Monday, February 4, 2013

അഴിമതിയുടെ പരമ്പര

ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞയാളും ഏറ്റവുമൊടുവില്‍ വന്നവരിലൊരാളുമാണ് അനൂപ് ജേക്കബ്. അദ്ദേഹത്തിനെതിരെ രജിസ്ട്രേഷന്‍ വകുപ്പിലെ കോടികളുടെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് വന്നിരിക്കുന്നു. കാക്കനാട്ട് സ്മാര്‍ട്ട്സിറ്റിക്ക് സമീപത്തെ ഭൂമി സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് രജിസ്റ്റര്‍ ചെയ്ത് 1.32 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് വിജിലന്‍സ് കോടതി ജഡ്ജി വി ഭാസ്കരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് പരാതിക്കാരന്‍. ഈ മന്ത്രിക്കെതിരായ ആദ്യ കേസോ ആരോപണമോ അല്ല ഇത്. അനധികൃതമായി റേഷന്‍ഡിപ്പോ അനുവദിക്കാനും ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും വന്‍കോഴ വാങ്ങിയെന്ന പരാതിയിലും അനൂപ് ജേക്കബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അനൂപിന്റെ വീട്ടിലും ഓഫീസിലും "കൗണ്ടര്‍തുറന്ന്" കോഴ പിരിക്കുന്നെന്ന വെളിപ്പെടുത്തലുണ്ടായത് അദ്ദേഹത്തിന്റെ കക്ഷിയില്‍ നേതൃപദവി അലങ്കരിച്ച സഹപ്രവര്‍ത്തകനില്‍നിന്നുതന്നെയാണ്. മന്ത്രിസഭയിലെ "ബേബി" ഇങ്ങനെയെങ്കില്‍ മുതിര്‍ന്നവരുടെ സ്ഥിതി സങ്കല്‍പ്പിക്കാനാകാത്തവിധം ഭയാനകമാണ്.

അനൂപിന്റെ പിതാവ് ടി എം ജേക്കബ് ഏറ്റവും കടുത്ത ഭാഷയില്‍ നിയമസഭയില്‍ ഉന്നയിച്ച വിഷയമാണ് സൈന്‍ബോര്‍ഡ് അഴിമതി. ആ കൂറ്റന്‍ അഴിമതിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ജേക്കബ്ബില്‍നിന്നുണ്ടായതിന്റെ പകമൂലമാണ് ഉമ്മന്‍ചാണ്ടിയുടെ മുന്‍ സര്‍ക്കാരില്‍നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയത്. ഇത്തവണ, ടി എം ജേക്കബ് ഇല്ലെങ്കില്‍ മന്ത്രിസഭയില്ല എന്ന സ്ഥിതി വന്നപ്പോള്‍ മന്ത്രിയാക്കേണ്ടിവന്നു. ആരോപണക്കാരനും ആരോപിതനും ഒന്നിച്ചതോടെ സൈന്‍ബോര്‍ഡ് അഴിമതി മുക്കി. ജേക്കബ്ബിന്റെ മരണശേഷം മകന്‍ മന്ത്രിയായപ്പോള്‍ അഴിമതി നടത്തുന്നതിലാണ് ഗവേഷണം തുടങ്ങിയത്. അടിമുടി അഴിമതിയിലാറാടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ യഥാര്‍ഥ പ്രതിനിധിയാകാന്‍ അനൂപിന് വളരെവേഗം കഴിഞ്ഞു എന്നാണ് വിജിലന്‍സ് അന്വേഷണത്തിന് രണ്ടാമത്തെ ഉത്തരവും വന്നതോടെ വ്യക്തമായത്.

അഴിമതിക്കേസ് പ്രതികളെ കൂട്ടത്തോടെ മന്ത്രിസഭയില്‍ അംഗമാക്കി അധികാരമേറ്റ ഉമ്മന്‍ചാണ്ടി, പാമൊലിന്‍ കേസിലെ തന്റെ പങ്കാളിത്തം മൂടിവയ്ക്കാന്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്താണ് ഭരണം തുടങ്ങിയത്. ആ കേസിലെ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലടക്കം അന്വേഷിക്കണം എന്ന് വിജിലന്‍സ് കോടതിതന്നെ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ചീഫ്വിപ്പിനെ നിയോഗിച്ച് ജഡ്ജിയെ ഭീഷണിപ്പെടുത്തി, കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറ്റിക്കുന്നതാണ് പിന്നീട് കണ്ടത്.

എന്തുകാര്യം സാധിക്കാനും പണംമതി എന്ന സ്ഥിതിയാണിന്ന്. തലസ്ഥാന നഗരം ഇടനിലക്കാരുടെയും രാഷ്ട്രീയ ദല്ലാളന്മാരുടെയും വിഹാരരംഗമായി. സ്ഥലംമാറ്റവും ഇഷ്ടസ്ഥലത്തെ നിയമനവുമടക്കമുള്ള ചെറുകിട നടപടികള്‍മുതല്‍ പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കുന്ന വന്‍കിട പദ്ധതികള്‍വരെ ഭരണക്കാരുടെ പണപ്പെട്ടികള്‍ നിറയ്ക്കാനുള്ള ആയുധങ്ങളായി. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലമാറ്റത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുതാര്യത ഉറപ്പാക്കിയിരുന്നു; മാനദണ്ഡങ്ങള്‍ കര്‍ക്കശമായി പാലിച്ചിരുന്നു. ഇപ്പോള്‍ രണ്ടുമില്ല. ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി സിവില്‍ സര്‍വീസിന്റെ സുഗമമായ പ്രവര്‍ത്തനത്തെപോലും അട്ടിമറിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ "സഹകരിച്ചാല്‍" സ്ഥലംമാറ്റം തരപ്പെടുത്താമെന്ന് ചില ഉന്നതര്‍ നേരിട്ട് അധ്യാപകരെ വിളിച്ചുപറഞ്ഞതായി പരാതി ഉയര്‍ന്നത് ഈയിടെയാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള അന്യായ സ്ഥലമാറ്റങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയ നിരവധി അനുഭവങ്ങളുണ്ട്. പ്രതിപക്ഷത്തുനിന്ന് മാത്രമല്ല, ഭരണമുന്നണിക്കകത്തുനിന്നും അഴിമതി ആരോപണങ്ങളുയരുകയാണ്. അഴിമതി ഒരുഭാഗത്ത്. സാമുദായിക രാഷ്ട്രീയത്തിന് വഴങ്ങി മുട്ടിലിഴയുന്ന സമീപനം മറുവശത്ത്. മന്ത്രിമാരെ ജാതി തിരിച്ചാണ് ്വകുപ്പുകള്‍ തീരുമാനിച്ചതും പിന്നീട് മാറ്റം വരുത്തിയതും. ഓരോ ജാതിക്കും ഒരോ മന്ത്രിമാരെ നല്‍കുന്നതാണ് എന്ന് പോലും പ്രഖ്യാപിച്ചു. ഇപ്പോള്‍ മന്ത്രിസ്ഥാനം ഇല്ലാത്ത ജാതികള്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കുന്നതാണ് എന്നും പറഞ്ഞു. ഇതിനേക്കാള്‍ മോശമായ ഒരു ഭരണം കേരളത്തില്‍ മറ്റേതാണുണ്ടായത് എന്ന ചോദ്യത്തിനുതന്നെ പ്രസക്തിയില്ല. എല്ലാംകൊണ്ടും കെട്ട ഭരണമാണ് ഉമ്മന്‍ചാണ്ടി നയിക്കുന്നത്.

രജിസ്ട്രേഷന്‍ മന്ത്രി അനൂപും കുട്ടാളികളും റിയല്‍ എസ്റ്റേറ്റ് ലോബിക്കുവേണ്ടി നടത്തിയ അഴിമതി അതില്‍ ഏറ്റവുമൊടുവിലത്തെ അധ്യായമാണ്. ഇത്തരമൊരു കേസുവന്നാല്‍ ആ മന്ത്രിയെ ശാസിക്കാനോ തിരുത്തിക്കാനോ മന്ത്രിപദവിയില്‍നിന്ന് ഇറക്കിവിടാനോ ഉള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ല. കാരണം അദ്ദേഹംതന്നെയാണ് കൊള്ളസംഘത്തെ നയിക്കുന്നത്. ഇത് കേരളത്തിന്റെ ശാപമാണ്. ഒരുനിമിഷമെങ്കില്‍ അത്രയുംമുന്നേ ഈ സര്‍ക്കാരിനെ ഇറിക്കിവിടുന്നിടത്തേ കേരളത്തിന് രക്ഷയുള്ളൂ. കാട്ടുകൊള്ളക്കാരുടെ ഭരണം തുലയട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളാകെ തെരുവിലിറങ്ങുന്നതിനുള്ള സാഹചര്യമാണ് അനുനിമിഷം ഉമ്മന്‍ചാണ്ടി സംഘം സൃഷ്ടിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 04 ഫെബ്രുവരി 2013

No comments: