Monday, February 25, 2013

പോരാട്ടത്തിന്റെ മഹാകാഹളം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനകീയതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും പൊരുതുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്). രാജ്യത്തിന്റെ രാഷ്ട്രീയവും നയപരവുമായ എല്ലാ കാര്യങ്ങളിലും പാര്‍ടി നടത്തുന്ന ഇടപെടല്‍ ജനകീയശബ്ദമായി അതുകൊണ്ടുതന്നെ മാറുന്നു.

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏതു പ്രശ്നത്തിലും സുവ്യക്തമായ നിലപാടെടുക്കാനും നീതിയുക്തമായ പരിഹാരത്തിനുവേണ്ടി പ്രക്ഷോഭത്തിനിറങ്ങാനും സദാ ജാഗരൂകമായ പാര്‍ടി എന്നനിലയില്‍, ബൂര്‍ഷ്വ- ഭൂപ്രഭു ഭരണവര്‍ഗം കടുത്തവിദ്വേഷത്തോടെയാണ് സിപിഐ എമ്മിനെ കാണുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും നവലിബറല്‍ നയങ്ങളെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാര്‍ടിയുടേത്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് തമ്മിലടിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തെ തുറന്നുകാട്ടാന്‍മാത്രമല്ല, അത്തരം രാഷ്ട്രീയ നെറികേടുകള്‍ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കാനും സിപിഐ എമ്മിന് കഴിയുന്നു.

വര്‍ഗീയശക്തികളെയും രാഷ്ട്രത്തിനുമേല്‍ പിടിമുറുക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെയും അവയ്ക്ക് അടിപ്പെടുന്ന ഇന്ത്യന്‍ ഭരണാധികാരികളെയും അതിന്റെ സഹജസ്വഭാവമായ കൂറ്റന്‍ അഴിമതികളെയും തുറന്നുകാട്ടാനുള്ള ക്യാമ്പയിനുകള്‍ക്ക് മറ്റാരേക്കാളും മുന്‍തൂക്കം നല്‍കിയ പാര്‍ടി സിപിഐ എമ്മാണെന്ന് എതിരാളികള്‍പോലും സമ്മതിക്കും. ഇന്ന് രാജ്യത്താകെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ അലയടിക്കുന്ന ജനരോഷവും തൊഴിലാളികള്‍ കക്ഷിഭേദംമറന്ന് ഏറ്റെടുക്കുന്ന പ്രക്ഷോഭവും സിപിഐ എമ്മിന്റെ നിലപാടുകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ ഘട്ടത്തിലെ അനുഭവം സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷശക്തികളുടെ പ്രസക്തി ഇന്ത്യന്‍ജനതയെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നതാണ്. പിന്തുണ നല്‍കുമ്പോള്‍ത്തന്നെ, യുപിഎ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങളെ പാര്‍ടി ശക്തിയുക്തം എതിര്‍ത്തു. അന്ന് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തെ ആശ്രയിച്ചാണ് സര്‍ക്കാര്‍ നിലനിന്നത് എന്നതുകൊണ്ട് പല അറുപിന്തിരിപ്പന്‍നയങ്ങളും നിയമനിര്‍മാണങ്ങളും തടയാന്‍ കഴിഞ്ഞു. സമ്മര്‍ദത്തിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ഏതാനും ജനോപകാരനടപടികള്‍ നടപ്പാക്കുന്നതിന് യുപിഎ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. വന്‍കിട ബിസിനസിനും വിദേശമൂലധനത്തിനും വേണ്ടിയുള്ള നയങ്ങളുമായി മുന്നോട്ടുപോകുന്നതിലും നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിലുമുള്ള വേഗം കുറയ്ക്കുന്നതില്‍ അന്ന് ഇടതുപക്ഷത്തിന് വിജയിക്കാനായി. ഇടതുപക്ഷപിന്തുണയില്ലാതെ യുപിഎ സര്‍ക്കാര്‍ ഭരണത്തില്‍ തുടര്‍ന്നപ്പോള്‍ കെട്ടഴിച്ചുവിട്ട ജനവിരുദ്ധവും സാമ്രാജ്യത്വപ്രേരണയ്ക്ക് വഴങ്ങിയതും കോര്‍പറേറ്റ് അനുകൂലവുമായ നടപടികള്‍ ഈ വസ്തുതയ്ക്ക് അടിവരയിട്ടു.

ഇന്ന് രാജ്യവും ജനങ്ങളും കൊടിയ പ്രതിസന്ധിഘട്ടത്തിലാണ്. ദരിദ്രരുടെ എണ്ണവും ധനിക- ദരിദ്ര വ്യത്യാസവും ഭയാനകമാംവിധം വളര്‍ന്നിരിക്കുന്നു. പോഷകാഹാരക്കുറവും കര്‍ഷക ആത്മഹത്യയും തൊഴില്‍രാഹിത്യവും ഇന്ത്യയുടെ ദയനീയമായ ചിത്രം ലോകത്തിനുമുന്നില്‍ വരച്ചിടുന്നു. വിലക്കയറ്റത്തോടൊപ്പം അഴിമതിയുടെ തോതും റെക്കോഡ് വളര്‍ച്ചയിലേക്ക് കുതിക്കുന്നു. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായുള്ള സ്വകാര്യവല്‍ക്കരണനയങ്ങള്‍ വര്‍ത്തമാനകാലത്ത് അഴിമതിയുടെ അടിസ്ഥാനമായി തീര്‍ന്നിരിക്കുകയാണ്. വന്‍കിട ബിസിനസ് സ്ഥാപനങ്ങളും കോര്‍പറേറ്റുകളും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരും മാഫിയസംഘങ്ങളും കാണെക്കാണെ തടിച്ചുകൊഴുക്കുമ്പോള്‍, പെട്രോള്‍- ഡീസല്‍- വളങ്ങള്‍- ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സബ്സിഡികള്‍ നിര്‍ദാക്ഷിണ്യം വെട്ടിക്കുറച്ച് ജനങ്ങളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ് യുപിഎ സര്‍ക്കാര്‍. ഇക്കാര്യങ്ങളിലൊന്നും കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷകക്ഷിയായ ബിജെപിയും തമ്മില്‍ ഭിന്നതകളില്ല.

നവലിബറല്‍ നയങ്ങളോടുള്ള പ്രതിബദ്ധതയില്‍ ഒരേതൂവല്‍ പക്ഷികളാണെന്ന് ബിജെപി അവര്‍ക്ക് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു. രാജ്യത്തെ രക്ഷിക്കേണ്ട ബദല്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത എക്കാലത്തേക്കാളും പ്രസക്തമായ ഘട്ടത്തിലാണ്, ബദല്‍നയങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ സന്ദേശം ഉയര്‍ത്തി അഖിലേന്ത്യാ വ്യാപകമായ സമരസന്ദേശജാഥയ്ക്ക് സിപിഐ എം നേതൃത്വം നല്‍കുന്നത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളും സ്ത്രീകളും ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ള ജനകോടികളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വര്‍ഗീയശക്തികള്‍ക്കെതിരായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യപതാക ഏന്തിയുമാണ് സിപിഐ എം ജാഥകള്‍ രാജ്യത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ മഹാറാലിയോടെ സമാപിക്കുന്നത്. വര്‍ഗീയതയ്ക്കെതിരായി വര്‍ഗപരമായ ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ ജാഥ ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നത്.

ഭൂമിക്കും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തൊഴിലിനും ഭക്ഷണത്തിനും വേണ്ടിയുള്ള ജനങ്ങളുടെ അവകാശം ആര്‍ക്കും തടുത്തുനിര്‍ത്താനാകുന്നതല്ലെന്ന് ജാഥ പ്രഖ്യാപിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുക, സാമൂഹികനീതി ഉറപ്പാക്കുക, അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ജാഥ ഉയര്‍ത്തിപ്പിടിക്കുന്നു. സിപിഐ എം ആദ്യമായി നടത്തുന്ന അഖിലേന്ത്യാ ജാഥയാണിത്. കന്യാകുമാരിയില്‍ ആദ്യജാഥയുടെ പ്രയാണം ആരംഭിച്ചപ്പോള്‍ തടിച്ചുകൂടിയ ജനസഞ്ചയം ഈ ജാഥയുടെ അജയ്യതയാണ് വിളിച്ചോതിയത്. ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതിയ അധ്യായം സൃഷ്ടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായ ഈ ജാഥ ബൂര്‍ഷ്വ- ഭൂപ്രഭു ഭരണത്തിനുള്ള യഥാര്‍ഥ ബദലിലേക്കുള്ള ചുവടുവയ്പ് എന്നനിലയില്‍, അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും കഷ്ടപ്പെടുന്ന എല്ലാവരുടെയും അനീതിയോടും ചൂഷണത്തോടും സന്ധിചെയ്യാത്ത എല്ലാവരുടെയും സ്നേഹവായ്പ് അര്‍ഹിക്കുന്നു.

*
പിണറായി വിജയന്‍ ദേശാഭിമാനി 25 ഫെബ്രുവരി 2013

No comments: