Saturday, February 16, 2013

കേരള കവിതയിലെ വിനയചന്ദ്രിക

മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്തരാജകുമാരന്‍ ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍, കവിത, ഘനീഭവിച്ച ദുഃഖത്തോടെ തലകുനിച്ചു നില്‍ക്കുന്നു.
അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഓക്‌സിജന്‍ കൂട്ടുപോലെ.

യാത്രപ്പാട്ടില്‍ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രന്‍ വിശ്വഗ്രാമങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രന്‍ ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടല്‍ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റക്കിരിക്കാതെ കൂട്ടുകാരാ തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങള്‍ എന്നായിരുന്നല്ലോ.

വീട്ടിലും നാട്ടിലും കാണാതായ കുഞ്ഞനുണ്ണി സൂര്യനായിട്ടും കുഞ്ഞും കൂട്ടുമില്ലാത്ത കൂന്തച്ചേച്ചി പിറവിയുടെ തുടിപ്പായിട്ടും മാറുന്നതിനാല്‍ ദുഃഖഭവനത്തിലെ സ്ഥിരവാസക്കാരന്‍ ആയിരുന്നില്ല വിനയചന്ദ്രന്‍.
കാടിനു സ്വന്തം പേരിടുമെന്ന്, വനസ്‌നേഹികളെക്കൊണ്ട് ചൊല്ലിയ വിനയചന്ദ്രന്‍ കോലങ്ങളില്‍ മംഗളം പറഞ്ഞിരുന്നതിനാല്‍ ഇടപെട്ടു പിന്‍വാങ്ങുന്ന കടമയുടെ കായലിലേയ്ക്ക് ഒഴുക്കുകയായിരുന്നല്ലൊ.

മഹാകവി ചങ്ങമ്പുഴയുടെ രമണനിലൂടെ സ്വന്തം വാദ്യം വായിച്ചുസഞ്ചരിച്ച വിനയചന്ദ്രന്‍ അപരിചിതമാതൃകകള്‍ തീര്‍ക്കുകയായിരുന്നു. ഒരു കല്ലടക്കാരന്റെ പരിമിതികളില്‍ നിന്ന് സമയമാനസത്തിന്റെ അനന്തതയിലേയ്ക്ക്, ആരും ആദ്യം ശ്രദ്ധിക്കാത്ത ചരിത്രത്തില്‍ നിന്നും കായിക്കരയും കടന്നുള്ള കടലിലേയ്ക്ക് അദ്ദേഹം യാത്ര ചെയ്തു.

ഹിമാലയത്തിലും നയാഗ്രാപരിസരത്തും ബോധ്ഗയയിലും കന്യാകുമാരിയിലും ഘാനയിലും സിംഗപ്പൂരിലുമെല്ലാം ആ ലോഹശബ്ദം മുഴങ്ങിക്കേട്ടു. അപ്പോഴെല്ലാം ദേശിംഗനാടിന്റെ കരടിക്കുട്ടിയെ അദ്ദേഹം കൊണ്ടു നടന്നു.

പ്രണയത്തിന്റെ പൂമരങ്ങള്‍ നിരവധി നട്ടുവളര്‍ത്തിയ വിനയചന്ദ്രകവിത ലൈംഗികതയുടെ ജീവസ്പര്‍ശവും രേഖപ്പെടുത്തി. രതിയുടെ സുകൃത വികൃതസമയന്വയം ആ കവിതയില്‍ വാസ്തവത്തിന്റെ കിടപ്പുമുറി തുറന്നു.

കേരളീയതയില്‍ ഉറച്ചുനിന്നു കൊണ്ടാണ് ഡി വിനയചന്ദ്രന്‍ ലോക സാഹിത്യത്തിന്റെ വിസ്മയാകാശത്തേക്കു നോക്കിയത്. ഓരോ രചനയിലും ഒന്നിനൊന്നു വ്യത്യസ്തത പുലര്‍ത്തിയപ്പോഴും അന്തര്‍ധാരയായി ഒളിഞ്ഞും തെളിഞ്ഞും കേരളീയത മുഖം കാട്ടി. കൃഷിക്കാരന്റെ പാളത്തൊപ്പി ഈ കവിക്ക് സ്വര്‍ണ കിരീടമായി.

ആര്‍പ്പുവിളിക്കുന്ന കവിയായിരുന്നു ഡി വിനയചന്ദ്രന്‍. കവിയരങ്ങുകളിലെ ജനസാന്നിദ്ധ്യം ഹൃദയത്തോടിണങ്ങിയെന്നു തോന്നിയാല്‍ ആകാശം ഭേദിക്കുമാറ് അദ്ദേഹം ആര്‍പ്പോയ് എന്നു വിളിച്ചിരുന്നു. ജനങ്ങള്‍ ഇര്‍റോം വിളിച്ച് ആഹ്ലാദത്തോടെ ഒപ്പം കൂടി കവിതക്കൂട്ടം പൂര്‍ണമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ വാത്സല്യമനുഭവിച്ച ശിഷ്യ കവികള്‍ ധാരാളമാണ്. ചങ്ങമ്പുഴ കവിതപോലെ ശത്രുപക്ഷ വിമര്‍ശനങ്ങള്‍ക്കും വിനയചന്ദ്രകവിത വിധേയമായി. സ്വന്തം കവിതകള്‍ക്കപ്പുറത്ത്, എം എന്‍ പാലൂരിന്റെ ഉഷസ്സും വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കളും കടമ്മനിട്ടയുടെ ഭാഗ്യശാലികളും വിനയചന്ദ്ര ശൈലിയിലൂടെ ഒഴുകിവരുന്നത് കേള്‍ക്കാന്‍ എന്തൊരിമ്പമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കമുള്ള നിരവധി പിന്‍തലമുറക്കാരെ അദ്ദേഹത്തിന്റെ രചനാരീതി സ്വാധീനിച്ചു.

ആസ്തിക നാസ്തിക പക്ഷങ്ങളില്‍ മാറിയും തിരിഞ്ഞും ഡി വിനയചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സക്കറിയയും മറ്റും ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ കവിതയാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതെ, മലയാളത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിരവധി കവിതകള്‍ തന്ന ഈ കുഞ്ഞനുണ്ണിയുടെ മതവും ജാതിയും ദൈവവും ചെകുത്താനും ഇതിനൊക്കെ അതീതമായ സ്‌നേഹസാന്നിധ്യവും കവിതയായിരുന്നു.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

No comments: