Friday, February 22, 2013

മാധ്യമങ്ങള്‍ അതിരുകടക്കുമ്പോള്‍

കേരളത്തിലെ ചില മാധ്യമങ്ങള്‍ ചില വാര്‍ത്തകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള കഥകള്‍ മെനഞ്ഞ്, വെണ്ടയ്ക്കാ തലക്കെട്ടില്‍ കൊടുക്കുകയും അത് സത്യത്തോട് പുലബന്ധംപോലും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ സംവിധാനമുണ്ടോ? നാളെ കേരളം എന്ത് ചര്‍ച്ച ചെയ്യണമെന്ന് മാധ്യമ മുതലാളിമാര്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷത്തിന് അറുതി വരുത്താന്‍ എന്താണ് പോംവഴി? ഇതിന് ഒരു പരിധി വരെയുള്ള പ്രതിവിധി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ്.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിതമായത് 1966 ജൂലൈ നാലിനാണ്. പ്രസ് കൗണ്‍സില്‍ ആക്ട് 1965 പ്രകാരമാണിത് രൂപവല്‍ക്കരിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പ്രസ് കൗണ്‍സില്‍ ആക്ട് 1965 വേണ്ടെന്നുവച്ചു. പിന്നീട് പ്രസ് കൗണ്‍സില്‍ ആക്ട് 1978 നിലവില്‍ വരികയും അതുപ്രകാരം 1979ല്‍ പ്രസ് കൗണ്‍സില്‍ നിലവില്‍ വരുകയും ചെയ്തു. പ്രസ് കൗണ്‍സിലിന്റെ ഉദ്ദേശ്യം പത്ര മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും മാധ്യമങ്ങള്‍ മാധ്യമധര്‍മം പാലിക്കുന്നുണ്ടോ എന്നു നോക്കുകയും മാധ്യമധര്‍മലംഘനമുണ്ടെങ്കില്‍ അതിന് നടപടി എടുക്കുക എന്നതുമാണ്. മാത്രമല്ല, മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന കടമയുമുണ്ട്.

പ്രസ് കൗണ്‍സില്‍ ആക്ട്, ഒന്നുമുതല്‍ 26 വരെ വകുപ്പുകളുള്ളതും നാല് അധ്യായങ്ങളായി തരംതിരിക്കുകയും ചെയ്ത ബൃഹത് നിയമമാണ്. വകുപ്പ് അഞ്ചു പ്രകാരം പ്രസ് കൗണ്‍സില്‍ എന്നത് ചെയര്‍മാനും 28 അംഗങ്ങളുമുള്ള സ്ഥാപനമാണ്. പ്രസ് കൗണ്‍സില്‍ ചെയര്‍മാനെ തീരുമാനിക്കുന്നത് രാജ്യസഭാ ചെയര്‍മാന്‍, ലോക്സഭാ സ്പീക്കര്‍, പ്രസ് കൗണ്‍സില്‍ തീരുമാനിക്കുന്ന ഒരു അംഗം എന്നിവരുടെ സമിതിയാണ്. 2010ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പത്രപ്രവര്‍ത്തകര്‍ പാലിക്കേണ്ട തത്വങ്ങളെപ്പറ്റി തയ്യാറാക്കിയ സംഹിത പ്രസക്തമാണ്. ഇത് പ്രസ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ കാണാം. ഇതിലെ പാര്‍ട്ട് -എ, മാധ്യമധര്‍മത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഇതില്‍ 12 ഉം 21 ഉം 41 ഉം ഖണ്ഡികകള്‍ വളരെ പ്രസക്തമാണ്. ഖണ്ഡിക 21 പറയുന്നത് പത്രങ്ങളില്‍ വരുന്ന തലക്കെട്ടുകളില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ്. ജനങ്ങളെ പ്രകോപിതരാക്കാന്‍ തരത്തിലുള്ളതും സെന്‍സേഷന്‍ ആയതുമായ തലക്കെട്ടുകള്‍ ഒഴിവാക്കണം എന്നു പറയുന്നു. 12 ഉം 41ഉം ഖണ്ഡിക പറയുന്നത് മാധ്യമവിചാരണയെപ്പറ്റിയാണ്. മാധ്യമപ്രവര്‍ത്തകര്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും കോടതിയിലെ നടപടിക്രമങ്ങളെപ്പറ്റിയും പരിശീലനം നേടിയവരായിരിക്കണം. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒരു വ്യക്തിയെ പ്രതിയാക്കാവുന്ന രീതിയില്‍ ആകരുതെന്നും നിഷ്കര്‍ഷിക്കുന്നു. പൊലീസ് അന്വേഷണങ്ങള്‍ ഗോസിപ്പുകളുടെ അടിസ്ഥാനത്തില്‍ എരിവും പുളിയും ചേര്‍ത്ത് കൊടുക്കുന്നതിനെതിരെയും ഇവിടെ പറയുന്നുണ്ട്. സാക്ഷികള്‍ക്കോ സംശയിക്കുന്നവര്‍ക്കോ ഇരകള്‍ക്കോ വാര്‍ത്തകളില്‍ അമിതപ്രാധാന്യം കൊടുക്കരുതെന്നും അത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും എന്നും പറയുന്നു. പ്രതികളുടെ കുറ്റസമ്മതമൊഴികള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരായും ഇവിടെ പ്രതിപാദിക്കുന്നു. മാധ്യമങ്ങള്‍ സമാന്തരവിചാരണ ചെയ്യുന്നത്, ജഡ്ജി, സാക്ഷികള്‍, കേസിലെ പ്രതികള്‍ എന്നിവരെ അമിതസമ്മര്‍ദത്തിലാക്കുമെന്ന് ഖണ്ഡിക 41(9) ല്‍ പറയുന്നു. ഖണ്ഡിക 41(10) പറയുന്നത് കോടതിയില്‍ സാക്ഷികള്‍ കൊടുത്ത തെളിവിനെ, കേസിന്റെ അവസാനവിധി വരുന്നത് വരെ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യരുത് എന്നാണ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ട് 1978 ലെ 14 ഉം 15 ഉം വകുപ്പുകള്‍ പ്രസ് കൗണ്‍സിലിന്റെ അധികാരങ്ങളെ സൂചിപ്പിക്കുന്നു. മാധ്യമധര്‍മങ്ങള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അത്തരം മാധ്യമങ്ങളെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം പ്രസ് കൗണ്‍സിലിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ട് നല്‍കുന്നു.

പ്രസ് കൗണ്‍സില്‍ നടത്തുന്ന വിചാരണകള്‍ ഇന്ത്യന്‍ പീനല്‍കോഡിലെ 193 ഉം 228 ഉം വകുപ്പുകളില്‍ പറയുന്ന ജുഡീഷ്യല്‍ നടപടി ആണെന്നും 15(3) വകുപ്പില്‍ പറയുന്നു. പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കുന്നത് ലളിതമായ നടപടിയാണ്. ഇ മെയില്‍ പ്രകാരംപോലും പരാതികള്‍ പ്രസ് കൗണ്‍സില്‍ സ്വീകരിക്കും. ഇന്ത്യയില്‍ ഏതൊരു പൗരനും മാധ്യമങ്ങള്‍ മാധ്യമധര്‍മം ലംഘിച്ചാല്‍ ഒരു പരാതിയിലൂടെ ആ മാധ്യമത്തിനെതിരെ നടപടിയെടുക്കാന്‍ പ്രസ് കൗണ്‍സിലിനെ സമീപിക്കാവുന്നതാണ്. മാധ്യമധര്‍മം ലംഘിച്ച പത്രത്തിന്റെ ശ്രദ്ധയില്‍ അത് പെടുത്തിയശേഷം വേണം പ്രസ് കൗണ്‍സിലിനെ സമീപിക്കാന്‍. പ്രസ് കൗണ്‍സില്‍ സമയബന്ധിതമായി ഇത്തരം പരാതികള്‍ തീര്‍ക്കേണ്ടതാണെന്ന് നിയമത്തില്‍ അനുശാസിക്കുന്നു. ഇപ്പോള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ്്. അദ്ദേഹം പല പ്രധാന കേസുകളിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇടപെടുകയും പ്രസ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുകയും ചെയ്ത വ്യക്തിയാണ്. പ്രസ് കൗണ്‍സില്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കേണ്ടതും മാധ്യമധര്‍മം കാറ്റില്‍ പറത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കാനുളള അധികാരം ഇവയ്ക്ക് നല്‍കേണ്ടതും ഇന്നത്തെ ആവശ്യമാണ്. കേരളത്തില്‍ ഇന്ന് ചില മാധ്യമ മുതലാളിമാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യണമെന്ന സ്ഥിതിവിശേഷമാണ്. മാധ്യമ മുതലാളിമാര്‍ അവരുടെ രാഷ്ട്രീയചായ്വ് അനുസരിച്ച് കഥകള്‍ മെനയുകയും അത് പ്രസിദ്ധീകരിക്കുകയുമാണ്. സാധാരണ ജനങ്ങള്‍ അത്തരം മാധ്യമപ്രചാരണത്തില്‍ വീഴുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ അതിരുവിടുമ്പോഴും കഥകള്‍ ഉണ്ടാക്കുമ്പോഴും അത് സമൂഹത്തെ പ്രവചനാതീതമായ സ്ഥിതിയിലേക്ക് കൊണ്ടുപോയേക്കാം.

ഇതുമൂലം സമൂഹത്തില്‍ ഭിന്നിപ്പും ശത്രുതയും ഉടലെടുക്കുന്നു. നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നട്ടെല്ലാകും. അത്തരം മാധ്യമങ്ങളാണ് നമുക്കുവേണ്ടത്. സിപിഐ എമ്മിന്റെ പ്രധാന നേതാക്കള്‍ കൊലക്കേസില്‍പെട്ടു എന്ന് ഒന്നാം പേജില്‍ വെണ്ടക്ക അക്ഷരത്തില്‍ വാര്‍ത്ത കൊടുത്തശേഷം കോടതി പ്രഥമദൃഷ്ട്യാപോലും കേസില്ല എന്നു പറഞ്ഞ് അവരില്‍ ചിലരെ വെറുതെവിടുമ്പോള്‍ അത് ഉള്‍പേജില്‍ അപ്രധാനമായി കൊടുക്കുന്നത് മാധ്യമധര്‍മമല്ല. കമ്യൂണിസ്റ്റ് പാര്‍ടികള്‍ അതിന്റെ ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ ഭാഗമായി നടത്തുന്ന ചര്‍ച്ചകള്‍ ഊഹാപോഹങ്ങള്‍ വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും മാധ്യമധര്‍മമല്ല. സംസ്ഥാന മുഖ്യമന്ത്രി, ജനം പറയുന്നതുപോലെ സൂര്യനെല്ലി കേസില്‍ തീരുമാനമെടുക്കാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ അതിന് പ്രാധാന്യം കൊടുക്കാതെ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ചര്‍ച്ചചെയ്തു എന്നുപറഞ്ഞ് പാര്‍ടി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നല്‍കുന്നത് മാധ്യമധര്‍മമാണോ?

ഇത്തരം സാഹചര്യങ്ങളില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തെ നോക്കുകുത്തിയാക്കാതെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി അതിന്റെ പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കേണ്ടത് ജനാധിപത്യരാജ്യത്തിന് ആവശ്യമാണ്. മാത്രമല്ല, ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ പ്രസ് കൗണ്‍സില്‍ ഇടപെട്ട് മാധ്യമങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്. പ്രസ് കൗണ്‍സിലിന്റെ അധികാരങ്ങളെപ്പറ്റി ഇന്നു പലര്‍ക്കും ശരിയായ രീതിയിലുള്ള അറിവില്ല എന്നത് സത്യമാണ്. എപ്പോഴെല്ലാം മാധ്യമങ്ങള്‍ മാധ്യമധര്‍മത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികള്‍ക്ക് പ്രസ് കൗണ്‍സിലിനെ സമീപിക്കാം.

*
അഡ്വ. പി വി കുഞ്ഞിക്കൃഷ്ണന്‍ ദേശാഭിമാനി 22 ഫെബ്രുവരി 2013

No comments: