Wednesday, February 6, 2013

ആ അറുപതുകോടി എവിടെ?

ആഗോളവല്‍ക്കരണത്തിന് ബദല്‍നയം ഉയര്‍ത്താന്‍ പൊതുമേഖലയുടെ ശാക്തീകരണത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണവും പുരോഗതിയും പ്രധാന അജന്‍ഡയായി. നഷ്ടത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാസ്ഥാപനങ്ങള്‍ ബോധപൂര്‍വമായ ആ ഇടപെടലിന്റെ ഫലമായി ലാഭത്തിലായി. പൊതുമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ആ നയം അട്ടിമറിക്കപ്പെട്ടു. പന്ത്രണ്ടാം പദ്ധതിരേഖയില്‍ പൊതുസ്വകാര്യ പങ്കാളിത്താടിസ്ഥാനത്തില്‍ ഉള്ള കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക; വിറ്റ് കാശുമാറുക എന്നതാണ് യുഡിഎഫ് നയം. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പൊതുമേഖലയ്ക്ക് വകയിരുത്തിയ തുക സാമ്പത്തികവര്‍ഷത്തിന്റെ അവസാനഘട്ടത്തിലും ചെലവിട്ടിട്ടില്ല എന്ന വാര്‍ത്ത യുഡിഎഫിന്റെ ഈ തലതിരിഞ്ഞ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ തെളിവാണ്.

ടെക്സ്റ്റൈല്‍ മേഖലയുടെ പുനരുദ്ധാരണത്തിനും ചില പൊതുമേഖലാസ്ഥാപനങ്ങളുടെ നവീകരണ- വികസന പദ്ധതികള്‍ക്കും ബജറ്റില്‍ വകയിരുത്തിയ പണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ടെക്സ്റ്റൈല്‍ വ്യവസായത്തിനുമാത്രം അറുപതുകോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ് പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ സംസ്ഥാനത്തെ എല്ലാ തുണിമില്ലുകളും കടുത്ത പ്രതിസന്ധിയിലാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇതര പ്രശ്നങ്ങളും ഓരോ മില്ലിനെയും തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഈ അവസ്ഥയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കേണ്ട സര്‍ക്കാരാണ്, ബജറ്റില്‍ പ്രഖ്യാപിച്ച പണംപോലും തടഞ്ഞുവയ്ക്കുന്നത്. സര്‍ക്കാരിന്റെ ഈ നയം തിരുത്തി ടെക്സ്റ്റൈല്‍ വ്യവസായമേഖലയെ സംരക്ഷിക്കാന്‍ അടിയന്തരനടപടിയുണ്ടായേ തീരൂ.

*
ദേശാഭിമാനി മുഖപ്രസംഗം 06 ഫെബ്രുവരി 2013

No comments: