Tuesday, February 5, 2013

ആ പെണ്‍കുട്ടി നമ്മുടെ അയല്‍പക്കത്തുണ്ട്

കേരള സമൂഹത്തെ പിടിച്ചു കുലുക്കിയ സൂര്യനെല്ലിക്കേസ് പുനര്‍വിചാരണക്ക് ഉത്തരവിട്ട സുപ്രീം കോടതി വിധി, നീതി നിഷേധത്തിനെതിരെ ഒരു പാവം പെണ്‍കുട്ടിയും അവളുടെ കുടുംബവും അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ അടക്കമുള്ള സംഘടനകളും നടത്തി വന്ന അവകാശപ്പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു വഴിത്തിരിവാണ്. സുപ്രീംകോടതി ചീഫ്ജസ്റ്റീസിനു മുമ്പില്‍ പെണ്‍കുട്ടിക്ക് വേണ്ടി അസോസിയേഷന്‍ ഇടുക്കി ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ വി കെ ബിജു, ഈ കേസിലെ അപ്പീല്‍സുപ്രീംകോടതിയില്‍ത്തന്നെ എട്ടു വര്‍ഷമായി വിചാരണ തീയതി കാത്തു കെട്ടിക്കിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സൂര്യനെല്ലിക്കേസ് അടക്കം 526 ബലാല്‍സംഗക്കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണന കാത്തു കഴിയുന്നത്. ജസ്റ്റീസ് എ കെ പട്നായിക്കും ജസ്റ്റീസ് ഗ്യാന്‍സുധ മിശ്രയും ഉള്‍ക്കൊള്ളുന്ന പ്രത്യേക കോടതി ഈ വിധിയിലൂടെ നീതിക്കായി സ്ത്രീകള്‍നടത്തുന്ന പോരാട്ടങ്ങളില്‍ നിയമസംവിധാനങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനാകും എന്ന് ഒരിക്കല്‍കൂടി തെളിയിച്ചു.

ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗത്തിന്റെ ഞെട്ടലില്‍ ഉയര്‍ന്ന ജനരോഷവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍കൈകാര്യം ചെയ്യുന്നതില്‍നീതി ന്യായസംവിധാനത്തിലുണ്ടാകുന്ന വീഴ്ചകളെക്കുറിച്ചുള്ള സുപ്രീംകോടതി വിമര്‍ശവും പ്രതീക്ഷ നല്‍കുന്നു. സൂര്യനെല്ലിക്കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ പ്രതിഭാഗം അഭിഭാഷകനെ സുപ്രീംകോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ഇന്ത്യയില്‍ ബലാല്‍ത്സംഗക്കേസുകളില്‍ നാലിലൊന്ന് മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളുവെന്ന ഞെട്ടിക്കുന്ന സ്ഥിതിയാണ്. നീതി വൈകുകയെന്നാല്‍നീതി നിഷേധിക്കല്‍തന്നെയാണെങ്കില്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനം നിരന്തരമായി സ്ത്രീകള്‍ക്ക് നീതി നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യത്തെയാണ് ധീരമായി സുപ്രീംകോടതി വിളിച്ചു പറഞ്ഞത്. പീഡനങ്ങള്‍ക്കിരയാകുന്ന പെണ്‍കുട്ടിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളുടെയും പ്രതിസന്ധികളുടെയും ഉത്തമ ഉദാഹരണമാണ് ഈ കേസ്. ഇരകള്‍ക്ക് സമൂഹത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ പലതരത്തിലും പ്രതീകാത്മകമായി കേസ് പ്രതിനിധാനം ചെയ്യുന്നു. ഒരു ലോകവിവരവും ഇല്ലാത്ത പതിനാറുകാരിയെ പ്രേമം നടിച്ചാണ് കെണിയില്‍വീഴ്ത്തിയത്. ആസ്സൂത്രിതമായി സ്ത്രീകള്‍ഉള്‍പ്പെടുന്ന കണ്ണികള്‍ഉപയോഗിച്ച് നാല്‍പ്പത്തിരണ്ട് ദിവസം നാല്‍പ്പതു പേര്‍ക്ക് വിറ്റു.

ഒരു പതിനാറുകാരിയുടെ ശരീരത്തിനോ മനസ്സിനോ താങ്ങാവുന്ന മുറിവുകളല്ല അവള്‍നേരിട്ടത്. ഇനി ശരീരം ഉപയോഗിക്കാന്‍പറ്റില്ലെന്ന അവസ്ഥയില്‍ അക്രമികള്‍ഉപേക്ഷിച്ചു. എന്നിട്ടും ആദ്യം കേസന്വേഷിച്ച ഉദ്യോഗസ്ഥരും പ്രതികളുടെ അഭിഭാഷകരും അടക്കം നിഷ്കരുണവും നിര്‍ദ്ദയവുമായ സ്ഥിരം ചോദ്യം ചോദിച്ചു: ഹോട്ടലില്‍വെച്ചോ മറ്റിടങ്ങളില്‍വെച്ചോ ഇവള്‍ക്ക് രക്ഷപെടാമായിരുന്നില്ല? സഹായത്തിനു അഭ്യര്‍ഥിക്കാമായിരുന്നില്ലേ? ഈ ചോദ്യമാണ് പ്രത്യേക കോടതി ശിക്ഷിച്ച മുപ്പത്തിയഞ്ചു പേരില്‍ ഒരാളെയൊഴിച്ചു മറ്റെല്ലാവരെയും വെറുതെ വിടാന്‍ഹൈക്കോടതി അടിസ്ഥാനമാക്കിയത്! മയക്കു മരുന്ന് നല്‍കി തളര്‍ത്തി ക്രൂരമായ ആക്രമണങ്ങളില്‍ തകര്‍ന്ന ശരീരം നാടാകെ ചുറ്റി നടന്നു വില്‍ക്കുന്ന സമയത്ത് ഉറക്കെ നിലവിളിക്കാതിരുന്നതിന്റെ പേരില്‍നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ പേരില്‍ദോഷം ചാര്‍ത്തി. ആ പേരില്‍ കുറ്റവാളികളെ വിമുക്തരാക്കിയ നീതിബോധം നമ്മുടെ സമൂഹത്തില്‍അടിയുറച്ചു നില്‍ക്കുന്ന ആണ്‍കൊയ്മയുടെ സൃഷ്ടിയാണ്. മാത്രമല്ല, ഇരകള്‍ക്ക് മേല്‍കുറ്റം ചുമത്തുന്നതോടെ അവരൊഴിച്ചു മറ്റെല്ലാവരും-സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍, നീതി നിര്‍വഹണം നടത്തേണ്ട പോലീസ്, ന്യായം ഉറപ്പാക്കേണ്ട നീതിപീഠം, സ്ത്രീകള്‍ക്ക് പിന്തുണയാകേണ്ട പൊതു സമൂഹം- തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍നിന്നും അനായാസമായി സ്വതന്ത്രരാകുന്നു.
 
ആദ്യഘട്ടത്തില്‍ കുടുംബത്തിനെ പിന്തുണച്ച അയല്‍വാസികളും നാട്ടുകാരും ഹൈക്കോടതി വിധിയിലൂടെ കുറ്റവാളികള്‍മുക്തരായപ്പോള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ശ്രമിച്ചത് ധാര്‍മിക ഭീരുത്വം കൊണ്ട് തന്നെയാണ്. ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടിയും കുടുംബവും കൊടുത്ത അപ്പീലിനോടൊപ്പം അസോസിയേഷന്‍ഇടുക്കി ജില്ലാ കമ്മിറ്റിയും സുപ്രീം കോടതിയില്‍അപ്പീല്‍നല്‍കിയിരുന്നു. ഈ കേസില്‍ മഹിളാ അസോസിയേഷനെ കേള്‍ക്കാന്‍ സുപ്രീംകോടതി അനുവാദം നല്‍കിയിരുന്നു. നീതിക്കായുള്ള പോരാട്ടം തുടരുന്നതിന് എല്ലാ പിന്തുണയും പെണ്‍കുട്ടിക്കും കുടുംബത്തിനും മഹിള അസോസിയേഷന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നായനാര്‍സര്‍ക്കാരിന്റെ കാലത്ത് സൂര്യനെല്ലിക്കേസ് അന്വേഷിക്കുന്നതിനായിട്ടാണ് കേരള ചരിത്രത്തിലാദ്യമായി പ്രത്യേക കോടതി സ്ഥാപിച്ചത്. ഈ കേസിന്റെ ദീര്‍ഘമായ ചരിത്രം പരിശോധിച്ചാല്‍ഒരു കാര്യം വ്യക്തമാകും, ഈ ക്രൂരതകള്‍ പെണ്‍കുട്ടിയോട് ചെയ്ത കുറ്റവാളികള്‍ കഴിഞ്ഞ പതിനേഴു വര്‍ഷവും പൊതു സമൂഹത്തില്‍തങ്ങളുടെ സൈ്വര ജീവിതം യഥേഷ്ടം തുടര്‍ന്ന് വരികയാണ്. ഈ കാലയളവില്‍പൊതു സമൂഹവും ഈ പെണ്‍കുട്ടിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തി തങ്ങളുടെ ശുദ്ധി തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും കുടുംബവുമോ? നായനാര്‍ സര്‍ക്കാര്‍പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കാന്‍എടുത്ത നടപടി തികച്ചും മാതൃകാപരമായിരുന്നു. പക്ഷെ, അവള്‍ക്കു കിട്ടിയ സര്‍ക്കാര്‍ജോലി കൊണ്ട് മാത്രം സമൂഹത്തിന്റെ പൊതുധാരയിലേക്ക് ഒരു പെണ്‍വാണിഭക്കെസിലെ ഇരയ്ക്ക് പുനപ്രവേശം കിട്ടില്ലെന്നതാണ് ഈ പെണ്‍കുട്ടിയുടെ അനുഭവവും കാണിക്കുന്നത്.

തങ്ങളുടേതല്ലാത്ത കുറ്റത്തിന് സമൂഹത്തില്‍നിന്നും ചിലപ്പോഴൊക്കെ സ്വന്തം കുടുംബങ്ങളില്‍നിന്നും ഭ്രുഷ്ട്ടാക്കപ്പെടുന്നത്തിന്റെ തീവ്ര വേദന നമുക്ക് ചുറ്റും അദൃശ്യരായി കഴിയുന്ന ഓരോ ഇരയുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാം. പതിനേഴു വര്‍ഷത്തെ ജീവിതത്തിനിടയില്‍ എപ്പോഴെങ്കിലും സൂര്യനെല്ലിക്കെസിലെ പെണ്‍കുട്ടി മനസ് തുറന്നു സന്തോഷിചിട്ടുണ്ടാകുമോ? ആരാണ് സന്തോഷിക്കാനും ആത്മാഭിമാനത്തോടെ പണിയെടുത്തു മറ്റുള്ളവരെപ്പോലെ ജീവിക്കാനുമുള്ള അവളുടെ അവകാശങ്ങള്‍കവര്‍ന്നെടുത്തത്? അവളുടെ ജീവിതം സംഘര്‍ഷഭരിതമാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും കേരളസമൂഹത്തിന് ഒഴിഞ്ഞു മാറാനാകുമോ? ഡല്‍ഹി കൂട്ടബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍സമൂഹത്തിനുണ്ടാകേണ്ട മനോഭാവ മാറ്റത്തെക്കുറിച്ച് നാം ധാരാളമായി ചര്‍ച്ച ചെയ്തു. കേരളത്തില്‍സൂര്യനെല്ലിക്കെസിനു ശേഷമുള്ള പതിനേഴു വര്‍ഷക്കാലം നിരവധി പെണ്‍വാണിഭക്കെസുകളും ക്രൂരമായ ബാലാസംഗക്കെസുകളും ഉണ്ടായിട്ട്ണ്ട്. വിദ്യാസമ്പന്നവും പ്രബുദ്ധവും എന്ന് നാം വിശേഷിപ്പിക്കുന്ന ഒരു സമൂഹത്തില്‍നിന്നും ഉണ്ടാകേണ്ട പ്രതികരണം ഇവിടെയുണ്ടാകാറുണ്ടോ? സ്ത്രീകള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ, ഇരകളാകുന്നവരോടുള്ള നിസ്സംഗവും യാന്ത്രികവുമായ മനോഭാവം മാറ്റാന്‍ ഇനിയെങ്കിലും നമ്മള്‍തയ്യാറാകുമോ? ബാലാത്സംഗക്കുറ്റങ്ങള്‍ഫലപ്രദമായി കൈകാര്യം ചെയ്യാനും കടുത്ത ശിക്ഷ നല്‍കാനും ഉള്ള നിര്‍ദേശങ്ങള്‍ക്കൊപ്പം ജസ്റ്റീസ് വര്‍മ കമ്മിറ്റി ഊന്നിപ്പറയുന്ന ഒരുകാര്യം, നിയമനിര്‍വഹണത്തിന് ഉത്തരവാദിത്വപ്പെട്ട ആളുകളുടെ വീഴ്ച വളരെ ഗൌരവത്തോടെ കാണണമെന്നുള്ളതാണ്.

സൂര്യനെല്ലിക്കേസില്‍പെണ്‍കുട്ടിയുടെ കുടുംബം ആദ്യം പരാതിയുമായി സമീപിച്ചപ്പോള്‍ അത് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. സ്ത്രീസംരക്ഷണ നിയമങ്ങള്‍ പ്രയോജനപ്പെടാത്തതിന്റെ മുഖ്യ കാരണം ഇവ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് വരുത്തുന്ന വീഴ്ച തന്നെയാണ്. പ്രമാണിമാരെയും രാഷ്ട്രീയ അധികാരികളെയും രക്ഷിക്കാനും ഇരകളെ ഭയപ്പെടുത്തി ആത്മവിശ്വാസം തകര്‍ക്കാനും പല കേസുകളിലും പോലീസ് ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. സൂര്യനെല്ലി പെണ്‍കുട്ടിയെ കള്ളക്കേസില്‍കുടുക്കി ബസ് സ്റ്റോപ്പില്‍വെച്ച് അറസ്റ്റു ചെയ്ത് മൂന്നു ദിവസം റിമാന്‍ഡില്‍വെച്ചു. മഹിളാ അസോസിയേഷന്‍ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ജാമ്യം ലഭിച്ചത്. പോലീസിനെ ശുദ്ധീകരിക്കുകയും തങ്ങളുടെ വീഴ്ചകള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്തരാക്കുകയും വേണ്ടതിന്റെ ആവശ്യകത ഈകേസിന്റെ അനുഭവങ്ങള്‍ അടിവരയിടുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളോട് അരുത് എന്ന് പറയാനുള്ള മനോഭാവം സമൂഹത്തില്‍സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് നല്ല പിന്തുണയുണ്ട്. എന്നാല്‍ ഇരകളാകപ്പെട്ടവര്‍മുഖവും മനസും നഷ്ട്പ്പെട്ടവരായി നമുക്ക് ചുറ്റും തന്നെ ജീവിക്കുന്നുണ്ട്. അവര്‍ക്ഷീണിതരാണ്. അവര്‍ക്ക് വല്ലാത്ത ഭയവും ആശങ്കകളുമുണ്ട്, കാരണം എതിരാളികള്‍സംഘടിതരും ശക്തരുമാണ്.

ഇരകളുടെ എകാന്തവും സംഘര്‍ഷഭരിതവും വേദനാജനകവുമായ പോരാട്ടങ്ങളില്‍അവര്‍ക്കൊപ്പം നിലയുറപ്പിക്കുകയെന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ഓര്‍ക്കുക,സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും അവളുടെ കുടുംബവും നമ്മുടെ അയല്‍പക്കത്ത് തന്നെയുണ്ട്. അവളുടെ കണ്ണുകളില്‍അവശേഷിക്കുന്ന ഇച്ചിരി തിളക്കത്തിലേക്ക് സൂക്ഷിച്ചു നോക്കുക, അവള്‍ നമ്മുടെ മകള്‍തന്നെയാണെന്ന് തിരിച്ചറിയാനാകും.

*
ടി എന്‍ സീമ

No comments: