Thursday, February 14, 2013

നിയമം ഒന്ന്, നീതി രണ്ട്

സുപ്രീംകോടതിയുടെ ഇരുളടഞ്ഞ മുറിയില്‍ മാറാല പിടിച്ചുകിടന്ന സൂര്യനെല്ലിക്കേസ് വീണ്ടും ചര്‍ച്ചയായത് ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ കൂട്ടബലാല്‍സംഗത്തിന്റെയും തുടര്‍ന്ന് രാജ്യത്ത് അണപൊട്ടിയൊഴുകിയ ജനകീയപ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിലാണ്. സൂര്യനെല്ലിക്കേസില്‍ ഒന്നൊഴികെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി കണ്ട് ഞെട്ടിപ്പോയി എന്നാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പ്രതികരിച്ചത്. പൊതുസമൂഹത്തിന് മുമ്പില്‍ അവിശ്വാസത്തിന്റെയും സംശയത്തിന്റെയും കരിനിഴലില്‍ കഴിഞ്ഞ ഇരയുടെയും കുടുംബത്തിന്റെയും അഭിമാനമാണ് സുപ്രീംകോടതി വിധി വഴി ഉയര്‍ത്തിപ്പിടിച്ചത്. ഇരയുടെ സംരക്ഷണത്തിന് മറ്റാരേക്കാളും മുന്നിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച യുപിഎ സര്‍ക്കാരിന്റെ മുഖത്തേല്‍ക്കുന്ന കനത്ത പ്രഹരമാണ് രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന് എതിരായി വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍. കാണാമറയത്തിരുന്ന് ചരടുവലിക്കുന്ന തല്‍പ്പരകക്ഷികളുടെ സ്വാധീനത്തിന്റെ വല പൊട്ടിച്ച് പുറത്തുവരുന്ന തെളിവുകള്‍ കുര്യന്റെ നിരപരാധിത്വത്തിന്റെ കപടമുഖം പിച്ചിച്ചീന്തുന്നു. തെറ്റുപറ്റുക മനുഷ്യസഹജമാണ്. ന്യായാധിപരും മനുഷ്യരാണ്, ഇവര്‍ക്കും തെറ്റുപറ്റാം. അതുകൊണ്ടാണ് കോടതികള്‍ക്ക് തെറ്റുപറ്റുമ്പോഴും നീതി നിഷേധിക്കപ്പെടുമ്പോഴും തിരുത്തുന്നതിനുള്ള പുനഃപരിശോധനയുടെയും മേല്‍നോട്ടത്തിന്റെയും അധികാരാവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്. സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വാദം കേട്ട ഉടന്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. അപ്പോള്‍, നിയമപരമായി നിലനില്‍പ്പില്ലാതായ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ മറവില്‍ രക്ഷപ്പെടാനുള്ള കുര്യന്റെ ശ്രമം പാളിപ്പോകുന്നു.

ഇതിന്റെ വിശദാംശത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇപ്പോള്‍ നടക്കുന്ന അഞ്ചേരി ബേബി, കെ ടി ജയകൃഷ്ണന്‍ വധക്കേസുകളുടെ പുനരന്വേഷണത്തിന്റെ തിരക്കഥയിലേക്ക് ഒന്ന് കണ്ണോടിക്കാം. ഇടുക്കിയില്‍ അഞ്ചേരി ബേബിയുടെ മരണത്തെതുടര്‍ന്ന് മോഹന്‍ദാസ് ഉള്‍പ്പെടെയുള്ള അഞ്ചുപ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന്‍ തെളിവ് ഹാജരാക്കി. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം കേസില്‍ ആരോപിച്ച പങ്കിനെ സംബന്ധിച്ചും കൂടുതലായി മറ്റെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനും അവസരം നല്‍കി മൊഴി എടുത്തതാണ്. ഈ സന്ദര്‍ഭത്തില്‍ മോഹന്‍ദാസ് മറ്റെന്തെങ്കിലും വിവരം തനിക്ക് അറിയാമെന്ന് കോടതിയില്‍ പറഞ്ഞില്ല. തെളിവുകളുടെ അഭാവത്തില്‍ അഞ്ചു പ്രതികളെയും വിട്ടയച്ചു. പിന്നീട് സ്വഭാവദൂഷ്യം കാരണം സിപിഐ എമ്മില്‍നിന്ന് മോഹന്‍ദാസിനെ പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസ്, ബിജെപി, ജെഎസ്എസ് പാര്‍ടികളില്‍ പലപ്പോഴായി ചേക്കേറിയെങ്കിലും അവരും പുറത്താക്കി. തുടര്‍ന്ന് വനവാസത്തിലായിരുന്ന മോഹന്‍ദാസ് ഒരു സുപ്രഭാതത്തില്‍ യുഡിഎഫ് സര്‍ക്കാരിന് വിശ്വസ്തനായി മാറിയതിനു പിന്നിലെ കഥകള്‍ ഏവര്‍ക്കും അറിവുള്ളതാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഏത് ഹീനമാര്‍ഗത്തിലും വിജയിക്കുന്നതിന് കച്ചകെട്ടിയിറങ്ങിയ യുഡിഎഫ്, എം എം മണി നടത്തിയ പ്രസംഗം വളച്ചൊടിച്ചു നടത്തിയ കോലാഹലം ആരും മറന്നിട്ടില്ല. അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിക്കെതിരായി മോഹന്‍ദാസിനെക്കൊണ്ട് മൊഴി നല്‍കിക്കുകയും പുനരന്വേഷണത്തിന് വഴിയൊരുക്കി കല്‍ത്തുറുങ്കില്‍ അടയ്ക്കുകയുമായിരുന്നു. വിശ്വാസ്യതയുടെ കണികപോലുമില്ലാത്ത മോഹന്‍ദാസിന്റെ മൊഴിയുടെ പിന്‍ബലത്തില്‍, കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന് എം എം മണിയെ പുറത്തുവിടാന്‍ പാടില്ലായെന്ന് ജാമ്യാപേക്ഷയുടെ ഓരോ ഘട്ടത്തിലും പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. എന്നാല്‍, അന്വേഷണം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ഒരു തെളിവും ശേഖരിക്കാന്‍ കഴിഞ്ഞില്ല. തന്നെ കള്ളക്കേസില്‍ കുരുക്കിയത് നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്ന് പരാതിപ്പെട്ടപ്പോള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും വിചാരണവേളയില്‍ ഇതെല്ലാം ഉന്നയിക്കുന്നതിന് പ്രതിക്ക് അവകാശമുണ്ടെന്നും അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചത്.

കെ ടി ജയകൃഷ്ണന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ കേസിലും പുനരന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒരു പ്രതിയുടെ മൊഴി എന്ന രൂപത്തില്‍ കോടതിയില്‍ ഹാജരാക്കിയ രേഖയുടെ പിന്‍ബലത്തിലാണ് പുനരന്വേഷണം നടത്തുന്നത്. എന്നാല്‍, ഇപ്രകാരം താന്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് തന്നെ ഭീകരമായി മര്‍ദിച്ചകാര്യവും പ്രതി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഈ രണ്ട് കേസിലും ധൃതിപിടിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ട യുഡിഎഫ് സര്‍ക്കാര്‍ പി ജെ കുര്യനെ രക്ഷപ്പെടുത്താന്‍ പെടാപ്പാട് പെടുകയാണ്.

എന്നാല്‍, സൂര്യനെല്ലിക്കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ഇദ്ദേഹത്തിന്റെ പങ്ക് പകല്‍പോലെ വ്യക്തമാണ്. 1996 ജനുവരി, ഫെബ്രുവരി മാസത്തിലാണ് സൂര്യനെല്ലിയിലെ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 40 പ്രതികളുള്ള കേസില്‍ 35 പ്രതികളെയും ശിക്ഷിച്ച് സ്പെഷ്യല്‍ കോടതി വിധി പ്രസ്താവിച്ചു. അതിനുശേഷം കോടതിയില്‍ ഹാജരായ ധര്‍മരാജന്റെ കേസ് പ്രത്യേക നമ്പരിട്ട് വിചാരണ പൂര്‍ത്തിയാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അപ്പീല്‍ ഫയല്‍ചെയ്തു. കോടതി എല്ലാ അപ്പീലുകളും ഒരുമിച്ച് കേട്ട് തെളിവ് വിശകലനംചെയ്ത് ഇരയ്ക്കെതിരായ വിവാദ വിധി പ്രഖ്യാപിക്കുകയും ധര്‍മരാജനൊഴികെ എല്ലാവരെയും വെറുതെ വിടുകയുംചെയ്തു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ധര്‍മരാജന് അഞ്ചു വര്‍ഷത്തെ തടവ് മാത്രം ശിക്ഷവിധിച്ചു. ഈ വിധിയാണ് സുപ്രീം കോടതി ഇപ്പോള്‍ റദ്ദാക്കിയത്. സുപ്രീംകോടതിയുടെ ഈ വിധി കുര്യനെയും പ്രതികൂലമായി ബാധിക്കും. ഒരു പ്രതിയുടെമാത്രം കേസില്‍ ഹാജരാക്കിയ കത്തിന്റെ പിന്‍ബലത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട നടപടി നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടു. ബന്ധപ്പെടാന്‍ ഒരാള്‍ക്ക് ഇര സമ്മതംകൊടുത്തു എന്ന് നിഗമനത്തിലെത്തുകയും അതിന്റെ ആനുകൂല്യം മറ്റ് 35 പ്രതികള്‍ക്കും നല്‍കിയ ഡിവിഷന്‍ ബെഞ്ചിന്റെ ക്രമവിരുദ്ധനടപടി സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. 42 പേര്‍ക്ക് 45 ദിവസം ബന്ധപ്പെടാന്‍ 16 വയസ്സ് തികയാത്ത പെണ്‍കുട്ടി സമ്മതം കൊടുത്തു എന്ന ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ സുപ്രീംകോടതിയെ ഞെട്ടിച്ചു.

പൊലീസ് അന്വേഷണത്തിന്റെയും കോടതി നടപടികളുടെയും രേഖകള്‍ പരിശോധിക്കുമ്പോള്‍ കുര്യന്റെ മുഖം കൂടുതല്‍ വികൃതമാകുന്നു. കുര്യനെ കുറ്റവിമുക്തമാക്കി 2007 ഏപ്രില്‍ 21 നാണ് കേരളാ ഹൈക്കോടതിയിലെ ഏകാംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഈ ഉത്തരവില്‍ കുര്യന്റെ നിരപരാധിത്വത്തിന് കോടതി പ്രധാനമായും ആശ്രയിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയാണ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പ്രത്യേക അനുവാദ ഹര്‍ജി തള്ളുന്നതിന് അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അടങ്ങുന്ന ബെഞ്ച് കണ്ടുപിടിച്ച ന്യായം പെണ്‍കുട്ടിയുടെ സ്വകാര്യ അന്യായം തള്ളിയതിന് കേരള സര്‍ക്കാരിന് എന്താണ് നഷ്ടം എന്നതായിരുന്നു. 42 പ്രതികള്‍ ഉള്ള കേസില്‍ 36 പേരും ശിക്ഷയ്ക്ക് വിധേയമായത് കേരളാ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ്. ഈ കേസിലെ ഒരു പ്രതിയാണ് കൗശലപൂര്‍വം നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടത്. ഇതില്‍ പരാതിപ്പെടാന്‍ മറ്റാരേക്കാളും അര്‍ഹത കേരള സര്‍ക്കാരിനാണെന്ന ന്യായം സുപ്രീം കോടതിക്ക് കണ്ടെത്താന്‍ കഴിയാതിരുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിലാകും. കുര്യനെതിരായ അന്വേഷണത്തിന് കൂടുതല്‍ ബലം നല്‍കുന്നത് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിയാണ്. കാരണം കുര്യനെ കുറ്റവിമുക്തനാക്കാന്‍ ഹൈക്കോടതിയിലെ എകാംഗ ബെഞ്ച് കണ്ടെത്തിയ സുപ്രധാന ന്യായം ഡിവിഷന്‍ ബെഞ്ചിന്റെ വിധിയാണ്. കുര്യന്‍ തന്റെ നിരപരാധിത്വത്തിന്റെ സൗധം പണിതുയര്‍ത്തിയത് ഈ വിധിയുടെ അടിത്തറയിലാണ്. സുപ്രീം കോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിത്തറയാണ് പൊളിച്ചുമാറ്റിയത്. ഫലം കുര്യന്റെ നിരപരാധിത്വം വെളിവാക്കുന്ന ഏകാംഗ ബെഞ്ചിന്റെ കണ്ടെത്തലുകളുടെ തകര്‍ച്ചയാണ്.

അലീബി വാദം ഉയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുര്യന്‍ മൂടിവയ്ക്കുന്ന ചില വസ്തുതകളുണ്ട്. സംഭവസമയം പ്രതി മറ്റൊരിടത്താണ് എന്ന വാദം ഉയര്‍ത്തുമ്പോള്‍ അത് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണ്. എന്നാല്‍, സൂര്യനെല്ലിക്കേസില്‍ കുര്യന്റെ അലീബിവാദം തെളിയിക്കാനുള്ള ബാധ്യത എന്തുകൊണ്ട് അന്വേഷണസംഘം സ്വയം ഏറ്റെടുത്തു? സംഭവദിവസം ഏഴുമണിക്ക് കുമളിയിലെത്താന്‍ കഴിയാത്തവിധം കുര്യന്‍ തിരുവല്ലയിലായിരുന്നുവെന്ന് തെളിയിക്കുന്നതിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍, തിരുവല്ലയിലെ ഇടിക്കുള, കെ എസ് രാജന്‍ എന്നിവരുടെ മൊഴിയെയാണ് ആശ്രയിക്കുന്നത്. ഇവരുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടത് കോടതിയാണ്, പൊലീസുദ്യോഗസ്ഥരല്ല. ഇപ്പോള്‍ ഇടിക്കുളയുടെ ഭാര്യ ഒരു പതര്‍ച്ചയുമില്ലാതെയാണ് സംഭവദിവസം കുര്യന്‍ അഞ്ചുമണിക്ക് മുമ്പ് തങ്ങളുടെ വീട്ടില്‍നിന്ന് പോയെന്ന് തുറന്നുപറഞ്ഞത്. ഇതേ അഭിപ്രായം കെ എസ് രാജനും പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോള്‍ രംഗത്തുവന്നു. മാത്രമല്ല, കേസിലെ പ്രതിയായ ധര്‍മരാജനും കുര്യനെതിരായ വെളിപ്പെടുത്തല്‍ നടത്തി. അതുകൊണ്ടുതന്നെ ആരുവിചാരിച്ചാലും കുര്യനെതിരായ അന്വേഷണത്തെ തടയാനും സത്യത്തെ കുഴിച്ചുമൂടാനും കഴിയില്ല.

ഈ സാഹചര്യത്തില്‍ രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭകളില്‍ ഒന്നായ രാജ്യസഭയുടെ ഉപാധ്യക്ഷ സ്ഥാനത്ത് കളങ്കിതനായ കുര്യന്‍ ഇരിക്കുന്നത് നാടിനും നിയമവാഴ്ചയ്ക്കും അപമാനമാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണക്കേസുകളില്‍ ഇരയുടെ മൊഴിമാത്രം കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷവരെ നല്‍കാമെന്ന നിയമം പാസാക്കാനുള്ള ചര്‍ച്ച രാജ്യസഭയില്‍ നടക്കുമ്പോള്‍ അധ്യക്ഷവേദിയില്‍ കുര്യന്‍ ഇരിക്കുന്നത് ലോകത്തിനുമുമ്പില്‍ ഇന്ത്യയെ നാണംകെടുത്തും. കുര്യനെ തല്‍സ്ഥാനത്തുനിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടതാണ്. അദ്ദേഹത്തിനെതിരായ കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് പുനരന്വേഷിക്കുകയും വേണം.

*
അഡ്വക്കറ്റ് ബി. രാജേന്ദ്രന്‍ ദേശാഭിമാനി 14 ഫെബ്രുവരി 2013

No comments: