Tuesday, February 5, 2013

അരങ്ങില്‍ മങ്ങിയ പെണ്‍കാഴ്ച

കടലും കരയും ചീയുന്ന കാലം. മുലപ്പാലു മണക്കുന്ന കുഞ്ഞിനു മുതല്‍ മുത്തശ്ശിക്കുവരെ ശരീരം ഭാരമാകുന്ന കാലം. ഇക്കാലത്ത് സ്വസ്ഥരായിരിക്കുന്നത് മഹാപരാധമാണ്. വെന്തുരുകുന്ന ഇക്കാലത്തിനോട് പ്രതിഷേധിക്കാത്ത കലയോ? തൃശൂരില്‍ നടന്ന അന്തരാഷ്ട്ര നാടകോത്സവത്തെ ഈ പശ്ചാത്തലത്തില്‍ നോക്കൂ. ചുറ്റും കണ്ണോടിക്കുന്നവരില്ലാതെ പോയല്ലോ എന്നു തോന്നും. പെണ്‍പക്ഷ കാഴ്ചയില്‍ തെല്ലാശ്വാസമായത് മൂന്ന് മലയാള നാടകങ്ങള്‍! സെക്സ് മൊറിലിറ്റി സെന്‍സര്‍ഷിപ്പ് എന്ന ഹിന്ദി-മറാത്തി നാടകവും അരുനിന്നു. മായാകൃഷ്ണ റാവു, മല്ലികാപ്രസാദ് ഇരുവരും സമകാലീന നാടകവേദിയിലെ ശക്തര്‍. പക്ഷേ, അവതരണം നിരാശപ്പെടുത്തി. രാവണന്റെ ഉള്ളുതേടലായിരുന്നു മായാ കൃഷ്ണറാവുവിന്റെ "രാവണാ." അരങ്ങില്‍ മായയുടെ വിസ്മയപ്രകടനങ്ങളെ ആര്‍ക്കും തള്ളിക്കളയാനാകില്ല.

എന്നാല്‍, മുന്‍നാടകങ്ങളുടെ വെളിച്ചത്തില്‍ പ്രസ്തുത പ്രമേയത്തിന്റെ പ്രസക്തിയും സാധുതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്. പുതിയ രംഗവേദിയില്‍ കരുത്തുറ്റ ഇന്ത്യന്‍ സാന്നിധ്യമാണ് നടിയും സംവിധായകയുമായ മല്ലികാപ്രസാദ്. അവരുടെ "ഹിഡന്‍ ഇന്‍ പ്ലെയിന്‍ സൈറ്റ്" വിവിധ സാഹചര്യങ്ങളില്‍ നിന്നുള്ള നാലു സ്ത്രീകളുടെ ജീവിതമാണ് വരച്ചുകാണിക്കാന്‍ ശ്രമിച്ചത്. പ്രശ്നങ്ങളെ വ്യക്ത്യധിഷ്ഠിതമാക്കി ചുരുക്കിയ നാടകം പറഞ്ഞതൊന്നും കാണിയിലേക്ക് എത്തിച്ചേര്‍ന്നുമില്ല. കാഴ്ചയിലെ കൗതുകം റൊമാനിയയിലെ പെസ് പാര്‍ട് ഔട്ട് ദല്‍ പുരിക് കമ്പനിയുടെ "ടൂ ഓഫ് അസ്," ടിബ്ലീസി ജോര്‍ജിയയുടെ "കാര്‍മെന്‍ കോറിയോ ഡ്രാമ" യുഎസ്എയില്‍ നിന്നുള്ള നോക്കിങ് വിതിന്‍, ക്രിയേറ്റ് ആക്ട് എന്‍ജോയ് റൊമാനിയയുടെ ദിസ് ഈസ് മൈ ബോഡി, കം ഇന്‍ടു മൈ മൈന്‍ഡ് എന്നിവയാണ് പ്രണയവും സ്ത്രീമനസ്സും വിശകലനം ചെയ്ത വിദേശനാടകങ്ങള്‍. വിഖ്യതമായ കഥയുടെ ആവിഷ്കാരമായിരുന്നു കാര്‍മെന്‍. നൃത്തവും സംഗീതവും ചേര്‍ന്നുള്ള മനോഹരദൃശ്യം മാത്രമായി അതവസാനിച്ചു. ശരീരത്തെ മറന്ന് അതിനെ രംഗോപകരണമാക്കി മാറ്റുന്നതിന്റെ കരുത്ത് മലയാളത്തിലെ പുരുഷകാഴ്ചകള്‍ക്കു മുകളിലേക്ക് വലിച്ചെറിഞ്ഞ കൂര്‍ത്ത കത്തികളായി മിക്ക അവതരണങ്ങളിലും.

അവതരണത്തിനും അഭിനയത്തിനും വിദേശനാടകങ്ങളും നടികളും കണ്ടെടുക്കുന്ന നവരീതികള്‍ ആസ്വാദ്യവും അത്ഭുതവുമാണ്്. വീരാംഗന, മതിലേരിക്കന്നി പെണ്ണിനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച ഒരു നാടകം അസമിലെ പൂര്‍ബരംഗയുടെ വീരാംഗനയാണ്. ഭര്‍തൃമതി, പതിവ്രത, പക എല്ലാം ചേര്‍ത്ത് ഇന്ത്യന്‍ സ്ത്രീസങ്കല്‍പ്പത്തെ വ്യവസ്ഥാപിതവട്ടത്തില്‍ ഉറപ്പിക്കുകയാണ് നാടകം. അവതരണരീതിയാകട്ടെ അങ്ങേയറ്റ പഴഞ്ചന്‍. കാഴ്ചസമൃദ്ധമായി എന്നതിലപ്പുറം മറ്റൊന്നും മതിലേരിക്കന്നി നല്‍കിയില്ല. പെണ്‍കരുത്തിനെ കന്നിമാരിലേക്കും പൂമാത്തെ പൊന്നമ്മമാരിലും കെട്ടിയിടുന്നത് കുറേക്കാലമായി മലയാള മുഖ്യധാരാ നാടകവേദിയുടെ രീതി. സെക്സ്, മൊറാലിറ്റി, സെന്‍സര്‍ഷിപ്പ് സമകാലീന ഇന്ത്യന്‍ പെണ്ണിനെ നോക്കിക്കാണുന്നതില്‍ ചിലത് ബോധപൂര്‍വം മറച്ചുവച്ചു, ചില കാഴ്ചകളെ വേണ്ടെന്നുവച്ചു. ഒരു വികാരവും കാണിയില്‍ ഉണ്ടാക്കിയില്ല. എന്നാല്‍, മുംബൈ അപര്‍ണയ്ക്കുവേണ്ടി സുനില്‍ ഷാന്‍ബാഗ് സംവിധാനം ചെയ്ത "സെക്സ് മൊറാലിറ്റി സെന്‍സര്‍ഷിപ്പ്" എന്ന നാടകം ഇതിനു വിരുദ്ധമായി. സാമൂഹ്യസദാചാരത്തിനും സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ക്കും നേര്‍ക്കുള്ള കടുത്ത ആക്രമണമായി നാടകം. 1970ല്‍ നിരോധിച്ച വിജയ് തെണ്ടുല്‍ക്കറിന്റെ "സക്കാറാം ബൈന്‍ഡര്‍" എന്ന നാടകത്തിലെ രംഗം പുനരവതരിപ്പിച്ചാണ് ആക്രമണത്തിന് മുന കൂര്‍പ്പിച്ചത്. ഫാസിസത്തോടുള്ള കലാപം, പെണ്‍സ്വാതന്ത്ര്യത്തോടുള്ള ഐക്യപ്രഖ്യാപനം എന്നീ നിലകളില്‍ നാടകം ശ്രദ്ധേയമായി.

മലയാള നാടകങ്ങള്‍ പെണ്‍വായന കൃത്യമായും ശരിയായും കാത്തുസൂക്ഷിച്ചത് മലയാള നാടകങ്ങള്‍ തന്നെയാണ്. കോഴിക്കോട് ദൃഷ്ടിയുടെ വൈദേഹി പറയുന്നത്, വല്ലച്ചിറ യുവജനകലാസമിതിയുടെ ഒരു ദേശം നുണ പറയുന്നു, തിരുവനന്തപുരം ടിവിയുടെ ഏകപാത്ര നാടകം മത്സ്യഗന്ധി എന്നിവ ശരിയായ കാഴ്ചയും നിലപാടും പെണ്‍പക്ഷപാതിത്വവും കാത്തുവച്ച നാടകമാണ്. ജീവിതത്തിലെ ഫിലോസഫിയല്ല, പെണ്‍ജീവിതത്തിന്റെ ഏറ്റിറക്കങ്ങള്‍ തന്നെയാണ് ഇവ കാഴ്ചവച്ചത്.

*
കെ ഗിരീഷ്

No comments: