Monday, February 18, 2013

ചരിത്രപ്രധാനം ഈ പണിമുടക്ക്

രാജ്യത്താകെയുള്ള തൊഴിലാളികള്‍ 20 നും 21 നും പണിമുടക്ക് സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായാണ്, എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും ഒന്നായി ദേശീയ പൊതുപണിമുടക്കിന് ആഹ്വാനംനല്‍കിയത്. അസംഘടിത- പരമ്പരാഗത മേഖലയിലെ തൊഴിലാളികളും സംഘടിത ഫാക്ടറി തൊഴിലാളികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്- ഇന്‍ഷുറന്‍സ് ജീവനക്കാരും ഉള്‍പ്പെടെ വിവിധതുറകളിലുള്ള തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ 48 മണിക്കൂര്‍ രാജ്യം നിശ്ചലമാവും. യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന നവ- ഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് തൊഴിലാളികളെ കക്ഷി രാഷ്ട്രീയത്തിനതീതമായി സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.

2012 നവംബര്‍ നാലിന് ഡല്‍ഹിയില്‍ ചേര്‍ന്ന തൊഴിലാളി കണ്‍വന്‍ഷനാണ്, 20, 21 തീയതികളില്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. ഈ സമരത്തിനാധാരമായി 10 മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കുക, തൊഴില്‍ സംരക്ഷിക്കുക; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക; നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രികമായ സാമൂഹിക സുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക, തൊഴില്‍ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, മിനിമം വേതനം പ്രതിമാസം 10000 രൂപയായി നിജപ്പെടുത്തുക, ബോണസിനും പ്രോവിഡണ്ട് ഫണ്ടിനുമുള്ള എല്ലാവിധ പരിധികളും എടുത്തുകളയുക; ഗ്രാറ്റുവിറ്റിതുക വര്‍ധിപ്പിക്കുക, ഉറപ്പാക്കപ്പെട്ട പെന്‍ഷന്‍ എല്ലാപേര്‍ക്കും നടപ്പാക്കുക, അപേക്ഷ നല്‍കി 45 ദിവസത്തിനകം നിര്‍ബന്ധമായും ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷന്‍ നടത്തുക; ഐഎല്‍ഒ പ്രഖ്യാപനത്തിലെ 89- 98 പ്രമാണങ്ങള്‍ക്ക് അടിയന്തരമായി സ്ഥിരീകരണം നല്‍കുക. ഈ ആവശ്യങ്ങള്‍ ആധാരമാക്കി രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍ പ്രചാരണം നടത്തുകയാണ്.

സോവിയറ്റ് തകര്‍ച്ചയെത്തുടര്‍ന്നാണ് ആഗോള മൂലധനശക്തികള്‍ക്ക് തങ്ങളുടെ നവ-ഉദാരവല്‍ക്കരണ നയം നിര്‍ബാധം അടിച്ചേല്‍പ്പിക്കാന്‍ അവസരം ഒരുങ്ങിയത്. പുത്തന്‍ സാങ്കേതികവിദ്യകളുടെ ഉപയോഗവും ഊഹക്കച്ചവടവും തൊഴിലാളികളുടെമേല്‍ വര്‍ധിച്ച ചൂഷണത്തിന് ഇടവരുത്തി. ബഹുരാഷ്ട്രകുത്തകകളുടെ ലാഭനിരക്ക് ഉയര്‍ന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ കവരാന്‍ തുടങ്ങി. സ്ഥിരംജോലിക്ക് പകരം കരാര്‍ജോലി തൊഴിലിന്റെ നിലവാരം താഴ്ത്തി. കൂലിനിരക്ക് താഴ്ത്തല്‍, ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കല്‍, വിലക്കയറ്റം എന്നിവ വ്യാപകമായി. തല്‍ഫലമായി, കമ്പോളത്തിലുണ്ടായ മാന്ദ്യം മറികടക്കാന്‍ അനിയന്ത്രിതമായി വായ്പകള്‍ നല്‍കി കമ്പോളങ്ങളെ ഉത്തേജിപ്പിച്ചു. കമ്പോള വ്യവസ്ഥയുടെയും നവ-ഉദാരവല്‍ക്കരണനയങ്ങളുടെയും വന്‍ വിജയമായി ഇതെല്ലാം പ്രകീര്‍ത്തിക്കപ്പെട്ടു. സോഷ്യലിസത്തിന്റെ വക്താക്കളെ പുറകോട്ടുതള്ളി കാളക്കൂറ്റനെപ്പോലെ കുതിച്ചുപാഞ്ഞ മുതലാളിത്തം 2008 ആയപ്പോഴേക്കും കനത്ത തിരിച്ചടിയില്‍ നട്ടം തിരിഞ്ഞു. അമേരിക്കയില്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി ലോകമാകെ വ്യാപിക്കുകയും നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യവസായങ്ങളും തകരുകയുംചെയ്തു. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഐഎല്‍ഒയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തൊഴില്‍മേഖലയില്‍ ഉണ്ടായ പ്രത്യാഘാതം ഗുരുതരമാണ്.

ആഗോള സാമ്പത്തികത്തകര്‍ച്ച അഞ്ചുവര്‍ഷം പിന്നിട്ടശേഷവും തൊഴിലില്ലായ്മ ആഗോളതലത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 2012ല്‍, തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധനയുണ്ടായി; 3.9 കോടി പേര്‍ തൊഴില്‍ അന്വേഷണം നിര്‍ത്തി. 2013ല്‍ തൊഴിലില്ലായ്മയില്‍ 51 ലക്ഷത്തിന്റെ വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയരുന്ന തൊഴിലില്ലായ്മ കൂലി കുറയ്ക്കാനുള്ള പ്രവണതയ്ക്കും കാരണമായി. യുറോപ്യന്‍ രാജ്യങ്ങളിലെ ചെലവ് ചുരുക്കല്‍ നടപടിമൂലം കൂലിയിലും പെന്‍ഷനിലും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളിലും വലിയ കുറവുണ്ടാക്കി. ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ മടി കാണിക്കുന്നു. ഈയൊരു സ്ഥിതിയില്‍ ആഗോള ഉപഭോഗത്തില്‍ വലിയ ഇടിവുണ്ടായി. ഉപഭോഗത്തിലെ ഇടിവ് ആഗോള വ്യവസായത്തെയും ബാധിച്ചു. പൊതു-സ്വകാര്യ നിക്ഷേപത്തിലും വലിയ കുറവാണ് ഉണ്ടായത്. കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയിലാണ് ആഗോള സമ്പദ് മേഖല. അതുകൊണ്ട് അടുത്ത 10 വര്‍ഷത്തേക്കെങ്കിലും തൊഴിലില്ലായ്മയില്‍ വര്‍ധന അല്ലാതെ കുറവ് ഐഎല്‍ഒ പ്രതീക്ഷിക്കുന്നില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളെയും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാഷ്ട്രങ്ങളെയും പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധി, 1930 കളിലെ ലോകമുതലാളിത്ത കുഴപ്പത്തിന് സമാനമോ, അതിലും വലിയതോ ആണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. പെട്ടെന്നൊന്നും ഈ കുഴപ്പത്തില്‍ നിന്ന് കരകയറാന്‍ സാധ്യതയില്ല. ഊഹക്കച്ചവടത്തിനിറങ്ങി തകര്‍ന്ന വന്‍കിട ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് വന്‍ തോതില്‍ പണം ചെലവഴിക്കാന്‍ വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ സന്നദ്ധമായി. ഈ നടപടി രാഷ്ട്രങ്ങളുടെ പ്രതിസന്ധിക്ക് കാരണമായി.

പൊതുമേഖല മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ആവേശപൂര്‍വം വാദിച്ച കുത്തകസ്ഥാപനങ്ങളെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷിക്കേണ്ടിവന്നു. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണം നടത്തിയ പല രാജ്യങ്ങളിലും, സ്ഥാപനങ്ങള്‍ വീണ്ടും ദേശസാല്‍ക്കരിക്കേണ്ടിവന്നു. കോര്‍പറേറ്റുകള്‍ നേരിട്ട പ്രതിസന്ധി അപ്പാടെ ഏറ്റെടുക്കാനുള്ള ശേഷി ഒരു മുതലാളിത്ത രാഷ്ട്രത്തിനുമുണ്ടായിരുന്നില്ല. പണത്തിന് അവരെല്ലാം ആശ്രയിച്ചത് വായ്പകളാണ്. വായ്പ നല്‍കിയ അന്തര്‍ദേശീയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വച്ച നിര്‍ബന്ധനകളാണ് ചെലവ് ചുരുക്കല്‍ നയങ്ങളായി നടപ്പാക്കപ്പെട്ടത്. ചെലവ് ചുരുക്കലിന്റെ പേരില്‍ തൊഴിലും തൊഴിലാളികളുടെ ക്ഷേമപദ്ധതികളും പെന്‍ഷനുമാണ് അട്ടിമറിക്കപ്പെടുന്നത്. ഈ നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ ലോകവ്യാപകമായി സമരരംഗത്തിറങ്ങി. വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം മുതല്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വന്‍ തൊഴിലാളി പ്രക്ഷോഭങ്ങള്‍വരെ നടന്നു. തൊഴിലാളിപ്രക്ഷോഭങ്ങള്‍ യൂറോപ്പില്‍ രാഷ്ട്രീയചലനങ്ങളും സൃഷ്ടിച്ചു. അടുത്ത കാലത്ത് ഉയര്‍ന്നുവന്ന തൊഴിലാളിപ്രക്ഷോഭങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. സാമ്പത്തിക മുദ്രാവാക്യങ്ങള്‍ മാത്രമല്ല, വ്യവസ്ഥയെത്തന്നെ ചോദ്യംചെയ്താണ് തൊഴിലാളിവര്‍ഗം രംഗത്തിറങ്ങിയത്. മാര്‍ക്സ് ആണ് ശരി എന്ന അഭിപ്രായവും ഉയര്‍ന്നു. സര്‍വതന്ത്ര-സ്വാതന്ത്രകമ്പോള വ്യവസ്ഥയില്‍ പൊതുവില്‍ വിശ്വാസം നഷ്ടപ്പെട്ടു. കോര്‍പറേറ്റ് ആധിപത്യത്തിനെതിരെ ലാറ്റിന്‍ അമേരിക്കയില്‍ ഉയര്‍ന്നുവന്ന മാതൃകയും സജീവചര്‍ച്ചകള്‍ക്ക് വിധേയമാവുന്നു. മുതലാളിത്തത്തിനെതിരായ പോരാട്ടം ശക്തിയാര്‍ജിക്കുന്നു എന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. നവലിബറല്‍ നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ നടപ്പാക്കിയ കേരളത്തിലെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. സ്വകാര്യവല്‍ക്കരണം ഉപേക്ഷിച്ച് പൊതുമേഖലാ സംരക്ഷണവും പുനരുദ്ധാരണവും മുന്നോട്ടുവച്ചു. കേരളത്തിലെ പൊതുമേഖലാ വ്യവസായരംഗത്ത് വലിയ മാറ്റം സംഭവിച്ചു. വൈദ്യുതിമേഖല പൊതുമേഖലയില്‍ നിലനിര്‍ത്തി. സാമൂഹ്യക്ഷേമ പദ്ധതികള്‍ കൂടുതല്‍ ദരിദ്രരിലേക്ക് വ്യാപിപ്പിച്ചു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി വിലക്കയറ്റത്തെ തടഞ്ഞു. പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും വലിയ നേട്ടം കൈവരിച്ചു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ഫലപ്രദമായ ബദല്‍ സാധ്യമാണെന്ന് കേരള അനുഭവം ഉല്‍ഘോഷിച്ചു. ലോകത്താകെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭങ്ങളും ഗൗനിക്കാതെ നവ-ഉദാരവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടുപോകാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന തകൃതിയായി. ഭക്ഷ്യധാന്യങ്ങള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും രാസവളത്തിനും നല്‍കിയ സബ്സിഡി ഉപേക്ഷിക്കാന്‍ നടപടി ആരംഭിച്ചു. സബ്സിഡിക്ക് പകരം ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. പൊതുവിതരണ സമ്പ്രദായം തകര്‍ത്തു. ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചു. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ലക്ഷ്യം പൂര്‍ണമായി തകര്‍ക്കുന്ന ബാങ്കിങ് ഭേദഗതി ബില്‍ പാസാക്കി. പാര്‍ലമെന്റില്‍ ഇടതുപക്ഷം മാത്രമാണ് ഇതിനെ എതിര്‍ത്തത്. പെന്‍ഷന്‍ ബില്‍, തൊഴില്‍ നിയമഭേദഗതികള്‍, ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ തുടങ്ങിയവ സര്‍ക്കാരിന്റെ പരിഗണയിലുണ്ട്.

രാഷ്ട്രത്തിന്റെ സമ്പത്ത് വന്‍ തോതില്‍ കൊള്ളയടിക്കുന്ന കുംഭകോണങ്ങള്‍ നവലിബറല്‍ നയങ്ങളുടെ കൂടപ്പിറപ്പാണ്. എല്ലാ രംഗത്തും സ്വകാര്യ കുത്തകകള്‍ പിടിമുറുക്കുകയുമാണ്. വളര്‍ച്ച സൂചികകള്‍ മാത്രമാണ് വികസനത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നത്. കുറെ വര്‍ഷങ്ങളായി ഉയര്‍ന്ന വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ നമ്മുടെ രാജ്യം, യുഎന്‍ഡിപിയുടെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ 134-ാം സംസ്ഥാനത്താണ്. ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം കടുത്ത ദാരിദ്ര്യത്തിലായി. തൊഴിലാളികളില്‍ ഭൂരിപക്ഷവും കുറഞ്ഞ കൂലിയും വിലക്കയറ്റവും കൊണ്ട് കഷ്ടപ്പെടുന്നു. സ. ഇ ബാലാനന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ഐഎന്‍ടിയുസി പ്രസിഡന്റ് ഡോ. സഞ്ജീവ റെഡ്ഡിയുടെ പ്രസംഗം ഇത്തരുണത്തില്‍ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു- കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന നയങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പഴയ നയങ്ങളല്ല. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ വികസന കാഴ്ചപ്പാടില്‍നിന്ന് ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ മാറിപ്പോയി. ഈ സാഹചര്യത്തില്‍ പണിമുടക്കുകയല്ലാതെ മറ്റ് പോംവഴിയില്ല.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യോജിച്ച സമരം ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്". 2012 ഫെബ്രുവരി 28 ന് നടന്ന ദേശീയ പണിമുടക്കില്‍ പത്ത് കോടി തൊഴിലാളികള്‍ പങ്കെടുത്തു. പങ്കാളിത്തംകൊണ്ട് ലോകം കണ്ട ഏറ്റവും വലിയ പണിമുടക്കുകളിലൊന്നായിരുന്നു അത്. തൊഴിലാളിവര്‍ഗം നല്‍കിയ താക്കീത് കണക്കിലെടുക്കാതെ, ജനവിരുദ്ധ നയങ്ങള്‍ക്ക് വേഗംകൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളുടെ വികാരത്തിനല്ല, സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. 20, 21 തീയതികളിലെ ദേശീയ പണിമുടക്ക്, ദേശീയ സ്വാതന്ത്ര്യത്തിനായി നടന്ന സമരങ്ങള്‍ക്ക് സമാനമാണ്. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നുള്ള മോചനമായിരുന്നു 1947 വരെ നടന്ന സമരങ്ങളുടെ ലക്ഷ്യമെങ്കില്‍, സാമ്രാജ്യത്വ മൂലധന ശക്തികളുടെ ആധിപത്യത്തിനെതിരായ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്തെപ്പോലെ വിപുലമായ ഐക്യം രൂപംകൊള്ളുന്നു എന്നത് ആവേശകരമാണ്.

*
എളമരം കരീം ദേശാഭിമാനി 18 ഫെബ്രുവരി 2013

No comments: