വരെ പണിയെടുത്തിരുന്ന സ്ഥാപനമാണെന്ന് ഓര്‍ക്കണം. ജനങ്ങളുടെ ശീലത്തില്‍ മാറ്റം വന്നതോടെ ഈ വ്യവസായത്തിന് നിലനില്‍പ്പില്ലാതായി. ഈ പശ്ചാത്തലത്തിലാണ് ദിനേശ് ബീഡി സഹകരണ സംഘത്തില്‍ പണിയെടുക്കുന്ന തൊഴിലാളി 45-ാം വയസില്‍ പെന്‍ഷന്‍ പറ്റി പിരിയുന്നതിന് അനുവാദം നല്‍കിയത്.

കയര്‍ വ്യവസായത്തിന് നല്‍കേണ്ട പെന്‍ഷനെക്കുറിച്ച് കൃത്യമായ മുദ്രാവാക്യമുണ്ട്. പ്രതിമാസം ആയിരം രൂപ. 110 രൂപ കയര്‍ത്തൊഴിലാളി പെന്‍ഷനായിരുന്നത് 27 മാസം കുടിശികയാക്കി ഇറങ്ങിപ്പോയ പാരമ്പര്യമാണ് യുഡിഎഫിനുളളത്. ആ കുടിശിക തീര്‍ക്കുക മാത്രമല്ല പെന്‍ഷന്‍ 400 ആക്കി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫ് ഭരണം അവസാനിച്ചത്. ഈ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തും എന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മത്സരിച്ചത്. അതുകൊണ്ട് വീണ്ടുവിചാരമില്ലാത്ത എന്തോ മുദ്രാവാക്യമുയര്‍ത്തുന്നു എന്നാരും ധരിക്കേണ്ടതില്ല.

ഭീതിജനകമായ തകര്‍ച്ചയാണ് നേരിടുന്നതെങ്കിലും കയര്‍ത്തൊഴിലാളികള്‍ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രക്ഷോഭത്തിനു മുന്നില്‍ ചില പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ന് പണിയെടുക്കുന്നവരെ മാത്രമല്ല, ഈ തൊഴില്‍ വിട്ടുപോയവരും എന്നാല്‍ ക്ഷേമനിധിയില്‍ അംഗമായി തുടരുന്നവരുമായ മുഴുവന്‍പേരെയും ആകര്‍ഷിക്കുന്ന മുദ്രാവാക്യമാണ് സമരം ഉയര്‍ത്തുന്നത്. കയര്‍ തൊഴിലാളിയുടെ ഉജ്വലമായ സമരചരിത്രത്തില്‍ തിളക്കമുളള ഒരധ്യായം തന്നെയാവും വരുംനാളുകളില്‍ എഴുതപ്പെടുക.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

No comments: