Sunday, February 17, 2013

ഷുക്കൂര്‍ വധക്കേസ്; പ്രധാന സാക്ഷിയെ തട്ടിക്കൊണ്ടുപോയി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എക്കുമെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ സാക്ഷിയെ ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. തളിപ്പറമ്പ് സര്‍സയ്യിദ് ഹൈസ്കൂള്‍ പ്യൂണും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ കപ്പാലത്തെ പഴയപുരയില്‍ പി പി അബുവിനെ കെ എല്‍ 14 ബി 2226 നമ്പര്‍ ഇന്നോവ കാറിലാണ് തട്ടിക്കൊണ്ടുപോയത്. കേസിലെ മറ്റൊരു സാക്ഷിയായ മുഹമ്മദ് സാബിര്‍ ഗള്‍ഫിലേക്ക് കടന്നു. സാബിര്‍ വിദേശത്തേക്ക് കടന്നത് മുസ്ലീം ലീഗ് ഭീഷണിയെത്തുടര്‍ന്നാണെന്നാണ് സൂചന.

അബുവും മുഹമ്മദ് സാബിറും പി ജയരാജനും ടി വി രാജേഷിനുമെതിരെ മൊഴിനല്‍കിയിയെന്ന രേഖയുടെ അടിസ്ഥാനത്തില്‍ രണ്ട് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും കേസില്‍ പ്രതിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സാക്ഷികള്‍ ഇരു നേതാക്കളെയും തളിപ്പറമ്പ് സഹകരണ ആശുത്രിയില്‍ വച്ച് കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയത്. ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തളിപ്പറമ്പ് സിഐയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പ്രധാന സാക്ഷിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിപിഐ എം നേതാക്കളെ പ്രതികളാക്കാന്‍ കെട്ടിച്ചമച്ച വ്യാജമൊഴി കേസില്‍ പ്രേസിക്യൂഷന് തിരിച്ചടിയാകുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ സാക്ഷിയെ തട്ടിക്കൊണ്ടുപോയത് വന്‍ വിവാദമായിരിക്കുകയാണ്. പൊലീസ് സഹായത്തോടെ അധികാരം ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരമാണ് അബുവിന്റെ തട്ടിക്കൊണ്ടുപോകലെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്‍ ആരോപിച്ചു.

No comments: