Wednesday, February 13, 2013

"" ഒരാള്‍മാത്രം രക്ഷപ്പെടുന്നതെങ്ങനെ? ""

""പി ജെ കുര്യനും കേസില്‍ പ്രതിയാണ്."" അവള്‍ പറഞ്ഞു. ""എന്നെ ഉപദ്രവിച്ചവരില്‍ ഒരാള്‍മാത്രം ഉന്നതപദവിയില്‍ ഇരിക്കുന്നതുകൊണ്ട് എങ്ങനെ രക്ഷപ്പെടും? മറ്റെന്തെങ്കിലും കാരണത്താല്‍ എനിക്ക് കുര്യനെ കേസില്‍പെടുത്തേണ്ട കാര്യമില്ല. പക്ഷേ, ഒരാള്‍മാത്രം രക്ഷപ്പെടാന്‍ ഇടയാകരുത്""

കൊച്ചുമക്കളെയും നോക്കി സ്വസ്ഥമായി ജീവിക്കേണ്ട കാലമല്ലേ ഞങ്ങളുടേത്, ഇപ്പോഴും കേസും കോടതിയുമായി കയറിയിറങ്ങുകയാണ്. എല്ലാവരും ഒറ്റപ്പെടുത്തി, സമൂഹവും....""- ഒരു ആയുസ്സില്‍ അനുഭവിക്കാനുള്ളതത്രയും സഹിച്ച അമ്മയുടെ വാക്കുകള്‍ ഈ സമൂഹത്തോടുള്ള ചോദ്യചിഹ്നമാണ്. ഓമനിച്ചുവളര്‍ത്തിയ പെണ്‍കുഞ്ഞുങ്ങളിലൊന്നിനെ ഒരു ദിവസം കാണാതായപ്പോള്‍ തുടങ്ങി അമ്മയുടെ നെഞ്ചില്‍ പിടച്ചില്‍. മകള്‍ ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടില്‍ പോയതാകുമെന്നു കരുതി അവര്‍ കാത്തിരുന്നു. പക്ഷേ, മകളുടെ കത്ത് കൈയില്‍കിട്ടുമ്പോഴാണ് അവര്‍ ചതി മനസിലാക്കുന്നത്. 40 ദിവസത്തിനുശേഷം അവള്‍ തിരിച്ചെത്തിയപ്പോഴും മകളുടെ ദുര്‍ദിനങ്ങളെക്കുറിച്ച് ഇത്രയൊന്നും വിചാരിച്ചില്ല. ആരോഗ്യം ക്ഷയിച്ച് വികൃതരൂപമായി അവള്‍ മടങ്ങിയെത്തിയപ്പോള്‍ കുടുംബമൊന്നാകെ, നാടാകെ ഞെട്ടി. സംഭവങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തി. ഇന്നും കേസിന് സമാപനമായിട്ടില്ല, ഉന്നതനായ രാഷ്ട്രീയ നേതാവായതിനാല്‍ ഒരാള്‍ക്കുമാത്രം പ്രത്യേക നീതി! സൂര്യനെല്ലി പെണ്‍കുട്ടി ഉറപ്പിച്ചു പറയുന്നു പി ജെ കുര്യന്‍ തന്നെ ഉപദ്രവിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന്.

ഞാന്‍ പറയുന്നതാണ് സത്യം

സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടി ഓരോരുത്തരെയായി തിരിച്ചറിഞ്ഞ് അവരെ പേരുചൊല്ലി വിളിച്ചു. സമൂഹത്തിലെ ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ.... അവള്‍ പറഞ്ഞു. ""ഞാന്‍ പറയുന്നതൊക്കെ സത്യമാണ്. ഇവരെല്ലാം എന്നെ ഉപദ്രവിച്ചവരാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ ഒത്തിരി അനുഭവിച്ചു. ഇപ്പോള്‍ ഒരു ന്യായാധിപനും ഞങ്ങളുടെ കുടുംബത്തെ അപമാനിച്ചു. "" ജസ്റ്റിസ് ബസന്തിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ""ഇനി ആര്‍ക്കും എന്റെ ഗതികേട് ഉണ്ടാകരുത്. മാനഷ്ടത്തിന് കേസ് കെടുക്കും."" അതിനായി അവള്‍ പൊരുതുകയാണ്. ഉന്നതനീതിപീഠമെങ്കിലും അവളുടെ കരച്ചില്‍ കേട്ടു. നാടാകെ വീണ്ടും സൂര്യനെല്ലി കേസിലെ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന ആവശ്യമുയര്‍ത്തി തെരുവിലാണ്. ""പി ജെ കുര്യനും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അയാളെമാത്രം രക്ഷപ്പെടാന്‍ അനുവദിക്കുന്നതെന്തിന്? ഏത് ഉന്നത പദവിയിലാണെങ്കിലും തെറ്റു ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ? ഒരാള്‍മാത്രം എങ്ങനെ രക്ഷപ്പെടും."" അവളുടെ ചോദ്യത്തിന് മറുപടിയായി കേരളമൊന്നാകെ ഇളകിമറിയുകയാണ്.

രാജ്യസഭയുടെ ഉപാധ്യക്ഷസ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാസംഘടനകള്‍ ഉള്‍പ്പെടെ മനഃസാക്ഷിയുള്ള എല്ലാവരും സമരരംഗത്താണ്. ""ഊണും ഉറക്കവുമില്ലാതെ നീണ്ട 17 വര്‍ഷം ഞങ്ങള്‍ വീടിനകത്തുതന്നെ കഴിയുകയാണ്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ ഓപ്പറേഷന്‍ പലതു കഴിഞ്ഞു. നില്‍ക്കാനും നടക്കാനും ഇരിക്കാനുമൊന്നും ആകുന്നില്ല, മരുന്നിന്റെ ബലത്തില്‍ ജീവിതം നിലനിര്‍ത്തുകയാണ്.""- അച്ഛന്റെ വിങ്ങിപ്പൊട്ടുന്ന വാക്കുകള്‍... അമ്മയ്ക്കും അസുഖങ്ങളേറെ. പെന്‍ഷന്‍തുകയുടെ നല്ലൊരു ശതമാനവും മരുന്നിന് ചെലവാക്കുന്നു. ""മകള്‍ക്ക് കനിവായി കിട്ടിയ ജോലിയിലും അവള്‍ക്ക് സ്വസ്ഥത കൊടുക്കുന്നില്ല. എനിക്ക് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് സാമ്പത്തിക തിരിമറിക്കുറ്റം ചുമത്തി മോളെ അറസ്റ്റ്ചെയ്യുന്നത്. സമ്പാദ്യങ്ങളെല്ലാം നല്‍കി സ്വര്‍ണവും പണയംവച്ച് 2,26,000 രൂപ തിരിച്ചടപ്പിച്ചു. എന്നിട്ടും പകതീരാതെ കേസുമായി ഞങ്ങളെ കഷ്ടപ്പെടുത്തുകയാണ്, പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് ഞങ്ങള്‍.... ചില സഹായങ്ങള്‍മാത്രമാണ് ഞങ്ങള്‍ക്ക് ആശ്വാസം..""- അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.

""എന്നെ ഉപദ്രവിച്ച എല്ലാവരെയും കൃത്യമായി ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. പതിനേഴുവര്‍ഷമായി ഞങ്ങള്‍ അനുഭവിക്കുന്നത് എന്തൊക്കെയാണ്? ക്രൂരയാതനയായിരുന്നു. പരിഹാസങ്ങളാണ് എങ്ങും. പിന്നെ പുച്ഛം, എല്ലാറ്റിനുമുപരി ഒറ്റപ്പെടുത്തല്‍.""

നാലു ജീവനുകള്‍

സൂര്യനെല്ലിസംഭവം പുറത്തു വന്നതിനുശേഷം നാലു ജീവനുകള്‍ മരവിച്ച അവസ്ഥയിലാണ് കഴിഞ്ഞത്. ജീവനൊടുക്കാതിരിക്കാന്‍ അവര്‍ കഷ്ടപ്പെടുകയായിരുന്നു. അങ്ങനെയുള്ള കുടുംബത്തോടാണ് നിയമത്തിന്റെയും സമൂഹത്തിന്റെയും കൂരമ്പുകള്‍. ബസ്ഡ്രൈവര്‍ വഴി രാജുവിന് കത്ത് കൈമാറിയെന്നുമുള്ള ഹൈക്കോടതിവിധിയിലെ പരാമര്‍ശം തെറ്റാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ""ഞാന്‍ അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ല. രാജു ഭീഷണിപ്പെടുത്തി. പേടിച്ചാണ് കൂടെ പോയത്""- കണ്ണുകള്‍ നിറഞ്ഞു തുളുമ്പുമ്പോഴും വാക്കുകള്‍ പതറിയില്ല. കാരണം അവള്‍ ആവര്‍ത്തിച്ചു: ""ഞാന്‍ പറയുന്നത് മുഴുവന്‍ സത്യമാണ്."" ""പി ജെ കുര്യനും കേസില്‍ പ്രതിയാണ്""- അവള്‍ പറഞ്ഞു. ""എന്നെ ഉപദ്രവിച്ചവരില്‍ ഒരാള്‍മാത്രം ഉന്നതപദവിയില്‍ ഇരിക്കുന്നതുകൊണ്ട് എങ്ങനെ രക്ഷപ്പെടും? മറ്റെന്തെങ്കിലും കാരണത്താല്‍ എനിക്ക് കുര്യനെ കേസില്‍പെടുത്തേണ്ട കാര്യമില്ല. പക്ഷേ, ഒരാള്‍മാത്രം രക്ഷപ്പെടാന്‍ ഇടയാകരുത്""- അവളും കുടുംബാംഗങ്ങളും സംശയലേശമെന്യേ പറയുന്നു.

അവര്‍ അനുഭവിച്ച യാതനകളുടെ ആഴം മലയാളികള്‍ ഒന്നര പതിറ്റാണ്ടിലേറെയായി കേട്ടുകൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞവാക്കുകള്‍ നേഴ്സ് കൂടിയായ ആ അമ്മ വേദനയോടെ ഓര്‍ത്തെടുത്തു: ""ഒരാഴ്ചകൂടി കഴിഞ്ഞിരുന്നെങ്കില്‍ മകളുടെ ശവമാകുമായിരുന്നു മിച്ചം""!

പ്രലോഭനം, ഭീഷണി

സൂര്യനെല്ലി പെണ്‍കുട്ടി 40 നാള്‍ അനുഭവിച്ച ക്രൂരപീഡനങ്ങളുടെ കഥ ലോകം അറിഞ്ഞതോടെ രക്ഷപ്പെടാനുള്ള നെട്ടോട്ടമായി പ്രതികള്‍. പ്രലോഭനങ്ങളുടെ പട തന്നെ. ""ഞങ്ങള്‍ മകളെ ഒന്നും ചെയ്തില്ല, അവളെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു. കേസ് പിന്‍വലിക്കണം. മകള്‍ക്ക് ജീവിതാവസാനംവരെ കഴിയാനുള്ള തുക ഞങ്ങള്‍ തരാം...."" ഉന്നതങ്ങളിലുള്ളവരെ രക്ഷപ്പെടുത്തണമെന്നതിനാല്‍ പണവും നിയമവും എല്ലാം ഈ പാവം കുടുംബത്തിനു നേരെ പ്രയോഗിച്ചു. പലപ്പോഴും അവര്‍ ഭയപ്പെട്ടു. പ്രലോഭനങ്ങളുമായി വന്നവരെക്കുറിച്ച് അമ്മ പറഞ്ഞത് ഇങ്ങനെ: ""ജനലില്‍ക്കൂടി മകള്‍ അവരെ കണ്ടു. അവളെ ഒന്നിലേറെ തവണ ഉപദ്രവിച്ച അതേ രൂപങ്ങള്‍! അവള്‍ ഞെട്ടി."" ഇക്കൂട്ടര്‍തന്നെയെന്ന് അവള്‍ അമ്മയോട് പറഞ്ഞു. പിന്നെ അമ്മയ്ക്ക് മാനസികനില തെറ്റിയ അവസ്ഥയായിരുന്നു. ഇതുവരെ പറയാത്ത ചീത്തപറഞ്ഞ് അവരെ ആട്ടിയിറക്കി. സംഭവം പന്തിയല്ലെന്നുകണ്ട് അന്ന് അവര്‍ ജീവനുംകൊണ്ട് രക്ഷപ്പെട്ടു.

സ്യൂട്ട്കേസ് നിറയെ പണവുമായി പിന്നെയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹായികളും പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയിറങ്ങി. എന്നാല്‍, അത്തരം പ്രലോഭനങ്ങള്‍ക്കൊന്നും വഴിപ്പെട്ടില്ല. എല്ലാം നഷ്ടപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ടു എങ്കിലും. അച്ഛന്റെയും അമ്മയുടെയും വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിച്ചു. ഉറ്റവരുടെ മരണംപോലും സൂര്യനെല്ലിയിലുള്ള ബന്ധുവിനെ മനഃപൂര്‍വം അറിയിച്ചില്ല. സൂര്യനെല്ലി ആന്റിയുമായി ഒരു കത്തിടപാടുപോലും വേണ്ടെന്നായിരുന്നു അമ്മയുടെ വീട്ടുകാരുടെ ഉപദേശം. നാടും വീടും ഉപേക്ഷിച്ച് ഒളിക്കാന്‍ തോന്നി. ചങ്ങനാശേരി വാണിജ്യനികുതി ഓഫീസില്‍ പ്യൂണായി ജോലി നോക്കിയ പെണ്‍കുട്ടിക്കൊപ്പം ആ കുടുംബം കഴിഞ്ഞു. അവിടെയും വെറുതെവിട്ടില്ല. പണംതട്ടിപ്പ് നടത്തിയെന്ന കുറ്റംചാര്‍ത്തി, അകത്താക്കി. ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്തിക്കുകയായിരുന്നു. അവളെ ഒന്നാം പ്രതിയാക്കി. ""ഞാന്‍ ഒരു പൈസയും എടുത്തിട്ടില്ല. ഒരു പൈസപോലും ഉപയോഗിച്ചിട്ടില്ല""- അവള്‍ ആണയിട്ട് പറയുന്നു. ഇപ്പോഴും കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.

*
ആ കുടുംബത്തെക്കുറിച്ച് ഒരു നേരമെങ്കിലും ആലോചിച്ചിട്ടുണ്ടോ നാം? വര്‍ഷങ്ങളായി നീറിപ്പുകയുകയാണ്. ജന്മദേശം വിട്ട് ഓടിയൊളിക്കാന്‍ ശ്രമിച്ചപ്പോഴും അവര്‍ക്ക് സ്വസ്ഥത കിട്ടിയില്ല. ഒരു തീണ്ടാപ്പാട് അകലെയാണ് അവര്‍. മാനസികസംഘര്‍ഷവും തീരാവ്യഥകളും അവരെ രോഗികളാക്കി. സമൂഹവുമായി ആകെ ബന്ധമുള്ള സ്ഥാപനങ്ങള്‍ പള്ളിയും ആശുപത്രിയും മാത്രം. പെണ്‍കുട്ടിക്ക് പള്ളിയിലും പോകാനാകുന്നില്ല, തുറിച്ചുനോട്ടങ്ങളെ അവള്‍ക്ക് ഭയമാണ്. ഒതുങ്ങിക്കൂടുകയാണ് വീടിനുള്ളില്‍. ഓഫീസില്‍മാത്രമാണ് അവള്‍ പോകുന്നത്. ഒടുവില്‍ അവിടെയും അവളെ വേട്ടയാടി ജയിലിലടച്ചു. 2012 ഫെബ്രുവരി ആറിന്. ഒമ്പതുമാസത്തെ സസ്പെന്‍ഷന്‍. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അവള്‍ വീര്‍പ്പുമുട്ടി. ഒടുവില്‍ പുസ്തകങ്ങളില്‍ അവള്‍ അഭയം തേടി. ""മനസ്സിന് ഏകാഗ്രത കിട്ടുന്നില്ല, എങ്കിലും ജീവിച്ചല്ലേ പറ്റൂ. ഒത്തിരി അനുഭവിച്ചു. എന്റെ വിധി ഇനി മറ്റാര്‍ക്കും ഉണ്ടാകരുത്""- നിശ്ചയദാര്‍ഢ്യമുള്ള വാക്കുകള്‍. എങ്കിലും അവളുടെ സ്വരമിടറിയിരുന്നു. തേങ്ങലിന്റെ നൊമ്പരം ആ മുഖത്ത് നിഴലിക്കുന്നുമുണ്ടായിരുന്നു.

*
എസ് ശാന്തി ദേശാഭിമാനി

No comments: