Wednesday, February 20, 2013

അമൃതയുടെ ഇടിയും ആര്യയുടെ കൂവലും

ഇവള്‍ അമൃത. അങ്കക്കലി പൂണ്ടാല്‍ ചുറ്റുമുള്ളതൊന്നും ഇവള്‍ കാണില്ല. പിന്നെ ഇടിയും ചവിട്ടും മാത്രം... ഇടിയെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഇടിയാ... സൈബര്‍ലോകത്ത് നിറഞ്ഞിരിക്കുന്ന പോസ്റ്റാണിത്. ഇത്തവണ ഒരുപാട് ലൈക്കുകളും കമന്റുകളും ഷെയറുകളും ഇതിന് കിട്ടി. തന്റെ നേരെ കമന്റുമായി വന്നവര്‍ക്ക് കൈക്കരുത്തുകൊണ്ട് മറുപടി കൊടുത്ത അമൃത സൈബര്‍ലോകത്തെ കരുത്തുള്ള പെണ്‍കുട്ടിയാണ്. ജൂനിയര്‍ വിജയശാന്തിയായി അവള്‍ സൈബര്‍ലോകത്തെ താരമായി. ഒരു ആക്ഷന്‍ പടം കണ്ടപോലെ എന്നായിരുന്നു അമൃതയെക്കുറിച്ചുള്ള പോസ്റ്റുകളില്‍ പലരും പറഞ്ഞത്. സൈബര്‍ ലോകം മുഴുവന്‍ അമൃതയെ അഭിനന്ദിക്കാന്‍ മുന്നിലുണ്ടായിരുന്നു. എല്ലാ പെണ്‍കുട്ടികളും അമൃതയെപ്പോലെ ആയെങ്കില്‍ എന്നുപോലും ചിന്തിക്കുന്നവരുണ്ട്. അമൃതയെ അനുകൂലിച്ചെഴുതിയ പോസ്റ്റിന് കമന്റുകളും ലൈക്കുകളും ഒരുപാട് കിട്ടി.

ഷബ്ന ഫാത്തിമ എഴുതുന്നത് ഇങ്ങനെയാണ്- ഇത് ചിലപ്പോള്‍ ആണുങ്ങളുടെ കണ്ണില്‍ തെറ്റാവാം. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇത് ആവശ്യമാണ്. അച്ഛന്റെ കൈകളില്‍പ്പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത കാലമാണിത്. ചിലര്‍ക്ക് അമൃതയുടെ ഇടി അത്രയങ്ങ് പിടിച്ചില്ല. നാലുപേരുടെ സപ്പോര്‍ട്ട് കിട്ടിയപ്പോള്‍ പെണ്ണിന്റെ ശബ്ദം മാറിയത് കണ്ടില്ലേ? ഇനി ഭരണം അങ്ങ് ഏല്‍പ്പിച്ചാല്‍ എന്താകും ലോകത്തിന്റെ അവസ്ഥ എന്നു വിലപിച്ച കൂട്ടരുമുണ്ട് കേട്ടോ... വധശ്രമത്തിന് കേസെടുക്കാനും ചിലര്‍ ആഗ്രഹിക്കുന്നു. ആണിനെ തൊട്ടുകളിച്ചപ്പോള്‍ വര്‍ഗബോധം ഉണര്‍ന്നവരാണ് ഇക്കൂട്ടര്‍ എന്ന് തോന്നുന്നു. എവിടെയോ ഉള്ള ഒരു അക്ബര്‍ പറയുന്നത് സ്ത്രീക്ക് പുരുഷന്മാരുടെ അത്ര മസില്‍ ഇല്ലപോലും! അഞ്ജലി അനില്‍ കുമാര്‍ അതിന് കണക്കിന് മറുപടി കൊടുത്തിട്ടുണ്ട്. അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാത്ത ആ തെമ്മാടികളുടെ പടം സൈബര്‍ലോകത്തില്‍ പ്രചരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഒരു യോഗത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെയും മറ്റും മോശമായി പരാമര്‍ശിച്ച പ്രാസംഗികനെ കൂകിത്തോല്‍പ്പിച്ച ആര്യയും സൈബര്‍ലോകത്തെ മിന്നുംതാരംതന്നെ. ഒറ്റ കൂവല്‍കൊണ്ട് സ്ത്രീകളുടെ ആകെ ശബ്ദമായി ആര്യ മാറി. നൂറുകണക്കിനു വിദ്യാര്‍ഥിനികള്‍ ഇരുന്നവേദിയിലാണ് സ്ത്രീകളെ ആകെ അപമാനിച്ച് സംസാരിച്ച ആളെ ആര്യ ഒറ്റയ്ക്ക് എഴുന്നേറ്റുനിന്ന് കൂകി തോല്‍പ്പിച്ചത്.

തിരുവനന്തപുരം വിമന്‍സ്കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് ആര്യ. അവള്‍ക്കും കിട്ടി ഒരുപാട് ലൈക്കുകള്‍. ഒരു അമൃതയിലോ ആര്യയിലോ അവസാനിക്കരുത് പെണ്‍കരുത്തെന്ന് പലരും ആശിക്കുന്നു. സ്വകാര്യചാനലിലെ മാധ്യമപ്രവര്‍ത്തകയോട് ഒരു "തമാശ" പറഞ്ഞ കേന്ദ്രമന്ത്രി വയലാര്‍ രവിക്കും മൂല്യബോധന വിദ്വാന്‍ രജിത് കുമാറിനും കിട്ടി സൈബര്‍ലോകത്തിന്റെ വക കണക്കിന് ചീത്ത. രണ്ടുപേരും തങ്ങളുടെ സംസ്കരമാണ് കാട്ടിയതെന്ന് എല്ലാവരും ഉറപ്പിക്കുന്നു. പ്രണയിതാക്കളുടെ ദിവസം ആഘോഷമാക്കിയും കരിദിനമായി ആചരിച്ചും ഒരുപാടുപേര്‍ പോസ്റ്റിട്ടു. എന്നാല്‍, ഒരു നാടോടി പെണ്‍കുട്ടി റോസാപ്പൂ വില്‍ക്കുന്ന ഫോട്ടോ ആരുടെയും കരളലിയിക്കുന്നതും വേറിട്ട് നില്‍ക്കുന്നതുമായിരുന്നു. ആഘോഷത്തിനിടയിലും ഒരു നൊമ്പരമായി ആ പെണ്‍കുട്ടിമാറി. ഈ ലോകവും അതിലെ കാഴ്ചകളും നമ്മുടെ ഉറക്കം കെടുത്തുന്നു എന്നായിരുന്നു അലീന സോഫിയുടെ കമന്റ്. കേന്ദ്രസര്‍ക്കാരിന്റെ അടിക്കടിയുള്ള പെട്രോല്‍ വില വര്‍ധനയ്ക്കെതിരെ സൈബര്‍ലോകം ഒന്നടങ്കം പ്രതിഷേധിച്ചു.

*
വന്ദന കൃഷ്ണ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: