Friday, February 15, 2013

സിബിഐ അന്വേഷണം പ്രഹസനമാക്കരുത്

വാര്‍ഷിക പൊതുബജറ്റില്‍ മറ്റൊരു വകുപ്പിനും അനുവദിക്കപ്പെടാത്ത തോതിലുള്ള വന്‍ വിഹിത വര്‍ധനയാണ് ഓരോ വര്‍ഷവും പ്രതിരോധവകുപ്പിന് അനുവദിക്കാറുള്ളത്. ഒരു രാഷ്ട്രീയപ്പാര്‍ടിയും ഇതേവരെ ഇതിനെ എതിര്‍ത്തിട്ടില്ല. കാരണം, രാജ്യസുരക്ഷയ്ക്ക് പദ്ധതിവിഹിത വര്‍ധന കൂടിയേതീരൂ എന്ന ചിന്തയാണ് എക്കാലവും എല്ലാവരെയും നയിച്ചത്. എന്നാല്‍, പദ്ധതിവിഹിതമായി പ്രതിരോധ വകുപ്പിലെത്തുന്ന ജനങ്ങളുടെ നികുതിപ്പണം രാജ്യരക്ഷയ്ക്കു വേണ്ടിയല്ല ചെലവിടുന്നത് എന്നും രാജ്യസുരക്ഷയില്‍ അക്ഷന്തവ്യമാം വിധം വിട്ടുവീഴ്ച ചെയ്ത് ഈ പണം ഭരണരാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥപ്രമുഖരും തങ്ങളുടെ സ്വകാര്യ നിക്ഷേപങ്ങളെ കൊഴുപ്പിക്കാനായി വകമാറ്റുകയാണെന്നും രാജ്യം തിരിച്ചറിയുകയാണ്; ഞെട്ടലോടെ.

ഈ തിരിച്ചറിവ് പെട്ടെന്നുണ്ടായതല്ല, ആദ്യം സംശയത്തിന്റെ നിഴല്‍പോലെയും പിന്നീട് തെളിവുകളുടെ പിന്‍ബലമുള്ള ബോധ്യമായും ജനങ്ങളുടെ മനസ്സിലേക്ക് കടന്നുവരികയായിരുന്നു. ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. പ്രതിരോധവകുപ്പിനെ ഭരണകക്ഷി അതിന്റെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കും അതിന്റെ പ്രമുഖരായ നേതാക്കളുടെ രാജ്യത്തും പുറത്തുമുള്ള സ്വത്ത് സമ്പാദനത്തിനുമായും നിരന്തരം ഉപയോഗിക്കുന്നു. 1950കളില്‍ എണ്‍പതുലക്ഷം രൂപയുടെ ജീപ്പ് കുംഭകോണത്തിലായിരുന്നു തുടക്കം. ഇന്ന് അത് ലക്ഷക്കണക്കിന് കോടികളുടെ മഹാ കുംഭകോണങ്ങളായി വളര്‍ന്നു.

എണ്‍പതു ലക്ഷത്തിന്റെ ജീപ്പുകുംഭകോണം, 64 കോടിയുടെ ബൊഫോഴ്സ് കുംഭകോണം, 1500 കോടിയുടെ ഹൊവിറ്റ്സര്‍ തോക്ക് കുംഭകോണം, 18,798 കോടിയുടെ സ്കോര്‍വീന്‍ അന്തര്‍വാഹിനി കുംഭകോണം എന്നിങ്ങനെ നീളുന്ന ആ പരമ്പരയിലെ പുതിയ കണ്ണിയാണ് ഇപ്പോള്‍ പുറത്തുവന്ന ഇറ്റാലിയന്‍ ഫിന്‍മെക്കാനിക്ക ഹെലികോപ്റ്റര്‍ കുംഭകോണം. രാജ്യരക്ഷയ്ക്കായി നീക്കിവയ്ക്കുന്ന പണം ഇങ്ങനെ കൊള്ളചെയ്യാന്‍ അനുവദിക്കില്ലെന്ന് രാഷ്ട്രം ഒറ്റക്കെട്ടായി സോണിയ ഗാന്ധിയുടെ കാര്‍മികത്വത്തിലുള്ള ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനോട് അതിശക്തമായി പറയേണ്ട കാലം വൈകി. ഇറ്റാലിയന്‍ ഫിന്‍മെക്കാനിക്ക കമ്പനിയുടെ ഉപകമ്പനിയായ അഗസ്തവെസ്റ്റ്ലാന്‍ഡ് എന്ന സ്ഥാപനത്തിന് 3456 കോടി രൂപയ്ക്കുള്ള ഹെലികോപ്റ്റര്‍ കരാര്‍ ഉറപ്പിച്ചുകൊടുത്തത് 350 കോടിരൂപ കൈക്കൂലി വാങ്ങിക്കൊണ്ടാണെന്നു വന്നിരിക്കുകയാണ്. 12 വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറാണിത്. 18,000 അടി ഉയരെ പറക്കാന്‍ ശേഷിയുള്ള ഹെലികോപ്റ്ററുകളാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്. അത്ര ശേഷിയുള്ള ഹെലികോപ്റ്ററുകള്‍ ഈ കമ്പനി നിര്‍മിക്കുന്നില്ല. അതുകൊണ്ട് 13,000 അടി ഉയരെ പറന്നാലുംമതി എന്ന നിലയില്‍ വ്യവസ്ഥകള്‍ കമ്പനിക്ക് അനുകൂലമായും ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചും മാറ്റിക്കുറിക്കുകപോലും ചെയ്തു. ഈ ഇടപാടിലെ അഴിമതി യുപിഎ സര്‍ക്കാര്‍ സ്വയം കണ്ടെത്തി തിരുത്തല്‍ നടപടിയിലേക്ക് കടക്കുകയല്ല ഉണ്ടായത് എന്നോര്‍ക്കണം.

കഴിഞ്ഞ നവംബറില്‍ ഈ അഴിമതി പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്നതാണ്. എന്നാല്‍, ഇതില്‍ അഴിമതിയേ ഇല്ലെന്ന വാദവുമായി അതിനെ നേരിടാനായിരുന്നു അന്ന് പ്രതിരോധമന്ത്രിക്കും യുപിഎ സര്‍ക്കാരിനും താല്‍പ്പര്യം. ഒടുവില്‍ ഇറ്റലിയില്‍ അവിടത്തെ സര്‍ക്കാര്‍ അന്വേഷണം നടത്തി. ഇന്ത്യന്‍ അധികൃതര്‍ക്ക് 350 കോടി കൈക്കൂലി നല്‍കിയതായി ആ അന്വേഷണം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഫിന്‍മെക്കാനിക്കയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗിസപ്പെ ഒര്‍സിയെ അറസ്റ്റുചെയ്തു. കാര്യങ്ങള്‍ ഇത്രത്തോളമായപ്പോഴാണ് ഗത്യന്തരമില്ല എന്ന ചിന്തയോടെ ഇവിടെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മറ്റു വഴിയില്ലെന്നു വരുമ്പോഴേ പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച് ഇന്ത്യയില്‍ അന്വേഷണം നടക്കാറുള്ളൂ. ബൊഫോഴ്സ് കുംഭകോണം ആദ്യം പുറത്തുവിട്ടത് സ്വീഡിഷ് റേഡിയോ ആണ്. അതിനുശേഷം ആ കുംഭകോണത്തെ സ്വീഡിഷ് ഓഡിറ്റ്ബ്യൂറോ സ്ഥിരീകരിച്ചു. ബൊഫോഴ്സ് ഇടപാടില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് അതുവരെ പറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന് അത്രയുമായപ്പോള്‍ അന്വേഷണം നടത്താതെ നിവൃത്തിയില്ല എന്നുവന്നു. അങ്ങനെ നടന്ന അന്വേഷണത്തിന്റെ ഗതി എന്തായി എന്ന് ജനങ്ങള്‍ക്കറിയാം. ആ ഇടപാടിലെ ദല്ലാളായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വത്റോച്ചിയെ രായ്ക്കുരാമാനം ഇവിടെനിന്ന് രക്ഷപ്പെടുത്തിവിട്ടു. അന്വേഷണം മുമ്പോട്ടുകൊണ്ടുപോകാന്‍ ഒരുവിധത്തിലും സിബിഐ സഹകരിക്കുന്നില്ലെന്ന് സ്വീഡിഷ് അന്വേഷണത്തലവന്‍ സ്റ്റീന്‍ ലിന്‍ഡേഴ്സണ് വാര്‍ത്താസമ്മേളനം നടത്തി പറയേണ്ടിവന്നു. ഇപ്പോള്‍ 1,86,000 കോടിയുടെ കോള്‍ഗേറ്റ് കുംഭകോണം സിബിഐ അന്വേഷിക്കുന്നുണ്ട്. പാര്‍ലമെന്റ് സമിതിക്കുമുമ്പാകെ ചോദ്യങ്ങള്‍ക്കുത്തരമായി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്ക് പറയേണ്ടിവന്നത് മാസം ആറായിട്ടും ഒരു ഫയലും പരിശോധനയ്ക്കായി സര്‍ക്കാരില്‍നിന്ന് വിട്ടുകിട്ടുന്നില്ല എന്നാണ്.

ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നത് ഈ സര്‍ക്കാര്‍ പ്രതികൂട്ടിലാവുന്ന ഏതു കേസിലും സിബിഐ അന്വേഷണം പ്രഹസനമാവുകയേ ഉള്ളൂ എന്നാണ്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവുകയെങ്കിലും ചെയ്താലേ നേരിയ പ്രതീക്ഷയ്ക്കെങ്കിലും വകയുള്ളൂ. കുംഭകോണക്കാരെയും അഴിമതിക്കാരെയും രക്ഷിക്കാന്‍ കോണ്‍ഗ്രസ് എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരാണ്.

അമ്പതുകളില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബ്രിട്ടീഷ് ഹൈകമീഷണര്‍ ജീപ്പുകരാര്‍ ഉറപ്പിച്ചത് പുറത്തായപ്പോള്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് കേന്ദ്രത്തില്‍ മന്ത്രിയാക്കി സംരക്ഷിച്ച പാരമ്പര്യമാണിവര്‍ക്കുള്ളത്. ഏതെങ്കിലും വകുപ്പ് ഭരിക്കാന്‍ അദ്ദേഹത്തിന്റെ സേവനം കൂടിയേ തീരുവെന്നുണ്ടായിട്ടല്ല, സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു ആ നടപടി. കേന്ദ്രത്തില്‍ വകുപ്പില്ലാ മന്ത്രിയായിരുന്നു അദ്ദേഹമെന്ന് ഓര്‍മിക്കുക. 2ജി സ്പെക്ടം ഇടപാടില്‍ കുറ്റവാളിയെ രക്ഷിക്കാന്‍ ചീഫ് പ്രോസിക്യൂട്ടര്‍തന്നെ ഇടപെട്ടകാര്യം പുറത്തായിട്ട് രണ്ടുദിവസമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ കുംഭകോണം സംബന്ധിച്ച അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തിലാവണമെന്ന നിര്‍ദേശം കൂടുതല്‍ പ്രസക്തമാകുന്നത്. ഹവാലക്കേസില്‍ ഇങ്ങനെ സംഭവിച്ച കീഴ്വഴക്കമുണ്ടുതാനും. രാജ്യരക്ഷയ്ക്കുള്ള പണം സ്വകാര്യ നിക്ഷേപങ്ങളിലേക്ക് ഒഴുക്കുന്നതിന് ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരും. അതിനുള്ളതാവും 2014ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടം.

*
ദേശാഭിമാനി മുഖപ്രസംഗം 15 ഫെബ്രുവരി 2013

No comments: