Wednesday, February 20, 2013

സൈബര്‍ലോകത്തും ഇര മതനിരപേക്ഷത

""അണ്ണഹസാരെയുടെ അഴിമതിവിരുദ്ധ സമരം തീര്‍ത്തും ആര്‍എസ്എസ്-കോര്‍പറേറ്റ് മീഡിയ സംയുക്തസംരഭമായിരുന്നു. കോര്‍പറേറ്റ് മാധ്യങ്ങള്‍ തത്സമയ സംപ്രേഷണം ചെയ്യാന്‍ മത്സരിക്കുമ്പോള്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വിയര്‍പ്പൊഴുക്കേണ്ടതില്ല. പക്ഷെ, എല്ലാ സമരങ്ങള്‍ക്കും തത്സമയമില്ല. ഡല്‍ഹി കൂട്ടമാനഭംഗത്തിനെതിരായ ജനരോഷത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. എന്നാല്‍, അത് വളര്‍ന്നപ്പോള്‍ തത്സമയക്കാരും സംഘപരിവാരും വലിഞ്ഞു.""

രാജ്യത്തെ പല ബോംബ് സ്ഫോടനങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലും സംഘപരിവാര-ഹിന്ദുത്വ ശക്തികളുടെ പങ്ക് ഇന്ന് ഒരു രഹസ്യമല്ല. ഹിന്ദുത്വ ഭീകരരുടെ ചെയ്തികള്‍ക്കുപോലും പൊലീസ് പ്രതികളാക്കുന്നത് മുസ്ലിം ചെറുപ്പക്കാരെയാണ്. ചുരുക്കം ചില കേസുകളില്‍ മാത്രമാണ് തെളിവുകളോടെ ഇക്കാര്യം പുറത്തു കൊണ്ടുവരാനായത്. മാധ്യമങ്ങളില്‍ ഇനിയും പുറത്തുവരാത്ത നിരവധി സംഭവങ്ങളിലും ന്യൂനപക്ഷവേട്ട ഉണ്ടായിട്ടുണ്ട്. ........പ്രശസ്ത ചരിത്രകാരന്‍ കെ എന്‍ പണിക്കരെ സന്ദര്‍ശിക്കാന്‍ ഈയിടെ തിരുവനന്തപുരത്ത് എത്തിയ സാമൂഹിക പ്രവര്‍ത്തക ശബ്നം ഹാഷ്മി "ദേശാഭിമാനിയോട്:

രാജ്യത്ത് മറ്റ് പല മേഖലകളിലും ആഴ്ന്നിറങ്ങിയ വര്‍ഗീയത സൈബര്‍ലോകത്തും പിടിമുറുക്കി കഴിഞ്ഞു. ഒറ്റപ്പെട്ട വ്യക്തിത്വങ്ങളേക്കാള്‍ വര്‍ഗീയതയുടെ സംഘടിത പ്രചാരകരാണ് രാജ്യത്ത് ഇ-ലോകത്തെയും ഭരിക്കുന്നത്. അവര്‍ക്ക് ഇഷ്ടപ്പെടാത്തതിനെ വേട്ടയാടാനും, വ്യാജബിംബങ്ങളെ സൃഷ്ടിക്കാനും രാവും പകലും സൈബര്‍പ്രചാരണം നടക്കുന്നു. രാപ്പകലില്ലാതെ മോഡിക്ക് വേണ്ടി ഇന്റര്‍നെറ്റ് ജാഗ്രതപുലര്‍ത്തുന്ന അമ്പതോളം പേരുടെ സംഘമുണ്ട്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുക, സംഘപരിവാര്‍ അപദാനങ്ങള്‍ വാഴ്ത്തുക, സംഭവങ്ങളുടെയും വ്യക്തികളുടെയും വര്‍ഗീയമൂല്യം കണക്കാക്കി പ്രതികരിക്കുക തുടങ്ങിയവയാണ് അവരുടെ ജോലി. മതരനിരപേക്ഷ നിലപാടുകാരാണ് ഇത്തരക്കാരുടെ സ്ഥിരം വേട്ടമൃഗം.

ഫേസ്ബുക്ക്-ട്വിറ്റര്‍ ലോകങ്ങള്‍ വര്‍ഗീയതയുടെ വളക്കൂറുള്ള മണ്ണാണ്. രാജ്യത്തിന്റെ എല്ലാ മേഖലയിലും ആഴത്തില്‍ വേരോട്ടം നേടിയ സംഘപരിവാര്‍ശക്തികളെ ചോദ്യം ചെയ്യേണ്ടിവരുമ്പോള്‍ എന്തും നേരിടാന്‍ തയ്യാറാകേണ്ടിവരും. രാഷ്ട്രീയം, മാധ്യമം, അധികാരശ്രേണി, ഉദ്യോഗസ്ഥവൃന്ദം തുടങ്ങി എല്ലാ മേഖലയിലും അവരുടെ വേരോട്ടം ശക്തമാണ്. ശക്തമായ മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇവരെ പ്രതിരോധിക്കാനാകു. ഹിന്ദു-മുസ്ലിം "ഭായി ഭായി" എന്ന് സ്കൂളില്‍ പറഞ്ഞുകൊടുക്കുന്നതുകൊണ്ടു മാത്രം പോര. ലോകചരിത്രം ചൂണ്ടിക്കാട്ടി ആഴത്തിലും പരപ്പിലും പുതിയ തലമുറയ്ക്ക് മതനിരപേക്ഷ വിദ്യാഭ്യാസം നല്‍കണം.

കൊല്ലപ്പെടുന്നത് ന്യൂനപക്ഷം

രാജ്യത്തെ പല ബോംബ് സ്ഫോടനങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലും സംഘപരിവാര-ഹിന്ദുത്വശക്തികളുടെ പങ്ക് ഇന്ന് ഒരു രഹസ്യമല്ല. ഹിന്ദുത്വ ഭീകരരുടെ ചെയ്തികള്‍ക്കുപോലും പൊലീസ് പ്രതികളാക്കുന്നത് മുസ്ലിം ചെറുപ്പക്കാരെയാണ്. ചുരുക്കം ചില കേസുകളില്‍ മാത്രമാണ് തെളിവുകളോടെ ഇക്കാര്യം പുറത്തുകൊണ്ടുവരാനായത്. മാധ്യമങ്ങളില്‍ ഇനിയും പുറത്തുവരാത്ത നിരവധി സംഭവങ്ങളിലും ന്യൂനപക്ഷവേട്ട ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നു മാത്രം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സന്ദര്‍ഭങ്ങളില്‍ പോലും പൊലീസ് കേസുകളില്‍ പെടുന്നത് ന്യൂനപക്ഷസമുദായക്കാരാണ്. ധുലെയിലും ഛത്തീസ്ഘട്ടിലും ഗോപാല്‍ഗഞ്ചിലും അതാണ് സംഭവിച്ചത്. ആദ്യഘട്ടത്തില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പൊലീസ് തന്നെ അവസരമുണ്ടാക്കുന്നു. ഇരു ഭാഗത്തുള്ളവരും പരസ്പരം രംഗത്തുവരുന്നു. പൊലീസ് എത്തുന്നതോടെ സ്ഥിതിമാറും. പൊലീസ് വെടിവയ്പ്പില്‍ ന്യൂനപക്ഷക്കാര്‍ മാത്രം കൊല്ലപ്പെട്ടുന്നു. അറസ്റ്റിലാക്കപ്പെടുന്നതും അവര്‍ മാത്രമായിരിക്കും. അത്രമേല്‍ ആഴത്തിലാണ് ഭൂരിപക്ഷ വര്‍ഗീയത ഇന്ത്യന്‍ പൊലീസ് സംവിധാനത്തെ ഭരിക്കുന്നത്.

"തത്സമയ" സമരങ്ങള്‍

അണ്ണഹസാരെയുടെ അഴിമതിവിരുദ്ധ സമരം തീര്‍ത്തും ആര്‍എസ്എസ്-കോര്‍പറേറ്റ് മീഡിയ സംയുക്തസംരഭമായിരുന്നു. കോര്‍പറേറ്റ് മാധ്യങ്ങള്‍ തത്സമയ സംപ്രേഷണം ചെയ്യാന്‍ മത്സരിക്കുമ്പോള്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വിയര്‍പ്പൊഴുക്കേണ്ടതില്ല. സംഘപരിവാറിന്റെ അടിയൊഴുക്കില്‍നിന്ന് ജനിച്ചതാണ് ഹസാരെയുടെ രാഷ്ട്രീയം. അഴിമതിക്കെതിരെ സമൂലമായ സാമൂഹ്യമാറ്റം ആഗ്രഹിച്ച് തെരുവില്‍ ഇറങ്ങിയവര്‍ അക്കൂട്ടത്തില്‍ കുറവാണ്. എന്നാല്‍, ഡല്‍ഹി കൂട്ടമാനഭംഗത്തിനെതിരായ ജനരോഷത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. രാജ്യതലസ്ഥാനത്ത് നടന്ന കടുത്ത അനീതിക്കെതിരെ രോഷവുമായി ഡല്‍ഹിയിലെ വിദ്യാര്‍ഥികളാണ് ആദ്യദിവസം തെരുവിലിറങ്ങിയത്. ഡല്‍ഹിയില്‍ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള മുറവിളിയായിരുന്നു അവിടെ ഉയര്‍ന്നത്.

എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ആ പ്രതിഷേധത്തെ കോര്‍പറേറ്റ് മാധ്യങ്ങള്‍ തട്ടിയെടുത്തു. യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സംഘപരിവാര്‍ അജണ്ട പ്രകടമായി. പക്ഷേ, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രക്ഷോഭവേദികളിലേക്ക് സ്ത്രീസംഘടനകള്‍ ഒഴുകിയെത്തിയപ്പോള്‍ സംഘപരിവാറിന് സമരത്തിലുള്ള താല്‍പ്പര്യം നഷ്ടമായി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനുംവേണ്ടി സമരംചെയ്യാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. അപ്പോഴാണ് സംഘപരിവാറിന്റെ തണലില്‍ വളരുന്ന ആശാറാം ബാപുവിനെ പോലുള്ളവര്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി രംഗത്തു വന്നത്. സ്ത്രീവിരുദ്ധ നിലപാടുമായി ആര്‍എസ്എസ് മേധാവിയും രംഗത്തുവന്നു. ഇതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചെങ്കിലും, പെട്ടെന്ന് തത്സമയക്കാരെ കാണാതായി.

*
ഗിരീഷ് ബാലകൃഷ്ണന്‍ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: